പുതുവര്‍ഷത്തിന്റെ ആദ്യപാദം അവസാനിക്കുമ്പോള്‍ ന്യൂസിലാന്റില്‍ നിന്നുമെത്തിയ വാര്‍ത്തകള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ആശ്വാസം നല്‍കുന്നില്ലെന്ന് മാത്രമല്ല, ആകുലതയുണ്ടാക്കുന്നതുമാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തെ ടീം ഇന്ത്യയുടെ വിദേശ ടൂറുകളുടെ ചരിത്രം സുഖകരമായ ഓര്‍മ്മകളല്ല നല്‍കുന്നത്. 2010ന് ശേഷം പതിനഞ്ചു തവണയാണ് ടെസ്റ്റ് പരമ്പരകള്‍ കളിക്കാനായി ഇന്ത്യ വിദേശങ്ങളിലെത്തിയത്. ഈ പര്യടനങ്ങളില്‍ നായകന്മാരായിരുന്നത് സൗരവ് ഗാംഗുലിയും മഹേന്ദ്ര ധോണിയും വിരാട് കോലിയുമായിരുന്നു; ഇന്ത്യന്‍ ക്രിക്കറ്റിന് കൂടുതല്‍ ജയങ്ങള്‍ നല്‍കിയെന്ന് പേരെടുത്തവര്‍. ഇവരുടെ നായകത്വത്തില്‍ രൂപപ്പെട്ട ടീമുകള്‍ എക്കാലത്തേയും മികച്ചതെന്ന് വാഴ്ത്തപ്പെടുകയുമുണ്ടായി.
എന്നാല്‍ ഈ വാഴ്ത്തുപാട്ടുകള്‍ക്കിടയില്‍, വിദേശമണ്ണില്‍ കളിച്ച പതിനഞ്ച് ടെസ്റ്റ് പരമ്പരകളില്‍ പതിനൊന്നിലും തോല്‍വിയായിരുന്നു ഫലമെന്ന് തിരിച്ചറിയേണ്ടതുണ്ട്. തോല്‍വി ഒഴികെയുള്ള വിജയങ്ങളിലൊന്ന് ദുര്‍ബ്ബലരായ് വെസ്റ്റിന്‍ഡീസിനെതിരെ ആയിരുന്നു; 2011ല്‍. മറ്റൊന്ന് 2016ലും. 2017ല്‍ പഴയ പ്രതാപങ്ങളൊന്നുമില്ലാത്ത ശ്രീലങ്കയെ തോല്‍പ്പിക്കാനായി. പിന്നെ, 2019ല്‍ ലോകോത്തര കളിക്കാരായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറുമില്ലാത്ത, (ഒത്തുകളിയുടെ പേരില്‍ നടപടിയിലായിരുന്നു ഇരുവരും) ശക്തിചോര്‍ന്ന ആസ്‌ത്രേലിയയെ അവരുടെ മണ്ണില്‍ മറികടക്കാനുമായി. കഴിഞ്ഞ പത്തുവര്‍ഷങ്ങളിലെ ഇന്ത്യയുടെ വിദേശ വിജയങ്ങളുടെ ‘വന്‍പ്’ ഇതോടെ പൂര്‍ണ്ണമാകുന്നു.
ഇക്കാലയളവില്‍ സ്വദേശത്ത് ടീം ഇന്ത്യ കൈവരിച്ച നേട്ടങ്ങളിലൂടെ കണ്ണോടിച്ചാല്‍ രണ്ടിടത്തും സംഭവിച്ച വിജയപരാജയങ്ങളില്‍ വൈചിത്ര്യം തെളിഞ്ഞുവരും. 2011ന് ശേഷം ഇംഗ്ലണ്ടും ആസ്‌ത്രേലിയയും അടക്കം ടെസ്റ്റ് കളിക്കുന്ന എട്ട് രാജ്യങ്ങള്‍ ഇന്ത്യയില്‍ പലതവണയെത്തി, പതിനേഴ് പരമ്പരകള്‍ കളിക്കുകയുണ്ടായി. പതിനേഴില്‍ പതിനാറിലും ടീം ഇന്ത്യക്കായിരുന്നു വിജയം. സ്വന്തം ദേശത്ത് ഇന്ത്യയുടെ വിജയത്തുടര്‍ച്ചകള്‍ക്ക് വിരാമമിടാന്‍ കഴിഞ്ഞത് ഇംഗ്ലണ്ടിന് മാത്രം. 2012-13ല്‍ ഇംഗ്ലണ്ട് 2-1ന് ആതിഥേയരെ കീഴ്‌പ്പെടുത്തി.
