1800 ഡിസംബര്‍ 21ന് കേണല്‍ സ്റ്റീവന്‍സണ്‍ വലിയൊരു സൈന്യവുമായി മൈസൂരില്‍ നിന്ന് പുറപ്പെട്ടു. എമ്മന്‍ നായര്‍ സുല്‍ത്താന്‍ പേട്ടയ്ക്ക് സമീപമുള്ള ദൗലത്താബാഗില്‍ വെച്ച് സ്റ്റീവന്‍സണുമായി ചേര്‍ന്നു. സൈനിക വ്യൂഹത്തിന്റെ റൂട്ട് ഓഫീസറായി ചാര്‍ജ്ജെടുത്ത എമ്മന്‍ കമ്പനിപ്പടയെ വയനാട്ടിലേക്ക് നയിച്ചു. അവര്‍ 1801 ജനുവരി ഒന്നിന് വയനാട്ടില്‍ പ്രവേശിക്കുകയും സൈനിക കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. വയനാട്ടില്‍ കാര്യമായ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നില്ലെങ്കിലും കോട്ടയത്തേയ്ക്കുള്ള പ്രവേശകവാടമായ പേര്യ1 ചുരത്തിലും താഴ്‌വര പ്രദേശങ്ങളിലും പഴശ്ശിരാജാവിന്റെ ശക്തമായ പ്രത്യാക്രമണമുണ്ടായി. വിഷമവൃത്തത്തിലായ സ്റ്റീവന്‍സണ്‍ കേണല്‍ ഇന്‍സിനോട് സഹായം അഭ്യര്‍ത്ഥിച്ചു. 1801 ജനുവരി 29ന് പഴശ്ശി രാജാവിന്റെ ശക്തി ദുര്‍ഗ്ഗമെന്ന് അറിയപ്പെട്ട പേര്യചുരവും പരിസര പ്രദേശങ്ങളും സ്റ്റീവന്‍സണ്‍ പിടിച്ചെടുത്തു.
പേര്യ ചുരം കീഴടക്കാനുള്ള ഉപദേശം നല്‍കിയത് എമ്മന്‍ നായരാണോ? തന്ത്രപ്രധാനമായ ഈ പ്രദേശം കീഴടക്കുമ്പോള്‍ സ്റ്റീവന്‍സണിനോടൊപ്പം എമ്മന്‍ നായരുമുണ്ടെന്നതില്‍ തര്‍ക്കമില്ല. എന്തായാലും ഈ വിജയം കമ്പനിയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണെന്ന് From contact to conquest – Transition to British rule in Malabar, 1790-1805 (page 121) എന്ന ഗ്രന്ഥത്തില്‍ മര്‍ഗരറ്റ് ഫ്രന്‍സ് (Margret Frenz)) രേഖപ്പെടുത്തുന്നു.
പേര്യ തന്റെ കൈപ്പിടിയില്‍ നിന്ന് നഷ്ടമായതോടെ അങ്കലാപ്പിലായ പഴശ്ശിരാജ ചിറക്കല്‍ പ്രദേശത്തേയ്ക്ക് പിന്‍വാങ്ങി. പിന്നീട് പല സ്ഥലങ്ങളില്‍ ഒളിച്ചു താമസിച്ചു. കമ്പനിപട്ടാളം നിഴല്‍പോലെ പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയ രാജാവ് കുറ്റ്യാടിക്കാടുകള്‍ താണ്ടി പയ്യോര്‍ മലയുടെ അതിര്‍ത്തിയിലുള്ള അത്യോടി എന്ന വനഗ്രാമത്തില്‍ പതിയിരുന്നു. (ഈ പ്രദേശം പിന്നീട് ‘പതിയില്‍’ എന്ന പേരില്‍ അറിയപ്പെട്ടു. ഒളിച്ചു താമസിച്ച വീട് പില്‍ക്കാലത്ത് ‘അത്യോടി കോവിലകം’ എന്ന പേരിലും അറിയപ്പെട്ടു)
ചെറുകുന്നുകളും കാടുമുള്ള അത്യോടി ഒറ്റപ്പെട്ടതും തന്ത്രപ്രധാനവുമായ സ്ഥലമാണ്. ജനവാസം തീരെ കുറവുള്ള ഇവിടെ നിന്ന് പയ്യോര്‍മല, കുറുമ്പ്രനാട്, താമരശ്ശേരി എന്നീ പ്രദേശങ്ങളിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാനാവും; മാത്രമല്ല വനത്തിന്റെ മറവുപറ്റി വയനാട്ടിലേയ്ക്കും കടക്കാനാവും. കമ്പനി പക്ഷക്കാരാണെങ്കിലും കുറുമ്പ്രനാട് കോവിലകക്കാരുടേയും അമിഞ്ഞാട്ട് നായരുടെയും (പയ്യോര്‍മല വാഴുന്നോര്‍) രഹസ്യസഹായം അക്കാലത്ത് പഴശ്ശി രാജാവിന് കിട്ടിയിട്ടുണ്ടാകുമെന്ന് ന്യായമായും കരുതാം! മാത്രമല്ല പഴശ്ശി പതിയിരിക്കാന്‍ തെരഞ്ഞെടുത്ത സ്ഥലം കുറുമ്പ്രനാട് രാജാവ് എമ്മന്‍ നായര്‍ക്ക് വിട്ടുകൊടുത്ത പ്രദേശമാണ്. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ താമസിച്ച, ചെറുക്കാട് ഗ്രാമത്തിലെ ‘കൊയിലോത്ത് പറമ്പിലും’ പഴശ്ശി രാജാവ് താമസിച്ചതായി സൂചനയുണ്ട്. ഇതിനടുത്ത് ‘എമ്മന്‍ പാറ’ എന്ന പേരില്‍ ചെറിയൊരു പാറയുമുണ്ട്!
1801 സപ്തംബറില്‍ മേജര്‍ വില്യം മക്‌ലോയ്ഡ് മലബാര്‍ പ്രിന്‍സിപ്പല്‍ കലക്ടറായി. ഇതിനിടയില്‍ പഴശ്ശി രാജാവിന്റെ നട്ടെല്ലായി നിന്ന് പ്രവര്‍ത്തിച്ച കണ്ണവത്ത് നമ്പ്യാരെയും യുവാവായ മകനെയും കുറ്റ്യാടിയില്‍ നിന്ന് പിടികൂടുകയും രാജ്യദ്രോഹ കുറ്റം ചുമത്തി കണ്ണവത്ത് അങ്ങാടിയില്‍ വെച്ച് പരസ്യമായി തൂക്കിക്കൊല്ലുകയും ചെയ്തു! മാത്രമല്ല കലക്ടറുടെ ഭരണപരിഷ്‌ക്കാരങ്ങള്‍ കര്‍ഷകരുടെ കടുത്ത അമര്‍ഷത്തിനിടയാക്കി. കോട്ടയം, വയനാട്, കുറമ്പ്രനാട്, താമരശ്ശേരി പ്രദേശത്തുള്ള ജനങ്ങള്‍ കമ്പനിക്കെതിരെ സംഘടിക്കാന്‍ തുടങ്ങി.
പരമ്പരാഗതമായ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതോടെ പാട്ടക്കുടിയാന്‍മാര്‍ മാത്രമല്ല ജന്മിമാരും ഗിരിവര്‍ഗ്ഗക്കാരും ജനപക്ഷ നേതാവായ പഴശ്ശിയുടെ കീഴില്‍ അണിനിരന്നു.
