ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ. ജനാധിപത്യ പ്രക്രിയയിലെ ഒഴിച്ചുകൂടാനാവാത്ത ഘടകം, തിരഞ്ഞെടുപ്പ്. പ്രജകള്‍ക്ക് അഥവാ പൗരന് തന്റെ ഭരണാധികാരി ആരായിരിക്കണം എന്ന് തിരഞ്ഞെടുക്കാനുള്ള വല്ലപ്പോഴും വീണുകിട്ടുന്ന ഒരു അസുലഭാവസരം.
ഒരു തെരഞ്ഞെടുപ്പ് അടുത്തുവരും തോറും മത്സരാര്‍ത്ഥികളും അവരെ ഉയര്‍ത്തി നിറുത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളും ഉണര്‍ന്ന് ഉഷാറാവും. രാജ്യത്തിന്റെ ഭരണം ലഭിക്കാന്‍ പൗരന്മാര്‍ കനിയണം എന്നതിനാല്‍ ജനങ്ങളെക്കുറിച്ച് അവര്‍ കൂടുതല്‍ ബോധവാന്‍മാരാകും. ഇടയ്ക്കിടെ ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെ പൗരന്റെ കടമയെക്കുറിച്ച് വാചാലരാകും. വാഗ്ദാനങ്ങള്‍ അണപൊട്ടിയൊഴുകിപ്പരന്ന്, ജനങ്ങള്‍ തങ്ങളുടെ അവകാശത്തെക്കുറിച്ച് അഭിമാനപുളകിതരാകും. പക്ഷേ യാഥാര്‍ത്ഥ്യം എന്താണ്? ഇത് മുഴുവന്‍ ശരിയാണോ? ഇന്ന് നിലനില്‍ക്കുന്ന ജനാധിപത്യസമ്പ്രദായത്തില്‍ പൗരന്റെ സ്ഥാനം എന്താണ്? പൗരനോട് അവന്റെ കടമ അഥവാ ഈ പ്രഥമ കര്‍ത്തവ്യം നിര്‍വ്വഹിക്കാന്‍ നിര്‍ബന്ധിക്കേണ്ടിവരുന്നതെന്തുകൊണ്ട്?
അടുത്തകാലത്ത് ഒരു റിട്ടയേഡ് ഐപിഎസ് ഉദ്യോഗസ്ഥന്‍ അദ്ദേഹത്തിന്റെ സര്‍വ്വീസ് കാലയളവില്‍ ഉണ്ടായ ഒരു അനുഭവം ഒരു ദൃശ്യമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയുണ്ടായല്ലോ. അതില്‍ അദ്ദേഹത്തിന് ഒരു തിരഞ്ഞെടുപ്പ് ദിവസം ജോലിയുടെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ വിവിധ ബൂത്തുകള്‍ സന്ദര്‍ശിക്കേണ്ടതായി വന്നിരുന്നു. അപ്രകാരം സന്ദര്‍ശിച്ച മിക്കവാറും എല്ലാ ബൂത്തുകളിലും അദ്ദേഹം കണ്ട ചില തെറ്റായ കീഴ്‌വഴക്കങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. നിയമപരമല്ലെന്ന് പ്രഥമദൃഷ്ട്യാ മനസ്സിലായ ആ പ്രവൃത്തികള്‍ക്ക് ബൂത്തുകളില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൗനാനുവാദം ഉണ്ടായിരുന്നു എന്നും പറയുന്നു.
