കൈകേയിയില്‍ അധമചിന്തയും സ്വാര്‍ത്ഥതയും ഉടലെടുത്തത് മന്ഥരയുടെ ദുര്‍ഭാഷണം മൂലമാണ്. ആചാര്യനിവിടെ സത്‌സംഗത്തിന്റെ പ്രാധാന്യവും ദുസ്സംഗത്തിന്റെ ദോഷവും ദൃഷ്ടാന്തവത്കരിക്കുന്നു.
”ദുഷ്ടസംഗംകൊണ്ടു കാലാന്തരത്തിനാല്‍
സജ്ജനനിന്ദ്യനായി വന്നുകൂടും ദൃഢം
ദുര്‍ജ്ജനസംസര്‍ഗ്ഗമേറ്റമകലവേ
വര്‍ജ്ജിക്ക വേണം സല്‍പുമാന്‍”
എന്ന് രാമായണത്തിന്‍ പറയുന്നു. ദുഷ്ടജനങ്ങളുമായുള്ള സംസര്‍ഗ്ഗം സജ്ജനങ്ങളെ നിന്ദ്യരായിത്തീരാനിടയാക്കും. ദുര്‍ജ്ജനസംസര്‍ഗ്ഗം വെടിയണം എന്ന് ഉപദേശിക്കുന്നു. പരിശുദ്ധമായ തിളക്കമാര്‍ന്ന സ്വര്‍ണ്ണത്തില്‍ അഴുക്ക് പറ്റിയാലുള്ള അവസ്ഥ എന്തെന്നാല്‍ സ്വര്‍ണ്ണംപോലും നിഷ്പ്രഭമാകുമെന്നുള്ളതാണ്.
”കജ്ജുകം പറ്റിയാല്‍ സ്വര്‍ണ്ണവും നിഷ്പ്രഭം”
അതിനാല്‍ ദുര്‍ഭാഷണങ്ങള്‍ കേള്‍ക്കാതെ സജ്ജനവാണികള്‍ മാത്രം ശ്രവിക്കുക.
സത്‌സംഗം നാരദഭക്തിസൂത്രത്തില്‍ പറയപ്പെടുന്ന ഭക്തിയുടെ പന്ത്രണ്ട് പടികളിലൊന്നാണ്. മഹത്തുക്കളുമായുള്ള സംസര്‍ഗ്ഗം കൊണ്ടും അവരുടെ കൃപകൊണ്ടും ഭക്തി ജനിക്കും. എന്നാല്‍ അവരുടെ സംസര്‍ഗ്ഗം ലഭിക്കാന്‍ പ്രയാസമത്രേ.
”മഹത്‌സംഗസ്തു ദുര്‍ലഭോƒഗമ്യോƒമേഘശ്ച”
(നാരദഭക്തിസൂത്രം, 39)
സത്‌സംഗം ദുര്‍ലഭമെന്നു മാത്രമല്ല മഹത്തുക്കളെ അറിയാനും വിഷമം. ലഭിക്കുകയും അറിയുകയും ചെയ്താലോ അതൊരിക്കലും വിഫലമാവുകയുമില്ല. അത് ഒരുവനെ ഭഗവത്പാദത്തിലെത്തിക്കും. അഗമ്യമായ മഹത്‌സംഗമാണ് ഭക്തിക്കുമുഖ്യോപായം.
ആരാണീ മഹത്തുക്കള്‍? അതിനുള്ള ഉത്തരം ഭാഗവതം നല്‍കുന്നു. ഋഷഭദേവന്‍ പുത്രന്മാരോട് അരുളുന്നു:
”മഹാന്തസ്‌തേ സമചിത്താ: പ്രശാന്താ
വിമന്യവസ്സുഹൃദസ്സാധവോ യേ”
(ഭാഗവതം, 5.5.2)
സമദര്‍ശികളും പരമശാന്തരും ക്രോധരഹിതരും സര്‍വ്വഭൂത സുഹൃത്തുക്കളും സദാചാരസമ്പന്നരുമായവരാണ് മഹത്തുക്കള്‍. ഇത്തരം സംസര്‍ഗ്ഗം കൊണ്ട് മോക്ഷം ലഭിക്കുമത്രേ.