1802 ഒക്‌ടോബര്‍ 11ന് എടച്ചെന കുങ്കന്‍ നായരും കുറിച്യനേതാവ് തലയ്ക്കല്‍ ചന്തുവും (തലക്കര ചന്തു) നേതൃത്വം കൊടുത്ത കുറിച്യപ്പട കമ്പനിപ്പട്ടാളം ക്യാമ്പ് ചെയ്ത പനമരം കോട്ട ആക്രമിച്ചു. രാത്രിയുടെ മറവിലുള്ള അപ്രതീക്ഷിത ആക്രമണത്തില്‍ 70 കമ്പനിപട്ടാളക്കാര്‍ വധിക്കപ്പെട്ടു. കോട്ടയിലുണ്ടായിരുന്ന 112 തോക്കുകളും 6000 രൂപയും മറ്റു സാധനങ്ങളും കുങ്കനും സംഘവും കൊണ്ടുപോയി. കമ്പനി പാളയങ്ങളില്‍ ഏറെ ഞെട്ടലുണ്ടാക്കിയ പനമരം കോട്ട ആക്രമണം പഴശ്ശി സമരക്കാര്‍ക്ക് കൂടുതല്‍ കരുത്തും ആത്മവിശ്വാസവുമുണ്ടാകുന്നതിന് കാരണമായി!
1802 ഡിസംബറില്‍ എമ്മന്‍ നായര്‍ കമ്പനി അധികാരികളെയും തന്റെ നാട്ടുകാരെയും ഞെട്ടിച്ചുകൊണ്ട് പഴശ്ശിരാജാവിന്റെ പക്ഷത്തേയ്ക്ക് വീണ്ടും തിരിച്ചുവന്നു! എമ്മന്‍ നായരുടെ ഈ ചുവടുമാറ്റം വെല്ലസ്ലി അടക്കമുള്ള കമ്പനി അധികാരികളെ കുറച്ചൊന്നുമല്ല അങ്കലാപ്പിലാക്കിയത്!
കമ്പനി രഹസ്യങ്ങള്‍ യഥാസമയം ചോര്‍ത്തിയെടുക്കുന്നതിന് വേണ്ടി പഴശ്ശി രാജാവിന്റെ രഹസ്യനിര്‍ദ്ദേശപ്രകാരമാണത്രേ എമ്മന്‍ നായര്‍ തുച്ഛമായ കമ്പനി പെന്‍ഷന്‍ കൈപ്പറ്റി കൂറുമാറിയത്. ഈ കൈവിട്ട കളിക്ക് എമ്മന്‍ തയ്യാറായത് അചഞ്ചലമായ ദേശസ്‌നേഹവും രാജഭക്തിയും കൊണ്ടു തന്നെയാണ്!
എമ്മന്‍ നായര്‍ വീണ്ടും തന്റെ പാളയത്തില്‍ തിരിച്ചെത്തിയപ്പോള്‍ പഴശ്ശിരാജാവ് കമ്പനിയുടെ ഭീഷണി വകവെക്കാതെ പരസ്യമായി സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തു. എമ്മന്റെ അനുയായികളായ ‘മുള്ളുക്കുറുമരും’ വീടുവിട്ടിറങ്ങി നേതാവിനൊപ്പം സമര രംഗത്തേയ്ക്കിറങ്ങി!
1803 ഫെബ്രുവരി 19ന് എമ്മന്‍ നായര്‍ ഒരുസംഘം ആളുകളുമായി വയനാടന്‍ ചുരമിറങ്ങി. പയ്യോര്‍മല, കുറുമ്പ്രനാട്, താമരശ്ശേരി എന്നീ നാടുകളിലെ ദേശമുഖ്യന്മാരെ കണ്ട് ചര്‍ച്ച നടത്തുകയും പഴശ്ശിരാജാവിനോട് കൂറുപ്രഖ്യാപിക്കാന്‍ നിര്‍ബ്ബന്ധിക്കുകയും ചെയ്തു.
