പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെയുള്ള എല്ലാം തിരഞ്ഞെടുപ്പുകള്‍ക്കും മുന്നോടിയായി പ്രാദേശികപാര്‍ട്ടികള്‍ മുതല്‍ ദേശീയപാര്‍ട്ടികള്‍ വരെ അവരവരുടേതായ ആശയാദര്‍ശങ്ങളില്‍ ഊന്നിനിന്നുക്കൊണ്ടുള്ള വികസന സങ്കല്‍പങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പ്രകടനപത്രികകള്‍ ഇറക്കുന്നത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാലങ്ങളായി നടക്കുന്നതും ജനാധിപത്യത്തില്‍ ഒഴിച്ചുകൂടാനാവാത്ത തുമായ ഒരു പ്രക്രിയയാണ്. പ്രകടനപത്രികയിലൂടെ മുന്നോട്ടുവച്ചിട്ടുള്ള നയങ്ങളും വികസന സങ്കല്പങ്ങളുമാണ് തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിയെ പിന്തുണയ്ക്കുന്നതിനും അധികാരത്തിലേറ്റുന്നതിനും ജനങ്ങളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. അതുകൊണ്ടുതന്നെ അധികാരത്തിലേറിയ കക്ഷിക്ക് അഥവാ സര്‍ക്കാറിന് ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ച പ്രകടനപത്രികയോട് വലിയ ഉത്തരവാദിത്വമുണ്ട്. ഒരു സര്‍ക്കാറിന്റെ ഭരണത്തെ വിലയിരുത്തുന്നതിന് ഏറ്റവും നല്ല മാര്‍ഗ്ഗം ഈ ഉത്തരവാദിത്വം എത്ര സത്യസന്ധമായും ആത്മാര്‍ത്ഥമായും നിര്‍വഹിച്ചു എന്ന് പരിശോധിക്കലാണ്. അതുകൊണ്ടുതന്നെ രണ്ടാം നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലേറി ഒരു വര്‍ഷം പൂര്‍ത്തിയായ ഈ വേളയില്‍ കഴിഞ്ഞ ആറു വര്‍ഷത്തെ ഭരണം വിലയിരുത്താന്‍ രണ്ടു തിരഞ്ഞെടുപ്പുകളിലായി ജനങ്ങള്‍ക്ക് മുന്നേ അവതരിപ്പിച്ച പ്രകടനപത്രികയിലെ നയങ്ങളെ ഭരണത്തിലിരുന്നുകൊണ്ട് എങ്ങനെ സമീപിച്ചു എന്ന് പരിശോധിച്ചാല്‍ മതിയാകും.
ദേശീയതയും ഹിന്ദുത്വവുമാണ് ഭാരതീയ ജനതാ പാര്‍ട്ടിയുടെ സൈദ്ധാന്തിക അടിത്തറ .അതില്‍ ഊന്നി നിന്നുകൊണ്ടുള്ള രാജ്യത്തിന്റെ സര്‍വ്വതോന്മുഖമായ പുരോഗതിയെ ലക്ഷ്യംവെച്ചുള്ള കാര്യങ്ങളാണ് പ്രകടനപത്രികയുടെ ആ പാര്‍ട്ടി അവതരിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് ദേശീയതയുടെയും ഹിന്ദുത്വത്തിന്റെയും അടയാളങ്ങളും അനിവാര്യതയുമായ രാമക്ഷേത്രവും ഏകീകൃതപൗരത്വ നിയമവും പൗരത്വ നിയമ ഭേദഗതിയും കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കലുമെല്ലാം പ്രഥമവും പ്രധാനവുമായി പ്രകടനപത്രികയില്‍ ബിജെപി അവതരിപ്പിച്ചിരിക്കുന്നത്. സൈദ്ധാന്തിക വിഷയങ്ങള്‍ക്കു പുറമേ രാജ്യത്തിന്റെ പുരോഗതിയെയും വികസനത്തെയും കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും ആ പാര്‍ട്ടി അവതരിപ്പിച്ചിരിക്കുന്നു .അത് ഏതെങ്കിലും പ്രത്യേക വിഭാഗത്തിനോ സംസ്ഥാനത്തിനോ മാത്രം പ്രാധാന്യം നല്‍കുന്നതല്ല ,മറിച്ച് ഈ രാഷ്ട്രത്തിന്റെ എല്ലാ മേഖലയെയും സ്പര്‍ശിക്കുന്ന ഒന്നാണ്. അചഞ്ചലമായ ഈ ആദര്‍ശ ബോധത്തെയും സര്‍വ്വ സ്പര്‍ശിയായ വികസന കാഴ്ചപ്പാടിനെയുമാണ് ജനങ്ങള്‍ അധികാരത്തിലേറ്റിയത്. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍, രാമക്ഷേത്ര നിര്‍മ്മാണം, മുത്തലാഖ് നിരോധനം ഗംഗാ ശുചീകരണം പൗരത്വ ഭേദഗതി നിയമം തുടങ്ങി പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം അസാധ്യവും അസംഭവ്യവുമാണെന്നാണ് രാഷ്ട്രീയ ലോകവും മാധ്യമങ്ങളും ലോകരാഷ്ട്രങ്ങളും വിലയിരുത്തിയിരുന്നത്. എന്നാല്‍ എല്ലാ പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്തു സാങ്കേതികമായ വൈദ്ധരണികളെ അതിജീവിച്ച് തീര്‍ത്തും ജനാധിപത്യവും ഭരണഘടനാപരവുമായ മാര്‍ഗ്ഗങ്ങളിലൂടെ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും സമാധാനാന്തരീക്ഷണത്തിനും ഒരു പോറല്‍ പോലും ഏല്‍ക്കാതെ രാഷ്ട്രവിരുദ്ധ ശക്തികള്‍ക്ക് ഇടപെടാന്‍ ഒരവസരവും നല്‍കാതെ അസാധ്യമെന്നു അസംഭവ്യമെന്നും ലോകം വിലയിരുത്തിയിരുന്ന ഈ കാര്യങ്ങളെ സാധ്യവും സംഭവ്യവും ആക്കിത്തീര്‍ത്ത നരേന്ദ്രമോദി സര്‍ക്കാര്‍ അവതരിപ്പിച്ച ആശയങ്ങളോടും അധികാരത്തിലെത്തിച്ച ജനതയോടും നൂറുശതമാനം നീതി കാട്ടി എന്ന് തീര്‍ച്ചയായും വിലയിരുത്താം.അടിസ്ഥാന പ്രമാണങ്ങള്‍ക്ക് പുറമെ മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങള്‍ തിരിച്ചറിയുന്നതിനും അതിനെ നിറവേറ്റുന്നതിനും കാണിച്ചിട്ടുള്ള ശ്രദ്ധയും പരിശ്രമങ്ങളും ഇതിനോട് ചേര്‍ത്ത് പറയേണ്ടതാണ്. രാജ്യത്തെ സാമൂഹികവും സാമ്പത്തികവും സാങ്കേതികവുമായ പുരോഗതിയുടെ വിലയിരുത്തലായി ശൗചാലയം മുതല്‍ ശാസ്ത്ര സാങ്കേതികരംഗത്തെ നേട്ടങ്ങള്‍ വരെ ചൂണ്ടിക്കാണിക്കാന്‍ കഴിയും.
