ചരിത്രം, പുരാവസ്തു പഠനം, നാണയപഠനം തുടങ്ങി നിരവധി മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച സ്വര്‍ഗ്ഗീയ വിഷ്ണുശ്രീധര്‍ വാക്കണ്‍കര്‍ജിയുടെ ജന്മശതാബ്ദിയായിരുന്നു 2020 മെയ് മാസത്തില്‍ അവസാനിച്ചത്. വാക്കണ്‍കര്‍ജിയുടെ ബഹുമുഖവ്യക്തിത്വത്തിലേയ്ക്കുള്ള എത്തിനോട്ടമാണ് ഈ ലേഖനം.
പുരാവസ്തുശാസ്ത്രത്തിന്റെ സര്‍ഗാത്മക സാധ്യതകളുപയോഗപ്പെടുത്തി ഭാരതീയ സംസ്‌കൃതിയുടെ അലകും പിടിയുമെന്തെന്ന് സമൂഹമനസ്സിനെ ബോധ്യപ്പെടുത്തിയ കര്‍മകുശലനായ ചരിത്രകാരന്‍ ഡോ. വി.എസ്. വാക്കണ്‍കര്‍ജിയുടെ ജന്മശതാബ്ദി വര്‍ഷമായിരുന്നു 2019-2020. നിസ്തന്ദ്രവും നിരന്തരവുമായ പ്രയത്‌നവും കറകളഞ്ഞ ദേശാഭിമാനബോധവും പഠനഗവേഷണങ്ങളില്‍ പുലര്‍ത്തിയ ശാസ്ത്രീയ വീക്ഷണവും വാക്കണ്‍കര്‍ജിയുടെ ധൈഷണിക ജീവിതത്തെ ഐതിഹാസികമായ മാനങ്ങളിലേക്ക് ഉയര്‍ത്തിയ സുപ്രധാനഘടകങ്ങളായിരുന്നു. ആദിമശിലായുഗം മുതലാരംഭിക്കുന്ന മനുഷ്യവാസത്തിന്റെ ഭാരതീയമായ ഏടുകളെ ഇത്രത്തോളം ആഴത്തിലും വ്യാപ്തിയിലും വിലയിരുത്തിയ മറ്റൊരു പണ്ഡിതനെയും നമുക്ക് ചൂണ്ടിക്കാട്ടാനാവില്ല.
യുനെസ്‌കോയുടെ പൈതൃകപ്പട്ടികയിലുള്‍പ്പെട്ട മധ്യപ്രദേശിലെ ഭീംബേഡ്ക എന്ന പ്രദേശത്തിലെ ശിലായുഗവാസകേന്ദ്രവും ഗുഹാചിത്രങ്ങളും ലോകത്തിന്റെ കണ്ണില്‍പെട്ടത് വാക്കണ്‍കര്‍ജിയുടെ അക്ഷീണമായ കര്‍മസപര്യയുടെ സത്ഫലമായിട്ടാണ്. വൈദിക സാഹിത്യത്തില്‍ നിരവധി തവണ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള സരസ്വതീ നദിയെക്കുറിച്ചും സരസ്വതീ നദീതടസംസ്‌കൃതിയെകുറിച്ചും ഗഹനമായ ഒട്ടേറെ പഠനങ്ങള്‍ നടത്തിയതും വാക്കണ്‍കര്‍ജി തന്നെ. ഗുഹാചിത്രങ്ങളെ അധികരിച്ചുള്ള പുരാവസ്തു ഗവേഷണങ്ങളില്‍ സ്വയം അഭിരമിക്കുന്ന പ്രകൃതക്കാരനായിരുന്നു അദ്ദേഹം.
ഇന്ത്യയിലൊതുങ്ങിനില്‍ക്കുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ അന്വേഷണബുദ്ധി. യുറോപ്പിലെയും അമേരിക്കയിലെയും ജ്ഞാതവും അജ്ഞാതാവുമായ ഗുഹാചിത്രങ്ങളെ ആധികാരികമായി പഠിക്കുവാനും വിലയിരുത്തുവാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ മാത്രം നാലായിരത്തോളം ഗുഹാചിത്രങ്ങള്‍ വാക്കണ്‍കര്‍ജി കണ്ടെത്തിയിട്ടുണ്ട്. ഏഴായിരത്തിയഞ്ഞൂറോളം ഗുഹാചിത്രങ്ങളുടെ പകര്‍പ്പും സ്വന്തം കൈപ്പടയില്‍ പകര്‍ത്തിയെടുത്ത് ഭാവിതലമുറയുടെ അന്വേഷണബുദ്ധി ഈ മേഖലയിലേക്ക് തിരിയട്ടെ എന്ന സദുദ്ദേശ്യത്തോടെ അദ്ദേഹം സംരക്ഷിച്ചുവെച്ചിരുന്നത്രേ.
