Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

പാലത്തായി കേസ്: മറഞ്ഞിരിക്കുന്നവരെ പുറത്തുകൊണ്ടുവരണം

സി. സദാനന്ദന്‍ മാസ്റ്റര്‍

Print Edition: 31 July 2020

ഇസ്ലാമിക ഭീകരവാദത്തിന്റെ പ്രയോക്താക്കള്‍ പുതിയ ചില പദപ്രയോഗങ്ങള്‍ സംഘടിതമായി പ്രചരിപ്പിച്ചു തുടങ്ങിയിരിക്കുന്നു എന്നതാണ് വര്‍ത്തമാനകാല കേരളത്തിലെ ഏറ്റവും പുതിയ വിശേഷം. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ പ്രദേശത്താണ് ‘ജിന്ന് ഇറങ്ങാന്‍ പോകുന്നു’ എന്ന, താക്കീതു രൂപത്തിലുള്ള ചുവര്‍ പ്രചാരണ വാക്യം പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ചുവരില്‍ മാത്രമല്ല, സമൂഹമാധ്യമങ്ങളുടെ എല്ലാ പുറങ്ങളിലും പുറമ്പോക്കുകളിലും ഈ വരമൊഴി തരംഗമായി സജീവമാകുന്നുണ്ട്. കെട്ടിച്ചമയ്ക്കപ്പെട്ട പാലത്തായി ബാലപീഡനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പത്മരാജന്‍ എന്ന അധ്യാപകനെ ചൂണ്ടിയാണ് ഈ പ്രചാരണം.
ഇസ്ലാമിക വിശ്വാസ പ്രകാരം ജിന്നെന്നാല്‍ മനുഷ്യനോളം പദവി അനുവദിക്കപ്പെട്ട ദൈവ സൃഷ്ടി തന്നെയാണ്. ദൈവവും മതഗ്രന്ഥത്തില്‍ വിശദമാക്കപ്പെട്ട പ്രബോധനങ്ങളും ജിന്നിനും ബാധകമാണ്. മണ്ണുകൊണ്ട് മനുഷ്യനെയും അഗ്‌നിയാല്‍ ജിന്നിനെയും സൃഷ്ടിച്ചു. പല രൂപങ്ങള്‍ കൈവരിക്കാനുള്ള കഴിവ് ജിന്നിനുണ്ട്. ഖുര്‍ ആനോട് വിശ്വാസവും പ്രതിബദ്ധതയും പുലര്‍ത്താത്ത ജിന്നിനെ ശൈത്താനായും (ചെകുത്താന്‍) പിശാചായും ചിത്രീകരിക്കുന്നുണ്ട്. ‘ക്രൂരന്‍മാരായ പുരുഷന്‍മാര്‍’ എന്ന വിശേഷണവുമുണ്ട് ജിന്നിന്. ചുരുക്കത്തില്‍ ഏതു രൂപത്തിലും പ്രത്യക്ഷപ്പെട്ട് എന്തു പൈശാചികവൃത്തിയും ചെയ്യുന്ന സംഹാരശക്തി എന്നര്‍ത്ഥം. അതായത് ജിന്നിറങ്ങും എന്നു പറഞ്ഞാല്‍ ഏതു രീതിയിലുമുള്ള ചോരക്കളി ഉറപ്പ് എന്നു മനസ്സിലാക്കണം. ചുരുക്കിപ്പറഞ്ഞാല്‍ പരസ്യമായ കൊലവിളി.

പാനൂരിനടുത്ത് പാലത്തായി സ്‌കൂളില്‍ അധ്യാപകനായ പത്മരാജന്‍ മാഷിനെ കേരളം മറന്നു കാണില്ല. കഴിഞ്ഞ മൂന്നു മാസത്തോളമായി അദ്ദേഹം തടവറയ്ക്കുള്ളിലായിരുന്നു. തന്റെ വിദ്യാലയത്തില്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന പിഞ്ചുബാലികയെ പീഡിപ്പിച്ചു എന്നതാണ് പോലീസ് ചുമത്തിയ കുറ്റം. പാനൂര്‍ സി.ഐ യുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍, ആരോപിക്കപ്പെട്ട കുറ്റം സ്ഥാപിക്കാനുള്ള തെളിവ് കണ്ടെത്താനായില്ല. അതുകൊണ്ടു തന്നെ നടപടിയും സാധ്യമല്ലാതായി. തിരക്കഥ രചിച്ച തല്പരകക്ഷികള്‍ (മുഖ്യധാരാ മാധ്യമ രംഗത്തുള്‍പ്പടെ സാമൂഹ്യ ജീവിതത്തില്‍ സജീവ സാന്നിധ്യമായ തീവ്ര രാഷ്ട്രീയ ഇസ്ലാമിസ്റ്റുകള്‍) സ്ഥലം എം.എല്‍.എ കൂടിയായ ആരോഗ്യ – സാമൂഹ്യക്ഷേമ മന്ത്രി ഉള്‍പ്പടെയുള്ള രാഷ്ട്രീയ, ഭരണ നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കി. കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകളുടെ പ്രഹരശേഷി അളന്നു തൂക്കി കണക്കെടുത്ത മനുഷ്യ സ്‌നേഹിയായ മന്ത്രി ഉടന്‍ രംഗത്തുവന്നു. അവരുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടിടപെട്ടതിനെത്തുടര്‍ന്ന് കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.