അദ്ദേഹം സന്ദര്‍ശിച്ച മിക്കവാറും എല്ലാ ബൂത്തുകളുടെയും പ്രവേശന കവാടത്തിനു മുന്നില്‍ സാധാരണയില്‍ കവിഞ്ഞ രീതിയില്‍ ആളുകള്‍ കൂട്ടമായി നില്‍ക്കുന്നതും ചില വോട്ടര്‍മാരുടെ കൂടെ ഓരോരുത്തര്‍ക്കും ഒരു അനുയായി കൂടി ഉണ്ടായിരുന്നു എന്നതും പ്രത്യേകം ശ്രദ്ധിച്ചു. ഭാഗികമായി വികലാംഗരായവരും അല്ലാത്തവരും ആയ ഇത്തരം വോട്ടര്‍മാര്‍ സ്വയമേവ വോട്ടുചെയ്യാന്‍ മടി കാണിയ്ക്കുകയും അവര്‍ക്കുവേണ്ടി അനുയായികള്‍ യഥേഷ്ടം വോട്ടു ചെയ്യുന്നതായും കണ്ടു. വോട്ടര്‍മാരില്‍ പലരും ഒരു വോട്ടുചെയ്യാന്‍ പോലും സാധിക്കാത്ത തരത്തില്‍ വൈകല്യമുള്ളവരല്ല. എന്നിരുന്നാലും അനുയായികള്‍ അവര്‍ക്കുവേണ്ടി വോട്ടു ചെയ്യുന്നു. ഉദ്യോഗസ്ഥരും ഇതെല്ലാം അത്ര ഗൗരവത്തിലെടുക്കുന്നതായി കണ്ടില്ല.
ഈ കാര്യങ്ങള്‍ അദ്ദേഹം മേലാധികാരികളെ രേഖാമൂലം അറിയിച്ചെങ്കിലും പ്രത്യേകിച്ച് നടപടിയൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല അവിടെയുള്ള രാഷ്ട്രീയ നേതൃത്വവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരും ഇത്തരം പ്രവൃത്തികള്‍ ഇവിടെ സാധാരണമാണ് എന്നും അതില്‍ നിയമപ്രശ്‌നങ്ങളൊന്നും ഇല്ല എന്നും വോട്ടര്‍മാര്‍ക്ക് വോട്ടുചെയ്യാന്‍ അറിയാത്തതുകൊണ്ട് അഥവാ ബുദ്ധിമുട്ടാണ് എന്നറിയിച്ചതിനാല്‍ ഞങ്ങള്‍ സഹായിക്കുക മാത്രമാണ് ചെയ്യുന്നതെന്നും പറഞ്ഞത്രെ. ‘ഓപ്പണ്‍ വോട്ട്’ എന്നാണ് ഇതിന്റെ ഓമനപ്പേര്.
പിന്നീട് ഇദ്ദേഹം അവിടെനിന്നും സ്ഥലം മാറ്റപ്പെട്ട് വടക്കെ ഇന്ത്യയിലെ ഒരുസ്ഥലത്ത് ജോലിചെയ്തുവരവേ, ദില്ലിയിലെ കമ്മീഷന്റെ കാര്യാലയത്തിലേക്ക് വിളിപ്പിയ്ക്കപ്പെട്ടു. അവിടെ അദ്ദേഹം മുമ്പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ വിശകലനവും തീരുമാനമെടുക്കുന്നതിനുമുള്ള യോഗമായിരുന്നു. അവിടെ സന്നിഹിതരായിരുന്ന കേരളത്തിലെ ഉദ്യോഗസ്ഥ-രാഷ്ട്രീയ പ്രതിനിധികളും അടങ്ങുന്ന യോഗത്തില്‍ ഈ വിഷയം വളരെ ലാഘവബുദ്ധിയോടെ കൈകാര്യം ചെയ്യപ്പെട്ടു എന്നതാണ് സത്യം. യോഗത്തില്‍ അദ്ദേഹം ചോദിച്ച പ്രസക്തമായ ചോദ്യം, ഇത്തരത്തിലുള്ള തെറ്റായ കീഴ്‌വഴക്കങ്ങള്‍ രാഷ്ട്രീയ നേതൃത്വത്തിന്റെയും ഉദ്യോഗസ്ഥരുടെയും മൗനാനുവാദത്തിലും സഹായത്താലും നടക്കുന്നുവെങ്കില്‍, അതിനെതിരെ നടപടിയെടുക്കുന്നില്ലെങ്കില്‍ എന്തിനാണ് തെരഞ്ഞെടുപ്പ് നടത്തിപ്പിന്റെ സുരക്ഷയ്ക്ക് എന്ന പേരില്‍ സര്‍ക്കാര്‍ ഇത്രയധികം പണം ചെലവിടുന്നത്, എന്നാണ്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നത് ഒരു സ്വതന്ത്രഭരണ സംവിധാനമാണ്. എന്നാല്‍ അതിന്റെ നിയമങ്ങളും നടപടിക്രമങ്ങളും എല്ലാംതന്നെ പൊതുപ്രവര്‍ത്തകരുടെ അഥവാ അംഗീകൃത രാഷ്ട്രീയ കക്ഷികളുടെ അഭിപ്രായങ്ങളെ സ്വീകരിച്ചു കൊണ്ട് നിയമനിര്‍മ്മാണ സഭയില്‍ രൂപകല്‍പന ചെയ്യപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍, ജനാധിപത്യ പ്രക്രിയയുടെ പ്രധാന ഘട്ടം എന്ന് വിശേഷിപ്പിക്കപ്പെടുന്നതുകൊണ്ട്, ഒരു തെരഞ്ഞെടുപ്പ് കുറ്റമറ്റ രീതിയില്‍ നടത്തണമെങ്കില്‍ സര്‍ക്കാര്‍ സംവിധാനത്തിലെ വിവിധ വകുപ്പുകളുടെ സേവനങ്ങളും ആവശ്യമാണ്. എന്തുകൊണ്ടെന്നാല്‍, തെരഞ്ഞെടുപ്പ് കമ്മീഷന് അത്രയും വിപുലമായ ഒരു ഓഫീസ് സംവിധാനം ഇല്ല.
ഒരു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിയുമ്പോള്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിന് ആ പ്രദേശം ഉള്‍പ്പെടുന്ന ജില്ലാ മേധാവിയെ ചുമതലപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ സര്‍ക്കാര്‍ സംവിധാനത്തിലെ വിവിധ വകുപ്പുകളിലെ മേധാവികളും ഉപമേധാവികളും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ അവരുടെ സ്വന്തമായ ചുമതകള്‍ക്കുപുറമെ കമ്മീഷന്റെ ചുമതലകളും നിര്‍വ്വഹിയ്ക്കാന്‍ നിര്‍ബന്ധിയ്ക്കപ്പെടുന്നു. ഈ അധികചുമതല താല്‍ക്കാലികായി കുറച്ചുകാലത്തേയ്ക്ക് മാത്രമായിട്ടാണ് അവര്‍ക്ക് നിര്‍ബ്ബന്ധപൂര്‍വ്വം ഏല്‍പ്പിക്കപ്പെടുന്നത്. അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒരു സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഒഴിഞ്ഞുമാറാന്‍ സാധ്യമല്ല. എന്നാല്‍ ഈ അധികചുമതല സന്തോഷപൂര്‍വ്വം / അഭിമാനപൂര്‍വ്വം ഏറ്റെടുക്കുന്ന ഉദ്യോഗസ്ഥര്‍ വളരെ ചെറിയ ശതമാനം മാത്രമാണ്. മിക്കവാറും അത്തരക്കാര്‍ വ്യക്തമായ രാഷ്ട്രീയാഭിപ്രായം ഉള്ളവരുമായിരിയ്ക്കും. തെരഞ്ഞെടുപ്പ് പ്രക്രിയ ചട്ടങ്ങള്‍ക്ക് അനുസൃതമായി, സമയബന്ധിതമായി, കുറ്റമറ്റരീതിയില്‍ (എന്ന് തോന്നിപ്പിക്കുന്ന വിധത്തിലെങ്കിലും) നടത്തുന്നതിന് കമ്മീഷന്റെ ഈ കര്‍ശന വ്യവസ്ഥ ആവശ്യവുമാണ്. ഇത്തരത്തില്‍ വോട്ടര്‍ പട്ടിക പുതുക്കല്‍, തിരിച്ചറിയല്‍ കാര്‍ഡുകളും അവയുടെ വിതരണവും, ബൂത്തുകള്‍ സജ്ജീകരിക്കുന്നത്, അവയുടെ എണ്ണം, ലഭ്യത, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കല്‍, നടത്തിപ്പ് മുതലായ എല്ലാ പ്രവര്‍ത്തനങ്ങളും ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരാണ് നിര്‍വ്വഹിക്കുന്നത്. വീടുകള്‍ക്ക് നമ്പറിടുന്ന പ്രക്രിയ മുതല്‍ തുടങ്ങുന്നു