ഏഴു പതിറ്റാണ്ടു കാലമായി ഏറ്റവുമധികം സംഘര്‍ഷങ്ങള്‍ക്കും അക്രമങ്ങള്‍ക്കും സാമ്പത്തികവും സൈനികവുമായ നഷ്ടങ്ങള്‍ക്കും കാരണമായ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കണമെന്നത് ബിജെപിയുടെ ആദ്യകാല രൂപമായ ജനസംഘത്തിന്റെ കാലത്തുമുതലുള്ള ആവശ്യവും മുദ്രാവാക്യവുമാണ്. ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ബലിദാനം പോലും ഈ ആവശ്യത്തിനു വേണ്ടിയായിരുന്നു. അതുകൊണ്ടുതന്നെ ബി.ജെ.പി അതിന്റെ പ്രകടനപത്രികയില്‍ എക്കാലവും ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു പ്രധാന വിഷയമാണ് കാശ്മീരിന്റെ 370 ആം വകുപ്പ് പ്രകാരമുള്ള പ്രത്യേക പദവി ഇല്ലാതാക്കും എന്നത്. ഒട്ടനവധി സാങ്കേതികവും രാഷ്ട്രീയവും നിയമപരവുമായ പ്രതിസന്ധികളും പ്രതിബന്ധങ്ങളും ഉള്ള ലോകം അസാധ്യമാണെന്നും അപ്രാപ്യമെന്നും വിധിച്ച ഈ ലക്ഷ്യത്തെ എല്ലാ പ്രതികൂല ഘടകങ്ങളെയും അതിസമര്‍ഥമായി സൂക്ഷ്മമായി അതിജീവിച്ചു 2019 ഓഗസ്റ്റ് അഞ്ചിന് ഒരുതരത്തിലുമുള്ള കലാപങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഇടനല്‍കാതെ പൂര്‍ണ്ണമായി ജനാധിപത്യ മാര്‍ഗത്തിലൂടെ ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ സാധിച്ചെടുക്കാന്‍ നരേന്ദ്രമോഡി സര്‍ക്കാറിനും കഴിഞ്ഞു. അതിനുവേണ്ടി ആദ്യം ചെയ്തത് ജമ്മുകാശ്മീരില്‍ പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തി ജനതയെ ദേശീയതയോട് ചേര്‍ത്തു നിര്‍ത്തുക എന്നതാണ് .സംസ്ഥാനത്ത് പ്രളയം വന്നപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഈ നീക്കത്തിന് ബലം നല്‍കുന്നതിനും ജനങ്ങളുടെ പ്രീതി നേടുന്നതിനും സഹായകമാവുകയും ചെയ്തു. പിന്നീടു നടന്ന തിരഞ്ഞെടുപ്പില്‍ ജമ്മുകാശ്മീര്‍ അസംബ്ലിയില്‍ പ്രധാന ശക്തിയാവുകയും പി.ഡി.പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. ഇതെല്ലാം ലക്ഷ്യത്തിലേക്ക് എത്തുന്നതിനുള്ള പടവുകളായിരുന്നു .അധികാരത്തിനുവേണ്ടി ആദര്‍ശത്തെ ബലി കഴിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നതോടെ പി.ഡി.പി യുമായുള്ള ബന്ധം വിച്ഛേദിക്കുകയും തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധി സംസ്ഥാനത്തെ രാഷ്ട്രപതി ഭരണത്തില്‍ എത്തിക്കുകയും ചെയ്തു. ഈ ഒരു അനുകൂലമായ രാഷ്ട്രീയ സാഹചര്യത്തെ വിദഗ്ധമായി ഉപയോഗപ്പെടുത്തിയതിലൂടെ കാശ്മീര്‍ അസംബ്ലി 370 ആം വകുപ്പ് റദ്ദാക്കുയതിനെതിരെ കൊണ്ടു വന്നേക്കാവുന്ന നിയമപരവും സാങ്കേതികവുമായ തടസ്സങ്ങള്‍ അതിജീവിച്ചു. പ്രത്യേക പദവിക്കു വേണ്ടി വാദിക്കുന്ന ഒരു സര്‍ക്കാര്‍ കാശ്മീരില്‍ അധികാരത്തിലിരുന്നെങ്കില്‍ ഇത്രയും വേഗത്തിലും എളുപ്പത്തിലും വിഷയത്തില്‍ ഒരു തീര്‍പ്പു സാധ്യമായിരുന്നില്ല. അങ്ങനെ പ്രാദേശിക കക്ഷികളെ കൂടെ നിര്‍ത്തി സര്‍ക്കാര്‍ ന്യൂനപക്ഷമായ രാജ്യസഭയില്‍ ആദ്യം ബില്ല് പാസാക്കി .തുടര്‍ന്ന് ലോക്‌സഭയില്‍ .അങ്ങനെ ജമ്മു കാശ്മീര്‍ പൂര്‍ണ്ണമായും ഇന്ത്യന്‍ ഭരണഘടനയ്ക്കും പാര്‍ലമെന്റിനും കീഴിലായി. അത് കാലങ്ങളായി ഉയര്‍ത്തിയ മുദ്രാവാക്യത്തിന്റെ വിജയവും വാഗ്ദാനത്തിന്റെ പാലനവുമായി.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും എന്നുള്ളത് ബിജെപിയുടെ കാലങ്ങളായുള്ള പ്രഖ്യാപനവും വാഗ്ദാനവുമൊക്കെയാണ് .