ബി.സി. അഞ്ചാം നൂറ്റാണ്ടുമുതലുള്ള അയ്യായിരത്തി അഞ്ഞൂറില്‍പ്പരം നാണയങ്ങളെ അധികരിച്ച് അദ്ദേഹം നടത്തിയ പഠനങ്ങള്‍ നാണയപഠനമെന്ന വിജ്ഞാനശാഖയില്‍ അഭികാമ്യമായ ദിശാവ്യതിയാനത്തിന് തുടക്കം കുറിക്കുകയുണ്ടായി. പുരാതന ഭാരതീയനഗരമായ ഉജ്ജയിനിയിലെ പതിനയ്യായിരം നാണയങ്ങളെ കണിശമായി വ്യവഛേദിച്ച് വിലയിരുത്തുവാന്‍ മഹാമനീഷിയായ ഈ പണ്ഡിതന് സാധിച്ചുവെന്നത് അത്ഭുതാദരവുകളോടെ മാത്രമേ ഓര്‍ക്കാനാവൂ. സംസ്‌കൃതം, പ്രകൃതിക്, ബ്രാഹ്മി ലിപികളിലുള്ള ഇരുനൂറ്റിയമ്പതോളം പുരാതനശിലാലിഖിതങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് വാക്കണ്‍കര്‍ജി. അവ കണ്ടെടുത്തുവെന്നതിനേക്കാളും പ്രധാനമായി നാം സ്മരിക്കേണ്ടത് അവയെ ശാസ്ത്രീയമാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പഠിക്കുവാന്‍ അദ്ദേഹം സന്നദ്ധനായി എന്നതാണ്.
ചരിത്രം-പുരാവസ്തു പ്രതിമ-ചിത്ര-നാണയ പഠനങ്ങളുടെ വിശാലലോകത്തിലൂടെ വാക്കണ്‍കര്‍ജി സഞ്ചരിച്ചത് കൂട്ടായ്മയുടെ കരുത്തെന്തെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ്. ലോകപ്രശസ്തചരിത്രകാരന്മാരായ ഡോ. സങ്ഖാലിയ, മോര്‍ട്ടിമര്‍വീലര്‍, എസ്.കെ.ദീക്ഷിത്, ജെറി ജേക്കബ്‌സണ്‍, എന്‍.ആര്‍. ബാനര്‍ജി, ഡോ.എസ്.ബി. ദിയോ, ഡോ.ടില്‍നാര്‍, പ്രൊഫ. ഡീന്‍ഗ്ലാനിയേല്‍, പ്രൊഫ. അല്ലാച്ചിയോ, ഡോ. സിയുണര്‍, പ്രൊഫ. എ. ലിയോറി ഗവുന്‍ഹാം എന്നിവരോട് സംവദിച്ചുകൊണ്ടാണ് തന്റെ ചരിത്രപഠനങ്ങളെ അദ്ദേഹം പിഴവുകളില്ലാതെ വാര്‍ത്തെടുത്തത്.
ചരിത്രപഠനമേഖലയിലെ ലബ്ധ പ്രതിഷ്ഠ വ്യക്തിത്വങ്ങള്‍ വരെ ആദരവോടെയാണ് വാക്കണ്‍കര്‍ജിയുടെ ധിഷണാബലത്തെയും ഉപാസനാശുദ്ധമായ ചിന്തകളെയും നോക്കിക്കണ്ടിരുന്നത്. അക്കാദമിക മേഖലയിലുടനീളം മേധാവിത്വം പുലര്‍ത്തിവരുന്ന ഇടതുപക്ഷ ബുദ്ധിജീവികള്‍ക്ക് പക്ഷേ വാക്കണ്‍കര്‍ജി അനഭിമതനായിരുന്നു. വാസ്തവം പറഞ്ഞാല്‍ തനത് പാരമ്പര്യത്തിന്റെ മുദ്രകള്‍ സ്ഫടികസ്ഫുടമായി ലോകസമക്ഷം അവതരിപ്പിച്ച വാക്കണ്‍കര്‍ജിയെ അവര്‍ ഭയപ്പെട്ടിരുന്നു. വാക്കണ്‍കര്‍ജിയുടെ ഓരോ കണ്ടെത്തലുകളും പുറംലോകം ശ്രദ്ധിച്ചുതുടങ്ങിയതോടെ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞത് അഭാരതീയമായ ഭാരതചരിത്രപാഠങ്ങളായിരുന്നു.
രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ പ്രചാരകനായും മധ്യപ്രദേശ് പ്രാന്തബൗദ്ധിക് പ്രമുഖായും സംസ്‌കാര്‍ ഭാരതിയുടെ പ്രഥമ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ച വാക്കണ്‍കര്‍ജി രാഷ്ട്രപുനര്‍നിര്‍മ്മാണമെന്ന മഹായജ്ഞത്തിന്റെ ഭാഗമായിട്ടാണ് തന്റെ പ്രവര്‍ത്തനങ്ങളെ നോക്കിക്കണ്ടിരുന്നത്. ഭാരതീയ കലകളുടെ പുനരുദ്ധാരണത്തിനുവേണ്ടി പ്രായോഗികമായ അനേകം പദ്ധതികള്‍ക്ക് അടിത്തറയിടുവാനും ഈ രാഷ്ട്രഭക്തന് സാധിച്ചു.
തദ്ദേശജനതയോട് അടുത്തിടപഴകിയും അവരില്‍ നിന്ന് പരമ്പരാര്‍ജ്ജിതമായ അറിവുകള്‍ ആവോളം സംഭരിച്ചും തന്റെ പഠനങ്ങളെ ആധികാരികമാക്കാന്‍ അദ്ദേഹം എന്നും തയ്യാറായിരുന്നു. പാറക്കഷ്ണങ്ങള്‍ ശേഖരിച്ചും നാടോടി വിജ്ഞാനീയശകലങ്ങള്‍ ഹൃദയത്തിലേക്കാവഹിച്ചും നടന്നുനീങ്ങിയ വാക്കണ്‍കര്‍ജി, പലപ്പോഴും പുരാതന കാലത്തെ ഒരു മഹാതപസ്വിയെപ്പോലെ അറിവിന്റെ ഖനികള്‍ തേടിത്തേടി സഞ്ചരിച്ചു.
സര്‍ഗധനനായ ഒരു കവികൂടി വാക്കണ്‍കര്‍ജിയുടെ തേജസ്സാര്‍ന്ന വ്യക്തിത്വത്തില്‍ ഉള്‍ച്ചേര്‍ന്നിരുന്നു. ‘ശബരിയുടെ രാമന്‍’ എന്ന കവിത ഇതിന് നേര്‍തെളിവത്രേ.
”ഘോരവനത്തില്‍
ഒരു വിശാലമായ വടവൃക്ഷമുണ്ടായിരുന്നു
യുഗ-യുഗങ്ങളായി ഇതിഹാസമുള്‍ക്കൊണ്ട്
ആശ്രയം കൊടുക്കാറുണ്ടായിരുന്നു
തളര്‍ന്ന പഥികര്‍ക്ക്.”
പാരമ്പര്യത്തിന്റെ മഹനീയസാന്നിധ്യത്തെ അനുഭവതീവ്രതയോടെ ആവിഷ്‌ക്കരിക്കുന്ന ഒട്ടേറെ കവിതകള്‍ വാക്കണ്‍കര്‍ജി രചിച്ചിട്ടുണ്ട്. രാഷ്ട്രഭക്തിയും പ്രകൃതിപ്രേമവും ആത്മീയഭാവവും സമഞ്ജസമായി ഇണങ്ങി നില്‍ക്കുന്ന കാവ്യലോകമാണ് അദ്ദേഹത്തിന്റേത്.
