Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

നാലാം തൂണിന്റെ വളവ്

ആര്‍. സോമശേഖരൻആര്‍. സോമശേഖരൻ
8 May 2020

ജനാധിപത്യത്തിന്റെ നാലാംതൂണുകള്‍ എന്ന ഗരിമയില്‍ എല്ലാ കാലത്തും അഹങ്കാരത്തോളം വളര്‍ന്ന അഭിമാനം ആവോളം ആസ്വദിച്ചവരാണ് മാധ്യമങ്ങള്‍; ലോകത്ത് പൊതുവെയും ഇന്ത്യയില്‍ വിശേഷിച്ചും. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഉയര്‍ച്ച താഴ്ചകളില്‍ നേരിന്റെ പക്ഷം നില്‍ക്കേണ്ട ചരിത്രസന്ധികളിലൊന്നും തന്നെ എന്ന് അഭിമാനിക്കുന്നവര്‍ ഇന്ത്യന്‍ മാധ്യമ സമൂഹം നേരിനൊപ്പം നിന്നില്ല എന്നുമാത്രമല്ല നുണയുടെ കൂടെ കൂടി അധാര്‍മികതയ്ക്ക് വിടുപണി ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിനാലാണ് മാധ്യമസ്വാതന്ത്ര്യത്തെയടക്കം ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ കൊണ്ട് കൂച്ചുവിലങ്ങിട്ടപ്പോള്‍ മാധ്യമങ്ങള്‍ അവരുടെ സ്തുതിപാഠകരായത്. ഈ കാഴ്ച കണ്ടാണ് എല്‍.കെ. അദ്വാനിക്ക് ‘അവര്‍ കുനിയാന്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ മുട്ടിലിഴഞ്ഞു’ എന്ന ക്രൂരമായ തമാശ പറയേണ്ടി വന്നത്.

Google NewsAdd Kesari Weekly as a preferred source on Google

പറഞ്ഞുവന്നത് ഭാരതത്തിലെ മാധ്യമങ്ങളുടെ അധര്‍മ്മത്തിനെതിരെയുള്ള കുറ്റകരമായ നിശബ്ദതയെ കുറിച്ചും ധര്‍മ്മത്തിനെതിരെയുളള ആക്രാമികമായ ആക്രോശത്തെക്കുറിച്ചും ഓര്‍മ്മിപ്പിക്കാനാണ്. ഉത്തരേന്ത്യയിലെ ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങളിലെവിടെയെങ്കിലും നടക്കുന്ന കുടുംബ വഴക്കുകള്‍ പോലും പര്‍വ്വതീകരിച്ച് പൊടിപ്പും തൊങ്ങലും വച്ച് ദേശവിരുദ്ധമോ ഹൈന്ദവ വിരുദ്ധമോ ആയ വാര്‍ത്തകളാക്കി ചുട്ടെടുക്കാന്‍ പ്രത്യേകം പരിശീലനം സിദ്ധിച്ചവരാണവര്‍. ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരെയും യോഗി ആദിത്യനാഥിനെതിരെയും സര്‍വ്വോപരി ഹിന്ദു സമൂഹത്തിനെതിരെയും വ്യാജവാര്‍ത്തകള്‍ പടുത്തും ആക്രമത്തിനാഹ്വാനം ചെയ്തുകൊണ്ടുമുള്ള ഇവറ്റകളുടെ പല കപടതകളും ഇക്കാലത്ത് സാമൂഹ്യമാധ്യങ്ങളിലൂടെ തുറന്നു കാട്ടപ്പെട്ടിട്ടുണ്ട്. അപ്പോഴെല്ലാം യാതൊരുളുപ്പുമില്ലാതെ ഖേദപ്രകടനം നടത്തി തലയൂരുന്നതും ഇന്ന് പതിവ് കാഴ്ചകളാണ്. ലോക്ഡൗണ്‍ കാലത്തെ ദാരിദ്ര്യം മൂലം യുപിയില്‍ അഞ്ച് കുഞ്ഞുങ്ങളെ അമ്മ ഗംഗാനദിയില്‍ എറിഞ്ഞുകൊന്നു എന്ന് മനോരമയുടെയും ഏഷ്യാനെറ്റിന്റെയും ഓണ്‍ലൈന്‍ ജിഹ്വകള്‍ കൊട്ടിഘോഷിച്ച് വാര്‍ത്തയാക്കിയതും പിന്നീട് സത്യം തെളിഞ്ഞപ്പോള്‍ വാര്‍ത്ത പിന്‍വലിച്ച് ഇളിഭ്യരായതും അടുത്ത ദിവസങ്ങളില്‍ നാം കണ്ടതാണ്. ‘സിപിഐ(എം) കേന്ദ്രകമ്മറ്റി ആക്രമണം’ അടക്കമുള്ള വിഷയങ്ങളെ ഇക്കൂട്ടര്‍ കൈകാര്യം ചെയ്തതും നമുക്കറിയാം.

ഇക്കഴിഞ്ഞ ഏപ്രില്‍ 16ന് മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ നടന്ന അത്യന്തം ഹീനവും പൈശാചികവുമായ സംഭവത്തെ നമ്മുടെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്തരീതി എല്ലാ മാധ്യമ മര്യാദകളെയും കാറ്റില്‍പറത്തിക്കൊണ്ടുള്ളതായിരുന്നു. ഭാരതത്തിലെ ഏറ്റവും പുരാതന സന്ന്യാസി സമൂഹമായ ജൂന അഖാഡയിലെ അംഗങ്ങളും വന്ദ്യവയോധികരും ആയിരുന്ന ചിക്‌നേ മഹാരാജ് കല്‍പവൃക്ഷ ഗിരി, സുശീല്‍ മഹാരാജ് എന്നീ സന്ന്യാസിമാരെയും അവരുടെ ഡ്രൈവറായിരുന്ന നീലേഷിനെയും പാല്‍ഘര്‍ ജില്ലയിലെ ഖട്ചിഞ്ചിലി ഗ്രാമത്തില്‍വച്ച് മുപ്പതോളം പോലീസുകാര്‍ നോക്കിനില്‍ക്കേ അക്രമാസക്തരായ ഒരുകൂട്ടം ആളുകള്‍ മര്‍ദ്ദിച്ച് കൊല്ലുകയുണ്ടായി. സിപിഐ (എം) പ്രാദേശിക നേതാക്കന്മാരായിരുന്ന വിഷ്ണുപത്ര, സുഭാഷ് ഭവര്‍ എന്നിവരാണ് ഈ അക്രമത്തിന് നേതൃത്വം നല്‍കിയതെന്ന് ദൃക്‌സാക്ഷി മൊഴികളും പുറത്ത് വന്നിട്ടുണ്ട്. പ്രസ്തുത സംഭവത്തിന്റെ അതിദാരുണ ദൃശ്യങ്ങളും മറ്റും ഇന്ന് സാമൂഹിക മാധ്യമങ്ങളില്‍ സുലഭമാണ്.

ADVERTISEMENT

നാസിക്കിലെ ത്രയംബകേശ്വരാശ്രമത്തില്‍ നിന്നും ഗുജറാത്തിലേക്ക് പോവുകയായിരുന്നു ആ സാധുക്കള്‍. അവരുടെ ഗുരുനാഥനായിരുന്ന മഹന്ത് രാമഗിരി മഹാരാജിന്റെ സമാധി ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു യാത്ര. ലോക്ഡൗണില്‍ സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ ഗ്രാമപ്രദേശങ്ങളിലെ വഴികളിലൂടെ ആയിരുന്നു യാത്ര. അങ്ങിനെയാണ് അവര്‍ മാര്‍ക്‌സിസ്റ്റ് – മിഷനറി കൂട്ടുകെട്ടിന് കുപ്രസിദ്ധമായ ഖട്ചിഞ്ചിലി ഗ്രാമത്തില്‍ എത്തിപ്പെട്ടത്. ഈ സംഭവം രണ്ടുദിവസം കഴിഞ്ഞാണ് പുറംലോകം അറിഞ്ഞതുപോലും. അതും സോഷ്യല്‍ മീഡിയയും ചില ദേശീയ മാധ്യമങ്ങളും ഒച്ചവച്ചതിനുശേഷം മാത്രം. ഭൂരിഭാഗം മാധ്യമങ്ങളും ഇങ്ങനെയൊരു സംഭവം അറിഞ്ഞതായി പോലും ഭാവിച്ചില്ല. നമുക്കറിയാം അഖ്‌ലാഖ് എന്ന മുസ്ലീം യുവാവ് യുപിയിലെ ദാദ്രിയില്‍ കൊല്ലപ്പെട്ടപ്പോള്‍ മാധ്യമങ്ങള്‍ ചെയ്തത്. അക്ഷരാര്‍ത്ഥത്തില്‍ മാധ്യമങ്ങള്‍ ഇന്ത്യാ വിരുദ്ധ ഏജന്‍സികളായി മാറി. കൊന്നവന്റെയും കൊല്ലപ്പെട്ടവന്റെയും മതംപറഞ്ഞുള്ള ലീഡ് വാര്‍ത്തകള്‍…. മുഖപ്രസംഗങ്ങള്‍…. പ്രത്യേക ലേഖനങ്ങള്‍… കാരിക്കേച്ചറുകള്‍… അങ്ങനെയങ്ങനെ. രണ്ടു സമുദായങ്ങളെ തമ്മിലടിപ്പിക്കാന്‍ എല്ലാ ആയുധങ്ങളും ഉപയോഗിക്കപ്പെട്ടു. എല്ലാ മാധ്യമധര്‍മ്മങ്ങളെയും കശാപ്പ് ചെയ്തുകൊണ്ടുള്ള ഒരു മത്സരമാണ് പിന്നീട് നടന്നത്. ബീഫ് കൈവശം വച്ചതിനാണ് ആ യുവാവ് കൊല്ലപ്പെട്ടതെന്നതടക്കമുള്ള നട്ടാല്‍ കിളിര്‍ക്കാത്ത നുണകളും അര്‍ദ്ധ സത്യങ്ങളും കേരളത്തിലെ മുത്തശ്ശിപ്പത്രങ്ങളും അവരുടെ ചാനലുകളുമടക്കം യാതൊരു കുറ്റബോധവുമില്ലാതെ പ്രസരിപ്പിച്ചു. ഫലമോ, രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള അന്തരം പിന്നെയും വര്‍ദ്ധിച്ചു. പിന്നീട് പോലീസ് അന്വേഷണ റിപ്പോര്‍ട്ടും മറ്റും പുറത്തു വന്നിട്ടും അതു തിരുത്താന്‍ ഒരു മാധ്യമങ്ങളും തയ്യാറായില്ല. അതുപോലെ തന്നെയായിരുന്നു 2018 ജൂലായില്‍ ജമ്മുവിലെ കഠ്വയില്‍ നടന്ന ദാരുണ സംഭവം മാധ്യമങ്ങള്‍ കൈകാര്യം ചെയ്തത്. ഒരു പിഞ്ചു ബാലികയെ ഒരുകൂട്ടം നരാധമന്മാര്‍ ചേര്‍ന്ന് മുന്‍പ് ക്ഷേത്രമായിരുന്ന ഒരു സ്ഥലത്ത് വച്ച് പീഡിപ്പിച്ചു കൊന്നത്. ആദ്യം ബിജെപിക്കെതിരെ ആസൂത്രിതമായ പ്രചരണം തുടങ്ങി. ഇത് തുടങ്ങി വച്ചത് സെക്യുലര്‍ സ്വഭാവമുള്ളതെന്നവകാശപ്പെടുന്ന മാധ്യമങ്ങളാണെങ്കിലും താമസിയാതെ തീവ്രവാദ സംഘടനകളുടെ പത്രങ്ങള്‍ ഇതേറ്റെടുത്ത് കത്തിക്കാന്‍ തുടങ്ങി. മലയാളത്തിലെ ദേശാഭിമാനി, മാധ്യമം, വര്‍ത്തമാനം, സിറാജ് എന്തിനേറെ പറയുന്നു ദീപിക ദിനപ്പത്രം വരെ. പിന്നീട് കണ്ടത് എല്ലാ പരിധികളും ലംഘിച്ച് കൊണ്ട് ഹിന്ദു സമൂഹത്തിനും ഹൈന്ദവ വിശ്വാസങ്ങള്‍ക്കും എതിരെ നടന്ന പ്രചണ്ഡ പ്രചരണമാണ്. ഹിന്ദുദേവന്മാര്‍ പീഡനവീരന്മാരായി ചിത്രീകരിക്കപ്പെട്ടു. ദേവീദേവന്മാരെ ലൈംഗികച്ചുവയോടെ അവഹേളിച്ചു കൊണ്ട് കാര്‍ട്ടൂണുകളും ചിത്രങ്ങളും വരക്കപ്പെട്ടു. പല പത്രങ്ങളും ഇതൊക്കെ ആവിഷ്‌കാര സ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവുമായി വ്യാഖ്യാനിച്ചു. ഇത് വരച്ചവരുമായുള്ള അഭിമുഖങ്ങള്‍ തുടങ്ങിയവ മിക്ക മുഖ്യധാരാപത്രങ്ങളും പ്രധാന വാര്‍ത്തയാക്കി. അവരെ ഇടത്-വലത് നേതാക്കന്മാര്‍ വീടുകളില്‍ പോയി അഭിനന്ദിക്കുന്ന ചിത്രങ്ങളും വീഡിയോകളും മാധ്യമങ്ങള്‍ ആഘോഷമാക്കി. ആ വിഷയത്തില്‍ പുതിയൊരു കാഴ്ച കൂടി നാം കണ്ടു. കോഴിക്കോടും കൊച്ചിയിലും അടക്കം ‘മാധ്യമപ്രവര്‍ത്തകര്‍’ ഹിന്ദു സമൂഹത്തിനെതിരെയുള്ള ആക്രോശങ്ങളുമായി മെഴുക്തിരി ജാഥകള്‍ നടത്തുന്നത്! രസകരമായ വസ്തുത ഇത്തരം വിഷയങ്ങളുടെ സത്യാവസ്ഥ പിന്നീട് പുറത്തുവന്നെങ്കിലും എല്ലാ മാധ്യമങ്ങളും ക്രൂരമായി തമസ്‌കരിച്ചു. ഇതുപോലുള്ള അനവധി ഹിന്ദുവിരുദ്ധ പ്രചാരണങ്ങള്‍ മാധ്യമ സ്ഥാപനങ്ങള്‍ വളരെ ഭംഗിയായി നിര്‍വ്വഹിക്കുന്നുണ്ട്. ഈ കുറ്റകരമായ നിശ്ശബ്ദത തിരിച്ചറിഞ്ഞതിനാലാണ് ഇന്ന് റേറ്റിംഗില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന റിപ്പബ്ലിക് ടിവിയിലെ അര്‍ണാബ് ഗോസ്വാമിയെ പോലുള്ളവര്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് പോലുള്ള സംവിധാനങ്ങളില്‍ നിന്ന് രാജിവച്ച് ഇറങ്ങിപ്പോന്നത്.