ക്രൈംബ്രാഞ്ച് അന്വേഷണം മുറയനുസരിച്ച് തൊണ്ണൂറു നാള്‍ തികയുന്നതിന് തൊട്ടുമുമ്പ് അവര്‍ കോടതിയില്‍ ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചു. തുടര്‍ന്ന് പത്മരാജന്‍ മാഷിന് ജാമ്യം അനുവദിച്ചു. അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ട കുറ്റം സ്ഥാപിക്കാന്‍ തക്ക തെളിവുകള്‍ സമാഹരിക്കാന്‍ ക്രൈംബ്രാഞ്ച് പോലീസിനുമായില്ല. അതു കാരണമാണത്രേ കുറ്റപത്രം ‘ഭാഗിക’മായത്. പോലീസിന്റെ കഴിവുകേടു കൊണ്ടല്ല അങ്ങനെ സംഭവിച്ചത്. കുറ്റാന്വേഷണത്തില്‍ അതിവിദഗ്ദ്ധരായ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍മാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്നു മാസം തലങ്ങും വിലങ്ങും അന്വേഷിച്ചിട്ടും പോക്‌സോ ചുമത്താനുള്ള തെളിവ് തരിമ്പു പോലും ലഭിക്കാഞ്ഞത് കെട്ടിച്ചമച്ച ആരോപണമായതുകൊണ്ടാണ്. മാഷിനെതിരെ കേസു വന്ന അന്നേ ഏവര്‍ക്കും ബോധ്യമായതാണ്, ഇത് കൃത്രിമമായി പടച്ചുണ്ടാക്കിയതാണെന്ന്. ഇതുമായി ബന്ധപ്പെട്ട് പുറത്തു വന്ന, ഉയര്‍ന്ന പോലീസ് മേധാവിയുടെ വെളിപ്പെടുത്തല്‍ ഈ ബോധ്യത്തിന് അടിവരയിടുന്നു. ഇനി കുറ്റപത്രം പൂര്‍ണമാക്കുവാന്‍ എന്തൊക്കെ ഗൂഢാലോചനയാവും അണിയറയില്‍ അരങ്ങേറുക എന്നു കാണാനിരിക്കുന്നതേയുള്ളൂ. തലയും വാലുമില്ലാത്ത കുറ്റപത്രത്തിന്റെ ബലത്തില്‍ പോക്‌സോ ചുമത്തി അകത്തിടാന്‍ പറ്റാത്തതിനാല്‍ അനുവദിക്കപ്പെട്ട ജാമ്യം റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ചും കുട്ടിയുടെ അമ്മയും കോടതിയെ സമീപിച്ചെന്നാണ് അറിയുന്നത്. കുറ്റപത്രം പൂര്‍ണ്ണമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മുകളില്‍ നിന്ന് ഉത്തരവുമിറങ്ങിക്കഴിഞ്ഞു. അതനുസരിച്ചുള്ള നാടകത്തിന് അണിയറയില്‍ റിഹേഴ്‌സല്‍ ഇതിനകം തുടങ്ങിക്കാണും. അതായത് ജിന്നിന്റെ വിളയാട്ടം ആരംഭിച്ചെന്ന് സാരം.

