Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

അയ്യന്‍കാളിയുടെ നിശ്ചയദാര്‍ഢ്യം

തിരൂര്‍ ദിനേശ്

Print Edition: 4 September 2020

ഹിന്ദുക്കളിലെ ജാതിവിവേചനത്തില്‍ വ്യാപകമായ മതപരിവര്‍ത്തനമാണ് നടന്നിരുന്നത്. തെക്കന്‍ ജില്ലകളില്‍ ക്രിസ്ത്യന്‍ മിഷണറിമാരും വടക്കന്‍ ജില്ലകളില്‍ മുസ്ലീങ്ങളുമാണ് മതപരിവര്‍ത്തനത്തില്‍ സജീവമായിരുന്നത്. 1806-ല്‍ റിംഗിള്‍ ടോബി എന്ന ക്രിസ്ത്യന്‍ മിഷണറി കന്യാകുമാരി ജില്ലയില്‍ ലണ്ടന്‍ മിഷന്‍ സൊസൈറ്റിയുടേയും 1890 ല്‍ ഫെഡറിക് ടക്കര്‍ സാല്‍വേഷന്‍ ആര്‍മിയുടേയും പ്രവര്‍ത്തനം തുടങ്ങി. അയിത്തം മുതലെടുത്ത് പുലയ കുടുംബങ്ങളെ വ്യാപകമായി മതപരിവര്‍ത്തനം നടത്തിയിരുന്നു. അയ്യന്‍കാളിയുടെ ഒരു ബന്ധുവിനെ മതംമാറ്റിയിരുന്നു. തോമസ് വാദ്ധ്യാര്‍ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. പില്‍ക്കാലത്ത് അയ്യന്‍കാളിയുടെ പ്രവര്‍ത്തനങ്ങളില്‍ തോമസ് വാദ്ധ്യാര്‍ സജീവമായി.

സമൂഹത്തില്‍ ജാതിഭേദം ശക്തമാണെങ്കിലും അയ്യന്‍കാളി തികഞ്ഞ ഒരു ഹിന്ദുധര്‍മ്മവിശ്വാസിയായിരുന്നു. പുലയരെ ക്രിസ്ത്യാനികള്‍ മതംമാറ്റുന്നത് അയ്യന്‍കാളിയെ ചൊടിപ്പിച്ചു. അദ്ദേഹം മതപരിവര്‍ത്തനത്തിനെതിരെ ശക്തമായ നീക്കം തുടങ്ങി. തിരുവിതാംകൂറില്‍ ദളിത് വിഭാഗങ്ങള്‍, പ്രത്യേകിച്ച് പുലയ വിഭാഗം അയ്യന്‍കാളിയെ നേതാവായി അംഗീകരിച്ചു കഴിഞ്ഞു. കാളിയുടെ മതപരിവര്‍ത്തന വിരോധം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാവുമെന്നു കരുതിയ സാല്‍വേഷന്‍ ആര്‍മി അയ്യന്‍കാളിയെത്തന്നെ മതംമാറ്റാന്‍ തീരുമാനിച്ചു. സാല്‍വേഷന്‍ ആര്‍മിയിലെ കേണല്‍ ക്ലാരാകെയ്‌സിന്റെ ഈ നീക്കം അയ്യന്‍കാളി തന്നെ പരാജയപ്പെടുത്തി. ദളിത് വിഭാഗം അനുഭവിക്കുന്ന ദുരിതത്തില്‍ നിന്നും രക്ഷ നേടാന്‍ മതം മാറുകയല്ല ഹിന്ദുവായിത്തന്നെ ഉറച്ചു നിന്നു കൊണ്ട് അസമത്വങ്ങള്‍ക്കെതിരെ പോരാടുകയാണ് വേണ്ടതെന്ന നിലപാടിലായിരുന്നു അയ്യന്‍കാളി. ക്രിസ്തുമത പ്രചാരകരുടെ മതപരിവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട് അയ്യന്‍കാളി ശ്രീമൂലം തിരുനാള്‍ മഹാരാജാവിന് നിവേദനവും സമര്‍പ്പിച്ചു. തുടര്‍ന്ന് നിര്‍ബ്ബന്ധമതപരിവര്‍ത്തനത്തിനെതിരെ രാജാവിന്റെ ഉത്തരവും വിളംബരം ചെയ്തു. മതപരിവര്‍ത്തന നീക്കങ്ങള്‍ തടയാന്‍ അയ്യന്‍കാളിപ്പട സജീവമാവുകയും ചെയ്തു. മതപരിവര്‍ത്തനത്തിനെതിരെ അയ്യന്‍കാളി ശക്തമായ നിലപാടു സ്വീകരിച്ചിരുന്നില്ലെങ്കില്‍ ദളിതര്‍ പൂര്‍ണ്ണമായും മതപരിവര്‍ത്തനത്തിനു വിധേയമാവുമായിരുന്നു.

ബ്രഹ്മനിഷ്ഠ മഠസ്ഥാപനം
മതപരിവര്‍ത്തനം തടയുന്നതിന് സ്വന്തം സമുദായത്തെ ഹിന്ദുധര്‍മ്മം പഠിപ്പിക്കുന്നത് ഗുണകരമായിരിക്കുമെന്ന ചിന്ത അയ്യന്‍കാളിയെ സദാനന്ദ സ്വാമികളുടെ അടുത്തെത്തിച്ചു. പാലക്കാട് ചിറ്റൂരിലെ തത്തമംഗലത്തു പുത്തന്‍ വീട്ടില്‍ രാമനാഥമേനോനാണ് സംന്യാസം സ്വീകരിച്ച് സദാനന്ദ സ്വാമികള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. മണക്കാട് തിരുവല്ലം റോഡരുകില്‍ സദാനന്ദ സ്വാമികള്‍ക്ക് ബ്രഹ്മനിഷ്ഠാമഠം ഉണ്ടായിരുന്നു. തിരുവിതാംകൂറിന്റെ പല ഭാഗങ്ങളിലും അദ്ദേഹം ഒറ്റക്ക് സഞ്ചരിച്ച് ജാതി വിവേചനം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് പ്രസംഗിക്കുക പതിവാണ്. കവടിയാറില്‍ ഒരാഴ്ച നീണ്ടുനിന്ന ഹിന്ദുസമ്മേളനത്തില്‍ തോമസ് വാദ്ധ്യാര്‍ പ്രച്ഛന്നവേഷത്തില്‍ കയറിപ്പറ്റുകയും മുഖ്യ പ്രഭാഷകനായ സദാനന്ദ സ്വാമികളുടെ പ്രസംഗം കേള്‍ക്കുകയും ചെയ്തു. തുടര്‍ന്ന് തോമസ് വാദ്ധ്യാര്‍ അയ്യന്‍കാളിയുടെ പ്രവര്‍ത്തനം സ്വാമികളുടെ ശ്രദ്ധയില്‍ പെടുത്തി. അദ്ദേഹത്തെ വെങ്ങാനൂരിലേക്ക് ക്ഷണിക്കുകയും ചെയ്തു. അതുസരിച്ച് എത്തിയ സദാനന്ദ സ്വാമികള്‍ വെങ്ങാനൂരില്‍ ബ്രഹ്മനിഷ്ഠാ മഠം സ്ഥാപിച്ചു. ചിത്സഭ എന്ന പേരിലാണ് അതിന്റെ പ്രവര്‍ത്തനുണ്ടായത്. അയ്യന്‍കാളിയും സഹപ്രവര്‍ത്തകരും ബ്രഹ്മനിഷ്ഠാ മഠത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ആത്മീയ ബോധം അയ്യന്‍കാളിക്ക് ലഭിച്ചത് ബ്രഹ്മനിഷ്ഠാ മഠത്തിലൂടെയാണ്. അയ്യന്‍കാളിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സദാനന്ദ സ്വാമികള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. അക്കാലത്തെ അലിഖിതവ്യവസ്ഥകള്‍ ലംഘിച്ച് പൂജയെടുപ്പു ദിവസം ശ്രീ മൂലം തിരുനാളിന്റെ ചിത്രം പിടിച്ചുകൊണ്ട് അയ്യന്‍കാളിയുടെ നേതൃത്വത്തിലുള്ള പുലയ സംഘം ഘോഷയാത്രയായി വന്ന് മഹാരാജാവിനെ കണ്ടതിന്റെ സൂത്രധാരന്‍ സദാനന്ദ സ്വാമികളായിരുന്നു. ഈ യാത്രയ്ക്കിടയിലും മടക്കയാത്രയ്ക്കിടയിലും അയ്യന്‍കാളിക്കും സംഘത്തിനും നേരെ പലയിടങ്ങളില്‍ നിന്നും അക്രമം ഉണ്ടായി.