വാര്‍ഡ് വിഭജനത്തിന്റെ അതിര്‍ത്തി നിര്‍ണയം. അധികം ബഹളങ്ങളൊന്നുമില്ലാതെ കൃത്യമായ അതിര്‍ത്തി നിര്‍ണയം ഭൂമിശാസ്ത്രപരമായി നടത്താതെ അശ്വമേധത്തിലെ പായുന്ന കുതിരയെപ്പോലെ ഉദ്യോഗസ്ഥന്‍ നടന്നുനടന്ന് തുടര്‍ച്ചയായ നമ്പറുകള്‍ പല പല വീടുകള്‍ക്കായി നല്‍കുന്നു. ഇത്തരത്തില്‍ വാര്‍ഡിലെ ഒരു വിഭാഗത്തിന്റെ മേല്‍ക്കോയ്മ മാറ്റിയെടുക്കാന്‍ അതിര്‍ത്തികള്‍ മാറ്റപ്പെടുന്ന സൂത്രപ്പണിയാണിത്.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും നിലവിലുള്ള വോട്ടര്‍മാരില്‍ മരിച്ചവരുടേയോ സ്ഥലം മാറിപ്പോയവരുടെയോ വിവരങ്ങള്‍ കണ്ടെത്തി വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അവരെ നീക്കം ചെയ്യുന്നതിനും മറ്റും കഠിനപ്രയത്‌നം ആവശ്യമാണ്. അതിനാല്‍ തന്നെ ഉദ്യോഗസ്ഥന്‍ അദ്ദേഹത്തിന്റെ മനോധര്‍മ്മമനുസരിച്ചും പ്രദേശത്തെ രാഷ്ട്രീയ പ്രവര്‍ത്തകരുടെ സഹായം വഴിയും ഒക്കെയായിരിക്കും ഈ പ്രവൃത്തി ചെയ്യുക. ഇത് പലപ്പോഴും വലിയ അപാകതകളിലേക്ക് എത്തിയ്ക്കും. ഒരു പ്രത്യേക സ്ഥലത്തെ ലിസ്റ്റില്‍ പേരുള്ള വ്യക്തിക്ക് മറ്റൊരു സ്ഥലത്തെ ലിസ്റ്റിലും പേര് ഉണ്ടായിരിക്കും. സത്യവാങ്മൂലം നല്‍കിയിട്ടുണ്ട് എന്നെല്ലാം പറയാമെങ്കിലും രണ്ടും മൂന്നും സ്ഥലങ്ങളില്‍ വോട്ടുകള്‍ ചെയ്യുന്നവരുണ്ട്. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്കു മുമ്പ് തന്നെ ബൂത്ത് തലത്തില്‍ വോട്ടര്‍മാരെ സഹായിക്കുന്നതിനായി ബി.എല്‍.ഒ. (ബൂത്ത് ലെവല്‍ ഓഫീസര്‍) എന്ന ഒരു ഉദ്യോഗസ്ഥന്‍ ഓരോ ബൂത്ത് തലത്തിലും നിയമിക്കപ്പെടുന്നുണ്ട്. ഇവര്‍ മിക്കവാറും സര്‍ക്കാര്‍ തലത്തിലെ ക്ലാസ് ഫോര്‍ ജീനവക്കാരായിരിക്കും. തിരിച്ചറിയല്‍ കാര്‍ഡ് പുതുക്കുന്നതിനും പുതുതായി പേര് ചേര്‍ക്കുന്നതിനും എല്ലാം ഇവരെ ഉപയോഗിപ്പെടുത്താറുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് ദിവസം സ്ലിപ്പ് നല്‍കുക യെന്നൊരു ജോലിക്കായി മാത്രമായണ് ഇവടെ വോട്ടര്‍മാര്‍ക്ക് കാണാന്‍ കഴിയുക. കൃത്യവിലോപമെന്നത് ഇവരുടെ മുഖമുദ്രയാണ്. 2014-15 കാലഘട്ടത്തില്‍ തിരിച്ചറിയല്‍ കാര്‍ഡ് പുതുകകുന്നതിനായി പുതിയ ഫോട്ടോയും അനുബന്ധരേഖകളും ഒരു ബി.എല്‍.ഒ നേരിട്ട് വാങ്ങിയിട്ട്, ഫോണിലൂടെ തഹസില്‍ദാര്‍ ആപ്പീസില്‍ നിന്നും പുതിയ കാര്‍ഡ് വിതരണത്തിനായി നല്‍കിയിട്ടുണ്ടെന്ന അറിയിപ്പ് ലഭിച്ചിട്ടും 2020 സപ്തംബര്‍ അവസാനം വരെയും ഈ ലേഖകന് കാര്‍ഡ് ലഭിച്ചിട്ടില്ല. ഇപ്പോള്‍ ആ ബി.എല്‍.ഒയും ഇല്ലത്രേ. ഓരോ തിരഞ്ഞെടുപ്പിനും ഓരോ ബി.എല്‍.ഒ.!!
