കേരളത്തില്‍നിന്ന് മൂന്ന് അല്‍ഖ്വയ്ദ ഭീകരരെ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ പിടികൂടിയതിനോട് ശരാശരി മലയാളിയും പ്രമുഖ മാധ്യമങ്ങളും ആശ്ചര്യത്തോടെയാണ് പ്രതികരിച്ചത്. പ്രതീക്ഷിക്കാത്ത ഒരു സംഭവം നടന്നതുപോലെ. ഇതില്‍ ഒരു കാപട്യമുണ്ട്. ആപല്‍ക്കരമായ കാപട്യം. മലയാളികളുടെ ഈ മനോഭാവമാണ് കേരളത്തെ ഭീകരവാദികളുടെ ഒളിത്താവളമാക്കി മാറ്റിയിരിക്കുന്നത്.
ആദ്യമായല്ല ആഗോള ഇസ്ലാമിക ഭീകര സംഘടനകളില്‍പ്പെടുന്നവരെ അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍നിന്ന് പിടികൂടുന്നത്. 2019 ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയത്തിലുണ്ടായ 250-ലേറെ പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനത്തിലെ മുഖ്യ പ്രതി മുഹമ്മദ് സഫ്‌റാന്‍ കേരളത്തില്‍ തങ്ങിയിരുന്നതായി ലങ്കന്‍ സൈനിക മേധാവി ലഫ്. ജനറല്‍ മഹേഷ് സേനാ നായകെ വെളിപ്പെടുത്തുകയുണ്ടായി. ലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍ ഐ എ നടത്തിയ റെയ്ഡില്‍ പാലക്കാട്ടെ കൊല്ലങ്കോട്ടുനിന്ന് റിയാസ് അബൂബക്കല്‍ എന്ന ഐഎസ് ഭീകരനെ പിടികൂടിയിരുന്നു.
പാരീസിലെ തീയറ്ററില്‍ 100 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണവുമായി (2015) ബന്ധമുള്ള സുബഹാനി ഹാജ മൊയ്തീനെ തൊടുപുഴയില്‍നിന്ന് എന്‍ ഐ എ അറസ്റ്റു ചെയ്യുകയുണ്ടായി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദില്‍ നിന്ന് പിടികൂടിയ ജമായത്ത് ഉള്‍ മുജാഹിദീന്‍ എന്ന സംഘടനയിലെ ഭീകരന്‍ മാസങ്ങളോളം കേരളത്തില്‍ തങ്ങിയതായി കണ്ടെത്തിയിരുന്നു. ബീഹാറിലെ ബോധഗയ, ബംഗാളിലെ ബര്‍ദ്വാന്‍ എന്നിവിടങ്ങളില്‍ ബോംബുസ്‌ഫോടനങ്ങള്‍ നടത്തിയ അബ്ദുള്‍ കരീം, മുസ്താഫിസുര്‍ റഹ്മാന്‍ എന്നിവരെ മലപ്പുറത്തെ കോട്ടയ്ക്കലില്‍നിന്നാണ് എന്‍ഐഎ അറസ്റ്റു ചെയ്തത്. കണ്ണൂര്‍ കനകമല ഭീകരവാദ ക്യാമ്പ് കേസിലെ പ്രതി മുഹമ്മദ് പോളിക്കാനി ജോര്‍ജിയയില്‍നിന്ന് പിടിയിലായതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. കേരളം ഭീകരരുടെ ഒളിത്താവളം മാത്രമല്ല, ആഗോള ഇസ്ലാമിക ഭീകരവാദത്തിന്റെ ഹബ്ബായി മാറിയിരിക്കുന്നു എന്നുവേണം വിലയിരുത്താന്‍.
ഈ പശ്ചാത്തലത്തിലാണ് മുര്‍ഷിദ് ഹസന്‍, ഇയാക്കൂബ് ബിശ്വാസ്, മൊഷറാഫ് ഹൊസന്‍ എന്നിവര്‍ എന്‍ ഐ എയുടെ പിടിയിലായതിന്റെ ഗുരുതരാവസ്ഥ വ്യക്തമാവുന്നത്. അതിഥി തൊഴിലാളികളെന്ന് നാം ഓമനപ്പേരിട്ട് വിളിക്കുന്നവര്‍ക്കിടയിലാണ് ഈ കൊടുംഭീകരര്‍ കഴിഞ്ഞിരുന്നത്. തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പദ്ധതിയിടുകയായിരുന്നു ഇവരെന്നാണ് എന്‍ ഐ എ നല്‍കുന്ന വിവരം. രാജ്യത്ത് 12 ഇടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് കേരളത്തില്‍ നിന്നുള്ള മൂന്നുപേരടക്കം പിടിയിലായത്. ബംഗാളില്‍നിന്ന് ആറുപേരെയും ഇതേ സമയം എന്‍ ഐ എ അറസ്റ്റു ചെയ്യുകയുണ്ടായി.
ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനം നടത്താന്‍ അല്‍ഖ്വയ്ദ രൂപം നല്‍കിയിട്ടുള്ള ‘ഹിന്ദ് വിലായ’ എന്ന സംഘത്തില്‍പ്പെട്ടവരാണ് ഇപ്പോള്‍ പിടിയിലായിട്ടുള്ളത്. പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി ഐഎസും താലിബാനുമൊക്കെ ഈ സംഘടനയില്‍പ്പെട്ടവര്‍ക്ക് പരിശീലനം നല്‍കുന്നു. വിപുലമായ ശൃംഖലയില്‍ ഉള്‍പ്പെടുന്ന മൂന്നുപേര്‍ മാത്രമാണ് കേരളത്തില്‍നിന്ന് പിടിയിലായവര്‍. പിടിയിലാകേണ്ടവര്‍ കൂടുതലുണ്ടെന്നും ആക്രമണ സാധ്യതയുള്ളതിനാല്‍ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അന്വേഷണ ഏജന്‍സികള്‍ നിര്‍ദ്ദേശം നല്‍കുന്നു.
ഇവിടെയാണ് കേരളത്തിന്റെ ഉറക്കം കെടുന്നത്. കേരളം, തമിഴ്‌നാട്, കര്‍ണാടകം, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ തെക്കന്‍ സംസ്ഥാനങ്ങളില്‍ ആഗോള ഇസ്ലാമിക ഭീകര സംഘടനയായ ഐഎസ് വളരെ സജീവമാണെന്നും, ഇതുമായി ബന്ധപ്പെട്ട 17 കേസുകളിലായി 122 പേരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും അടുത്തിടെ രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുകയുണ്ടായി. മഹാരാഷ്ട്ര, രാജസ്ഥാന്‍, ബീഹാര്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ജമ്മുകശ്മീര്‍, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ഐഎസിന്റെ ഭീകരപ്രവര്‍ത്തനം നടക്കുന്നതായി ആഭ്യന്തര സഹമന്ത്രി അന്ന് വെളിപ്പെടുത്തി.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കാബൂളില്‍ 27 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ പങ്കെടുത്ത ഐഎസ് ഭീകരന്‍ മുഹമ്മദ് മുഹ്‌സിന്‍ മലയാളിയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഈ വര്‍ഷം ആഗസ്റ്റില്‍ അഫ്ഗാന്‍ ജയിലില്‍ നടത്തിയ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ ഇജാസും മലയാളിയാണെന്ന് വെളിപ്പെട്ടു. ഈ ആക്രമണ സംഘത്തിലെ മൂന്നുപേര്‍ ഇന്ത്യക്കാരായിരുന്നുവത്രേ. കാസര്‍കോട് പടന്ന സ്വദേശിയും ഡോക്ടറുമായ ഇജാസ് ഐഎസില്‍ ചേര്‍ന്ന് ഭാര്യയോടും മക്കളോടുമൊപ്പം അഫ്ഗാനിലേക്ക് കടക്കുകയായിരുന്നു. എറണാകുളത്തെ പ്രത്യേക കോടതി അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിരുന്ന ഇയാള്‍ അഫ്ഗാനിലെ മറ്റ് പല ഭീകരാക്രമണങ്ങളിലും പങ്കാളിയാണെന്ന് ഐബി കണ്ടെത്തിയിരുന്നു.
അഫ്ഗാനിസ്ഥാനിലും സിറിയയിലും ഇറാഖിലുമൊക്കെ ‘വിശുദ്ധ യുദ്ധം’ നടത്തുന്ന ഐഎസ് ഭീകരരില്‍ ഇന്ത്യക്കാരും മലയാളികളുമുണ്ടെന്നുള്ള വിവരം നിരന്തരം വന്നുകൊണ്ടിരിക്കുമ്പോള്‍ അത്തരം വാര്‍ത്തകളോട് അലസസമീപനമാണ് പല മാധ്യമങ്ങളും സ്വീകരിക്കുന്നത്. നമ്മുടെയൊക്കെ അയല്‍പക്കത്തു കഴിഞ്ഞിരുന്നവര്‍ ആഗോള ഭീകരന്മാരായി മാറി കൂട്ടക്കൊലകള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍ അതിനെക്കുറിച്ച് മൗനം പാലിക്കുന്നത് അപലപനീയമാണ്. ഇസ്ലാമിക വോട്ടുബാങ്കിനെ ഭയക്കുന്ന രാഷ്ട്രീയ നേതൃത്വവും ഇതിന് കൂട്ടുനില്‍ക്കുന്നു. വിദ്യാസമ്പന്നരായ യുവാക്കളെപ്പോലും മനുഷ്യമൃഗങ്ങളാക്കുന്നതിനെക്കുറിച്ച് മതഭീകരവാദികളുടെ ഭാഷ്യവും ന്യായീകരണങ്ങളുമാണ് പല മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമുള്ളത്. വിധ്വംസകമായ സ്ഥിതിവിശേഷമാണിത്. ഐ എസ് ഭീകരര്‍ക്ക് എങ്ങനെയാണ് പണം ലഭിക്കുന്നതെന്നും, ആരാണ് ഫണ്ട് ചെയ്യുന്നതെന്നും, വിദേശങ്ങളില്‍നിന്ന് എങ്ങനെയാണ് പണം ലഭിക്കുന്നതെന്നുമൊക്കെ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ വെളിപ്പെടുത്തിയിരുന്നു.
കേരളത്തില്‍ 35 ലക്ഷത്തോളം മറുനാടന്‍ തൊഴിലാളികളുണ്ടെന്നാണ് ഒരു കണക്ക്. ഇതുതന്നെ 2018 ലെ പ്രളയത്തിനു മുന്‍പ് ശേഖരിച്ചതാണ്. ഈ കണക്ക് ശരിയല്ലെന്ന് എല്ലാവര്‍ക്കുമറിയാം. എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ തന്നെ മൂന്നരലക്ഷത്തോളം ഭായിമാര്‍ ഉണ്ടെന്നാണ് വിവരം. ഇതിലും എത്രയോ അധികമാണ് ഇക്കൂട്ടരുടെ സംഖ്യയെന്ന് അവിടെച്ചെല്ലുന്ന ആര്‍ക്കും ബോധ്യമാവും. ഭായിമാര്‍ കയ്യടക്കിയ പെരുമ്പാവൂര്‍ പോലുള്ള നഗരങ്ങള്‍ വേറെയുമുണ്ട്. ഇവര്‍ ആരൊക്കെയെന്നോ എവിടെനിന്നാണ് വരുന്നതെന്നോ കണ്ടെത്താനുള്ള സംവിധാനം നിലവിലില്ല. അങ്ങനെയൊന്ന് ഉണ്ടാവണമെന്ന് അധികൃതര്‍ക്ക് താല്‍പ്പര്യവുമില്ല. നഗരങ്ങളിലും സമീപപ്രദേശങ്ങളിലുമായി പരിതാപകരമായ ചുറ്റുപാടുകളില്‍ താമസിക്കുന്ന ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ജോലി നല്‍കുന്ന കടയുടമകളും വീടുകള്‍ വാടകയ്ക്ക് നല്‍കുന്ന ഉടമസ്ഥരും മറച്ചുപിടിക്കുന്നു. മതം ഇതില്‍ ഒരു ഘടകമാണ്. ഇക്കൂട്ടത്തിലാണ് അതിഥി ഭീകരന്മാരും സുരക്ഷിതരായി കഴിയുന്നത്.
ഇന്ത്യന്‍ പൗരന്മാരായ ഏതൊരാള്‍ക്കും രാജ്യത്ത് എവിടെയും തൊഴിലെടുക്കാനും താമസിക്കാനുമുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്. മറുനാടന്‍ തൊഴിലാളികളില്‍ പലരും ഈ വിഭാഗത്തില്‍പ്പെടുന്നവരല്ല എന്നതാണ് അപ്രിയ സത്യം. പശ്ചിമബംഗാള്‍, ബീഹാര്‍, അസം തുടങ്ങിയ അതിര്‍ത്തി സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന പലരും ഇന്ത്യന്‍ പൗരന്മാരല്ല. ഇവരില്‍ നല്ലൊരു വിഭാഗം ബംഗ്ലാദേശികളാണ്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമൊക്കെ സംഘടിപ്പിച്ച് കഴിയുന്നതിനാല്‍ തിരിച്ചറിയാന്‍ പ്രയാസം. ഏതെങ്കിലും ഒരു കേസില്‍ ചിലര്‍ പിടിക്കപ്പെട്ടാല്‍ നിരവധിപേര്‍ ഒറ്റയടിക്ക് മുങ്ങുന്ന പ്രവണത ഭായിമാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലുണ്ട്. വളരെ പെട്ടെന്ന് അക്രമാസക്തരാകുന്ന ഇവരെ സമൂഹമാധ്യമങ്ങളിലൂടെ സംഘടിപ്പിക്കാന്‍ വ്യക്തികളും സംഘടനകളുമുണ്ട്. കേരളത്തില്‍ നടന്ന പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ ഇവര്‍ വന്‍തോതില്‍ പങ്കാളികളായി. ഇവര്‍ക്കിടയില്‍ ഭീകരര്‍ ആരോരുമറിയാതെ കഴിഞ്ഞുകൂടുന്നതില്‍ അദ്ഭുതപ്പെടേണ്ടതില്ല.