”മഹത്സേവാം ദ്വാരമാഹുര്‍വിമുക്തേ:”
(ഭാഗവതം 5.5.2)
അതായത് മോക്ഷദ്വാരമാണ് മഹത്സേവ. ഭക്തിപോഷണത്തിനു അനേകം മാര്‍ഗ്ഗങ്ങള്‍ ഉണ്ടെങ്കിലും അവയില്‍ മുഖ്യമായത് മഹത്കൃപതന്നെ. ‘സത്‌സംഗഃ, ശേവധിര്‍നൃണാം. നിസ്തുലമായ ഒരു നിധിയാണ് സത്‌സംഗം എന്നാണ് ഭാഗവതം പറയുന്നത്. മാത്രമല്ല ഭക്തനും ഭഗവാനും അഭിന്നരാണ്. അതിനാല്‍ ഭക്താനുഗ്രഹം ഭഗവദനുഗ്രഹം തന്നെയാണ് എന്നാണ് ഭക്തിസൂത്രത്തില്‍ (41) വിവരിച്ചിരിക്കുന്നത് (തസ്മിംസ്തജ്ജനേ ഭേദാഭാവാത്). അതിനാല്‍ ”തദേവ സാധ്യതാം തദേവ സാധ്യതാം” (നാരദഭക്തിസൂത്രം 42) എന്ന്. അതായത് മഹത്‌സംഗം തന്നെ നേടിയാലും മഹത്‌സംഗം നേടിയാലും എന്ന്. സംസര്‍ഗ്ഗം വിഷയസംഗംകൊണ്ടുള്ള ദോഷങ്ങളെയെല്ലാം നീക്കുന്നതാണ്. ആകയാല്‍ സാധകന്‍ സര്‍വ്വദാ തേടേണ്ടതും നേടേണ്ടതും സത്‌സംഗമത്രെ. ഇത് സത്‌സംഗത്തിന്റെ സര്‍വ്വാതിശായിത്വത്തെ സൂചിപ്പിക്കുന്നു.
”ദുസ്സംഗ: സര്‍വഥൈവ ത്യാജ്യ: (ഭക്തിസൂത്രം 43)
ദുഷ്ടസംസര്‍ഗ്ഗം സര്‍വപ്രകാരത്തിലും വര്‍ജ്ജിക്കേണ്ടതാകുന്നു. സത്‌സംഗം സാധിച്ചില്ലെങ്കിലും ദുഃസംഗം ഉപേക്ഷിക്കേണം. ദുഷ്ടജനങ്ങളുമായും, ദുഷിച്ച ആശയങ്ങളുമായും, ദുഷ്ടചിന്ത ജനിക്കുന്ന വസ്തുക്കളുമായും ദേശങ്ങളുമായും ഉള്ള സംഗമെല്ലാം ദുഃസംഗമാണ്. സാധകന്‍ അവയെ അവധാനത്തോടെ വെടിയുകയും വേണം. ദുര്‍ജ്ജനങ്ങളുമായുള്ള സംസര്‍ഗ്ഗം ആപത്കരമാണ് എന്നതിനുള്ള തെളിവുകള്‍ ധാരാളം ഉപകഥകളിലൂടെ സന്ദര്‍ഭങ്ങളിലൂടെ എഴുത്തച്ഛന്‍ നമുക്ക് കാട്ടിത്തരുന്നു. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് കൈകേയിയും മന്ഥരയുമായുള്ള സംസര്‍ഗ്ഗം. ദുര്‍ജ്ജനസംസര്‍ഗ്ഗം കൊണ്ടു സത്യം, ശൗചം, ദയ, ശമം, ദമം തുടങ്ങിയ സദ്ഗുണങ്ങളെല്ലാം നഷ്ടമായിപ്പോകുകയും ചെയ്യും. ഇതു തന്നെയാണ് കൈകേയിയ്ക്കും സംഭവിച്ചത്.
”കാമക്രോധമോഹസ്മൃതിഭ്രംശബുദ്ധിനാശ
സര്‍വ്വനാശകാരണത്വാത്”
(ഭക്തിസൂത്രം 44)
കാമം, ക്രോധം, മോഹം, സ്മൃതിനാശം, ബുദ്ധിനാശം, സര്‍വ്വനാശം ഇവ ഉണ്ടാകുന്നതിനു കാരണമായിത്തീരുമെന്നതിനാല്‍ ദുഃസ്സംഗം സര്‍വ്വഥാ വെടിയേണ്ടതാകുന്നു. ഇതെല്ലാം ഒരുവന്റെ ആദ്ധ്യാത്മികപുരോഗതിയ്ക്കു തടസ്സം നില്‍ക്കുന്ന കാരണങ്ങളാണ്.
മന്ഥരയുടെ പ്രേരണമൂലമുണ്ടായ പ്രശ്‌നങ്ങളുടെ ഒരു ഫലം തന്നെയല്ലേ ലക്ഷ്മണനില്‍, സര്‍വ്വതിനേയും മുച്ചൂട് നശിപ്പിക്കാന്‍ പാകത്തില്‍ ആളിക്കത്തിയ കോപാഗ്നി. അതു തണുപ്പിക്കാന്‍ ശ്രീരാമന് ലക്ഷ്മണനെ ഉപദേശിക്കേണ്ടതായി വന്നു.