സമ്മതിദാനപ്പട്ടികയില്‍ ഇടം പിടിക്കാത്തവരും (ജീവിച്ചിരുന്നിട്ടും) യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത പലരും ലിസ്റ്റില്‍ ഇടം പിടിക്കുകയും ചെയ്യുന്നത് ഇത്തരം ഉദ്യോഗസ്ഥരുടെ അലംഭാവം ഒന്നുകൊണ്ടു മാത്രമാണ്. അങ്ങിനെ വരുമ്പോള്‍ ആണ് ഓപ്പണ്‍ വോട്ട് എന്ന പേരില്‍ മറ്റുള്ളവര്‍, യഥാര്‍ത്ഥത്തില്‍ ഇല്ലാത്തവരുടെ വോട്ടുകള്‍ ചെയ്യുന്നത്. പലപ്പോഴും ലിസ്റ്റില്‍ ഉള്ളവരുടെയും വോട്ടുകള്‍ ഇത്തരത്തില്‍ ഓപ്പണ്‍ വോട്ട് രീതിയില്‍ ചെയ്യപ്പെടുന്നു.
സമ്മതിദായകനെ തിരിച്ചറിയുകയെന്നതാണ് ഒന്നാം പോളിംഗ് ആപ്പീസറുടെ ചുമതല. എന്നാല്‍ താല്‍ക്കാലികമായി ബൂത്തില്‍ നിയോഗിക്കപ്പെടുന്ന ഇത്തരം ഉദ്യോഗസ്ഥര്‍ അവിടെ സന്നിഹിതരായിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളെ ആശ്രയിക്കേണ്ടിവരുന്നു. തിരിച്ചറിയല്‍ രേഖ എന്നത് വെറുമൊരു പ്രഹസനമാക്കി മാറ്റുന്നതില്‍ അവയുടെ നിര്‍മ്മാണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടോ എന്നും സംശയിക്കണം. പലപ്പോഴും തിരിച്ചറിയല്‍ കാര്‍ഡിനൊപ്പം മറ്റു പല രേഖകളും തിരിച്ചറിയല്‍ രേഖയായി ഉപയോഗപ്പെടുത്തുന്നതും സംശയിക്കേണ്ടതുതന്നെ. തിരിച്ചറിയല്‍ കാര്‍ഡിന്റെ ഫോട്ടോയെടുപ്പും അവയുടെ നിര്‍മ്മാണവും വിതരണവും മറ്റും അലങ്കോലമാക്കുന്നതിന്റെ ഉദ്ദേശവും മറ്റൊന്നല്ല. ഒരാളുടെ സമ്മതിദാനാവകാശം മറ്റൊരാള്‍ വിനിയോഗിക്കുന്നതിലൂടെ നടക്കുന്നത് തികച്ചും ഒരു ആള്‍മാറാട്ടം തന്നെയാണ്. ഇങ്ങനെ ആള്‍മാറാട്ടമെന്ന വ്യാപാരം അലസമായി കൈകാര്യം ചെയ്ത് ശീലിക്കുന്നതിലൂടെ അതും ഒരു വ്യവസ്ഥാപിത മാര്‍ഗമായി രൂപാന്തരം ചെയ്യപ്പെടുന്നു. അതിനാല്‍ ചില പ്രദേശങ്ങളില്‍ നൂറ് ശതമാനവും പോളിംഗ് രേഖപ്പെടുത്തപ്പെടുന്നു എന്നത് സ്വാഭാവികം. പരേതന്‍ വരെ വന്ന് വോട്ട് ചെയ്തു പോയ സംഭവങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടല്ലോ.