1803 മാര്‍ച്ച് 1ന് രാവിലെ ആയിരത്തോളം വരുന്ന വലിയൊരു ആള്‍ക്കൂട്ടം താമരശ്ശേരിയില്‍ സംഘടിക്കുകയും വലിയൊരു ജാഥയായി കോഴിക്കോട് നഗരത്തിലേയ്ക്ക് മാര്‍ച്ച് ചെയ്യുകയും ചെയ്തു. വൈകുന്നേരം 4മണിക്ക് നഗരത്തിലെ പുതിയറ സബ്ബ് ജയിലിന് സമീപത്തെത്തി. ജയിലിന്റെ മതില്‍ തകര്‍ത്ത് ആള്‍ക്കൂട്ടം തടവറയ്ക്കുള്ളിലേക്ക് മലവെള്ളം പോലെ ഇരച്ചുകയറി. കലാപകാരികളെന്ന് മുദ്രകുത്തി കല്ലറയില്‍ പൂട്ടിയ നാട്ടുകാരെ മോചിപ്പിക്കുകയും ജയില്‍ കാവല്‍ക്കാരെ വധിക്കുകയും തോക്കുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഏറ്റുമുട്ടലില്‍ കമ്പനിപ്പട്ടാളം 40 നാട്ടുകാരെ വെടിവെച്ചുകൊന്നു. 38 പേര്‍ പിടിയിലായി. നൂറിലധികം തടവുപുള്ളികള്‍ രക്ഷപ്പെട്ടു! ശേഷിച്ച കലാപകാരികള്‍ നിയമം കയ്യിലെടുക്കുകയും കോഴിക്കോട് നഗരത്തില്‍ കൊള്ളയും കലാപവും തീവെയ്പ്പും നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു! പുതിയറ സബ്ബ് ജയില്‍ ആക്രമണം ആസൂത്രണം ചെയ്തത് എമ്മന്‍ നായരാണെന്ന് പറയപ്പെടുന്നു. അദ്ദേഹം നേരിട്ട് ആക്രമണത്തില്‍ പങ്കെടുത്തതായി തെളിവുകളില്ല. ഒരു പക്ഷെ വേഷ പ്രച്ഛന്നനായി – സംഘത്തെ അനുഗമിച്ചിട്ടുണ്ടാകാന്‍ സാദ്ധ്യതയുണ്ട്. വയനാട്, കുറുമ്പ്രനാട്, പയ്യോര്‍ മല, താമരശ്ശേരി പ്രദേശത്തുള്ള എല്ലാ വിഭാഗത്തില്‍ പെടുന്ന ജനങ്ങളും പുതിയറ ആക്രമണത്തില്‍ പങ്കാളികളായിട്ടുണ്ട്. അവരെ ഏകോപിപ്പിച്ച് നിര്‍ത്തി മുന്നോട്ടുകൊണ്ടു പോകാന്‍ അക്കാലത്ത് എമ്മന്‍ നായര്‍ക്ക് മാത്രമേ സാധിക്കുമായിരുന്നുള്ളൂ. വയനാട്ടിലെ കുറിച്യര്‍ക്കിടയില്‍ പ്രചാരമുള്ള ഒരു പാട്ടില്‍ കോഴിക്കോട്ടങ്ങാടിയിലെ പൊട്ടിപ്പോയ കല്ലറ (ജയില്‍)യെക്കുറിച്ച് പരാമര്‍ശമുണ്ട്.
”കോയിക്കോട്ടങ്ങാടിലേക്കോ കൊണ്ടോയേ…
കല്ലറേല്‍ പൂട്ടിച്ചേ…
പൊന്നൊള്ളി ബിളിച്ചോണ്ടേ…
കല്ലറ തന്നാലങ്ങ് പൊട്ടിപ്പോയേ!”..
…
പുതിയറ സബ്ബ്ജയില്‍ ആക്രമണത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രിന്‍സിപ്പല്‍ കലക്ടര്‍ മക്‌ലോയ്ഡ് സ്ഥാനം രാജിവെക്കുകയും അധികാരം പ്രിന്‍സിപ്പല്‍ ജഡ്ജിയായ റിക്കാര്‍ഡ്‌സിന് കൈമാറുകയും ചെയ്തു.
1803 ആഗസ്റ്റ് മാസത്തില്‍ എമ്മന്‍നായര്‍ കോളിയാടിയിലും കുഞ്ഞോത്തും താമസിച്ചു. അദ്ദേഹത്തെ പിടികൂടാന്‍ വേണ്ടിയാകണം ക്യാപ്റ്റന്‍ ബാബറുടെ നേതൃത്വത്തില്‍ കമ്പനിപ്പട്ടാളം കൊട്ടിയൂര്‍ വഴി വയനാട്ടിലെത്തുകയും കുഞ്ഞോത്തും കോളിയാടിയിലും സൈനിക പോസ്റ്ററുകള്‍ സ്ഥാപിക്കുകയും ചെയ്തു.
