മണ്ണാങ്കട്ടയും കരിയിലയും രാഷ്ട്രീയത്തില്‍ പ്രവേശിച്ചിരിക്കുന്നു.
വെറും ശുദ്ധ രാഷ്ട്രീയമല്ല, അത്യാവശ്യം വര്‍ഗ്ഗീയ സുഗന്ധം പേറുന്ന പുരോഗമന സെക്യുലര്‍ രാഷ്ട്രീയം.
കാലദേശാതീതമായ ആ കാശി യാത്രയില്‍ അവര്‍ക്ക് കാറ്റും മഴയുമൊന്നും പ്രശ്‌നമായിരുന്നില്ല. അന്യോന്യം സൗഹൃദം പകര്‍ന്നും ആശ്രിതത്വം നുകര്‍ന്നും അവര്‍ അഭംഗുരം യാത്ര തുടരുകയായിരുന്നു. കാലാകാലങ്ങളായി ഭൂമി മലയാളം കാതോടുകാതോരം പറഞ്ഞു രസിച്ചുപോന്ന ആ കഥയില്‍ അക്കാദമിക നിര്‍ദ്ധാരണത്തിലൂടെ വന്നുചേര്‍ന്ന ദുരന്തം ചില്ലറയല്ല.
മണ്ണാങ്കട്ടയും കരിയിലയും ഏതു മതസ്ഥരാണെന്ന് ആരും തിരഞ്ഞു പോയിട്ടില്ല. അവര്‍ പോയത് കാശിക്കായതുകൊണ്ട് ഒരു മതവികാരവും വ്രണപ്പെട്ടുമില്ല. എന്നാലിപ്പോള്‍ കാര്യങ്ങളാകെ തകിടം മറിഞ്ഞിരിക്കുന്നു.
സവര്‍ണ്ണര്‍ വഴിനടക്കുമ്പോള്‍ പാടത്തെ പണിയാളര്‍ മണ്‍കട്ടയെടുത്ത് വരമ്പത്ത് വയ്ക്കുന്ന രീതി ഉണ്ടായിരുന്നുവത്രെ. അതിനടിയില്‍ ഒരു പാവം കരിയിലയും പെട്ടുപോയിരിക്കാം. കരിയിലയില്‍ കട്ടവയ്ക്കുക എന്നൊരു ആചാരത്തെ പൊടിതട്ടി പുറത്തെടുക്കുകയാണിപ്പോള്‍. സവര്‍ണ്ണര്‍ വഴി നടക്കുമ്പോള്‍ അവര്‍ണ്ണന്റെ സാമീപ്യം അറിയിക്കാനായിരുന്നുവത്രെ ഈ കട്ട വയ്ക്കല്‍. ഇതാണുപോലും മണ്ണാങ്കട്ടയും കരിയിലയും കാശിക്കുപോയ കഥയുടെ സാംസ്‌കാരിക കോഡെന്ന് ഒരു വിദഗ്ദ്ധന്‍ വായിച്ചെടുത്തിരിക്കുന്നു.
മണ്ണാങ്കട്ടയും കരിയിലയും മനുഷ്യരല്ലാത്തതിനാല്‍ ജാതിയും മതവും ഇല്ലെന്നു കരുതിയിരിക്കുമ്പോഴാണ് കഥയിലെ ലക്ഷ്യസ്ഥാനമായി കാശി ഉയര്‍ന്നുവരുന്നത്. പഴയ കാശിയല്ലല്ലോ പുതിയ വാരണാസി. പ്രധാനമന്ത്രി മോദി മത്സരിക്കാനെത്തുംവരെ ഇത്രയും പ്രശ്‌നങ്ങളുണ്ടായിരുന്നില്ല ഈ പുണ്യനഗരിക്ക്. അങ്ങിനെ കഥയിലെ ഏറ്റവും വലിയ രാഷ്ട്രീയ വസ്തുതയായി കാശിയെ കണ്ടെത്തിയിരിക്കുന്നു.
ഒരു സാഹിത്യ നിരൂപകന്റേയും അക്കാദമിക പണ്ഡിതന്റേയും കൈക്കുറ്റപ്പാടിന് വിധേയമാകാത്ത ഈ കഥ ഇത്രയും കാലം സുരക്ഷിതരായി കാശിയാത്ര നടത്തിക്കൊണ്ടിരുന്നു. ലോകത്തെവിടെയുമുള്ള മലയാളി കുട്ടികള്‍ക്കും, കുട്ടികളുടെ മനസ്സുള്ള മുതിര്‍ന്നവര്‍ക്കും കഥാഖ്യാന കൗശലത്തിന്റെ ലഹരി പകര്‍ന്നുകൊണ്ട്. എന്നാല്‍ ഏതു മഹത്തായ ആശയത്തേയും കക്ഷിരാഷ്ട്രീയത്തിന്റേയും ജാതി-മത സങ്കുചിതത്വത്തിന്റേയും ഇടുക്കു തൊഴുത്തിലേക്ക് ആനയിക്കാന്‍ പ്രത്യേകം നിയോഗിക്കപ്പെട്ട അക്കാദമിക മാഫിയകള്‍ ഇന്ന് സജീവമാണ്. അവരുടെ കൈയില്‍ കിട്ടിയാല്‍ അവര്‍ എന്തിനേയും വെടക്കാക്കി തനിക്കാക്കിക്കളയും!
നിര്‍ദ്ധാരണപരമായ അപഗ്രഥനത്തിനും ചിഹ്നശാസ്ത്രത്തിനും എന്നുവേണ്ട ലോകത്തുള്ള സകലമാന അപഗ്രഥന തന്ത്രങ്ങള്‍ക്കും ഈ പാവം കഥ വിധേയമാക്കപ്പെടുകയാണ്. ‘പൂവുകളായിരം കീറിമുറിച്ചുഞാന്‍, പൂവിന്റെ സത്യം പഠിക്കാന്‍’ എന്ന് ഒ.എന്‍.വി. ദീര്‍ഘദര്‍ശനം ചെയ്തത് ഇത്തരം അപഗ്രഥന ക്രൂരതകളെക്കൂടി മുന്നില്‍ കണ്ടുകൊണ്ടായിരിക്കണം. അങ്ങിനെ കേരളത്തിന്റെ ‘വിനാശ ഭൂതകാല’ (അങ്ങിനേയും ഒരു ഭൂതകാലം!)ത്ത് നിലനിന്നിരുന്നതും അയിത്തത്തിന്റെ നാനാവിധമായ ചിഹ്ന വ്യവസ്ഥയ്ക്കകത്ത് നിലനിന്നതും പില്‍ക്കാലചരിത്രം രേഖപ്പെടുത്താന്‍ വിട്ടുപോയതുമായ ഒരു സൂക്ഷ്മ പരിവര്‍ത്തനമായിരുന്നുവത്രെ കരിയിലയില്‍ കട്ട വയ്പ്.
കാറ്റും മഴയും സുനാമിയും പ്രളയവും നവോത്ഥാന മതിലും മരട് വെടിക്കെട്ടുമെല്ലാം അതിജീവിച്ചും മണ്ണാങ്കട്ടയും കരിയിലയും യാത്ര തുടരുകയാണ്. കഥ കേള്‍ക്കാനും പറയാനുമുള്ള ആദിമ കൗതുകങ്ങളിലൂടെ അവര്‍ മുന്നേറുകയാണ്; കാലരഥ്യയുടെ ഓരത്ത് പാത്തും പതുങ്ങിയും ഇത്തരം അക്കാദമിക തീവ്രവാദ വ്യാഖ്യാതാക്കളുടെ ആക്രമണങ്ങളേയും നിര്‍ദ്ധാരണങ്ങളേയും മറികടന്നുകൊണ്ട്. കഥയേയും കവിതയേയും വ്യാഖ്യാനിച്ച് കുളമാക്കുന്നവരുടെ വംശപരമ്പര പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുമ്പോഴും ആ അജ്ഞാത സര്‍ഗ്ഗപ്രതിഭയില്‍ നിന്നുയിര്‍ക്കൊണ്ട മലയാളിയുടെ ഈ സ്വന്തം കഥയും കഥാപാത്രങ്ങളും യാത്ര തുടരുകയാണ്.
നിമിത്തം: ‘കാശി, കട്ട, കരിയില’ – എം.ഏ.സിദ്ധിഖ് (പച്ചക്കുതിര – ജനു.20)