ആ പാര്‍ട്ടിയുടെ വളര്‍ച്ചക്കു കാരണമായ ഒരു പ്രധാന ഘടകവും ഈ നിലപാടു തന്നെയായിരുന്നു. സ്വാതന്ത്ര്യാനന്തര ഭാരതം നേരിട്ടിട്ടുള്ള ഏറ്റവും വലിയ പ്രക്ഷോഭങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും നിയമ യുദ്ധങ്ങള്‍ക്കും കാരണമായിട്ടുള്ള രാമക്ഷേത്ര നിര്‍മ്മാണമെന്ന ആവശ്യം സമാധാനത്തിന്റെ പാതയില്‍ നിയമപരമായി പരിഹരിച്ചു ക്ഷേത്രനിര്‍മ്മാണം സാധ്യമാക്കുമെന്നാണ് ബിജെപി പ്രകടനപത്രികയിലൂടെ പറഞ്ഞത്. എന്നാല്‍ ഇത്രയധികം കോലാഹലങ്ങളുണ്ടാക്കിയ ഒരു വിഷയത്തെ നിയമപരമായി സമാധാനപരമായി പരിഹരിക്കുമെന്ന പ്രഖ്യാപനത്തെ അധികമാരും മുഖവിലയ്‌ക്കെടുത്തില്ല. സര്‍ക്കാറിനു ചെയ്യാമായിരുന്ന നിയമനിര്‍മ്മാണം പോലെയുള്ള കാര്യങ്ങളിലേക്ക് കടക്കാതെ പരമോന്നത നീതി പീഠത്തിന്റെ വിധിക്കായി കാത്തു നില്ക്കുകയും അതിനെ സ്വീകരിക്കാന്‍ അനുകൂലമായ ഒരു രാഷ്ട്രീയാന്തരീക്ഷം ഒരുക്കുകയുമായിരുന്നു ബി.ജെ.പിയും സര്‍ക്കാരും ചെയ്തത്.കോടതിവിധി എന്തുതന്നെയായാലും രാജ്യത്ത് വലിയ രീതിയിലുള്ള കലാപങ്ങളും സംഘര്‍ഷങ്ങളും പലരും പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പരമോന്നത നീതിപീഠത്തിന്റെ ക്ഷേത്ര നിര്‍മ്മാണത്തിനനുകൂലമായ വിധിയെ ആരുടെയോ വിജയമോ പരാജയമോ ആയി കാണാതെ ഭാരതീയര്‍ ഒന്നടങ്കം ശിരസ്സാവഹിച്ചു..പൊതുവേ ദേശവിരുദ്ധരായ കമ്മ്യൂണിസ്റ്റുകാര്‍ പ്രകോപനങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും മുസ്ലിം സമൂഹം അതിനൊന്നും കീഴ്‌പ്പെടാതെ വളരെ പക്വതയോടെ പെരുമാറി. കോടതിവിധി മൂലമുണ്ടായ ഒരു തീരുമാനത്തെ എങ്ങനെയാണ് ഒരു രാഷ്ട്രീയ കക്ഷിയുടെ ഭരണ നേട്ടമായി വിലയിരുത്താന്‍ കഴിയുക എന്ന സംശയം സ്വാഭാവികമായും ഉണ്ടാകാം .ഇത്രയും സുപ്രധാനമായ ഒരു വിധി ഇക്കാലമത്രയും വൈകിയതും ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടതും എന്താണെന്ന് പരിശോധിച്ചാല്‍ ആ സംശയത്തിന് ഉത്തരം ലഭിക്കും .കോടതിക്ക് സത്യം ബോധ്യപ്പെട്ടാലും അന്തിമവിധി പ്രഖ്യാപിക്കുന്നതിനു മുന്നേ മറ്റു ചില കാര്യങ്ങള്‍ കൂടി പരിശോധിക്കേണ്ടിവരും. ആഭ്യന്തരവും ബാഹ്യവുമായ വലിയ കലാപങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഹേതുവാകാന്‍ സാധ്യതയുള്ള ഒരു വിധിയെ പ്രഖ്യാപിക്കുമ്പോള്‍ ഉണ്ടാവുന്ന പ്രതിസന്ധികളെ അതിജീവിക്കുന്നതിനും എല്ലാ ജനങ്ങളെയും ഒന്നിച്ചുനിര്‍ത്തി രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുന്നതിനും കെല്‍പ്പുള്ള ശക്തിയുള്ള ഒരു ഭരണനേതൃത്വം ഉണ്ടോ എന്നതാണ് ആ പരിശോധന. അങ്ങനെയൊരു ഭരണനേതൃത്വം ഉണ്ടെന്ന് ഉത്തരം കിട്ടിയതാണ് ഈ ചരിത്രവിധി പ്രഖ്യാപനത്തിനുണ്ടായ കാരണം. വിധി പ്രഖ്യാപനത്തിന് അനുകൂലമായ ഒരു രാഷ്ട്രീയ അന്തരീക്ഷം ഒരുക്കുന്നതിലും പരാജയപ്പെട്ടാല്‍ പ്രകോപിതരായേക്കാവുന്ന ഒരു വിഭാഗത്തെ നേരത്തെതന്നെ സമാധാനാന്തരീക്ഷം പുലരേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി വിശ്വാസത്തില്‍ എടുത്തു കൂടെനിര്‍ത്തുന്നതിലും മോദിസര്‍ക്കാര്‍ നൂറുശതമാനം വിജയിച്ചു. നിയമപരമായി സമാധാനപരമായി രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള സാഹചര്യമൊരുക്കുമെന്ന പ്രഖ്യാപനം പൂര്‍ണ്ണമായി പാലിക്കപ്പെട്ടു.കോടതിയുടെ നിര്‍ദ്ദേശാനുസരണം ക്ഷേത്ര നിര്‍മ്മാണത്തിനായി ഒരു ട്രസ്റ്റ് രൂപീകരിക്കുകയും ആ ട്രസ്റ്റിന്റെ നേതൃത്വത്തിലും നിയന്ത്രണത്തിലും ഇതിനോടകം ക്ഷേത്ര നിര്‍മ്മണം ആരംഭിക്കുകയും ചെയ്തിരിക്കുന്നു .അഞ്ഞൂറിലധികം വര്‍ഷമായി ഹിന്ദുവിന്റെ ആത്മാഭിമാനത്തെ ചോദ്യംചെയ്തും ഭാരതീയരുടെ അടിമത്വത്തിന്റെ അടയാളമായും നിലനിന്ന ഈ വിഷയത്തെ പരിഹരിക്കാന്‍ മോദി സര്‍ക്കാര്‍ കാണിച്ച വൈഭവവും പരിശ്രമവും സമാനതകളില്ലാത്തതാണ്. നയപരമായി ഇത്രയും ലളിതമായി കൈകാര്യം ചെയ്യാവുന്ന ഒരു വിഷയത്തെ എത്ര അലസമായിട്ടാണ് കോണ്‍ഗ്രസ് ഭരണകാലത്ത് കൈകാര്യം ചെയ്തത് എന്നുകൂടി നാം ഓര്‍ക്കുന്നതു നന്നാകും.