1805 ജൂണ്‍ 16ന് കേണല്‍ മക്ലിയോഡ് വയനാട്ടില്‍ ഒരു വിളംബരം പുറപ്പെടുവിച്ചു. വിളംബരപ്രകാരം 12 പ്രമുഖര്‍ കുറ്റവാളികളായി പ്രഖ്യാപിക്കപ്പെട്ടു. പട്ടികയില്‍ ഒന്നാം പേരുകാരന്‍ കേരളവര്‍മ്മ പഴശ്ശിരാജാവ് തന്നെ. 4-ാം പേരുകാരനായ എമ്മന്‍ നായരെ പിടിച്ചു കൊടുക്കുകയോ വിവരം നല്‍കുകയോ ചെയ്യുന്നവര്‍ക്ക് 1000 പഗോഡ സമ്മാനം കമ്പനി വാഗ്ദാനം ചെയ്തു. മാത്രമല്ല വിളംബരം പുറപ്പെടുവിച്ച തീയതി മുതല്‍ പ്രഖ്യാപിത കുറ്റവാളികളുടെ സ്വത്തുക്കളും ഭൂമിയും കമ്പനി സര്‍ക്കാരിന് അവകാശപ്പെട്ടതായി. മക്ലിയോഡ് വിളംബരപ്രകാരം കോളിയാടി, പഴൂര്‍ പ്രദേശത്ത് എമ്മന്‍ നായര്‍ക്കുണ്ടായിരുന്ന സ്വത്തുക്കള്‍ കമ്പനിയുടെ കീഴിലായി! മലബാര്‍ നോര്‍ത്ത് ഡിവിഷന്‍ കലക്ടറായിരുന്ന പിയേഴ്‌സണിന് പകരക്കാരനായി തോമസ് ഹാര്‍വി ബാബര്‍ വയനാട്ടിലെത്തി. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ പ്രധാന അധികാരകേന്ദ്രമായി ബാബര്‍ മാറി. മേലാധികാരികളെ വകവെക്കാതെ തന്നിഷ്ടപ്രകാരമായിരുന്നു ചെറുപ്പക്കാരനും കുശാഗ്ര ബുദ്ധിയുമായിരുന്ന ബാബര്‍ പ്രവര്‍ത്തിച്ചിരുന്നത്. അദ്ദേഹം പ്രിന്‍സിപ്പല്‍ കലക്ടറെ വകവെക്കാതെ മദ്രാസ് പ്രസിഡന്‍സിയുമായി നേരിട്ട് ബന്ധപ്പെട്ട് തീരുമാനങ്ങളെടുത്തു തുടങ്ങി.
സമ്മാനങ്ങളും കഠിനശിക്ഷയും നല്‍കി നാട്ടുകാരെ വരുതിയിലാക്കുക എന്ന തന്ത്രമാണ് ബാബര്‍ വയനാട്ടില്‍ നടപ്പിലാക്കിയത്! പുലാപ്ര കരുണാകരമേനോന്‍ എന്ന കമ്പനി ഉദ്യോഗസ്ഥന്റെ സഹായത്തോടെ വയനാട്ടിലെ മുഖ്യന്‍മാരുമായി ബാബര്‍ സൗഹൃദത്തിലായി. പഴശ്ശിരാജാവ്, എമ്മന്‍ നായര്‍, കുങ്കന്‍നായര്‍ തുടങ്ങിയവരുടെ വരവുപോക്കുകളും പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാന്‍ നിരവധി ആളുകളെ വയനാടിന്റെ മുക്കിലും മൂലയിലും ചാരന്‍മാരായി നിയോഗിച്ചു! പണം, മദ്യം, പുകയില എന്നിവ നല്‍കി പണിയരടക്കമുള്ള ചില ഗിരിവര്‍ഗ്ഗക്കാരെ ബാബര്‍ വശത്താക്കി.