ഇനി, കഴിഞ്ഞ ഒറ്റവര്‍ഷത്തെ ദേശ വിജയങ്ങളുടെ കണക്ക് തന്നെയെടുക്കാം. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ വരുംവര്‍ഷം സംഘടിപ്പിക്കുന്ന ആദ്യ ലോകടെസ്റ്റ് – ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രാഥമിക മത്സരങ്ങള്‍ കളിക്കാനായി 2019ല്‍ ഇന്ത്യയിലെത്തിയ വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, ശ്രീലങ്ക, ആസ്‌ത്രേലിയന്‍ ടീമുകളെ നിശിതമായിത്തന്നെ തോല്‍പ്പിച്ചു വിട്ടു, ടീം ഇന്ത്യ. നാലുകൂട്ടര്‍ക്കുമെതിരെ കളിച്ച ഏഴ് ടെസ്റ്റിലും വിജയിച്ചു. ഇന്ത്യന്‍ ബാറ്റുകളില്‍ നിന്നും സമൃദ്ധമായി റണ്ണൊഴുകി; സെഞ്ച്വറികള്‍ പലതുണ്ടായി. കോലിയെയും കൂട്ടരെയും മാധ്യമങ്ങള്‍ അപദാനങ്ങളാല്‍ വാഴ്ത്തി; നിലയ്ക്കാത്ത കീര്‍ത്തനങ്ങളുണ്ടായി.
അതേ ടീം, അല്‍പദിവസങ്ങളുടെ വ്യത്യാസത്തില്‍ ന്യൂസിലാന്റിലെ വെല്ലിംഗ്ടണ്‍ ബേസിനിലും ക്രൈസ്റ്റ് ചര്‍ച്ച് ഓവലിലും കളിക്കാനിറങ്ങി. രണ്ടിടത്തും നന്നായിത്തോറ്റു. പുകള്‍പെറ്റ ബാറ്റുകളില്‍ നിന്നും റണ്ണൊഴുകിയില്ല; സെഞ്ച്വറികളുണ്ടായില്ല. ദേശത്ത് സംഗീതം പൊഴിച്ച കോലിയുടെ ബാറ്റില്‍ നിന്നും നാല് ഊഴങ്ങളിലായി ആകെ പൊഴിഞ്ഞത് 38 റണ്‍ (2,14,3,19). ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ മായങ്ക് അഗര്‍വാളിന്റെ 58. നാല് ഇന്നിംഗ്‌സുകളിലായി ഇന്ത്യ ഇരുന്നൂറ് കടന്നത് ഒരിക്കല്‍ മാത്രം. തോല്‍വികളാകട്ടെ ഏകപക്ഷീയമായിരുന്നു; പത്ത് വിക്കറ്റിനും പിന്നെ ഏഴു വിക്കറ്റിനും. സ്വദേശത്തെ വീരഗാഥകള്‍, കേള്‍ക്കാന്‍ കൊള്ളാത്ത പഴങ്കഥകളായി. ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു. സ്വദേശത്ത് മിടുക്കും വിദേശത്ത് കടുപ്പവും ഇതെന്ത് വൈരുദ്ധ്യം! കളിയുടെ ‘കാര്യ’മറിയാത്തവര്‍ മൂക്കത്ത് വിരല്‍ വച്ചുപോകും. പക്ഷേ ആരെന്ത് പറഞ്ഞാലും ‘താര’ങ്ങള്‍ക്കു കുലുക്കമില്ല. പരാജയങ്ങള്‍ പലതുണ്ടായാലും ‘പലര്‍’ക്കും സ്ഥാനമുറപ്പാണ് ടീമില്‍. മാച്ച് ഫീ അല്‍പവും കുറയില്ല; കോണ്‍ട്രാക്ട് റദ്ദാകില്ല. ഉറപ്പായ പരസ്യത്തുക നഷ്ടമാകില്ല. കളിയോടിഷ്ടം മൂത്ത് ആരാധകരായവര്‍ എന്തും സഹിക്കും; ടീം തോറ്റാലും ഇഷ്ടതാരം സെഞ്ച്വറിയടിച്ചാല്‍ മതി!
കളി ജയിക്കേണ്ടത് വിദേശത്താണ്; സ്വന്തം തിണ്ണയിലല്ല. കായിക വിനോദരംഗത്ത് തിണ്ണമിടുക്കിന് സ്ഥാനവുമില്ല. അജിത് വഡേക്കറെന്ന കിടയറ്റ ക്യാപ്റ്റന്‍ പരിമിത വിഭവശേഷിയുമായി, എഴുപതുകളില്‍ ഇംഗ്ലണ്ടിലും വെസ്റ്റ് ഇന്‍ഡീസിലുമെത്തി വമ്പന്മാരെ തറപറ്റിച്ച ചരിത്രം ഇന്ത്യന്‍ ക്രിക്കറ്റിനുണ്ട്. ടെസ്റ്റില്‍ അതുല്യമായ ആ നേട്ടത്തിനൊപ്പമെത്താന്‍ പിന്നാലെ വന്നവര്‍ക്കായിട്ടില്ല. അന്നത്തെ ടീം ഇന്നത്തോളം പുകള്‍പെറ്റതായിരുന്നില്ല. ടെസ്റ്റ് കളിക്കുന്ന എട്ടുരാജ്യങ്ങളില്‍ ആറാമതോ അതില്‍ താഴെയോ മാത്രം ആയിരുന്നു ഇന്ത്യ.