ഏറ്റവും പ്രധാനപ്പെട്ട ബിജെപിയുടെ മറ്റൊരു പ്രഖ്യാപനമായിരുന്നു ദേശീയ പൗരത്വനിയമം ഭേദഗതി ചെയ്യുമെന്നുള്ളത്. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലുമുള്ള ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഹിന്ദു, സിഖ് ,ബുദ്ധ ജൈന ,പാഴ്‌സി, ക്രിസ്ത്യന്‍ മതസ്ഥര്‍ കാലങ്ങളായി മതവിവേചനമനുഭവിക്കേണ്ടി വരികയും വലിയ പീഡനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ആട്ടിയോടിക്കലുകള്‍ക്കും വിധേയരാകേണ്ടി വരികയും ചെയ്തുകൊണ്ടിരിക്കുന്നു. ഇങ്ങനെ ജീവിതം ദുസ്സഹമായി അഭയാര്‍ത്ഥികളായ ആയിരക്കണക്കിനു മനുഷ്യര്‍ക്ക് അഭയം കൊടുക്കുന്നതിനും അനധികൃതമായി ഭാരതത്തില്‍ കുടിയേറി രാഷ്ട്രത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളെയും വിഘടനവാദികളെയും രാജ്യത്തുനിന്ന് പുറത്താക്കുന്നതിനുമാണ് ദേശീയ പൗരത്വ നിയമം ഭേദഗതി ചെയ്യുക എന്നതിലൂടെ മോദി സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. 2019 ഡിസംബര്‍ 10, 11 തീയതികളിലായി ലോക്‌സഭയിലും രാജ്യസഭയിലും ദേശീയ പൗരത്വ ഭേദഗതി ബില്‍ സര്‍ക്കാര്‍ പാസാക്കി. ലോക്‌സഭയില്‍ ബില്‍ പാസാക്കുന്നതിനെ സംബന്ധിച്ച് സര്‍ക്കാരിന് പ്രയാസമുണ്ടായിരുന്നില്ല രാജ്യസഭയില്‍ ബില്‍ പാസാക്കിയെടുക്കുക എന്ന വെല്ലുവിളി എ.ഐ.എ.ഡി.എം.കെ, ബി.ജെ.ഡി ,ടി.ഡി.പി തുടങ്ങിയ പ്രാദേശിക കക്ഷികളെ കൂടെ നിര്‍ത്തി അതിജീവിക്കുകയും ചെയ്തു. പൗരത്വബില്‍ ഒരേസമയം അഭയാര്‍ത്ഥികളായി നരകതുല്യമായ ജീവിതം നയിക്കുന്ന പതിനായിരങ്ങള്‍ക്ക് ആശ്വാസവും രാഷ്ട്ര സുരക്ഷയ്ക്ക് അനിവാര്യവുമാണ് .മാത്രവുമല്ല ഈ രാഷ്ട്രത്തിന്റെ സംസ്‌കാരത്തിനും അതിനെ സംരക്ഷിക്കുന്ന രാഷ്ട്രീയത്തിനും പുതിയ പൗരത്വ നിയമം സുരക്ഷിതത്വം നല്കും. അതുകൊണ്ടുതന്നെ ഡിസംബര്‍ 11 ഭാരതത്തിന്റെ ജനാധിപത്യ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെടെണ്ട ദിവസമാണ്.