പെയിന്റഡ് റോക്ക് ഷെല്‍ട്ടേഴ്‌സ് ഓഫ് ഇന്ത്യ (ഗവേഷണപ്രബന്ധം), സ്റ്റോണ്‍ഏജ് പെയിന്റിംഗ്‌സ് ഇന്‍ ഇന്ത്യ, ഭീംബേട്കാ നമ്പര്‍, ഭീംബേട്ക ദ പ്രീഹിസ്‌റ്റോറിക് പാരഡൈസ്, ജPeinture Rupstereindien, Object etmonde, ഇന്ത്യന്‍ റോക് പെയിന്റിംഗ്‌സ്, പെയിന്റഡ് റോക്ക് ഷെല്‍ട്ടേഴ്‌സ് ഓഫ് ഇന്ത്യ, ഭീംബേട്കാ എക്‌സ്‌കവേഷന്‍ഷ് (രണ്ടുവാള്യം), ഡോണ്‍ ഓഫ് ഇന്ത്യന്‍ ആര്‍ട്, ആസാദ് നഗര്‍ എക്‌സ്‌കവേഷന്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ വാക്കണ്‍ കര്‍ജിയുടെ യശസ്തംഭങ്ങളായി ഇന്നും നിലകൊള്ളുന്നു. ഇവയില്‍ ചില ഗ്രന്ഥങ്ങള്‍ പണ്ഡിതസുഹൃത്തുക്കളുമായി ചേര്‍ന്നെഴുതിയവയാണ്. വാക്കണ്‍കര്‍ജിയെ കുറിച്ചും ഒട്ടേറെ പഠനങ്ങള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. അനേകം പ്രദര്‍ശനികളും പദയാത്രകളും സംഘടിപ്പിച്ച് ഭാരതീയനില്‍ മങ്ങിമയങ്ങിക്കിടന്ന പൂര്‍വകാലമഹത്വബോധത്തെ ഉദ്ദീപിപ്പിക്കുവാനും ഈ യുഗ പുരുഷന് സാധിച്ചിട്ടുണ്ട്.
വനവാസി സമൂഹത്തെ സനാതനധര്‍മ്മത്തിന്റെ അഭിന്നഘടകമായി നോക്കിക്കാണേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പേര്‍ത്തും പേര്‍ത്തും വാക്കണ്‍കര്‍ജി ഉദ്‌ബോധിപ്പിച്ചിരുന്നു. ആര്യാധിനിവേശം അസംബന്ധമായ ചരിത്രവ്യാഖ്യാനമാണെന്ന് തെളിവുകള്‍ നിരത്തി സ്ഥാപിക്കുവാനും പരിണതപ്രജ്ഞനായ ഈ ചരിത്രകാരനായി. വാക്കണ്‍കര്‍ജി ഏറ്റെടുത്തതെല്ലം പൂര്‍ണ്ണവിജയം കണ്ടിട്ടുണ്ട്. മധ്യപ്രദേശ് വിദ്യാര്‍ത്ഥിപരിഷത്തിന്റെ സ്ഥാപക പ്രസിഡന്റ്, ഉജ്ജയിനിയിലെ അഖിലഭാരതീയ കാളിദാസ ചിത്രപ്രതിമാകലാ പ്രദര്‍ശിനി സ്ഥാപകന്‍, ഉജ്ജയിനിയിലെ വിക്രമവിശ്വവിദ്യാലയം പുരാവസ്തു വിഭാഗത്തിന്റെയും മ്യൂസിയത്തിന്റെയും സ്ഥാപകദാര്യദര്‍ശി, ഉജ്ജയിനി വിശാലാശോധ് പരിഷത്തിന്റെയും ഭാരതീ സംസ്‌കൃതി അന്വേഷണ്‍ന്യാസിന്റെയും തിയോസഫിക്കല്‍ സൊസൈറ്റിയുടെയും പ്രസിഡന്റ് ഇങ്ങനെ അദ്ദേഹം വഹിച്ച പദവികളുടെ പട്ടിക നീണ്ടുനീണ്ടുപോകുന്നു. 1919 മെയ് 4ന് മധ്യപ്രദേശിലെ ‘നീമച്’ എന്ന പ്രദേശത്ത് ഭൂജാതനായ വാക്കണ്‍കര്‍ജി തന്റെ 67-മത്തെ വയസ്സില്‍ സിംഗപ്പൂരില്‍ വെച്ചാണ് ഇഹലോകവാസം വെടിഞ്ഞത്. പുരാവസ്തുശാസ്ത്രമേഖലയില്‍ നല്‍കിയ അനുപമമായ സംഭാവനകളെ മാനിച്ച് 1975ല്‍ രാഷ്ട്രം പത്മശ്രീ പുരസ്‌കാരം നല്‍കി അദ്ദേഹത്ത ആദരിക്കുകയുണ്ടായി.
അവലംബം
‘കര്‍മ്മയോഗിയായ ചരിത്രകാരന്‍’ പ്രസാധകര്‍: തപസ്യകലാസാഹിത്യവേദി, കേരളം, 2020. 94 പുറം, വില : 120