ശ്രീഗുരുവായൂരപ്പന്റെയെന്നല്ല; ഏതൊരു ആരാധനാലയത്തിന്റെയും ഫണ്ട് അതാത് പ്രതിഷ്ഠാമൂര്‍ത്തിക്ക് മാത്രം അവകാശപ്പെട്ടതാണ് പ്രതിഷ്ഠാമൂര്‍ത്തി മൈനറാണെന്നും പ്രതിഷ്ഠയുടെ രക്ഷാകര്‍തൃത്വം കോടതികളുടെ ചുമതലയാണെന്നും, ഹൈന്ദവാരാധനാലയങ്ങളുടെ അവകാശാധികാരങ്ങളും നടത്തിപ്പും ഭരണഘടനാദത്തമാണെന്നും അത് ഹിന്ദുമത സമുദായത്തില്‍ നിക്ഷിപ്തമാണെന്നും മനസ്സിലാക്കണം. ക്ഷേത്രഫണ്ട് ഹിന്ദു മതസമുദായ ഹിതമനുസരിച്ച് ഹിന്ദുമത സമുദായകാര്യങ്ങള്‍ക്ക് മാത്രമേ വിനിയോഗിക്കാവൂ എന്ന കാര്യവും വ്യക്തമാണ്.
ഗുരുവായൂര്‍ ദേവസ്വത്തെ സംബന്ധിച്ചിടത്തോളം ഭരണസമിതിയും അഡ്മിനിസ്‌ട്രേറ്ററടക്കമുള്ള ജീവനക്കാരും ഹിന്ദുമത സമുദായകാര്യങ്ങളുടെ നടത്തിപ്പിനും, നിര്‍വ്വഹണത്തിനും വേണ്ടി ഹിന്ദു മതസമുദായത്തിന്റെ പ്രതിനിധികളായി ചുമതലപ്പെട്ടവരാണെന്ന സ്ഥിരീകരണം ബോധ്യപ്പെടുകയും ചെയ്തു. ഗുരുവായൂര്‍ ദേവസ്വം ആക്ട് 1978 (ആക്ട് 14 ഓഫ് 1978) അനുസരിച്ചു മാത്രമേ ഭരണനിര്‍വ്വഹണം നടത്താവൂ എന്ന സത്യവും വെളിവാക്കപ്പെട്ടു. മേല്‍പ്പറഞ്ഞ കാര്യങ്ങളൊക്കെ അട്ടിമറിക്കപ്പെടുമ്പോള്‍ എന്ത് ചെയ്യും? ആക്ട് വ്യവസ്ഥകള്‍ അവഗണിക്കുകയോ ധിക്കരിക്കുകയോ ചെയ്യുമ്പോള്‍ പരിഹാരമെന്ത്? ഹിന്ദുമതസമുദായ കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമായി ചെലവഴിക്കേണ്ട ദേവസ്വം പണം മറ്റുകാര്യങ്ങള്‍ക്ക് ചെലവഴിക്കുകയും, സര്‍ക്കാര്‍ ഫണ്ടിലേക്ക് വകമാറ്റുകയും ചെയ്യുന്ന നെടുംതൂണുകളിലൊന്നും പ്രതിഷ്ഠയുടെ രക്ഷാകര്‍തൃത്വ ചുമതലയുള്ളതുമായ കോടതിയെയാണ് ഏകാശ്രയമായി കണക്കാക്കുന്നത്. ഉന്നതവും സവിശേഷവുമായ അധികാരങ്ങളും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും സാമാന്യ ജനത്തിനുപരി പ്രത്യേക നിയമപരിരക്ഷയും അനുഭവിക്കുന്ന ജഡ്ജിമാരില്‍ നിന്ന് ഹിന്ദുമത സമുദായം ഭരണഘടനാനുസൃതമായ നീതി പ്രതീക്ഷിക്കുന്നത് കുറ്റമോ ഹിന്ദു യാഥാസ്തികത്വമോ ആകുമോ?
ഗുരുവായൂര്‍ ദേവസ്വവുമായി ബന്ധപ്പെട്ട രണ്ടു വിഷയങ്ങളുണ്ട്. രണ്ടും കേരള ഹൈക്കോടതിയുടെ മുമ്പില്‍ പരിഗണനക്ക് വന്നവ. രണ്ടുകാര്യത്തിലും ഹിന്ദുമതസമുദായത്തിന്റെ ഭരണഘടനാദത്തമായ അവകാശാധികാരങ്ങളും സ്റ്റാറ്റിയൂട്ടും ദേവസ്വം ഹിതവും സംരക്ഷിക്കപ്പെടേണ്ടതല്ലേ? ക്ഷേത്രപരിസരത്തിന്റെ പ്രാധാന്യവും 100 മീറ്റര്‍ സ്ഥലമെടുപ്പും ആയി ബന്ധമുള്ളതാണ് ആദ്യ വിഷയം.
O.P 2071 ഹൈക്കോടതി ഉത്തരവില്‍ ക്ഷേത്രമതിലിന് ചുറ്റും 100 മീറ്റര്‍ സ്ഥലം അക്വയര്‍ ചെയ്യണമെന്നും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.WP(C) 16494/2004(L) ഉത്തരവില്‍ 100 മീറ്റര്‍ ചുറ്റളവില്‍ യാതൊരു നിര്‍മ്മിതികള്‍ക്കും ഗുരുവായൂര്‍ നഗരസഭ നിര്‍മ്മാണാനുമതി നല്‍കരുതെന്നും വ്യക്തമാക്കിയിരുന്നു. അഥവാ ഗുരുവായൂര്‍ നഗരസഭ അനുമതി നല്‍കുന്നപക്ഷം ആയവയുടെ നഷ്ടപരിഹാരം നഗരസഭ തന്നെ വഹിക്കേണ്ടിവരുമെന്നും വിധിയില്‍ ഉത്തരവായിരുന്നു. ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് വി.കെ. മോഹനന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഉത്തരവ് ക്ഷേത്രപരിസരത്തിന്റെ വിശാല സംരക്ഷണം ഉറപ്പുവരുത്തുന്ന ഒന്നായിരുന്നു. ക്ഷേത്രപരിസരത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ബില്‍ഡിംഗ് പെര്‍മിറ്റ് നഗരസഭയില്‍ നിന്നും ലഭ്യമാവുന്നില്ല എന്ന് ചൂണ്ടിക്കാട്ടി WP(C) 34111/19(L) പ്രകാരം ഗുരുവായൂര്‍ ദേവസ്വം ഹൈക്കോടതി മുമ്പാകെ ഹര്‍ജി സമര്‍പ്പിക്കുകയുണ്ടായി. അക്വിസിഷന്‍ ഉദ്ദേശ്യം ക്ഷേത്ര വികസനപ്രവര്‍ത്തനമാണെന്നും ദേവസ്വം നിര്‍മ്മിതികള്‍ക്ക് ബില്‍ഡിംഗ് പെര്‍മിറ്റ് നിഷേധം ബാധകമല്ലെന്നും ദേവസ്വം കാര്യങ്ങള്‍ക്ക് നഗരസഭയ്ക്ക് ബില്‍ഡിംഗ് പെര്‍മിറ്റ് അനുവദിക്കാവുന്നതാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തീര്‍പ്പ് കല്‍പ്പിച്ചു. ജസ്റ്റിസ് സി.ടി. രവികുമാര്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റെ മുമ്പാകെ ഹര്‍ജി നല്‍കി അഡ്വ.കെ.ബി.മോഹന്‍ദാസ് ചെയര്‍മാനായ ഭരണസമിതിയാണ് തോന്നുംപടി നിര്‍മ്മാണം നടത്താന്‍ അനുമതി സമ്പാദിച്ചിട്ടുള്ളത്.
WP(C) No 17022 812 705 of 2009, 23968 617 3 of 2010 ഹര്‍ജികള്‍ 20-05-10 ന് തീര്‍പ്പാക്കുന്നവേളയില്‍ സ്വന്തം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ഹൈക്കോടതി മുമ്പാകെ ദേവസ്വം സത്യവാങ്മൂലം നല്‍കിയിട്ട് പത്തുവര്‍ഷം കഴിഞ്ഞു. ഇതുവരെ ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാതെയാണ് അശാസ്ത്രീയവും അപകടകരവുമായ നിര്‍മ്മിതികള്‍ക്ക് അതേ ഹൈക്കോടതിയില്‍ നിന്ന് തന്നെ അനുകൂല വിധി സമ്പാദിച്ചതെന്ന് കാണാം. ഹൈക്കോടതിയുടെ ശ്രദ്ധയില്‍ പെടാതെ പോയതോ, പെടുത്താതെ പോയതോ ആയ നിരവധി കാര്യങ്ങളുണ്ട്. അവയാകട്ടെ വളരെയധികം ഗൗരവമര്‍ഹിക്കുന്നവയുമാണ്.
1. 100 മീറ്റര്‍ അക്വിസിഷന്‍ നടപടികളില്‍ ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും 25 മീറ്റര്‍ മാത്രമേ ദേവസ്വത്തിന് അക്വയര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ.
2. പരിമിതമായ ക്ഷേത്രപരിസരത്ത് സ്ഥിരനിര്‍മ്മിതികളും, സ്ഥിരമായി നിലനിര്‍ത്താനുദ്ദേശിക്കുന്ന താത്കാലിക നിര്‍മ്മിതികളും എല്ലാവര്‍ക്കും എല്ലാക്കാലത്തും പ്രയാസങ്ങള്‍ സൃഷ്ടിക്കും.
3. സ്വന്തം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് സത്യവാങ്മൂലം നല്‍കുകയും അത് ലംഘിച്ച് തോന്നുന്നതരത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നത് കോടതി അലക്ഷ്യ നടപടിയാണെന്ന് മാത്രമല്ല; അശാസ്ത്രീയ സംവിധാനത്തിലൂടെ ദേവസ്വം ഖജനാവിന് കനത്ത സാമ്പത്തിക നഷ്ടംകൂടി ഉണ്ടാക്കുന്നുണ്ട്.
4. ഗുരുവായൂര്‍ ഉത്സവം, ഏകാദശി, അഷ്ടമിരോഹിണി, ഇടത്തരികത്ത് കാവ് ഭഗവതി താലപ്പൊലി തുടങ്ങി ഉത്സവാഘോഷങ്ങള്‍, പറവെപ്പ്, എഴുന്നള്ളിപ്പ് തുടങ്ങിയവയ്ക്ക് അത്യാവശ്യമായത്ര ഭൂമി മാത്രമേ ഇപ്പോള്‍ ക്ഷേത്രത്തിന് ചുറ്റും ദേവസ്വം കൈവശത്തിലൂള്ളൂ.
5. ആക്ട് 10ല്‍ (2) പ്രകാരം സുരക്ഷിതവും ശാന്തവും ശുചിത്വമുള്ളതുമായ ക്ഷേത്രപരിസരം ഉറപ്പുവരുത്തുന്നതിന് 25 മീറ്റര്‍ സ്ഥലം തുറസ്സായി കിടക്കുന്നതാണ് ഉചിതം.
6. ഭക്തജനസഞ്ചയത്തിന്റെ ആധിക്യവും തിക്കും തിരക്കും നിയന്ത്രിക്കാന്‍ കഴിയണമെങ്കിലും ആവശ്യമായത്ര സ്ഥലം തുറസ്സായി നിലനിര്‍ത്തേണ്ടതുണ്ട്.
7. തീവ്രവാദ ഭീഷണി, അഗ്നിഭയം, ആനയിടയുന്നതടക്കമുള്ള പ്രതികൂല സാഹചര്യങ്ങള്‍, വെള്ളപ്പൊക്ക ഭീഷണി തുടങ്ങിയവ തരണം ചെയ്യുന്നതിന് ക്ഷേത്ര പരിസരം നിര്‍മ്മിതികളിലൂടെ കോണ്‍ക്രീറ്റ് കാടാക്കി മാറ്റുന്നത് വിഘാതമുണ്ടാക്കും.
8. പരിപാവനത മാത്രമല്ല; പാരിസ്ഥിതിക അന്തരീക്ഷവും, ഉഷ്ണവ്യാപനത്തിന്റെ തീവ്രതയും ഒക്കെ തുറസ്സായ ക്ഷേത്രപരിസരത്തിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
9. തീര്‍ത്ഥക്കുളത്തിനും, പട്ടര്‍കുളത്തിനും തൊട്ടു അടുത്തായി ഇ-ടോയ്‌ലറ്റു സ്ഥാപിക്കുന്നതും മനുഷ്യവിസര്‍ജ്ജ്യ സംസ്‌കാരണ സംവിധാനമേര്‍പ്പെടുത്തേണ്ടി വരുന്നതും ക്ഷേത്രപരിസരത്തിന്റെ ശുചിത്വത്തിനും കുളത്തിലെ ശുദ്ധജല മലിനീകരണത്തിനും ഇടയാക്കും.
10. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ അതീവ ജാഗ്രതാ നിര്‍ദ്ദേശമുള്ള ആരാധനാലയങ്ങളിലൊന്നായ ഗുരുവായൂര്‍ ക്ഷേത്രത്തിന് ചുറ്റും നിലവിലുള്ള ചുരുങ്ങിയ സ്ഥലം കൂടി ഉപയോഗശൂന്യമാക്കുന്നത് ശരിയല്ല.
11. ആള്‍ക്കൂട്ടം തിങ്ങിനിറഞ്ഞു കവിയുന്ന തെക്കെ നടയില്‍ ഗ്യാസ് സംഭരണി നിര്‍മ്മിച്ചതും ബന്ധപ്പെട്ട വിദഗ്ദ്ധ നിര്‍ദ്ദേശങ്ങളും അനുമതി പത്രങ്ങളുമില്ലാതെ പൈപ്പ് ലൈന്‍ വഴി ക്ഷേത്രത്തിനകത്തും പുറത്തുമുള്ള അഗ്രശാലകളിലേക്ക് ഗ്യാസ് വിതരണം ചെയ്യുന്നതും സമീപവാസികള്‍ക്കും ക്ഷേത്രത്തിനും ഭക്തജനങ്ങള്‍ക്കും അപകടകരവും അതിഗുരുതരവുമായ ദുരന്തഫലങ്ങള്‍ക്ക് ഇടയാക്കാവുന്ന സാഹചര്യം സൃഷ്ടിക്കുന്നുണ്ട്.
O.P.2071/93 ഉത്തരവിനും മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച് ദേവസ്വം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനും വിരുദ്ധമായി കോടതി ഉത്തരവിന്റെ ബലത്തില്‍ അശാസ്ത്രീയവും ആപത്കാരണങ്ങളുമായ നിര്‍മ്മിതികളുമായി ഭരണസമിതി മുന്നോട്ട് പോവുമ്പോള്‍ ഒരു കാര്യം വ്യക്തമാവേണ്ടതുണ്ട്. ഇത്തരം നടപടികളാല്‍ ഭാവിയിലുണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ക്ക്, ദുരന്തങ്ങള്‍ക്ക്, സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ആരാണ് ഉത്തരവാദിത്തം ഏല്‍ക്കുക. ആരാണ് സമാധാനം പറയുക. തീരുമാനമെടുത്ത ഭരണസമിതിയോ, അതോ തീരുമാനങ്ങള്‍ കണ്ണും പൂട്ടി നടപ്പിലാക്കുന്ന അഡ്മിനിസ്‌ട്രേറ്ററോ, ജനനിബിഡമായ ക്ഷേത്രപരിസരത്ത് കോടതി ഉത്തരവനുസരിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാതെയുള്ള അശാസ്ത്രീയവും അപകടകരവുമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരവും അനുമതിയും നല്‍കുന്ന നീതിപീഠമോ? വര്‍ത്തമാനകാല സാഹചര്യത്തില്‍ ഒഴിയാത്ത ഭയാശങ്കകള്‍ ഉയര്‍ത്തുന്ന മേല്‍ ചോദ്യത്തിന് ഉത്തരം അനിവാര്യമാണ്; പരിഹാരവും.
ദീര്‍ഘവീക്ഷണമുള്ള ശക്തന്‍ തമ്പുരാന്റെ തട്ടകത്തില്‍ നിന്ന് വരുന്ന ചെയര്‍മാന്റെ ഇടുങ്ങിയ മനസ്സും സങ്കുചിത ചിന്തകളും മാറട്ടെയെന്നും ഹൃദയവിശാലതയും സ്വപ്‌നങ്ങളും അങ്ങ് ചക്രവാളസീമയോളം വ്യാപിക്കട്ടെയെന്നും പ്രാര്‍ത്ഥിക്കാം. പശ്ചാത്താപത്തിന് ഇടവരാതെയിരിക്കട്ടെയെന്നും.
രണ്ടാമത്തെ വിവാദവും വ്യവഹാരവും ദേവസ്വം ഫണ്ടില്‍ നിന്ന് സര്‍ക്കാരിന് പണം അനുവദിച്ചതാണ്. പ്രളയത്തിന്റെയും കോവിഡ് 19ന്റെയും അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തി 5 കോടി വീതം ആകെ 10 കോടി രൂപയാണ് ദേവസ്വത്തിന് അന്യാധീനപ്പെട്ടിരിക്കുന്നത്. പലിശയിനത്തിലുള്ള നഷ്ടം വേറെയും.
പ്രളയാനുബന്ധമായി ആക്ടില്‍ വ്യവസ്ഥപ്പെടുത്താത്ത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ദേവസ്വം ഫണ്ടില്‍ നിന്നും 5 കോടി രൂപ വിനിയോഗിച്ചത് ചോദ്യം ചെയ്ത് കാഞ്ഞിരപ്പള്ളി സ്വദേശി വി. അനില്‍ എന്ന ഭക്തനാണ് 2019 ജൂലായ് മാസം WP(C)19035 of 2019 പ്രകാരം ഹര്‍ജി സമര്‍പ്പിച്ചത്. ഭരണസമിതി തികച്ചും ആക്ട് വ്യവസ്ഥ 11,12, 27 എന്നിവ ലംഘിച്ചു എന്നും പണം നല്‍കിയത് ദേവസ്വം ഗുണത്തിനല്ലെന്നും പണം നല്‍കുന്നതിന് മുമ്പ് പൊതുജനാഭിപ്രായം ആരാഞ്ഞില്ലെന്നും ആയതിനാല്‍ ഭരണസമിതി തീരുമാനവും നടപടി ഉത്തരവും റദ്ദാക്കണമെന്നായിരുന്നു ഹര്‍ജി. പണം കൊടുത്ത രീതി ശരിയല്ലെന്നും, നല്‍കിയത് മതപരമായ കാര്യങ്ങള്‍ക്ക് ചെലവഴിക്കാനല്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചു.
പണം നല്‍കിയത് ശരിയായ രീതിയിലാണെന്നും യാതൊരു ക്രമക്കേടും ഇല്ലെന്നും ദേവസ്വവും സര്‍ക്കാരും വാദിച്ചു. കൊടുക്കലും വാങ്ങലും ഇല്ലെന്നും സംഭാവനയാണെന്നും കോടതി നിരീക്ഷിച്ചു. സംഭാവനയും ചെലവാണെന്നും സര്‍ക്കാരിന് സംഭാവന നല്‍കാന്‍ ആക്ടില്‍ വ്യവസ്ഥപ്പെടുത്തിയിട്ടില്ലെന്നും വാദമുണ്ടായില്ല. സനാതന ധര്‍മ്മപ്രകാരം എല്ലാം ഒരു പോലെ കാണണമെന്നാണ് കോടതിയുടെ കണ്ടെത്തല്‍. അതുകൊണ്ട് തന്നെ വിഷയത്തില്‍ ഇടപെടാതെ കോടതി ഹര്‍ജി ദേവസ്വം ഭരണസമിതിക്കനുകൂലമായി തീര്‍പ്പാക്കി.
WP(C) 19035/19 ഹര്‍ജി തീര്‍പ്പാക്കിയ അതേ ദിവസം സമാനവിഷയത്തില്‍ ഗുരുവായൂര്‍ ക്ഷേത്രരക്ഷാസമിതി സെക്രട്ടറി എം.ബിജേഷ് കുമാര്‍ WP(C)) 20495/19 പ്രകാരം മറ്റൊരു ഹര്‍ജി സമര്‍പ്പിക്കുകയുണ്ടായി. ദേവസ്വം ഫണ്ടില്‍ നിന്നും 5 കോടി സര്‍ക്കാര്‍ ഫണ്ടിലേക്ക് നല്‍കിയത് ശരിയല്ലെന്നും ആയത് 12% പലിശയടക്കം തിരികെ ലഭ്യമാക്കണമെന്നും അതിലുപരി ദേവസ്വം കമ്മറ്റിയുടെ ക്രമക്കേട് കണക്കിലെടുത്ത് അവരെ പുറത്താക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിക്കപ്പെട്ടു. സെക്ഷന്‍ 11, 12, 27 എന്നിവ ഏത് രീതിയിലും വളച്ചൊടിക്കാമെന്നതിനാല്‍ അത് മാത്രം വെച്ച് വാദിക്കാനാവില്ലെന്ന് വാദി ഭാഗം അറിയിച്ചു. WP(C)19035/19 കേസ്സില്‍ കൃത്യമായ വാദമുഖങ്ങള്‍ കൊണ്ടുവന്നിട്ടില്ലെന്നും ആയത് “per in curium” ആണെന്നും വാദമുണ്ടായി. സി.കെ. രാജന്‍ Vs കേരള സര്‍ക്കാര്‍ എന്ന വളരെ പ്രാധാന്യമുളള കേസ് മനഃപൂര്‍വ്വം കോടതിയില്‍ എത്തിച്ചില്ല. ഈ കേസ്സില്‍ സര്‍ക്കാരിന് നല്‍കിയ സമാനതയുള്ള 5,00,000/- രൂപയുടെ കൈമാറ്റം അഥവാ ചെലവ് ശരിയല്ലെന്ന് ഹൈക്കോടതി നേരത്തെ കണ്ടെത്തിയിട്ടുള്ളതാണ്. സെക്ഷന്‍ 27ന്റെ വ്യാഖ്യാനം ണജ(ഇ) 19035/19 കേസ്സില്‍ ശരിയായ ദിശയിലായിരുന്നില്ല. സി.കെ.രാജന്‍ കേസ്സില്‍ അപ്പീല്‍ പോയെങ്കിലും സുപ്രീം കോടതി വീക്ഷണവും പരിഗണിച്ച് കേസ് വലിയ ബഞ്ച് കേള്‍ക്കുന്നതാണുചിതം. കാരണം പണം നല്‍കുന്നതിന്റെ മാനദണ്ഡം ലംഘിച്ചാല്‍ ആയത് ശരിയായ നടപടിയല്ലെന്ന് തന്നെയാണ് സുപ്രീംകോടതിയും കണ്ടെത്തിയിട്ടുള്ളത്. വിശദമായ വിധിക്ക് വേണ്ടി ഹര്‍ജിക്കാരന്‍ വീണ്ടും അപേക്ഷിച്ചതിന് ശേഷമാണ് ഹര്‍ജി വിശാലബഞ്ചിന് വിടുന്നതായുള്ള വിധി ലഭ്യമായത്.
ഒരേ വിഷയ സംബന്ധമായി ഹൈക്കോടതി ദേവസ്വം ബഞ്ച് മുമ്പാകെ പരിഗണനയ്ക്ക് വന്ന WP(C) 19035/19, WP(C)) 20495/19 ഹര്‍ജികളുടെ 24.09.19ലെ തീര്‍പ്പു മുന്നോട്ടു വെക്കുന്ന ആശയമെന്താണ്? രണ്ടു ഹര്‍ജികളും പരിഗണിച്ച് തീര്‍പ്പാക്കിയിട്ടുള്ളത് ജസ്റ്റിസ് സി.ടി. രവികുമാര്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ്.
ആക്ട് സെക്ഷന്‍ 11, 12, 27 എന്നീ വ്യവസ്ഥകളുടെ വെളിച്ചത്തിലാണ് WP(C) 19035/19 പരിഗണിച്ചിട്ടുള്ളത്. സെക്ഷന്‍ 21ല്‍ (2)പ്രകാരമുള്ള ബഡ്ജറ്റില്‍ മതിയായ തുക വകയിരുത്തിയ ശേഷം സെക്ഷന്‍ 27ല്‍ പറയുന്ന (എ) മുതല്‍ (ജി) വരെ കൂടിയ ഏതെങ്കിലുമോ അല്ലെങ്കില്‍ എല്ലാകാര്യങ്ങള്‍ക്കും കൂടി വേണ്ടിയോ പണം ചെലവഴിക്കാവുന്നതാണ്. (ഇത് ആക്ട് വ്യവസ്ഥയുടെ കൃത്യമായ നിരീക്ഷണവും കണ്ടെത്തലും തന്നെയാണ്.) എന്നാല്‍ സെക്ഷന്‍ 27ന് കീഴിലുള്ള വ്യവസ്ഥകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഡൊണേഷന്‍ നല്‍കുന്നതിനെ വിലക്കുന്നില്ല എന്നാണ് കോടതിയുടെ നിലപാട്. ഒരു സ്റ്റാറ്റിയൂട്ടും അനുബന്ധ വ്യവസ്ഥകളും മുന്‍കാല കോടതി ഉത്തരവുകളും നിര്‍ണ്ണയിച്ച് നിശ്ചയിച്ച കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് ദേവസ്വം ഫണ്ടില്‍ നിന്നും ചെലവഴിക്കാം. അല്ലാതെ വ്യവസ്ഥപ്പെടുത്താത്ത കാര്യങ്ങള്‍ക്ക് ചെലവഴിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന ന്യായീകരണം സ്വീകാര്യമാവുമ്പോള്‍ പിന്നെ സ്റ്റാറ്റിയൂട്ടിന്റെയും ഉപവ്യവസ്ഥകളുടെയും ആവശ്യമെന്തായിരുന്നു? ദേവസ്വം ഫണ്ട് എല്ലാകാര്യങ്ങള്‍ക്കും ചെലവഴിക്കാവുന്നതാണെങ്കില്‍ സ്റ്റാറ്റിയൂട്ടില്‍ പ്രത്യേകമായി ഇന്നയിന്ന കാര്യങ്ങള്‍ക്ക് ചെലവഴിക്കാമെന്ന് അക്കമിട്ട് വ്യവസ്ഥപ്പെടുത്തിയതിന്റെ പ്രസക്തിയെന്താണ്. ചെയ്യരുതാത്ത ചെലവുകളെ കുറിച്ചുള്ള വ്യവസ്ഥകളല്ല; മറിച്ച് ചെയ്യേണ്ട ചെലവുകളെ കുറിച്ചു മാത്രമാണ് വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതെന്ന് കാണാവുന്നതാണ്. അതുകൊണ്ട് തന്നെ സെക്ഷന്‍ 27 സര്‍ക്കാരിന് ഡൊണേഷന്‍ കൊടുക്കുന്നത് വിലക്കുന്നില്ലെന്ന ന്യായീകരണവും വ്യാഖ്യാനവും അടിസ്ഥാനരഹിതവും നീതീകരിക്കാനാവാത്ത അസംബന്ധവുമാണ്.
(തുടരും)