സാധുജന പരിപാലന സംഘം
ബ്രഹ്മനിഷ്ഠാ മഠത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുണ്ടായ ഊര്‍ജ്ജമാണ് സാധുജന പരിപാലന സംഘത്തിന് തുടക്കമിട്ടത്. സദാനന്ദ സ്വാമികളുടെ കൂടി അനുവാദം അതിനുണ്ടായിരുന്നു. ഗുരുദേവന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ശ്രീനാരായണ ധര്‍മ്മപരിപാലന യോഗം അതിന് മാര്‍ഗ്ഗദര്‍ശകവുമായി. തീണ്ടാളരുടെ മോചനത്തിനും മനുഷ്യസമത്വത്തിനും അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാനുമായി വെങ്ങാനൂര്‍ കേന്ദ്രമായി തിരുവിതാംകൂര്‍ സാധുജന പരിപാലന സംഘം 1907 ഫെബ്രുവരിയിലാണ് രൂപീകരിച്ചത്. ശ്രീനാരായണ ഗുരുവിന്റെ പിന്തുണയും ഇതിനുണ്ടായി.

സംഘത്തിന്റെ നേതാവായി അയ്യന്‍കാളിയെ തെരഞ്ഞെടുത്തു. ഈ കാലഘട്ടത്തിനിടയ്ക്ക് വലിയൊരു മാറ്റം അയ്യന്‍കാളി അനുഭവിച്ചു. ഉയര്‍ന്ന ജാതിക്കാരായ പ്രമുഖര്‍ അയ്യന്‍കാളിയുമായി സഹകരിക്കാന്‍ തുടങ്ങി. സി.വി.കുഞ്ഞിരാമന്‍, ഡോ.പല്‍പ്പു, മഹാകവി കുമാരനാശാന്‍, ഗോവിന്ദന്‍ ജഡ്ജി തുടങ്ങിയവരുടെയെല്ലാം സഹായം അയ്യന്‍കാളിക്കുണ്ടായി. തോമസ് വാദ്ധ്യാരെയാണ് എഴുത്തുകുത്തുകള്‍ തയ്യാറാക്കാന്‍ നിയോഗിച്ചത്. തീണ്ടാളരുടെ മക്കള്‍ക്ക് പള്ളിക്കൂടപ്രവേശനം, ഞായറാഴ്ചകളില്‍ കര്‍ഷക തൊഴിലാളികള്‍ക്ക് അവധി ഇതൊക്കെയായിരുന്നു സാധുജന പരിപാലന സംഘത്തിന്റെ മുഖ്യ ആവശ്യം. സംഘത്തിന് തിരുവിതാംകൂറില്‍ ആയിരക്കണക്കിന് ശാഖകളും അഞ്ചു ലക്ഷത്തില്‍പ്പരം അംഗങ്ങളുമുണ്ടായി. അയിത്തക്കാരെ ഒരു കുടക്കീഴില്‍ അണിനിരത്താനാണ് അയ്യന്‍കാളി ഉദ്ദേശിച്ചിരുന്നതെങ്കിലും പുലയ സമുദായത്തിനായിരുന്നു പ്രാമുഖ്യമുണ്ടായിരുന്നത്. 1913 ല്‍ സാധുജന പരിപാലിനി എന്ന പേരില്‍ ഒരു മാസികയും പ്രസിദ്ധീകരിച്ചു. അയ്യന്‍കാളി സ്ഥാപിച്ച സമുദായക്കോടതി സംഘത്തിന്റെ ആസ്ഥാനമായ വെങ്ങാനൂരില്‍ പ്രവര്‍ത്തിച്ചിരുന്നു.

കര്‍ഷകത്തൊഴിലാളി സമരം
സര്‍ക്കാര്‍ സ്‌കൂളുകളില്‍ അയിത്തജാതിക്കാരുടെ കുട്ടികള്‍ക്ക് പ്രവേശനം നല്‍കണമെന്ന ശക്തമായ ആവശ്യം അയ്യന്‍കാളി ഉയര്‍ത്തിയിരുന്നുവെങ്കിലും മേല്‍ജാതിക്കാരുടെ പ്രതിരോധത്താല്‍ അത് യാഥാര്‍ത്ഥ്യമായില്ല. തുടര്‍ന്ന് അയിത്തകുട്ടികള്‍ക്ക് അക്ഷരം പഠിക്കാന്‍ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ 1905 ല്‍ വെങ്ങാനൂരില്‍ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചെങ്കിലും മേല്‍ജാതിക്കാര്‍ ആ വിദ്യാലയം കത്തിച്ചുകളഞ്ഞു. സാധുജന പരിപാലന സംഘത്തിന്റെ രൂപീകരണത്തോടെ സമുദായത്തിന് സംഘടിത ശക്തി രൂപംകൊണ്ടിരുന്നു. ഈ സംഘശക്തിയില്‍ നേടാവുന്ന അവകാശങ്ങളൊക്കെ നേടിയെടുക്കാനാണ് അയ്യന്‍കാളി തീരുമാനിച്ചത്. അതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ തീണ്ടാളരുടെ മക്കള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് അയ്യന്‍കാളി, ദിവാന്‍ പി.രാജഗോപാലാചാരിക്ക് നിവേദനം സമര്‍പ്പിച്ചു. ദളിത് വിഭാഗത്തിന് സ്‌കൂള്‍ പ്രവേശനം അനുവദിച്ചുകൊണ്ട് 1907 ല്‍ സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കള്‍ ഈ ഉത്തരവ് മേല്‍ജാതിക്കാരുടെ ഇംഗിത പ്രകാരം പൂഴ്ത്തിവെച്ചതാണെന്ന പരമാര്‍ത്ഥം അറിഞ്ഞ അയ്യന്‍കാളി കോപിഷ്ടനായി. ജന്‍മിമാരായ മേല്‍ജാതിക്കാരെ പാഠം പഠിപ്പിക്കാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. അതിന്റെ അനന്തരഫലമായിരുന്നു കര്‍ഷകത്തൊഴിലാളിസമരം. ഞങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാലയ പ്രവേശനം അനുവദിക്കും വരെ പാടത്തിറങ്ങില്ലെന്നും പാടങ്ങളില്‍ മുട്ടിപ്പുല്ല് കിളുര്‍പ്പിക്കുമെന്നു പ്രഖ്യാപിച്ചു കൊണ്ടായിരുന്നു സമരം. സഞ്ചാരസ്വാതന്ത്ര്യം അടക്കമുള്ള ആവശ്യങ്ങളും ഉന്നയിച്ചിരുന്നു.
കര്‍ഷകത്തൊഴിലാളി സമരത്തെ മര്‍ദ്ദിച്ചൊതുക്കാന്‍ ജന്‍മിമാരും മേല്‍ജാതിക്കാരും ശ്രമിച്ചെങ്കിലും അയ്യന്‍കാളിയെന്ന കരുത്തുറ്റ ഗിരിശൃംഗത്തെ തകര്‍ക്കാനായില്ല. സര്‍ക്കാര്‍ ഒരുനിലക്കും സമരത്തെ എതിര്‍ക്കുകയുണ്ടായില്ല. സമരത്തെ തുടര്‍ന്ന് കര്‍ഷകരും ജന്‍മിമാരും ഒരേപോലെ പട്ടിണിയിലായി. അടിയാത്തി കോന്തി എന്ന കര്‍ഷക തൊഴിലാളി സ്ത്രീ പട്ടിണി കിടന്നു മരിച്ച സാഹചര്യം അയ്യന്‍കാളിയെ വേദനിപ്പിച്ചു. തുടര്‍ന്ന് സമരക്കാരായ കര്‍ഷകര്‍ക്ക് വിഴിഞ്ഞം കടപ്പുറത്തു മത്സ്യബന്ധന ജോലി തരപ്പെടുത്തിക്കൊടുത്താണ് അയ്യന്‍കാളി തൊഴില്‍ ഇല്ലാത്ത പ്രശ്‌നം ഒരളവോളം പരിഹരിച്ചത്. 1904 ല്‍ തുടങ്ങിയ സമരം ഒരു വര്‍ഷം നീണ്ടുനിന്നു. ദിവാന്‍ രാജഗോപാലാചാരിയുടെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടായിരുന്ന കണ്ടള നാഗം പിള്ളയെ മദ്ധ്യസ്ഥനാക്കി നടത്തിയ ചര്‍ച്ചയോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന തീരുമാനത്തില്‍ സമരം വിജയിച്ച് അവസാനിപ്പിക്കുകയായിരുന്നു. തീണ്ടാളരുടെ മക്കളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കാന്‍ മദ്ധ്യസ്ഥ ചര്‍ച്ചയില്‍ തത്ത്വത്തില്‍ തീരുമാനമായെങ്കിലും അവരെ വിദ്യാലയങ്ങളില്‍ പ്രവേശിപ്പിക്കരുതെന്ന നിലപാടില്‍ത്തന്നെയായിരുന്നു മേല്‍ജാതിക്കാര്‍. തുടര്‍ന്ന് 1907 ലെ വിദ്യാഭ്യാസ ഉത്തരവിനു പുറമെ ഇതേ കാര്യത്തില്‍ 1910 മാര്‍ച്ച് ഒന്നിന് തീണ്ടാളരുടെ മക്കള്‍ക്ക് വിദ്യാലയത്തിന്റെ വാതായനങ്ങള്‍ തുറന്നിട്ടുകൊണ്ട് വിദ്യാഭ്യാസ ഡയരക്ടര്‍ വീണ്ടും ഒരു ഉത്തരവ് പുറത്തിറക്കി. ഈ ഉത്തരവിനെ പരിഹസിച്ചുകൊണ്ട് പിറ്റേദിവസം സ്വദേശാഭിമാനി പത്രത്തില്‍ രാമകൃഷ്ണപിള്ള ഒരു മുഖപ്രസംഗം എഴുതുകയുണ്ടായി.

