മുത്താഴിയംകോട്ടില്ലത്ത് ഇങ്ങനെ ഒരു ദുരന്തം സംഭവിച്ചപ്പോള്‍ ഭവത്രാതന്‍ സ്ഥലത്തുണ്ടായിരുന്നില്ല.. അമ്മാത്തായിരുന്നു. അമ്മാത്തെ കുടുംബ ക്ഷേത്രത്തില്‍ പുന:പ്രതിഷ്ഠനടക്കുകയായിരുന്നു. വല്യമ്പൂരിയ്ക്ക് പങ്കെടുക്കാന്‍ കഴിയാത്തതുക്കൊണ്ട് മകനെ പറഞ്ഞയച്ചതാണ്. ഏറെ കാലത്തിന് ശേഷം വന്നതല്ലേ. പെട്ടന്നങ്ങിനെ തിരിച്ചു പോവാന്‍ അമ്മാവന്‍മാര്‍ സമ്മതിച്ചതുമില്ല. പുന:പ്രതിഷ്ഠാ കര്‍മ്മങ്ങളും അമ്മാത്തെ വിരുന്നു കൂടലും കഴിഞ്ഞ് നാലു ദിവസത്തിന് ശേഷം മനയ്ക്കല്‍ തിരിച്ചെത്തിയപ്പോഴാണ് അങ്ങനെ ഒരു ദുരന്തം സംഭവിച്ച കാര്യം മനസ്സിലാക്കിയത്. ഉടന്‍ തന്നെ മുത്താഴിയം കോട്ടേയ്ക്ക് തിരിയ്ക്കുകയും ചെയ്തു. ഭവത്രാതന്‍ ചെന്നപ്പോള്‍ സാവിത്രി വടക്കിനിപുരയില്‍ കൂനിക്കൂടിയിരിക്കുകയായിരുന്നു. ഭവത്രാതന്‍ അകത്ത് കടന്നപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ പുറത്തുകടന്നു. എങ്ങനെ അവളെ അഭിമുഖീകരിയ്ക്കും എന്ന് വല്ലാത്ത ഒരു ആശങ്കയിലാണ് ഭവത്രാതന്‍ അവിടെ ചെന്നു കയറിയത്. എന്നാല്‍ അവളെ കണ്ടതോടെഅയാളുടെ വെപ്രാളം മുഴുവന്‍ തീര്‍ന്നു. അയാള്‍ മെല്ലെ സാവിത്രിയുടെ അരികില്‍ ചെന്നിരിന്നു. അഴിഞ്ഞ് പാറിപ്പറിഞ്ഞ് കിടക്കുന്ന അവളുടെ തലമുടിയില്‍ വെറുതെ തലോടി. പിന്നെ മെല്ലെ പറഞ്ഞു. ‘ഇതെന്തിരിപ്പാ താത്രീ ഇതിനെക്കാള്‍ വലിയ ഒരു ദുരന്തമുണ്ടായാല്‍ അത് നമ്മളേറ്റെടുക്കില്ലേ – അല്ലെങ്കിലും അശുദ്ധീം ശുദ്ധിം ഒക്കെ മനുഷ്യന്‍ ഉണ്ടാക്കണതല്ലേ – നല്ലതാളി തേച്ചുകുളിച്ചാല്‍ പോകുന്ന ഒരശുദ്ധ്യേ ന്റെ താത്രി കുട്ടിയ്‌ക്കൊള്ളു.’ അത് കേട്ട് അവളൊന്നും പറഞ്ഞില്ല. തലയുയര്‍ത്തി അയാളെ ഒന്നു നോക്കുക കൂടി ചെയ്തില്ല. എന്നാല്‍ അവളുടെ കണ്ണുകളില്‍ നിന്ന് തുലാവര്‍ഷം പെയ്യുന്നത് താഴെ തറയില്‍ അയാള്‍ കണ്ടു. പെയ്‌തൊഴിഞ്ഞാല്‍ ഏതാകാശവും ഒന്നു വെളുക്കുകതന്നെ ചെയ്യും. അതുകൊണ്ട് പെയ്തു തീരട്ടെ എന്ന് അയാളും കരുതിക്കാണും. ‘ഒന്നും സംഭവിച്ചിട്ടില്ലെന്ന് കരുതിയാല്‍ മതി. സ്വബോധം ള്ള ഒരാളല്ലല്ലോ അവന്‍- നീ ഇങ്ങനെ കുളിയ്ക്കാണ്ടിം മിണ്ടാണ്ടിം ഇരുന്നാ ന്റെ കാര്യം എന്താവുംന്ന് വല്ല നിശ്ചയും ണ്ടോ?’ അപ്പോഴും അവളൊന്നും മിണ്ടിയില്ല. കുറേനേരത്തേയ്ക്കു അയാളും ഒന്നും പറഞ്ഞില്ല. അവരങ്ങനെ എത്രനേരമിരുന്നെന്നും അറിയില്ല. അയാള്‍ പിന്നെയും മെല്ലെ സംസാരിച്ചു – ‘കഷ്ടകാലത്ത് ബുദ്ധിയില്ലാത്ത വല്ല മൃഗങ്ങളും കടിയ്‌ക്കേം മാന്തേം ചെയ്തൂച്ചാല്‍ ആരെങ്കിലും ഇങ്ങനെ മിണ്ടാതീം പറയാതീം ഇരിയ്ക്കാറുണ്ടോ? അത്രയ്ക്കല്ലെ താത്രിയ്ക്കും സംഭവിച്ചിട്ടുള്ളു……’ അച്ഛന്‍ പെങ്ങള്‍ നനഞ്ഞകൈ മുണ്ടില്‍ തുടച്ചു കൊണ്ട് അങ്ങോട്ട് കയറി വന്നപ്പോള്‍ അയാള്‍ പറഞ്ഞു. ‘നാളെ വരാം ഞാന്‍ ! നാളെ ഞാന്‍ വരുമ്പോള്‍ ഇതേ പോലെ ഉണ്ണാവ്രതം തന്നെയാണെങ്കില്‍ പിന്നെ എന്നെ കാണാന്‍ നീ അങ്ങ്ട്ട് വരേണ്ടീരും’ അച്ഛന്‍ പെങ്ങള്‍ നിറഞ്ഞ കണ്ണുകളോടെ അയാളെ ഒന്നു നോക്കി. ഭവത്രാതന്‍ ഒന്നും പറഞ്ഞില്ല. അവിടെ നിന്നിറങ്ങി പൂമുഖത്ത് വന്നപ്പോള്‍ അമ്മാവനും അദ്ദേഹത്തിന്റെ അനിയന്‍ നാരായണനും അവിടെ ഉണ്ടായിരുന്നു. അവരും ഒന്നും മിണ്ടുന്നില്ല. ‘ ഇത് ഇപ്പോ എന്താ – ഒരു മരിച്ച വീട് പോലായല്ലോ ആരും ഒന്നും മിണ്ടണ് ല്യ – ‘ ‘മരണംന്ന് പറഞ്ഞാല്‍ അത് ഇത്ര വര്വോ ഭവത്രാതാ – ‘ അച്യുതന്‍ നമ്പൂരി ചോദിച്ചു. ‘വല്യ പുരോഗമനൊക്കെ പറയുംന്നെ ഉള്ളു. ആഢ്യത്തം മനസ്സില്‍ നിന്നങ്ങ ട്ട് വിട്ടുപോയിട്ടില്ല. അതാ ഇതിനൊക്കെത്ര അമിത പ്രാധാന്യം കൊടുക്കണത്. കാരണോന്‍മാര് അവള്‍ക്കൊരു ധൈര്യം കൊടുക്കണ്ട സമയാ.’ ഭവത്രാതന്‍ പകുതി അമ്മാവനോടും പകുതി ആരോടെന്നില്ലാതെയും പറഞ്ഞു.
അവിടെ നിന്ന് ഇറങ്ങിവീട്ടിലേയ്ക്ക് നടക്കുമ്പോള്‍ ഭവത്രാതന്‍ ആലോചിച്ചു. തനിക്കെവിടെ നിന്നു കിട്ടി ഇത്ര തന്റേടം – ഇങ്ങനെയൊക്കെ പറയാന്‍ കഴിയുമെന്ന് ഒരിക്കലും വിചാരിച്ചതല്ല. അവിടെ ചെന്നാല്‍ അറിയാതെ താന്‍ കരഞ്ഞു പോകുമെന്നായിരുന്നു വിചാരിച്ചിരുന്നത്. ഭഗവാന്‍ കാത്തു. ഒരു നിമിഷവും നിയന്ത്രണം വിട്ടില്ലെന്നതോര്‍ത്ത് അയാള്‍ക്ക് തന്നെ അത്ഭുതം തോന്നി.
പരാതി കൊടുക്കണം എന്ന് തന്നെയായിരുന്നു അച്യുതന്‍ നമ്പൂരി തീരുമാനിച്ചിരുന്നത്. എന്നാല്‍ വല്യമ്പൂരിയും നാരായണന്‍ നമ്പൂതിരിയും പറഞ്ഞു അത് വേണ്ട. അത് മാനക്കേട് കൂടുതലാക്കും. ആരെങ്കിലും അറിയാത്തവരുണ്ടെങ്കില്‍ അവരും കൂടി അറിയും. കേസ്സും കൂട്ടവുമാവുമ്പോള്‍ സംഭവത്തിന് പ്രാധാന്യം കൂടും. അതിന്റെ പേരില്‍ സാവിത്രിയുടെ ഭാവിയും അവതാളത്തിലാവാം. അതൊന്നും വേണ്ട എന്ന് അവര്‍ പറഞ്ഞപ്പോള്‍ മനസ്സുണ്ടായിട്ടല്ല എങ്കിലും അച്യുതന്‍നമ്പൂരി വഴങ്ങി. പിന്നെ ആലോചിച്ചപ്പോള്‍ അവര്‍ പറഞ്ഞതാണ് ശരിയെന്ന് അദ്ദേഹത്തിന് തോന്നുകയും ചെയ്തു.
മനയ്ക്കല്‍ തിരിച്ചെത്തിയ ഭവത്രാതനോട് വല്യമ്പൂരി ചോദിച്ചു: ‘എന്താ അവിടുത്തെ അവസ്ഥ. ഞാന്‍ പോയപ്പോള്‍ അവിടെള്ളോരുടെ മുഖത്തൊന്നും ഒരു തുള്ളി ചോരല്യാത്ത പോലെയാ നിയ്ക്ക് തോന്നീത്.’
‘അതന്നെ അവസ്ഥ. അവരൊക്കെ ഇത് പ്പൊ എന്തോ വലിയ കാര്യായിട്ടാണ് കണ്ടിരിക്കണത്. മണ്ണാന്‍ തൊട്ടാല്‍ ഇല്ലത്തെ കുട്ടിയ്ക്ക് ഭ്രഷ്ടാവണ കാലക്കെ കഴിഞ്ഞൂന്ന് ഇപ്പഴും അവര്‍ക്ക് ബോധ്യായിട്ടില്യാന്ന് തോന്ന്ണു.’ ഭവത്രാതന്റെ സംസാരം കേട്ടപ്പോള്‍ വല്യമ്പൂരിയ്ക്ക് എന്തോ ഒരു സംശയം – സംശയം തീര്‍ക്കാനായി അദ്ദേഹം പറഞ്ഞു.
‘ അതിപ്പൊ തൊടലു മാത്രല്ലല്ലോ. അതിലപ്പുറം ണ്ടായിന്നല്ലേ പറയ്ണ്’.
‘അതിനപ്പുറം എന്ത്ണ്ടായിന്നാ – അതൊക്കെ ആള്‍ക്കാര് പറേണതല്ലേ – ഞാനതൊന്നും വിശ്വസിക്കിണല്യ … ഇനി ണ്ടായിന്ന് തന്നെ കരുതാച്ചോളു. അവളൊരു തെറ്റും ചെയ്തിട്ടില്ല്യാലോ – അപകടം പറ്റിയാല്‍ ചികിത്സിക്കണം. അത് കഴിഞ്ഞാ അതങ്ങ്ട് മറക്കണം. അത്രേ നിയ്ക്ക് തോന്ന്‌ണൊള്ളൂ. ‘പരപുരുഷന്‍ ബലാല്‍ക്കാരം ചെയ്ത ഒരു പെണ്ണിനെ വേളിയായി കരുതാന്‍ ഭവത്രാതന് കഴിയുമോ എന്നൊരാശങ്ക വല്യമ്പൂരിയ്ക്കുണ്ടായിരുന്നു. അങ്ങനെ അയാള്‍ പറ്റില്ലാ എന്ന് പറഞ്ഞാല്‍ അച്ഛനാണെങ്കിലും നിര്‍ബന്ധിക്കുന്നതെങ്ങനെ ! ഏതായാലും ആ ആശങ്ക ഒഴിഞ്ഞു മാറിയതില്‍ അദ്ദേഹം സമാധാനിച്ചു. ആത്മാവിന് അശുദ്ധിയില്ല. യഥാര്‍ത്ഥത്തിലുള്ള സ്‌നേഹം ശരീരങ്ങള്‍ തമ്മിലല്ല മനസ്സുകള്‍ തമ്മിലാണ്. അത്തരത്തില്‍ ഒരിഷ്ടം അവളോട് ഭവത്രാതനുണ്ടോ എന്ന് വല്യമ്പൂരി ഒരിക്കലും ചോദിച്ചിട്ടില്ല. ചെറുപ്പത്തിലേ അവന്റെ വേളിയാണെന്ന് വീട്ടുകാരൊക്കെ പറഞ്ഞ് പറഞ്ഞു വന്നതാണ്. വലുതായപ്പോള്‍ അവര്‍ക്ക് തമ്മില്‍ ചേരാന്‍ ഇഷ്ടമാണെന്നും മനസ്സിലായിട്ടുണ്ട്. അതിനപ്പുറം ചോദിച്ചിട്ടില്ല പറഞ്ഞിട്ടുമില്ല. അയാളുടെ മനസ്സില്‍ സാവിത്രിയോടുള്ള സ്‌നേഹത്തിന് ഈ സംഭവം ഒരു മാറ്റവുമുണ്ടാക്കിയിട്ടില്ല – അവനവളെ ഉപേക്ഷിക്കില്ല – ഇനി മുത്താഴിയംകോട്ടില്ലത്തേയ്ക്ക് ധൈര്യമായി കടന്നുചെല്ലാം. അവരെന്തെങ്കിലും പറഞ്ഞാല്‍ അവരെ സധൈര്യം ആശ്വസിപ്പിക്കാം. അന്നു രാത്രി മനസ്സമാധാനത്തോട് കൂടിയാണ് വല്യമ്പൂരി ഉറങ്ങിയത്.
രാവുണ്യാര് വൈകി വീട്ടില്‍ ചെന്നപ്പോള്‍ ഗോവിന്ദന്‍ വീട്ടിന്റെ ഉമ്മറ കോലായില്‍ കഠാരകത്തികൊണ്ട് കാല്‍ നഖം വെട്ടിയിരിക്കുകയായിരുന്നു. ‘സന്ധ്യ മയങ്ങിയാല്‍ നഖം വെട്ടുന്ന പതിവൊന്നും ഇത്രേം കാലം ഇവിടാര്‍ക്കുമുണ്ടായിരുന്നില്ല. മുടിയാന്‍ നേരത്ത് മുച്ചീര്‍പ്പന്‍ കൊലയ്ക്കും. പറഞ്ഞിട്ട് കാര്യവുമില്ല.’ അയാള്‍ അവനെ അമര്‍ഷത്തോടെ ഒന്നു നോക്കി. അത് തന്നെയല്ലെന്ന മട്ടില്‍ ഗോവിന്ദന്‍ തല താഴ്ത്തി തന്റെ പണി തുടര്‍ന്നു കൊണ്ടേയിരുന്നു. ‘അശ്രീകരം.’ രാവുണ്ണി നായര്‍ മനസ്സില്‍ പറഞ്ഞു. തിണ്ണയിലിരുന്ന കിണ്ടിയെടുത്ത് അയാള്‍ കാലും മുഖവും കഴുകി, എന്നിട്ട് കാര്‍ക്കിച്ചൊന്ന് നീട്ടിതുപ്പി. പിന്നെ ഗോവിന്ദനെ ഒന്നുകൂടി രൂക്ഷമായി നോക്കി. ഒന്നും മിണ്ടാതെ അകത്തേയ്ക്ക് കേറിപ്പോയി. ഇല്ലത്തെ വിശേഷങ്ങളെന്തെങ്കിലും അച്ഛന്‍ അമ്മയോട് പറയുന്നുണ്ടോ എന്ന് കേള്‍ക്കാന്‍ ഗോവിന്ദന്‍ കാത് കൂര്‍പ്പിച്ചു.
‘പാപ്യേ, നിയ്യ് കരുത് ണ് ണ്ടോ താത്രീ കുട്ടീനെ ഉപദ്രവിച്ചത് ആണ്ടവനാണെന്ന് ?’
‘അത് പ്പൊ നാട്ട് കാരൊക്കെ അങ്ങനല്ലേ പറയ്ണ്’
‘നാട്ട് കാര്ക്ക് എന്താ പറഞ്ഞൂടാത്തത് – ങ്ഹാ നാട്ട് കാരങ്ങനെ പറയ്ണ്‌ണ്ടെന്ന് കരുതി ചെയ്‌തോര് രക്ഷപ്പെടൊന്നും ല്യ’
‘രക്ഷപ്പെടരുത്. ആരാണെങ്കിലും മുടിഞ്ഞു പോവ്വന്നെ വേണം’
‘പോലീസ് കാര്ക്ക് ആ കറുത്ത തുണി ഒര് തെളിവാ- കേസും കൂട്ടും ആവുമ്പോ ആ കറുത്ത തുണിം പിടിച്ച് അവരിറങ്ങും. അപ്പോള്‍ രക്ഷപ്പെട്ടൂന്ന് കരുതി ഞെളിഞ്ഞിരിക്കണോര് ആരാച്ചാലും കുടുങ്ങും ചെയ്യും.’ രാവുണ്ണി നായര്‍ പുറത്തേയ്‌ക്കൊന്ന് ഒളികണ്ണിട്ട് നോക്കി ഗോവിന്ദന്‍ അവിടെ തന്നെയില്ലേയെന്ന് – പിന്നെ തുടര്‍ന്നു, ‘ആണ്ടവന്റെ അന്നത്തെ ആ പോക്ക് ഞാന്‍ കണ്ടതാ – അവന്റെ കൈയിലപ്പോ തുണീം മണീം ഒന്നും ണ്ടായിരുന്നില്യ. ‘അച്ഛന്റെ സംസാരം ഗോവിന്ദന് അല്പം പോലും ദഹിച്ചില്ല. അവന്‍ അകത്തേയ്ക്ക് കയറിച്ചെന്നു.’ ഞാന്‍ ന്റെ ഈ കണ്ണോണ്ട് കണ്ടതാ – അവന്‍ തന്ന്യാ – ഇനിപ്പൊ അതിന്റെ എടേലേയ്ക്ക് ഒരു പുത്യേ ആളെന്നും അച്ഛനായിട്ട് കെട്ടിയെഴ്ന്നള്ളിക്കണ്ടാ ‘
‘ങ്ഹാ – നിയ്യ് കണ്ടൂ ന്ന് പറയണതാ നിയ്ക്കാകെ സംശയം – എല്ലാവരും കാണുന്നതും കാണണ്ടതായിട്ടുള്ളതും നിയ് കാണാറില്ല. ആരും കാണാത്തതും ആര്‍ക്കും കാണണ്ടാത്തതും അത് കാണലാണല്ലോ നെന്റെ പണി’ അദ്ദേഹം ഒന്ന് നെടുവീര്‍പ്പിട്ടു-
‘കയറി വന്നിട്ടല്ലേ ഉള്ളൂ. ഇനി പ്പൊ ഒന്നും രണ്ടും പറഞ്ഞ് ആ ചെക്കനെട്ട് കുത്തണ്ട – ‘പാപ്പി പറഞ്ഞു.
‘ചെക്കനെ ആര് കുത്ത് ണ്? ചെക്കന്റെ പേരും പറഞ്ഞ് നാട്ട് കാരെല്ലാരും കൂടി എന്നാണാവോ ന്നെട്ട് കുത്തണത്. അതാ പ്പൊ ന്റെ പേടി.’ പാപ്പി കുട്ടിയമ്മ ഒന്നും മിണ്ടിയില്ല. ഗോവിന്ദന്‍ അച്ഛനെ ഒന്ന് തുറിച്ച് നോക്കി. ‘പിന്നെ ആര് ചെയ്തൂന്നാ അച്ഛന്‍ വിചാരിയ്ക്കണത്?’ –
‘ ചെയ്‌തോര്‍ക്കറിയാലോ – അമ്മാതിരി തെമ്മാടിത്തം ചെയ്യാന്‍ കുറച്ച് ജന്‍മങ്ങളല്ലേ ഈ നാട്ടിലൊള്ളു’ രാവുണ്ണി നായര്‍ പറഞ്ഞു നിര്‍ത്തിയില്ല. അതിനു മുമ്പേ ഗോവിന്ദന്‍ ഇടയില്‍ കയറി. ‘ആരാന്റെ കാര്യം പറഞ്ഞ് വെറുതെ അച്ഛനോട് തട്ടിക്കേറാന്‍ ഞാനില്യ . ഇനിപ്പൊ വെറുതെ മേക്കട്ട് കേറാന്‍ വന്നാലും നിയ്ക്കതിന് നേരൂം ല്യ’ – അതും പറഞ്ഞ് അമര്‍ഷത്തോടെ ഗോവിന്ദന്‍ എങ്ങോട്ടോ ഇറങ്ങിപ്പോയി. ‘ങ്ഹാ അച്ഛനോടിത്ര ബഹുമാനമുള്ള ഒരു മോന്‍ വേറെയുണ്ടാ ഈ നാട്ടില് – മുട്യാന്‍ നേരത്ത് ….’ രാവുണ്ണി നായര്‍ പല്ലു ഞെരിച്ചു.
മീനമാസത്തെ കൊടും ചൂടിലായിരുന്നു അന്തരീക്ഷം – കുംഭത്തില്‍ രണ്ട് മഴ ചെയ്‌തെങ്കിലും അന്തരീക്ഷം തണുത്തിട്ടില്ല. അതുകൊണ്ടു തന്നെ, മഴ പെയ്ത് അന്തരീക്ഷം തണുത്തിട്ട് മതി ആണ്ടവനെ തിരിച്ചു കൊണ്ടുവരുവാന്‍ എന്നായിരുന്നു വേലായുധന്റെ ചിന്ത – എന്നാല്‍ അസുഖം മാറിക്കഴിഞ്ഞിരിക്കുന്നു. ഇനിയും അവനെ ആശുപത്രിയിലിടാന്‍ കഴിയില്ലെന്ന് ഡോക്ടര്‍ തീര്‍ത്തു പറഞ്ഞു. ഉത്സവങ്ങളുടെ കാലമാണ്. ഭഗതിതറയ്ക്കലെ ഉത്‌സവം കുറ്റിയടിച്ചതാണ്. ആണ്ടവന്‍ വീട്ടിലെത്തിയാല്‍ എന്തായാലും അതില്‍ പങ്കെടുക്കും. വരണ്ടാന്ന് പറഞ്ഞാലും കേള്‍ക്കുമെന്ന് തോന്നുന്നില്ല. നാട്ടുകാരൊക്കെ ഒന്നിച്ച് കൂടുന്ന സ്ഥലമാണ്. പൊതുവെ ഉത്സവ പറമ്പില്‍ ആണ്ടവന് എന്തെന്നില്ലാത്ത ആവേശമാണ്. അതിനിടയില്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞ് ഒരു വിഷയമുണ്ടായാല്‍ എന്താവും കഥ? ‘എന്റെ അമ്മേ, ഭഗവതീ കാത്തോളണേ?’ ഹൃദയം കൊണ്ട് കരഞ്ഞ് വിളിയ്ക്കുകയായിരുന്നു വേലായുധന്‍ – വേലായുധന്റെ ഹൃദയം നൊന്തുള്ള പ്രാര്‍ത്ഥന ഏത് ശിലാ ഹൃദയങ്ങളേയും അലിയിപ്പിക്കുന്നതായിരുന്നു. പിന്നെ കാലങ്ങളായി അയാള്‍ തോറ്റം പാടുന്ന ഭഗവതിയ്ക്കുണ്ടോ അത് കേള്‍ക്കാതിരിക്കുവാന്‍ കഴിയുന്നു.
(തുടരും)