ഒരു രാഷ്ട്രീയനേതാവ് എങ്ങനെയാകാന്‍ പാടില്ല എന്നതിന്റെ ഉദാഹരണങ്ങള്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തുമായി നമുക്ക് ധാരാളം കാണാന്‍ സാധിക്കും. അതേസമയം, ഒരു മാതൃകാ രാ ഷ്ട്രീയ നേതാവെന്ന് ചൂണ്ടിക്കാണിക്കാന്‍ പോന്നവരെത്രയുണ്ട് എന്ന ചോദ്യത്തിന് കിട്ടുന്ന ഉത്തരമെന്തായിരിക്കും?
ഇവിടെയാണ് പണ്ഡിറ്റ് ദീനദയാല്‍ജി ഉപാദ്ധ്യായയുടെ ജീവിതം നമുക്ക് പ്രേരണയും മാതൃകയുമാകുന്നത്. രാഷ്ട്രഭക്തിയും ദേശീയബോധവും ഉള്ള ഒരു രാജനൈതിക കക്ഷിയാരംഭിക്കാന്‍ കഴിവുറ്റ കുറെ കാര്യകര്‍ത്താക്കളെ നല്‍കണമെന്ന ഡോ.ശ്യാമപ്രസാദ് മുഖര്‍ജിയുടെ അഭ്യര്‍ത്ഥന മാനിച്ച് പരംപൂജനീയ ശ്രീ ഗുരുജി സംഘപ്രചാരകനായ ദീനദയാല്‍ജിയോട് അഭ്യര്‍ത്ഥിച്ചു. ഈ പശ്ചാത്തലത്തിലാണ്, ഭാരതത്തിന്റെ സനാതന മൂല്യങ്ങളുടെയും സംസ്‌കാരത്തിന്റെയും അടിസ്ഥാനത്തില്‍ ഒരു പാര്‍ട്ടിക്ക് രൂപം കൊണ്ടത്. അങ്ങനെയാണ് 1951 സപ്തംബര്‍ 21ന് ലഖ്‌നൗവില്‍ ഭാരതീയ ജനസംഘം പിറവിയെടുത്തത്.
ഭാരതീയ ജനസംഘത്തിന്റെ പേരില്‍ രാജനൈതിക രംഗത്ത് പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമ്പോഴും, താന്‍ പ്രഥമമായും സര്‍വ്വാധികമായും ഒരു സ്വയംസേവകനും സംഘപ്രചാരകനുമാണെന്നുള്ളത് ദീനദയാല്‍ജി ഒരിക്കലും വിസ്മരിച്ചില്ല. അദ്ദേഹത്തെ സംബന്ധിച്ച് ജനസംഘത്തിലെ പ്രവര്‍ത്തനം സംഘം തന്നെ ഏല്‍പിച്ച മഹത്തായ ഒരു ദൗത്യത്തിന്റെ നിര്‍വ്വഹണം മാത്രമായിരുന്നു; അതില്‍നിന്നും വ്യതിരിക്തമായ പ്രവര്‍ത്തനമായിരുന്നില്ല. ഒരു കര്‍മ്മയോഗിയെപ്പോലെ അവിടത്തെ കാര്യങ്ങള്‍ ചെയ്കയാല്‍ ശ്രീമദ് ഭഗവദ്ഗീതയില്‍ പറഞ്ഞമാതിരി, വെള്ളത്തിലെ താമരയില നനയാത്തതുപോലെ രാജനൈതിക രംഗത്തെ ദൂഷ്യങ്ങളൊന്നും അദ്ദേഹത്തെ ഒരിക്കലും ബാധിച്ചില്ല.
സംഘ നിര്‍ദ്ദേശപ്രകാരം താന്‍ രാജനൈതിക രംഗത്താണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ആ മേഖലയിലെ തന്റെ പ്രവര്‍ത്തനം സംഘകാര്യം തന്നെയാണ് എന്നദ്ദേഹം ഉറച്ചു വിശ്വസിക്കുകയും സംഘശിക്ഷാ വര്‍ഗുകളില്‍ ബൗദ്ധിക് നടത്തുകയും ചര്‍ച്ചാസത്രങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. 1950കളുടെ ആദ്യത്തില്‍ ഒരു സംഘശിക്ഷാവര്‍ഗ്ഗില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹത്തിന് നല്‍കിയ പരിപാടി സംശയനിവാരിണിയായിരുന്നു.
”നിങ്ങള്‍ക്ക് എന്റെ വിചാരണ ആരംഭിക്കാം” എന്ന മുഖവുരയോടെയാണ് അദ്ദേഹം തുടങ്ങിയത്. അല്പസമയത്തേക്ക് ആരും ഒന്നും പറഞ്ഞില്ല. ”നിങ്ങള്‍ ചോദ്യം ചോദിച്ചില്ലെങ്കില്‍ ഞാന്‍ നിങ്ങളോട് ചോദ്യം ചോദിക്കാന്‍ തുടങ്ങും” അദ്ദേഹം പറഞ്ഞു. അപ്പോള്‍ ഒരു സ്വയംസേവകന്‍ എഴുന്നേറ്റ് നിന്ന് പറഞ്ഞു: ”താങ്കള്‍ ജനസംഘം എന്ന രാജനൈതിക കക്ഷിയുടെ നേതാവാണ്. പിന്നെ എന്തുകൊണ്ടാണ് താങ്കള്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നത്? താങ്കള്‍ക്ക് സംഘവുമായി എന്ത് ബന്ധമാണുള്ളത്?”
പൊട്ടിച്ചിരിച്ചുകൊണ്ട് ദീനദയാല്‍ജി നല്‍കിയ മറുപടി ഇതായിരുന്നു: ”സഹോദരാ, ഞാന്‍ ജനസംഘത്തിന്റെ നേതാവാണെന്നത് ശരിയാണ്. പക്ഷെ, ഞാനുമൊരു ഹിന്ദുവാണ്. ഒരു ഹിന്ദുവാണെന്നതില്‍ എനിക്ക് അഭിമാനവുമുണ്ട്. ഒരു ഹിന്ദുവാണെന്ന് മാത്രമല്ല, അതിലഭിമാനിക്കുകയും ചെയ്യുന്ന ഞാന്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ ചേരുന്നതില്‍ എന്ത് തെറ്റാണുള്ളത്. ഞാന്‍ ഒരേസമയം ഒരു സ്വയംസേവകനും ജനസംഘത്തിന്റെ പൊതുകാര്യദര്‍ശിയുമാണ്. എല്ലാവരും ഇപ്രകാരം ബഹുമുഖ ചുമതലകള്‍ നിര്‍വ്വഹിക്കണം. ഒരേസമയം ഒരു കക്ഷിയുടെ പൊതുകാര്യദര്‍ശിയും ഒരാളുടെ മകനുമായിരിക്കുന്നതില്‍ എന്ത് വൈരുദ്ധ്യമാണുള്ളത്? അപ്രകാരം ഞാന്‍ ഒരേസമയം സ്വയംസേവകനും ഒരു കക്ഷിയുടെ പൊതുകാര്യദര്‍ശിയും ആയിരിക്കുന്നതില്‍ എന്ത് വൈരുദ്ധ്യമാണുള്ളത്?”
താനൊരു നേതാവാണെന്ന ചിന്ത ദീനദയാല്‍ജി ഒരിക്കലും പുലര്‍ത്തിയിരുന്നില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു സവിശേഷത. 1967ല്‍ ഭാരതീയ ജനസംഘത്തിന്റെ അഖില ഭാരതീയ സമ്മേളനം കോഴിക്കോട് നടന്നപ്പോള്‍ ഉണ്ടായ അനുഭവം മാന്യ. പരമേശ്വര്‍ജി പങ്കുവെച്ചത് ഇപ്രകാരമാണ്: ”ദീനദയാല്‍ജി ഒരിക്കലും സമ്മേളന സ്ഥലത്തേക്ക് കാറില്‍ സഞ്ചരിച്ചിരുന്നില്ല. മറിച്ച്, താമസസ്ഥലത്തു നിന്നും മറ്റ് പ്രതിനിധികള്‍ക്കൊപ്പം സമ്മേളന സ്ഥലത്തേക്ക് നടന്നുപോവുകയും മറ്റെല്ലാവരും ചെയ്തപോലെ പ്രവേശക കവാടത്തില്‍ പ്രവേശിക കാണിക്കുകയും ചെയ്തശേഷം മാത്രമായിരുന്നു അദ്ദേഹം സമ്മേളനസ്ഥലത്ത് പ്രവേശിച്ചിരുന്നത്.”
സഹപ്രവര്‍ത്തകരുടെ പ്രശ്‌നങ്ങളും മാനസികാവസ്ഥയും മനസ്സിലാക്കി അവരോട് പെരുമാറാനുള്ള അദ്ദേഹത്തിന്റെ കഴിവ് അനിതര സാധാരണമായിരുന്നു. ഒരിക്കല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അടല്‍ ബിഹാരി വാജ്‌പേയ്ജി പഞ്ചാബില്‍ പര്യടനം നടത്തി. അവിടെ തനിക്കുണ്ടായ അസൗകര്യങ്ങള്‍ കാരണമോ, താങ്ങാവുന്നതിലധികം സ്ഥലങ്ങളില്‍ പര്യടനം നടത്തുകയും പ്രസംഗിക്കുകയും ചെയ്തതിന്റെ ക്ഷീണം കാരണമോ തിരിച്ചുവന്നപ്പോള്‍ അദ്ദേഹം തികച്ചും അസ്വസ്ഥനായിരുന്നു. വന്നയുടനെ യാതൊരു മുഖവുരയും കൂടാതെ അദ്ദേഹം പ്രഖ്യാപിച്ചു: ”ഇത്രയും മതി! നിശ്ചയിച്ച എന്റെ ഭാവി യാത്രാപരിപാടികളെല്ലാം വേണ്ടെന്നു വയ്ക്കണം!” എല്ലാ പ്രവര്‍ത്തകരും ദീനദയാല്‍ജിയുടെ പ്രതികരണമറിയാന്‍ അദ്ദേഹത്തിന്റെ മുഖത്തേക്കു നോക്കി. ”ശരി. താങ്കള്‍ ആദ്യം ഒന്ന് കുളിച്ച് ഉന്മേഷവാനാകൂ. ശേഷമുള്ള കാര്യങ്ങളെക്കുറിച്ച് പിന്നീട് ചിന്തിക്കാം” എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ അടല്‍ജി കുളിക്കാന്‍ വേണ്ടി പോയി. ദീനദയാല്‍ജി ഉടനെ അടുക്കളയില്‍ ചെന്ന് ചപ്പാത്തിയും പരിപ്പുകറിയും സ്വയം പാചകം ചെയ്തു. കുളികഴിഞ്ഞ് തിരിച്ചെത്തിയ അടല്‍ജിയെ വിളിച്ചിരുത്തി ഭക്ഷണം സ്‌നേഹത്തോടെ സ്വയം വിളമ്പിക്കൊടുത്തു. ഭക്ഷണം കഴിച്ചശേഷം അല്പം വിശ്രമിച്ചു. സ്വയം മുന്‍നിശ്ചയമനുസരിച്ച് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി. ദീനദയാല്‍ജിക്കാകട്ടെ, ഒരക്ഷരം പറയേണ്ടി വന്നില്ല. ഒരിക്കലും സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുകയോ അതിന്റെ പിന്നാലെ പോവുകയോ ചെയ്യാത്ത വൃക്തിയായിരുന്നു ദീനദയാല്‍ജി. കഴിയുന്നതും സഹപ്രവര്‍ത്തകരെ പൊതുജനശ്രദ്ധയില്‍ കൊണ്ടുവരുവാനും നേതൃസ്ഥാനത്തേക്കെത്തിക്കുവാനുമാണ് അദ്ദേഹം പരിശ്രമിച്ചത്. 1964ല്‍, ദീനദയാല്‍ജി ഭാരതീയ ജനസംഘത്തിന്റെ അഖിലേന്ത്യാ അദ്ധ്യക്ഷനാകണമെന്ന് ബഹുഭൂരിപക്ഷം സംസ്ഥാന സമിതികളും പ്രമേയം മുഖാന്തിരം ആവശ്യപ്പെട്ടു. കേന്ദ്രകമ്മറ്റിയും ഏകകണ്ഠമായി ഇതേ ആവശ്യം ഉന്നയിച്ചു. എന്നാല്‍, എളിമയോടെ ഈ നിര്‍ദ്ദേശം നിരാകരിച്ച് ദീനദയാല്‍ജി, പണ്ഡിറ്റ് ബച്ഛ് രാജ് വ്യാസ്ജിയുടെ പേര് നിര്‍ദ്ദേശിക്കുകയും അതിന് അംഗീകാരം ലഭിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുകയുമാണുണ്ടായത്.
”തന്റെ സര്‍വ്വസ്വവും ‘ഇദം ന മമ’ എന്ന ചിന്തയോടെ രാഷ്ട്രമാകുന്ന ദേവതക്ക് സമര്‍പ്പിക്കുന്ന വ്യക്തിയാണ് യഥാര്‍ത്ഥ സംഘാടകന്‍” എന്ന് പരംപൂജനീയ ബാളാസാഹബ് ദേവറസ്ജി ദീനദയാല്‍ജിയുടെ ജീവിതത്തെ ഉദാഹരിച്ച് ഒരിക്കല്‍ പറയുകയുണ്ടായി. അത്തരം മാനസികാവസ്ഥ കൈവരിക്കാന്‍ അഹങ്കാരം, ഗര്‍വ്, ദുരഭിമാനം എന്നിവ തീര്‍ത്തും ഇല്ലാതാവണം.
ഒരിക്കല്‍ പിലിഭിത്തിലെ യാത്ര കഴിഞ്ഞ് ദീനദയാല്‍ജി ലഖിംപൂരിലെത്തി. അദ്ദേഹത്തിന്റെ സാധനങ്ങളെല്ലാം സംഘകാര്യാലയത്തിലാണ് വെച്ചിരുന്നത്. ഒരു ദിവസം തന്റെ സാധനങ്ങളോടൊപ്പം ഉണ്ടായിരുന്ന മരത്തിന്റെ പെട്ടി കാര്യാലയത്തില്‍ നിന്ന് കൊണ്ടുവരാന്‍ ദീനദയാല്‍ജി സഹപ്രവര്‍ത്തകനായ വസന്ത് അണ്ണ വൈദ്യാജിയോട് ആവശ്യപ്പെട്ടു. അദ്ദേഹം ആ പെട്ടി കൊണ്ടുവന്നപ്പോള്‍, അതില്‍ നിന്ന് ഒരു കടലാസ് മാത്രമെടുത്ത്, ബാക്കിയെല്ലാം കത്തിച്ചുകളയാന്‍ ദീനദയാല്‍ജി വൈദ്യാജിയോട് നിര്‍ദ്ദേശിച്ചു. ആ കടലാസുകളെല്ലാം ദീനദയാല്‍ജി കൈവരിച്ച പ്രശസ്ത വിജയങ്ങളുമായി ബന്ധപ്പെട്ട യോഗ്യതാപത്രങ്ങളായിരുന്നു. ഇവയെല്ലാം സൂക്ഷിച്ചുവെക്കേണ്ടതല്ലെ എന്ന വൈദ്യാജിയുടെ ചോദ്യത്തിന് ദീനദയാല്‍ജി നല്‍കിയ മറുപടി ഇതായിരുന്നു. ”ഞാന്‍ എന്റെ സമ്പൂര്‍ണ്ണ ജീവിതവും മാതൃഭൂമിയുടെ പാദങ്ങളില്‍ അര്‍പ്പിച്ചു കഴിഞ്ഞ സ്ഥിതിക്ക് എനിക്കിനി ആ പ്രമാണപത്രങ്ങളുടെ ആവശ്യമില്ല!” വാസ്തവത്തില്‍ പ്രമാണപത്രങ്ങള്‍ കത്തിച്ചു ചാമ്പലാക്കിയതിലൂടെ പൂജനീയ ദേവറസ്ജി പറഞ്ഞപോലെ തന്റെ ‘അഹം’ ബോധത്തെ ഇല്ലാതാക്കി പൂര്‍ണ്ണമായും രാഷ്ട്രത്തോട് താദാത്മ്യം പ്രാപിക്കുകയാണ് ദീനദയാല്‍ജി ചെയ്തത്.
പൂജനീയ ബാളാസാഹബ്ജി മറ്റൊരവസരത്തില്‍ ദീനദയാല്‍ജിയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇപ്രകാരമായിരുന്നു. ”ദീനദയാല്‍ജി നാഗപ്പൂരിലെത്തുന്നത് അടുക്കളയിലെ ജോലിക്കാരുള്‍പ്പെടെ ഞങ്ങളോരോരുത്തര്‍ക്കും ആനന്ദപര്‍വ്വമായിരുന്നു. എനിക്ക് അദ്ദേഹവുമായി 30 വര്‍ഷത്തെ അടുത്ത പരിചയമുണ്ട്. എന്നാല്‍, ”ഞാന്‍ ഇതു ചെയ്തു, അത് ചെയ്തു” എന്ന് ഒരിക്കല്‍ പോലും അദ്ദേഹം പറഞ്ഞത് ഞാന്‍ കേട്ടിട്ടില്ല. ആത്മപ്രശംസ അദ്ദേഹത്തിന് തികച്ചും അന്യമായിരുന്നു. അദ്ദേഹത്തെ കാണുമ്പോള്‍ ഞങ്ങള്‍ക്ക് ഡോക്ടര്‍ജിയെയാണ് ഓര്‍മ്മ വരുക. ഒറ്റനോട്ടത്തില്‍ ഡോക്ടര്‍ജി അസാധാരണനായ ഒരു വ്യക്തിയാണെന്ന് തോന്നുമായിരുന്നില്ല. അദ്ദേഹം ഒരു വാഗ്മിയുമായിരുന്നില്ല. എന്നാല്‍ അനിതരസാധാരണമായ ദേശഭക്തിയുടെ ഫലമായി ജനങ്ങള്‍ക്ക് അദ്ദേഹത്തോട് അതിശക്തമായ ആകര്‍ഷണം തോന്നുമായിരുന്നു. പണ്ഡിറ്റ്ജിയുടേതും അത്തരമൊരു ആകര്‍ഷണം ഉണര്‍ത്തുന്ന വ്യക്തിത്വമായിരുന്നു.”