കൂജന്തം രാമരാമേതി
മധുരം മധുരാക്ഷരം
ആരൂഹ്യ കവിതാശാഖാം
വന്ദേ വാല്മീകി കോകിലം
കവിതയാകുന്ന ശാഖയിലിരുന്ന് രാമരാമ എന്ന് മധുരാക്ഷരത്തെ മധുരമായി പാടുന്ന വാല്മീകി ആകുന്ന കുയിലിനെ ഞാൻ വന്ദിക്കുന്നു.
രാമൻ എന്നുള്ള നാമം മധുരതമമാണ്. അത് നമ്മുടെ വികാരമാണ്, വിചാരമാണ്. രാമന്റെ കഥ പറയുന്ന കാവ്യം രാമായണം നമ്മുടെ സംസ്കാരത്തിന്റെ കലവറയാണ്. സംഗീതമാണ്. ഈ സംഗീതം നിലച്ചാൽ നമ്മുടെ ചലനതാളം ഇല്ലാതെയാകും . ഈ ചലനരാഹിത്യം സർവ്വനാശത്തിന്റെ തുടക്കമായിരിക്കും. വിവിധമതങ്ങളും വിവിധ ജാതികളും ഉപജാതികളും ഉൾക്കൊള്ളുന്ന വിവിധ ഭാഷകളും ആചാരങ്ങളും അനുഷ്ടാനങ്ങളും നിലനിൽക്കുന്ന ഈ മഹാദേശത്തെ ഒന്നാക്കി ബന്ധിച്ചു നിർത്തുന്ന അദൃശ്യശക്തി രാമായണം എന്ന മഹാഗ്രന്ഥത്തിൽ നിന്ന് ഊറി ഉറഞ്ഞു നിൽക്കുന്ന ശക്തിവിശേഷം തന്നെയാണെന്നതിൽ പക്ഷാന്തരമില്ല.
ഭാരതീയ ജനതയുടെ കൈകളിൽ ഏറ്റവുമധികം താലോലിക്കപ്പെട്ട ഇതിഹാസകൃതിയായ രാമായണം ഏഴു കാണ്ഡങ്ങളിൽ 24000 ശ്ലോകങ്ങളിലായി രചിക്കപ്പെട്ടിരിക്കുന്നു. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങളെ ഏഴു കാണ്ഡങ്ങൾ രാമായണത്തിലുണ്ട്. ഒന്നാമത്തത്തിൽ ശ്രീരാമന്റെ ബാലചരിതത്തെയും 2, 3, 4 എന്നിവയിൽ അതാതു സ്ഥാനത്തുവച്ച് നടന്ന കഥകളെയും അഞ്ചാമത്തേത് സർവ്വവ്യാപിയായി, കഥാസന്ദർഭത്തിലും സ്വഭാവത്തിലും ഘടനയിലുമുള്ള സൗന്ദര്യത്തെയും ആറാമത് രാമരാവണയുദ്ധത്തിനെയും ഏഴാമത്തേത് തിരിച്ച് അയോദ്ധ്യയിൽ വന്നതിനു ശേഷമുള്ള സീതാപരിത്യാഗം, കുശലവോത്പത്തി മുതലായ സംഭവങ്ങളെയും ആസ്പദമാക്കി യോജിപ്പിച്ചിരിക്കുന്നു. രചിക്കപ്പെട്ട കാലം മുതൽക്കുതന്നെ മറ്റൊരു കൃതിക്കും ലഭിക്കാത്ത പ്രശസ്തി കൈവരിക്കാൻ കഴിഞ്ഞതാണ് രാമായണത്തിന്റെ സവിശേഷത. പർവതങ്ങൾ ഉയർന്നു നിൽക്കുകയും നദികൾ ഒഴുകുകയും ചെയ്യുന്നിടത്തോളം കാലം ഭൂമിയിൽ രാമായണം നിലനിൽക്കുമെന്ന് വാൽമീകി തന്നെ പറഞ്ഞിട്ടുണ്ട്.
ഉപനിഷത്തുകളും പുരാണങ്ങളും രാമായണഭാരത ഇതിഹാസങ്ങളും മിത്രങ്ങളെപ്പോലെ നമുക്ക് ധർമ്മത്തെയും ഹിതത്തെയും ഉപദേശിച്ചുതരുന്നു. സമുദായക്രമം പുലർത്തുന്നത് ധർമ്മമാണ്. ഇതുതന്നെയാണ് നീതി നിലനിർത്തുന്നത്. ക്ഷാത്രശക്തിയെ അഥവാ രാഷ്ട്രീയശക്തിയെ നിയന്ത്രിക്കുന്ന പരമശക്തി ധാർമ്മികനിയമമാണ്. ഈ നിയമം പൂർണ്ണമായി അനുസരിക്കപ്പെടുമ്പോൾ വസുധൈവകുടുംബക ബോധം തെളിയുന്നു.ധർമ്മം ശീലിക്കുക, അധർമ്മം ഒരിക്കലും പ്രവർത്തിക്കാതിരിക്കുക, സത്യം പറയുക, അസത്യം ഒരിക്കലും പറയാതിരിക്കുക, അഹന്ത, അസൂയ, അഹംഭാവം, കോപം എന്നിവ ഉപേക്ഷിക്കുക- ഇപ്രകാരമുള്ള സദുപദേശങ്ങൾ രാമായണം എന്ന ധാർമ്മിക ഗ്രന്ഥം ശ്രീരാമനിലൂടെ സദാ പ്രദാനം ചെയ്യുന്നു. ഭാരതസംസ്കാരത്തെയും ജനജീവിതത്തെയും ഏറ്റവും അധികം സ്വാധീനിച്ച ഗ്രന്ഥമേതെന്നു ചോദിച്ചാൽ വാല്മീകി രാമായണമെന്നും വ്യക്തി ആരെന്നു ചോദിച്ചാൽ ശ്രീരാമനെന്നുമാണ് മറുപടി കിട്ടുന്നത്.
ധർമ്മാധർമ്മങ്ങളെ വേർതിരിച്ച ധർമ്മമാർഗ്ഗത്തെയും മോക്ഷമാർഗ്ഗത്തെയും വ്യക്തമാക്കുകയാണ് രാമായണം ചെയ്യുന്നത്. രാമായണത്തിലെ ഓരോ കഥാപാത്രവും സന്ദർഭമനുസരിച്ച് നമ്മുടെ സംസ്കാരത്തിന്റെ അടിസ്ഥാനശിലകളായ സത്യം, ധർമ്മം, നീതി ഭൂതദയ മുതലായ ഉത്കൃഷ്ട മൂല്യങ്ങൾ പ്രദാനം ചെയ്യുന്നു. രാമൻ സൗമ്യനാണ്, സത്യവാനും, മിതഭാഷിയുമാണ്, സർവ്വജനങ്ങകൾക്കും പ്രിയങ്കരനാണ്. ധർമ്മത്തെ പ്രാണനിലുമധികം കാത്തുസൂക്ഷിക്കുന്നവനുമാണ്. പണ്ഡിതനും വീര്യവാനും അജയ്യനുമാണ്. എങ്കിലും അദ്ദേഹം വിനയാന്വിതനാണ്. ഗുരുജനങ്ങളെ പൂജിക്കുന്നവനും ആദരിക്കുന്നവനുമാണ്. സമദർശിയാണ്. യുവരാജാവായി അഭിഷേകംനടക്കുമെന്ന വാർത്ത അറിഞ്ഞപ്പോൾ നിലവിട്ട് ആഹ്ലാദിച്ചില്ല. അല്പസമയത്തിനുള്ളിൽ അഭിഷേകമില്ല വനത്തിൽ പോകണമെന്നു കേട്ടപ്പോൾ അതിനു തയ്യാറായി . തന്നെ വനവാസത്തിനയക്കാൻ പിതാവിനെ നിർബന്ധിച്ച കൈകേയിയോട് ദേഷ്യം കാണിച്ചുമില്ല. ഐ വിഡി രാമൻ മഹത്ത്വത്തിന്റെയും ധർമ്മത്തിന്റെയും മൂർത്തിമദ്ഭാവമായി ഭവിക്കുന്നു. താൻ ജീവനുതുല്യം സ്നേഹിച്ച-ബഹുമാനിച്ച പിതാവിനോടും, ധർമ്മപത്നി സീതയോടും സഹോദരന്മാരായ ലക്ഷ്മണ-ഭരത-ശത്രുഘ്നന്മാരോടും, പരമഭക്തനായ ഹനുമാനോടും അഹങ്കാരിയായ-ഗർവ്വിഷ്ഠനായ രാവണനോടും, എന്തിനധികം ശൂർപ്പണഖയോടു പോലും ശ്രീരാമചന്ദ്രൻ കാണിച്ച ധാർമ്മികതയുടെ ഔത്കൃഷ്ട്യം വാഗതീതമാണ്.
ഇപ്പോൾ ഭൂമിയിൽ ജീവിച്ചിരിക്കുന്നവരിൽ സർവ്വഗുണപരിപൂർണ്ണനായി ആരെങ്കിലുമുണ്ടോ എന്ന വാല്മീകിയുടെ ചോദ്യത്തിന് “അതെ, ഉണ്ട്-ഇക്ഷ്വാകുവംശത്തിൽ പിറന്ന രാമൻ” എന്ന നാരദന്റെ ഉത്തരം രാമദേവന്റെ ധാർമികതയുടെ ഔന്നിത്യം നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.
അദ്ധ്യാത്മരാമായണം ബാലകാണ്ഡത്തിൽ ഉമാമഹേശ്വര സംവാദത്തിൽ ഉമ സ്വഭർത്താവിനോട് അപേക്ഷിക്കുന്ന ഭാഗം സന്ദർഭോചിതം തന്നെ.
“ആകയാൽ ഞാനുണ്ടൊന്നുനിന്തിരുവടിതന്നോ-
ടാകാംക്ഷാപരവശചേതസാ ചോദിക്കുന്നു.
കാരുണ്യമെന്നെക്കുറിച്ചുണ്ടെങ്കിലെനിക്കിപ്പോൾ
ശ്രീരാമദേവതത്ത്വമുപദേശിച്ചീടണം ”
ശ്രീപാർവ്വതിപോലും അറിയാനാഗ്രഹിച്ചത് ശ്രീരാമദേവതത്ത്വം തന്നെ!