സാമ്പത്തിക രംഗത്തെ ശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്നുള്ളതാണ് പ്രകടനപത്രിക പറയുന്ന മറ്റൊരു പ്രധാന കാര്യം. ഈ നീക്കത്തിന്റെ ഭാഗമായി കള്ളപ്പണവും ഹവാല ഇടപാടുകളും നികുതിവെട്ടിപ്പും തടയുന്നതിന് സര്‍ക്കാര്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിച്ചു. എന്‍ഫോഴ്‌സ്‌മെന്റിന്റെയും വിജിലന്‍സിന്റെയും പ്രവര്‍ത്തനം ശക്തവും കാര്യക്ഷമവുമാക്കി. ബാങ്കുകളുടെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാക്കുവാന്‍ കെ.വൈ.സി നിര്‍ബന്ധമാക്കുകയും ബാങ്ക് അക്കൗണ്ടുകളും ഇടപാടുകളും പൂര്‍ണമായി നിരീക്ഷണ വിധേയമാക്കുകയും ചെയ്തു. സന്നദ്ധ സംഘടനകള്‍ക്ക് വിദേശത്തുനിന്നും വന്നുകൊണ്ടിരുന്ന കണക്കില്ലാത്ത സാമ്പത്തിക സഹായങ്ങള്‍ക്ക് കടിഞ്ഞാണിടുകയും ചെയ്തു. കൂടാതെ നോട്ടുനിരോധനവും ജി .എസ് .ടി യും നടപ്പിലാക്കി സാമ്പത്തികരംഗത്തെ ശുദ്ധീകരണ പ്രക്രിയക്ക് തുടക്കം കുറിച്ചു. അങ്ങനെ എല്ലാം കൊണ്ടും കുത്തഴിഞ്ഞു കിടന്നിരുന്ന ഇന്ത്യന്‍ സാമ്പത്തികരംഗം സര്‍ക്കാറിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലായി .കൂടാതെ വിദേശ യാത്രകളിലൂടെ പ്രധാനമന്ത്രി നേടിയെടുത്ത വാണിജ്യ ബന്ധങ്ങളും, നിക്ഷേപക ചര്‍ച്ചകളും ഭാരതത്തിന്റെ സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്തുന്നതായിരുന്നു 2014ല്‍ വ്യാവസായിക സൗഹൃദാന്തരീക്ഷം നിലനില്ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഭാരതം 142ാം സ്ഥാനത്തായിരുന്നെങ്കില്‍ ഇന്നത് അറുപത്തിമൂന്നാം സ്ഥാനത്തേക്കുയര്‍ന്നിരിക്കുന്നു. ചൈനയടക്കം നിരവധി രാജ്യങ്ങളില്‍ നിന്ന് ലോകത്തിലെ പല പ്രമുഖ കമ്പനികളും അവരുടെ ആസ്ഥാനം ഭാരതത്തിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ ,സ്റ്റാര്‍ട്ടപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികളാണ് നിക്ഷേപ സൗഹൃദ അന്തരീക്ഷം രൂപപ്പെടുത്തിയതും നിരവധി വിദേശ കമ്പനികളെ ഭാരതത്തിലേക്ക് ആകര്‍ഷിച്ചതും. പത്ത് പൊതുമേഖല ബാങ്കുകളെ ലയിപ്പിച്ച് നാല് വന്‍കിട ബാങ്കുകളാക്കി മാറ്റുന്ന പുതിയ നയം തീര്‍ച്ചയായും സാമ്പത്തിക വളര്‍ച്ചയെ ശക്തിപ്പെടുത്തും..2025 ആകുമ്പോഴേക്കും ഭാരതത്തെ 5 ട്രില്ല്യണ്‍ ഡോളര്‍ ആസ്തിയുള്ള സാമ്പത്തിക ശക്തിയാക്കുമെന്ന നരേന്ദ്രമോഡിയുടെ പ്രഖ്യാപനത്തെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഈ നീക്കങ്ങള്‍ സാധൂകരിക്കുന്നു.
രാജ്യസുരക്ഷയും ദേശീയഐക്യവുമായിരുന്നു ബിജെപി ഉയര്‍ത്തിയ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു മുദ്രാവാക്യം. ഭാരതത്തിന്റെ പുരോഗതിയെയും സമാധാനാന്തരീക്ഷത്തെയും ഏറ്റവുമധികം ബാധിച്ചിരിന്നത് ആഭ്യന്തരവും ബാഹ്യവുമായ രാഷ്ട്രവിരുദ്ധ ശക്തികള്‍ നടത്തിയ തീവ്രവാദ ഭീകരവാദ പ്രവര്‍ത്തനങ്ങളായിരുന്നു .പാക്കിസ്ഥാന്‍ പിന്തുണയോടെ അതിര്‍ത്തിയിലും രാജ്യത്തിനകത്ത് ബോംബെ, ഡല്‍ഹി , യുപി, പഞ്ചാബ് തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളും ഭീകരാക്രമണങ്ങളും, ജാര്‍ഖണ്ഡ് ഛത്തീസ്ഗഡ് ആന്ധ്രപ്രദേശ് ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്ന മാവോയിസ്റ്റ് ആക്രമണങ്ങളും, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിഘടനവാദ ഗ്രൂപ്പുകള്‍ സ്വയംഭരണത്തിന് വേണ്ടി നടത്തിയിട്ടുള്ള ഭീകരപ്രവര്‍ത്തനങ്ങളും രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും പുരോഗതിയെയും സമാധാനാന്തരീക്ഷത്തെയും സാരമായി ബാധിച്ചിരുന്നു. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ശക്തവും ഭാവാത്മകവുമായ നിലപാടുകളും നടപടികളും നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിച്ചു എന്ന് ആര്‍ക്കും സമ്മതിക്കേണ്ടിവരും .ശക്തമായ സൈനിക നടപടിയിലൂടെ തീവ്രവാദികളെ കാശ്മീരില്‍ നിന്നും തുരത്തുകയും അവരെ പിന്തുണയ്ക്കുന്ന പാകിസ്ഥാനെ രണ്ടു തവണയായി നടത്തിയ മിന്നലാക്രമണത്തിലൂടെ താക്കീത് ചെയ്യുകയും ചെയ്തു. ആദിവാസി പിന്നോക്ക മേഖലകളിലെല്ലാം തന്നെ അടിസ്ഥാനസൗകര്യങ്ങളും വികസനവും എത്തിയതോട്കൂടി മാവോയിസ്റ്റുകളുടെ മുദ്രാവാക്യങ്ങള്‍ക്ക് പ്രസക്തിയും പിന്തുണയും ഇല്ലാതായി. അത്തരം പ്രസ്ഥാനങ്ങള്‍ ക്ഷയിക്കുകയും പ്രവര്‍ത്തകര്‍ കീഴടങ്ങുകയോ കാട്ടില്‍ ഒളിക്കുകയോ ചെയ്തു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദ്ധതിയും ശ്രദ്ധയും നല്‍കി വികസനവും പുരോഗതിയും അവിടങ്ങളിലെത്തിച്ചതോടുകൂടി അവരുടെ സമീപനം പാടെ മാറി .