പത്മരാജന്‍ മാഷിനെ അറസ്റ്റു ചെയ്തപ്പോഴും പിന്നീട് ജാമ്യം ലഭിച്ചതിനു ശേഷവുമുണ്ടായ ചില പ്രതികരണങ്ങള്‍ ഏറെ ഗൗരവമുള്ളതാണ്. തീവ്രവാദമുയര്‍ത്തുന്ന ഇസ്ലാമിക സംഘടനകളും ചില ഭീകരപ്രവര്‍ത്തനക്കൂട്ടായ്മകളും പരസ്യമായി ഭീഷണി മുഴക്കുകയാണ്. ഇവ, ഏതാനും തലതിരിഞ്ഞ സാമൂഹ്യ ദ്രോഹികളുടെ ജല്പനമായി കണ്ടു കൂടാ. പലതിന്റെയും കേളികൊട്ടാണ്. ആസൂത്രിതമായ നീക്കമാണ്. കേരളത്തിലെമ്പാടും കണ്ണൂര്‍ ജില്ലയില്‍ പ്രത്യേകിച്ചും പലയിടത്തും ദേശീയ പ്രസ്ഥാനങ്ങളുടെ ഉശിരന്‍മാരായ യുവ കാര്യകര്‍ത്താക്കളെ ജിഹാദി ഭീകരന്‍മാര്‍ കൊലപ്പെടുത്തിയിട്ടുണ്ട്. ഗൂഢാലോചനയിലും ആയുധപരിശീലനത്തിലുമേര്‍പ്പെട്ട ഭീകരന്‍മാരെ കനകമലയിലും നാറാത്തും പോലീസ് കൈയ്യോടെ പിടികൂടിയ സംഭവം മറന്നുകൂടാ.

പുതിയ പരീക്ഷണവുമായി അവര്‍ വീണ്ടും സജീവമാവുകയാണ്. അതിനാകട്ടെ കരുക്കളാക്കുന്നത് നിഷ്‌ക്കളങ്ക ബാല്യങ്ങളെയും നിരാലംബ കുടുംബങ്ങളെയുമാണ്. മന:പൂര്‍വം ചിലരെ ഇര വേഷം കെട്ടിക്കുക. ചിലരെ ഇരകള്‍ക്കു ചേര്‍ന്ന വേട്ടക്കാരായും ചിത്രീകരിക്കുക. വ്യാജമായി സൃഷ്ടിക്കപ്പെടുന്ന ഇരകളുടെ സംരക്ഷകരായി രംഗപ്രവേശം ചെയ്യുക. ഇര വാദമുയര്‍ത്തി ശ്രദ്ധയാകര്‍ഷിക്കുക. വോട്ടു ബാങ്കിന്റെ പിറകെയോടുന്ന ആര്‍ത്തിപ്പണ്ടാരങ്ങളായ കപട രാഷ്ട്രീയക്കാരെയും നിയമപാലന- നീതിന്യായ സംവിധാനങ്ങളെയും സമ്മര്‍ദ്ദത്തിലാഴ്ത്തുക. ഒടുവില്‍ സ്വയം ശിക്ഷ വിധിച്ച് നടപ്പിലാക്കുക. വെടിമരുന്നിന്റെയും ചോരയുടെയും രൂക്ഷഗന്ധം ലഹരിയായി ഉപയോഗിക്കുന്നവരും വാള്‍ത്തലപ്പുകള്‍ കൊണ്ട് മത സാമ്രാജ്യം തീര്‍ക്കാമെന്ന് സ്വപ്‌നം കാണുന്നവരും അങ്ങനെയൊക്കെ ചെയ്യുമെന്നതിന് കാലം സാക്ഷി.

മുസ്ലിം സ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന് പ്രചരിപ്പിച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് നാദാപുരത്ത് ഈന്തുള്ളതില്‍ ബിനുഎന്ന പാവം ഡിവൈഎഫ്‌ഐക്കാരനെ ഇസ്ലാമിക ഭീകരര്‍ പട്ടാപ്പകല്‍ കൊലപ്പെടുത്തിയത് ഓര്‍ക്കുക. തെരുവംപറമ്പത്തു നബീസയെ നിസ്‌കാരപ്പായയിലിട്ട് ബിനു ക്രൂരമായി ബലാത്സംഗം ചെയ്തു എന്നായിരുന്നു പ്രചാരണം. ആസൂത്രിതമായ വ്യാജ ആരോപണമായിട്ടുപോലും മുസ്ലീം തീവ്രവാദികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ബിനുവിനെ പോലീസ് അറസ്റ്റുചെയ്തു. ജാമ്യത്തിലിറങ്ങിയ ബിനുവിനെ ഭീകരവാദികള്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സത്യം പുറത്തുവന്നു. ബലാത്സംഗക്കഥ ആസൂത്രിതമായ വ്യാജ പ്രചാരണമായിരുന്നെന്നും ചില മത തീവ്രവാദ സംഘടനകള്‍ തന്നെ ദുഷ്ട ലാക്കോടെ കരുവാക്കുകയായിരുന്നെന്നും നബീസു കോഴിക്കോട്ട് നടത്തിയ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.
കാശ്മീരിലെ കത്വ സംഭവത്തിന്റെ പേരില്‍ കേരളത്തില്‍ നടമാടിയ അക്രമസംഭവങ്ങള്‍ നല്‍കുന്ന സന്ദേശവും മറ്റൊന്നല്ല. ആസിഫ എന്ന എട്ടു വയസ്സുകാരി പെണ്‍കുട്ടിയെ ക്ഷേത്രത്തിനുള്ളില്‍ വെച്ച് പീഡിപ്പിച്ചു കൊന്നെന്നു പ്രചരിപ്പിച്ചാണ് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഒരു വാട്ട്‌സാപ്പ് ഹര്‍ത്താല്‍ അരങ്ങേറിയത്. ഹര്‍ത്താലിന്റെ മറവില്‍ അഴിഞ്ഞാടിയ കലാപകാരികള്‍ കാട്ടിക്കൂട്ടിയ പരാക്രമങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങള്‍ കൊള്ളയടിക്കപ്പെട്ടു. ഇടത്, വലത് രാഷ്ട്രീയ കക്ഷികള്‍ നടത്തിയ നെറികെട്ട പ്രചാരണം അക്രമികള്‍ ആയുധമാക്കി. എന്നാല്‍ ജീവഭയം കാരണം ആരും പരാതി നല്‍കിയില്ല. ഏതായാലും ഒടുവില്‍ സത്യം പുറത്തുവന്നു. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത് ക്ഷേത്രത്തിനകത്തു വെച്ചല്ല, സമീപത്തുള്ള കാലിത്തൊഴുത്തില്‍ വെച്ചാണെന്നും പ്രതികള്‍ തീവ്രവാദികള്‍ ചൂണ്ടിക്കാട്ടിയവരല്ലെന്നും കോടതിക്ക് ബോധ്യപ്പെട്ടു. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ കോടതി പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

പാലത്തായി കേസില്‍ ആരോപണ വിധേയനായ അധ്യാപകന്‍ പത്മരാജന്റെ സഹധര്‍മിണി ജീജ, സംഭവത്തെക്കുറിച്ച് സമഗ്രവും ശാസ്ത്രീയവുമായ അന്വേഷണമാവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക്, കേസുണ്ടായ കാലത്തു തന്നെ പരാതി സമര്‍പ്പിച്ചിരുന്നു. തന്റെ ഭര്‍ത്താവിനെതിരെ ഗൂഢലക്ഷ്യത്തോടെയാണ് ആരോപണമുയര്‍ത്തിയതെന്ന് പറയുന്ന ജീജ ഇതിന്റെ പിന്നില്‍ സ്ഥാപിത താല്പര്യങ്ങളുണ്ടെന്നും പരാതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. മുന്‍ വിധിയോടെയുള്ള സമീപനം തിരുത്തി സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവന്നില്ലെങ്കില്‍ നാലും രണ്ടും പ്രായമുള്ള തന്റെ പിഞ്ചു കുഞ്ഞുങ്ങളോടൊപ്പം ജീവിതമവസാനിപ്പിക്കേണ്ടി വരുമെന്ന നിസ്സഹായതയും പ്രകടമാക്കുന്നുണ്ട്, ജീജ ഡി.ജി.പി ക്ക് നല്‍കിയ പരാതിയില്‍. സമൂഹ മന:സാക്ഷിക്കു മുന്നില്‍ സമര്‍പ്പിക്കപ്പെട്ട നിവേദനമാണിതെന്ന കാര്യത്തില്‍ സംശയമില്ല. സങ്കീര്‍ണമായ സാമൂഹ്യ സമസ്യ ഉരുത്തിരിയുന്നതിനു മുന്നെ ബന്ധപ്പെട്ടവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്.

പത്മരാജന്‍ മാസ്റ്റര്‍ പ്രമുഖ ദേശീയ രാഷ്ട്രീയ കക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രാദേശിക നേതാവായിരുന്നു. കുറ്റാരോപിതനായി അറസ്റ്റ് ചെയ്യപ്പെട്ട ഉടന്‍ അദ്ദേഹത്തെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. പ്രതി ആരായാലും ആരോപിക്കപ്പെട്ട കുറ്റം ഗുരുതരമായതെന്നും സത്യമെങ്കില്‍ കടുത്ത ശിക്ഷ തന്നെ പ്രതിവിധിയെന്നും ഇതിനകം പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുമുണ്ട്. കമ്മീഷനെ വെച്ച് പാര്‍ട്ടി അന്വേഷിച്ചോളാമെന്ന് പ്രഖ്യാപിക്കുകയും നിയമ- നീതിന്യായ സംവിധാനത്തിന് കുറ്റവാളിയെ വിട്ടുകൊടുക്കാതെ ചില കണ്ണില്‍പൊടിയിടല്‍ നാടകം നടത്തി പുകമറ സൃഷ്ടിച്ച് ആരോപണ വിധേയനെ എങ്ങനെയും സംരക്ഷിക്കുകയും ചെയ്യുന്ന ഞാണിന്‍മേല്‍ കളികള്‍ ഏറെ കണ്ടവരാണ് കേരളീയര്‍. അതില്‍ നിന്ന് ഭിന്നമാണ് പത്മരാജന്‍ മാസ്റ്ററുടെ പാര്‍ട്ടി സ്വീകരിച്ച നിലപാട്.

കേസില്‍ ദുരൂഹതകള്‍ ഏറെയുണ്ടെന്ന് കാര്യവിവരമുള്ള ഏതൊരാളും സമ്മതിക്കും. പ്രത്യേകിച്ച് ജീജയുടെ പരാതിയില്‍ പരാമര്‍ശിക്കുന്ന ചില ഘടകങ്ങള്‍ കണക്കിലെടുക്കുമ്പോള്‍. കേന്ദ്ര ഭരണകൂടം പാസാക്കിയ പൗരത്വ നിയമ ഭേദഗതിയെ ശക്തമായി അനുകൂലിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ തീക്ഷ്ണമായ പ്രതികരണമുയര്‍ത്തിക്കൊണ്ടു വന്നയാളാണ് പത്മരാജന്‍ മാസ്റ്റര്‍. അപ്പോഴൊക്കെ പൗരത്വ നിയമ ഭേദഗതിക്കെതിരെ കലാപം സൃഷ്ടിക്കാന്‍ ആസൂത്രിത ശ്രമം നടത്തിയ ചില ഇസ്ലാമിക തീവ്രവാദ സംഘങ്ങളില്‍ നിന്ന് നേരിട്ടും അല്ലാതെയുമുള്ള ഭീഷണി അദ്ദേഹം നേരിടുകയും ചെയ്തിട്ടുണ്ട്. ഒരു ഘട്ടത്തില്‍ ഒരു പ്രത്യേക സമുദായത്തില്‍ പെട്ട കുട്ടികളെ സ്‌കൂളില്‍ നിന്ന് പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച് സ്‌കൂള്‍ മാനേജ്‌മെന്റിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമവും നടന്നതായറിയുന്നു. ഇതിന്റെയൊക്കെ തുടര്‍ച്ചയായി വേണം പീഡനാരോപണത്തെ കാണാന്‍. സി.എ.എ. വിരുദ്ധ കലാപത്തിന് നേതൃത്വം കൊടുത്ത എസ്.ഡി.പി.ഐ, മുസ്ലിം ലീഗ് തുടങ്ങിയ സംഘടനകളാണ് പത്മരാജന്‍ മാസ്റ്റര്‍ക്കെതിരെയുള്ള പ്രചാരണത്തിനും നേതൃത്വം നല്‍കുന്നതെന്ന് മാസ്റ്റരുടെ സഹധര്‍മിണി ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, ചില ദ്യശ്യ മാധ്യമ പ്രവര്‍ത്തകര്‍ കാണിക്കുന്ന അമിതാവേശവും സംശയമുണര്‍ത്തുന്നതാണ്. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ പാലിക്കേണ്ട പഥ്യങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ഒരു പ്രമുഖ ചാനല്‍ ഇക്കാര്യം സംപ്രേഷണം ചെയ്തത്. സി.എ.എ ക്കെതിരെ ദല്‍ഹിയില്‍ നടന്ന ജിഹാദി കലാപത്തിന് എരിവു പകര്‍ന്നു കൊണ്ട് വ്യാജ വാര്‍ത്തകള്‍ പടച്ചുവിട്ടതിന്റെ പേരില്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ചെറുതെങ്കിലുമുള്ള പിടി വീണ ചാനലാണിതെന്നോര്‍ക്കണം. ചാനല്‍ റിപ്പോര്‍ട്ടറുടെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലവും ബന്ധങ്ങളും പരക്കെ സംശയിക്കപ്പെടുന്നുണ്ടെന്നതും കണക്കിലെടുക്കേണ്ടതാണ്.

പരാതി ഉയര്‍ന്നപ്പോള്‍ തന്നെ പാനൂര്‍ പോലീസ് ചടുലമായ അന്വേഷണം ആരംഭിച്ചതാണ്. കുറ്റാരോപിതനായ വ്യക്തി സംഭവദിവസം സ്ഥലത്തുണ്ടായിരുന്നില്ലെന്നതിന് ആധുനിക സങ്കേതം ഉപയോഗിച്ചുള്ള അന്വേഷണത്തിലൂടെ ബോധ്യപ്പെടുത്താനാവുമെന്ന് പത്മരാജന്റെ സഹധര്‍മ്മിണി ചൂണ്ടിക്കാട്ടിയുണ്ട്. മാത്രവുമല്ല, പത്മരാജന്റെ സഹപ്രവര്‍ത്തകരും ഇത് സാക്ഷ്യപ്പെടുത്തുന്നു. പീഡനം നടന്നുവെന്ന് പറയപ്പെടുന്ന ശുചി മുറി ക്ലാസ് മുറികള്‍ക്ക് അഭിമുഖമായി ഏതാണ്ട് മൂന്നു മീറ്റര്‍ മാത്രം അകലത്തിലുള്ളതാണ്. കുട്ടി കോടതി മുമ്പാകെ നല്‍കിയ മൊഴിയിലും അസ്വാഭാവികതയും പൊരുത്തക്കേടുകളുമേയുള്ളൂ. മൊഴിയില്‍ സൂചിപ്പിച്ച തിയ്യതികളും വ്യക്തികളും സ്ഥലങ്ങളും സംഭവങ്ങളുമെല്ലാം കാല്പനികവും അവിശ്വസനീയവുമാണ്. അരുതാത്തത് സംഭവിച്ചിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നതെങ്കില്‍ ആര്, എപ്പോള്‍, എവിടുന്ന് എന്ന് തെളിയിക്കപ്പെടുക തന്നെ വേണം. ആക്രമിക്കപ്പെട്ട ആ കുരുന്നിനും കുടുംബാംഗങ്ങള്‍ക്കും നീതി ലഭ്യമാക്കണം. ക്രൂരവും പൈശാചികവുമായ കൃത്യം ചെയ്തയാളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക തന്നെ വേണം. അതിനു പകരം കാറ്റുള്ളപ്പോള്‍ തൂറ്റാന്‍ നില്‍ക്കുന്ന ഏര്‍പ്പാട് അനുവദിച്ചുകൂടാ. തങ്ങളുടെ കുത്സിത പ്രവൃത്തികള്‍ക്ക് തടസ്സമായേക്കാവുന്നവരെ തെരഞ്ഞുപിടിച്ച് ഇല്ലായ്മ ചെയ്യാന്‍ ഇത്തരം സംഭവങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കു നേരെ നിസ്സംഗത പാലിച്ചാല്‍ ഭാവിയില്‍ ഏറെ വില നല്‍കേണ്ടിവരും.

പത്മരാജന്‍ മാസ്റ്റരുടെ അറസ്റ്റിനെത്തുടര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ സമൂഹ മാധ്യമങ്ങളില്‍ സംഘടിത പ്രചാരണത്തിന്റെ മലവെള്ളപ്പാച്ചിലായിരുന്നു. പലതിന്റെയും ഉറവിടം ജിഹാദി മുദ്രാവാക്യങ്ങളുയര്‍ത്താറുള്ള കേന്ദ്രങ്ങളായിരുന്നുവെന്നത് യാദൃച്ഛികമല്ല. അവര്‍ക്ക് മംഗളപത്രങ്ങളെഴുതി പൊന്നാട സ്വീകരിക്കുന്ന ചില പ്രതികരണ പ്രതിഭകളും, ദേശീയ പ്രസ്ഥാനങ്ങളെന്നു കേള്‍ക്കുമ്പോള്‍ സമനില തെറ്റി തെറിപ്പാട്ടുമായി ഉറഞ്ഞു തുള്ളുന്ന ഫേസ് ബുക്ക് ജീവികളായ കഥയെഴുത്തുകാരും അതേറ്റു പിടിച്ചു. സ്ത്രീത്വത്തിന്റെ കാവലാളുകളെന്ന കാപട്യം മുഖാവരണമണിഞ്ഞ അത്തരക്കാരില്‍ ചിലര്‍ ഈ വിഷയത്തില്‍ ചീമുട്ടയെറിയാന്‍ ഒരു യുവതിയെയും തെരഞ്ഞുപിടിച്ചു. എ.ബി.വി.പിയുടെ സംസ്ഥാന സമിതി അംഗമായിരുന്ന ശ്രുതി പൊയിലൂര്‍ എന്ന പൊതുപ്രവര്‍ത്തകയായിരുന്നു അത്. പാനൂര്‍ പ്രദേശത്ത് ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ കരുത്തുറ്റ സ്ത്രീ സാന്നിധ്യമാണ് ശ്രുതി. അവരുടെ ഭര്‍ത്താവ് ബി.ജെ.പി യുടെ പ്രാദേശിക നേതാവും അധ്യാപകനുമായ മനോജും നിന്ദ്യമായ സൈബര്‍ ആക്രമണത്തിന് ഇരയാകേണ്ടി വന്നു. കൂടെ പ്രമുഖ ബി.ജെപി നേതാക്കളും. ഇപ്പോള്‍ ഈ ദമ്പതിമാരെക്കൂടി കേസില്‍ കുരുക്കാനുള്ള സംഘടിത നീക്കം ആരംഭിച്ചിട്ടുണ്ട്. ഇതൊന്നും നിസ്സാരമായി കണ്ടുകൂടാ.

പലതിന്റെയും പരീക്ഷണശാലയാണ് കേരളം. മതമൗലിക തീവ്രവാദ സംഘടനകള്‍ പല ബ്രാന്‍ഡുകളില്‍ പല തലങ്ങളില്‍ സജീവമാണിവിടെ. തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനും പടര്‍ന്നു കയറാനും പുത്തന്‍ മാര്‍ഗ്ഗങ്ങള്‍ തേടുന്നതില്‍ വിദഗ്ദ്ധരാണവര്‍. ഏറെ കുപ്രസിദ്ധി നേടിയ ലൗ ജിഹാദ് പോലുള്ള പ്രതിഭാസങ്ങള്‍ ഹരിശ്രീ കുറിച്ചത് ഈ കേരളത്തിലാണെന്ന് മറക്കരുത്. പുതിയ തരം ജിഹാദിന്റെ അരങ്ങേറ്റം പോക്‌സോ കേസുകളിലൂടെ പരീക്ഷിക്കപ്പെടില്ലെന്ന് ഉറപ്പിക്കാനാവില്ല. ആള്‍ പിടിയന് ആള്‍ ഭേദമില്ലെന്നാണല്ലോ. സാധ്യമായ ഒരു മാര്‍ഗ്ഗമായി ഇത്തരം സംഭവങ്ങള്‍ ഉപയോഗപ്പെടുമ്പോള്‍ അത്തരക്കാര്‍ വെറുതെയിരിക്കില്ലെന്ന് കാലം തെളിയിച്ചിട്ടുണ്ട്. ദേശീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരും കാര്യകര്‍ത്താക്കളുമായി അനേകം പേര്‍ അധ്യാപന രംഗത്തും മറ്റും ജനകീയാംഗീകാരം നേടിയവരായുണ്ട്. അവരെ വീഴ്ത്താനുള്ള ഒന്നാന്തരം ഉപകരണമായി പോക്‌സോ നിയമം കൈകാര്യം ചെയ്യപ്പെടാന്‍ ഇടയായിക്കൂടാ. അതു കൊണ്ടു തന്നെ സൂക്ഷ്മതയും ജാഗ്രതയും അനിവാര്യമാകുന്നു. അത് അധികാരികള്‍ക്കു മാത്രം പോരാ. പൊതു പ്രവര്‍ത്തകര്‍ക്കും വേണം.

ഇത്തരം സംഭവങ്ങളിലുയര്‍ത്തുന്ന പ്രതികരണവും പ്രക്ഷോഭവും ‘സെലക്ടീവ്’ ആവുകയാണ്. പാലത്തായി കേസില്‍ പത്മരാജന്‍ മാസ്റ്റര്‍ക്ക് ജാമ്യം ലഭിച്ചതിനെതിരെ ആദ്യം പ്രതികരിച്ചത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ്. അതു കഴിഞ്ഞ് കേരളത്തിലെ അമ്പതു പ്രമുഖ വനിതകള്‍ (?) ഒപ്പിട്ട ഒരു പരാതി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കപ്പെട്ടു. അവരില്‍ ഒന്നാം പേരുകാരി കോണ്‍ഗ്രസ് എം.പി യായ രമ്യ ഹരിദാസാണ്. ജാമിയ മില്ലിയ സര്‍വകലാശാലയില്‍ കലാപം നടത്തിയ ദേശദ്രോഹികള്‍ക്ക് ദില്ലിയില്‍ സുരക്ഷിത താവളമൊരുക്കിയത് ഇതേ മഹിളാ നേതാവാണെന്നത് കൂട്ടി വായിക്കണം. ഒപ്പിട്ട ‘പ്രമുഖ’ രില്‍ മാല പാര്‍വതിയും ബിന്ദു അമ്മിണിയുമൊക്കെയുണ്ട് എന്നതാണ് മറ്റൊരു അശ്ലീലം! ഇവരൊന്നും എല്ലാം കാണില്ല. കാസര്‍ഗോട്ട് പതിനാറുകാരിയായ ഒരു മുസ്ലിം പെണ്‍കുട്ടിയെ മദ്രസാ അധ്യാപകനായ പിതാവും കൂട്ടുകാരും ചേര്‍ന്ന് പീഡിപ്പിച്ച സംഭവം ഇവരൊന്നും അറിഞ്ഞിട്ടേയില്ല!

ബലിയാടുകളെ തേടിപ്പോവുകയാവരുത് സാമൂഹ്യ പ്രതിബദ്ധതയുള്ള മാധ്യമങ്ങളും രാഷ്ട്രീയ കക്ഷികളും ചെയ്യേണ്ടത്. എന്നാല്‍ ഇവിടെ കാണുന്നത് അതാണ്. ഭരണകക്ഷിയും പ്രതിപക്ഷവും കൂടുതല്‍ ഉത്തരവാദിത്തം ഇക്കാര്യത്തില്‍ കാണിക്കണം. സംഘടിത മത സമൂഹത്തിന്റെ മുമ്പില്‍ നല്ല കുട്ടികളാവാന്‍ ശ്രമിക്കുന്നത് ദൂരവ്യാപക ഫലങ്ങളുളവാക്കും. പത്മരാജന്‍ മാസ്റ്റരുടെ അറസ്റ്റ് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമര നാടകത്തിന് കാര്‍മികത്വം വഹിച്ചത് കണ്ണൂരിലെ പ്രമുഖ യൂത്ത് കോണ്‍ഗ്രസ് നേതാവാണ്. മോദി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ പട്ടണത്തില്‍ ഒരു പശുക്കുട്ടിയെ പരസ്യമായി കഴുത്തറുത്ത് കൊന്ന് ബീഫ് ഫെസ്റ്റ് നടത്തിയതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയുടെ ശാസന നേരിട്ട് കേള്‍ക്കുകയും ഇതിന്റെ പേരില്‍ പാര്‍ട്ടി നടപടി നേരിടുകയും ചെയ്തയാളാണീ മാന്യന്‍ എന്നോര്‍ക്കണം. ഇപ്പോള്‍ നടത്തുന്ന കളി എന്താണെന്നും എന്തിനാണെന്നും മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. ഒറ്റക്കാര്യമേ പറയാനുള്ളൂ, ശിശുക്കളും ബാലികാ ബാലന്‍മാരും എല്ലാം കൊണ്ടും സുരക്ഷിതരാകണം. അതെല്ലാവരുടെയും ചുമതലയാണ്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. നിരപരാധികള്‍ വേട്ടയാടപ്പെടുകയുമരുത് – എന്തിന്റെ പേരിലായാലും. എവിടെയോ എന്തൊക്കെയോ ഒരുങ്ങുന്നുണ്ടെന്നു വേണം സംശയിക്കാന്‍. അത് അരങ്ങത്തെത്തിയാല്‍ ഈ മനോഹര തീരം ആട് മേയ്ക്കാന്‍ പോലും കൊള്ളാതാവും. അതു കൊണ്ടു തന്നെ നിസ്സംഗരായിക്കൂടാ. നിസ്സാരമായി കണ്ടുകൂടാ. വിഷനാമ്പുകള്‍ മുളയിലേ നുള്ളണം. സമഗ്രമായ അന്വേഷണം നിയമപാലകര്‍ ഇക്കാര്യത്തില്‍ നടത്തണം. നന്‍മയാഗ്രഹിക്കുന്ന ഏവരും കൈകോര്‍ക്കണം.

Tags: പത്മരാജന്‍പാലത്തായി
Share7TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies