നവംബര്‍ 23ന് ശ്രീ സത്യസായിബാബ ജയന്തി
ബംഗളൂരുവില്‍ നിന്നും നൂറ്റിയറുപത്തഞ്ച് കിലോമീറ്റര്‍ അകലെ ആന്ധ്രപ്രദേശിലുള്ള പുട്ടപര്‍ത്തി. ശിലായുഗത്തില്‍ നിന്നും പത്തുമിനിറ്റു നടന്നാല്‍ പുട്ടപര്‍ത്തിയിലെത്താമെന്ന് ഒരു വിദേശ ലേഖകന്‍ പണ്ടെഴുതി. എഴുതിയത് കളിയല്ല, കാര്യം തന്നെ. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന പാറക്കൂട്ടങ്ങള്‍. കള്ളിമുള്‍പ്പടര്‍പ്പുകളും മണ്‍പുറ്റുകളും നിറയെ. വരണ്ടുവിണ്ടുകീറിയ ഭൂമി. ആളനക്കം കുറവ്. അത് പഴയകാലം.
ഇന്നോ? ആധുനികതയുടെ അവിസ്മരണീയ മുദ്രകള്‍ പേറി, ആധ്യാത്മികതയുടെ ലോകഭൂപടത്തില്‍ പുട്ടപര്‍ത്തി നിവര്‍ന്ന് ഉയര്‍ന്നു നില്‍ക്കുന്നു. നൂറ്റിയറുപത്തഞ്ചോളം ലോകരാജ്യങ്ങള്‍ ഇവിടം തൊഴുതു വലംവയ്ക്കുകയായി. ഒരു യുഗാവതാരം തന്നെ ഇതിനു കാരണം. – ഭഗവല്‍ ശ്രീ സത്യസായിബാബ.
1926 നവംബര്‍ 23ന് പുട്ടപര്‍ത്തിയില്‍ ജനനം. അച്ഛന്‍ വെങ്കപ്പരാജൂ. അമ്മ ഈശ്വരമ്മ. സത്യനാരായണരാജൂ എന്ന് പൂര്‍വ്വാശ്രമത്തിലെ യഥാര്‍ത്ഥനാമം. ഷിര്‍ദ്ദി സായിബാബയുടെ അവതാരമാണെന്നു പ്രഖ്യാപിച്ച് ആത്മീയ ജീവിതത്തിലേക്കു പ്രവേശിച്ചത് പതിനാലാം വയസ്സില്‍. 1944ല്‍ പുട്ടപര്‍ത്തിയില്‍ ആശ്രമം സ്ഥാപിച്ചു. ആശ്രമം പ്രശാന്തി നിലയമായി മാറിയത് 1950ല്‍. എല്ലാവരേയും സ്‌നേഹിക്കുക, എല്ലാവരേയും സേവിക്കുക (Love All, Serve All) എന്ന പാവന ലക്ഷ്യത്തോടെ 1954ല്‍ പുട്ടപര്‍ത്തിയില്‍ ആശുപത്രി സ്ഥാപിച്ച് ആതുരസേവനരംഗത്ത് പ്രവേശിച്ചു. 1965ല്‍ സത്യസായി സേവാസമിതികള്‍ക്ക് രൂപം നല്‍കി. ഉന്നതമായ മാനുഷികമൂല്യങ്ങളുടെ ആചരണവും പ്രചരണവുമാണ് സേവാസംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. മതങ്ങള്‍ക്കും ദേശങ്ങള്‍ക്കുമപ്പുറം മനുഷ്യത്വമാണ് ആധ്യാത്മികതയുടെ രാജപാതയെന്ന് പഠിപ്പിക്കുകയായിരുന്നു സായിബാബ സ്വജീവിതത്തെ സ്വന്തം സന്ദേശമാക്കിക്കൊണ്ട്.
നൂറുകോടി ചെലവിട്ട് ഇരുന്നൂറേക്കറില്‍ ശ്രീ സത്യസായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സസ് 1991ല്‍ അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവു ഉദ്ഘാടനം ചെയ്തു. 1981ല്‍ സ്ഥാപിച്ച സത്യസായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ ലേണിംഗ് ആണ് ‘നാക്കി’ന്റെ A++ അംഗീകാരമുള്ള ഇന്ത്യയിലെ ഏക സര്‍വ്വകലാശാല. അനന്തപൂര്‍ ജില്ലയിലുള്ള 731 ഗ്രാമങ്ങളിലെ പത്തുലക്ഷം ജനങ്ങള്‍ക്കായി സത്യസായി വാട്ടര്‍ സപ്ലൈ പ്രോജക്ട് 315 കോടി രൂപ ചെലവിട്ട് റെക്കോര്‍ഡ് വേഗത്തില്‍ ഒന്നരവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി. ചെന്നൈ ജലപദ്ധതി, ഗുജറാത്ത് ഭൂകമ്പദുരിതാശ്വാസനിധി, സുനാമി പുനരധിവാസ പദ്ധതി തുടങ്ങി ഒട്ടനവധി ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ബാബ നേതൃത്വം നല്‍കി. മാനവസേവ മാധവസേവ – ഇതാണ് ബാബയുടെ ദിവ്യസന്ദേശം.
വേദോദ്ധാരകനാണ് ശ്രീ സത്യസായി ബാബ. സര്‍വ്വോല്‍കൃഷ്ടമായ ശാസ്ത്രമാണ് വേദം. മത്തായിക്കും മുഹമ്മദിനും മനോഹരനും വേദം പഠിക്കാനവകാശമുണ്ട്. സസ്യഭുക്കാവണം എന്നു മാത്രം. വേദപാഠശാലങ്ങള്‍ സ്ഥാപിച്ചുകൊണ്ട് ബാബ ഇതു തെളിയിക്കുകയുണ്ടായി. പ്രശാന്തി നിലയത്തില്‍ എല്ലാ മംഗളകര്‍മ്മങ്ങളും വേദോച്ചാരണത്തോടെയാണ് സമാരംഭിക്കുന്നത്. സ്ത്രീ-പുരുഷഭേദമെന്യേ ആര്‍ക്കും ഗായത്രിമന്ത്രം ചൊല്ലാമെന്നും ബാബ പഠിപ്പിക്കുന്നു. ‘സ്പിരിച്വല്‍ സോഷ്യലിസ’ ത്തിന്റെ പാഠപുസ്തകമാണ് ശ്രീസത്യസായിബാബ.
ബാബയുടെ ദിവ്യാത്ഭുത ലീലകള്‍ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. വായുവില്‍നിന്നും കൈകൊണ്ട് പിടിച്ചെടുക്കുന്ന വിഭൂതിയും വിഭൂഷകളും പരീക്ഷണവിധേയമാക്കിയവരേറെ. യുക്തിവാദികളോട് സൗമ്യരൂപനായി ബാബ ഇങ്ങനെ പറഞ്ഞു: ‘ഇത് എന്നിലേക്കുള്ള വിസിറ്റിംഗ് കാര്‍ഡ് മാത്രം. അത്ഭുതമല്ല! യുക്തിവിചാരമൊടുങ്ങുന്നിടത്താണ് ഈശ്വരീയതയുടെ യുക്തികത.
പ്രേമമാണ് സായിമതം. പ്രേമം ഈശ്വരനാകുന്നു, ഈശ്വരന്‍ പ്രേമമാകുന്നു. പ്രേമസംഗീതത്തിന്റെ പ്രക്ഷേപണനിലയമാണ് പ്രശാന്തി നിലയം. ഭക്തിജ്ഞാനകര്‍മ്മങ്ങളുടെ സുദൃഢസഞ്ചയനമാണ് ശ്രീസത്യസായി ബാബ. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മതമോ ജാതിയോ രാഷ്ട്രീയമോ ഇവിടെ മാനദണ്ഡമാകുന്നില്ല. ക്രിസ്തുമസ്സും റംസാനും ഗുരുപൂര്‍ണ്ണിമയും പ്രശാന്തിനിലയം ആഘോഷിക്കുന്നു. മനുജമാനസക്ഷേത്രങ്ങളില്‍ മെക്കയും കാശിയും ബെത്‌ലഹേമും ഈ യുഗപുരുഷന്‍ പണിതുയര്‍ത്തുന്നു. ഗംഗയും ഡോണും സരയൂവും നൈലും ഇവിടെ ചിത്രാവതിയായി ഒഴുകുന്നു. നബിയും നാനാക്കും യേശുവും മഹാവീരനും ബുദ്ധനും ഇവിടെ ഒന്നാണ്. ഇവിടെ ആധ്യാത്മികതയുടെ അന്തര്‍ദ്ദേശീയതയും ഭക്തിയുടെ സാര്‍വ്വജനീനതയും കാണാം. ‘സ്പിരിച്വല്‍ സോഷ്യലിസ’മാണിവിടുത്തെ സിലബസ്.
