1992 ഡിസംബർ 6ന് അയോദ്ധ്യയിലെ ഒരു തർക്കനിർമ്മിതി തകർക്കപ്പെട്ട സംഭവത്തെ കക്ഷിരാഷ്ട്രീയ സ്ഥാപിത താത്പര്യം സംരക്ഷിക്കുവാനുള്ള കുറുക്കൂ വഴിയായി മാറ്റിയെടുക്കുകയാണ് കോൺഗ്രസ്സ് സർക്കാർ അന്നു മുതൽ ചെയ്തു തുടങ്ങിയത്. സംഭവം നടന്നതിനു തൊട്ടു പിന്നാലെ തന്നെ, അന്നുവരെ സർക്കാരും ഉത്തരവാദിത്വമുള്ള മാദ്ധ്യമങ്ങളും ‘തർക്ക നിർമ്മിതിയെ’ന്നു മാത്രം വിളിച്ചിരുന്ന ആ പഴയ കെട്ടിടത്തെ, ബാബരി മസ്ജിദ് എന്ന് വിളിച്ചു പറഞ്ഞ് മുസ്ലീം വികാരം വളർത്തി മുതലെടുക്കാനുള്ള പണിതുടങ്ങി. ആ സംഭവുമായി ഒരു ബന്ധവുമില്ലായിരുന്ന മദ്ധ്യ പ്രദേശ്, ദില്ലി, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് സർക്കാറുകളെ പിരിച്ചു വിട്ടുകൊണ്ട് ഭരണഘടനയെ അപമാനിച്ചു; ജനാധിപത്യത്തെ അട്ടിമറിച്ചു. അതോടൊപ്പം സംശുദ്ധ വ്യക്തിത്വത്തിന്റെയും നേതൃത്വപക്വതയുടെയും ആദർശ ജീവിതത്തിന്റെയും ആൾരൂപമായ ലാൽ കൃഷ്ണ അദ്വാനിയെയും മുരളി മനോഹർ ജോഷിയേയും മറ്റും രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാൻ നടത്തിയ കള്ളക്കേസിന്റെ കുതന്ത്രമാണ് ഇരുപത്തെട്ടു വർഷങ്ങൾക്കു ശേഷം ഉത്തരപ്രദേശിലെ വിശേഷാൽ കോടതിയിൽ തകർന്നൊടുങ്ങിയത്. ഉമാശ്രീ ഭാരതിയും കല്ല്യാൺ സിംഗും മറ്റുള്ളവരും ആ കള്ളക്കേസിൽ നിന്നും മുക്തരായപ്പോൾ രാമനാമ പ്രഭാവത്തിൽ അവസാന വിജയം സത്യത്തിനും ധർമ്മത്തിനും തന്നെയാകുമെന്ന് ആവർത്തിച്ചുറപ്പിക്കുകയായിരുന്നു.
ഒരർത്ഥത്തിൽ അന്നവിടെ നടന്നതും രാമായണ കഥ ആവർത്തിക്കുകയായിരുന്നു. ശ്രീരാമചന്ദ്രൻ ഹനുമാൻ സ്വാമിയെ ഏൽപ്പിച്ച ദൗത്യം സീതാദേവി എവിടെയുണ്ടെന്നു കണ്ടെത്തുക മാത്രമാരുന്നു. രാവണന്റെ ലങ്കയിലെത്തി ദേവിയെ കണ്ടെത്തിയ ആഞ്ജനേയൻ സ്വന്തം ഉത്സാഹത്തിൽ ഒരു വികൃതി കൂടി ചെയ്തു, ലങ്കാദഹനം! അതുപോലെ ലാൽകൃഷ്ണ അദ്വാനിയും മുരളീമനോഹർ ജോഷിയുമടങ്ങുന്ന ആരാധ്യരായ നേതൃത്വം സമാധാനപരമായ വഴിയെ ഉള്ള മുന്നേറ്റത്തിനാണ് കർസേവകരെ കളത്തിലിറക്കിയത്. പക്ഷേ സരയുവിൽ പിടഞ്ഞു വീണ കർസേവകരുടെ ചേതനയറ്റ ശരീരങ്ങൾ കണ്ട്, കോത്താരി സഹോദരന്മാരെ ക്രൂരമായി വെടിവെച്ചിട്ടതുകണ്ട്, ചോര തിളച്ച രാമഭക്തന്മാർ നേതൃത്വത്തോട് അനുസരണക്കേട് കാട്ടിക്കൊണ്ട് മിർബാക്കിയുടെ ധിക്കാരത്തിന്റെ സ്മാരകനിർമ്മിതികളെ നിലം പരിശാക്കി ചവിട്ടിക്കൂട്ടിയെങ്കിൽ അതിന് നേതൃത്വത്തിനെ പഴിചാരി കോടതി കയറ്റിയത് വിവരംകെട്ട കുബുദ്ധികളുടെ വിലകുറഞ്ഞ രാഷ്ട്രീയമായിപ്പോയിയെന്ന് പറയാതിരിക്കാനാവില്ല.
അല്ലെങ്കിൽ തന്നെ ബാബറുടെ കടന്നാക്രമണത്തിൽ നഷ്ടപ്പെട്ടത് തിരിച്ചു പിടിക്കാൻ പൊതുജനം ഇറങ്ങിത്തിരിച്ച ഘട്ടങ്ങളിൽ പലപ്പോഴും അസുഖകരങ്ങളായ നടപടികളും ഉണ്ടായിട്ടുണ്ടാകാം. ആ വക പ്രവർത്തികൾക്കെതിരെ വിചാരണയും ശിക്ഷയുമുണ്ടായിട്ടുണ്ടാകാം. സമരമുന്നേറ്റങ്ങൾ എവിടെ വേണ്ടി വന്നാലും നീതി നിഷേധിക്കപ്പെട്ടവന്റെ ഭാഗത്തുനിന്ന് സഹികെട്ട് ചില അരുതാത്ത കാര്യങ്ങൾ സംഭവിക്കാം. അതെല്ലാം നേതൃത്വം അറിഞ്ഞാകണമെന്നില്ല. അതുകൊണ്ട് ആ വക തെറ്റുകൾക്ക് നേതൃത്വത്തെ കുരിശിൽ കയറ്റാൻ കള്ളക്കേസിനിറങ്ങുന്നത് രാഷ്ട്രീയ പക്വതയുടെ ലക്ഷമണമല്ല. മറ്റൊന്നു കൂടി ഓർക്കണം. കാലങ്ങളോളം ഹൈന്ദവ സമൂഹം അനങ്ങാതെ കയ്യും കെട്ടി വായിൽ വെള്ളവുമൊഴിച്ച് നിശ്ശബ്ദരായി ഇരുന്നിട്ട് പിന്നീട് കോടതിയിലെത്തി ഇതുവരെ ഞങ്ങൾ അനങ്ങാതെയിരുന്നതുകൊണ്ട് ഇനി ഞങ്ങളുടെ അവകാശം തരുവാൻ ചോദിച്ചിരുന്നുയെങ്കിൽ വിധിയെന്താകുമായിരുന്നു? നൂറ്റാണ്ടുകളോളം ചോദ്യം ചെയ്യാതെ കടന്നു കയറിയവൻ കൈവശം തുടരാനനുവദിച്ചതുകൊണ്ട് അഡ്വേഴ്സ് പൊസ്സഷന്റെ (പ്രതികൂല കൈവശാവകാശത്തിന്റെ) ആനുകൂല്യം മുസ്ലീം പക്ഷത്തിന് അനുവദിച്ചുകൊണ്ട് ഹിന്ദുവിനെ വെറും കയ്യോടെ മടക്കി അയക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാകുമോ? ചുരുക്കത്തിൽ ബാബറിന്റെയും മിർബാക്കിയുടെയും കാലത്തു തുടങ്ങി സോണിയയുടെയും ഒവൈസിയുടെയും യച്ചൂരിയുടെയും കാലം വരെ ചെറുത്തു നിൽപ്പിന്റെ ചരിത്രം കുറിച്ച സാധാരണ രാമഭക്തന്മാരുടെ ധർമ്മസമരത്തിന്റെ പരിണതഫലമാണ് സുപ്രീം കോടതിയുടെ അയോദ്ധ്യാ വിധിയെന്നുള്ളതല്ലേ ശരി? മറ്റൊരു കാര്യം, രാമലല്ലായെ നിയമദൃഷ്ട്യാ വ്യക്തിയെന്ന് അംഗീകരിച്ചതോടെ, രാമലല്ലായുടെ അവകാശം പരിഗണിക്കുമ്പോൾ, മറ്റുള്ളവർ (അവർ രാമഭക്തരാണെങ്കിൽ പോലും) ചെയ്തതോ ചെയ്യാത്തതോ ആയ കാര്യങ്ങൾ തീരുമാനത്തെ സ്വാധീനിക്കാൻ ഇടയായാൽ അതു നീതിയുടെ നിഷേധത്തിനിട വരുത്തും. അതുകൊണ്ടു തന്നെയാണ് ഒരർത്ഥത്തിലും 1949ലെയും 1992ലെയും സംഭവങ്ങള്‍ പരിഗണിക്കാതെ സുപ്രീം കോടതിയുടെ 2019ലെ വിധി രാമജന്മ ഭൂമിയിൽ രാമക്ഷേത്രമാകട്ടെ എന്ന് പ്രഖ്യാപിച്ചത്. അങ്ങനെയൊരു പ്രഖ്യാപനം നടത്തിയതോടെ രാമജന്മഭൂമിയിലെ വിവാദമന്ദിരം സ്ഥിഥി ചെയ്യുന്ന ഭൂമി യഥാർതഥ അവകാശിയായ രാമലല്ലായ്ക്ക് നേടികൊടുക്കാൻ നൂറ്റാണ്ടൂകൾ നീണ്ട ധർമ്മ സമരം നടത്തിയ രാമഭക്തർ 1992ൽ നടത്തിയ പ്രവർത്തിയുടെ ലക്ഷ്യശുദ്ധി കണക്കിലെടുത്ത് വിശാലമായ ഒരു സമീപനം സ്വീകരിക്കുവാൻ ഭരണകൂടവും നീതിന്യായ വ്യവസ്ഥയും എടുക്കുന്നതായിരുന്നു ധാർമ്മികമായി ശരി. (ഒരു തള്ളുകൊടുത്ത് താഴെയിടേണ്ട കാര്യമേ ബാക്കിയുഉള്ളെന്ന് മുൻപ്രധാനമന്ത്രി വി.പി. സിംഗും വിവാദമന്ദിരം പൊളിച്ചുകളഞ്ഞൊരു പരിഹാരം ആകാമെന്ന് സഖാവ് ഈഎംഎസ്സും പറഞ്ഞതിവിടെ ഓർക്കുക.)
ചരിത്രവും ഇവിടെ അനിവാര്യമായ ചില ഓർമ്മപ്പെടുത്തലുകൾ നടത്തുന്നു. സ്വാതന്ത്ര്യം ലഭിച്ചു. ഭാരതം വിഭജിക്കപ്പെട്ടു. ഭാരതവും പാക്കിസ്ഥാനും പിരിഞ്ഞ്, പാക്കിസ്ഥാനിൽ ഇസ്ലാമിനു പൂർണ്ണാവകാശം കിട്ടിയതോടെ ഭാരതത്തിൽ ഹിന്ദുവിനും പൂർണ്ണാവകാശം ലഭിക്കുന്നതായിരുന്നു സ്വാഭാവിക നീതി. അതില്ലെങ്കിൽ തുല്യ പരിഗണനയെങ്കിലും ഹിന്ദുവിന് ചോദിക്കാതെ തന്നെ കിട്ടേണ്ടതായിരുന്നു. പക്ഷേ അവനെ പാർശ്വവത്കരിക്കുകയും അവഗണിക്കുകയും. ചെയ്യുന്നിടം വരെ കാര്യങ്ങൾ എത്തി. അവിടെ നിന്നും ഹിന്ദുവിന്റെ തിരിച്ചുവരവിന്റെ വഴിയേതായിരുന്നുയെന്ന ഒരു ചർച്ചയ്ക്കിവിടെ പ്രസക്തിയേറുന്നു.
ന്യായമായ ആവശ്യങ്ങൾ വ്യവസ്ഥാപിത വഴിയേ ഉയർത്തിക്കൊണ്ടായിരുന്നു, ആരംഭം. സോമനാഥക്ഷേത്രം പുനർ നിർമ്മിക്കാൻ സ്വതന്ത്രഭാരതം തയാറാകണമെന്നാവശ്യപ്പെട്ടു. കന്യാകുമാരിയിൽ വിവേകാനന്ദ സ്മാരകം ഉയരണമെന്നാവശ്യപ്പെട്ടു. കാശിവിശ്വനാഥന്റെയും മധുരയിലെ കണ്ണന്റെയും അയോദ്ധ്യയിലെ ശ്രീരാമചന്ദ്രന്റെയും സ്ഥാനങ്ങളെങ്കിലും കടന്നു കയറി പിടിച്ചെടുത്തവരിൽ നിന്നു തിരിച്ചെടുത്തു നൽകണമെന്ന വികാരം പൊതുവായി ഉയർന്നു വന്നു. തിരിഞ്ഞു നോക്കാനാളുണ്ടായില്ല. ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തിന് ചോരയും ജീവനും നൽകിയ ബഹുഭൂരിപക്ഷ ഹൈന്ദവ സമാജത്തിന്റെ ന്യായമായ ആവശ്യങ്ങൾ പോലും പരിഹസിച്ചു തള്ളുവാൻ ജവഹർലാൽ നെഹ്രു ഭരണത്തിന് അമിതമായ ആവേശമായിരുന്നു. സംസ്കാരം കൊണ്ട് ഞാൻ ഇസ്ളാമാണെന്നും ജന്മമെന്ന യാദൃശ്ചികതകൊണ്ടു മാത്രമേ ഞാൻ ഹിന്ദൂവാണെന്നു വരുന്നുള്ളെന്നും പറഞ്ഞ പണ്ഡിത് ജവഹർലാൽ നെഹ്രുവിൽ നിന്ന് ഹിന്ദുപക്ഷത്തിന് അവഗണനയും ഇസ്ലാം പക്ഷത്തിന് പ്രീണനവും എന്ന കപട മതേതര രാഷ്ട്രീയത്തിനു തുടക്കം കുറിച്ചതിൽ അതിശയം തോന്നേണ്ട കാര്യമേയില്ല. ചരിത്രം ന്യായീകരിക്കുമായിരുന്ന വളരെ പരിമിതവും ഏറെ പ്രതിരൂപാത്മകമൂല്യങ്ങളുള്ള വിട്ടു വീഴ്ചകൾ മാത്രമായിരുന്നു ഹൈന്ദവ സമൂഹം ആവശ്യപ്പെട്ടത്. ചോദിച്ചു വാങ്ങിയ വിഭജനത്തിന്റെ ഭാഗമായി പോകേണ്ടവരായിരുന്നെങ്കിലും പോകാതിരുന്നവരെയും കൂടെ ചേർത്തുനിർത്തുവാൻ മടിയും മുറുമുറുപ്പും കാട്ടാതിരുന്ന ഹൈന്ദവ മഹാമനസ്കതയ്ക്ക് നൽകാമായിരുന്നതും നൽകേണ്ടിയിരുന്നതുമായ ചെറിയ സ്നേഹോപഹാരങ്ങളായിരുന്നു, അവ. സോമനാഥ ക്ഷേത്ര പുനർ നിർമ്മാണവും കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകവും നെഹ്രുപക്ഷത്തെ ചെറുത്തു നിന്ന് ചരിത്രം സാദ്ധ്യമാക്കി. കാശിയും മധുരവും അയോദ്ധ്യയും നെഹ്രുപക്ഷ കടും പിടുത്തത്തിൽ ഭാരത ചരിത്രത്തിലെ ഉണങ്ങാത്ത മുറിവുകളായി ബാക്കി നിന്നു. അതോടൊപ്പം തന്നെ സ്വതന്ത്രഭാരതത്തിന്റെ പൊതുജീവിതത്തിൽ രാഷ്ട്രീയ സാമൂഹിക മേഖലകളിലെല്ലാം അസംഘടിത ഹിന്ദു അവഗണിക്കപ്പെടുന്നത് തുടർ അനുഭവങ്ങളുമായി. നെഹ്രുവിയൻ ഭരണകൂടവും കൂടെ നിന്ന കമ്യൂണിസ്റ്റു രാഷ്ട്രീയ പക്ഷവും അരങ്ങു നിറഞ്ഞു നിന്ന ജനാധിപത്യത്തിന്റെ മുഖ്യധാരയിൽ സംഘടിത മതന്യൂന പക്ഷം വിലപേശലിന്റെ ശക്തികൊണ്ട് വളരുകയും ചെയ്തു.
അങ്ങനെ ഭാരതീയ ജനാധിപത്യത്തിന്റെ മുഖ്യധാരയിൽ നിന്ന് അരികുവത്കരിക്കപ്പെട്ട ഹൈന്ദവസമൂഹം തിരിച്ചുവരുവാൻ സ്വന്തം വഴിതേടിയ ഇടത്തുനിന്നാണ് രാമജന്മ ഭൂമി വിമോചനത്തിന്റെ ഐതിഹാസിക ജനമുന്നേറ്റത്തിന് ശ്രീ ഗണേഷ് കുറിക്കപ്പെട്ടത്. അത് ഏതെങ്കിലും പ്രസ്ഥാനങ്ങളോ രാഷ്ട്രീയ പാർട്ടികളോ തുടങ്ങി വെച്ചതല്ല. ഹൈന്ദവ സമാജത്തിന്റെ വിവിധ തലങ്ങളിൽ ഉയർന്നുവന്ന സ്വാഭാവിക പൊതു വികാരത്തെ രാഷ്ട്രചേതനയുടെ സകാരാത്മക ഊർജ്ജമാക്കി മാറ്റുകയെന്ന ഈ യുഗത്തിലെ പരമപവിത്ര ധർമ്മം രാഷ്ട്രീയ സ്വയം സംഘവും പരിവാർ പ്രസ്ഥാനങ്ങളും ഏറ്റെടുക്കുകയാണുണ്ടായത്. അവിടെ കുരുക്ഷേത്രത്തിലേക്ക് അരയും തലയും മുറുക്കി സ്വയം ഇറങ്ങിയ കർസേവകർക്ക് രാമജന്മസ്ഥാനം മോചിപ്പിച്ച് അവിടെ ഭവ്യമായ ക്ഷേത്രം ഉണ്ടാകേണ്ടത് ഭാരതാംബയെ വിശ്വ വിജയിയാക്കുവാനുള്ള കർമ്മയജ്ഞത്തിന്റെ ഗതിയും വേഗവും നിർണ്ണയിക്കാനുതകുന്ന ഒന്നാമത് കാൽവെപ്പു തന്നെയായിരുന്നു.
തമ്മിൽ തല്ലിയും തല കീറിയും രാമജന്മ ഭൂമിയിൽ ശ്രീരാമക്ഷേത്രം പുന:സ്ഥാപിക്കാമെന്ന് ഒരു ഘട്ടത്തിലും രാമഭക്തർ കരുതിയിട്ടില്ല. ചരിത്രത്തിൽ സംഭവിച്ച കടന്നാക്രമണങ്ങൾക്ക് അക്രമകാരികളുടെ പിൻതലമുറ ഇരയാക്കപ്പെടണമെന്ന ലക്ഷ്യവും ഇല്ലായിരുന്നു. ആഗ്രഹിച്ചതും ആവശ്യപ്പെട്ടതും ഒന്നുമാത്രം. അയോദ്ധ്യ രാമജന്മഭൂമിയാണ്. അവിടെ ക്ഷേത്രം ഉയരണം, അവിടെ തന്നെ ക്ഷേത്രം ഉയരണം. രാമനെ ആരാധിക്കുന്നവരും റഹീമിനെ ആരാധിക്കുന്നവരും തോളോടുതോൾ ചേർന്നു തിന്ന് രാമജന്മസ്ഥാനത്ത് മുഗൾ അക്രമകാരികൾ ക്ഷേത്രം തകർത്ത് പണിചെയ്ത വിവാദ നിർമ്മിതി അവിടെനിന്നും ആദരവോടെ സൗകര്യ പ്രദമായ മറ്റൊരു സ്ഥലത്തേകാക്ക് മാറ്റി സ്ഥാപിക്കുക. രാമജന്മ സ്ഥാനത്ത് ക്ഷേത്രം തന്നെ പുന:സ്ഥാപിക്കുക. മൊത്തം വേണ്ടിവരുന്ന ചിലവ് വഹിക്കാൻ ഹൈന്ദവസമൂഹം തയ്യാറായിരുന്നു. മുസ്ലീം ജനസമൂഹത്തിന് ആ സമീപനത്തോട് പൊതുവേ അനുകൂലമായ നിലപാടാണ് സ്വാഭവികമായും ഉണ്ടായതും. പക്ഷേ സമാധാനപരമായ സഹവർത്തിത്വം അനുവദിക്കുന്നത് തങ്ങളുടെ ഭിന്നിപ്പിന്റെ കുതന്ത്രങ്ങൾക്ക് തടസ്സമാകുമെന്ന ഭയത്തിൽ കമ്യൂണിസ്റ്റുകളും ന്യൂനപക്ഷ മതമൗലികവാദികളും അവരോടൊപ്പം നിൽക്കുന്ന കപടബുദ്ധിജീവികളും അതിവേഗം പുതിയ കെണികൾ ഒരുക്കി. രമ്യമായി പരിഹരിക്കാമായിരുന്ന വിഷയത്തെ ഗുരുതരമായ ഭിന്നിപ്പിന്റെ അവസരമായി ദുരുപയോഗം ചെയ്യാൻ അവർ ഇടവരുത്തി.
ജനാധിപത്യം അനുവദിക്കുന്ന അവകാശം ഉപയോഗിച്ച് രഥയാത്രയിലൂടെ രാമജന്മഭൂമി സന്ദേശം ജനങ്ങളിലെത്തിക്കാൻ ശ്രമിച്ച ലാൽ കൃഷ്ണ അദ്വാനിയുടെ രാമരഥം ലല്ലു പ്രസാദ് യാദവ് എന്ന ബീഹാറിലെ മൂഖ്യന്ത്രി തടഞ്ഞു. ലല്ലുവിനേക്കാൾ ഹിന്ദുവിനെ പ്രഹരിക്കാൻ ഞാനാണ് കേമനെന്നു കാണിക്കാൻ അയോദ്ധ്യയിലെത്തിയ കർസേവകരുടെ മേൽ ഭരണകൂട അക്രമണത്തിന്റെ കൊടും ക്രൂരത അഴിച്ചുവിട്ടു. കോത്താരി സഹോദരന്മാരുൾപ്പടെ നിരവധി കർസേവകരെ വെടിവെച്ചുകൊന്ന് സരയുവിൽ മൃതദേഹങ്ങളും രാമഭക്തരുടെ ചോരയും ഒഴുക്കി. അയോദ്ധ്യിലെത്തി ദർശനം കഴിഞ്ഞു മടങ്ങിയ രാമഭക്തന്മാർ സഞ്ചരിച്ച തീവണ്ടി ബോഗികൾക്ക് ഗോദ്രയിൽ വെച്ച് തീയിട്ട് ഹിന്ദു ഉന്മൂലനത്തിനിറങ്ങിയ ഹിന്ദുവിരുദ്ധ മതമൗലികവാദികൾ കൂട്ടക്കൊലയുടെ കറുത്ത അദ്ധ്യായം കുറിച്ചു. അത്തരം അടിച്ചമർത്തലുകൾക്ക് ഭാരതം അന്നൊക്കെ ഭരിച്ചിരുന്ന പ്രധാനമന്ത്രിമാരും ഭരണകൂടവും നിർലജ്ജം പിന്തുണയും നൽകി. കോൺഗ്രസ്സും കമ്യൂണിസ്റ്റു പാർട്ടികളും മറ്റു രാഷ്ട്രീയ പാർട്ടികളും ഇൻഡ്യൻ ജനാധിപത്യം അക്കാലത്ത് അവർക്കു നൽകിയിരുന്ന മേൽകൈ ദുരുപയോഗം ചെയ്തു. ഭരണകൂട പ്രഹരശക്തിയെയും നീതിന്യായ വ്യവസ്ഥയെയും വരെ ദുരുപയോഗം ചെയ്തുകൊണ്ട് അസംഘടിത ഹിന്ദു സമാജത്തെ പൊറുതിമുട്ടിച്ച ദുരന്തസാഹചര്യം പ്രതിരോധവും പ്രത്യാക്രമണവും അനിവാര്യമാക്കുന്ന പുതിയ വഴിമാറ്റത്തിന് സന്ദർഭം ഒരുക്കി.
വെല്ലുവിളികൾക്കെതിരെ പോർവിളി നടത്തുവാൻ ഹൈന്ദവസമൂഹം നിശ്ചയിച്ചുറച്ചു. രാഷ്ട്രീയ അധികാരത്തിൽ തങ്ങളുടെ പങ്ക് ജനാധിപത്യ വഴിയിലൂടെ പിടിച്ചെടുക്കുന്നതിനുള്ള ഫലപ്രദമായ പരിശ്രമങ്ങളുണ്ടായി. പാർലമെന്റിലും നിയമസഭകളിലും ഹിന്ദുവിന്റെ ശബ്ദവും ഉയർന്നു കേൾക്കാൻ തുടങ്ങി. ദില്ലിയിലും സംസ്ഥാനങ്ങളിലും ഭരണം ലഭിച്ചു. പ്രതിപക്ഷത്തിരിക്കേണ്ടി വന്നയിടങ്ങളിലും നിർണ്ണായക ശക്തിയായി മാറുകയും ചെയ്തു. സമാന്തരമായി ജനകീയശക്തിയുടെ പ്രഭാവവും കൂടി വേണ്ട തരത്തിൽ സമാഹരിച്ചതോടെ രാമന്റെ പക്ഷവും വിജയഭേരി മുഴക്കുമെന്ന ബോദ്ധ്യം സാദ്ധ്യമായി.
ആ ചരിത്ര സന്ദർഭത്തിലാണ് രാമജന്മസ്ഥാനത്ത് രാമക്ഷേത്രം ഉയരട്ടെയെന്നും മറ്റൊരു ഇടത്ത് അഞ്ചേക്കർ സൗകര്യപ്രദമായി മുസ്ലീം പള്ളിക്ക് നൽകുകയെന്ന് സുപ്രീം കോടതി തീർപ്പാക്കിയത്. ആ തീരുമാനം ശാന്തിയുടെയും സമാധാനത്തിന്റെയും അന്തരീക്ഷത്തിൽ നടപ്പിലാക്കുവാൻ ഭാരതത്തിലെ സാധാരണ ഹിന്ദുവും ഹൈന്ദവ പ്രസ്ഥാനങ്ങളും സന്തോഷപൂർവ്വം സ്വീകരിച്ചു., കാരണം തുടക്കത്തിലെ അവർ മുന്നോട്ടു വെച്ചതിനു സമാനമായ തീരുമാനമായിരുന്നു, അത്. സാധാരണ മുസ്ലീം ജനസമൂഹത്തിനും അത് സ്വീകാര്യമായി. കാരണം അവർക്കറിയാമായിരുന്നു, മുസ്ലിമിന് മെക്ക പോലെ ഹിന്ദുവിന് പവിത്ര സ്ഥാനമാണ് രാമജന്മസ്ഥാനമായ അയോദ്ധ്യയെന്ന്. അതുകൊണ്ട് ഹിന്ദുവിന്റെ ഈ പരിമിതമായ ആവശ്യത്തോടൊപ്പം നിന്ന് സമവായത്തിനു ലഭിച്ച അവസരം ഉപയോഗിക്കുന്നതായിരിക്കും ഏറ്റവും ഫലവത്തായ സമീപനമെന്ന് യഥാർത്ഥ ഇസ്ളാം തിരിച്ചറിയുന്നൂയെന്നതാണ് വിധിക്കുശേഷം പൊതുസമൂഹത്തിലുയർന്ന സകാരാത്മക സമീപനം നൽകുന്ന സന്ദേശം. ഭാരതത്തിന്റെ ജനസംഖ്യയുടെ എൺപതുശതമാനം വരുന്ന ഹിന്ദു ഭൂരിപക്ഷവും ന്യൂനപക്ഷ സമൂഹത്തിന് യാദൃശ്ചികമായോ അവിചാരിതമായോ സംഭവിച്ചിട്ടൂണ്ടാകാനിടയുള്ള മുറിവുകളുണക്കി ഒന്നിച്ചു മുന്നേറുവാനുള്ള കരുതൽ ഉറപ്പാക്കണം. രണ്ടു പക്ഷത്തുനിന്നും അത്തരത്തിൽ സകാരാത്മക സമീപനങ്ങൾ സ്വീകരിക്കുന്നിടത്തു നിന്ന് വേണം ഭാരതം വളർച്ചയുടെയും വികാസത്തിന്റെയും പുതുവഴികളിലൂടെ അതിവേഗം കുതിച്ചുയരേണ്ടത്.
പക്ഷേ ഭാരതത്തിലെ കമ്യൂണിസ്റ്റു പരിവാറിനും കോൺഗ്രസ്സിനും ഇസ്ലാമിക തീവ്രവാദികൾക്കും ന്യൂനപക്ഷ വർഗീയവാദികൾക്കും അവരോടൊപ്പം നിൽക്കുന്ന ബൗദ്ധിക വ്യാപാരികൾക്കും നീതിയൂം ന്യായവും മൗലികാവകാശങ്ങളും മതന്യൂനപക്ഷങ്ങൾക്ക് ഉറപ്പായാൽ മാത്രം പോരാ. ഹിന്ദുവിന് അതെല്ലാം നിഷേധിക്കുകയും വേണമെന്നത് നിർബന്ധമാണ്. ഹിന്ദുവിന്റെ ആരാധനാലയങ്ങൾ കടന്നാക്രമിച്ച് ഹിന്ദുവിന്റെ ആത്മാഭിമാനത്തിനു ക്ഷതം ഏൽപ്പിച്ചാൽ, അവരുടെ വികാരം വൃണപ്പെടുന്നെങ്കിൽ അങ്ങനെയാകട്ടെ! രാമഭക്തരായ കർസേവകർ കോത്താരി സഹോദരന്മാരെ മുലായം സിങ്ങിന്റെ പോലീസ് തിരഞ്ഞുപിടിച്ചു കൊന്നാൽ അവർക്കോ കുടുംബത്തിനോ ഹിന്ദുസമൂഹത്തിനോ നീതി പ്രതീക്ഷിക്കാനവകാശമില്ല! കശ്മീർ ഹിന്ദുക്കൾക്കെതിരെ കൂട്ടക്കൊലപാതകവും കൂട്ടബലാത്സംഗവും ചെയ്താൽ കേൾപ്പോരും കേൾവിയും ഉണ്ടാകണമെന്ന് പ്രതീക്ഷിക്കുവാനുള്ള അവകാശം ഹിന്ദുവിനില്ല! മാരിച്ഝാപ്പിയിൽ ജ്യോതിബസുവിന്റെ കമ്യൂണിസ്റ്റു ഫാസിസ്റ്റ് ഭരണകൂട ഭീകരതരയ്ക്കിരയായ ഹിന്ദു ദളിതജനവിഭാഗത്തിനും വികാരങ്ങളുണ്ടാകാൻ പാടില്ല, നീതി ലഭ്യമാക്കേണ്ട കാര്യവുമില്ല! പക്ഷേ അയോദ്ധ്യയിലെ രാമജന്മഭൂമിയിൽ കടന്നു കയറി രാമക്ഷേത്രം ഇടിച്ചുപൊളിച്ച് കെട്ടി ഉയർത്തിയ വിദേശ മുഗൾ ആക്രമണകാരി ബാബരുടെ സ്മാരകം അടിച്ചമർത്തപ്പെട്ട ഹിന്ദുവിന്റെ അനന്തര തലമുറ പൊളിച്ചു മാറ്റിയാൽ ഇസ്ലാമിനു വേദനിക്കും പോലും! അവരുടെ മുറിവുകൾ ഉണക്കണം പോലും! ന്യൂനപക്ഷത്തിന് മാത്രം പരിഗണനയും ഹിന്ദുവിന് അവഗണനയും എന്ന ഹിന്ദു വിരുദ്ധ വർഗീയതയുടെ രാഷ്ട്രീയക്കൂട്ടായ്മയുടെ താത്പര്യം സംരക്ഷിക്കപ്പെടുന്ന കാലം കഴിയുന്നൂയെന്നതിന്റെ സൂചനകൾ ഭാരതത്തിന്റെ ഭാവി ഭദ്രമാക്കും. ആർക്കും വിശേഷാൽ പരിഗണന വേണ്ട, ആരെയും അവഗണിക്കയും വേണ്ട. ആർക്കും പ്രീണനം വേണ്ട, എല്ലാവർക്കും നീതി ലഭിക്കണം, ന്യായം ഉറപ്പാക്കണം.