അയ്യന്‍കാളി പ്രജാസഭയിലേക്ക്
ശ്രീമൂലം പോപ്പുലര്‍ അസംബ്ലിയാണ് ശ്രീമൂലം പ്രജാസഭ എന്നറിയപ്പെടുന്നത്. ഭരണകാര്യങ്ങളില്‍ പൊതുജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ് തീരുമാനങ്ങള്‍ കൈക്കൊള്ളുകയാണ് ശ്രീ മൂലം പ്രജാസഭ കൊണ്ടുദ്ദേശിക്കുന്നത്. സര്‍ക്കാര്‍ നോമിനികളായിരുന്നു പ്രതിനിധികള്‍. അഞ്ചുലക്ഷത്തിലധികം അംഗങ്ങള്‍ ഉണ്ടായിരുന്ന അയ്യന്‍കാളിയുടെ സാധുജന പരിപാലന സംഘത്തെ പ്രതിനിധീകരിക്കാന്‍ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തിരുന്നത് സുഭാഷിണി പത്രാധിപര്‍ പി.കെ.ഗോവിന്ദപ്പിള്ളയെ ആയിരുന്നു. പുലയര്‍ അടക്കമുള്ള ദളിതരുടെ പ്രശ്‌നങ്ങള്‍ പ്രജാസഭയില്‍ ശരിയാംവിധം കൊണ്ടുവരാന്‍ അവരുടെ ഇടയില്‍ നിന്നു തന്നെ ഒരു പ്രതിനിധി വേണമെന്ന് 1911 ഫെബ്രുവരി 13ന് ശ്രീമൂലം പ്രജാസഭയുടെ ഏഴാം സമ്മേളനത്തില്‍ ഗോവിന്ദപ്പിള്ള ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കപ്പെടുകയും തഹസില്‍ദാര്‍ പ്രാക്കുളം പത്മനാഭപ്പിള്ള അയ്യന്‍കാളിയുടെ പേര് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ 1911 ഡിസംബര്‍ അഞ്ചിന് അയ്യന്‍കാളിയെ ശ്രീമൂലം പ്രജാസഭയിലേക്ക് തെരഞ്ഞെടുത്തു. സിന്ദൂരതിലകവും തലപ്പാവും ധരിച്ച അരോഗദൃഢഗാത്രനായ അയ്യന്‍കാളി ശ്രീമൂലം പ്രജാസഭയിലെത്തിയ മുഹൂര്‍ത്തം തീണ്ടാളരുടെ വിജയദിനമായിരുന്നു. പുലയരടക്കമുള്ളവരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിനു മുന്നില്‍ കൊണ്ടുവരാന്‍ അയ്യന്‍കാളിക്ക് കഴിഞ്ഞു. പുതുവല്‍ ഭൂമികള്‍ (സര്‍ക്കാര്‍ അധീനതയിലുള്ള ഭൂമികള്‍) തീണ്ടാളര്‍ക്കു പതിച്ചുനല്‍കണമെന്ന് ആവശ്യപ്പെടാനും അതുവഴി ദളിതരെ ഭൂവുടമകളാക്കാനും അയ്യന്‍കാളിക്ക് കഴിഞ്ഞു.