ഇനി യഥാര്‍ത്ഥ വോട്ടര്‍ തന്റെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനായി ബൂത്തില്‍ എത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തുന്നു. എന്നാല്‍ മറ്റു പ്രതിനിധികള്‍ ഇയാള്‍ യഥാര്‍ത്ഥ വോട്ടറാണെന്ന് സാക്ഷ്യപ്പെടുത്തുകയും അദ്ദേഹം തന്റെ അവകാശം വിനിയോഗിച്ചിട്ടില്ല എന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുമ്പോള്‍ അയാള്‍ക്ക് ഒരു സാധാരണ ബാലറ്റ് പേപ്പര്‍ നല്‍കി വോട്ടു ചെയ്യാന്‍ അനുവദിച്ച് പ്രശ്‌നം പരിഹരിക്കുന്നു. അത്തരം വോട്ടുകള്‍ പ്‌ത്യേകം കവറിലാക്കി സൂക്ഷിക്കുകയും ബാലറ്റ് ബോക്‌സിനൊപ്പം സമര്‍പ്പിക്കുകയും ചെയ്യും. എന്നാല്‍ ഈ വോട്ടുകള്‍ വോട്ടെണ്ണല്‍ സമയത്ത് ആവശ്യമായി വരികയോ പരിഗണിക്കുകയോ ചെയ്യാറില്ല. നേരിട്ട് വിനിയോഗിക്കപ്പെട്ട വോട്ടുകള്‍ തന്നെ ഫലപ്രഖ്യാപനത്തിന് ധാരാളമായി മതിയാകുമെന്നതാണ് കാരണം. അത്തരത്തില്‍ വോട്ടു ചെയ്ത പൗരന് തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചുവെന്ന ആത്മസംതൃപ്തി മാത്രം മിച്ചം.
തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമയങ്ങളിലും പ്രത്യേകിച്ച് വോട്ടെടുപ്പിന്റെ തലേ ദിവസം ഗൃഹസമ്പര്‍ക്കം വഴി സമ്മതിദായകരുടെ ഏകദേശം മനഃശാസ്ത്രം പ്രവര്‍ത്തകര്‍ മനസ്സിലാക്കും. പാര്‍ട്ടിയുടെ അകത്തുനിന്നുതന്നെ എതിര്‍ക്കാന്‍ സാധ്യതയുള്ളവരുടെയും ജോലി സംബന്ധമായോ മറ്റാവശ്യങ്ങളുമായി ബന്ധപ്പെട്ടോ സ്ഥലത്തില്ലാത്തവരുടെയും നിഷ്പക്ഷമതികളുടെയും വോട്ടെടുപ്പിനെ നിരാകരിക്കുന്നവരുടെയും മറ്റും വോട്ടുകള്‍ ഇത്തരത്തില്‍ വിനിയോഗിക്കപ്പെടുന്നുണ്ട്.
സാധാരണഗതിയില്‍ ഒരു സമ്മതിദായകന് വോട്ട് ചെയ്യാന്‍ കഴിയില്ല എന്നത് ബൂത്തില്‍ നിയോഗിക്കപ്പെടുന്ന പ്രിസൈഡിംഗ് ആപ്പീസര്‍ക്ക് ബോധ്യപ്പെടണം. അത്തരത്തില്‍ ബോധ്യപ്പെട്ടാല്‍ സമ്മതിദായകന്റെ അനുയായി ചില രേഖകള്‍ സമര്‍പ്പിക്കണമെന്നുണ്ട്. ഇത്തരത്തിലുള്ള ബോധ്യപ്പെടുത്തലുകളോ രേഖാ സമര്‍പ്പണമോ ഒന്നും അവിടെ ഉണ്ടായിരുന്നില്ല എന്നാണ് മുന്‍പറഞ്ഞ ഉദ്യോഗസ്ഥന്‍ അറിയിച്ചത്. രേഖകള്‍ സ്വീകരിച്ച് അനുയായി വോട്ടുചെയ്തശേഷം ഈ രേഖകളെല്ലാം നശിപ്പിച്ച് അതുമായി ബന്ധപ്പെട്ട കോളത്തില്‍ ‘ആരും അത്തരത്തില്‍ വോട്ടു ചെയ്തിട്ടില്ല’ എന്ന് രേഖപ്പെടുത്തി രക്ഷപ്പെടുന്ന ഉദ്യോഗസ്ഥരും ഉണ്ട്. ഇത്തരത്തില്‍ അംഗപരിമിതരായ വോട്ടര്‍മാര്‍ സ്വയം വോട്ടുകള്‍ ചെയ്യാതിരിക്കുകയും അവയെല്ലാം അനുയായികള്‍ വഴി യഥേഷ്ടം രേഖപ്പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെ വോട്ടുകളുടെയും അനുയായികളുടെയും കൃത്യമായ കണക്കുകള്‍ ബാലറ്റ് പെട്ടിയോടൊപ്പം സമര്‍പ്പിക്കപ്പെടുന്നുണ്ടോ എന്നതും സംശയാസ്പദമാണ്.
ഇങ്ങനെ വോട്ടുകള്‍ ധാരാളമായി തെറ്റായി വിനിയോഗിക്കപ്പെടുമ്പോള്‍ സമ്മതിദായകന്‍ അഥവാ പൗരന്‍ വെറും കാഴ്ചക്കാരായി മാറുന്നു. കണ്ടുപിടിക്കാന്‍ സാധ്യത പോലുമില്ലാത്ത ഇത്തരം തെറ്റുകള്‍, ഗുരുതരമെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന തെറ്റുകള്‍ പോലും പിന്നീട് ഉണ്ടാകാനിടയുള്ള തെളിവുകളുടെയും നിയമങ്ങളുടെയവം നൂലാമാലകളില്‍ നിന്ന് രക്ഷപ്പെടുന്നതിനായി, ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്നു നടിക്കുകയും ചെയ്യും. വെറും 48 മണിക്കൂര്‍ നേരത്തേക്ക് ഒരു നിയോഗം പോലെ നിര്‍ബന്ധിതമായി ഏല്‍പിക്കപ്പെടുന്ന ഈ ഉത്തരവാദിത്തം തനിക്കും മറ്റുള്ളവര്‍ക്കും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും വലിയ പോറലൊന്നുമേല്‍ക്കാതെ എങ്ങനെ നടത്തിയെടുക്കാം എന്നതു മാത്രമായിരിക്കും ഇവരുടെ ചിന്ത.
ഇവിടെ പൗരന്‍, ഏതുവിധേനയും അധികാരത്തിലെത്തുക എന്ന ചിന്തയോടെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളുടെ കയ്യിലെ വെറും കരുക്കള്‍ മാത്രമാണ് എന്നതാണ് സത്യം. പ്രൊഫസര്‍ തുറവൂര്‍ വിശ്വംഭരന്‍ തന്റെ ‘ഭാരതപര്യടനം – ഭാരതദര്‍ശനം – ഒരു പുനര്‍വായന’ എന്ന പുസ്തകത്തിലെ വരികള്‍ കടമെടുത്താല്‍ – ‘ഒരാള്‍ മറ്റൊരാളെ കരുവാക്കുമ്പോള്‍ അവിടെ ഒരു രൂപാന്തരപ്രാപ്തി സംഭവിക്കുന്നുണ്ട്. ഉപയോഗിക്കപ്പെടുമ്പോള്‍ ഉപയോഗിക്കുന്നവന്റെ കയ്യിലെ ഉപകരണമായി മാറുന്നു. അതിനാല്‍ തന്നെ അവന്റെ മനുഷ്യനെന്ന അസ്തിത്വം പോലും നഷ്ടപ്പെടുന്നു. ഒരു നിശ്ചേതന വസ്തുവിന്റെ സ്ഥാനം മാത്രമാണ് അവന് ഉണ്ടാകുക. ജനാധിപത്യത്തില്‍ മനുഷ്യനല്ല, പൗരനാണുള്ളത്. അത് ഏതുതരം ജന്തുവാണെന്ന് വ്യക്തമല്ല. ആ ജന്തുവിന് ഒരു വോട്ടിന്റെ സ്ഥാനം മാത്രമെയുളളു. രാജഭരണത്തില്‍ രാജാവിനെയാണ് സ്തുതിക്കുക. ജനാധിപത്യത്തില്‍ പൗരനെയാണ് സ്തുതിക്കുന്നത്. പൗരസ്‌തോത്രത്തിന്റെ ആത്മാവാണ്, ജനങ്ങളാണ് പരമാധികാരിയെന്ന കപടസങ്കല്‍പം. ഒരിധികാരവുമില്ലാത്ത നിശ്ചേതനാവസ്ഥയ്ക്ക് ഇട്ടുകൊടുത്തിരിക്കുന്ന ഓമനപ്പേരാണ് പരമാധികാരമെന്നത്. വോട്ടുചെയ്യുകയെന്ന അതുല്യമായ ദിവ്യകര്‍മ്മം നിര്‍വ്വഹിച്ചുകഴിഞ്ഞാല്‍ പൗരന്‍ അനാവശ്യവസ്തുവായി രാജ്യഭരണത്തിന്റെ മൂലയില്‍ ഉപേക്ഷിക്കപ്പെടുന്നു.