അപ്പോള്‍, വിചിത്രമായ സ്വദേശ-വിദേശ വിജയ-പരാജയങ്ങള്‍ എങ്ങിനെ സംഭവിക്കുന്നുവെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. സര്‍വ്വശക്തരായ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനും ടീമില്‍ സ്ഥാനം ‘സ്വയ’മുറപ്പിക്കുന്ന താരങ്ങള്‍ക്കും പരിശോധനയിലോ സ്വയം തിരുത്തലിനോ താല്‍പര്യമുണ്ടാകില്ല. പക്ഷേ ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്ന പരസഹസ്രങ്ങള്‍ക്ക്, ഈ വൈരുദ്ധ്യത്തിന്റെ പൊരുള്‍ അറിയാന്‍ ആഗ്രഹമുണ്ടാകും.
ഇത്തിരി കടുപ്പിച്ച് പറഞ്ഞാല്‍ ഇതൊരു കബളിപ്പിക്കലിന്റെ കാര്യമാണ്. സ്വദേശത്ത് നടക്കുന്ന എല്ലാ മത്സരങ്ങളും വിജയിക്കണമെന്നാണ് ബോര്‍ഡിന്റെ ‘ഉത്തമ’ താല്‍പര്യം. ക്രിക്കറ്റിനെ ചൂഴ്ന്നു നില്‍ക്കുന്ന കച്ചവടം, പരസ്യം എന്നിത്യാദികളുമായി ബന്ധപ്പെടുന്ന സ്ഥാപിത താല്‍പര്യങ്ങളുമുണ്ടാകാം. അപ്പോള്‍ സ്വന്തം ടീം തോല്‍ക്കാന്‍ പാടില്ല. വിജയത്തുടര്‍ച്ചകള്‍ക്കായി ആദ്യം ഒരുങ്ങുന്നത് വേഗത കുറഞ്ഞ പിച്ചുകളാണ്. ക്രിക്കറ്റ് ഭാഷയില്‍ ഇത്തരം പിച്ചുകളെ ‘ഡെഡ് പിച്ചുകള്‍’ എന്ന് വിളിക്കും. ഇവിടെ ഏത് മഹാവേഗതക്കാരന്‍ എറിഞ്ഞാലും കുതിപ്പിന് ശേഷം സാവകാശമേ പന്ത് ബാറ്റിലെത്തുകയുള്ളൂ. അപ്രതീക്ഷിതമായ കുതിപ്പ് uneven bounce) ഉണ്ടാകില്ല. ബാറ്റ്‌സ്മാന്മാരെ കുഴപ്പിക്കുന്ന ചലനങ്ങളും (movement) ദിശയില്‍ കാര്യമായ വ്യതിയാനങ്ങളും (variation) പന്തിനുണ്ടാകില്ല. ബോളുകള്‍ ബാറ്റിലേക്കെത്തും. ഇഷ്ടംപോലെ റണ്‍ വിളയുകയും ചെയ്യും. വേഗതയും ബൗണ്‍സും കൊണ്ട് ബാറ്റ്‌സ്മാന്മാരെ കീഴ്‌പ്പെടുത്തുന്ന ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് ഈ പിച്ചുകളില്‍ ഒന്നും ചെയ്യാനാകില്ല.
ക്രിക്കറ്റ് നിഘണ്ടുവനുസരിച്ച് അന്താരാഷ്ട്ര നിലവാരപ്രകാരം തയ്യാറാക്കപ്പെടുന്ന പിച്ച് വേഗതയുള്ളതായിരിക്കണം. അവിടെ ബൗണ്‍സും വേരിയേഷനും മൂവ്‌മെന്റും പന്തിന് കൈവരും. ഒരു യഥാര്‍ത്ഥ ബാറ്റ്‌സ്മാന്‍ ഉരുവം കൊള്ളുന്നതും അസാമാന്യപ്രതിഭയാകുന്നതും അത്തരം പിച്ചുകളിലാണ്. വിദേശപിച്ചുകള്‍ ഈ രീതിയിലാണ് രൂപം കൊള്ളുന്നത്. സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാന് ഇവിടെ മികവുകാട്ടാനാകും. വിവിയന്‍ റിച്ചാര്‍ഡ്‌സും ബ്രയാന്‍ ലാറയും റിക്കി പോണ്ടിങ്ങും ജാക്ക് കാലിസും സച്ചിന്‍ ടെണ്ടുല്‍ക്കറും ഉരുകിത്തെളിഞ്ഞത് ഈ തരം സ്‌പോര്‍ടിങ്ങ് പിച്ചുകളിലാണ്.
വിദേശങ്ങളില്‍ ഇന്ത്യന്‍ കളിക്കാര്‍ക്കില്ലാതെ പോകുന്നത് യഥാര്‍ത്ഥ പേസ് ബൗളിങ്ങിനെ നേരിടാനുള്ള ശേഷിക്കുറവാണ്; സാങ്കേതികത്തികവിന്റെ അഭാവമാണ്. ന്യൂസിലാന്റില്‍ തെളിഞ്ഞുകണ്ടതും ഈ പോരായ്മ തന്നെയാണ്. ഇന്ത്യയിലെ ‘ചത്ത’ പിച്ചുകളില്‍ കളിച്ചുകൊണ്ട് ഈ കുറവ് പരിഹരിക്കാനാകില്ല. സാങ്കേതികമായി മെച്ചപ്പെടാതെ, വിദേശത്ത് തോല്‍ക്കുന്നവര്‍ എന്ന ചീത്തപ്പേരിനെ മറികടക്കാനുമാകില്ല. കിവികളുടെ നാട്ടില്‍ ഫാസ്റ്റ് ബൗളര്‍മാരായ ടിം സൗത്തിക്കും ട്രെന്റ് ബോള്‍ട്ടിനുമെതിരെ ബൗണ്‍സ് ചെയ്യുന്ന വിക്കറ്റില്‍ സാക്ഷാല്‍ കോലിക്കു പോലും പിടിച്ചുനില്‍ക്കാനായില്ല.
ഈ പരിതാപകരമായ അവസ്ഥ മറികടക്കാന്‍ ആദ്യം വേണ്ടത് വേഗതയുള്ള, സ്‌പോര്‍ടിങ്ങ് പിച്ചുകള്‍ തയ്യാറാക്കുകയെന്നതാണ്. അത്തരം ടര്‍ഫുകളില്‍ ബൗണ്‍സും വേഗതയും കണക്കിലെടുത്ത് ഫുട്ട്‌വര്‍ക്ക് ക്രമപ്പെടുത്തുന്നതിനും ബൗണ്‍സറുകളെ നേരിടുന്നതിനും കളിക്കാരന്‍ പ്രാപ്തി നേടും. ഈ പ്രതലത്തില്‍ വേഗതയുള്ള പേസര്‍മാരും പിറവിയെടുക്കും. വേഗത്തോട് പൊരുത്തപ്പെടുന്ന കളിക്കാരന് വിദേശ ഫാസ്റ്റ്ബൗളിങ്ങിന് മുന്നില്‍ മുട്ടുവിറക്കേണ്ടിവരില്ല. ന്യൂസിലാന്റില്‍ അജിങ്ക്യ രഹാനെ ചെയ്തതുപോലെ ഉയര്‍ന്നുവന്ന ബൗണ്‍സറിനെ സ്വന്തം വിക്കറ്റിലേക്ക് കുടഞ്ഞിടേണ്ടിവരില്ല. ക്രീസില്‍ നിലയുറപ്പിക്കാനുള്ള ക്ഷമ പിന്നാലെയെത്തിക്കൊള്ളും. പ്രതിഭകൊണ്ടുമാത്രമല്ല, സാങ്കേതികത്തികവുകൊണ്ടുകൂടിയാണ് സുനില്‍ ഗവാസ്‌കറും രാഹുല്‍ ദ്രാവിഡും സച്ചിന്‍ ടെണ്ടുല്‍ക്കറും ക്രിക്കറ്റ് ലോകം കീഴടക്കിയത്.
ഇന്ത്യന്‍ ക്രിക്കറ്റിന് സ്വക്ഷേത്രബലവാന്മാര്‍ എന്ന അപകീര്‍ത്തി മാറിക്കിട്ടാന്‍ ആദ്യം ക്രിക്കറ്റ് ബോര്‍ഡ് മനസ്സുവയ്ക്കണം. ടെസ്റ്റ് കളിക്കുമ്പോള്‍ T- 20യുടെ ആവേഗം കളിക്കാരന്‍ മനസ്സില്‍ നിന്നും ഉച്ചാടനം ചെയ്യണം; പ്രതിഭയ്‌ക്കൊപ്പം സാങ്കേതികത്തികവ് തേടണം. എങ്കില്‍, വിദേശ വിജയങ്ങള്‍ തുടര്‍ച്ചയാകും.