പാട്ടക്കാലാവധി കഴിഞ്ഞ ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിനായി പണം കൊടുത്ത് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് ഇന്ന് ഏറെ വിവാദമായിക്കഴിഞ്ഞു. ഇതിനുപിന്നില്‍ വന്‍ അഴിമതി ഉണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. കേറിക്കിടക്കാന്‍ ഒരു തുണ്ടു ഭൂമി പോലും ഇല്ലാതെ 5 ലക്ഷത്തിലധികം കുടുംബങ്ങളാണ് കേരളത്തിലുള്ളത്. ഈ യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ കൈവശമിരിക്കുന്ന ഭൂമി സര്‍ക്കാര്‍ തന്നെ പണം കോടതിയില്‍ കെട്ടിവച്ച് സ്ഥാപിത താല്പര്യക്കാരെ സംരക്ഷിക്കാന്‍ നോക്കുന്നത്. കേരളത്തിലെ എട്ടു ജില്ലകളിലായി പാട്ടക്കാലാവധി കഴിഞ്ഞ 79000 ഹെക്ടര്‍ ഭൂമി ഹാരിസണ്‍സ് മലയാളത്തിനുണ്ട്. പാട്ടത്തിന് തരപ്പെടുത്തിയ മേല്‍ ഭൂമിയില്‍ പലയിടങ്ങളിലും ഉടമസ്ഥത സ്ഥാപിച്ചെടുത്ത് മറ്റുപലര്‍ക്കും കമ്പനി തന്നെ വില്‍പന നടത്തിയിട്ടുണ്ട്. ചെറുവള്ളി എസ്റ്റേറ്റിലും അതാണ് സംഭവിച്ചത്. കള്ള ആധാരം ഉണ്ടാക്കിയാണ് ഇവയൊക്കെ ചെയ്തത്. 2005ലാണ് ബിലീവേഴ്‌സ് ചര്‍ച്ച് എന്ന മത സംഘടനക്ക് യാതൊരു തത്വദീക്ഷയുമില്ലാതെ 2263 ഏക്കര്‍ ഭൂമി 200 കോടി രൂപക്ക് ഹാരിസണ്‍സ് മലയാളം എന്ന കമ്പനി കൈമാറ്റം ചെയ്തത്. ഈ പ്രദേശത്ത് അഞ്ചുകുഴി ക്ഷേത്രം നിലനിന്നിരുന്നു. ക്ഷേത്രത്തിലേക്കുള്ള പുരാതനമായ വഴി തടയപ്പെട്ടപ്പോഴാണ് പൊതുസമൂഹം ഇവയെല്ലാം അറിയുന്നത്. അന്നു മുതല്‍ കോടതികളില്‍ കേസ് നടത്തി ക്ഷേത്രത്തിനുള്ള വഴി നിജപ്പെടുത്തി എടുത്തു. ഈ നിയമ പോരാട്ടങ്ങളുടെ ഇടയിലാണ് ഭൂമിയുടെ ഉടമസ്ഥതാ അവകാശവും ചോദ്യം ചെയ്യപ്പെട്ടത്. ഇതിന്റെ ഫലമായാണ് ഹൈക്കോടതി ഭൂമിയുടെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാനായി കമ്മീഷനെ വെക്കാന്‍ തീരുമാനിച്ചതും രാജമാണിക്യം കമ്മീഷന്‍ നിലവില്‍ വന്നതും. കേരളത്തിലെ ഭൂമിയെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ അടങ്ങുന്നതാണ് രാജമാണിക്യം റിപ്പോര്‍ട്ട്.
ഇതില്‍ ഭൂമിയുടെ ഉടമസ്തതയെക്കുറിച്ചും കമ്പനിയുടെ അനധികൃത നടപടികളെക്കുറിച്ചും വിശദമായിത്തന്നെ പറയുന്നുണ്ട്. വികസനം ഏതു നാട്ടിനും അത്യന്താപേക്ഷിതമായ കാര്യമാണ്. അത് വിമാനത്താവളമായാല്‍പ്പോലും എല്ലാവര്‍ക്കും സന്തോഷവുമാണ്. എന്നാല്‍ തട്ടിപ്പ് നടത്തി ബിലീവേര്‍സ് ചര്‍ച്ച് കൈവശപ്പെടുത്തിയ ഭൂമി പണം കൊടുത്ത് സര്‍ക്കാര്‍ വാങ്ങുക എന്നത് നീതിക്ക് നിരക്കാത്തതാണ്. ഭൂമിയുടെ ഉടമസ്ഥത തെളിയിക്കാനുള്ള കേസാണ് പാല കീഴ്‌കോടതിയില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. ഈ കാര്യത്തെ മറികടന്നാണ് കേരള സര്‍ക്കാര്‍ വിഷയത്തില്‍ നിന്നും പിന്‍മാറി ധൃതിപിടിച്ച് ജംഗമ വസ്തുക്കളുടെ തുക കെട്ടിവച്ച് വിമാനത്താവളം നിര്‍മ്മിക്കാനായി ശ്രമിക്കുന്നത്. ഇതിനു പിന്നിലാണ് അഴിമതിയും മറ്റ് താല്‍പര്യങ്ങളും വെളിവാകുന്നത്. സ്വകാര്യവ്യക്തിക്കോ സംഘടിത മതശക്തിക്കോ സ്വയം തോറ്റുകൊടുക്കുകയാണ് ഇവിടെ സര്‍ക്കാര്‍ ചെയ്യുന്നത്. ഈ ഭുമിയെക്കുറിച്ച് തന്നെ തിരുവനന്തപുരത്ത് വിജിലന്‍സ് കോടതിയില്‍ കേസ് നിലവിലുണ്ട്. ഇന്ന് പുറത്തുവന്നിരിക്കുന്ന ഭൂമിസംബന്ധമായ റിക്കാര്‍ഡുകളെല്ലാം തിരിമറി ചെയ്ത് ഉണ്ടാക്കിയതാണെന്ന് കണ്ടെത്തിയിരുന്നു. അതാണ് കേസ്. പക്ഷെ സര്‍ക്കാര്‍ അവയൊക്കെ സൗകര്യപൂര്‍വ്വം മറച്ചുവയ്ക്കുകയാണ്. അതുകൊണ്ട് ഇതിനെതിരെ സമരംചെയ്യുന്ന ഭൂ അവകാശ സംരക്ഷണ സമിതി ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുന്നത് – പാട്ടക്കാലാവധി കഴിഞ്ഞ മുഴുവന്‍ എസ്റ്റേറ്റ് ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുക്കുകയും അത് ഭൂരഹിതരായ എല്ലാവര്‍ക്കും വിതരണം ചെയ്യുകയും വേണം എന്നാണ്.
ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയിരിക്കുകയാണ് ബന്ധപ്പെട്ടവര്‍. സ്വാതന്ത്ര്യം നേടിയ അന്ന് തന്നെ ബ്രിട്ടിഷുകാര്‍ കൈവശം വച്ചിരുന്ന എല്ലാ സ്ഥാവരജംഗമ വസ്തുകളും ഭാരതത്തിന് കൊടുത്തിട്ട് വേണം പോകാന്‍ എന്ന് നിഷ്‌കര്‍ഷ ഉണ്ടായിരുന്നു. എന്നാല്‍ ഹാരിസണ്‍സ് കമ്പനി അത് നടപ്പാക്കിയില്ല. താല്പര്യക്കാരെ വെച്ച് ഹാരിസണ്‍ മലയാളം എന്ന കമ്പനി രൂപീകരിച്ച് കൈവശമിരുന്ന ഭൂമി മുഴുവനും അവര്‍ക്ക് കൈമാറ്റം ചെയ്യുകയാണ് ചെയ്തത്. എസ്റ്റേറ്റ് നിയമം അനുസരിച്ച് ആ ഭൂമി യാതൊരു വിധത്തിലും മുറിച്ച് വില്‍ക്കുകയോ, മറ്റു കാര്യങ്ങള്‍ക്കായി ഉപയാഗിക്കുകയോ ചെയ്യാന്‍ പാടില്ല എന്നാണ്. പാട്ടക്കാലാവധി കഴിഞ്ഞാല്‍ അതത് സര്‍ക്കാറിന്റെ സ്വത്തായി കണക്കാക്കി റവന്യു രജിസ്റ്ററില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. എന്നാല്‍ ഇവയൊക്കെ ഇവിടെ തെറ്റിച്ചിരിക്കുകയാണ്.
1951 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തില്‍ ഭരിച്ച ഇടതു-വലത് മുന്നണികളൊന്നും ഇതില്‍ ശ്രദ്ധിച്ചിരുന്നില്ല. അതു മാത്രമല്ല, കൃസ്ത്യന്‍-മുസ്ലീം ശക്തികള്‍ക്ക് എല്ലാ ഒത്താശയും ചെയ്യാന്‍ റവന്യൂ വകുപ്പിലൂടെ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. അങ്ങിനെയാണ് കാണ്ണായ പല സ്ഥലങ്ങളും മത പ്രസ്ഥാനങ്ങള്‍ക്ക് ലഭിച്ചത്. പക്ഷെ ഹിന്ദു ദേവസ്വങ്ങളുടെ അധീനത്തിലുണ്ടായിരുന്ന ഭൂമി മിക്കവാറും നഷ്ടപ്പെടുകയും ചെയ്തു. കഴിഞ്ഞ 60 വഷം കൊണ്ട് ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയാണ് ക്ഷേത്രങ്ങള്‍ക്ക് കൈമോശം വന്നത്. കേരളത്തില്‍ മുന്‍പ് പശ്ചിമ ദേവസ്വം എന്നൊരു ഉടമയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ആ പേര് ആര്‍ക്കൈവ്‌സില്‍ മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ.
സ്വന്തമായി ഭൂമിയില്ലാത്ത ലക്ഷക്കണക്കിന് ആളുകള്‍ തെരുവോരങ്ങളില്‍ അന്തിയുറങ്ങുമ്പോള്‍ അവരെ പരിഗണിക്കാതെ കോടാനുകോടി സ്വത്തുക്കള്‍ക്ക് ഉടമസ്തരായ മതശക്തികള്‍ക്ക് സര്‍ക്കാര്‍ഭൂമി തീറെഴുതിക്കൊടുക്കുന്നത് ഒരുകാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ല.