കണ്ടംബെച്ചൊരു കോട്ടാണ്
പണ്ടേ കിട്ടിയ കോട്ടാണ് മമ്മദ്കാക്കേടെ
കോട്ടാണ് – ഇത് നാട്ടില് മുഴുവന്‍ പാട്ടാണ്…
മലയാള ചലച്ചിത്ര ലോകത്ത് ഒരു നാഴികക്കല്ലായിരുന്നു 1961ല്‍ വര്‍ണചിത്രമായി പുറത്തിറങ്ങിയ ‘കണ്ടംബെച്ചകോട്ട്’ എന്ന സിനിമ. കേരളത്തിലെ മുഴുവന്‍ ഗാനാസ്വാദകരെയും ഒന്നുപോലെ ആകര്‍ഷിച്ച മാപ്പിളപ്പാട്ടിന്റെ ഇശലില്‍ ചിട്ടപ്പെടുത്തിയ ഗാനം. ഭാസ്‌കരന്‍മാഷ് രചിച്ച് എം.എസ്.ബാബുരാജ് ചിട്ടപ്പെടുത്തി കൊച്ചിക്കാരന്‍ പാടിയ ഗാനം. മികച്ചൊരു ഗായകനായിരുന്നിട്ടും സിനിമയുടെ ഓരത്തു നിര്‍ത്തപ്പെട്ട മനുഷ്യന്‍. മെഹബൂബ് എന്ന ഗായകന്‍. 1951ല്‍ പുറത്തിറങ്ങിയ ‘ജീവിതനൗക’ മലയാള സിനിമയിലെ വഴിത്തിരിവായിരുന്നു. മലയാള സിനിമയിലെ ആദ്യത്തെ സൂപ്പര്‍ഹിറ്റ് എന്ന് ഇതിനെ കണക്കാക്കാം. കഥയും തിരക്കഥയും മുതുകുളം രാഘവന്‍പിള്ളയും പാട്ട് അഭയദേവും സംഗീതസംവിധാനം ദക്ഷിണാമൂര്‍ത്തിയും. ഹിന്ദി സിനിമകള്‍ ഏറെ പ്രചാരത്തിലുള്ളതിനാല്‍ ഹിന്ദി ഗാനങ്ങളുടെ രീതിയിലുള്ള ചില പാട്ടുകളും ഉള്‍പ്പെടുത്താന്‍ ചാക്കോച്ചന്‍ മുതലാളി തീരുമാനിച്ചു. ദുലാരി (1949) എന്ന സിനിമയില്‍ ഐതിഹാസിക ഗായകന്‍ മുഹമ്മദ് റാഫി പാടിയ ‘സുഹാനി രാത് ധല്‍ ചുകി’ എന്ന പാട്ടിന്റെ ഈണത്തില്‍ ‘അകാലെ… ആരും കൈവിടും’ എന്ന ഗാനം ആര്‍ക്കും മറക്കാന്‍ കഴിയില്ല. ഹിന്ദുസ്ഥാനിയും ഖവാലിയും പാടാന്‍ കഴിയുന്ന ഒരാള്‍ക്കേ ഈ പാട്ടുപാടി ഫലിപ്പിക്കാന്‍ കഴിയൂ. ആ വിശ്വാസമാണ് ഈ ഗായകനെ കണ്ടെത്തിയത്. ജീവിതനൗകയില്‍ അഞ്ചുഗാനങ്ങളുണ്ടായിരുന്നു മെഹബൂബിന്. ‘വരു നായികേ വാനില്‍ വരു ഗായികേ’ എന്ന ഗാനം പി. ലീലയോടൊപ്പം ആലപിച്ചു. ഇതിലൂടെ മെഹബൂബ് അക്കാലത്തെ മികച്ച ഗായകരിലൊരാളായി.
ബ്രിട്ടീഷ് കൊച്ചിയില്‍ ഹുസൈന്‍ ഖാന്റെയും ഖാലജനിന്റെയും രണ്ടാമത്തെ മകനായി 1926ല്‍ ജനനം. ചെറുപ്പത്തിലേ ബാപ്പ മരിച്ചപ്പോള്‍ മക്കളെ പോറ്റാനായി ഉമ്മയുടെ കൂടെ കൊച്ചിയിലെ കല്യാണവീടുകളില്‍ ഡോളു കൊട്ടിപ്പാട്ടിനു പോകാന്‍ തുടങ്ങി. മദ്ദളം പോലുള്ള ഉപകരണമാണ് ഡോള്‍. സ്ത്രീകള്‍ അതിനുചുറ്റും വട്ടം കൂടിയിരുന്നു കൊട്ടിപ്പാട്ടു നടത്തും. മൈലാഞ്ചിരാവുകളില്‍ പാടാന്‍ പോകുന്ന ഉമ്മയുടെ കൂടെ മെഹബൂബും ഉണ്ടാകും. ഉമ്മയുടെ പാട്ടുകേട്ടാണ് മെഹബൂബ് വളര്‍ന്നത്. 1953ല്‍ പ്രത്യാശ എന്ന സിനിമയില്‍ വിമല്‍കുമാറിന്റെ സംഗീതസംവിധാനത്തിലും പാടി. ഇതിന്റെ റെക്കോഡിങ്ങ് കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് നീലക്കുയിലില്‍ പാടാന്‍ നിര്‍മ്മാതാവായ ടി.കെ പരീക്കുട്ടി വിളിക്കുന്നത്. സംവിധായകനായ രാമുകാര്യാട്ടും ഭാസ്‌കരന്‍ മാഷും സംഗീതസംവിധായകനായ കെ. രാഘവനും മെഹബൂബിന്റെ പാട്ടുകള്‍ കേട്ടു. മദിരാശിയില്‍ വാഹിനി സ്റ്റുഡിയോയില്‍ റിക്കാര്‍ഡിംഗ് നിശ്ചയിച്ചു. റിക്കാഡിങ്ങിന്റെ തലേന്നാണ് കൊച്ചിയില്‍ നിന്നും ഫോണ്‍ വന്നത്. ഭായിയുടെ ഉമ്മ ഖാലാജാന്‍ മരിച്ചിരിക്കുന്നു. റിക്കോഡിങ്ങ് മാറ്റി വെച്ച് മെഹബൂബ് നാട്ടിലേക്ക് മടങ്ങി. ഉമ്മയുടെ ഖബറടക്കം കഴിഞ്ഞ് കുറച്ചുദിവസങ്ങള്‍ കഴിഞ്ഞ് മദിരാശിയിലെത്തി. ആ മരണം തന്ന വേദന ഉള്ളിലൊതുക്കിയാണ് ആ പാട്ടുകാരന്‍ സ്റ്റുഡിയോയിലെ മൈക്കിന് മുന്നില്‍ നിന്നത്. രാഘവന്‍ മാസ്റ്ററുടെ നിര്‍ദ്ദേശങ്ങള്‍ക്കൊത്ത് മെഹബൂബ് പാടി ‘മാനെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല മാടത്തിന്‍ മണിവിളക്കേ…’ ഈ ഗാനം പാടി അഭിനയിച്ചത് സത്യനായിരുന്നു. സത്യന്റെ ശബ്ദവുമായി ഏറെ ബന്ധമുള്ളതുകൊണ്ട് ആ പാട്ട് യഥാര്‍ത്ഥത്തില്‍ പാടിയത് അദ്ദേഹമായിരുന്നു എന്ന് എല്ലാരും കരുതി. ഒരു ഗായകന്‍ എന്ന നിലയില്‍ മെഹബൂബിന്റെ നേട്ടമായിരുന്നു അത്. ഗാനമേളകളില്‍ മെഹബൂബ് വേണമെന്ന് ആളുകള്‍ ആവശ്യപ്പെട്ടുതുടങ്ങി.
സിനിമയില്‍ പാടിയതിനുശേഷമാണ് മെഹബൂബ് ശ്രദ്ധിക്കപ്പെടുന്നത്. പക്ഷേ അതിനു മുമ്പ് ശ്രുതിമധുരങ്ങളായ ഒട്ടനവധി ലളിതഗാനങ്ങള്‍ മെഹബൂബ് മലയാളികള്‍ക്ക് സമ്മാനിച്ചിരുന്നു. തിരുനല്ലൂര്‍ കരുണാകരന്റെ ”കാറ്റേ നീ… വീശരുതിപ്പോള്‍ കാറേ നീ പെയ്യരുതിപ്പോള്‍…”, ”ചെറുപ്പത്തില്‍ നമ്മള്‍ രണ്ടും മണ്ണുവാരി കളിച്ചപ്പോള്‍”…, ”നാളത്തെ പൂക്കണി” ”കരളില്‍ തീയെരിയുന്നു”…, ”നാടിനുവേണ്ടി” തുടങ്ങി നിരവധി ലളിതഗാനങ്ങള്‍ അക്കൂട്ടത്തില്‍പ്പെടുന്നു. മെഹബൂബിന്റെ തബലിസ്റ്റും പ്രസിദ്ധ ഗസല്‍ ഗായകനുമായിരുന്ന ഉമ്പായി, മെഹബൂബിനുള്ള ഗുരുദക്ഷിണയായി ഈ ഗാനങ്ങള്‍ പാടാറുണ്ടായിരുന്നു. നല്ല ഗായകനായിട്ടും മെഹബൂബ് തമാശപ്പാട്ടുകാരനിലേക്ക് ചുരുക്കപ്പെട്ടത് വിധിയെന്നേ പറയാനാവൂ. ”നായരുപിടിച്ച പുലിവാലി”ല്‍ രാഘവന്‍ മാസ്റ്ററുടെ സംഗീതത്തില്‍ പാടിയ ”കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം” എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്നും ഇത്തരം പാട്ടുകളായിരുന്നു ആ ഗായകനില്‍ നിന്ന് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടത്. സംഗീതസംവിധായകര്‍ക്ക് അനുസരിക്കുകയല്ലാതെ മാര്‍ഗ്ഗമുണ്ടായിരുന്നില്ല. ”സിന്ദാബാദ് സിന്ദാബാദ് സ്വന്തം കാര്യം സിന്ദാബാദ്” (കണ്ടംബെച്ചകോട്ട്) ”അന്നത്തിനും പഞ്ഞമില്ല”, ”കണ്ണിനകത്തൊരു കണ്ണുണ്ട്” (ലൈല മജ്‌നു) ”എന്തൊരുതൊന്തരവ്” (മൂടുപടം) തുടങ്ങി നിരവധി ഗാനങ്ങള്‍ എം.എസ്.ബാബുവിന്റെ സംഗീതമായിരുന്നു. മെഹബൂബിനെക്കുറിച്ച് ഒരിക്കല്‍ രാഘവന്‍മാസ്റ്റര്‍ പറഞ്ഞത് ഓര്‍ക്കുക. ”മെഹബൂബ് ഒരത്ഭുതമാണ്. എത്രപെട്ടന്നാണ് അയാള്‍ രാഗങ്ങള്‍ മനസ്സിലാക്കുന്നത്. ഒരുപ്രാവശ്യം കേട്ടാല്‍ മതി. മനസ്സിലാക്കാനും ആലപിക്കാനുമുള്ള കഴിവ് ഇത്രത്തോളം മറ്റാരിലും കണ്ടിട്ടില്ല.” പങ്കജ് മല്ലിക് ഒരിക്കല്‍ മെഹബൂബിന്റെ പാട്ടുകേള്‍ക്കാനിടയായി. അത്ഭുതത്തോടെയായിരുന്നു അദ്ദേഹം കേട്ടിരുന്നത്. പാടിക്കഴിഞ്ഞപ്പോള്‍ സന്തോഷത്തോടെ പങ്കജ്, മെഹബൂബിനെ വാരിപ്പുണര്‍ന്നു. അദ്ദേഹത്തിന് വലിയ ഒരംഗീകാരമായിരുന്നു. അല്ലെങ്കില്‍ത്തന്നെ കല്ല്യാണവീടുകളിലും തെരുവുകളിലും പാടിനടക്കുന്നവനെ ആരാണ് അംഗീകരിക്കുന്നത്. മൊയ്തു പടിയത്തിന്റെ നോവല്‍ ”തങ്കക്കുടം” സിനിമയാക്കിയപ്പോള്‍ ബാബുക്കയുടെ സംഗീതത്തില്‍ മെഹബൂബ് പാടി. ”കോഴിക്കോട്ടങ്ങാടീല് കോയക്കാന്റെ കടയിലെ കോഴീന്റെ കറിയുടെ ചാറ് ഹഹ ബായക്ക ബറുത്തതും ജോറ്.” സിനിമ പരാജയപ്പെട്ടെങ്കിലും പാട്ടുകള്‍ ശ്രദ്ധിക്കപ്പെട്ടു. ആ കാലത്ത് ആളുകള്‍ പാടി നടന്ന ഹിറ്റായ ഗാനം ആയിരുന്നു ഇത്.
എഴുപതുകളുടെ ആദ്യത്തോടെ മെഹബൂബ് കാസരോഗത്തിന്റെ പിടിയിലായി. പാടനാവാത്ത ദിവസങ്ങള്‍. എന്നിട്ടും പ്രയാസങ്ങള്‍ സഹിച്ചും പാട്ടുതുടര്‍ന്നു. രോഗത്തിന്റെ കാഠിന്യത്തില്‍ ചിലപ്പോഴൊക്കെ വരികള്‍ മറന്നുപോയിട്ടുണ്ട്. സൗഭാഗ്യങ്ങളെ തിരസ്‌കരിച്ച മെഹബൂബ് ഭായി ഫോര്‍ട്ട് കൊച്ചി പട്ടാളം പള്ളിയില്‍ ശ്രവണസുന്ദരമായി ബാങ്ക് വിളിച്ചിരുന്നത് നാട്ടുകാര്‍ അഭിമാനത്തോടെ പറയാറുണ്ട്. മലയാളസിനിമയ്ക്കും മാപ്പിളപ്പാട്ടിനും ബാബുരാജില്ലാത്തൊരു ചരിത്രമില്ല. കോഴിക്കോടന്‍ സംഗീതരാവുകള്‍ പറയുമ്പോഴും ബാബുക്ക കടന്നുവരുന്നു. പാട്ടുപോലെ നല്ല ഭക്ഷണവും സത്കാരങ്ങളും ഇഷ്ടപ്പെടുന്നവര്‍ വൈകുന്നേരം വരെ കച്ചവടവും കാര്യങ്ങളുമായി കഴിയുമ്പോള്‍ സൂര്യനസ്തമിച്ചാല്‍ മാളികപ്പുറങ്ങളില്‍ ഒരുമിച്ചുകൂടും. നാട് ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ കോഴിക്കോട് മാളികപ്പുറങ്ങളില്‍ നിലാവിനൊപ്പം സംഗീതവും പെയ്യാന്‍ തുടങ്ങി. മാളികകളും കുടിലുകളും തെരുവുകളും അദ്ദേഹം സംഗീതം കൊണ്ട് നിറച്ചു. സംഗീതത്തിന്റെ പുതിയ ലോകങ്ങള്‍ സമ്മാനിച്ചപ്പോള്‍ പുതിയ ഗായകരെയും പരിചയപ്പെടുത്തി. മെഹബൂബിന് ഒട്ടനവധി സുന്ദരഗാനങ്ങള്‍ നല്‍കി. ഒരു പാട്ടിനു തന്നെ പല ഈണങ്ങള്‍, പല ഭാവങ്ങള്‍. രോഗത്തിന്റെ അവശതയില്‍ ചുഴി എന്ന സിനിമയ്ക്ക് വേണ്ടി ബാബുക്കയും സലാം കാരശ്ശേരിയും ചേര്‍ന്ന് മെഹബൂബിനെക്കൊണ്ട് പാടിച്ചു. അവശത അറിയിക്കാതെ മെഹബൂബ് ആ ഗാനം മുഴുമിച്ചു. ‘കണ്ണ് രണ്ട് കണ്ണ്. കരിനീല കണ്ണുള്ള പെണ്ണ്….’
1974ല്‍ ഇറങ്ങിയ ചഞ്ചല എന്ന ചിത്രത്തിലാണ് മെഹബൂബ് അവസാനമായി പാടുന്നത്. എം.കെ. അര്‍ജുനന്‍ മാഷിന്റെ സംഗീതത്തിലെ ഒരു തമാശപ്പാട്ട്. കല്യാണ വീട്ടില്‍ കള്ളന്‍ കടന്നയ്യോ. തമാശപ്പാട്ടുകള്‍ അല്ലാത്തവ ഏറെ ആഗ്രഹിച്ചിരുന്നു അദ്ദേഹം. അത് ആഗ്രഹമായിത്തന്നെ ശേഷിച്ചു. ഒരിക്കല്‍ എറണാകുളം ലക്ഷ്മീ ടാക്കീസില്‍ സിനിമകാണാന്‍ ചെന്ന മെഹബൂബിനോട് ആരോ ചോദിച്ചു, ”ഭായിയുടെ പാട്ടുണ്ടോ ഈ സിനിമയില്‍…”? ആ ചോദ്യത്തിനു മുന്നില്‍ മെഹബൂബ് കുറച്ചുനേരം നിശബ്ദനായി, പിന്നെ ശാന്തമായി പറഞ്ഞു. ”മോനേ.. അതിന് ഈ പടത്തില്‍ ബഹദൂറും എസ്.പി.പിള്ളയും ഇല്ലല്ലോ…’ 1981 ഏപ്രില്‍ 22ന് മെഹബൂബ് മരിച്ചു. അനാഥത്വമറിഞ്ഞാണ് മെഹബൂബ് വളര്‍ന്നത്. മരിക്കുമ്പോഴും അങ്ങനെതന്നെയായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹത്തിനു മുന്നിലിരുന്നു വിങ്ങിപ്പൊട്ടാന്‍ ഭാര്യയോ കുട്ടികളോ മെഹബൂബിനില്ലായിരുന്നു. ഒരു തുണ്ടുഭൂമിപോലും സ്വന്തമായി ഇല്ലാതിരുന്ന മെഹബൂബ് നമുക്കു സമ്മാനിച്ചത് മാധുര്യം നിറഞ്ഞ ഒട്ടനവധി ഗാനങ്ങള്‍ മാത്രമായിരുന്നു.