ഇവിടെ മേല്‍ ഉദ്ധരിച്ച സന്ദര്‍ഭങ്ങളിലെല്ലാം തന്നെ ആ ദിവ്യകര്‍മ്മം ചെയ്യാനുള്ള പൗരന്റെ അവകാശം പോലും, ഈ ഉദ്യോഗസ്ഥവൃന്ദവും രാഷ്ട്രീയ നേതൃത്വവും പ്രവര്‍ത്തകരും ചേര്‍ന്ന് അപഹരിക്കുന്നു. തങ്ങളെ ജനങ്ങള്‍ എന്ന പൗരസമൂഹം തെരഞ്ഞെടുത്ത്, ഭരിക്കാന്‍ വിട്ടവരാണ് എന്ന ചിന്തയാണ് ജയിക്കപ്പെടുന്നവരുടെ ഭാവം. അത് പക്ഷേ, അവര്‍ക്ക് ഇഷ്ടമുള്ളത് ഇഷ്ടമുള്ള രീതിയില്‍ ചെയ്യാനാണോ? അധികാരക്കസേരയിലെത്താന്‍ ഒരു പൗരന് വല്ലപ്പോഴും ലഭിക്കുന്ന ഈ മൗലികാവകാശത്തെ അഥവാ പ്രഥമകര്‍ത്തവ്യത്തെ പോലും ചൂഷണം ചെയ്യാം എന്ന രീതിയില്‍ എത്തുമ്പോള്‍ ജനങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ ഭരിക്കുന്നതാണ് ജനാധിപത്യം എന്നത് ഒരു പാഴ് പ്രസ്താവനയാകുന്നു. ജനങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കുകയെന്നതാണ് ജനാധിപത്യം എന്ന് മാറ്റപ്പറയേണ്ടിവരും.
നിയമം നിര്‍മ്മിക്കുന്നവര്‍ തന്നെ അത് തനിക്ക് എതിരായി വരുമ്പോള്‍ അവയെ വിശദീകരിച്ച് തലനാരിഴ കീറി ന്യായീകരിക്കുമ്പോള്‍ വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥ സംജാതമാക്കും. അത് അരാജകത്വത്തിലാണ് ചെന്നെത്തുക. അധാര്‍മികമായ ഇത്തരം പ്രവൃത്തികള്‍ തുടങ്ങി വയ്ക്കുന്നതും നടപ്പിലാക്കുകയും ചെയ്യുന്നത് ഇടതുസഹയാത്രികരാണ് എന്നതാണ് സത്യം. പിന്നീടാണ് ഈ രോഗം അഥവാ അപചയം മറ്റുള്ളവരിലേക്കും ഒരു പകര്‍ച്ചവ്യാധിപോലെ പടരുന്നത്. സത്യം, ധര്‍മം, നീതി ഇവിയുടെ വ്യാഖ്യാനങ്ങള്‍ക്കുപോലും അപചയം സംഭവിച്ചിരിക്കുന്നു. പിന്നെ എങ്ങനെയാണ് നാം പുതുതലമുറയെ പഴിക്കുക?