”മാതാ പിതൃ മിത്ര സഖികളെ
ക്രോധം നിമിത്തം ഹനിക്കുന്നതു പുമാന്‍
ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം
ക്രോധം ത്യജിക്കേണം ബുധജനം”
സര്‍വപ്രശ്‌നങ്ങള്‍ക്കും കാരണഭൂതമായ ക്രോധം ഉപേക്ഷിച്ച് സജ്ജനങ്ങള്‍ ശാന്തരാകണം എന്ന് ലക്ഷ്മണോപദേശത്തില്‍ കൂടി രാമന്‍ നമ്മെ പഠിപ്പിക്കുന്നു. മാത്രവുമല്ല ‘ക്രോധമൂലം മനഃസ്താപമുണ്ടായ്‌വരും’ എന്നും സമര്‍ത്ഥിക്കുന്നു. ക്രോധം ധര്‍മ്മക്ഷയകരം മാത്രമല്ല അഗാധമായ കുറ്റബോധത്തിനും വഴിയൊരുക്കുന്നു.
ഭേദബുദ്ധിയില്ലാത്ത ഭക്തി
ഭഗവദ്ഭക്തിക്ക് ജാതിയില്ല സ്ത്രീപുരുഷഭേദമില്ല, നാമം കൂടിയില്ല. ഭക്തിയാണ് പരമപ്രധാനമെന്ന് ശബരിയുടെ ശ്രദ്ധാഭക്തിയെ ഭഗവാന്‍ കണ്ടറിഞ്ഞ് അനുഗ്രഹിക്കുന്നു. ജാതിമതങ്ങളുടെ പേരില്‍ ഭക്തിയെ കമ്പോളവത്ക്കരിക്കുന്ന ഇന്നത്തെ ലോകം ഒരുതരം മൂഢസ്വര്‍ഗ്ഗത്തിലാണ്. ഇവര്‍ക്കുള്ളൊരു അദ്ധ്യായമാകട്ടെ ശബരീചരിതം.
രാമായണം മുഴുവന്‍ വായിക്കാന്‍ സാധിച്ചില്ലെങ്കിലും സുന്ദരകാണ്ഡം പാരായണം ചെയ്താല്‍ മതിയാകും, രാമായണത്തിന്റെ ഫലം സിദ്ധിക്കാന്‍. കാരണം രാമഭക്തനായ ഹനുമാന്റെ സ്വാമിഭക്തിയും അര്‍പ്പണബോധവും പൂര്‍ണ്ണമായും പ്രതിപാദിച്ചിരിക്കുന്നത് സുന്ദരകാണ്ഡത്തിലാണ്. യഥാര്‍ത്ഥഭക്തന്‍ ഒരു സേവകന്‍ കൂടിയാകണം എന്ന് ഹനുമാനിലൂടെ നമ്മെ ഉദ്ബുദ്ധരാക്കുന്നു. ഹനുമാന്റെ സേവനമന്ത്രം നാം സ്വായത്തമാക്കണം. നവവിധഭക്തിയിലെ പാദസേവനം തന്നെയാണിത്. ദാസ്യം ഇതിന്റെ ഉയര്‍ന്നപടിയാണ്. ദാസോഹം എന്ന അവസ്ഥ ഭക്തന്‍ തന്റെ ഭഗവാനെ യജമാനനായി കണ്ട് ദാസനായി വര്‍ത്തിക്കുന്നതാണ്. ഇത് സോഹമായി പിന്നീടു മാറുന്നു. ഈശ്വരനും ഭക്തനും ഒന്നുതന്നെയാണെന്ന സാക്ഷാത്ക്കാരമാണിത്. എല്ലാം ഈശ്വരമയമായിക്കണ്ട് സേവ ചെയ്യുമ്പോള്‍ സാധകന്‍ ഭഗവാനില്‍ ലയിക്കുന്നു. ഈ ലയനം സംഭവിക്കുന്നത് ഭക്തന്റെ ബോധതലത്തിലാണ്.
”മോഹം തീര്‍ന്നു മനസ്സു ലയിക്കുമ്പോള്‍
സോഹമെന്നിടകൂടുന്നു ജീവനും
പാരിലിങ്ങനെ സഞ്ചരിച്ചീടുമ്പോള്‍
പ്രാരബ്ധങ്ങളശേഷമൊഴിഞ്ഞിടും”
(ജ്ഞാനപ്പാന)
സോഹമെന്നുള്ള സാക്ഷാത്ക്കാരം നേടി ജീവിതം നയിച്ചാല്‍ ശേഷിക്കുന്ന പ്രാരാബ്ധങ്ങള്‍ ക്രമേണ ഒടുങ്ങിപ്പോകും എന്ന് ജ്ഞാനപ്പാന നമ്മെ ബോധ്യപ്പെടുത്തുന്നു.
ഭക്തിയെ ജനിപ്പിക്കുന്നതാണ് ആദ്ധ്യാത്മികതത്ത്വങ്ങള്‍. അഥവാ ഈ ഗഹനമായ തത്ത്വങ്ങള്‍ ഭക്തിമൂലം കൂടുതല്‍ മനസ്സിലാക്കുവാന്‍ സാധിക്കുന്നു.
‘ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം’വേഗേന നഷ്ടമാകുന്ന ആയുസ്സിന്റെ ക്ഷണികത; പാന്ഥര്‍ പെരുവഴിയമ്പലം തന്നില്‍ കൂടി വേര്‍പിരിയുന്ന പോലെയുള്ള ചഞ്ചലമായ ആലയസംഗമം; ദേഹബുദ്ധി മനുഷ്യര്‍ക്കു മോഹമാതാവാകുന്ന അവിദ്യ ആകുന്നത്; ഒരു നാള്‍ വെന്തു വെണ്ണീറായിത്തീരാനുള്ള ദേഹം നിമിത്തമുള്ള മഹാമോഹം നന്നല്ല എന്നുള്ളത്; ”പഞ്ചഭൂതാത്മകം ദേഹമേറ്റം ജഡം സഞ്ചിതം ത്വങ്ങ്മാംസരക്താസ്ഥികൊണ്ടെടോ” എന്ന താരോപദേശം; ഇതെല്ലാം ജീവിതത്തിന്റെ അനിത്യതയേയും ആയുസ്സിന്റെ നൈമിഷികതയേയും ശരീരത്തിന്റെ നശ്വരതയേയും ഐശ്വര്യങ്ങളുടെ അര്‍ത്ഥശൂന്യതയേയും വെളിവാക്കുന്ന തത്ത്വചിന്തകളാണ്. ഒരു സാധകന്‍ അല്ലെങ്കില്‍ ഭക്തന്‍ നിശ്ചയമായും അറിഞ്ഞിരിക്കേണ്ടതായ ജ്ഞാനമുത്തുകളാണിവ.
ഇത്തരം തത്ത്വകഥനങ്ങളിലൂടെ ജീവിതത്തിലാചരിക്കേണ്ടതായ ധാര്‍മ്മികമൂല്യങ്ങളെ വിശദീകരിക്കുന്ന എഴുത്തച്ഛന്‍ രാമായണത്തിന്റെ ഫലശ്രുതിയില്‍ ഇപ്രകാരം കുറിച്ചിടുന്നു.
”കല്മഷമെല്ലാമകലുമതേയല്ല
ധര്‍മ്മാര്‍ത്ഥ കാമമോക്ഷങ്ങള്‍ സാധിച്ചിടും”
രാമായണം കിളിപ്പാട്ടിന്റെ പാരായണത്തിലൂടെ ദുഃഖം അകലുമെന്നു മാത്രമല്ല പുരുഷാര്‍ത്ഥങ്ങള്‍ നേടുകയും ചെയ്യും. ദുഃഖങ്ങള്‍ മൂന്നുതരമാണ്. ആധിഭൗതികം, ആധിദൈവികം, ആദ്ധ്യാത്മികം. മറ്റു മനുഷ്യരില്‍ നിന്നും ഇതരജീവജാലങ്ങളില്‍ നിന്നും സംഭവിക്കുന്ന ക്ലേശമാണ് ആധിഭൗതികം അഥവാ അധിഭൂതദുഃഖങ്ങള്‍. വായു, ജലം, അഗ്നി, ഇടിമിന്നല്‍ മുതലായ പ്രാപഞ്ചിക ശക്തികളില്‍ നിന്നുണ്ടായവയാണ് ആധിദൈവികം അല്ലെങ്കില്‍ അധിദൈവമായ താപം. തന്റെ തന്നെ ശരീരമനോബുദ്ധ്യാദികളെ അവലംബിച്ചുണ്ടാകുന്ന കഷ്ടപ്പാടുകളാണ് ആദ്ധ്യാത്മികം അഥവാ അദ്ധ്യാത്മദുഃഖങ്ങള്‍. എല്ലാവിധ ദുഃഖങ്ങളും ഈ പരിധിയില്‍ വരും. താപത്രയങ്ങളെല്ലാം രാമായണപാരായണം, ശ്രവണം, മനനം (പഠനം) എന്നിവയാല്‍ ഇല്ലാതാകും. ശ്രീപരമേശ്വരനാല്‍ പറയപ്പെട്ട (ഉമാമഹേശ്വരസംവാദം) അതിശ്രേഷ്ഠമായ ഈ അദ്ധ്യാത്മരാമായണം ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ പുരുഷാര്‍ത്ഥങ്ങള്‍ നേടാന്‍ സഹായിക്കും.
രാമനാമപ്രഭാവം
രാമഭക്തി പ്രസ്ഥാനത്തിന്റെ ശക്തമായ പ്രചാരണോപാധിയായ രാമായണംകിളിപ്പാട്ട് രാമകഥയുടെ ആധ്യാത്മിക വ്യാഖ്യാനമാണ്. ഇതില്‍ രാമന്‍ പരമാത്മാവും സീത മായയും ആണ്.
”രാമനാമത്തെജ്ജയിച്ചോരു കാട്ടാളന്‍
മുന്നം മാമുനി പ്രവരനായി” മാറിയത്
‘രാമനാമത്തിന്‍ പ്രഭാവം’ നിമിത്തമായിട്ടാണെന്ന് വാത്മീകി മഹര്‍ഷി തന്നെ അറിയിക്കുന്നുണ്ട്. ഈ പ്രഭാവം മൂലം ഹനുമാന്‍ മറ്റാര്‍ക്കും ചെയ്യാനാകാത്ത മഹാകൃത്യങ്ങള്‍ ചെയ്തു.
മരണം രാമനാമജപമോ രാമനാമസ്മരണയോ സഹിതമാണ് സംഭവിക്കുന്നതെങ്കില്‍ ആ വ്യക്തി ജനിമൃതികളുടെ കടല്‍ എന്നേക്കുമായി കടന്നുപോകുമെന്നാണ് വിശ്വാസം.
”പ്രണതജനബഹുജനനമരണഹരനാമകം
പ്രാണപ്രയാണകാലേ നിരൂപിപ്പവന്‍
ജനിമരണജലനിധിയെ വിരവൊടുകടക്കും”
എന്ന ഹനുമാന്റെ തന്നെ സാക്ഷ്യവുമുണ്ട് ഇതിന് ഉപോദ്ബലകമായിട്ട്: ഹനുമാന്‍ രാവണനോടു പറയുന്ന വാക്കുകളിലെ ‘രാമസ്യ ദൂതോളഹം’ എന്ന പ്രയോഗത്തില്‍ രാമന് എഴുത്തച്ഛന്‍ നല്‍കുന്ന വിശേഷണം രാവണസഭയെ രാമഭക്തികൊണ്ട് മുഴക്കമുള്ളതാക്കിത്തീര്‍ക്കുന്നു.
ചെറുതും വലുതുമായ അനേകം കീര്‍ത്തനങ്ങളിലൂടെ ഭക്തിക്കു പ്രാധാന്യം കൊടുത്തിരിക്കുന്ന കൃതിയാണ് അദ്ധ്യാത്മരാമായണം.
”സ്വാദ്ധ്യായ തപോദാനയജ്ഞാദികര്‍മ്മങ്ങളാല്‍
സാദ്ധ്യമല്ലൊരുവനും കൈവല്യമൊരുനാളും
മുക്തിയെസ്സാധിക്കേണമെങ്കിലോ ഭഗവത്പദ-
ഭക്തികൊണ്ടൊഴിഞ്ഞു മറ്റൊന്നിനാലെളുതല്ല”
എന്ന ആശയമാണ് കാവ്യത്തിലെവിടെയും പ്രതിഫലിക്കുന്നത്. ”അദ്വൈതത്തില്‍, ഭക്തിയിലൂടെ ഹൃദയശുദ്ധി വന്നു വൈരാഗ്യം ജനിച്ച്, ജ്ഞാനത്തിലൂടെ മോക്ഷത്തിലെത്തുകയെന്നതാണ് ക്രമം. എന്നാല്‍, ഭക്തിപ്രസ്ഥാനത്തില്‍ ജ്ഞാനം, വൈരാഗ്യമെന്നിവയിലൂടെ കടന്ന് സാമീപ്യം, സാരൂപ്യം, സാലോക്യം എന്ന ക്രമത്തില്‍ ഇഷ്ടദേവതയുടെ ആസ്ഥാനത്ത് സ്ഥിരമായ വാസമാണ് പരമമായ ഗതി. എഴുത്തച്ഛന്റേത് ഈ മാര്‍ഗ്ഗമാണ്. എങ്കിലും, അദ്ദേഹം ആദ്ധ്യാത്മികതയ്ക്കു പ്രാധാന്യം കൊടുത്ത് ശ്രീരാമനെ പരമാത്മാവും ഭക്തനെ ജീവാത്മാവും സീതയെ മായയുമായി സങ്കല്പിക്കുന്ന കഥയാണ് വിസ്തരിച്ചത്.” എഴുത്തച്ഛന്റെ ദര്‍ശനം ഭക്തിയില്‍ പൊതിഞ്ഞ അദ്വൈതം തന്നെയായിരുന്നു. രാമസ്തുതി കടന്നുവരുന്ന വഴികളിലെല്ലാം ഈ ദര്‍ശനത്തിന്റെ പ്രകാശം പരക്കുന്നതായിക്കാണാം.
”പരമാത്മാവാകുന്ന ബിംബത്തിന്‍ പ്രതിബിംബം
പരിചില്‍ കാണുന്നതു ജീവാത്മാവറികെടോ”
എന്നു ബാലകാണ്ഡത്തില്‍ കവി തന്നെ വ്യക്തമാക്കുന്നുണ്ട്.
ഭാരതംകിളിപ്പാട്ടിലെ ഭക്തിഭാവം
”നാരായണം നമസ്‌കൃത്യ
നരംചൈവ നരോത്തമം
ദേവീം സരസ്വതീം ചൈവ
തതോ ജയ മുദീരയേത്”
നാരായണനേയും നരോത്തമനായ നരനേയും സരസ്വതീ ദേവിയേയും വന്ദിച്ചിട്ടു വേണം ജയം എന്നുപേരുള്ള ഭാരതത്തെ ഉച്ചരിക്കുവാന്‍. കവിതാരസചാതുരിയില്‍ അദ്ധ്യാത്മരാമായണത്തെക്കാള്‍ എത്രയോ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കൃതിയാണ് മഹാഭാരതം കിളിപ്പാട്ട്. മലയാളഭാഷയിലുണ്ടായതില്‍ വച്ച് മഹത്തരമായ കൃതിയാണ്. പക്ഷേ അന്തഃഛിദ്രമുണ്ടാകുമെന്ന അന്ധവിശ്വാസം കാരണം നിത്യപാരായണഗ്രന്ഥമല്ലിത്. വേദാര്‍ത്ഥം മുഴുവന്‍ ഭാരതത്തിലും ഭാരതത്തിന്റെ സാരം ഭഗവത്ഗീതയിലും ഉള്‍ക്കൊള്ളുന്നു. അതുകൊണ്ടാണ് ശ്രീമഹാഭാരതം പഞ്ചമവേദം എന്നറിയപ്പെടുന്നത്.
പതിനെട്ടു പര്‍വ്വങ്ങളിലായി ഒരു ലക്ഷം ശ്ലോകങ്ങളും ഖിലത്തിലെ (ഹരിവംശം, വിഷ്ണുപര്‍വ്വം, ഭവിഷ്യപര്‍വ്വം) 25000 ശ്ലോകങ്ങളും ചേര്‍ത്ത് ഒന്നേകാല്‍ ലക്ഷം ശ്ലോകങ്ങള്‍ ഉള്ള വ്യാസമഹാഭാരതത്തെ സംഗ്രഹിച്ചാണ് എഴുത്തച്ഛന്‍ ഭാരതംകിളിപ്പാട്ട് രചിച്ചത്.
”ധര്‍മ്മേ ചാര്‍ത്ഥേ ച കാമേച
മോക്ഷേ ച ഭരതര്‍ഷഭ
യദി ഹാസ്തി തദന്യത്ര
യന്നേ ഹാസ്തി ന നതന് ക്വചിത്”
ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം തുടങ്ങിയ പുരുഷാര്‍ത്ഥങ്ങളെക്കുറിച്ച് മറ്റുപലതിലും കാണും. എന്നാല്‍ ഇതില്‍ ഇല്ലാത്തത് ഒന്നും മറ്റൊരിടത്തും കാണുകയില്ല.
”ജയോ നാമേതിഹാസോയം
ശ്രോതവ്യോ മോക്ഷയിച്ഛതാ”
മോക്ഷം ആഗ്രഹിക്കുന്നവന്‍ ”ജയം” എന്ന
ഇതിഹാസം കേള്‍ക്കണം.
”ധര്‍മ്മാര്‍ത്ഥ കാമമോക്ഷാണോ-
മുപദേശ സമന്വിതം
പൂര്‍വ്വവൃത്തം കഥായുക്തമിതിഹാസം
പ്രചക്ഷതേ”
എന്ന ലക്ഷണപ്രകാരം മഹാഭാരതത്തിലെ ഓരോ ഉപകഥയും മനുഷ്യന്‍ ശാശ്വതമായി അനുഷ്ഠിക്കേണ്ട ധര്‍മ്മസംഹിതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ധര്‍മ്മശാസ്ത്രവും അര്‍ത്ഥശാസ്ത്രവും മോക്ഷശാസ്ത്രവും അടങ്ങിയ മഹാഭാരതം പോലെ മഹത്തായ കൃതി വേറെയില്ല. ഈ കൃതി ഭക്തിസംവര്‍ദ്ധകവുമാണ്. ഭക്തിക്ക്, അധ്യാത്മരാമായണം കിളിപ്പാട്ടിലും ഭാഗവതം കിളിപ്പാട്ടിലും കൊടുത്തിരിക്കുന്നപോലെ തന്നെ പ്രാധാന്യം ഭാരതം കിളിപ്പാട്ടിലും നല്‍കിയിട്ടുണ്ട്. ഇത് ശ്രീകൃഷ്ണന്റെ കഥയല്ലെങ്കിലും ശ്രീകൃഷ്ണനെ മുഖ്യസ്ഥാനത്തു നിര്‍ത്തിക്കൊണ്ടാണ് എഴുത്തച്ഛന്‍ കാവ്യം രചിച്ചത്. കവിയുടെ ശ്രീകൃഷ്ണഭക്തി ഇതിനു നിദാനമാണ്. ”മഹാഭാരതത്തിന്റെ ഒരു കൈ ഭക്തിയിലാണെങ്കില്‍ മറുകൈ സാഹിത്യത്തിലുമാണ്.”
കര്‍ണ്ണപര്‍വ്വത്തിലെ പാര്‍ത്ഥസാരഥീവര്‍ണ്ണനം പ്രത്യക്ഷാനുഭവത്തെ വായനക്കാരന് പ്രദാനം ചെയ്യുന്നു. ഭഗവാന്‍ ശ്രീകൃഷ്ണന്‍ വായുവേഗത്തില്‍ രഥം ഓടിച്ച് വരുന്ന രംഗം കര്‍ണ്ണന് തന്റെ തേരാളിയായ ശല്യര്‍ കാണിച്ചു കൊടുക്കുന്നു. എഴുത്തച്ഛന്‍ നേരില്‍ കണ്ട് എഴുതിയ പോലെയാണത്. മൂലത്തില്‍ പോലും ഇത്തരത്തിലുള്ള വര്‍ണ്ണനയില്ല. ”നിറഞ്ഞ പീലികള്‍ നിരക്കവേ കുത്തി നെറുകയില്‍ക്കൂട്ടി നിറമോടെ കെട്ടി….” വരുന്ന ശ്രീകൃഷ്ണരൂപം അവര്‍ണ്ണനീയമാണ്. കവിയുടെ ഭക്തിവിലാസത്താലാണിത് അവാച്യമായത്, അന്യാദൃശമായത്.
എല്ലാ ഉപനിഷത്തിന്റെയും സാരസര്‍വ്വസ്വമായ ഭഗവദ്ഗീത മഹാഭാരതത്തിലെ ഭീഷ്മപര്‍വ്വത്തിലാണുള്‍പ്പെടുത്തിയിരിക്കുന്നത്. ഭീഷ്മപര്‍വ്വത്തിലെ പതിനെട്ട് അദ്ധ്യായങ്ങളുള്ള ഭഗവദ്ഗീത മുഴുവനും, ഗീതയുടെ പ്രാധാന്യം ചോരാതെ ആറ് ഈരടികളിലാക്കി ആചാര്യന്‍ ഒതുക്കി. മഹാഭാരതത്തില്‍, ഉദ്യോഗപര്‍വ്വത്തിലെ വിദുരവാക്യം ഏറ്റവും പ്രശസ്തമായി ഇന്നും നിലനില്‍ക്കുന്നു. ദുഃഖിതനായ ധൃതരാഷ്ട്രര്‍ക്ക് വിദുരരുപദേശിക്കുന്ന ഈ നീതിവാക്യം ഓരോരുത്തരും അനുഷ്ഠിക്കേണ്ടതായ ധര്‍മ്മ-നിയമ സംഹിതകളാണ്.
ഇതു കൂടാതെ ഭാരതം കിളിപ്പാട്ടില്‍ ധാരാളം ധര്‍മ്മോപദേശങ്ങളുണ്ട്.
”സത്യധര്‍മ്മാദി വെടിഞ്ഞീടിന പുരുഷനെ
ക്രുദ്ധനാം സര്‍പ്പത്തേക്കാളേറ്റവും ഭയക്കണം” എന്ന് സംഭവപര്‍വ്വത്തിലും ”കോപമാകുന്നത് പാപമാകുന്ന മരത്തിന്റെ വിത്താണെന്ന്” സ്ത്രീപര്‍വ്വത്തിലും പറയുന്നുണ്ട്. അസത്യവും അധര്‍മ്മവും കോപവുമെല്ലാം ഭക്തിക്ക് കളങ്കവും മുക്തിക്ക് തടസ്സവുമാണ്.
മഹാഭാരതം വനപര്‍വ്വത്തിലെ ബ്രാഹ്മണ-വ്യാധ സംവാദം പത്‌നീധര്‍മ്മത്തെയും പുത്രധര്‍മ്മത്തെയും ദൃഷ്ടാന്തവത്ക്കരിക്കുന്നു. സ്ത്രീയുടെ പാതിവ്രത്യമാഹാത്മ്യം ഭര്‍ത്താവ് ഈശ്വരതുല്യം എന്ന കാഴ്ചപ്പാട്; ഭര്‍തൃശുശ്രൂഷ ഈശ്വരസേവയാണെന്നുള്ള ബോധ്യം എല്ലാം കൗശികബ്രാഹ്മണന്റെ ആതിഥേയയായ സ്ത്രീയിലൂടെ നമുക്ക് പകര്‍ന്നു നല്‍കുന്നു. ധര്‍മ്മവ്യാധന്‍ മാതാപിതാക്കളുടെ മഹത്വം കൗശികബ്രാഹ്മണന് ഉപദേശിക്കുന്നു.
”ഭഗവാനെ എന്റെ ദൈവ-
മിവരെന്നച്ഛനമ്മമാര്‍
ദേവകള്‍ക്കായ് ചെയ്തിടേണ്ട-
തിവര്‍ക്കായ് ചെയ്തിടുന്നു ഞാന്‍”
ഈശ്വരപൂജയ്ക്ക് തുല്യം, അല്ലെങ്കില്‍ അതിലും മുകളിലാണ് മാതാപിതാക്കളെ ശുശ്രൂഷിക്കുന്നത് എന്ന് വ്യാധഗീത നമ്മെ പഠിപ്പിക്കുന്നു. ഇന്ന് മാതാപിതാക്കളെ വൃദ്ധസദനങ്ങളിലും തെരുവിലും തള്ളിവിടുന്ന സമൂഹം വ്യാധഗീത മനസ്സിലാക്കേണ്ടതാണ്.
ഇതേപോലെ ഗുരുഭക്തിയുടെ പ്രാധാന്യം കര്‍ണ്ണപര്‍വ്വത്തില്‍ പറയുന്നു.
”ഗുരുവിനെ ”നീ” യെന്നൊരു മൊഴി ചൊന്നാല്‍
ഗുരുവധം ചെയ്തഫലം വരുമെടോ
വചസാ കര്‍മ്മണാ മനസ്സാനിന്ദിച്ചാല്‍
വധിപ്പതിനേക്കാള്‍ വലുതെടോ സഖേ”
ഗുരുനിന്ദ ഗുരുവധത്തിനു തുല്യമാണ്. മനസ്സാ വാചാ കര്‍മ്മണാ ഗുരുനിന്ദ ചെയ്താല്‍ ഗുരുവധത്തേക്കാളും വലുതത്രേ. മാതാ പിതാ ഗുരു ദൈവം എന്ന മുറയ്ക്ക് വരുമ്പോള്‍ പ്രത്യക്ഷദൈവങ്ങളായ മാതാവും പിതാവും ഗുരുവും കഴിഞ്ഞേയുള്ളൂ ഈശ്വരന്റെ സ്ഥാനം. അതിനാല്‍ ഭക്തിയുടെ നിര്‍വ്വചനം ഭഗവദ്ഭക്തി മാത്രമല്ലാ എന്നു സാരം.
ഫലശ്രുതി
”വാങ്മനകായങ്ങളാല്‍ ഭക്തൈവ്യനമസ്‌ക്കരി-
ച്ചാത്മനി സകളരൂപം ധ്യാനിച്ചനന്തരം
നിഷ്‌ക്കളത്തിങ്കല്‍തന്നെ നിതരാം ലയിച്ചഥ
മുക്തനായ് തെളിഞ്ഞുപസംഹരിച്ചിതുസൂതന്‍”
മനസ്സാവാചാകര്‍മ്മണാ ഭക്തിയോടെ ഭഗവാനെ നമസ്‌കരിച്ച് ആ രൂപം മനസ്സില്‍ ധ്യാനിച്ചു കഴിയുമ്പോള്‍ ഭഗവാനില്‍ ലയിച്ച് മുക്തനായിത്തീരുമെന്നാണ് ഭാരതവും നമുക്കു പകര്‍ന്നു തരുന്ന ഫലം. അതായത് മോക്ഷസാധകമാണ് ഭാരതമെന്ന് സാരം.
(തുടരും)