എമ്മന്‍നായരുടെ ശക്തികേന്ദ്രമായിരുന്നു പാറയ്ക്ക് മീത്തല്‍ പ്രദേശം (തെക്കു-കിഴക്കേ വയനാട്). അവിടെ അധിവസിച്ചിരുന്ന ചെട്ടിമാരും ഗൗണ്ടന്‍മാരും കുറുമരും പഴശ്ശിരാജാവിനെയും എമ്മനേയും രഹസ്യമായി സഹായിച്ചുകൊണ്ടിരുന്നു. പലപ്പോഴും പഴശ്ശിയുടെ ക്യാമ്പുകളിലേയ്ക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചുകൊടുത്തത് ഇവരായിരുന്നു. പകല്‍സമയത്ത് കമ്പനിപക്ഷത്തും രാത്രികാലങ്ങളില്‍ പഴശ്ശിയുടെ ഭാഗത്തും നിന്ന് പ്രവര്‍ത്തിക്കാന്‍ ഇക്കൂട്ടര്‍ നിര്‍ബ്ബന്ധിതരായി. മാത്രമല്ല ബാബറുടെ കച്ചേരി സന്ദര്‍ശിക്കുമ്പോള്‍ അക്കാര്യം മുന്‍കൂട്ടി എമ്മന്‍ നായരെ അറിയിക്കുന്നതില്‍ പ്രദേശവാസികള്‍ ജാഗ്രത കാണിച്ചിരുന്നു.
പഴശ്ശിരാജാവിനെയും എമ്മന്‍ നായരേയും പിടികൂടാനുള്ള പല ശ്രമങ്ങളും ചെട്ടിമാരുടെ അവസരോചിതമായ ഇടപെടല്‍ മൂലം വിഫലമായിട്ടുണ്ട്. തങ്ങളുടെ കള്ളക്കളി പിടിക്കപ്പെടുമെന്ന് ഭയന്ന ഇവര്‍ തങ്ങളുടെ കുടുംബങ്ങളെ മൈസൂരിലെ മറ്റു കുടിയിരിപ്പ് കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പലവിധത്തിലുള്ള ഭീഷണി ഉണ്ടായെങ്കിലും കര്‍ഷകസമൂഹമായ ചെട്ടിമാര്‍ പഴശ്ശിരാജാവിനെയും എമ്മന്‍ നായരേയും ഒറ്റിക്കൊടുത്തില്ല. ‘ഗൗണ്ടന്‍’ മാരാകട്ടെ ആയുധവും പണവും നല്‍കി സഹായിച്ചുകൊണ്ടിരുന്നു.
1805 സപ്തംബറില്‍ പഴശ്ശി രാജാവും സംഘവും തെക്കേ വയനാട്ടിലെ ചുരത്തില്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് കമ്പനിക്ക് വിവരം കിട്ടി. വാര്‍ഡന്റെ കോല്‍ക്കാര്‍ പഴശ്ശിയുടെ ക്യാമ്പിനടുത്തെത്തിയെങ്കിലും ഒരാളെപ്പോലും പിടിക്കാന്‍ സാധിച്ചില്ല. പഴശ്ശിയുടെ അനുയായിയും എമ്മന്‍ നായരുടെ മൂത്ത സഹോദരനുമായ രയരപ്പന്‍ നായര്‍ക്ക് മുറിവേറ്റുവെന്ന് കമ്പനിപ്പട്ടാളക്കാര്‍ സംശയിച്ചു. വലിയൊരു ആപത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട രാജാവും സംഘവും പുല്‍പ്പള്ളിക്കാടുകളിലേക്ക് കടന്നു.
1805 നവംബര്‍ 30ന് എമ്മന്‍ നായര്‍ ഒഴികെയുള്ള കലാപകാരികളും പഴശ്ശിരാജാവും ‘മാവിലാം തോടി’ നടുത്ത് താവളമടിച്ചിട്ടുണ്ടെന്ന് ബാബര്‍ക്ക് രഹസ്യ വിവരം ലഭിച്ചു! ബാബറും കേണല്‍ ഹില്ലും ക്ലഫാമും അമ്പത് ശിപ്പായിമാരും നൂറ് കോല്‍ക്കാരുടെ അകമ്പടിയോടെ വഴികാട്ടികളായ പണിയരോടൊപ്പം യാത്രയാരംഭിച്ചു. ബാബറുടെ സഹായി കരുണാകരമേനോനും സുബേദാര്‍ ചേരനും ഒപ്പമുണ്ടായിരുന്നു.
ഒരു ശിരസ്താറും 70 കോല്‍ക്കാരും എമ്മന്‍ നായരെ പിടിക്കാന്‍ കോമന്‍പനി മലയിലേയ്ക്ക് 2 (കമ്പനി-മല?) പോയി. പിന്നീട് ഇവര്‍ കോഴിക്കോട് ലക്ഷ്യമാക്കി നീങ്ങി. സുബേദാര്‍ ചേരനും സംഘവും മറ്റൊരു വഴിയിലൂടെ കുന്നുകള്‍ കയറിയിറങ്ങി മാവിലാം തോടിനടുത്തെത്തി. അവിടെ മനുഷ്യവാസമുള്ള ഒരു താവളം ദൃഷ്ടിയില്‍ പെട്ടു. കൂടുതലൊന്നും ആലോചിക്കാതെ അവര്‍ താവളം ആക്രമിച്ചു. കുറച്ചുപേര്‍ ഓടിപ്പോയി. അക്കൂട്ടത്തില്‍ പഴശ്ശിരാജാവും ഉണ്ടായിരുന്നു. പക്ഷെ, കരുണാകരമേനോന്‍ രാജാവിനെ തിരിച്ചറിയുകയും തടഞ്ഞു നിര്‍ത്തുകയും ചെയ്തു. രാജാവ് തോക്കിന്‍ കുഴല്‍, മേനോന്റെ നെഞ്ചിലേയ്ക്ക് നീട്ടി നിറയൊഴിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല! മരണത്തെ മുഖാമുഖം കണ്ട അദ്ദേഹം രാജാവിന്റെ തോക്ക് പൊട്ടാതിരുന്നതുകൊണ്ട് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു! കോല്‍ക്കാരാല്‍ വലയം ചെയ്യപ്പെട്ടു കഴിഞ്ഞ പഴശ്ശിരാജാവ് വീരോചിതമായിത്തന്നെ ശത്രുക്കളോട് ഏറ്റുമുട്ടി സ്വന്തം ജീവന്‍ നാടിന് സമര്‍പ്പിച്ചു!
നാടിന്റെ നായകനായ രാജാവ് വധിക്കപ്പെട്ടതോടെ പോര്‍വീര്യം നഷ്ടമായ അനുയായികള്‍ നെട്ടോട്ടമോടാന്‍ തുടങ്ങി. രോഗിയായി തീര്‍ന്ന എടച്ചെന കുങ്കന്‍ ആത്മഹത്യ ചെയ്തു. മരുമകന്‍ എമ്മന്‍ വധിക്കപ്പെട്ടു. എമ്മന്‍ നായരും സഹോദരന്‍ രയരപ്പന്‍ നായരും നിലമ്പൂര്‍ തിരുമുല്‍പ്പാടിന്റെ അധീനതയിലുള്ള മുപ്പൈനാട് പ്രദേശത്തെ കുന്നുകളില്‍ ഒളിച്ചു. തിരുമുല്‍പ്പാട് ഇവര്‍ക്ക് സഹായം നല്‍കിക്കൊണ്ടിരുന്നു.
(തുടരും)
1 വഴിത്തിരിവ് എന്ന അര്‍ത്ഥത്തിലാണ് പേരിയ ചുരത്തിന് ഈ പേര് ലഭിച്ചത്.
2 ‘കോമഞ്ചേരി മല’യാണെന്ന് ഡോ.കെ.കെ.എന്‍.കുറുപ്പ്.