മനുഷ്യരാശി നിലനില്‍ക്കുന്ന കാലത്തോളം മറക്കാന്‍ സാധ്യതയില്ലാത്ത മഹാമാരിക്ക് മുന്‍പില്‍ വന്‍ സാമ്രാജ്യശക്തികള്‍ പോലും മുട്ടുമടക്കിയപ്പോള്‍, മന:ശക്തി കൊണ്ടും സംഘടിതയത്‌നംകൊണ്ടും ഭാരതം ആ മഹാവിപത്തിനെ മാതൃകാപരമായി നേരിടുകയും സ്വന്തം കാലില്‍ നില്‍ക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഭാരതത്തെ മറ്റു ലോകരാജ്യങ്ങള്‍ പ്രശംസിക്കുകയും, മരുന്നിനായി സമീപിക്കുകയും ചെയ്തപ്പോള്‍, ആ നേട്ടങ്ങളില്‍ അസ്വസ്ഥ ചിത്തരാകുന്നതും വിലയില്ലാത്ത ആരോപണങ്ങള്‍ കൊണ്ട് അതിന്റെ ശോഭ കെടുത്താന്‍ ശ്രമിക്കുന്നതും ഇവിടുത്തെ പ്രതിപക്ഷം തന്നെയാണ്. ഈ കുല്‍സിതശ്രമത്തിന്റെ അവസാനത്തേതാണ് ദുരിതത്തില്‍ അകപ്പെട്ടവരെ ആവുംവിധം സഹായിക്കാന്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിദേശ ഏജന്‍സികള്‍ക്കു കൂടെയും അവസരം നല്കാനും തദ്വാര സമാഹരിക്കുന്ന തുക അര്‍ഹതപ്പെട്ടവര്‍ക്ക് കൊടുക്കാനുമായി കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്തതാണി പദ്ധതി.
ദുഷ്പ്രചാരണങ്ങള്‍
പി.എം.എന്‍.ആര്‍. എഫ് എന്ന സമാന സ്വഭാവമുള്ള ഒരു ഫണ്ട് വിഭജന സമയത്തു പാകിസ്ഥാനില്‍ നിന്നും ഓടി വരേണ്ടി വന്നവര്‍ക്കുവേണ്ടി തുടങ്ങിയിരുന്നു. ഇന്ന് പ്രകൃതി ക്ഷോഭങ്ങളില്‍ ബുദ്ധിമുട്ടുന്നവര്‍, അപകടങ്ങളിലും ലഹളകളിലും പെട്ട് പോകുന്നവര്‍, ആസിഡ് അറ്റാക്കിനു ഇരയാക്കപ്പെട്ടവര്‍ തുടങ്ങിയവരെ സഹായിക്കാന്‍ എന്നിങ്ങനെ പല ആവശ്യങ്ങള്‍ക്കും ഈ ഫണ്ട് വിനിയോഗിക്കുന്നു. ഈ ഫണ്ട് നിലനില്‍ക്കെ പുതിയ ഒരു ഫണ്ടിന്റെ ആവശ്യം എന്ത് എന്നതാണ് ഒരു ചോദ്യം. പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും പുറമെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷന്‍ കൂടെ ഈ ഫണ്ടിന്റെ ധനവിനിയോഗത്തില്‍ തീരുമാനം എടുക്കും എന്ന തെറ്റായ വകുപ്പു വരെ (1985 ല്‍ അത് മാറ്റുന്നതുവരെ) ഉണ്ടായിരുന്നു എന്നതും രാജീവ് ഗാന്ധി ഫൗണ്ടേഷനു വേണ്ടി പല വര്‍ഷങ്ങളിലും ഈ ഫണ്ട് ദുര്‍വിനിയോഗം നടത്തി എന്നതും പി.എം.എന്‍.ആര്‍. എഫിന്റെ വിശ്വാസ്യത കെടുത്തിയ കാര്യങ്ങളാണ്. ഈ സന്ദിഗ്ധ ഘട്ടത്തില്‍ ഇതിനെല്ലാം വിശദീകരണം നല്‍കുന്നതിലല്ല പ്രത്യുത വിശ്വാസ്യമായ ഒന്ന് എത്രയും പെട്ടെന്നു നടപ്പില്‍ വരുത്തുക എന്നത് തന്നെയാവണം ഭരണകൂടത്തിന്റെ പ്രഥമ പരിഗണന. അതുതന്നെയാണ് നരേന്ദ്ര മോദി ചെയ്തതും. അതിനു ലഭിച്ച അഭൂതപൂര്‍വമായ പ്രതികരണത്തില്‍ നിന്നും ആ തീരുമാനം എത്രകണ്ടു ശരിയായിരുന്നു എന്ന് ആര്‍ക്കും മനസ്സിലാവുകയും ചെയ്യും.
സുതാര്യതയില്ല എന്നതാണ് മറ്റൊരു പ്രധാന ആരോപണം. എന്നാല്‍ പി.എം.എന്‍.ആര്‍. എഫ് ഓഡിറ്റ് ചെയ്യുന്ന മെസ്സേര്‍സ് സാര്‍ക്ക് അസോസിയേറ്റ്‌സ് എന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് സ്ഥാപനം തന്നെ പി.എം.കെയേഴ്‌സ് ഓഡിറ്റ് ചെയ്യും എന്നത് മാര്‍ച്ച് മാസത്തില്‍ തന്നെ തീരുമാനമായതാണ്. ഇനി സി.എ.ജി ഓഡിറ്റ് ആണെങ്കില്‍ പി.എം.എന്‍.ആര്‍. എഫിനും സി.എ.ജി ബാധകമല്ലല്ലോ. ആരോപണങ്ങളുടെ സര്‍വ്വ മുനയും ഇവിടെ ഒടിയേണ്ടതാണ്. മാര്‍ച്ച് 31 വരെ 3076.62 കോടി ആഭ്യന്തരവരുമാനമായും നൂറോളം കോടി വിദേശവരുമാനമായും പിഎം കെയറിലേക്ക് ഒഴുകിയെത്തി. അതില്‍ 3100 കോടിയും ചിലവാക്കി. അതില്‍ 1000 കോടി രൂപ അതിഥി തൊഴിലാളികള്‍ക്കും ഏതാണ്ട് 1000 കോടി രൂപ കോവിഡ് വാക്‌സിന്റെ പരീക്ഷണത്തിനും വികസിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു എന്നതും മനുഷ്യത്വമുള്ളവര്‍ക്കും നന്മയുള്ളവര്‍ക്കും മനസ്സിന് ആശ്വാസമേകുന്ന വാര്‍ത്തതന്നെയാണ്. സ്വന്തം അധ്വാനത്തിന്റെ ഫലം ഭരണാധികാരിക്ക് വിശ്വസിച്ചു നല്‍കുന്ന ജനത്തിനില്ലാത്ത എന്ത് സംശയമാണ് പ്രതിപക്ഷത്തിന് ഉണ്ടാകേണ്ടത്?
കോര്‍പറേറ്റ് കമ്പനികള്‍ക്ക് തങ്ങളുടെ സി.എസ്.ആര്‍ (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി) ഫണ്ട് പി.എം.കെയേഴ്‌സിലേക്ക് കൊടുക്കാം എന്ന നിര്‍ദ്ദേശം സംഭാവനകള്‍ ഇത്ര വലുതാകാന്‍ വളരെ സഹായിച്ചു. ഇടതു – കോണ്‍ഗ്രസ് ഭരണമുള്ള സംസ്ഥാനങ്ങള്‍ ചോദിക്കുന്നത് എന്തുകൊണ്ട് മുഖ്യമന്ത്രിമാരുടെ ഫണ്ടിലേയ്ക്കുള്ള സംഭവനക്കാര്‍ സി.എസ്.ആറില്‍ നിന്നായിക്കൂടാ എന്നാണ്? അതിന്റെ ഉത്തരം, കൊറോണ വൈറസ് പ്രതിരോധത്തിനായി സംസ്ഥാനങ്ങള്‍ ഉപയോഗിക്കുന്ന എസ്.ഡി.എം.എ (സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മന്റ് അതോറിറ്റി) ഫണ്ടുകളിലേക്കു സി.എസ്.ആര്‍ നല്‍കാവുന്നതാന്നണല്ലോ എന്നതാണ്. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഉള്ള യുപിഎ സര്‍ക്കാര്‍ 2013 ജൂലായില്‍ കൊണ്ടുവന്ന കമ്പനീസ് ആക്ടിലെ വ്യവസ്ഥകള്‍ ആണിത്. അതിനു ഇപ്പോള്‍ ഉടനെ ഒരു ഭേദഗതി സാധ്യമല്ല. ആവശ്യവുമില്ല, അങ്ങനെ പ്രതിപക്ഷത്തിന്റെ ഈ ആരോപണവും മുനയൊടിഞ്ഞതായി മാറി.
ഭരണഘടന നിര്‍മ്മിക്കുംമുന്‍പേ നിര്‍മ്മിക്കപ്പെട്ട പി.എം.എന്‍.ആര്‍. എഫിനേക്കാള്‍ എന്തുകൊണ്ടും ജനാധിപത്യപരമാണ് പി.എം.കെയര്‍ എന്നത് മറ്റൊരുകാര്യം. എന്തെന്നാല്‍ 1985 ലെ ഭേദദഗതി പ്രകാരം, പി.എം.ഒ ആണ് പി.എം.ആര്‍.എഫില്‍ തീരുമാനങ്ങള്‍ എടുക്കുന്നത്. എന്നാല്‍ പി.എം.കെയേഴ്‌സിനു പ്രധാനമന്ത്രിയെക്കൂടാതെ ധനകാര്യമന്ത്രിയും രാജ്യരക്ഷാമന്ത്രിയും അവരാല്‍ നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങളും ചേര്‍ന്ന് തീരുമാനങ്ങള്‍ എടുക്കും. കൂടാതെ പി.എം.കെയറിനും ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഒരു ഐ.എ.എസ് ഓഫീസര്‍ തന്നെയാണ് സെക്രട്ടറി എന്നതും ഈ ഫണ്ടിനെ കൂടുതല്‍ സുതാര്യവും അരാഷ്ട്രീയവുമാക്കുന്നു. അതുകൊണ്ടുതന്നെ പി.എം.കെയേഴ്‌സ് കൂടുതല്‍ ജനാധിപത്യപരവും കൂട്ടുത്തരവാദിത്വമുള്ളതും സുതാര്യവും ആണെന്നുള്ളതില്‍ സംശയമില്ല.
നിലവില്‍ 3800 കോടി നീക്കിയിരിപ്പുള്ള പി.എം.എന്‍.ആര്‍. എഫ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ധാരാളം ധനസഹായങ്ങള്‍ നല്‍കിയിട്ടണ്ട് എന്നത് ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ്. 2009 മുതല്‍ 2014 വരെ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി ആയിരുന്ന കാലത്തു 482 കോടി രൂപയാണ് പി.എം.എന്‍.ആര്‍. എഫിലേക്ക് സംഭാവനയായി വന്നതെങ്കില്‍ 2014 മുതല്‍ 2019 വരെ മോദി പ്രധാനമന്ത്രിയായിരുന്ന സമയത്തു 2122 കോടിയാണ് ഇന്ത്യയിലെ ജനങ്ങള്‍ പ്രധാനമന്ത്രിക്ക് നല്കിയത്. മന്‍മോഹന്‍ സിംഗിന്റെ 2009 – 2014 വരെയുള്ള കാലയളവില്‍ 930 കോടിയാണ് പി.എം.എന്‍.ആര്‍. എഫില്‍ നിന്നു ജനങ്ങളിലേക്ക് തിരികെ എത്തിയത് എങ്കില്‍ മോദിയുടെ കാലത്തു 2014 മുതല്‍ 2019 വരെ അത് 1600 കോടി ആയിരുന്നു. ഒരു ഭരണാധികാരിയുടെ പ്രഥമഗുണം അദ്ദേഹം ദീനദയാലുവാകണം എന്നതാണെന്ന് മഹാഭാരതത്തില്‍ പലകുറി പറയുന്നുണ്ട്, പ്രതിബദ്ധതയും ആര്‍ദ്രതയുമാണ് നരേന്ദ്രമോദിയുടെ മുഖമുദ്ര എന്നത് ഈ കാര്യമൊന്നുകൊണ്ടുമാത്രം വ്യക്തമാണ്.
അവിടെയും ചിലര്‍ പി.എം.കെയേഴ്‌സിനെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുവാന്‍ പരിശ്രമിക്കുന്നുണ്ട്. പി.എം.എന്‍.ആര്‍.എഫ് എന്ന ഫണ്ടിന് നിയപരമായ എന്തെല്ലാം ബാധ്യത ഉണ്ടോ, അതോ അതില്‍ കൂടുതലോ ബാധ്യത പി.എം.കെയേഴ്‌സിനും ഉണ്ട്. മാത്രവുമല്ല പി.എം.എന്‍.ആര്‍.എഫ് പോലെതന്നെ പി.എം.കെയേഴ്‌സും ഇന്ത്യയുടെ കണ്‍ട്രോളര്‍ ഓഫ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) ഓഡിറ്റ് ചെയ്യുന്നില്ല എന്നതാണ് മറ്റൊരു സത്യം. ഇതൊന്നും കൂടാതെ കോഡ് ഓഫ് സിവില്‍ പ്രോസിജിയെര്‍ ആക്ട് 1908 ലെ പബ്ലിക് ചാരിറ്റി ആക്ട് 92 പ്രകാരം പബ്ലിക് ചാരിറ്റബിള്‍ ഫണ്ടിലെ ക്രമക്കേടുകളെ ആര്‍ക്കും പ്രിന്‍സിപ്പല്‍ കോടതിയില്‍ ചോദ്യം ചെയ്യാവുന്നതാണ്.
ഇവയെല്ലാം പരിഗണിച്ചു പ്രതിപക്ഷ പാര്‍ട്ടികളും അവരുടെ പാട്ടുകാരും പാണന്മാരുമായ ബുദ്ധിജീവികളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ നിന്ന് ഇനിയെങ്കിലും പിന്മാറുകയാണ് വേണ്ടത്. ആവശ്യമുണ്ടെങ്കില്‍ കോടതിയെ സമീപിച്ചു നിയമം നടപ്പിലാക്കാമെന്നിരിക്കെ നുണപറഞ്ഞും തെറ്റിദ്ധരിപ്പിച്ചും സംശയം ഉണര്‍ത്തിയും അനാവശ്യ വിവാദമുണ്ടാക്കുന്നത് ദുരുദ്ദേശ്യപരമാണ്. ആവുന്നത്ര വിഭവ സമാഹരണം നടത്താന്‍ സര്‍ക്കാരിനെയും തദ്വാരാ ജന ങ്ങളെയും സഹായിക്കുകയും, നടത്തിപ്പില്‍ പ്രശ്‌നങ്ങള്‍ തോന്നുന്നപക്ഷം അതുന്നയിച്ചു പരിഹരിക്കാന്‍ ശ്രമിക്കുകയുമാണ് ഉത്തരവാദിത്തബോധമുള്ള പ്രതിപക്ഷവും നിയമജ്ഞരും സംഘടനകളും ചെയ്യേണ്ടത്.