‘തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ പണമെവിടെ’ എന്ന ഡോ.തോട്ടയ്ക്കാട്ടു ശശിയുടെ ലേഖനം (കേസരി, 2020 ജൂലായ് 3) ശ്രദ്ധേയമായിരുന്നു. കോവിഡ് കാലത്ത് എല്ലാവരും ചെലവു ചുരുക്കുമ്പോള്‍ ദേവസ്വം ബോര്‍ഡും ചെലവു ചുരുക്കല്‍ പ്രഖ്യാപിച്ചു. പണം ഇല്ലാത്തതുകൊണ്ടല്ല. 1450 കോടി ബാങ്കില്‍ സ്ഥിരനിക്ഷേപമാണ്. അതും ഒരു സ്വകാര്യബാങ്കില്‍. രണ്ട് മാസം ഭക്തരുടെ വഴിപാട് മുടങ്ങിയതോടെ അന്നം മുടങ്ങിയത് പാവം ശാന്തിക്കാരുടേത് മാത്രമാണ് എന്ന് ലേഖകന്‍ എഴുതിയത് അക്ഷരം പ്രതി ശരിയാണ്. ഇത്രയും പണം ദേവസ്വം ബോര്‍ഡിനുണ്ടെന്ന് പല ക്ഷേത്രങ്ങളും കണ്ടാല്‍ തോന്നില്ല. ഇടിഞ്ഞു വീഴാറായ അവസ്ഥയിലും ബോര്‍ഡ് തിരിഞ്ഞു നോക്കാത്ത ക്ഷേത്രങ്ങളുണ്ട്. ഹിന്ദു സമൂഹത്തിനോ ഹിന്ദു സംസ്‌കാരത്തിനോ ദേവസ്വത്തിന്റെ പണം കൊണ്ട് എന്തു പ്രയോജനമാണുള്ളത്. വെറുതെയല്ല കാണിക്കയില്‍ പണമിടരുതെന്ന് ചിലര്‍ പ്രചരണം നടത്തുന്നത്. അതു മാത്രമല്ല, സ്വന്തമായി കോടികള്‍ ബാങ്കിലുള്ള ബോര്‍ഡ് അതേ ബാങ്കില്‍ നിന്ന് അധിക പലിശയ്ക്ക് കടം വാങ്ങിയതിന് എന്തു ന്യായീകരണമാണുള്ളത്? കുറഞ്ഞ ശമ്പളം നല്‍കി പൂജാരിയടക്കമുള്ള ക്ഷേത്ര ജീവനക്കാരെ ബോര്‍ഡ് രണ്ടാംതരം പൗരന്മാരാക്കിയിരിക്കുകയാണ്. ക്ലാര്‍ക്കിന് 40,000 രൂപ ശമ്പളം കൊടുക്കുമ്പോള്‍ പൂജാകാര്യങ്ങള്‍ നിര്‍വ്വഹിക്കുന്ന ശാന്തിക്കാരന് 10,000 രൂപ മാത്രം നല്‍കുന്ന ബോര്‍ഡിന് താല്പര്യം ക്ഷേത്രങ്ങളുടെ ക്ഷേമമാണെന്നു കരുതാനാകുമോ?
‘തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ പണമെവിടെ’ എന്ന ലേഖനം വായിക്കാം