മനയുടെ പടിപ്പുരയില്‍ ചടഞ്ഞിരിക്കുകയായിരുന്നു ഭവത്രാതന്‍ നമ്പൂതിരി. ഏതോ കാല്പനിക ലോകത്താണെന്ന് തോന്നിയേക്കാമെങ്കിലും അങ്ങനെയായിരുന്നില്ല. ആണ്ടവന്‍ പാടവരമ്പ് കഴിഞ്ഞ് വരുന്നത് അദ്ദേഹം കണ്ടിരുന്നു. അത് തന്നെ നോക്കിയിരിക്കുകയായിരുന്നു അദ്ദേഹം. ആണ്ടവനെ എങ്ങനെ അഭിമുഖീകരിക്കും എന്നത് ഭവത്രാതന് എത്ര ചിന്തിച്ചിട്ടും മനസ്സിലായിരുന്നില്ല. പക്ഷെ ഇന്നല്ലെങ്കില്‍ നാളെ അതു വേണ്ടി വരും – തന്റെ ഹൃദയം അറിയുന്ന കളിക്കൂട്ടുകാരന്‍ – ജാതിയുടെ അകലം ഒരിക്കലും സൂക്ഷിച്ചിട്ടില്ല. എങ്കിലും പലപ്പോഴും അയാള്‍ സുക്ഷിക്കാറുണ്ടെന്ന് ഭവത്രാതനു തോന്നിയിട്ടുണ്ട്. നേരിട്ട് കാണുമ്പോള്‍ നാട്ടില്‍ നിന്ന് ഒരിക്കലും പേരുവിളിച്ചിട്ടില്ല കോളേജില്‍ നിന്ന് ഭവാന്‍ എന്നാണ് വിളിക്കാറ് – അതിനെ കുറിച്ചൊരിക്കല്‍ ചോദിച്ചപ്പോള്‍ ആണ്ടവന്‍ പറഞ്ഞതോര്‍മ്മയുണ്ട്. ഭവാന്‍ എന്നതില്‍ പേരുമുണ്ട് ബഹുമാനവുമുണ്ട്. എല്ലാവരും ഭവന്‍ എന്ന് വിളിക്കുമ്പോള്‍ ഞാനൊന്ന് നീട്ടി വിളിക്കുന്നു. അത്രയേയുള്ളു.വ്യവസ്ഥിതി ഒരു നിമിഷം കൊണ്ട് മാറ്റിമറിക്കാമെന്ന് കരുതുന്നത് തന്നെ വിഡ്ഢിത്തമാണ്. എന്നെ സംബന്ധിച്ചിടത്തോളം വ്യവസ്ഥിതിയല്ല. വ്യവസ്ഥാപിത നിയമങ്ങളാണ് പ്രശ്‌നം. അതൊന്നും പറഞ്ഞാല്‍ ഉള്‍ക്കൊള്ളുന്ന തലത്തിലല്ല നമ്മുടെ ലോകം. അതുകൊണ്ട് പറയാതിരിയ്ക്കാം – ഭവാന്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ ഞാന്‍ എവിടെ എങ്കിലും തര്‍ക്കിക്കുന്നത് ? എന്തിന്റെ വിഷയത്തിലാണെങ്കിലും – ആ ചോദ്യം ഭവത്രാതനെ ഏറെ ചിന്തിപ്പിച്ചിട്ടുണ്ട്. ശരിയാണ്. ഒരിക്കല്‍ പോലും അയാള്‍ അയാളുടെ യോഗ്യത വെളുപ്പെടുത്തിയിട്ടില്ല. അയാളുടെ അറിവും വിവരവും ആരുടെ മുമ്പിലും ഒരു വാക്കു കൊണ്ടു പോലും വെളിപ്പെടാതിരിയ്ക്കാന്‍ ശ്രദ്ധിച്ചിട്ടുമുണ്ട്. പലരും പറയുന്ന ശുദ്ധ അസംബന്ധങ്ങള്‍ക്ക് ചിരിച്ചു കൊണ്ട് തലയാട്ടിയിട്ടുമുണ്ട്. ശരി തന്നെ എന്ന് ആര്‍ക്കും തോന്നുന്ന തരത്തില്‍ – സമ്മതിച്ചു കൊടുത്തിട്ടേയുള്ളു – യഥാര്‍ത്ഥത്തില്‍ അറിവ് കീഴടങ്ങാനുള്ള കഴിവാണ് കീഴടക്കാനുള്ള ത്വരയല്ല എന്നതാണ് അയാളുടെ സിദ്ധാന്തം. അറിവില്‍ നിന്ന് ക്ഷമയുണ്ടാകുന്നു എന്ന് ആചാര്യന്‍മ്മാര്‍ പറഞ്ഞത് അക്ഷരം പ്രതി ശരിയായിരുന്നു ആണ്ടവന്റെ കാര്യത്തില്‍. പഴയ ആളുകളല്ലേ. അവര്‍ പറയുന്നതാണ് ലോകത്തിലെ ഏക ശരിയെന്ന് അവര്‍ വിശ്വസിക്കുന്നു. അത് തെറ്റാണെന്ന് അവര്‍ സമ്മതിയ്ക്കുകയുമില്ല. അഥവാ അങ്ങനെ സമ്മതിക്കേണ്ടിവന്നാല്‍ അവര്‍ പറയാവുന്നത് ‘കുരുത്തക്കേട്, നാലക്ഷരം പഠിച്ചപ്പോഴേയ്ക്കും അവന്റെ നെല കണ്ടില്ലേ?’ എന്നായിരിക്കും. എന്തിനാ വെറുതെ മറ്റുള്ളവരുടെ അപ്രീതി ഏറ്റുവാങ്ങുന്നത്. എന്നിട്ടും അവനിപ്പോള്‍ നാട്ടുകാരുടെ മുമ്പില്‍ പരിഹാസ്യനായി. ഇതിനെയൊക്കെയല്ലാതെ മറ്റെന്തിനെയാണ് വിധി എന്ന് പറയുന്നത്.
ആണ്ടവന്‍ ഭവത്രാതന്റെ സമീപത്തെത്തി എന്തു പറയണമെന്നറിയാതെ നില്ക്കുന്നത് കണ്ടപ്പോള്‍ ഭവത്രാതന്‍ പറഞ്ഞു. ‘ആണ്ടവന്‍ ഇരിയ്ക്കു – എന്തൊക്കെയാ പുതിയ വിശേഷങ്ങള്‍’? ഹൃദയത്തില്‍ നിന്ന് വന്ന വാക്കുകളായിരുന്നില്ല അത്. തികച്ചും യാന്ത്രികമായ ഒരു പ്രതികരണം. ആണ്ടവന് അത് തിരിച്ചറിയുവാനും കഴിഞ്ഞു.
‘എന്ത് വിശേഷം. കുറേ മരുന്ന് കഴിക്കുന്നത് കൊണ്ട് എപ്പോഴും ഉറക്കച്ചടവാണ്. അതിലപ്പുറം എന്ത്…….ങ്ഹാ ഞാന്‍ വന്നത് ഒരു കാര്യം ചോദിയ്ക്കാനാണ്. ഞാന്‍ സാവിത്രിക്കുട്ടിയെ എന്തെങ്കിലും ചെയ്തു എന്ന് ഭവാന്‍ വിശ്വസിക്കുന്നുണ്ടോ? -നാട്ടുകാരൊക്കെ പറഞ്ഞോട്ടെ – അത് എനിക്ക് ഒരു വിഷയമേ അല്ല. എന്നാല്‍ എന്റെ കൂട്ടുകാരനങ്ങനെ വിശ്വസിക്കുന്നുണ്ടെങ്കില്‍ പിന്നെ ഞാനെന്തിനാണ് ജീവിച്ചിരിക്കുന്നത്?’അല്ലെങ്കിലും അത് ചെയ്തത് നീയല്ലല്ലോ ആണ്ടവാ. നിന്റെ അസുഖമല്ലേ?- നീ സ്വബോധത്തില്‍ അങ്ങനെ ചെയ്യില്ലെന്ന് മാത്രമല്ല ചിന്തിയ്ക്കുക കൂടിയില്ലെന്ന് എനിക്കറിയാം – അതൊരിയ്ക്കലും നിന്റെ തെറ്റായി ഞാന്‍ കാണുന്നില്ല…’അപ്പോള്‍ വിശ്വസിക്കുന്നു എന്നര്‍ത്ഥം. എന്നാല്‍ എത്ര വലിയ ഭ്രാന്ത് വന്നാലും ഞാനങ്ങനെയൊന്നും ചെയ്യില്ല. ഞാനത് ചെയ്തിട്ടില്ല. നീയെങ്കിലും വിശ്വസിക്കണം. ‘അച്ഛനെപ്പോഴും പറയാറുണ്ട്. നിനക്ക് ആ അസുഖമുണ്ടാവാന്‍ കാരണം ഞാനാണെന്ന്. എന്നെ രക്ഷിയ്ക്കുവാന്‍ വേണ്ടി അന്ന് നീ കിണറ്റില്‍ ചാടിയില്ലായിരുന്നെങ്കില്‍ ഞാനിന്നുണ്ടാവുകയുമില്ല, നിനക്ക് അസുഖവുമുണ്ടാവില്ല.എന്നിട്ടും എന്നോട് നീ ക്ഷമിച്ചില്ലേ? പിന്നെ ഞാന്‍ നിന്റെ അസുഖത്തോട് ക്ഷമിക്കാതിരിക്കുന്നതെങ്ങിനെ?’
ആണ്ടവന്‍ ഭവത്രാതനെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. എന്നാല്‍ അയാള്‍ ആണ്ടവന്റ മുഖത്ത് നോക്കാതെയായിരുന്നു സംസാരിച്ചുകൊണ്ടിരുന്നത്. ആണ്ടവന് അവന്റെ ഹൃദയം തുറന്ന് കാണിക്കണമെന്നുണ്ട്. എങ്ങനെ? അന്ന് സംഭവിച്ചതൊക്കെ ഇപ്പോഴും അവനോര്‍മ്മയുണ്ട്. അതൊക്കെ ഒന്ന് തുറന്ന് പറയാന്‍ തന്നെയാണ് അവന്‍ വന്നതും. എവിടെ തുടങ്ങണം എന്നത് മാത്രമാണ് പ്രശ്‌നം.
‘അസുഖം എന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍ ഞാനിപ്പോഴും അത് വിശ്വസിക്കുന്നില്ല. അങ്ങനെ വിശ്വസിക്കുന്നില്ല എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങളൊക്കെ രോഗം മാറിയിട്ടില്ലെന്നെ കരുതു. അതുകൊണ്ട് അസുഖം തന്നെ എന്ന് ഞാനും സമ്മതിക്കുന്നു. ചെവിട്ടില്‍ കേള്‍ക്കുന്നത് അസഹ്യമാവുമ്പോഴാണ് എന്റെ നിയന്ത്രണം പലപ്പോഴും നഷ്ടപ്പെടാറ്. തലച്ചോറിലെ ജൈവരാസപ്രവര്‍ത്തനത്തില്‍ വരുന്ന തകരാറാണ് ഇല്ലാത്തത് കേള്‍ക്കാന്‍ കാരണമാകുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു. ഞാന്‍ സമ്മതിയ്ക്കുകയും ചെയ്തു. അല്ലെങ്കില്‍ ഞാന്‍ കേള്‍ക്കുന്നത് ഇല്ലാത്തതാണ് എന്ന് അവരെങ്ങനെയാണ് തീരുമാനിക്കുന്നത്. മൃഗങ്ങള്‍ക്ക് കളര്‍ വിഷന്‍ കുറവാണെന്ന് കേട്ടിട്ടില്ലേ അപ്പോള്‍ മനുഷ്യന്റെ കാഴ്ചകള്‍ പലതും മൃഗങ്ങള്‍ക്ക് ഇല്ലാത്തതാവാം. ഒരാള്‍ കാണുന്നതിനപ്പുറത്ത് മറ്റൊരാള്‍ക്ക് കാണാനോ കേള്‍ക്കാനൊ കഴിഞ്ഞാല്‍ എന്നെപ്പോലെയുള്ള സാധാരണക്കാരന്‍ ഭ്രാന്തനാവും. എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അങ്ങനെ കേട്ടവരില്‍ പലരും ഇന്ന് ദിവ്യ പുരുഷന്‍മ്മാരോ മഹാത്മാക്കളോ ആണ്. ദൈവം സംസാരിക്കുന്നത് കേട്ടവര്‍, ദൈവത്തെ നേരിട്ട് കണ്ടവര്‍ അവരുടെ വാക്കുകളെ സമൂഹം തള്ളിക്കളഞ്ഞിട്ടില്ല. ആരെങ്കിലും അന്ന് അങ്ങനെ തള്ളിപ്പറഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ ആ സമുഹത്തില്‍ നിന്ന് ഭ്രഷ്ടാക്കപ്പെടുകയോ വധിക്കപ്പെടുകേയാ ചെയ്തിട്ടുണ്ട്. ഇന്നും അവര്‍ വാഴ്ത്തപ്പെടുന്നുമുണ്ട്. അത് പോട്ടെ, അത് തന്നെ പറഞ്ഞു കൊണ്ടിരുന്നാല്‍ ഇനിയും എനിക്ക് ഭ്രാന്താശുപത്രിയിലെത്തേണ്ടിവരും.
അതല്ല. ഭവാന്‍ സാവിത്രിയോട് ചോദിച്ചില്ലേ? ഞാന്‍ അവളെ ഉപദ്രവിച്ചു എന്ന് അവള്‍ പറഞ്ഞോ? അവള്‍ക്കറിയാമായിരിക്കില്ലേ കാര്യങ്ങള്‍?’
‘ചോദിച്ചു. പക്ഷെ അവള്‍ക്ക് അവളെ ഉപദ്രവിച്ചതാരാണെന്ന് ഒരു രൂപവുമില്ല. കറുത്ത തുണി പുതച്ച ഒരുരൂപമായിരുന്നു അവള്‍ കണ്ടത്. അയാളുമായുള്ള പിടിവലിയ്ക്കിടയില്‍ അവളുടെ ബോധം നഷ്ടപ്പെടുകയും ചെയ്തു. പിന്നെയുള്ള കാര്യങ്ങളൊന്നും അവള്‍ക്കറിയില്ല. സംഭവം കണ്ടു എന്ന് പറഞ്ഞത് ഗോവിന്ദനാണ്. പിന്നെ അച്യുതന്‍ മാമയും മറ്റുള്ളവരും ഓടിക്കൂടിയുപ്പോള്‍ നീ കുളപ്പുരയ്ക്കുള്ളിലായിരുന്നു.’
‘അതെ, എനിക്കോര്‍മ്മയുണ്ട്. ഞാന്‍ എപ്പോഴും കേള്‍ക്കുന്ന ആ യക്ഷിയുടെ ശബ്ദം അന്ന് എനിക്ക് തീരെ സഹിക്കാന്‍ കഴിഞ്ഞില്ല – അവള്‍ എവിടെയൊ ഇരുന്ന് കളിയാക്കുന്ന ശബ്ദമായിരുന്നു. ആ ശബ്ദത്തിന്റെ പിറകെ ഇറങ്ങിയതായിരുന്നു ഞാന്‍. ഇല്ലത്തിന്റെ കുളപ്പുരയ്ക്ക് പിറകിലുള്ള പാടവരമ്പിലൂടെ നടക്കുമ്പോഴാണ് കുളപ്പുരയില്‍ നിന്ന് ഒരു കരച്ചില്‍ കേട്ടത്. ഞാന്‍ ഓടിയെത്തി. എന്നെ കണ്ടതും അയാള്‍ കുളപ്പുരയ്ക്ക് പുറത്ത് കടന്നു. വീണുകിടക്കുന്ന സാവിത്രിയുടെ വസ്ത്രങ്ങള്‍ സ്ഥാനം തെറ്റിയിരുന്നു. അങ്ങനെ ആരെങ്കിലും അവളെ കാണരുതല്ലോ എന്ന് കരുതി അതൊക്കെ ഞാന്‍ ശരിയാക്കി. എനിക്കപ്പോഴതാണ് തോന്നിയത്. അത് കണ്ടു കൊണ്ടാണ് എല്ലാവരും വന്നത്. അതാണ് അന്നവിടെ സംഭവിച്ചത്. പക്ഷെ അന്ന് എല്ലാവരും എന്നെ തെറ്റിദ്ധരിച്ചിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു. അച്ഛന്‍ പറഞ്ഞപ്പോഴാണ് കഥ മാറിയിരിക്കുന്നു എന്ന് മനസ്സിലായത്. സത്യം ആരോടും ഞാന്‍ പറഞ്ഞിട്ടില്ല. ഇവിടെ അത് വ്യക്തമാക്കണമെന്ന് മാത്രമേ വിചാരിച്ചുള്ളു. അതിനാണ് വന്നതും. ‘ ആണ്ടവന്‍ പറഞ്ഞു നിറുത്തി. ഭവത്രാതന്‍ അവനെ തന്നെ ശ്രദ്ധിക്കുകയായിരുന്നു.