അവസാനിപ്പിക്കാത്ത പോരാട്ടം
ശ്രീമൂലം പ്രജാസഭയില്‍ അംഗമായിട്ടും ദളിതരുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടങ്ങള്‍ അയ്യന്‍കാളി അവസാനിപ്പിച്ചിരുന്നില്ല. നെടുമങ്ങാട് ചന്തയില്‍ അയിത്തജാതിക്കാര്‍ക്ക് പ്രവേശനമുണ്ടായത് 1912 മുതല്‍ക്കാണ്. അയ്യന്‍കാളിയുടെ നേതൃത്വത്തിലുള്ള സംഘം ചന്തയില്‍ പ്രവേശിക്കുകയും തുടര്‍ന്ന് മേല്‍ജാതിക്കാരുമായി സംഘട്ടനമുണ്ടാവുകയും ചെയ്തു. ഈ സംഭവത്തിനുശേഷം തിരുവിതാംകൂറിന്റെ വിവിധ പ്രദേശങ്ങളില്‍ പുലയരും മേല്‍ജാതിക്കാരും തമ്മില്‍ വ്യാപക സംഘട്ടനമുണ്ടായി. തുടര്‍ന്നാണ് ചന്തയിലെ ജാതി വിവേചനം അവസാനിച്ചത്. ദളിത് കുട്ടികളുടെ വിദ്യാലയ പ്രവേശന വിഷയത്തിലും അയ്യന്‍കാളി മുന്നിട്ടിറങ്ങി. വെങ്ങാനൂരിലെ ചാവടി സര്‍ക്കാര്‍ സ്‌കൂളിലേക്ക് പുലയക്കുട്ടികളുമായി പോയതും തുടര്‍ന്നുണ്ടായ സംഘട്ടനങ്ങളും അയ്യന്‍കാളിയുടെ ഉറച്ച തീരുമാനങ്ങളുടെ ചിത്രമാണ് കാണിക്കുന്നത്. മേല്‍ജാതിക്കാര്‍ ദളിതരുടെ മക്കളെ സ്‌കൂളുകളില്‍ ചേര്‍ത്തുന്നതിനെതിരെ ശക്തമായി നിലയുറപ്പിച്ചിരുന്നു. രോഷാകുലരായ മേല്‍ജാതിക്കാര്‍ വിദ്യാഭ്യാസ ഡയരക്ടര്‍ മിച്ചല്‍ സായിപ്പിന്റെ കാറ് കത്തിച്ച സംഭവം വരെ ഉണ്ടായി. ദളിത് കുട്ടികള്‍ കയറുന്ന സ്‌കൂളുകള്‍ കത്തിക്കുകയും അത്തരം സ്‌കൂളുകളില്‍ തങ്ങളുടെ കുട്ടികളെ അയക്കില്ലെന്ന് തീരുമാനിക്കുകയും ചെയ്തതോടെ അയിത്തജാതിക്കാര്‍ക്ക് പ്രത്യേകം വിദ്യാലയം എന്ന ആശയം അയ്യന്‍കാളിക്കുണ്ടായി. അതനുസരിച്ച് 1914 ല്‍ വെങ്ങാനൂരില്‍ ഒരു മലയാളം പ്രൈമറി സ്‌കൂള്‍ സര്‍ക്കാര്‍ അനുവദിച്ചതും അയ്യന്‍കാളിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമായിരുന്നു. അടിമത്തത്തിന്റെ അടയാളമായ കല്ലുമാല പൊട്ടിച്ചെറിയല്‍ പ്രക്ഷോഭവും അയ്യന്‍കാളിയുടെ ജീവിതസമരത്തിലെ തിളക്കമാര്‍ന്ന അദ്ധ്യായമാണ്. 1937 ജനുവരി 14 ന് മഹാത്മാ ഗാന്ധിജി തിരുവനന്തപുരത്തു വന്നപ്പോള്‍ അയ്യന്‍കാളിയെ കണ്ടതും അഭിനന്ദിച്ചതും ചരിത്രരേഖയാണ്.

അസ്തമയം
അയ്യന്‍കാളിയുടെ ജീവിതവും പ്രവര്‍ത്തനവും ഒരു ലേഖനത്തില്‍ ഒതുക്കാനാവില്ല. അത്രയും സംഭവബഹുലമാണ്. വീണ്ടുമൊരു അയ്യന്‍കാളി ജയന്തിയില്‍ ആ മഹാത്മാവിനെ അനുസ്മരിക്കേണ്ടതും മാനവരാശിയുള്ള കാലം വരെ അയ്യന്‍കാളിയുടെ സമരവീര്യ ചരിത്രങ്ങള്‍ തലമുറകളിലേക്ക് പകരേണ്ടതും അനിവാര്യമാണ്. കുറുമ്പന്‍ ദൈവത്താന്‍, വെള്ളിക്കര ചോതി, മൂലയില്‍ കാളി, തൈ വിഴാകത്തു കാളി, തോമസ് വാദ്ധ്യാര്‍, വെള്ളം കൊള്ളി വേലായുധന്‍, സഹോദരങ്ങളായ ചാത്തന്‍, ഗോപാലന്‍, വേലായുധന്‍, പുത്തന്‍കാനം രാമന്‍ കെ.എം. പാപ്പന്‍, ചെമ്പുന്തറ കാളി, ചോതി കറുപ്പന്‍, പെരുന്ന മൈലന്‍, മാന്തറ കുട്ടി, കൊമ്പാടി അണിഞ്ചന്‍, തലക്കേരി കണ്ടന്‍കാളി, ടി.സി.കുട്ടന്‍ തുടങ്ങിയവരെയൊക്കെ അയ്യന്‍കാളിയുടെ സ്മരണയോടൊപ്പം കടന്നുവരുന്നവരാണ്. പില്‍ക്കാലത്ത് മേല്‍ജാതിക്കാരുടെ കൂടി ഹൃദയം കവര്‍ന്ന നേതാവായി അയ്യന്‍കാളി ഉയര്‍ന്നു. 1933 ഫെബ്രുവരിയില്‍ അനാരോഗ്യം കാരണം പ്രജാസഭയില്‍ നിന്നും വിരമിച്ച മഹാത്മാ അയ്യന്‍കാളി 1941 ജൂണ്‍ 18നാണ് സ്വര്‍ഗ്ഗസ്ഥനായത്.
(അവസാനിച്ചു)

 

Share14TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies