കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടിരുന്ന കാലത്ത് ഇ.എം.എസ് നമ്പൂതിരിപ്പാടിന് ഈഴവ സമുദായത്തില്‍പ്പെട്ട പലരുടെയും വീടുകളില്‍ ഒളിച്ചുതാമസിക്കേണ്ടി വന്നിട്ടുണ്ട്. ‘ഗുരുദേവനെപ്പോലുള്ള ഒരാള്‍’ എന്നാണത്രേ അപ്പോഴൊക്കെ ഇ.എം.എസ്സിനെ പരിചയപ്പെടുത്തിയിരുന്നതെന്ന് കേട്ടിട്ടുണ്ട്. ഇ.എം.എസ്സിനു കേരളീയ സമൂഹത്തില്‍ ലഭിച്ച ആദരവിനു പിന്നില്‍ ഇങ്ങനെയൊരു പശ്ചാത്തലവുമുണ്ട്. ഒരുപക്ഷേ മറ്റാര്‍ക്കും ലഭിക്കാത്ത സൗഭാഗ്യമായിരുന്നു ഇത്. വിരോധാഭാസമെന്നു പറയട്ടെ, ഗുരുദേവ വിരുദ്ധനായി മാറുകയായിരുന്നു ഇതേ ഇ.എം.എസ്. പല കോണുകളില്‍നിന്നും വിമര്‍ശനമുയര്‍ന്നിട്ടും ഗുരുദേവനോടുള്ള സി.പി.എമ്മിന്റെ മാറ്റമില്ലാതെ തുടരുന്ന ശത്രുതാപരമായ സമീപനം ഇ. എം.എസ്സില്‍ നിന്ന് ആരംഭിക്കുന്നതാണെന്ന് വ്യക്തമായി കണ്ടെത്താനാവും.
ഗുരുദേവന്റെ ദര്‍ശനത്തെയും കര്‍മപദ്ധതികളെയും സമഗ്രമായി വിലയിരുത്തുമ്പോള്‍ സമുദായാചാര്യന്റെയോ സാമൂഹ്യപരിഷ്‌കര്‍ത്താവിന്റെയോ സ്ഥാനമല്ല, ആത്മീയ പുരുഷന്റെയും നവോത്ഥാന നായകന്റെയും സ്ഥാനമാണ് ഗുരുദേവനുള്ളത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഒരിക്കല്‍പ്പോലും ഇഎംഎസ് തയ്യാറായിട്ടില്ല. സമുദായ നേതാവായി മുദ്ര കുത്തി പാര്‍ശ്വവല്‍ക്കരിക്കാനുള്ള ശ്രമമാണ് നടത്തിയിട്ടുള്ളത്. അങ്ങേയറ്റം നിരുത്തരവാദപരമായാണ് ഗുരുദേവനെ ഇ.എം.എസ് പരിചയപ്പെടുത്തിയിട്ടുള്ളത്.
”സംഘടിച്ച് ശക്തരാവുക, വിദ്യകൊണ്ട് പ്രബുദ്ധരാവുക” എന്ന ഗുരുദേവന്റെ ഉല്‍ബോധനം തലമുറകളിലൂടെ പ്രചുരപ്രചാരം നേടിയ ഒന്നാണ്. ഇതിനെക്കുറിച്ച് എഴുതുമ്പോള്‍ ”അസമത്വത്തോടും അവശതകളോടും പോരാടി സ്വതന്ത്രരാവുക എന്ന സന്ദേശം ഈഴവര്‍ മുഴുവന്‍ അംഗീകരിച്ചു” (1) എന്നാക്കി മാറ്റുകയാണ് ഇഎംഎസ്. മഹിതമായ ഒരു സന്ദേശത്തെ ബോധപൂര്‍വം വളച്ചൊടിക്കുകയും, ഗുരുദേവനെ ഇകഴ്ത്തിക്കാട്ടുകയുമാണ് ഇഎംഎസ് ചെയ്യുന്നത്. ‘പോരാടി സ്വതന്ത്രരാവുക’ എന്നു ഗുരുദേവന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. പോരടിക്കാന്‍ ഒരു ശത്രു ആവശ്യമാണ്. ”ഒരുപീഡയെറുമ്പിനും വരുത്തരുത്” എന്നും ”അവനവനാത്മ സുഖത്തിനാചരിക്കുന്നത് അപരന്നു സുഖത്തിനായ് വരേണം” എന്നുമുള്ള കാരുണ്യ ചിന്തയാണ് ഗുരുദേവനുള്ളത്. ഇതിനെയാണ് ഇഎംഎസ് വര്‍ഗസമരത്തിന്റെ തലത്തിലേക്ക് വലിച്ചിടാന്‍ ശ്രമിക്കുന്നത്.
ഗുരുദേവന്റെ സന്ദേശം ഈഴവര്‍ മുഴുവന്‍ അംഗീകരിച്ചു എന്ന് ഇഎംഎസ് പറയുന്നതും ഒരുതരം ഗുരുനിന്ദ തന്നെയാണ്. ഗുരു സ്വീകാര്യനാവുന്നത് ഈഴവര്‍ക്കു മാത്രമാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഒരു പ്രത്യേക സമുദായത്തില്‍ പിറക്കാനിടയായെങ്കിലും, അജ്ഞതയിലും അവഗണനയിലും ആണ്ടുകിടന്ന അവരുടെ ഉന്നമനത്തിനായി ചിലത് ചെയ്തുവെങ്കിലും ഗുരുദേവന്റെ ഉല്‍ബോധനം ആ സമുദായത്തിനുവേണ്ടിയുള്ളതല്ല. അവ സര്‍വാശ്ലേഷിയാണ്. ഈ സത്യം ദുഷ്ടലാക്കോടെ മറച്ചുപിടിച്ച് ഗുരുവിന്റെ ജാതി സ്വത്വം സ്ഥാപിക്കാനാണ് ഇഎംഎസ് ശ്രമിക്കുന്നത്. ഇങ്ങനെയൊരു അപരാധം മറ്റാരെങ്കിലും ഗുരുവിനോട് ചെയ്തിട്ടുള്ളതായി അറിവില്ല.
ഗണപതിയെ സ്തുതിച്ച് വിനായകാഷ്ടകം എന്നൊരു കൃതി ഗുരുദേവന്‍ രചിച്ചിട്ടുണ്ട്. ഈ പുസ്തകത്തിന്റെ ചിത്രം അടിക്കുറിപ്പോടുകൂടി നല്‍കിയിട്ട് ഇ.എം.എസ് വിവരിക്കുന്നത് ഇങ്ങനെയാണ്: ”പ്രകൃതിയുടെ അധിനാഥനാകേണ്ട മനുഷ്യന് കാല്‍മുട്ടുമടക്കി മൃഗങ്ങളായ ഹനുമാനെയും ഗണപതിയെയും മറ്റും ആരാധിക്കത്തക്കവിധം അധഃപതിച്ചു.” (2) ആത്മീയ ചിന്തയിലുള്ള അജ്ഞതയ്ക്കുപരി ഗുരുവിന്റെ ദര്‍ശനത്തെ പരിഹസിക്കുകയാണ് ഇഎംഎസ് ചെയ്യുന്നത്.
സാമൂഹ്യപരിഷ്‌കര്‍ത്താക്കളായി അറിയപ്പെടുന്നവരെ ഈഴവ-എസ്.എന്‍.ഡി.പി നേതാക്കള്‍ മാത്രമായി മുദ്ര കുത്താനും ഇഎംഎസ് മടിക്കുന്നില്ല. ”ബുദ്ധമതാനുയായിയായ സി. കൃഷ്ണന്‍, നിര്‍മതനായ സഹോദരന്‍ അയ്യപ്പന്‍ മുതലായവര്‍ പോലും ശ്രീനാരായണ ധര്‍മം പാലിക്കാനുള്ള യോഗത്തിന്റെ നേതാക്കന്മാരായത് അതുകൊണ്ടാണ്” (3) എന്നാണ് ഇ.എം.എസ് വിലയിരുത്തുന്നത്. ജാതിനിര്‍മാര്‍ജ്ജനം എന്ന വിപ്ലവകരമായ ലക്ഷ്യത്തിലേക്ക് കേരളീയ സമൂഹത്തെ നയിച്ച ഗുരുദേവനെയാണ് നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ജാതിയുടെ വക്താവും പ്രയോക്താവുമായി പ്രത്യക്ഷപ്പെട്ടിട്ടുള്ള ഇ.എം.എസ് അപകീര്‍ത്തിപ്പെടുത്തുന്നത്. പേരിനൊപ്പമുള്ള നമ്പൂതിരിപ്പാട് എന്ന ജാതിവാല്‍ ജീവിതകാലം മുഴുവന്‍ ഉപേക്ഷിക്കാതിരുന്നതുതന്നെ ”ജാതി ചോദിക്കരുത് പറയരുത് ചിന്തിക്കരുത്” എന്ന ഗുരുദേവ വാക്യത്തിന് കടകവിരുദ്ധമാണ്. സി. കൃഷ്ണനെയും സഹോദരന്‍ അയ്യപ്പനെയും പോലുള്ള ഗുരുവിന്റെ അനുയായികളെ വെറും ഈഴവരായി കാണുന്ന ഇ.എം.എസ്, ഗുരുവിന്റെ ജീവിതകാലത്തും പിന്നീടും ഇതര സമുദായങ്ങളില്‍നിന്ന് അനുയായികളും സംന്യാസിമാരുമായിട്ടുള്ള സ്വാമി സത്യവ്രതനെയും ആനന്ദതീര്‍ത്ഥനെയുമൊക്കെ കാണാതിരിക്കുകയും ചെയ്യുന്നു.
ഗുരുദേവനെ ഇ.എം.എസ്, എസ്.എന്‍.ഡി.പി യോഗത്തിന്റെ വക്താവായി ചിത്രീകരിക്കുന്നതില്‍ ചരിത്രപരമായ ഒരു കാപട്യമുണ്ട്. കമ്മ്യൂണിസ്റ്റായ ശേഷവും യോഗക്ഷേമസഭയുടെ വേദിയില്‍ ചെന്ന് ശുദ്ധ നമ്പൂതിരിമാരെ സൃഷ്ടിക്കാന്‍ ശ്രമിച്ചയാളാണ് ഇ.എം.എസ്. ”ബ്രാഹ്മണ്യം നശിപ്പിക്കാതെ സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെങ്കില്‍ ബ്രാഹ്മണ്യം നശിപ്പിച്ചേ കഴിയൂ എന്ന് എനിക്ക് സിദ്ധാന്തമൊന്നുമില്ല.”(4)ഇങ്ങനെ പറഞ്ഞയാളാണ് ഗുരുദേവനെയും അനുയായികളെയും എസ്.എന്‍.ഡി.പിക്കാരായി ചുരുക്കി ജാതിയുടെ വക്താക്കളായി തെറ്റിദ്ധരിപ്പിക്കുന്നത്.
ഗുരുദേവന്റെ മഹത്വം അംഗീകരിക്കാന്‍ എല്ലായിപ്പോഴും വിസമ്മതിച്ച ഇ.എം.എസ് അതിനായി കണ്ടെത്തിയ കുതന്ത്രമാണ് ഗുരുവിനെ ബൂര്‍ഷ്വാ സാമൂഹ്യപരിഷ്‌കര്‍ത്താവായി ചിത്രീകരിക്കുകയെന്നത്. പ്രമുഖ പത്രപ്രവര്‍ത്തകനായിരുന്ന കെ.പി. വിജയന്‍ ഇ.എം.എസ്സിനെ ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്: ”ജാതി-ജന്മി-നാടുവാഴി മേധാവിത്വത്താല്‍ അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തില്‍നിന്ന് ഉയര്‍ന്നുവന്ന ഒരു പെറ്റി ബൂര്‍ഷ്വാ വിഭാഗമാണെന്നാണ്. പതുക്കെ പതുക്കെയായി ഇടത്തരത്തിലും വന്‍കിടയിലുംപെട്ട പെറ്റി ബൂര്‍ഷ്വയായി ഉയര്‍ന്നതിന്റെ ഉത്തമപ്രതിനിധിയാണ് ഡോ. അംബേദ്കര്‍. അതേ പ്രതിഭാസം കേരളത്തില്‍ രൂപപ്പെട്ടത് നാരായണഗുരു തൊട്ടുള്ള സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ രൂപത്തിലാണ്.” (5)
ഗുരുദേവനെ ബൂര്‍ഷ്വാ എന്നു വിളിച്ച് അപഹസിക്കാന്‍ കിട്ടുന്ന ഒരവസരവും ഇ.എം.എസ് പാഴാക്കിയിട്ടില്ല. ”ഹൈന്ദവ സമൂഹത്തെയും സംസ്‌കാരത്തെയും ബൂര്‍ഷ്വാ രീതിയില്‍ നവീകരിക്കുന്നതിനുള്ള പ്രസ്ഥാനത്തിന്റെ ഭാഗമായാണ് മഹാരാഷ്ട്രയിലെ ജ്യോതിബാ ഫുലെയുടെയും, കേരളത്തിലെ ശ്രീനാരായണന്റെ പ്രസ്ഥാനത്തെയും വിലയിരുത്തേണ്ടത്”(6) എന്നാണ് തന്റെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തില്‍ ഇഎംഎസ് എഴുതിയിട്ടുള്ളത്. ഇതേ പുസ്തകത്തില്‍ ഇങ്ങനെ വീണ്ടും ആവര്‍ത്തിക്കുന്നു. ”ബൂര്‍ഷ്വാ ദേശീയതയുടെ കൂടപ്പിറപ്പായ ദൗര്‍ബല്യമാണ് ഹൈന്ദവ പുനരുദ്ധാരണ വ്യഗ്രത.” (7)
ഇതേ ആശയം ചിന്ത വാരികയിലെ ചോദ്യോത്തര പംക്തിയില്‍ ഇഎംഎസ് ഒന്നുകൂടി വിശദീകരിക്കുന്നുണ്ട്. ”മാര്‍ക്‌സും എംഗല്‍സും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതുന്നതിനു മുന്‍പ് അന്തരിച്ചുപോയ രാജാറാം മോഹന്‍ റോയി ബൂര്‍ഷ്വാ ദേശീയ പ്രസ്ഥാനത്തിന്റെ മുന്നോടിയായിരുന്നുവെന്നു പറയുന്നതില്‍ അസാംഗത്യമില്ല… ഏതാനും ദശവര്‍ഷങ്ങള്‍ക്കു ശേഷമാണെങ്കിലും കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റംവരെ സാമൂഹ്യ സമത്വത്തിന്റെ സന്ദേശം പ്രചരിപ്പിച്ച നാരായണഗുരു, അദ്ദേഹത്തിന്റെ മുന്‍ഗാമികളോ സമകാലീനരോ പിന്‍ഗാമികളോ ആയ മറ്റു സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ എന്നിവര്‍ ബംഗാളില്‍ റാം മോഹന്‍ റോയിയുടെ ഇവിടത്തെ പ്രതിനിധികളായിരുന്നു.”
ഗുരുദേവനെ ബൂര്‍ഷ്വാ സാമൂഹ്യപരിഷ്‌കര്‍ത്താവായി കാണുന്ന ഇ.എം.എസ്സിന്റെ നിലപാടിനെ സി.പി.എമ്മില്‍ എതിര്‍ത്തവര്‍ക്ക് പാര്‍ട്ടിക്ക് പുറത്തുപോകേണ്ടിവരികയോ നേതൃത്വത്തോട് അകലം പാലിക്കുകയോ ചെയ്യേണ്ടിവന്നിട്ടുണ്ട്. സി.പി.എമ്മിലെ സവര്‍ണാധിപത്യത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട പി. ഗംഗാധരന്‍ ഇവരിലൊരാളായിരുന്നു. ശ്രീനാരായണ ഗുരുവിനെ ബൂര്‍ഷ്വയായി ചിത്രീകരിക്കുന്നതിലുള്ള അമര്‍ഷവും പ്രതിഷേധവും പാര്‍ട്ടി നേതൃത്വത്തിന് എഴുതിയ കത്തില്‍ പി.ഗംഗാധരന്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്.
സി.പി.എമ്മിന്റെ ബഹുജനാടിത്തറയില്‍ ഈഴവ സമുദായ വോട്ടുബാങ്കിനുള്ള പ്രാധാന്യം തിരിച്ചറിയാത്തയാളല്ല ഇ.എം.എസ്. അധികാര രാഷ്ട്രീയം പ്രയോഗിക്കുന്നവര്‍ ഒരു സമുദായത്തെയും കഴിയാവുന്നത്ര പിണക്കാതെ നോക്കും. പക്ഷേ ഗുരുദേവനെ വിമര്‍ശിക്കുന്നതില്‍ ഇങ്ങനെയൊരു കരുതല്‍പോലും ഇ.എം.എസ് കാണിക്കുന്നില്ല. ഏറ്റവും സര്‍ഗാത്മകവും ആര്‍ക്കും എതിരുമാവാതിരുന്ന ഗുരുദേവന്റെ പ്രവര്‍ത്തനങ്ങളെ അപഹസിക്കാന്‍ പോലും ഇ.എം.എസ് മുതിര്‍ന്നു എന്നത് അമ്പരപ്പുളവാക്കുന്ന കാര്യമാണ്. ”എല്ലാ ജാതിയിലും പെട്ട പാവപ്പെട്ട ബഹുജനങ്ങളെ സാമ്രാജ്യാധിപത്യത്തിനും ഫ്യൂഡലിസത്തിനുമെതിരെ സംഘടിപ്പിക്കുന്നതിനു പകരം അവര്‍ണസമുദായങ്ങളിലെ ജനങ്ങളെ സവര്‍ണസമുദായങ്ങള്‍ക്കെതിരെ അണിനിരത്തുകയാണ് അവര്‍ ചെയ്തത്” (8) എന്നാണ് ശ്രീനാരായണഗുരുവിനെയും സഹോദരന്‍ അയ്യപ്പനെയും കുറിച്ച് എഴുതിയ ഒരു ലേഖനത്തില്‍ ഇ.എം.എസ് വിമര്‍ശിക്കുന്നത്.
ഗുരുദേവന്‍ ജാതിയുടെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കുകയായിരുന്നു എന്നു പറയാനാണ് ഇഎംഎസ് ഇവിടെ ധൈര്യം കാണിച്ചിരിക്കുന്നത്. ഇങ്ങനെയൊരു കുറ്റം ഗുരുവില്‍ ആരോപിക്കുന്നയാള്‍ എത്രമാത്രം ജാതിഭ്രാന്തനാണെന്ന് ആലോചിക്കാവുന്നതേയുള്ളൂ. സ്വബോധത്തോടെ തന്നെയാണോ ഇ.എം.എസ് ഇങ്ങനെയൊക്കെ എഴുതിയതെന്ന് ആരും ചോദിച്ചുപോകും. ഏലംകുളം മനയിലാണോ ഇണ്ടതുരുത്തിമനയിലാണോ ഇഎംഎസ് ജനിച്ചതെന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാവില്ല. ഗുരു നിന്ദയില്‍നിന്ന് ഗുരുഹത്യയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്ന ഇ.എം.എസ്സിനെയാണ് ഇവിടെ കാണുന്നത്.
(അവസാനിച്ചു)
1. കേരളം മലയാളികളുടെ മാതൃഭൂമി, ഇ.എം.എസ് നമ്പൂതിരിപ്പാട്.
2. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം, ഇ.എം.എസ് നമ്പൂതിരിപ്പാട്.
3. കേരളം മലയാളികളുടെ മാതൃഭൂമി, ഇ.എം.എസ് നമ്പൂതിരിപ്പാട്.
4. ദേശാഭിമാനി, 1995 ഡിസംബര്‍ 24.
5. ബ്രാഹ്മിന്‍ കമ്യൂണിസവും മറ്റു പഠനങ്ങളും, കെ.പി. വിജയന്‍.
6. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം, ഇഎംഎസ് നമ്പൂതിരിപ്പാട്.
7. ഇതേ പുസ്തകം
8. ദേശാഭിമാനി വാരാന്തപ്പതിപ്പ്, 1997 മാര്‍ച്ച് 30.