അവിടുത്തെ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്കറുതി വരികയും ജനങ്ങള്‍ ദേശീയതയോട് ചേര്‍ന്നു നില്‍ക്കാന്‍ ആഗ്രഹിക്കുകയും ചെയ്തു തുടങ്ങി .ഇങ്ങനെ ഭാവാത്മകമായ പ്രവര്‍ത്തനത്തിലൂടെ രാജ്യത്തിന്റെ ഐക്യവും സുരക്ഷയും കാത്തുസൂക്ഷിക്കാന്‍ നരേന്ദ്രമോഡി സര്‍ക്കാരിനു സാധിച്ചിരിക്കുന്നു എന്ന് തീര്‍ച്ചയായും വിലയിരുത്താം. അത്യാധുനിക ആയുധങ്ങളും പോര്‍വിമാനങ്ങളും നിര്‍മ്മിക്കുന്നതും ഇറക്കുമതി ചെയ്യുന്നതും പ്രതിരോധ കാര്യങ്ങളും സൈനിക കാര്യങ്ങളും ഏകോപിപ്പിക്കുന്നതിനായി മുഖ്യസൈനിക മേധാവിയെന്ന തസ്തിക സൃഷ്ടിച്ച് കരസേന മേധാവി വിപിന്‍ റാവത്തിനെ ആ സ്ഥാനത്ത് നിയമിച്ചതുമെല്ലാം രാഷ്ടസുരക്ഷയിലുള്ള സര്‍ക്കാറിന്റെ ശ്രദ്ധയേയും കരുതലിനെയും കാണിക്കുന്നതാണ്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെയും ഹിന്ദു സംസ്‌കാരത്തിന്റെയും ജീവനാഡിയും പുണ്യ പവിത്ര നദിയുമായ ഗംഗയെ ശുചീകരിക്കുമെ ന്നതാണ് ബിജെപിയുടെ പ്രധാനമായ മറ്റൊരു പ്രഖ്യാപനം .എട്ടു സംസ്ഥാനങ്ങളിലൂടെ 2510 കിലോമീറ്റര്‍ നീളത്തില്‍ ഒഴുകുന്നതും ഏറ്റവുമധികം പോഷകനദികളെ ഉള്‍ക്കൊള്ളുന്നതുമായ ഗംഗയെ ശുചീകരിക്കുക എന്നത് മനുഷ്യ സാധ്യമാണോ എന്ന സംശയം കോടതി പോലും ഉന്നയിച്ചിട്ടുണ്ട് .കാരണം ഇത്രയധികം സംസ്ഥാനങ്ങളിലൂടെ ഇത്രയും ദൂരത്തില്‍ ഒഴുകുന്ന ഗംഗയില്‍ മൃതദേഹമടക്കം വ്യവസായിക മാലിന്യങ്ങളും ,ഗാര്‍ഹിക മാലിന്യങ്ങളും ,പ്ലാസ്റ്റിക്കുകളും ഈവേസ്റ്റുകളും തുടങ്ങിയ മനുഷ്യന്റെ ഉപഭോഗവും ഉപയോഗവും കഴിഞ്ഞവശേഷിക്കുന്നതെല്ലാം അടിഞ്ഞുകൂടി അങ്ങേയറ്റം മലീമസമായിരുന്നു. അതുകൊണ്ടുതന്നെ ഗംഗാ ശുചീകരണം മനുഷ്യ സാധ്യമല്ലാത്ത ഒന്നായി വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ നമാമിഗംഗ എന്ന പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനം ഫലം കണ്ടുതുടങ്ങിയിരിക്കുന്നു .വളരെ വേഗത്തില്‍ ഗംഗാ ശുചീകരണം നടന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ കുംബമേളക്കെത്തിയവര്‍ കണ്ടത് പുതിയൊരു ഗംഗയാണ് .ഗംഗയുടെ പുനര്‍ജനി പലനിലക്കും ഭാരതത്തിനു ഗുണം ചെയ്യും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജലദൗര്‍ലഭ്യം പരിഹരിക്കപ്പെടുകയും കാര്‍ഷികമേഖല കൂടുതല്‍ ശക്തിപ്പെടുകയും ചെയ്യും. പുണ്യ ഗംഗയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പവിത്ര നഗരങ്ങളായ ഹരിദ്വാര്‍ പ്രയാഗ കാശി പാടലിപുത്രം തുടങ്ങിയ സ്ഥലങ്ങളില്‍ എത്തുന്ന ഈശ്വരാന്വേഷികള്‍ക്ക് പുതിയൊരു ആത്മീയ അനുഭവം തീര്‍ച്ചയായും ഉണ്ടാവും . ഭാരതീയസംസ്‌കാരം പുനര്‍ജനിച്ചതിന്റെ പ്രതീകം കൂടിയായിരിക്കും ഗംഗയുടെ പുനര്‍ജനി.
ലോകത്തിന് ഒട്ടനവധി വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയിട്ടുള്ള രാഷ്ട്രമാണ് ഭാരതം. ഭാവി ലോകത്തിന്റെ സമാധാനത്തിനും മനുഷ്യരാശിയുടെ നന്മയ്ക്കും കാരണമാകാന്‍ പോകുന്ന യോഗ എന്ന പദ്ധതിയാണ് അതില്‍ പുതിയത്. മനുഷ്യന് ശാരീരികവും മാനസികവുമായ ശക്തിയും ഉല്ലാസവും നല്‍കുന്ന യോഗ എന്ന പദ്ധതിയെ ആഗോളതലത്തില്‍ പ്രചരിപ്പിക്കുമെന്നത് ബിജെപിയുടെ പ്രകടനപത്രികയിലെ ഒരു പ്രധാന വാഗ്ദാനമായിരുന്നു. പ്രധാനമന്ത്രി തന്നെ അതിന്റെ പ്രധാന പ്രചാരകനായി. ഐക്യരാഷ്ട്രസഭയെ കൊണ്ട് ജൂണ്‍ 21 ലോക യോഗാദിനം എന്നനിലയില്‍ പ്രഖ്യാപിപ്പിച്ചു. ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച വിശേഷ ദിനങ്ങളില്‍ ഇത്രകണ്ടു ലോകം ഏറ്റെടുത്ത മറ്റൊരു വിഷയമുണ്ടാവില്ല. ഇന്ന് ലോകവ്യാപകമായി യോഗ പരിശീലിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു .യുദ്ധങ്ങളും സംഘര്‍ഷങ്ങളും ഇല്ലാത്ത സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ലോക സൃഷ്ടിക്ക് യോഗയുടെ ഈ പ്രചാരത്തിലൂടെ സാധ്യമാകും .ആ ലോകം എന്നും ഭാരതത്തോട് കടപ്പെട്ടിരിക്കും. ഈ സത്കൃത്യം ചെയ്ത ഭരണകൂടത്തെ ഓര്‍ത്തിരിക്കും.
സ്ത്രീത്വവാദികളും ന്യൂനപക്ഷ പ്രേമികളും ചോദ്യം ചെയ്യാന്‍ ധൈര്യപ്പെടാത്ത ഒരു ദുരാചാരമായിരുന്നു മുസ്ലിം സമൂഹത്തിനിടയില്‍ സജീവമായി നിലനിന്നിരുന്ന മുത്തലാഖ്. ഭര്‍ത്താവിനു എപ്പോള്‍ വേണമെങ്കിലും എവിടെവച്ചും ഒരു നഷ്ടപരിഹാരവും നല്‍കാതെ ഒരു നിയമ സംവിധാനത്തിന്റെയും അനുവാദത്തിനു കാത്തു നില്‍ക്കാതെ ഭാര്യയെ തലാഖ് ചൊല്ലി ഒഴിവാക്കാന്‍ വ്യവസ്ഥയുള്ള പ്രാകൃത മതനിയമം . മുസ്ലിം സ്ത്രീ സമൂഹം എന്നും ഭയപ്പെട്ടിരുന്ന മുത്തലാഖ് നിരോധിക്കു മെന്നതായിരുന്നു ബിജെപിയുടെ മറ്റൊരു പ്രധാന വാഗ്ദാനം. ആ വാഗ്ദാനവും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് നടപ്പിലാക്കി. മുത്തലാഖ് ക്രിമിനല്‍ കുറ്റമായി കാണുന്ന നിയമം നിലവില്‍ വന്നു .തലാഖ് ചൊല്ലുന്ന പുരുഷന്‍ മൂന്നുവര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരുന്ന മുത്തലാഖ് ബില്ല് പാസാക്കിയത് മുസ്ലിം വിഭാഗത്തിലെ സ്ത്രീ സമൂഹത്തിന് വലിയ ആശ്വാസമായി. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇന്ന് വലിയ തോതില്‍ മുസ്ലിം സ്ത്രീകള്‍ നരേന്ദ്ര മോഡിയെ പിന്തുണയ്ക്കുന്നത് ഇക്കാരണം കൊണ്ടു കൂടിയാണ്.
സൈദ്ധാന്തികവും സാംസ്‌കാരികവുമായ വിഷയങ്ങള്‍ക്കുപുറമേ മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങള്‍ കണ്ടറിഞ്ഞതും തൊട്ടറിഞ്ഞതുമായിരുന്നു ചില പ്രഖ്യാപനങ്ങളും നടപടികളും. സ്വാതന്ത്ര്യം നേടി അരനൂറ്റാണ്ട് കഴിഞ്ഞിട്ടും അന്തിയുറങ്ങാന്‍ വീടോ ആഹാരത്തിന് വകയോ വെളിക്കിരിക്കാന്‍ സൗകര്യമോ ഇല്ലാത്ത ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ളതായിരുന്നു ഈ നടപടികള്‍. പാര്‍പ്പിടം, പാചകവാതകം, ശൗചാലയം, കുടിവെള്ളം, വൈദ്യുതി, ആശുപത്രികള്‍ ,വിദ്യാലയങ്ങള്‍ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ വളരെ വേഗത്തില്‍ നിറവേറ്റിക്കൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികമായ 2022 ആകുമ്പോഴേക്കും എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഗുണഭോക്താക്കളായത് ഇതിനോടകം അഞ്ചു കോടിയിലധികം ആളുകളാണ്. സ്വച്ഛ്ഭാരത് മിഷന്‍ പദ്ധതി പ്രകാരം ഒന്‍പതു കോടി ശൗചാലയങ്ങളും ഉജ്ജ്വല്‍ യോജന പദ്ധതിയിലൂടെ എട്ടു കോടി കുടുംബങ്ങള്‍ക്ക് സൗജന്യ പാചകവാതകവും, ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം പതിനഞ്ച് കോടി ഗ്രാമീണര്‍ക്ക് കുടിവെള്ളവും ലഭ്യമാക്കി. ഇതിനു പുറമേ രാജ്യത്ത് സമ്പൂര്‍ണ വൈദ്യുതീകരണവും നടപ്പിലാക്കി. ഇതു കൂടാതെ ഭാരതത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ കാര്‍ഷികമേഖലയുടെയും കൃഷിക്കാരുടെയും ഉന്നതിക്കായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി തുടങ്ങി നിരവധി മികച്ച പദ്ധതികള്‍ നടപ്പിലാക്കി. നിലവില്‍ ഒന്‍പത് കോടിയിലധികം കര്‍ഷകര്‍ക്ക് കിസാന്‍ സമ്മാന്‍ നിധി പ്രകാരം വര്‍ഷത്തില്‍ 6000 രൂപ ലഭിക്കുന്നുണ്ട്, കൂടാതെ കര്‍ഷകര്‍ക്കും അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന മറ്റുതൊഴിലാളികള്‍ക്കും അറുപതു വയസ്സിനുശേഷം 3000 രൂപ പെന്‍ഷന്‍ നല്‍കാനുള്ള തീരുമാനവും ചരിത്രപരം തന്നെ. ഇങ്ങനെ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്ന അനവധി സാമൂഹ്യ ക്ഷേമ പദ്ധതികളും വികസനപ്രവര്‍ത്തനങ്ങളും വിവരണാതീതമായി ശരവേഗത്തിലും കൃത്യതയിലും നടന്നുകൊണ്ടിരിക്കുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കൂടാതെ റോഡുകള്‍, പാലങ്ങള്‍ ,റെയില്‍വേ, ജലഗതാഗതം, വ്യോമഗതാഗതം, നഗരവികസനം, ശാസ്ത്ര സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങള്‍ തുടങ്ങിയ എല്ലാ മേഖലയിലും വലിയ പുരോഗതിയും വികാസവും സാധിച്ചെടുക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു .ഈ വികസന പ്രവര്‍ത്തനങ്ങളൊന്നും ഏതെങ്കിലും കുറച്ചു പ്രദേശത്തോ പ്രത്യേക ചില മേഖലയിലോ ഒതുങ്ങി നില്ക്കുന്നതല്ല. മറിച്ച് കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള മുഴുവന്‍ ഭാരതത്തേയും കാര്‍ഷികരംഗം മുതല്‍ ശാസ്ത്ര സാങ്കേതികരംഗം വരെയുള്ള എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്നതാണ്.ഏറ്റവും അടിസ്ഥാന വിഭാഗത്തിന്റെ അവശതയകറ്റി അവരുടെ കണ്ണീരൊപ്പുക എന്ന ഗാന്ധിജിയുടെ സ്വപ്നം യഥാര്‍ത്ഥത്തില്‍ സാക്ഷാത്കരിക്കുന്നത് മോദിയാണ്. ആറു പതിറ്റാണ്ടുകാലം ഭരിച്ച കോണ്‍ഗ്രസിന് അത് സാധിച്ചിട്ടില്ല അതിനു ശ്രമിച്ചിട്ടുമില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ സാക്ഷാത്കരിച്ചത് ഗാന്ധി ഘാതകര്‍ എന്ന് കോണ്‍ഗ്രസ് പാടി നടക്കുന്ന ആര്‍എസ്എസുകാരനാണ്.
ഭാരതം ഉള്‍പ്പെടെ ജനാധിപത്യപ്രക്രിയ നിലനില്‍ക്കുന്ന എല്ലാ ലോക രാഷ്ട്രങ്ങളിലും തിരഞ്ഞെടുപ്പിനു മുന്നോടിയായി രാഷ്ട്രീയ കക്ഷികള്‍ അവരുടെ സാമ്പത്തികവും സൈനികവും വിദേശകാര്യവുമായി ബന്ധപ്പെട്ട നയങ്ങളും വികസന കാഴ്ചപ്പാടുകളും അടക്കം എല്ലാ കാര്യങ്ങളെയും ഉള്‍പ്പെടുത്തി പ്രകടനപത്രികകള്‍ ഇറക്കാറുണ്ട്. എന്നാല്‍ അധികാരം നേടിക്കഴിഞ്ഞാല്‍ ഈ പ്രകടനപത്രികയോട് നീതിപുലര്‍ത്താന്‍ രാഷ്ട്രീയ കക്ഷികള്‍ പൊതുവേ ശ്രമിക്കാറില്ല. ശ്രമിച്ചാല്‍ തന്നെ നടക്കാറുമില്ല. അതിനു രണ്ടു കാരണങ്ങളുണ്ട് , പ്രകടനപത്രികയിലെ ഉള്ളടക്കം പലപ്പോഴും തയ്യാറാക്കപ്പെടുന്നത് രാഷ്ട്ര പുരോഗതിയെ സംബന്ധിച്ച വ്യക്തമായ കാഴ്ചപ്പാടിന്റെയും ആഴത്തിലുള്ള പഠനത്തിന്റെയും അടിസ്ഥാനത്തിലല്ല. മറിച്ചു പരമാവധി ജനപിന്തുണ നേടിയെടുത്ത് തിരഞ്ഞെടുപ്പില്‍ വിജയിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്. അതുകൊണ്ടുതന്നെ മോഹനസുന്ദര വാഗ്ദാനങ്ങളും അപ്രായോഗികമായ പ്രഖ്യാപനങ്ങളും നിറഞ്ഞതായിരിക്കും പത്രിക എന്നതാണ് ഒന്നാമത്തെ കാര്യം. രണ്ടാമത്തെ കാരണം ഭരണകൂടത്തിന്റെ ഇച്ഛാശക്തിക്കുറവും ജനങ്ങളോട് പ്രതിബദ്ധത ഇല്ലായ്മയുമാണ്. ഇക്കാരണത്താല്‍ തന്നെ ഭാരതം ഉള്‍പ്പെടെയുള്ള പല ലോക രാഷ്ട്രങ്ങളിലും രാഷ്ട്രീയപാര്‍ട്ടികള്‍ പുറത്തിറക്കുന്ന പ്രകടനപത്രിക എന്ന വാഗ്ദാനങ്ങള്‍ നിറച്ച വര്‍ണ്ണക്കടലാസുകള്‍ക്ക് അധികാരം നേടിക്കഴിഞ്ഞാല്‍ ടിഷ്യൂ പേപ്പറിന്റെ വില പോലും ഭരണാധികാരികള്‍ കൊടുക്കാറില്ല. പ്രകടനപത്രികകളുടെ പ്രകാശനകര്‍മ്മം രാഷ്ട്രീയ കക്ഷികളെ സംബന്ധിച്ച് ഒരു പ്രഹസനമായി മാത്രമേ കണ്ടിരുന്നുള്ളു.എന്നാല്‍ ഒന്നും രണ്ടും നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത് മുന്നോട്ടുവച്ച എല്ലാ കാര്യങ്ങളോടും നൂറു ശതമാനം നീതി പുലര്‍ത്തി എന്നതാണ്. ബിജെപിയുടെ പ്രത്യയശാസ്ത്രത്തോടും പ്രകടനപത്രികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള വിഷയങ്ങളോടും വിയോജിപ്പുള്ളവര്‍ പോലും മുന്നോട്ടുവച്ച പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന ഇച്ഛാശക്തിയേയും പരിശ്രമങ്ങളേയും പ്രശംസിച്ചിട്ടുണ്ട്. ഇതു ലോക രാഷ്ട്രീയത്തിന് നരേന്ദ്രമോഡി നല്‍കുന്ന ഒരു സന്ദേശമാണ് ജനങ്ങളോടുള്ള ഉത്തരവാദിത്വം എങ്ങനെ നിര്‍വഹിക്കണമെന്ന സന്ദേശം .ഭാവികാല രാഷ്ട്രീയത്തെയും ഭരണാധികാരികളെയും ഇത് വലിയ തോതില്‍ സ്വാധീനിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അത് ജനാധിപത്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും വിശ്വാസ്യതയുള്ളതാക്കുകയും ചെയ്യും തീര്‍ച്ച.