‘അങ്ങനെയാണെങ്കില്‍ ആരായിരിക്കും അത്. ആണ്ടവന്‍ അയാളെ കണ്ടില്ലേ?’
‘കണ്ടു. വ്യക്തമായി തന്നെ അന്ന് അതവിടെ പറയുകയായിരുന്നുവെങ്കില്‍ എല്ലാവരും വിശ്വസിക്കുമായിരുന്നു. എന്തു കൊണ്ടോ അതിനെനിക്ക് കഴിഞ്ഞില്ല. അല്ലെങ്കിലും അപ്പോഴെന്റെ മനസ്സില്‍ മുഴുവന്‍ ആ യക്ഷിയായിരുന്നു. സാവിത്രിയെ കുളപ്പരയില്‍ നിന്ന് ആരൊക്കെയൊ താങ്ങിക്കൊണ്ടുപോകുമ്പോഴും അവള്‍ കളിയാക്കി ചിരിച്ചു കൊണ്ടിരുന്നു. അപ്പോള്‍ ഞാന്‍ വീണ്ടും അവളെ തേടിയിറങ്ങി. അതുകൊണ്ട് തന്നെ ഒന്നും അവിടെ വിളിച്ചു പറയാന്‍ കഴിഞ്ഞിരുന്നില്ല. പിന്നെ ഏറെ ദിവസം ആശുപത്രിയിലും.’
‘എങ്കില്‍ പറയു – ആരായിരുന്നു അയാള്‍ ? – ആളെ അറിഞ്ഞിട്ടൊന്നും ചെയ്യാനല്ല. പക്ഷെ അറിഞ്ഞിരിക്കണമല്ലോ’
‘ഗോവിന്ദന്‍ – നമ്മുടെ രാവുണ്ണി നായരുടെ മകന്‍ – ഞാനവനെ ശരിക്കും കണ്ടതാണ്. ഇനി ഞാന്‍അവനെ ഒന്നുകൂടി കാണുന്നുണ്ട്.’
‘ഗോവിന്ദനാണ് അവളെ രക്ഷിച്ചതെന്നാണ് അയാള്‍ അച്യുതന്‍ മാമയോട് പറഞ്ഞിട്ടുള്ളത്. അല്ലെങ്കിലും അയാളെങ്ങെനെ അവളെ രക്ഷിക്കാന്‍ അവിടെയെത്തി എന്നത് ആരും ചിന്തിച്ചില്ലെന്ന് തോന്നുന്നു. അയാള്‍ ഇല്ലത്തേയ്‌ക്കൊ ഇല്ലത്തിന്റെ പരിസരത്തേയ്‌ക്കൊ സ്ഥിരമായി വരുന്ന ഒരാളല്ല. പാടത്തെ പണിക്കാര്‍ കേള്‍ക്കാത്ത നിലവിളി അയാള്‍ മാത്രം കേള്‍ക്കണമെങ്കില്‍ അയാള്‍ അവിടെയെവിടെയൊ ഉണ്ടായിരുന്നു എന്നല്ലേ അര്‍ത്ഥം. അന്നു തന്നെ അയാളെ വേണ്ടരീതിയില്‍ ഒന്നു ചോദ്യം ചെയ്തില്ല. അല്ലെങ്കില്‍ ഇങ്ങനെ ഒരു വാര്‍ത്ത നാട്ടില്‍ പ്രചരിക്കില്ലായിരുന്നു’- ഭവത്രാതന് ദുഃഖം തോന്നി. ഇല്ലത്തുള്ളവര്‍ക്ക് ആണ്ടവനോട് ഇപ്പോഴും ദേഷ്യമാണെന്ന് ഭവത്രാതനറിയാം. ഗോവിന്ദന്റെ സ്വഭാവം നാട്ടിലെല്ലാവര്‍ക്കും അറിയുന്നതാണ്. എന്നിട്ടും അയാള്‍ പറഞ്ഞത് വിശ്വസിച്ചതാണ് തെറ്റ്. ‘സാരല്യ ആണ്ടവാ. ഞാനും ആ മാനസികാവസ്ഥയില്‍ നിനക്ക് എന്തോ അബദ്ധം പിണഞ്ഞൂന്നാണ് കരുതിയത്. എന്തായാലും കാര്യം ഞാന്‍ അച്ഛനോട് പറയാം.’ യഥാര്‍ത്ഥത്തില്‍ ആണ്ടവന്‍ തെറ്റുകാരനല്ല എന്നറിഞ്ഞപ്പോള്‍ ഭവത്രാതന്റെ മനസ്സിന് എന്തെന്നില്ലാത്ത സമാധാനമുണ്ടായി. ഈ സത്യം എത്രയും പെട്ടന്ന് അച്ഛനേയും ഇല്ലത്തുള്ളവരേയും അറിയിക്കണമെന്നും അയാള്‍ തീരുമാനിച്ചു.
ഇരുട്ട് അരിച്ചരിച്ച് കടന്ന് വന്ന് തുടങ്ങിയിരുന്നു. ‘ആണ്ടവന്‍ പൊയ്‌ക്കോളു – വൈകിയാല്‍ വീട്ടുകാര്‍ പേടിയ്ക്കും -‘ഭവത്രാതന്‍ അത് പറഞ്ഞപ്പോഴാണ് സമയത്തെ കുറിച്ചള്ള ബോധം അയാള്‍ക്കുണ്ടായത്. അച്ഛന്‍ വന്നിട്ടുണ്ടെങ്കില്‍ തന്നെ കാണാതെ വല്ലാതെ ഭയന്നിട്ടുണ്ടാവും. അതിന്റെ പേരില്‍ അമ്മയ്ക്ക് നല്ലവണ്ണം കേള്‍ക്കുന്നുമുണ്ടായിരിക്കും. അയാള്‍ മെല്ലെ എഴുന്നേറ്റു ഇരുട്ടുമൂടിയ ഇടവഴിയിലൂടെ പാടവരമ്പ് ലക്ഷ്യമാക്കി നടന്നു. വഴിപ്പൊന്തകളില്‍ പേരറിയാത്ത പലതരം ജീവികള്‍ ചിലയ്ക്കുന്നുണ്ടായിരുന്നു. അവന്റെയുള്ളില്‍ ഏതോ മന്ത്രശകലങ്ങള്‍ ഉറന്നൊഴുകി.
‘ ….. ആദീ കരുമകനേ. കരിമ്പു കൊണ്ടു വില്ലും തേന്‍ കൊണ്ട് ഞാണും ശര്‍ക്കര കൊണ്ട് അസ്ത്രവും. വീണാര്‍ തണ്ടെന്നു കരുതി ചെമ്പു പുഷ്പത്തെ കണ്ട് കട കട തുള്ളി തിടതിട വിറച്ച്….’വീടെത്തും വരെ മനസ്സില്‍ പാടിക്കൊണ്ടേയിരുന്നു.
(തുടരും)