ശ്രീ സത്യസായിബാബ ഒരു സര്‍വ്വകലാശാലയുടെ ചാന്‍സലറായിരുന്നു. നേരത്തെ സൂചിപ്പിച്ച ശ്രീ സത്യസായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ ലേണിംഗ് എന്ന ഈ യൂണിവേഴ്‌സിറ്റിയ്ക്ക് മൂന്നു കാമ്പസ്സുകളുണ്ട്: പ്രശാന്തി നിലയം (പുട്ടപര്‍ത്തി), വൃന്ദാവന്‍ (ബംഗളൂരു), അനന്തപൂര്‍. 1981 നവംബര്‍ 22ന് ഈ ഡീംഡ് യൂണിവേഴ്‌സിറ്റി ഉദ്ഘാടനം ചെയ്തുകൊണ്ട് ചാന്‍സലര്‍ ഇങ്ങനെ പറഞ്ഞു: ”ആനന്ദം അനുഭവിക്കുകയാണ് മനുഷ്യാസ്തിത്വത്തിന്റെ പരമമായ ലക്ഷ്യം. ഒരുമയും മമതയുമുള്ള ഒരു നൂതനലോകം. അവിടെ ഏവര്‍ക്കും ആനന്ദം. ഇതിനുള്ള അദ്ധ്യയനവും അദ്ധ്യാപനവുമാവണം ഇവിടെയുണ്ടാവേണ്ടത്. പ്രത്യയസ്ഥൈര്യമുള്ള ഒരു വിദ്യാര്‍ത്ഥി ജനത ഉയിര്‍ക്കൊള്ളും. ആദ്ധ്യാത്മിക വിദ്യാഭ്യാസം മാത്രമല്ല, ശാസ്ത്രവും സാങ്കേതികവിദ്യയും ആത്മവിദ്യയുമായി ഇവിടെ സമഞ്ജസമായി മേളിക്കും.” സമ്പൂര്‍ണ്ണ മനുഷ്യനെ സൃഷ്ടിക്കുന്ന, സമ്പൂര്‍ണ്ണ വിദ്യാഭ്യാസത്തിന്റെ സംവിധായകനാണ് സത്യസായിബാബ.
ജനഹിതം, ഭൂരിപക്ഷസുഖം, സാമാന്യ ജനങ്ങളുടെ ക്ഷേമൈശ്വര്യം, അദ്ധ്വാനിക്കുന്നവരുടെ സുരക്ഷ ഇവയാകവേ സായിസേവയുടെ സമ്മോഹനലക്ഷ്യങ്ങളാണ്. ബാബ എങ്ങനെയെല്ലാം സാധകനെ പരിവര്‍ത്തനപ്പെടുത്തുന്നുവെന്നു നോക്കുക: ചിലരെ കത്തുകളിലൂടെ പഠിപ്പിക്കുന്നു. സ്വപ്‌നത്തിലൂടെ ചിലര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ട്. ദര്‍ശനത്താല്‍ പുണ്യം പകരും. സ്പര്‍ശനത്താല്‍ പരിണമിപ്പിക്കുന്നു. ഭാഷണത്താല്‍ നിയന്ത്രിക്കുന്നു. അടയാള വാക്കുകളാല്‍ ആശ്വാസമേകുന്നു. ജനങ്ങളില്‍ മാനസാന്തരം വരുത്തി അവരെ മനുഷ്യസേവാനിരതരാക്കി ഈശ്വരബോധം നല്‍കാനായാണ് താന്‍ വന്നിരിക്കുന്നതെന്ന് ബാബ ഒരിക്കല്‍ സൂചിപ്പിക്കുകയുണ്ടായി. ധര്‍മ്മപ്രചാരകനായി വേദാന്ത പ്രഭാഷണപരമ്പരകള്‍ നടത്തുന്ന ഒരു ആത്മീയഗുരു മാത്രമല്ല സത്യസായിബാബ. ഒരു പ്രത്യേക വ്യക്തിയുടെ ദൈവ സമ്പത്തിയുടെ അളവ്, അഥവാ ആത്മീയ പ്രഭയുടെ ശോഭ എത്രയെന്നു നിര്‍ണ്ണയിക്കുവാന്‍ ബാബയ്ക്കു കഴിയുമായിരുന്നു.
സായിബാബ തന്നെ കാണാനെത്തുന്നവരോട് രണ്ടുകാര്യങ്ങള്‍ ആവശ്യപ്പെടാറുണ്ട്. ഒന്ന്: നിസ്വാര്‍ത്ഥ പ്രേമം, രണ്ട്: നിരുപാധികമായ ത്യാഗം. ഇവ രണ്ടുമുണ്ടാകണമെങ്കില്‍ വേണ്ടത് ഏകാഗ്രതയും വൈരാഗ്യവുമാണെന്ന് ബാബ പറയുന്നു. ഏകാഗ്രത അഹംബോധത്തെ ഉണര്‍ത്തുന്നു. വൈരാഗ്യം വിശ്വദര്‍ശനത്തിന് കണ്ണട നല്‍കുന്നു.
ഇത്രമേല്‍ ലോകശ്രദ്ധ നേടിയിട്ടുള്ള മറ്റൊരു പ്രതിഭാസം ആധുനിക കാലത്തുവേറെ ഉണ്ടായിട്ടില്ല. ചിത്രം കണ്ടാലാരും തിരിച്ചറിയുന്ന, പേരുകേട്ടാല്‍ രൂപം തെളിയുന്ന, മൊഴികേട്ടാല്‍ സാന്നിധ്യം മനസ്സിലാവുന്ന മറ്റൊരു വ്യക്തി ഇല്ല. ആഫ്രിക്കന്‍ വന്‍കരയൊഴിച്ച് ഒരു ലോകരാഷ്ട്രവും സന്ദര്‍ശിച്ചിട്ടില്ലാത്ത സത്യസായിബാബയെ ലോകജനത മുഴുവനും അറിയുന്നു. ഈ അറിവ് ആരാധനയായി, നീരന്ധ്രമായ ഭക്തിയുടെ ലഹരിക്കുത്തായി പരിണമിക്കുന്നു. ആരാധിച്ചാരാധിച്ച് ആരാധ്യദേവനില്‍ വിലയം പ്രാപിക്കുവാന്‍ സുസജ്ജമാക്കപ്പെട്ട മനസ്സോടെ പതിനായിരങ്ങള്‍ ആശ്രമത്തിലും പവിത്രപരിസരങ്ങളിലും ഇടം കണ്ടെത്തുന്നു. ഒരു നോക്കിനായി, ഒരു വാക്കിനായി, ഒരു മന്ദസ്‌മേരത്തിനായി ലക്ഷങ്ങള്‍ ചെലവിട്ട് പുട്ടപര്‍ത്തിയിലെത്തിയിരുന്നു. അമ്മയായി, അച്ഛനായി, ഗുരുവായി ലോകം ബാബയെ സ്വാംശീകരിക്കുന്നു.
എത്രയെത്ര മഹാത്മാക്കളാണ് സായിബാബയെ കണ്ടു മടങ്ങിയിട്ടുള്ളത്. ലോക പ്രശസ്തരായ കലാകാരന്മാര്‍, തത്വജ്ഞാനികള്‍, വ്യവസായ പ്രമുഖര്‍, ഭരണാധികാരികള്‍, ചക്രവര്‍ത്തിമാര്‍… പ്രശാന്തിനിലയം സന്ദര്‍ശിച്ചിരിക്കുന്നു.
മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയ് എത്രയോ വട്ടം ബാബയോടൊത്ത് കുല്‍വന്ത് ഹാളിലിരുന്നിട്ടുണ്ട്. പ്രധാനമന്ത്രിയായ നരേന്ദ്രമോദി പതിവ് സന്ദര്‍ശകനായിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കറോടുള്ള വാത്സല്യം ഒരു ക്രിക്കറ്റ് മാച്ചായി മാറിയിരുന്നു. ആര്‍.എസ്.എസ്. സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് അടുത്ത കാലത്ത് പുട്ടപര്‍ത്തി സന്ദര്‍ശിച്ചിരുന്നു.
‘സനാതന സാരഥി’ യെന്ന മുഖപത്രമാണ് സായി വിജ്ഞാനീയത്തിന്റെ പ്രസരണി. ശ്രീ സത്യസായി പബ്ലിക്കേഷന്‍സ് ട്രസ്റ്റ് മുഖ്യമായും ഇംഗ്ലീഷിലും തെലുഗു ഭാഷയിലുമാണ് ഇതു പ്രസിദ്ധീകരിക്കുന്നത്. സത്യം, ധര്‍മ്മം, ശാന്തി, പ്രേമം, അഹിംസ തുടങ്ങിയ മാനുഷിക മൂല്യങ്ങളാല്‍ മാനവരാശിയെ ധാര്‍മ്മികമായും ആത്മീയമായും സമുദ്ധരിക്കാനായി സനാതന സാരഥി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. സായിബാബയുടെ ഒരു വാഹിനി പരമ്പരതന്നെയുണ്ട്. ഭാഗവതവാഹിനി, രാമകഥാരസവാഹിനി തുടങ്ങി പതിനഞ്ചോളം വാഹിനികള്‍. ഈ രചനകളില്‍ ഭാരത സംസ്‌കൃതിയുടെ വിത്തുംവേരും നമുക്കു കാണാം.
സത്യസായിബാബയുടെ അപദാനങ്ങളുടെ മന്ത്രധ്വനിയാര്‍ന്ന കാറ്റ് കൊച്ചുകേരളത്തിലേക്ക് വീശുന്നത് പോയ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ്. ജസ്റ്റിസ് ബാലകൃഷ്ണ ഏറാടി, കെ.പി. കേശവമേനോന്‍, കുട്ടികൃഷ്ണമാരാര്, ബി. വെല്ലിങ്ങ്ടണ്‍, ജസ്റ്റിസ് പി.സി. ബാലകൃഷ്ണ മേനോന്‍… നിര നീണ്ടതാണ്.
ആധ്യാത്മികതയുടെ പ്രയോഗമീമാംസയാണ് പതിനായിരങ്ങളെ പുട്ടപര്‍ത്തിയിലേക്ക് സമാകര്‍ഷിക്കുന്നത്. എടുക്കുന്തോറും ഏറുകയും കൊടുക്കുന്തോറും കൂടുകയും വ്യാഖ്യാനിക്കുന്തോറും അവ്യാഖ്യേയമായ മൗനത്തിന്റെ അകത്തളങ്ങളില്‍ പരാപരവിദ്യയായി പ്രദ്യോതിക്കുകയും ചെയ്യുന്ന ‘സായീശ്വരത്വം’ യുഗധന്യതയത്രെ. ജാവാക്കാരനും ജപ്പാന്‍കാരനും ഇന്ത്യാക്കാരനും ഇറ്റലിക്കാരനും ഒരേയൊരു മന്ത്രംമാത്രം – ‘സായി റാം’
പുണ്യഭൂമിയായ ഭാരതം ലോകത്തിനു നല്‍കിയ വിശ്വമാനവികതയുടെ ഒരു തുണ്ട് ചരിത്രമാണ് സത്യസായിബാബയുടെ ജീവിതകാലഘട്ടമായ 1926 മുതല്‍ 2011 വരെ യുള്ള 85 വര്‍ഷങ്ങള്‍.
ഈ ചരിത്രത്താളുകള്‍ പ്രപഞ്ചപരിണാമത്തിലെ സര്‍ഗ്ഗവൈഭവത്തിന്റേതാണ്.
മനുഷ്യനും ഈശ്വരനും തമ്മിലുള്ള മൂര്‍ത്തവിചാരവിപ്ലവത്തിന്റെ വിഭ്രാമകവും വിലോഭനീയവുമായ സംവാദത്തിന്റേതാണ്.
വിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റെയും ഭക്തിയുടെയും മഹിതശില്പങ്ങളാക്കി മാനവ ജീവിതത്തെ സാലോക്യസാമീപ്യസാരൂപ്യസായൂജ്യങ്ങളാല്‍ നിരന്തരം അനുഗ്രഹിച്ച കാലസന്ധിയാണ്.
ജീവലോകത്തെ ആകമാനം ഋതുരാജനായ വസന്തത്തെപ്പോലെ സേവിക്കുന്ന ആത്മീയതയുടെ മണ്ഡലകാലം. ഭാരതത്തിന്റെ ആധ്യാത്മികസമ്പത്ത് പ്രശാന്തി നിലയത്തില്‍ ഇന്നും ഘനീഭൂതമായിരിക്കുന്നത് നമുക്ക് നേരിട്ട് അനുഭവിച്ചറിയാനാകും.