ഹിന്ദു വിരുദ്ധത / ദേശവിരുദ്ധത പ്രോത്സാഹിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും നിരുപദ്രവകരമെന്ന് തോന്നിപ്പിക്കുന്നതും എന്നാല്‍ ദൂരവ്യാപകമായ ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നതുമായ അനവധി സങ്കേതങ്ങള്‍ ഇവര്‍ വികസിപ്പിച്ച് കൊണ്ടുവന്നിട്ടുണ്ട് എന്നത് ഇത്തരുണത്തില്‍ പ്രസ്താവ്യമാണ്. ഹിന്ദു-മുസ്ലിം വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും അതില്‍ ഹിന്ദുവിഭാഗത്തിന് കൂടുതല്‍ കഷ്ടനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തു എന്ന് കരുതുക. ചാനലുകള്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം എന്ന് റിപ്പോര്‍ട്ട് ചെയ്യും. പത്രങ്ങള്‍ ഉള്‍പ്പേജുകളില്‍ ഒന്നില്‍ ഒരു കോളം വാര്‍ത്തയാക്കും. എന്നാല്‍ കഷ്ടനഷ്ടങ്ങള്‍ മറുവശത്താണെങ്കില്‍ മുസ്ലീം ജനവിഭാഗത്തെ ആക്രമിച്ചു എന്നും കൊള്ളയടിച്ചു എന്നുമായിരിക്കും റിപ്പോര്‍ട്ട് ചെയ്യുക. കരഞ്ഞുകൊണ്ടു നില്‍ക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ അടക്കം വാര്‍ത്ത കൊടുക്കുകയും ചെയ്യും. പ്രകോപനപരമായ ആഹ്വാനങ്ങള്‍ പോലും ചില മാധ്യമങ്ങള്‍ നല്‍കാറുണ്ട്. ഈ അടുത്തിടെ മാധ്യമപ്രവര്‍ത്തകന്‍ ശ്രീകണ്ഠന്‍ നായരുടെ ഇത്തരത്തിലുള്ള ഒരു ഇരട്ടത്താപ്പ് തുറന്നു കാട്ടപ്പെട്ടിട്ടുണ്ട്.

അതുപോലെ സാമൂഹ്യമാധ്യമങ്ങളിലെ ഓണ്‍ലൈന്‍ ചാനലുകള്‍ പ്രകടിപ്പിക്കുന്ന മറ്റൊരു സങ്കേതമാണ് ‘പൊങ്കാല’ പ്രയോഗം. സാമൂഹ്യ മാധ്യമങ്ങളില്‍ സ്വന്തം അഭിപ്രായങ്ങളും നിലപാടുകളും പ്രകടിപ്പിക്കുന്നവര്‍ക്കെതിരെ എതിരഭിപ്രായമുള്ള വ്യക്തികളുടെ ശക്തമായ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഇന്ന് സാധാരണമാണ്. ഇത്തരം വിമര്‍ശനങ്ങള്‍ പലപ്പോഴും അതിരുവിട്ട് അസഭ്യം വിളികളും ഭീഷണികളും ട്രോളുകളും ഒക്കെയായി മാറാറുണ്ട്. ഇന്ന് അത് എല്ലാപരിധികളും ലംഘിച്ച് വധഭീഷണികളും കേട്ടാലറക്കുന്ന തെറികളും വെര്‍ബല്‍ റേപ്പുകളും വരെയായി മാറിയിരിക്കുന്നു. ഇത് ഏറ്റവും അധികം നേരിടുന്നത് ഹിന്ദു സംഘടനാ നേതാക്കളാണ്. ശശികല ടീച്ചറുടെയും കുമ്മനം രാജശേഖരന്റെയും എന്തിന് പ്രധാനമന്ത്രിയുടെ വരെ പോസ്റ്റിന് കീഴെ വരുന്ന കമന്റുകള്‍ ശ്രദ്ധിച്ചാല്‍ നമുക്കിത് മനസ്സിലാകും. (അതില്‍ 80% ല്‍ അധികവും ഒരു പ്രത്യേക മതവിഭാഗത്തിലുള്ളവരുടേതാണ് എന്നത് മറ്റൊരു വസ്തുത). പറഞ്ഞുവന്നത്; ഇത് മറ്റ് നേതാക്കന്മാര്‍ക്കെതിരെയാണെങ്കില്‍ ‘ക്രൂരമായ സൈബര്‍ ആക്രമണം’, ‘തെറിയഭിഷേകം’, ‘വെര്‍ബല്‍ റേപ്പ്’ എന്നീ പദങ്ങള്‍ ഉപയോഗിക്കുന്ന മാധ്യമങ്ങള്‍ ഹിന്ദു നേതാക്കന്മാര്‍ക്കെതിരെയാണെങ്കില്‍ ‘പൊങ്കാല’ എന്ന പദം ഉപയോഗിച്ച് ലഘൂകരിക്കുകയും നിരുപദ്രവകരമായ ആക്ഷേപഹാസ്യത്തിന്റെ പരിധിയില്‍ പെടുത്തുകയും ചെയ്യുന്നു. അത് നടത്തുന്നവരെ നാട്ടുകാരാക്കി ജനറലൈസ് ചെയ്താവും അവതരണം. ഉദാ: പ്രധാനമന്ത്രിക്ക് മലയാളികളുടെ പൊങ്കാല, ശശികലക്ക് നാട്ടുകാരുടെ പൊങ്കാല എന്നിങ്ങനെ. മറിച്ച് ഇത് ഇടതുപക്ഷ സഹയാത്രികര്‍ക്കോ മന്ത്രിമാര്‍ക്കോ എതിരെയാണെങ്കില്‍ സങ്കേതങ്ങള്‍ മാറും. ഉദാ: ‘കെ.ആര്‍.മീരക്കെതിരെ ക്രൂരമായ സംഘപരിവാര്‍ സൈബര്‍ ആക്രമണം’ എന്ന മട്ടില്‍. വാര്‍ത്തകളിലും സ്‌ക്രോളുകളിലും പ്രധാനമന്ത്രിക്കുപകരം ‘മോദി’ എന്ന് ഉപയോഗിക്കുകയും പിണറായി വിജയന്‍ എന്ന് പറയേണ്ട സ്ഥലത്തുപോലും മുഖ്യമന്ത്രി എന്നുമാത്രം പറയുകയും ചെയ്യുക എന്നതും ഇത്തരത്തില്‍ ഒരു മാധ്യമ സങ്കേതമാണ്. കാശ്മീര്‍ തീവ്രവാദികളെ ‘പോരാളി’കളായി മഹത്വവല്‍ക്കരിക്കുക, സന്ന്യാസിമാരെ സംഘപരിവാര്‍ ‘അനുകൂലി’ കളാക്കുക, മുസ്ലിം നാമധാരികള്‍ കൊല്ലപ്പെട്ടാല്‍ എന്‍ആര്‍സിയുടെ ശക്തനായ ‘വിമര്‍ശകന്‍’ ആക്കുക എന്നിങ്ങനെയുള്ള കലാപരിപാടികള്‍ വേറെയുമുണ്ട്.

വളരെ രോഗാതുരവും ഗുരുതരവുമായ ദുരവസ്ഥയില്‍ എത്തിനില്‍ക്കുകയാണ് മാധ്യമങ്ങളിലെ ഒരുവലിയ വിഭാഗം. ധാര്‍മ്മിക മൂല്യങ്ങളെയും പത്രധര്‍മ്മത്തെക്കാളും ഉപരി ഇത്തരക്കാരെ നിയന്ത്രിക്കുന്നത് വാണിജ്യ താല്‍പര്യങ്ങളാണ്. പല മാധ്യമങ്ങളുടെയും ഭീമമായ ബാധ്യതകളും മറ്റും തീര്‍ക്കാനായി ഇടപെടലുകള്‍ നടത്തുന്നത് ഇസ്ലാമിക ഗ്രൂപ്പുകളും ഇടത്-ജിഹാദി പ്ലാറ്റ്‌ഫോമുകളും ആണ്. അതുകൊണ്ട് ഇത്തരം ഗ്രൂപ്പുകളുടെ താല്‍പര്യങ്ങളാവും മാധ്യമങ്ങളിലൂടെ പ്രതിഫലിക്കുക. ഇത്തര സംഘങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ചില വാര്‍ത്തകള്‍ തമസ്‌കരിച്ച് നിശബ്ദരാകാനും മറ്റു ചിലവ പര്‍വ്വതീകരിച്ച് കലാപം സൃഷ്ടിക്കാനും അവര്‍ മെയ്‌വഴക്കം സിദ്ധിച്ചിരിക്കുന്നു. ഇന്ന് ജനാധിപത്യത്തിന്റെ നാലാം തൂണുകള്‍ രണ്ട് സാധുസന്ന്യാസിമാരുടെ രക്തത്തില്‍ കുതിര്‍ന്ന് നില്‍ക്കുകയാണ്. സമൂഹം മരണസമാനമായ നിശബ്ദതയിലും.

Share52TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies