മഹാപുരുഷന്മാരുടെ ജീവിതം ബഹുമുഖമായിരിക്കും. അവര്‍ വ്യത്യസ്തമായ അനേകം വഴിത്താരകളിലൂടെ സഞ്ചരിക്കുകയും അവരുടെ ചിന്തകള്‍ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളെ തഴുകിക്കൊണ്ട് കടന്നുപോവുകയും ചെയ്യുന്നു. അത്തരം മഹാപുരുഷന്മാരിലൊരാളായിരുന്നു മഹര്‍ഷി അരവിന്ദന്‍. അദ്ദേഹം ഒരേസമയം പത്രാധിപരായും പ്രക്ഷോഭകനായും കാണപ്പെട്ടു. കവിയും ദാര്‍ശനികനുമായി. പ്രഭാഷകനും മൗനിയുമായി. ഇതിഹാസതുല്യമായ ആ ജീവിതം വിവിധങ്ങളായ ദര്‍ശനധാരകളെ ആഴത്തില്‍ സ്പര്‍ശിക്കുകയും സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. അതിലൊന്നായിരുന്നു സ്വാതന്ത്ര്യം.
ആയിരത്തിയെണ്ണൂറ്റി എഴുപത്തിരണ്ട് ആഗസ്റ്റ് പതിനഞ്ചിനാണ് അരവിന്ദന്‍ ജനിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ആഗസ്റ്റ് പതിനഞ്ചിന് ഭാരതം സ്വതന്ത്രമായി. വ്യത്യസ്ത കാലങ്ങളിലാണെങ്കിലും അരവിന്ദനും ഭാരതസ്വാതന്ത്ര്യവും ഒരേനാളില്‍ തന്നെ പിറന്നു. ഇത് കേവലം യാദൃച്ഛികമായ പ്രതിഭാസമല്ലെന്ന് ശ്രീ അരവിന്ദന്‍ തന്നെ അനുസ്മരിച്ചിട്ടുണ്ട്. താന്‍ ആരംഭിച്ച കര്‍മ്മപരിപാടികള്‍ക്ക് ഈശ്വരന്‍ നല്‍കുന്ന അംഗീകാരത്തിന്റെ സൂചനയായി അദ്ദേഹം അതിനെ കണ്ടു. വാസ്തവത്തില്‍ കേവലയാദൃച്ഛികതയ്ക്കപ്പുറം അരവിന്ദനും സ്വാതന്ത്ര്യവും തമ്മില്‍ അഭേദ്യമായ ആത്മബന്ധമുണ്ട്. സ്വാതന്ത്ര്യം ഒരു മന്ത്രമായിരുന്നെങ്കില്‍ ആ മന്ത്രത്തിന്റെ ഋഷിയായിരുന്നു അരവിന്ദന്‍. അദ്ദേഹത്തെപ്പോലെ സ്വാതന്ത്ര്യത്തെ സങ്കല്പനം ചെയ്യുകയും അതിന്റെ വൈയ്യക്തികവും സാമൂഹികവും ആത്മീയവും ദേശീയവും പ്രാപഞ്ചികവുമായ മാനങ്ങളെ വിശദീകരിക്കുകയും ചെയ്തിട്ടുള്ളവര്‍ കുറവായിരിക്കും. അരവിന്ദന്‍ അക്ഷരാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യത്തിന്റെ പ്രവാചകനായിരുന്നു, ദ്രഷ്ടാവായിരുന്നു; ഭാരത സ്വാതന്ത്ര്യത്തിന്റെ ശക്തിപീഠമായിരുന്നു.
ചരിത്രത്തില്‍ ഭാരതം പ്രദര്‍ശിപ്പിച്ചുപോന്ന സുപ്രധാനമായ രണ്ട് വ്യത്യസ്ത ഭാവങ്ങളുടെ സമന്വയം അരവിന്ദനിലുണ്ടായിരുന്നു. ഒന്ന് സ്വാതന്ത്ര്യ സമരത്തില്‍ ഭാരതം കൈക്കൊണ്ടിരുന്ന പ്രക്ഷോഭണ മനസ്സ്. മറ്റേത് പ്രാചീനകാലം മുതല്‍ ഭാരതം പുലര്‍ത്തിപ്പോന്നിരുന്ന ധ്യാനനിര്‍ഭരമായ മൗനം. ഈ ഐക്യം കാരണം ദേശീയ രാഷ്ട്രീയത്തില്‍ അരവിന്ദന്‍ ഭാരതാത്മാവിന്റെ പ്രതിധ്വനിയായിത്തീര്‍ന്നു. അതുകൊണ്ടാണ് അരവിന്ദനെ ‘ഭാരതാത്മാവിന്റെ സ്വതന്ത്രമായ ശബ്ദത്തിന്റെ അവതാരം’ എന്ന് മഹാകവി രവീന്ദ്രനാഥ ടാഗൂര്‍ വിശേഷിപ്പിച്ചത്.
1893 ലാണ് ശ്രീ അരവിന്ദന്‍ വിദേശവിദ്യാഭ്യാസത്തിനുശേഷം ഭാരതത്തിലേക്ക് മടങ്ങിയെത്തിയത്. അതേ വര്‍ഷമാണ് സ്വാമി വിവേകാനന്ദന്‍ മതമഹാസമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ വേണ്ടി അമേരിക്കയിലേക്ക് പോയതും. ഭാരതത്തെ സംബന്ധിച്ചിടത്തോളം തികച്ചും അവിസ്മരണീയമായ മുഹൂര്‍ത്തമായിരുന്നു അത്. ‘തന്റെ ആദ്ധ്യാത്മികവെളിച്ചംകൊണ്ട് പാശ്ചാത്യലോകത്തെ പ്രകാശിപ്പിക്കാനും, മാതൃഭൂമിയെയും തദ്വാരാ ലോകത്തെത്തന്നെയും മോചിപ്പിക്കാനും ദിവ്യയായ ജഗദംബ, രണ്ടു മക്കളെ രണ്ടുവഴിക്ക് പറഞ്ഞയച്ചതുപോലെ തോന്നുന്നു’ എന്നാണ് അതേക്കുറിച്ച് പി. പരമേശ്വരന്‍ അഭിപ്രായപ്പെടുന്നത്. (ഭാവിയുടെ ദാര്‍ശനികന്‍ ശ്രീ അരവിന്ദന്‍, പി. പരമേശ്വരന്‍ പേജ് 31).
ഭാരതത്തിന്റെ ദേശീയ ദാര്‍ശനികന്മാരിലൊരാളെന്ന നിലയില്‍ ശ്രീ അരവിന്ദന്‍ വിവിധ വിഷയങ്ങളില്‍ തന്റേതായ വീക്ഷണങ്ങള്‍ പുലര്‍ത്തിപ്പോന്നിരുന്നു. വിദ്യാഭ്യാസം, യോഗ, ആദ്ധ്യാത്മികത, ദേശീയത്വം, പരിണാമം തുടങ്ങി വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച് പ്രായോഗികവും പ്രവചനാത്മകവുമായ വീക്ഷണങ്ങള്‍ അദ്ദേഹം പ്രകടിപ്പിച്ചു. വിപ്ലവകാരി, കവി, ദാര്‍ശനികന്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ ആ ജീവിതം വ്യാപിച്ചു കിടക്കുന്നു. ഭാരതത്തിന്റെ ഭൂതകാലത്തെക്കുറിച്ചുള്ള അഭിമാനം അരവിന്ദനില്‍ നിറഞ്ഞു തുളുമ്പിയിരുന്നു. അദ്ദേഹം എഴുതി ‘ഭാരതം ലോകരാഷ്ട്രങ്ങളുടെ ഗുരുവാണ്. മനുഷ്യാത്മാവിന്റെ ഭിഷഗ്വരനാണ്, പുതിയ കരുവില്‍വാര്‍ത്ത മര്‍ത്ത്യജീവിതത്തിന്റെ വിധാതാവാണ്.’ ഭാരതത്തിന്റെ ഭാവികാലത്തെക്കുറിച്ചും സുവ്യക്തവും സുദൃഢവുമായ കാഴ്ചപ്പാട് അരവിന്ദനിലുണ്ടായിരുന്നു. മറ്റുള്ളവര്‍ സ്വാതന്ത്ര്യലബ്ധിയെക്കുറിച്ച് മാത്രം വിചിന്തനം ചെയ്തപ്പോള്‍ അരവിന്ദന്‍ സ്വാതന്ത്ര്യത്തിന്റെ അനിവാര്യതയും ആവശ്യകതയും ഊന്നിപ്പറയുന്നതോടൊപ്പം സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള സാമൂഹ്യ ജീവിതക്രമത്തെക്കുറിച്ച് കൂടി ദീര്‍ഘദര്‍ശനം ചെയ്തു. അദ്ദേഹം പ്രഖ്യാപിച്ചു ‘ബ്രിട്ടീഷ് ഗവണ്‍മെന്റിനെ എതിര്‍ക്കുക എന്നതിനെക്കാള്‍ വിപുലമായിരിക്കണം നമ്മുടെ അടിസ്ഥാനം. ഇന്നിപ്പോള്‍ നമ്മുടെ ദൃഷ്ടി മുഴുവന്‍ ബ്രിട്ടീഷുകാരുടെമേലും അവരുടെ നടപടികളിന്മേലും നട്ടിരിക്കുകയാണ്. അവരെന്തു ചെയ്യുന്നുവെന്നു നോക്കാതെ, നാം നമ്മുടെ ദേശീയത കണ്ടെത്തുകയും അതിനെ സ്വതന്ത്രമാക്കുകയും വേണം.’
താരതമ്യേന കുറഞ്ഞ കാലം മാത്രമേ ശ്രീ അരവിന്ദന്‍ ഭാരതത്തിലെ പ്രത്യക്ഷ രാഷ്ട്രീയത്തിന്റെ വേദിയില്‍ സജീവമായി നിന്നുള്ളൂ. പക്ഷേ ഭാരതസ്വാതന്ത്ര്യത്തിന് എക്കാലത്തേക്കും ആവശ്യമായ ഊര്‍ജ്ജം അദ്ദേഹത്തില്‍ നിന്നു പകര്‍ന്നു കിട്ടി. അരവിന്ദന്റെ ചിന്തകള്‍ ആദ്യം ‘ഇന്ദുപ്രകാശി’ലൂടെയും പിന്നീട് ‘യുഗാന്തറി’ലൂടെയും ‘വന്ദേമാതര’ത്തിലൂടെയുമെല്ലാം പുറത്തുവന്നു. പാശ്ചാത്യ വിദ്യാഭ്യാസത്തോടൊപ്പം ഭാരതത്തിന്റെ പ്രാചീന ദര്‍ശനങ്ങളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയും അരവിന്ദനിലുണ്ടായിരുന്നു. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ഉത്തമമായ സമ്മിശ്രണമെന്നാണ് റൊമങ് റൊലാങ് (Romain Rolland) അരവിന്ദനെ വിശേഷിപ്പിക്കുന്നത്.
സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ശ്രീ അരവിന്ദന്റെ വീക്ഷണങ്ങള്‍ അദ്ദേഹത്തിന്റെ ആദ്യകാല പ്രസംഗങ്ങളിലും ലേഖനങ്ങളിലും കാണാം. ‘”The Human cycle”എന്ന പുസ്തകത്തില്‍ അരവിന്ദന്‍ എഴുതുന്നു ‘സ്വാതന്ത്ര്യം ആഴത്തില്‍ അര്‍ത്ഥമാക്കുന്നത് ഒരു വ്യക്തിയുടെ പ്രകൃതിക്കും ധര്‍മ്മത്തിനും അനുസരിച്ച് പരിപൂര്‍ണ്ണതയിലേക്ക് വളരാനും വികസിക്കാനുമുള്ള അയാളുടെ അവകാശത്തെയാണ്.'(Sri Aurob-indo,The Human Cycle P. 170)
വ്യക്തി സ്വാതന്ത്ര്യം, സമാജ സ്വാതന്ത്ര്യം, രാഷ്ട്ര സ്വാതന്ത്ര്യം എന്നിങ്ങനെ സമഗ്രമായ സ്വാതന്ത്ര്യവും അനിവാര്യമാണെന്ന് അരവിന്ദന്‍ തിരിച്ചറിഞ്ഞു. അദ്ദേഹം വന്ദേമാതരത്തില്‍ എഴുതി ‘സ്വാതന്ത്ര്യം ജനങ്ങളോട് നേരിട്ടുള്ള ഈശ്വരന്റെ വെളിപാടാണ്. അത് കേവലമായ രാഷ്ട്രീയ സ്വാതന്ത്ര്യമല്ല, സമ്പൂര്‍ണ്ണവും സമഗ്രവുമായ സ്വാതന്ത്ര്യമാണ്. വ്യക്തികളുടെയും സമാജത്തിന്റെയും സ്വാതന്ത്ര്യമാണ്, രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യമാണ്. ആദ്ധ്യാത്മിക സ്വാതന്ത്ര്യമാണ്. സാമൂഹികവും രാഷ്ട്രീയവുമായ സ്വാതന്ത്ര്യമാണ്.’ (Sri Aurobindo, Bande Mataram: Early Political Writings, Vol.I CWSA p. 699)ഭാരതം സ്വതന്ത്രമാകേണ്ടത് മാനവരാശിയുടെ മുഴുവന്‍ ആവശ്യമാണെന്ന് അരവിന്ദന്‍ വിശ്വസിച്ചു. അദ്ദേഹം പറയുന്നു ‘ലോകത്തിന്റെ ഭാവിക്ക് പ്രഥമമായ ആവശ്യം ഭാരതത്തിന്റെ ആദ്ധ്യാത്മിക ജീവിതമായതിനാല്‍ നാം പൊരുതുന്നത് നമ്മുടേതുമാത്രമായ രാഷ്ട്രീയ ആദ്ധ്യാത്മിക സ്വാതന്ത്ര്യത്തിനു വേണ്ടിയല്ല. മാനവരാശിയുടെ മുഴുവന്‍ ആദ്ധ്യാത്മികമായ മുക്തിക്കുവേണ്ടിയാണ്.’ (ഭാരതത്തിന്റെ പുനര്‍ജനനം, മിറാ അദിതി സെന്റര്‍പേജ്. 29) ആദ്ധ്യാത്മികത പോലും പൂര്‍ണ്ണമാക്കപ്പെടുന്നത് സ്വാതന്ത്ര്യത്താലാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു “Spirituality respects the freedom of the human soul because it is itself fulfilled by freedom. (Sri Aurobindo, The Human Cycle, P. 170).
ദേശീയ സ്വാതന്ത്ര്യമില്ലാതെ ദേശീയ വികാസമില്ല എന്ന് അരവിന്ദന്‍ ചൂണ്ടിക്കാണിച്ചു. ഭാരതത്തിന്റെ ചരിത്രത്തില്‍ പൂര്‍ണ്ണസ്വരാജിനുവേണ്ടിയുള്ള ആദ്യത്തെ ആഹ്വാനം ശ്രീ അരവിന്ദന്റേതായിരുന്നു. 1906 ല്‍ വന്ദേമാതരം പത്രത്തിന്റെ നയം അദ്ദേഹം ഇങ്ങനെ വ്യക്തമാക്കി ‘ഭാരതത്തിലെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ലക്ഷ്യം പൂര്‍ണ്ണവും നിരുപാധികവുമായ സ്വാതന്ത്ര്യം പരസ്യമായി പ്രഖ്യാപിക്കുക എന്നതാണ്. ദൃഢമായി ഈ നിശ്ചയത്തില്‍ ഉറച്ചുനില്ക്കുന്നു ഈ പ്രസിദ്ധീകരണത്തിന്റെ പേജുകള്‍.’ (ഭാരതത്തിന്റെ പുനര്‍ജനനം, പേജ് 20).
സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമ്പൂര്‍ണ്ണമായ കാഹളാഹ്വാനങ്ങളെ തുടര്‍ന്ന് അരവിന്ദന്‍ ഭാരതത്തിലെ സ്വാതന്ത്ര്യപ്രക്ഷോഭണങ്ങളുടെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായിത്തീര്‍ന്നു. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ അദ്ദേഹം രൂക്ഷമായ വിമര്‍ശനശരങ്ങള്‍ തൊടുത്തു വിട്ടു. ‘മനുഷ്യന്റെ നൈസര്‍ഗിക സ്വാതന്ത്ര്യപ്രേമം അടിച്ചമര്‍ത്താന്‍ ഹിരണ്യന്മാര്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ജയിച്ചിട്ടുണ്ടോ? മര്‍ദ്ദിക്കപ്പെടുമ്പോള്‍ അതു കരുത്താര്‍ജ്ജിച്ചു വളരുന്നു. ക്രൂരസ്വേച്ഛാധിപതി അതിനെ ചവിട്ടിമെതിക്കുമ്പോള്‍ അതു പലതായി രൂപാന്തരപ്പെടുന്നു. തുടര്‍ച്ചയായ തോല്‍വികളിലും അതിരില്ലാത്ത യാതനകളിലും നിന്ന് കരുത്തും ആവേശവും കൈക്കൊണ്ട് അതു പലതായി അവതരിക്കുന്നു. ഒടുവില്‍ മര്‍ദ്ദകനെ എന്നെന്നേയ്ക്കുമായി മുച്ചൂടും കുഴിച്ചുമൂടുന്നു. ഇതാണ് മാനവരാശിയുടെ സന്ദേശം.(The Roll of Honour: Anecdotes of Indian Martyrs, Kali Charan Ghosh, P. 122)
സ്വാതന്ത്ര്യത്തിന്റെ പ്രവാചകനായി മാറിയതോടൊപ്പം ശ്രീ അരവിന്ദന്‍ ഭാരതസ്വാതന്ത്ര്യത്തിനായുള്ള വിപ്ലവ പ്രവര്‍ത്തനങ്ങളിലുമേര്‍പ്പെട്ടു. ചുരുങ്ങിയകാലം കൊണ്ട് തന്നെ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നോട്ടപ്പുള്ളികളിലൊരാളായി അരവിന്ദന്‍ മാറി. ഒന്നിലധികം തവണ അദ്ദേഹത്തെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലലടച്ചു. നമുക്കിന്നു കണക്കിലെടുക്കാനുള്ളതില്‍വെച്ച് ഏറ്റവും അപകടകാരിയായ മനുഷ്യന്‍ അരവിന്ദനാണ് എന്ന് അന്നത്തെ വൈസ്രോയിയായിരുന്ന മിന്റോ പ്രഭു ഇന്ത്യാ ഓഫീസ് സെക്രട്ടറിയായിരുന്ന മോര്‍ലി പ്രഭുവിനെഴുതി – “I can only repeat that he is the most dangerous man we have to reckon with.’
