മഹാരാഷ്ട്രയില്‍ വരേണ്യരായ രണ്ട് ഹിന്ദു സന്യാസിമാരെ ആള്‍ക്കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ കേരളത്തിലെ മാധ്യമങ്ങളും സാഹിത്യ സാംസ്‌കാരിക നായകന്മാരും കൂട്ടഒപ്പിടല്‍ സാഹിത്യതൊഴിലാളികളും ആരും തന്നെ പ്രതികരിച്ചില്ല. മെഴുകുതിരികള്‍ കത്തിച്ചില്ല. വിലാപയാത്രകള്‍ ഉണ്ടായില്ല. സ്ഥാനത്തും അസ്ഥാനത്തും കരീബിയന്‍-ലാറ്റിനമേരിക്കന്‍ കവിതകള്‍ പരിഭാഷപ്പെടുത്തി, അതിലൂടെ ഭാരതത്തെയും ഹിന്ദുത്വത്തെയും അപമാനിച്ച് കരഞ്ഞുതീര്‍ക്കുന്ന കവികളെയും കണ്ടില്ല. കഠ്‌വ സംഭവത്തില്‍ നടത്തിയതുപോലെ വാട്‌സാപ് വഴി ഹര്‍ത്താലും ഉണ്ടായില്ല. മരിച്ചവര്‍ ഹിന്ദു സന്യാസികളല്ലേ.
ഗുജറാത്ത് അതിര്‍ത്തിയിലെ സില്‍വാസയിലെ ആശ്രമത്തില്‍ സമാധിയായ ഗുരുവിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനാണ് മുംബൈയിലെ കാണ്ടിവലിയില്‍ നിന്ന് സന്യാസിമാര്‍ പോയത്. 71 വയസ്സുള്ള സുശീല്‍ ഗിരി മഹാരാജ്, 65 വയസ്സുള്ള കല്പവൃക്ഷ ഗിരി ചിക്കനെ മഹാരാജ് എന്നീ സന്യാസിമാരും ഡ്രൈവറായ നിലേഷ് തെല്‍ ഖാനെ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഗുജറാത്ത് അതിര്‍ത്തിയിലേക്ക് പോകുന്ന എല്ലാ വഴികളും അടച്ചിരുന്നതു കൊണ്ട് ആരോ വഴി പറഞ്ഞുകൊടുത്തത് അനുസരിച്ചാണ് ഇവര്‍ കാസ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ ഗ്രാമത്തിലൂടെയുള്ള കാട്ടുപാതയിലെത്തിയത്. അവിടെവച്ച് കാര്‍ തകരാറായതിനെ തുടര്‍ന്ന് നന്നാക്കാന്‍ ആളെ തേടി ഇറങ്ങിയതായിരുന്നു ഡ്രൈവര്‍. ക്രൈസ്തവ മതപരിവര്‍ത്തനം ഏറ്റവും കൂടുതല്‍ നടക്കുന്ന വനവാസി ഗോത്രവിഭാഗങ്ങള്‍ ഉള്ള മേഖലയാണിത്. സി പി എമ്മിന്റെ മഹാരാഷ്ട്രയിലെ ഏക ശക്തികേന്ദ്രം. ഇവിടെ നിന്നാണ് സി പി എമ്മിന്റെ കനല്‍ത്തരിയായ ഏക എം എല്‍ എ വിജയിച്ച് കയറിയത്. കേടായ വണ്ടിയില്‍ നിന്ന് ഡ്രൈവര്‍ ഇറങ്ങി വര്‍ക്ക്‌ഷോപ്പുകാരനെ അന്വേഷിക്കുന്നതിനിടയിലാണ് ആദ്യ അക്രമശ്രമം ഉണ്ടായത്. സ്വാമിമാര്‍ രണ്ടുപേരും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരാണെന്ന് പറഞ്ഞാണ് അക്രമികള്‍ എത്തിയത്. ഇവര്‍ മതപരിവര്‍ത്തനം ചെയ്യപ്പെട്ട പുതു ക്രിസ്ത്യാനികളായിരുന്നു. ഒപ്പം മതപരിവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നവരും ഉണ്ടായിരുന്നു. സന്യാസിമാര്‍ മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരെ തിരിച്ചു കൊണ്ടുവരാനുള്ള ഘര്‍വാപ്പസിക്ക് എത്തിയതാണ് എന്നായിരുന്നു അവരുടെ സംശയം. അക്രമത്തിന് ശ്രമമുണ്ടായപ്പോള്‍ രണ്ട് സ്വാമിമാരെയും അടുത്തുള്ള ഫോറസ്റ്റ് ഓഫീസിലേക്ക് അവിടത്തെ ഉദ്യോഗസ്ഥര്‍ രക്ഷിച്ചു കൊണ്ടുപോയി. അവരുടെ രേഖകളും തിരിച്ചറിയല്‍ കാര്‍ഡും അടക്കമുള്ള എല്ലാ സംഭവങ്ങളും പരിശോധിച്ചശേഷം നിരപരാധികളാണ് എന്നുകണ്ട് അവിടെ ഇരിക്കാന്‍ പറഞ്ഞ് പോലീസിനെ വിളിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ആശ്വാസം കൊണ്ട് സ്വാമിമാര്‍ പോലീസുകാരോട് കാര്യങ്ങളെല്ലാം പറഞ്ഞു. ഫോറസ്റ്റ് ഓഫീസില്‍ നിന്ന് സ്വാമിമാരെ പുറത്ത് ഇറക്കിയപ്പോഴേക്കും പ്രദേശത്തെ പഞ്ചായത്ത് മെമ്പര്‍മാരായ മൂന്ന് സി പി എമ്മുകാരും എന്‍ സി പിയുടെ ജില്ലാ പഞ്ചായത്ത് അംഗവും ഒന്നിച്ചെത്തി സ്വാമിമാരെ തല്ലിച്ചതയ്ക്കുകയായിരുന്നു. വടികളും ഇരുമ്പുകമ്പികളും ഇഷ്ടികയും ഒക്കെ അവര്‍ ആയുധമാക്കി. 65 ഉം 71 ഉം വയസ്സുള്ള രണ്ട് സന്യാസിമാരെയും ജനപ്രതിനിധികള്‍ അടക്കമുള്ള സമൂഹം തല്ലിക്കൊല്ലുമ്പോള്‍ തടയാനെത്തിയ ഡ്രൈവറെയും അവര്‍ വെറുതെ വിട്ടില്ല. നിരപരാധികളായ മൂന്നുപേരെ തെരുവിലിട്ട് പേപ്പട്ടിയെ തല്ലുംപോലെ തല്ലിക്കൊല്ലുമ്പോള്‍ ജനപ്രതിനിധികള്‍ക്കു പോലും തോന്നിയില്ല അവര്‍ മനുഷ്യരാണെന്ന്. മൃഗങ്ങളേക്കാള്‍ അധഃപതിച്ച പോലീസുകാരാകട്ടെ ഇതില്‍ ഇടപെടാതെ നിസ്സംഗ്ഗരായി എല്ലാം കണ്ടുനിന്നു. തല്ലിക്കൊന്ന മൂന്നുപേരുടെയും മൃതദേഹം രാത്രി മുഴുവന്‍ അനാഥമായി തെരുവില്‍ കിടന്നു. ഒരു തുണി പോലും മൃതദേഹത്തിലിടാന്‍ ആരുമുണ്ടായില്ല. പിറ്റേദിവസം മുംബൈയില്‍ നിന്ന് ആളെത്തിയാണ് മൃതദേഹം പോലും പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോയത്.
മഹാരാഷ്ട്രയിലെ ഭരണമാറ്റത്തിന്റെ സൂചന കൂടിയാണ് ഈ സംഭവം. കോണ്‍ഗ്രസ്സിന് ഒപ്പം ചേര്‍ന്ന ശിവസേനയ്ക്ക് ഇറ്റാലിയന്‍, റോമ ക്രൈസ്തവ താല്പര്യമല്ലാതെ മറ്റൊന്നും സംരക്ഷിക്കേണ്ടതില്ല എന്ന മനോഭാവത്തിലേക്ക് മാറിയിരിക്കുന്നു. ഹിന്ദു സംഘടനകളേക്കാള്‍ തീവ്ര ഹിന്ദുത്വം പറഞ്ഞിരുന്ന ശിവസേനയുടെ പ്രേതം മാത്രമാണ് ഇന്നുള്ളത്. വോട്ടിനു വേണ്ടി ഹിന്ദുത്വം പറയുക എന്നല്ലാതെ അതിനപ്പുറം അവര്‍ക്ക് ഒന്നുമില്ല. രണ്ടു സന്യാസിശ്രേഷ്ഠരുടെ ദാരുണമായ കൊലപാതകം ഇന്ന് മഹാരാഷ്ട്രയിലും ഗുജറാത്തിലും കൊറോണ ദുരന്തത്തിന് ഇടയിലും വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നു. കേരളത്തിലെ എന്നല്ല, ഇന്ത്യയിലെ തന്നെ പ്രമുഖ മാധ്യമങ്ങള്‍ ഇതിനെ ഗൗനിച്ചില്ല. കള്ളന്മാരെന്നോ, കുട്ടികളെ പിടുത്തക്കാരെന്നോ കരുതി തെറ്റിദ്ധരിച്ച് തല്ലിക്കൊന്നു എന്ന രീതിയില്‍ ഒറ്റ കോളം വാര്‍ത്തയാണ് പലരും കൊടുത്തത്. പ്രധാന ചാനലുകളാകട്ടെ, വാര്‍ത്ത തമസ്‌ക്കരിച്ചു. അന്തിച്ചര്‍ച്ച പോയിട്ട് പകല്‍ പോലും ഇക്കാര്യം ചര്‍ച്ചയാക്കാനുള്ള ഔചിത്യം ഉണ്ടായില്ല. വ്യാഴാഴ്ച രാത്രി നടന്ന സംഭവം ചൊവ്വാഴ്ചയാണ് ചിലര്‍ ചെറിയ തോതിലെങ്കിലും വാര്‍ത്തയാക്കി മാറ്റിയത്. മിക്ക മാധ്യമങ്ങളും വാര്‍ത്ത മൊത്തത്തില്‍ മുക്കുകയായിരുന്നു. സന്യാസിമാരെ തല്ലിക്കൊല്ലുന്ന ബീഭത്സമായ ദൃശ്യങ്ങള്‍ പല ചാനലുകളും സംപ്രേഷണം ചെയ്തതേയില്ല. കാരണം ഹിന്ദുത്വം ഉണര്‍ന്നാല്‍, ഹിന്ദുക്കള്‍ സംഘടിച്ചാല്‍ പലര്‍ക്കും നഷ്ടപ്പെടാന്‍ പലതുമുണ്ട്. ഹിന്ദുക്കളെ തല്ലിയാലും കൊന്നാലും എന്തുചെയ്താലും ആര്‍ക്കും നഷ്ടവും ചേതവുമില്ല. മാധ്യമങ്ങളുടെ പിന്നിലെ വര്‍ഗ്ഗീയ അജണ്ടയും രാഷ്ട്രീയ അജണ്ടയും തിരിച്ചറിയപ്പെടുന്നില്ല. അത് തിരിച്ചറിയപ്പെടാത്തിടത്തോളം ഇത്തരം കളികള്‍ തുടരുക തന്നെ ചെയ്യും.
യജമാനന്മാരുടെ രാഷ്ട്രീയമാണ് പലപ്പോഴും സത്യം കൈവിടാനും വിഴുപ്പുകള്‍ പേറാനും പലരെയും പ്രേരിപ്പിക്കുന്നത്. സത്യങ്ങള്‍ അര്‍ദ്ധസത്യവും അസത്യവുമായി പരിണാമം ചെയ്യുമ്പോള്‍ വാര്‍ത്തകള്‍ വേണ്ട ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയോ പരാവര്‍ത്തനം ചെയ്യപ്പെടുകയോ ചെയ്യുന്നു. സത്യത്തോട് ഇന്ന് മമതയില്ല. സാഹചര്യങ്ങളോടും അവസരങ്ങളോടും ആവശ്യങ്ങളോടും പൊരുത്തപ്പെടുകയും അവയ്ക്കു വേണ്ടി നട്ടെല്ല് വളച്ചു കൊടുക്കുകയും ചെയ്യുന്ന അസ്തിത്വമില്ലാത്ത, അന്തസ്സില്ലാത്ത വെറും ആള്‍ക്കൂട്ടമായി പത്രപ്രവര്‍ത്തക സമൂഹം അധഃപതിക്കുകയാണോ? കേരളത്തിലെ മാധ്യമങ്ങള്‍ എങ്ങനെയാണ് ഈ പ്രശ്‌നം കൈകാര്യം ചെയ്തതെന്ന് ഹിന്ദു സമൂഹവും മതനിരപേക്ഷ കാഴ്ചപ്പാടുള്ള പൊതുസമൂഹവും ചിന്തിക്കേണ്ടതാണ്. വിരണ്ടോടിയ പോത്തിനെ കുറിച്ചും തെരുവു നായകളെ കുറിച്ചും കോളങ്ങള്‍ എഴുതുന്ന പത്രക്കാരും മണിക്കൂറുകള്‍ ലൈവ് ചെയ്യുന്ന ടെലിവിഷന്‍ ചാനലുകളും ഈ സംഭവം കണ്ടതായേ നടിച്ചില്ല. അതു തന്നെയാണ് എഴുത്തുകാരും സാമൂഹ്യപ്രവര്‍ത്തകരും ചെയ്തത്. കവിയരങ്ങുകളും വിപ്ലവ അഭിവാദ്യങ്ങളും ഒന്നുമുണ്ടായില്ല. സദ്ദാം ഹുസൈന് വേണ്ടി ഹര്‍ത്താല്‍ നടത്തിയവരും അഫ്‌സല്‍ ഗുരുവിന് വേണ്ടി പ്രാര്‍ത്ഥനയും മയ്യത്ത് നിസ്‌കാരവും നടത്തിയവരും ആരും തന്നെ ഈ സന്യാസിവര്യന്മാരെ സ്മരിക്കാന്‍ എത്തിയില്ല. കാരണം, അവര്‍ ഹിന്ദുക്കളാണ്. അവര്‍ക്ക് വോട്ടുബാങ്കില്ല. അവരുടെ പിന്നില്‍ കോടികള്‍ അമ്മാനമാടുന്ന വന്‍കിട വ്യവസായികളില്ല. ഇത് ഹിന്ദു സമൂഹത്തിന്റെ വരാന്‍ പോകുന്ന പ്രതിസന്ധിയുടെ നേര്‍ക്കാഴ്ചയാണ്.