കടന്നാക്രമിച്ചെങ്കില്‍ പാക്കിസ്ഥാനെതിരെ നടത്തിയ സര്‍ജിക്കല്‍ സ്‌ടൈക്ക് ചൈനക്കെതിരെ എന്തേ ചെയ്യാത്തതെന്നതില്‍ തുടങ്ങുന്നതാണ് ഭാരതത്തിനുള്ളിലെ ചീനാപക്ഷ കൂട്ടായ്മയുടെ മുനവെച്ച ചോദ്യങ്ങള്‍. അവര്‍ക്കുള്ള മറൂപടി ലളിതമാണ്. തെരുവു പട്ടി കുരച്ചോണ്ടു വന്നാല്‍ എറിഞ്ഞോടിക്കും. പേപ്പട്ടിയാണെങ്കില്‍ തല്ലിക്കൊന്നു കുഴിച്ചുമൂടും. കൊലകൊമ്പനാന മദം പൊട്ടിവന്നാല്‍ മയക്കുവെടിവെച്ച് പിടിച്ചു കെട്ടും. മദം ചികിത്സിച്ച് മെരുക്കിയെടുത്ത് തടിപിടിപ്പിക്കും. വേണ്ടത് വേണ്ടപ്പോള്‍ വേണ്ട അളവില്‍ വേണ്ടതുപോലെ! അതാണ് നരേന്ദ്രമോദിയുടെ ഭാരതത്തിന്റെ രണനീതി. രണഭൂമിയില്‍ ചതിയൊരുക്കുന്നവരെയും കണക്കിലെടുക്കുന്നുണ്ട്. അവര്‍ക്ക് ചോറിങ്ങും കൂറങ്ങും! ചോറ് കൊടുക്കുന്ന തറവാട് കൊള്ളയടിക്കാന്‍ വഴി കാട്ടിക്കൊടുക്കും. കള്ളന് കഞ്ഞിയും വെച്ചു കൊടുക്കും. അവനുവേണ്ടി ന്യായങ്ങളും നിരത്തും!
കള്ളന് കതക് തുറന്നു കൊടുക്കാഞ്ഞതുകൊണ്ടല്ലേ അവന്‍ ഓട് പൊളിച്ച് അകത്ത് കയറിയത്? കള്ളന്‍ കയറാതിരിക്കാന്‍ വീടിനു ചുറ്റും മതിലുകെട്ടുകയും ഗേറ്റിന് പുതിയ ഉറപ്പുള്ള പൂട്ടിടുകയും ചെയ്തതല്ലേ അവനെ പ്രകോപിപ്പിച്ചത്? മോഷണത്തിനിടയില്‍ മനസ്സിനും ശരീരത്തിനും ഉല്ലാസത്തിനു വേണ്ടി വീട്ടിലെ സ്ത്രീകളെ സമീപിച്ചപ്പോള്‍ അവര്‍ പ്രതിരോധിക്കയും ശബ്ദം വെക്കുകയും ചെയ്തതല്ലേ അവനെ ആക്രമണകാരിയാക്കിയത്? ഇങ്ങനെയുള്ള ന്യായീകരണങ്ങളുമായി തന്റെ അന്നദാതാവായ കള്ളനെ ആരെങ്കിലും ന്യായീകരിക്കുന്നതു കണ്ടാല്‍ ഒരു സംശയവും വേണ്ട, അയാള്‍ പീപ്പിള്‍സ് ഡമോക്രസി എന്ന സിപിഎം മുഖപത്ര പത്രാധിപര്‍ പ്രകാശ് കാരട്ടിന്റെ ശിഷ്യനായിരിക്കും.
കമ്യൂണിസ്റ്റ്-ഫാസിസ്റ്റ് ചൈന സാമ്രാജ്യത്വ അജണ്ടയുമായി ഭാരതത്തിലേക്ക് കടന്നാക്രമണത്തിന് കടന്നുവന്നതും ജനാധിപത്യഭാരതം അതിനെ മുമ്പില്ലാതിരുന്ന നിശ്ചയദാര്‍ഢ്യത്തോടെ ചെറുത്തു നില്‍ക്കുന്നതും പ്രകാശ് കാരാട്ടിനും കമ്യൂണിസിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്‍ഡ്യ മാക്‌സിസ്റ്റിനും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലായെന്നതാണ് പീപ്പിള്‍സ് ഡമോക്രസിയുടെ(ജൂണ്‍ 22-28) മുഖപ്രസംഗം വിളിച്ചറിയിക്കുന്നത്. അവര്‍ എന്നത്തേയും പോലെ ഭാരതത്തിനെതിരാണ്. ചൈനയോട് സമ്പൂര്‍ണ്ണ വിനീത വിധേയത്വം പുലര്‍ത്തിക്കൊണ്ട് ആക്രമകാരികളെ ന്യായീകരിക്കുന്നതിനുള്ള തത്രപ്പാടില്‍ പറയുന്ന ന്യായങ്ങളാണ് വിചിത്രം! ആര്‍ട്ടിക്കിള്‍ 35അയും 370ഉം എടുത്തു കളഞ്ഞതും ജമ്മൂകശ്മീരിനെ വിഭജിച്ചതും കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതും ചൈനയ്ക്കിഷ്ടപ്പെട്ടില്ല പോലും! ഇന്‍ഡ്യന്‍ ഭരണഘടനയുടെ പ്രഭാവത്തിനു വിധേയമായ ഭൂപ്രദേശത്തിനുള്ളില്‍ ഇന്‍ഡ്യന്‍ പാര്‍ലമെന്റ് വിധിപൂര്‍വ്വം നിയമ നിര്‍മ്മാണം നടത്തുന്നതില്‍ ചൈനയുടെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കേണ്ട ബാദ്ധ്യതയോ കടപ്പാടോ കമ്യൂണിസ്റ്റുകള്‍ക്കുണ്ടാകാം. പക്ഷേ ഭാരതത്തിനില്ല. ചരിത്രപരമായി ഈ പ്രദേശങ്ങളുമായി അതിര്‍ത്തി പോലും പങ്കുവെക്കുന്ന രാജ്യമല്ല ചൈന. 1950 കളില്‍ ടിബറ്റിനെ ആക്രമിച്ച് അധീനതയിലാക്കിയ ശേഷം ചൈനീസ് സാമ്രാജ്യത്വം ഇന്‍ഡ്യയിലേക്കും അധിക്രമിച്ചു കടക്കാന്‍ ശ്രമിക്കുന്നതുകൊണ്ടു മാത്രമാണ് അവിടെ ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നത്. അതുകൊണ്ട് ധാര്‍മ്മികതയുടെയോ അന്താരാഷ്ട്ര മര്യാദയുടെയോ അടിസ്ഥാനത്തില്‍ ന്യായീകരിക്കാവുന്നതല്ല ചൈനയുടെ നടപടി. ഭാരതത്തിന്റ ആന്തരിക ഭരണ ക്രമങ്ങളിലും ക്രമീകരണങ്ങളിലും ചൈന പ്രകോപിതരാകുന്നത് ഒരര്‍ത്ഥത്തിലും അംഗീകരിക്കാവുന്നതുമല്ല. ചൈനയുടെ ആക്രമണകരമായ കടന്നു കയറ്റത്തിന് ആ പേരില്‍ ന്യായം കണ്ടെത്താനുള്ള കാരാട്ടിന്റെ തത്രപ്പാട് കമ്യൂണിസ്റ്റുകള്‍ തുടര്‍ന്നു പോരുന്ന ഭാരത വിരുദ്ധ നിലപാടുകളുടെ പ്രകടമായ മറ്റൊരു ഉരുണ്ടു കളി തന്നെയാണെന്നതാണ് യഥാര്‍ത്ഥ വസ്തുത.
ചൈന അതിനെ അവരുടെ കാഴ്ചപ്പാടില്‍ കാണുകയും ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാസമിതിയില്‍ വിഷയം ഉയര്‍ത്തുകയും ചെയ്തുപോലും! അതിനെന്താ? സാമ്രാജ്യത്വ അജണ്ടയുമായി കടന്നുകയറ്റത്തിന് രണതന്ത്രം മെനയുന്ന കമ്യൂണിസ്റ്റ് ഫാസിസ്റ്റ് ചൈനയുടെയൊപ്പം നില്‍ക്കുവാന്‍ സുരക്ഷാസമിതി തയാറാകാതിരുന്നപ്പോള്‍ തെറ്റ് മനസ്സിലാക്കി കട്ടേം പടോം മടക്കാനുള്ള ഉപദേശം ചൈനീസ് യജമാനന്മാര്‍ക്ക് സമര്‍പ്പിക്കുകയായിരുന്നില്ലേ പീപ്പിള്‍സ് ഡെമോക്രസി ചെയ്യേണ്ടിയിരുന്നത്? ഇന്‍ഡ്യയുടെ ഭൂപ്രദേശമാണെന്ന് സിപിഎം സാമാജികരുള്‍പ്പടെയുള്ള പാര്‍ലമെന്റ് പലതവണ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുള്ളതും ഭാരതത്തിന്റെ പൊതുസമൂഹം ഈ രാജ്യത്തിന്റെ ഭാഗമാണെന്ന് അടിയുറച്ച വിശ്വാസം വെച്ചുപുലര്‍ത്തുന്നതുമായ ഭൂപ്രദേശങ്ങളാണ് അക്‌സൈ ചീനും പാക്കധീന കശ്മീരും. പാര്‍ലമെന്റില്‍ അക്കാര്യം ആവര്‍ത്തിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായും വിദേശ കാര്യമന്ത്രി എസ്സ് ജയശങ്കറും അവരുടെ കടമ നിര്‍വഹിക്കുകയായിരുന്നു. തെയ്വാന്റെയും ഹോങ്കോങ്ങിന്റെയും കാര്യത്തില്‍ കമ്യൂണിസ്റ്റ് ചൈന ഉയര്‍ത്തുന്ന അവകാശവാദങ്ങള്‍ ഭാരതഭരണകൂടത്തോട് ചോദിച്ചിട്ടാണോ പ്രഖ്യാപിക്കുന്നത്?
ഇന്‍ഡോ-പസഫിക്ക് മേഖലയില്‍ ചൈനീസ് കടന്നാക്രമത്തിന് പ്രതിരോധം തീര്‍ക്കാന്‍ ഭാരതം അമേരിക്ക, ആസ്‌ട്രേലിയാ, ജപ്പാന്‍, തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങളാണ് ഇന്‍ഡ്യയുടെ അതിര്‍ത്തിയില്‍ എത്തുവാന്‍ ചൈനയെ പ്രകോപിപ്പിച്ചതെന്നതാണ് കാരാട്ട് സഖാവിന്റെ മറ്റൊരു കണ്ടെത്തല്‍! പാക്കിസ്ഥാനെയും വടക്കന്‍ കൊറിയയേയും കൂടെ കൂട്ടി ലോകം നശിപ്പിക്കാന്‍ ആയുധം എടുക്കുന്ന ചൈനയെ പ്രതിരോധിക്കാതെ മറ്റു രാജ്യങ്ങള്‍ കീഴടങ്ങിക്കൊള്ളണമെന്നാണോ ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റുകളുടെ നയപരമായ നിലപാട്?
2019 സെപ്റ്റംബറില്‍ തന്നെ ചൈന ഉപയോഗിച്ചു തുടങ്ങിയ കോവിഡ് 19 എന്ന ജൈവായുധം വുഹാനിലെ ജൈവായുധ നിര്‍മ്മാണ ശാലയില്‍ അവര്‍ ഉത്പാദിപ്പിച്ചെടുത്തതാണോ യാദൃശ്ചികമായി അവിടെ കണ്ടെത്തിയതാണോ എന്നതില്‍ ലോകം അന്വേഷണങ്ങള്‍ തുടരുന്നതേയുള്ളൂയെന്നത് ശരിയാണ്. പക്ഷേ ലോകാരോഗ്യ മേഖലയെയും സാമ്പത്തിക മേഖലയെയും തകര്‍ത്ത് ചൈനീസ് കോളനിവത്കരണത്തിന് ആക്കം കൂട്ടാനുള്ള അപകടകരമായ ആയുധമാണതെന്ന് ലോകം തിരിച്ചറിഞ്ഞുകഴിഞ്ഞു. അക്കാര്യത്തിലും പ്രതിരോധത്തിനുള്ള ആഗോള പരിശ്രമങ്ങളില്‍ നിന്ന് ചൈനയെ പേടിച്ച് ഭാരതം മാറിനില്‍ക്കണമെന്നാണോ മാര്‍ക്‌സിസ്റ്റുകളുടെ പക്ഷം? ഇവിടെ ഒരു ഉപചോദ്യം. ഭാരതീയ ജനാധിപത്യത്തിന്റെ മുഖ്യധാരയില്‍ നിന്ന് പടിയടച്ച് പിണ്ഡം വെച്ചു പുറത്താക്കപ്പെട്ട കമ്യൂണിസ്റ്റ് ചുമന്ന കൊടി കെട്ടാന്‍ അവശേഷിച്ചിട്ടുള്ള കേരളത്തിലെ സര്‍ക്കാരിന്റെ അമരത്തിരിക്കുന്ന പിണറായി സഖാവിനെങ്കിലും കൊറോണ സംബന്ധിച്ച് എന്തെങ്കിലും മുന്‍കൂര്‍ അറിയിപ്പുകളോ മറ്റു സഹായങ്ങളോ ചൈനീസ് സര്‍ക്കാരോ കമ്യൂണിസ്റ്റ് പാര്‍ട്ടിയോ നല്‍കിയിട്ടുണ്ടോ? അങ്ങനെ നല്‍കിയിട്ടുണ്ടെങ്കില്‍ കേരളത്തെ ‘ഒന്നാമതാക്കാന്‍’ നിങ്ങള്‍ ഇതുവരെ ചൈനയ്ക്കുവേണ്ടി ചെയ്ത ചാരപ്പണികൊണ്ട് അങ്ങനെയൊരു ഉപകാരം ഉണ്ടായിയെന്നത് സഖാക്കള്‍ പരസ്യമാക്കുക. അങ്ങനെയൊരു സഹായം പോലും ചൈന ചെയ്തിട്ടില്ലെങ്കില്‍ ഇത്രയും കാലം പുറകെ നടന്നിട്ട് നിങ്ങളോടിങ്ങനെ ചെയ്തതിലുള്ള പ്രതിഷേധം പരസ്യമായി വിളിച്ചു പറയുക.
അടുത്ത വിഷയം ഇന്‍ഡ്യയുടെ ഭാഗമാണെന്ന് ചൈനയൂം കാരാട്ടു സഖാവും അംഗീകരിക്കുന്ന ദൗലത് ബേഗിലേക്ക് പ്രധാനവഴിയും അവിടെ നിന്ന് വടക്കോട്ട് ഉപവഴികളും നിര്‍മ്മിച്ച് ഭാരതത്തിന്റെ അതിര്‍ത്തി പ്രദേശങ്ങള്‍ വികസിപ്പിക്കുവാന്‍ ഭാരതം നടത്തിയ ശ്രമങ്ങളെ ചൈനാപക്ഷം ‘മറ്റൊരു രീതിയില്‍’ കണ്ടതും അവരെ പ്രകോപിപ്പിച്ചിട്ടുണ്ടാകാം പോലും! ശരിയാണ്, സിപിഎം പിന്തുണയോടെ സോണിയാ കോണ്‍ഗ്രസ്സ് ഭരിച്ചപ്പോള്‍ ഉള്‍പ്പടെ അതിര്‍ത്തി പ്രദേശങ്ങളില്‍ വഴിയും വെളിച്ചവും എത്തിക്കാതെ ചൈനീസ് കടന്നുകയറ്റത്തിന് മൗനാനുവാദം നല്‍കുകയായിരുന്നു. മുന്‍ ആഭ്യന്തരമന്ത്രി എ.കെ. ആന്റണി തന്നെ പാര്‍ലമെന്റില്‍ അക്കാര്യം വെളിപ്പെടുത്തിയതോടെ ചൈനീസ് ഇഷ്ടക്കേടിന് ഇടം വരുത്താതെ ഇന്‍ഡ്യയുടെ പ്രതിരോധം തകര്‍ക്കാന്‍ വേണ്ട പണികളേ കോണ്‍ഗ്രസ്സ് ഭരിച്ചിരുന്നപ്പോളും സിപിഎം പിന്തുണ നല്‍കിയിരുന്നപ്പോളും ചെയ്തിരുന്നുള്ളൂയെന്ന് പൊതുജനം മനസ്സിലാക്കുന്നു. പക്ഷേ പാക്കിസ്ഥാനോ ചൈനയോ അതിര്‍ത്തിയില്‍ വെല്ലുവിളികളുയര്‍ത്തിയാല്‍ ആളും സാമഗ്രികളും വേണ്ടയിടങ്ങളിലെത്തിക്കുവാനുള്ള അടിസ്ഥാനസൗകര്യ ക്ഷമത അതിര്‍ത്തികളില്‍ ഉണ്ടാകണമെന്ന് നരേന്ദ്രമോദി നിശ്ചയിച്ചത് അത് ഭാരതത്തിന്റെ സുരക്ഷയ്ക്ക് അനുപേക്ഷണീയമാണെന്ന ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. അതില്‍ ചൈന പ്രകോപിതരാകുന്നത് മോദിയാണ് ശരിയെന്നതിന്റെ സൂചനയാണ്. ആ പ്രകോപനത്തിന് ന്യായം പറയുന്ന സഖാവ് പ്രകാശ് കാരട്ടിന്റെ കൂറ് ചൈനയോടാണെന്നതാണ് അതില്‍ നിന്ന് ലഭിക്കുന്ന മറ്റൊരു സൂചന.
പഴയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എംകെ നാരായണന്‍ പറഞ്ഞതു പോലെ ചേരി ചേരാനയം സ്വീകരിക്കണം എന്നാണ് കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ മുഖപത്രത്തിന്റെ തുടര്‍ന്നുള്ള നിര്‍ദ്ദേശം. ആദ്യം തന്നെ 1962ലെ ചൈനയുടെ ആക്രമണകാലത്ത് ചേരിചേരാനയം ഭാരതത്തെ ആരും സഹായിക്കാനില്ലാത്ത അവസ്ഥയിലെത്തിച്ചതും അവസാനം അമേരിക്കയെ തന്നെ ആശ്രയിക്കേണ്ട ഗതികേടുണ്ടായതും പൊതുജനത്തിന്റെ ഓര്‍മ്മയിലുണ്ടെന്ന് പ്രകാശ് കാരട്ട് ഓര്‍ക്കുക. ചേരിചേരാനയം തോട്ടിലെറിഞ്ഞ് സോവിയറ്റ് യൂണിയനുമായി കരാര്‍ ഉണ്ടാക്കിയശേഷമാണ് 1971ല്‍ ഭാരതത്തിന് അമേരിക്കയുടെ വെല്ലുവിളിയെപ്പോലും നേരിട്ട് പാക്കിസ്ഥാനേ രണ്ടായി വിഭജിച്ച് ബംഗ്‌ളാദേശ് ജനതയുടെ വിമോചന സമരത്തിന്റെ ചാലക ശക്തിയാകാന്‍ കഴിഞ്ഞതെന്നത് ഓര്‍ക്കുക. (ആ പേരില്‍ സോവിയറ്റ് യൂണിയന്‍ നടത്തിയ മുതലെടുപ്പുകള്‍ മറ്റൊരു വിഷയം). കൂടാതെ ചേരിചേരാനയമാണ് ശരിയെന്ന ബോദ്ധ്യമുണ്ടെങ്ങ്കില്‍ ഇന്‍ഡ്യയിലെ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ അമേരിക്കയോടും ചൈനയോടും വടക്കന്‍ കൊറിയയോടുമെല്ലാം തുല്യദൂരം പാലിക്കുന്ന നയവ്യതിയാനം വിശേഷാല്‍ പാര്‍ട്ടി കോണ്‍ഗ്രസ്സ് ചേര്‍ന്നാണെങ്കിലും പ്രഖ്യാപിച്ച് പുതിയ മാതൃകയ്ക്ക് തുടക്കം കുറിക്കുക. ഒപ്പം തന്നെ, അമേരിക്കയോട് അടുക്കരുതെന്ന ഇന്‍ഡ്യയിലെ കമ്യൂണിസ്റ്റുകളുടെ സ്ഥിരം പല്ലവിയുമായി ബന്ധപ്പെട്ട ചിലകാര്യങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ ഇനിയെങ്കിലും സഖാക്കള്‍ നല്‍കുകയും വേണം. ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയും മുതലാളിത്ത രാജ്യവുമാണ് അമേരിക്കന്‍ ഐക് നാടുകള്‍. അവിടെ ജനാധിപത്യവ്യവസ്ഥയുണ്ട്. വ്യക്തി സ്വാതന്ത്ര്യമുണ്ട്. സുതാര്യതയുണ്ട്. അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. സ്വതന്ത്ര നീതിന്യായ വ്യവസ്ഥയുണ്ട്. അമേരിക്ക ഒരിക്കലും ഭാരതത്തെ ആക്രമിച്ചിട്ടില്ലായെന്ന ഘടകവുമുണ്ട്. അമേരിക്ക പിടിച്ചെടുത്ത ഏതെങ്കിലും അയല്‍ രാജ്യം വിമോചനത്തിനു വേണ്ടി പൊരുതേണ്ട അവസ്ഥയുമില്ല. ലോകത്തിലെ രണ്ടാം സാമ്പത്തിക ശക്തിയാണ് ചൈന. അവിടെ മുതലാളിത്ത സമ്പത് വ്യവസ്ഥയും കമ്യൂണിസ്റ്റ് ഫാസിസ്റ്റ് ഏകാധിപത്യ ഭരണകൂടവുമാണ്. ജനാധിപത്യം ഇല്ല. വ്യക്തി സ്വാതന്ത്ര്യമില്ല. സുതാര്യതയില്ല. അഭിപ്രായ സ്വാതന്ത്ര്യമില്ല. തൊഴിലാളി വര്‍ഗത്തെ അടിച്ചമര്‍ത്തി ചൂഷണം ചെയ്യുന്നു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ചൈനക്കാരുടെ എണ്ണം 60 കോടിയാണ്. ചൈന സ്വന്തം കോളനിയാക്കിയ അയല്‍ രാജ്യം ടിബറ്റ് വിമോചനത്തിന് പൊരുതിക്കൊണ്ടേയിരിക്കുന്നു. ഭാരതത്തെ സൈനികമായി കടന്നാക്രമിച്ച് ഭാരതത്തിന്റെ വലിയ ഒരു ഭൂവിഭാഗം കവര്‍ന്നെടുത്തു. ഭാരതത്തിന്റെ ശത്രുരാജ്യമായ പാക്കിസ്ഥാന് ആക്രമണത്തിന് എല്ലാ സഹായങ്ങളും ചെയ്യുന്നു. ഭാരത്തിനെതിരെയുള്ള കടന്നാക്രമണത്തിന് തക്കം പാര്‍ത്തിരിക്കുന്നു. കൂടാതെ ഭാരതത്തിനുള്ളിലുള്ള കമ്യൂണിസ്റ്റ് പരിവാര്‍ (സിപിഎം സിപിഐ, നക്‌സലുകള്‍, മാവോയിസ്റ്റുകള്‍ തുടങ്ങിയവര്‍), ഇസ്ലാമിക തീവ്രവാദികള്‍ എന്നിവരടങ്ങുന്ന ചാര ശൃംഖല സൃഷ്ടിച്ച് ഭാരതത്തെ ഉള്ളില്‍ നിന്ന് തകര്‍ക്കാന്‍ സദാ ശ്രമിക്കുന്ന രാജ്യവുമാണ് ചൈന. ഇങ്ങനെ താരതമ്യം ചെയ്യേണ്ട പലവിധ ഘടകങ്ങള്‍ കണക്കിലെടുത്തശേഷം അമേരിക്കയെ എതിര്‍ക്കണമെന്നും സാമ്രാജ്യത്വ ചൈന കടന്നാക്രമിച്ചാലും പ്രതിരോധിക്കരുതെന്നും പറയുന്നതിന് വസ്തുനിഷ്ഠമായ ന്യായം പറയാനുണ്ടെങ്കില്‍ അതു പറയുക. അതല്ലാതെ കണ്ണും അടച്ച് അമേരിക്കയെ എതിര്‍ക്കണമെന്ന് പറയുന്നത് ഇനി വിലപ്പോവുകയില്ല. മക്കള്‍ അമേരിക്കയില്‍ വ്യവസായം ചെയ്യുന്ന, കുടുംബത്തില്‍ പലരും അമേരിക്കന്‍ പൗരത്വം എടുത്തിട്ടുള്ള, നല്ല ജലദോഷം വന്നാല്‍ ചികിത്സിക്കാന്‍ അമേരിക്കയിലേക്ക് പോകുന്ന പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ പൊള്ളയായ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് കേട്ട് അമേരിക്കയുമായുള്ള ബന്ധത്തില്‍ തീരുമാനമെടുക്കുവാന്‍ ഭാരതം തയാറാകുമെന്ന് പ്രതീക്ഷിക്കെണ്ട. ചൈനയും പാക്കിസ്ഥാനും ഉയര്‍ത്തുന്ന ആക്രമണ സാദ്ധ്യതകള്‍ കണക്കിലെടുത്തുകൊണ്ടുള്ള നയതന്ത്ര ബന്ധങ്ങള്‍ സ്വീകരിക്കാനാണ് പൊതുജനം ബഹുഭുരിപക്ഷത്തോടെ നരേന്ദ്രമോദിയെ തിരഞ്ഞെടുത്തതും മാക്‌സിസ്റ്റുകളെ രണ്ടംഗ പരിധിയിലൊതുക്കിയതും.
നയതന്ത്രങ്ങളെ സംബന്ധിക്കുന്ന അടുത്ത വിമര്‍ശനം അയല്‍ രാജ്യങ്ങളില്‍ ചിലര്‍ക്ക് ഭാരതവുമായി എന്തൊക്കെയോ ചില പ്രശ്‌നങ്ങളുണ്ടെന്നാണ്. വളരെ വിചിത്രമാണ് മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റു പാര്‍ട്ടി ഇങ്ങനെയൊരു വിമര്‍ശനവുമായി വരുന്നത്. അവരുടെ യജമാനന്മാരായ ചൈനയ്ക്ക് ലോകത്തില്‍ എത്ര രാജ്യങ്ങളുമായി നല്ല ബന്ധമുണ്ടെന്നത് ആദ്യം വിശദമാക്കണം. സാമ്പത്തിക ശക്തി വേണ്ടുവോളം ഉള്ള ഒരു ഫാസിസ്റ്റു ഭരണകൂടമുള്ള ചൈന പണവും ഗുണ്ടായിസവും ഉപയോഗിച്ച് കുറെ രാജ്യങ്ങളെ നിശ്ശബ്ദരാക്കി നിര്‍ത്തി, തങ്ങളുടെ സാമ്രാജ്യത്വ അജണ്ട നടപ്പാക്കുന്നതിനപ്പുറം സീ ജിംഗ് പിങ്ങിന്റ രാജ്യത്തിന് ഏത് ലോക രാജ്യവുമായാണ് നല്ല നയതന്ത്ര ബന്ധമുള്ളത്. വടക്കന്‍ കൊറിയയുടെ ക്രൂരഭരണകൂടവും പാക്കിസ്ഥാനെന്ന ഇസ്ലാമിക തീവ്രവാദത്തിന്റെ ഈറ്റില്ലവുമൊഴിച്ചാല്‍ ഏതു രാജ്യമാണ് ചൈനയുമായി ചേര്‍ന്നു പോകുന്നത്. മറ്റൊന്ന്, 1949ല്‍ മാവോയിസ്റ്റ് ഭരണകൂടം സ്ഥാപിച്ച ഉടനെ കൊറിയന്‍ യുദ്ധത്തില്‍ തുടങ്ങിയതാണ് ചൈനയുടെ യുദ്ധവെറി. പിന്നീട് ടിബറ്റിനെ ആക്രമിച്ചു കയ്യേറി സ്വന്തം കോളനിയാക്കി. മറ്റൊരു കമ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്‌നാം എന്ന ചെറിയ രാജ്യത്തോട് യുദ്ധം ചെയ്യാന്‍ പോയി തോറ്റു നാണം കെട്ടു. യുണൈറ്റഡ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്‌ളിക്കിനോടും ചൈന ബന്ധം വഷളാക്കി. മലേഷ്യയോടും ഇന്‍ഡോനേഷ്യയോടും ഫിലിപ്പൈന്‍സിനോടും തെയ്വാനോടും ജപ്പാനോടും നിരന്തരം ഉരസലുകളിലാണ് ചൈന. ദക്ഷിണ ചൈനാ കടല്‍ മേഖലയെ സംഘര്‍ഷ മേഖലയാക്കി ലോകത്തെ വെല്ലുവിളിക്കയാണു ചൈന.
ഇനി പറയൂ, ചൈന ആക്രമണത്തിനായി പടയാളികളും വെടിക്കോപ്പുകളുമായി പടയ്ക്കിറങ്ങുമ്പോള്‍ ഭാരതം എങ്ങനെയാണ് ‘ചര്‍ച്ചയിലൂടെ’ പരിഹരിക്കേണ്ടൈത്? വെട്ടാന്‍ വരുന്ന പോത്തിനോട് വേദം ഓതിയാല്‍ മതിയെന്നാണോ ഇന്‍ഡ്യയിലെ കമ്യൂണിസ്റ്റുകളുടെ പക്ഷം? അങ്ങനെയൊരു മാര്‍ഗമുണ്ടെന്ന് ഭാരതത്തിലെ പൊതുജനത്തിന് ബോദ്ധ്യമില്ല. പക്ഷേ പ്രകാശ് കാരട്ടിനും സീതാറാം യച്ചൂരിക്കും അങ്ങനെയൊരു സാദ്ധ്യതയുണ്ടെന്ന ബോദ്ധ്യമുണ്ടെങ്കില്‍ അവര്‍ തന്നെ നേരിട്ട് ചൈനയുമായി ചര്‍ച്ച ചെയ്ത് ഭാരതത്തിന്റെ ഒരിഞ്ചു ഭൂമിയും ഈ രാജ്യത്തിന്റെ താത്പര്യങ്ങളും അടിയറവെക്കാതെ മാന്യമായ ഒരു പരിഹാരം കണ്ടെത്തി, ചൈനീസ്പട്ടാളത്തെ പിന്‍വലിപ്പിച്ചശേഷം ഭാരത സര്‍ക്കാരിനെയും പൊതുജനത്തെയും വിവരം അറിയിക്കുക. സര്‍ക്കാര്‍ തല ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങളുടെ പരിഹാരത്തിനുവേണ്ട ഔപചാരികമായ ഇടപെടലുകളിലേക്ക് പോകാമല്ലോ? പക്ഷേ അതൊരു സ്വതന്ത്ര ഇടപെലാകട്ടെയെന്ന് അനുവദിക്കാന്‍ പൊതുജനത്തെ പ്രേരിപ്പിക്കുന്നതല്ല മുന്‍ കാല അനുഭവങ്ങളെന്നത് ഇവിടെയാര്‍ക്കും അറിയില്ലായെന്നു കരുതേണ്ട.
മുപ്പതോളം വര്‍ഷങ്ങളില്‍ സീതാറാം യച്ചൂരി നേപ്പാളിലെ വിവിധരാഷ്ട്രീയ ശക്തികളുമായി നിരന്തര ബന്ധത്തിലായിരുന്നു. പക്ഷേ അവിടെ ഉരുത്തിരിഞ്ഞു വന്ന ‘യച്ചൂരി ഫോര്‍മുല’ നേപ്പാളിനെ ഭാരതത്തില്‍ നിന്ന് അകറ്റി. ആ രാജ്യത്തെ ചൈനീസ് കോളനിയാക്കാനുള്ള ശ്രമം തീവ്ര വേഗതയില്‍ മുന്നേറുന്നു. (നേപ്പാളി സമൂഹത്തിന്റെ ശക്തമായ പ്രതിരോധവും ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നൂയെന്നത് മറ്റൊരു കാര്യം). അതു കൊണ്ട് കള്ളനെ കാവലേല്‍പ്പിക്കേണ്ടി വന്നാല്‍ എടുക്കേണ്ടിവരുന്ന മുന്‍കരുതല്‍ എന്ന നിലയില്‍ യച്ചൂരിയാണെങ്കിലും ആരാണെങ്കിലും നടത്തുന്ന ചര്‍ച്ചകള്‍ സുതാര്യമായിരിക്കണമെന്നും ദുരൂഹത ഉണ്ടാകാന്‍ പാടില്ലായെന്നുമുള്ള നിബന്ധനഉണ്ടാകണമെന്നതില്‍ ഭാരത ജനസമൂഹം വിട്ടു വീഴ്ച ചെയ്യില്ല. യച്ചൂരിയും കാരാട്ടും കമ്യൂണിസ്റ്റുകളും അങ്ങനെയൊന്നു ശ്രമിച്ച് സ്വന്തം കയ്യില്‍ തീക്കനല്‍ കോരിയിടാന്‍ ഒരുമ്പെട്ടാലും പ്രധാന മന്ത്രി മോദി അദ്ദേഹത്തോടൊപ്പം ഭാരതവും ചൈനയുതിര്‍ക്കുന്ന വെല്ലുവിളികള്‍ക്ക് വേണ്ട മറുപടി കൊടുത്തു കൊണ്ടിരിക്കും. ബലിദാനികളായ ഇരുപത് ധീരയോദ്ധാക്കളുടെ ചോരയ്ക്കും ജീവനും അന്നുതന്നെ കണക്കു തീര്‍ത്തതാണെങ്കിലും 1962 മുതലുള്ള പല കണക്കുകളും തീര്‍ക്കാന്‍ ഇനിയും ബാക്കിയുണ്ട്. ഒന്നും മറക്കില്ല. പൊറുക്കാം. പക്ഷേ കടന്നാക്രമിച്ചാല്‍ കഴുത്തൊടിക്കും.
(ലേഖകന്‍ ഭാരതീയ വിചാര കേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ്. )