ആയിരത്തിതൊള്ളായിരത്തി പത്തില്‍ ഹ്രസ്വമെങ്കിലും സംഭവബഹുലമായ രാഷ്ട്രീയ ജീവിതത്തില്‍ നിന്നും അരവിന്ദന്‍ ആദ്ധ്യാത്മികതയിലും യോഗസാധനയുടെ ആഴങ്ങളിലും മുഴുകി. ‘സ്വാതന്ത്ര്യത്തെ ഭാരതത്തിന്റെ ലക്ഷ്യമാക്കി തീര്‍ക്കാന്‍ വേണ്ടി ഭാരത രാഷ്ട്രീയത്തിന്റെ ഭാവത്തിലും മുഴുവന്‍ ഭാരതീയരുടെയും വികാരത്തിലും പരിവര്‍ത്തനം സാധിപ്പിക്കുന്ന കാര്യത്തില്‍ ആവശ്യമായ ജോലി ധാരാളമായി ചെയ്തു കഴിഞ്ഞു’ എന്ന് അരവിന്ദന്‍ സ്വയം കരുതി. സ്വാതന്ത്ര്യത്തിന്റെ ജ്വാലയെ ജനഹൃദയങ്ങളില്‍ ജ്വലിപ്പിച്ച് ദേശീയത്വമെന്ന ഭാവനയെ ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ച് ആ ദേശീയ ദാര്‍ശനികന്‍ രാഷ്ട്രീയ ജീവിതത്തില്‍ നിന്ന് അന്തര്‍ദ്ധാനം ചെയ്തു. പക്ഷേ അപ്പോഴും തന്റെ ജീവിതസ്വപ്‌നങ്ങളുടെയെല്ലാം പൂര്‍ത്തീകരണത്തിനുള്ള ആധാരശിലയായി അരവിന്ദന്‍ കണക്കാക്കിയിരുന്നത് ഉയിര്‍ത്തെഴുന്നേല്‍ക്കപ്പെട്ട സ്വതന്ത്രഭാരതത്തെ തന്നെയായിരുന്നു. അതേക്കുറിച്ച് പി. പരമേശ്വരന്‍ ഇങ്ങനെ പറയുന്നു ‘തന്റെ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിച്ച് പോണ്ടിച്ചേരിയിലേക്കു പിന്‍വാങ്ങിയ മഹായോഗി അരവിന്ദന്‍ ആദ്ധ്യാത്മികസാധനയില്‍ മുഴുകിയിരുന്നപ്പോഴും സ്വതന്ത്രഭാരതത്തിന്റെ പുന:സംവിധാനത്തെക്കുറിച്ചുള്ള ആശയങ്ങള്‍ക്ക് രൂപംകൊടുത്തുകൊണ്ടിരുന്നു.’ (സ്വതന്ത്രഭാരതം ഗതിയും നിയതിയും, പി. പരമേശ്വരന്‍ പേജ് 141)
ഭാരതത്തിലെ സ്വാതന്ത്ര്യ പ്രക്ഷോഭണത്തിന്റെ ഗതിതിരിച്ചു വിട്ടതില്‍ മഹായോഗി അരവിന്ദന്‍ വഹിച്ച പങ്ക് നിസ്തുലമായിരുന്നു. അതേക്കുറിച്ച് പട്ടാഭി സീതാരാമയ്യ അഭിപ്രായപ്പെടുന്നത് ഇങ്ങനെയാണ്: ‘ഇന്ന് അരവിന്ദന്‍ അറിയപ്പെടുന്നത് മറ്റെന്തിനെക്കാളുമുപരി ഋഷി ആയിട്ടാണ്. എന്നാല്‍ ഭാരതസ്വാതന്ത്ര്യത്തിന്റെ ആദ്യഭാഗത്ത് അതിപ്രധാനമായ പങ്കുവഹിച്ച ഒരു വലിയ രാഷ്ട്രീയ നേതാവും ദ്രഷ്ടാവുമായി നമുക്കദ്ദേഹത്തെ കണക്കാക്കാം. അദ്ദേഹം ദേശീയത്വത്തിന്റെ പ്രവാചകനായിരുന്നു. നമ്മുടെ രാഷ്ട്രീയത്തില്‍ മൗലികമായ വ്യതിയാനം വരുത്തിയ രണ്ടു മുഖ്യ വസ്തുതകള്‍ അദ്ദേഹം തുടങ്ങിവച്ചവയായിരുന്നു. പൂര്‍ണ്ണസ്വരാജ് നമ്മുടെ ലക്ഷ്യമായി കണക്കാക്കണമെന്ന കാഹളാഹ്വാനവും, അന്നോളം കോണ്‍ഗ്രസ് അനുവര്‍ത്തിച്ചു വന്ന ഭിക്ഷാടനത്തിന്റെ സ്ഥാനത്ത് സ്വാശ്രയത്വത്തിന്റെയും നിസ്സഹകരണത്തിന്റെയും നയം നടപ്പാക്കലും.’
ആത്മവിസ്മൃതിയിലാണ്ടിരുന്ന ഭാരതം അരവിന്ദനില്‍ നിന്നും ആത്മവിശ്വാസമാര്‍ജ്ജിച്ചു. ആ ശക്തിപീഠത്തില്‍ നിന്നും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടു. ഒടുവില്‍ ആ സ്വാതന്ത്ര്യ ഉപാസകന്റെ ജന്മനാളില്‍ തന്നെ രാഷ്ട്രം സ്വതന്ത്രമായി.1947 ആഗസ്റ്റ് പതിനാലിന് ആകാശവാണിയിലൂടെ ഭാരതത്തിന് സ്വാതന്ത്ര്യദിന സന്ദേശം നല്‍കാന്‍ ശ്രീ അരവിന്ദന്‍ നിയുക്തനായി. ഭാരതസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വീണ്ടുമൊരിക്കല്‍ ആ ഋഷിയുടെ വചനങ്ങളിലൂടെ പുറത്തു വന്നു. ‘ആഗസ്റ്റ് പതിനഞ്ച് സ്വതന്ത്രഭാരതദിനമാണ്. അവളെ സംബന്ധിച്ചിടത്തോളം പഴയ കാലഘട്ടത്തിന്റെ അന്ത്യത്തെയും പുതിയ കാലഘട്ടത്തിന്റെ ആരംഭത്തെയും അതു കുറിക്കുന്നു. എന്നാല്‍ നമ്മെ സംബന്ധിച്ചു മാത്രമല്ല, ഏഷ്യയെയും സമസ്തലോകത്തെയും സംബന്ധിച്ചും അതിന് പ്രാധാന്യമുണ്ട്. എന്തുകൊണ്ടെന്നാല്‍ രാഷ്ട്രങ്ങളുടെ സമൂഹത്തിലേയ്ക്ക് മനുഷ്യരാശിയുടെ രാഷ്ട്രീയവും സാമാജികവും സാംസ്‌കാരികവും ആദ്ധ്യാത്മികവുമായ ഭാവിയെ നിര്‍ണ്ണയിക്കുന്നതില്‍ ഒരു വലിയ പങ്കുവഹിക്കുവാന്‍ പോകുന്ന അമേയമായ സാദ്ധ്യതകളുള്ള പുതിയ ശക്തിയുടെ പ്രവേശനത്തെയാണ് അതു വിജ്ഞാപനം ചെയ്യുന്നത്.’
സ്വതന്ത്രഭാരതത്തെക്കുറിച്ചും അതിന്റെ ഭാവികാലത്തെക്കുറിച്ചും ശ്രീ അരവിന്ദന്‍ നടത്തിയ പ്രവചനങ്ങളെല്ലാം അദ്ദേഹത്തിന്റെ മഹാസമാധിക്കുശേഷം യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്നു. അരവിന്ദ ദര്‍ശനങ്ങളുടെ പ്രസക്തി അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. അരവിന്ദന്റെ ആത്മമിത്രം കൂടിയായിരുന്ന ചിത്തരഞ്ജന്‍ ദാസ് പറഞ്ഞതുപോലെ ”പ്രക്ഷുബ്ധമായ ഈ അന്തരീക്ഷമെല്ലാം അവസാനിച്ച് പ്രക്ഷോഭങ്ങളെല്ലാം കെട്ടടങ്ങി അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞ് പോയി വളരെക്കാലം കഴിഞ്ഞാലും ദേശഭക്തിയുടെ കവിയായും ദേശീയതയുടെ പ്രവാചകനായും മാനവികതയുടെ പ്രണേതാവായും അദ്ദേഹം കണക്കാക്കപ്പെടും. അദ്ദേഹം വിടപറഞ്ഞ് വളരെക്കാലം കഴിഞ്ഞാലും അദ്ദേഹത്തിന്റെ വാക്കുകള്‍ ഭാരതത്തില്‍ മാത്രമല്ല, വിദൂരമായ കരകളിലും സമുദ്രങ്ങളിലും വരെ വീണ്ടും വീണ്ടും പ്രതിധ്വനിച്ചുകൊണ്ടേയിരിക്കും.”