കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ചുകൊണ്ട് ഭൂമിയെ നിലനിര്‍ത്തണമെന്ന കാഴ്ചപ്പാടോടുകൂടി ഐക്യരാഷ്ട്രസഭ 1992-ലാണ് റിയോ ഡി ജനീറോയില്‍ കാലാവസ്ഥ ഉച്ചകോടി സമ്മേളനത്തിന് തുടക്കം കുറിച്ചത്. റിയോഡീജനീറോയില്‍ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച അന്താരാഷ്ട്ര കരടുനിയമത്തില്‍ അമേരിക്ക അസംതൃപ്തി പ്രകടിപ്പിച്ചതോടെ ആദ്യഭൗമ ഉച്ചകോടിയ്ക്ക് തിരിച്ചടിയായി. ഈ കരട് നിയമത്തില്‍ വികസിത രാജ്യങ്ങള്‍ക്ക് ഹരിതഗൃഹവാതകങ്ങളുടെ നിര്‍ഗമനം കുറയ്ക്കാനുള്ള പ്രധാന ഉത്തരവാദിത്വം സ്ഥാപിച്ചിരുന്നു. വികസ്വരരാജ്യങ്ങള്‍ക്ക് അവരുടെ വികസനത്തിനായി ഹരിതഗൃഹവാതകങ്ങളുടെ നിര്‍ഗമനത്തില്‍ ഒരു നിയന്ത്രണവും റിയോ കാലാവസ്ഥാ ഉച്ചകോടി (United Nation Frame Work Convention on Climate Change) ഏര്‍പ്പെടുത്തിയിരുന്നില്ല. കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് ആദ്യമായി ഒരു അന്താരാഷ്ട്ര രൂപരേഖ തയ്യാറാക്കിയത് പ്രായോഗികതലത്തില്‍ എങ്ങുമെത്താതെ 1992- ല്‍ റിയോ ഡി ജനീറോയില്‍ നിന്നും പിരിഞ്ഞു.
കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതു നിയമപരമായ ബാധ്യതയാക്കണമെന്ന ഉദ്ദേശവുമായി 1997-ല്‍ ജപ്പാനിലെ കോട്ട്യേയില്‍ ചേര്‍ന്ന ഉച്ചകോടിയാണ് പ്രാധാന്യമര്‍ഹിക്കുന്നത്. ലോകത്തില്‍ മൊത്തം പുറത്തുവിടുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ നാലില്‍ മൂന്നും പുറത്തുവിടുന്നത് വികസിത രാജ്യങ്ങളാണെന്നും, അതുകൊണ്ട് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ അവര്‍ ഏറ്റെടുക്കണമെന്നും ഈ സമ്മേളനം അവശ്യപ്പെട്ടു. 2007ല്‍ ബാലി ഉച്ചകോടിയിലും ഈ ആവശ്യം ആവര്‍ത്തിച്ചു. എന്നാല്‍ ഈ ആവശ്യപ്രകാരം ഹരിതഗൃഹവാതകങ്ങള്‍ കൂടുതല്‍ പുറന്തള്ളുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വികസിത രാജ്യങ്ങള്‍ ആര്‍ജ്ജവം കാണിച്ചില്ലെന്നു മാത്രമല്ല അവഗണിക്കുകയും ചെയ്തു. ബിര്‍സ്‌ഹെഗല്‍ എന്ന അമേരിക്കന്‍ സെനറ്റര്‍ അവതരിപ്പിച്ച പ്രമേയം അംഗീകരിച്ചുകൊണ്ട് 1998 നവംബറില്‍ അമേരിക്കന്‍ സെനറ്റ് ക്യോട്ടോ ഉടമ്പടി തള്ളുന്നതിനായി ഉപയോഗിച്ച വാദം ”ഇന്ത്യയും ചൈനയും പോലുള്ള വികസ്വരരാജ്യങ്ങളും നിര്‍ബന്ധമായി വാതകനിര്‍ഗമനം വെട്ടിക്കുറയ്ക്കണമെന്നായിരുന്നു.” അമേരിക്കന്‍ സെനറ്റിന്റെ തീരുമാനപ്രകാരം കാലാവസ്ഥാവ്യതിയാനം കുറയ്ക്കുവാനുള്ള പദ്ധതിയില്‍ നിന്നും അമേരിക്ക ഏകപക്ഷീയമായി പിന്‍മാറുകയാണുണ്ടായത്. 2020 ആകുമ്പോഴേയ്ക്കും 20 മുതല്‍ 40 ശതമാനം വരെ വികസിത രാജ്യങ്ങള്‍ കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ കുറവുവരുത്താന്‍ നിയമപരമായ ബാധ്യത 1997-ലെ ക്യോട്ടോ പ്രഖ്യാപനത്തില്‍ പറഞ്ഞിരുന്നു. ഈ വ്യവസ്ഥപോലും നടപ്പിലാക്കാന്‍ വികസിത രാജ്യങ്ങള്‍ തയ്യാറായില്ലെന്നു മാത്രമല്ല, വികസ്വരരാജ്യങ്ങളുടെ വികസനം നിലയ്ക്കും വിധമുള്ള വാദമുഖങ്ങള്‍ ഉന്നയിച്ച് വികസ്വരരാജ്യങ്ങളുടെ വളര്‍ച്ച തടയിടാനും ശ്രമിച്ചു. പാരീസ് സമ്മേളനത്തില്‍ ക്യോട്ടോ ഉടമ്പടി നടപ്പിലാക്കാന്‍ വികസിത രാജ്യങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് ഇന്ത്യയടക്കമുള്ള പ്രബല വികസ്വരരാഷ്ട്രങ്ങള്‍ പരാജയപ്പെട്ടു. വികസിതരാജ്യങ്ങള്‍ക്ക് താല്പര്യമുള്ള ഒരു കരാറില്‍ കൊണ്ട് എത്തിക്കുകയും ചെയ്തു.
2002 ലെ ബേണ്‍ ഉച്ചകോടി ഇളവുകളോടെയാണെങ്കിലും ക്യോട്ടോ ഉടമ്പടി നടപ്പിലാക്കാന്‍ ധാരണയായതാണ്. ഈ ധാരണയുടെ അടിസ്ഥാനത്തില്‍ വീണ്ടും ജപ്പാനിലെ ക്യോട്ടോയില്‍ നടന്ന സമ്മേളനത്തില്‍ 1997- ലെ ക്യോട്ടോ ഉടമ്പടി നിലവില്‍ വന്നതായി പ്രഖ്യാപിച്ചു. 169 രാജ്യങ്ങള്‍ ഇത് അംഗീകരിച്ചു. കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ 55 ശതമാനത്തിനും കാരണക്കാര്‍ ചുരുക്കം ചില വികസിതരാജ്യങ്ങളാണെന്ന് അംഗീകരിച്ച കണ്‍വെന്‍ഷനായിരുന്നു ക്യോട്ടോ കണ്‍വെന്‍ഷന്‍. മുപ്പത്തിയഞ്ച് വ്യവസായവത്കൃതരാജ്യങ്ങള്‍ 2012 ആകുമ്പോഴേയ്ക്കും കാര്‍ബണ്‍ വാതകങ്ങളുടെ പുറന്തള്ളല്‍ 1990 ലേതിനേക്കാള്‍ 5.2 ശതമാനം കുറയ്ക്കണമെന്ന താരതമ്യേന കുറഞ്ഞ നിര്‍ദ്ദേശംപോലും അംഗീകരിക്കാന്‍ അമേരിക്ക തയ്യാറായില്ല. കോപ്പന്‍ഹേഗനില്‍ നടന്ന ആ സമ്മേളനവും വികസിത രാജ്യങ്ങള്‍ പരാജയപ്പെടുത്തി.
ഓരോ രാജ്യവും എത്രമാത്രം കാര്‍ബണ്‍ ബഹിര്‍ഗമനം നടത്തുന്നുവെന്ന അളവിന്റെ അടിസ്ഥാനത്തിലും, ലോകരാഷ്ട്രങ്ങളുടെ വളര്‍ച്ച വിലയിരുത്തിയും ഓരോ രാജ്യവും കാര്‍ബണ്‍ എത്രമാത്രം കുറയ്ക്കണമെന്നുള്ള മാനദണ്ഡം പരിശോധിക്കാനും, നടപ്പിലാക്കാനുമായി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ഒരു ഏജന്‍സിയെയാണ് കൊണ്ടുവരേണ്ടിയിരുന്നത്. ഇതൊന്നും ഒരു മാരത്തോണായി നടന്ന പാരീസ് കണ്‍വെന്‍ഷനിലും ഉണ്ടായില്ല.
ഒരു കാര്‍ബണ്‍ ക്രെഡിറ്റ് ഒരു ടണ്‍ കാര്‍ബണിനു തുല്യമാണ്. അനുവദനീയമായ അളവില്‍ കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുന്ന രാജ്യം നഷ്ടപരിഹാരമായി കാര്‍ബണ്‍ ക്രെഡിറ്റ് കണക്കാക്കി വില നല്‍കേണ്ട സംവിധാനമാണ് ഉണ്ടാകേണ്ടിയിരുന്നത്. ഈ വില ഹരിതഗൃഹവാതകനിര്‍ഗമനം കുറക്കാനായി മാത്രം ഉപയോഗിക്കുകയും വേണം. ജനസംഖ്യയുടെ അടിസ്ഥാനവും കാര്‍ബണ്‍ നിര്‍ഗമനത്തിന്റെ തോതിനായി കണക്കാക്കുകയും വേണം. ഒറ്റമൂലിയെന്ന നിലയില്‍ പ്രതിവര്‍ഷം 10,000 കോടി ഡോളറിന്റെ കാലാവസ്ഥാനിധി ഉണ്ടാക്കുമെന്നാണ് പറയുന്നത്. ഇതു മതിയായ കാലാവസ്ഥാനിധിയല്ലാത്തതിനാല്‍ ആഗോളതാപത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ചരിത്രപരമായ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വികസിത രാജ്യങ്ങള്‍ പാരീസില്‍ സന്നദ്ധത കാണിച്ചില്ലെന്നതാണ് വാസ്തവം. 2025 നു ശേഷം കാലാവസ്ഥാനിധി വര്‍ദ്ധിപ്പിക്കുമെന്നു പറയുന്നുവെങ്കിലും എത്രയെന്നോ, കാലാവസ്ഥാനിധി എങ്ങനെ ഏതു വിധത്തില്‍ സ്വരൂപിക്കാമെന്നോ വ്യക്തമാക്കപ്പെടുന്നില്ല.
താപനിലയില്‍ ഒന്നര ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധന കടക്കാതിരിക്കണമെങ്കില്‍ കാര്‍ബണ്‍ പുറംതള്ളല്‍ ഇപ്പോഴുള്ളതിന്റെ 40 മുതല്‍ 70 ശതമാനം വരെ കുറയ്‌ക്കേണ്ടത് അനിവാര്യമാണ്. കാര്‍ബണ്‍ പുറത്തുവിടുന്ന മേഖലകളില്‍ ഉണ്ടാകാനിടയുള്ള ഇന്ധനങ്ങള്‍ ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്താല്‍ അവ ഉപയോഗിക്കുന്ന മേഖലകളില്‍ ഉണ്ടാകാനിടയുള്ള സ്തംഭനാവസ്ഥ പരിഹരിക്കാന്‍ ദരിദ്ര-വികസ്വര രാജ്യങ്ങള്‍ക്ക് ഈ കാലാവസ്ഥാനിധി തുലോം പരിമിതമാണ്. കാലാവസ്ഥാ വ്യതിയാനത്തിനു കാരണമായ ഹരിതഗൃഹവാതകങ്ങള്‍ ഏറ്റവും കുറവുമാത്രം ഉല്‍പ്പാദിപ്പിക്കുന്ന ദരിദ്രരാഷ്ട്രങ്ങളാണ് അതിന്റെ കെടുതികള്‍ക്ക് ഏറെയും ഇരയാകുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ക്യോട്ടോ കണ്‍വെന്‍ഷനില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ മുന്‍കൈയ്യെടുത്ത് രൂപം നല്‍കിയ അടിസ്ഥാനകാര്യങ്ങള്‍ പാരീസ് കണ്‍വെന്‍ഷനില്‍ അട്ടിമറിക്കപ്പെടുകയാണുണ്ടായത്. എന്നാലും, ഭൗമതാപനിലയിലെ വര്‍ദ്ധന രണ്ട് ഡിഗി സെല്‍ഷ്യസില്‍ അധികമാകാതിരിക്കാനും അത് 1.5 ഡിഗി സെല്‍ഷ്യസിലേക്ക് കുറച്ച് കൊണ്ടുവരാനും ശ്രമിക്കണമെന്ന് ഒരു ധാരണയില്‍ എത്തി.
ക്യോട്ടോ ഉടമ്പടി അനുസരിച്ച് ഒപ്പിട്ട രാജ്യങ്ങള്‍പോലും പാരീസില്‍ ഉണ്ടാക്കിയ കരാര്‍ സ്വമേധയാ നടപ്പിലാക്കാന്‍ തയ്യാറായിരുന്നില്ല. ഓരോ രാജ്യവും യഥേഷ്ടം കാര്‍ബണ്‍ ബഹിര്‍ഗമനം തടയുകയെന്ന പാരീസ് നയം പരാജയത്തില്‍ കലാശിച്ചു. ഓരോ രാജ്യവും കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ അവരവരുടേതായ പദ്ധതികള്‍ നടപ്പിലാക്കുകയെന്ന നയം വ്യവസായവല്‍ക്കരണത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്ന വന്‍കിടരാഷ്ട്രങ്ങള്‍ക്ക് അനുകൂലമായ തീരുമാനമാണ്. പാരീസ് ഉടമ്പടിയില്‍ നിന്നും ആകെ ആശ്വാസത്തിനു വക നല്‍കുന്നത് ഭൗമതാപനില രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ അധികരിക്കാതിരിക്കാനുള്ള പഠനത്തിനായി ഓരോ രാജ്യവും ഹരിതഗൃഹവാതക ബഹിര്‍ഗമനം സംബന്ധിച്ച് ഒരു ദേശീയ സ്ഥിതിവിവരപ്പട്ടിക കാലാകാലങ്ങളില്‍ സമര്‍പ്പിക്കേണ്ടതുണ്ട് എന്ന തീരുമാനമാണ്. ഹരിതവാതക ഉടമ്പടികളുടെ തുടര്‍ച്ചയായ പരാജയങ്ങളെ തുടര്‍ന്ന് 195 രാജ്യങ്ങള്‍ക്ക് ഇങ്ങനെയെങ്കിലും സ്വീകാര്യമായ ഒരു കരാറിനു രൂപം നല്‍കാന്‍ കഴിഞ്ഞുവെന്നത് പാരീസ് കണ്‍വെന്‍ഷന്റെ വിജയമായി കണക്കാക്കാം. പക്ഷെ, ഈ വിജയം എങ്ങനെ പ്രവൃത്തിപഥത്തിലാകുമെന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുകയാണ്. ആഗോളതാപനം ക്രമാതീതമായി അപകടമേഖലയിലേയ്ക്ക് അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്നു.
ആഫ്രിക്കയിലെ റൂവാണ്ടയുടെ നഗരതലസ്ഥാനമായ കിഗാലിയില്‍ 2016 ഒക്‌ടോബറില്‍ നടന്ന സമ്മേളനത്തിലും സമഗ്രമായ ഒരു കരാര്‍ ഉണ്ടാക്കുന്നതില്‍ ലോകരാജ്യങ്ങള്‍ പരാജയപ്പെട്ടു. 2019 ഡിസംബര്‍ 2-ാം തീയതി യു.എന്‍. കാലാവസ്ഥ ഉച്ചകോടി കോപ്പ് 25 (UN framwork Convention
of Climate Change) സ്‌പെയിനിന്റെ തലസ്ഥാനമായ മഡ്രിഡില്‍ സമ്മേളിച്ചു. ലോകം കത്തിയെരിയുമ്പോള്‍ തലമണ്ണില്‍ പൂഴ്ത്തിവെച്ച് നിസ്സംഗരായ തലമുറയായി നാം ഓര്‍മ്മിക്കപ്പെടണോ? അതോ, 2050 ആകുമ്പോഴേക്ക് ‘കാര്‍ബണ്‍ സന്തുലിത ലോകമെന്ന’ ആശയത്തിലേക്ക് മുന്നേറണോ എന്ന് നാം ഈ ഉച്ചകോടിയില്‍ തീരുമാനിക്കേണ്ടിയിരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് പ്രഥമ സെക്ഷന്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റേറാണിയോ ഗുട്ടെറസ് ഉദ്ഘാടനം ചെയ്തത്. രണ്ടാലൊരു വഴി തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഈ സമ്മേളനമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനം അവസാനിച്ചപ്പോള്‍ ഉറച്ച ഉടമ്പടികളൊന്നും ഒപ്പിടാതെയും മുന്‍ഉടമ്പടികള്‍ എങ്ങനെയായിയെന്ന് കാര്യമാത്ര പ്രസക്തമായി ചര്‍ച്ച ചെയ്തും കോപ്പ്-25 അവസാനിച്ചു. എന്നാല്‍, കാര്‍ബണ്‍ പുറംതള്ളലിന്റെ നാലില്‍ മൂന്ന് ശതമാനത്തിന്റെ ഉത്തരവാദികളായ ജി-20 രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ ഉത്തരവാദിത്വം പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതു ഉണ്ടായതുമില്ല.
ഭൂമിയിലെ ചൂട് അനുദിനം വര്‍ദ്ധിക്കുന്നു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ചില സ്ഥലങ്ങളില്‍ ചുഴലിക്കാറ്റും ചിലയിടങ്ങളില്‍ അതിവൃഷ്ടിയും വെള്ളപ്പൊക്കവും കടുത്ത വേനലും ഉണ്ടാകുന്നു. കാലാവസ്ഥാ വ്യതിയാനമാണ് കാര്‍ബണ്‍ വാതകങ്ങളുടെ പുറംതള്ളല്‍ കൊണ്ട് ഉണ്ടാകുന്ന പ്രധാന അപകടം. പ്രകൃതിയുടെ ക്രമം അപ്പാടെ തകിടം മറിയുന്നു. അന്തരീക്ഷത്തിലും സമുദ്രത്തിലും ചൂടുകൂടുകയാണ്. സമുദ്രത്തില്‍ ചൂട് കൂടുന്നതനുസരിച്ച് ജലത്തിന്റെ വ്യാപ്തി (Termal Expansion)) വര്‍ദ്ധിച്ച് സമുദ്രജലനിരപ്പ് ഉയരുന്നു. ജലത്തിന് ചൂട് കൂടിയാല്‍ അതിലെ പ്രാണവായുവിന്റെ അംശം കുറയുന്നു. തന്മൂലം രാസവസ്തുക്കള്‍ കൂടുതല്‍ തോതില്‍ ലയിക്കാന്‍ ഇടവരുന്നു. ഇത് ജലജീവികളുടെ ജീവന് ഭീഷണിയാകുന്നു. ഇപ്പോള്‍ നിലനില്‍ക്കുന്ന ആഗോളതാപനിലയില്‍നിന്നും രണ്ട് സെല്‍ഷ്യസ് ചൂടുകൂടിയാല്‍ അപകടരേഖയിലേക്ക് ലോകം എടുത്തെറിയപ്പെടുമെന്നും നാലു ഡിഗ്രിയിലേറെ സെല്‍ഷ്യസ് താപനില ഉയര്‍ന്നാല്‍ ജീവിവംശത്തിന്റെ പകുതിയിലധികം ഇല്ലാതാകുമെന്നുമാണ് വിദഗ്ദ്ധ അഭിപ്രായം. അങ്ങനെ വീണ്ടെടുക്കാന്‍ കഴിയാത്ത വിധം ഭൂമിയില്‍ ജീവന്റെ ആവാസവ്യവസ്ഥ ദുരിതപൂര്‍ണ്ണമാകും. മഞ്ഞുകട്ടികള്‍ ഉരുകുകയും, സമുദ്രനിരപ്പ് ഉയരുകയും ചെയ്താല്‍ ലോകത്തില്‍ വിനാശങ്ങള്‍ ഉണ്ടാകും. മാലിദ്വീപ് പോലുള്ള പല രാഷ്ട്രങ്ങളും അധികം വൈകാതെ വെള്ളത്തിനടിയിലാകുമെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞരുടെ നിഗമനം. ഭൂമിയില്‍ മഞ്ഞുരുകല്‍ ഒരു പ്രക്രിയയാണെങ്കിലും കഴിഞ്ഞ നൂറുവര്‍ഷത്തിനിടെയാണ് 10 മുതല്‍ 25 സെന്റീമീറ്റര്‍ വരെ മഞ്ഞുരുകാന്‍ തുടങ്ങിയത്. അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുകുന്നതിന്റെ അളവ് 1900 ടണ്ണാണെന്ന റെക്കാര്‍ഡ് അളവാണ് നാസയുടെ ഉപഗ്രഹമായ ഡാറ്റ റിപ്പേര്‍ട്ട് ചെയ്തിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഇതിന്റെ പകുതിക്കും താഴെയായിരുന്നു. ഓരോ വര്‍ഷവും രണ്ടു മുതല്‍ മൂന്നു എം.എം. വരെ സമുദ്രനിരപ്പ് ഉയരുന്നതായാണ് ഔദ്യോഗിക സമുദ്രശാസ്ത്ര സര്‍വ്വേകള്‍ പറയുന്നത്. കരയില്‍ താപനില ഉയരുന്നതിനേക്കാള്‍ ചെറിയതോതില്‍ സമുദ്രത്തില്‍ താപനില ഉയര്‍ന്നാല്‍പോലും അത് മത്സ്യങ്ങളുടേയും മറ്റ് ജലജീവനുകളുടെയും നാശത്തിനു വഴിവയ്ക്കും. ലോകത്തിലെ വന്‍നഗരങ്ങളും ദ്വീപുകളും വെള്ളത്തില്‍ ആകും. തിരമാലകള്‍ ഉണ്ടാക്കുന്ന ഗതിവേഗം മത്സ്യസമ്പത്തിന്റെ നാശത്തിലേയ്ക്ക് നയിക്കാമെന്നു ഐ.പി.സി.സി (ഇന്റര്‍ ഗവണ്‍മെന്റ് പാനല്‍ ഒണ്‍ ക്ലൈമറ്റ് ചെയ്ഞ്ച്) മുന്നറിയിപ്പ് നല്‍കുന്നു. കാലാവസ്ഥയുടെ തകിടംമറിച്ചില്‍ മൂലം ഇപ്പോള്‍ത്തന്നെ ജീവനും സ്വത്തിനും സംഭവിച്ചിട്ടുള്ള നഷ്ടം വളരെ വലുതാണ്.
കാലാവസ്ഥയുടെ മാറ്റം കൊണ്ട് ധാന്യം, പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ ഉത്പാദനം കുറഞ്ഞുവരികയാണ്. ലോകത്ത് ലഭിച്ചുകൊണ്ടിരുന്ന മഴയുടെ അളവും വര്‍ഷംതോറും കുറഞ്ഞുവരുന്നു. എന്നാല്‍ പെട്ടെന്ന് അതിവൃഷ്ടി ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തില്‍ പരിസ്ഥിതി തകിടം മറിയുന്നതിന്റെ ഫലമായി ലോകത്തിന്റെ വനസമ്പത്തും അതിലെ ജൈവവൈവിധ്യവും കുറയുന്നു. 2050 ഓടെ ഭൂമിയുടെ ഉപരിതലചൂട് മൂന്ന് ഡിഗ്രി സെല്‍ഷ്യസ് കൂടുമെന്ന് കറന്റ് സയന്‍സ് മാസിക പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതെല്ലാം മനസ്സിലാക്കിയിട്ടാണ് താപനില 1.5 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്തണമെന്ന് താത്വികമായെങ്കിലും പാരീസില്‍ അംഗീകരിക്കപ്പെട്ടത്.
ലാഭം മാത്രം ലക്ഷ്യമാക്കുന്ന വികസനരീതിയുടെ അനിവാര്യമായ പ്രത്യാഘാതമാണ് ആഗോളതാപനം. പാരിസ്ഥിതിക സന്തുലനാവസ്ഥ ഉറപ്പുവരുത്താതെ ഭൂമിക്കും പ്രകൃതിക്കും അതില്‍ വസിക്കുന്ന ജീവജാലങ്ങള്‍ക്കും പരിഗണന നല്‍കാതെ നടത്തപ്പെടുന്ന വികസനമാണ് അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ അളവ് വര്‍ദ്ധിപ്പിക്കാന്‍ കാരണമായത്. ലാഭാര്‍ത്തിയില്‍ എല്ലാത്തരം ഫോസില്‍ ഇന്ധനങ്ങളും യാതൊരു നിയന്ത്രണങ്ങളും മുന്‍കരുതലുമില്ലാതെ ഉപയോഗിച്ച് അമിതോല്‍പ്പാദനം നടത്തി ആഗോളതാപനത്തിലേക്ക് ഭൂമിയെ വലിച്ചിഴച്ചതിന്റെ ഉത്തരവാദിത്വം വികസിത രാജ്യങ്ങള്‍ക്കാണ്. അന്തരീക്ഷത്തില്‍ ഇതുവരെയുള്ള കാര്‍ബണ്‍ശേഖരത്തിന്റെ മഹാഭൂരിപക്ഷവും അമേരിക്കയുള്‍പ്പെടെയുള്ള വികസിതരാജ്യങ്ങളുടെ സംഭാവനയാണ്. ഇത്തരമൊരു ലോകത്തെ നയിക്കുന്നത് ആഗോളവല്‍ക്കരണവും ലോകവ്യാപാരസംഘടനയുമാണ്. ഇതിന്റെ ഫലമായി വ്യവസായസമ്പന്നമായ വികസിത രാജ്യങ്ങളിലെ മാലിന്യങ്ങളെ ദരിദ്രരാജ്യങ്ങളിലേക്ക് ഒഴുക്കിക്കളയുന്ന ഒരു സംസ്‌കാരമാണ് രൂപപ്പെട്ടിരിക്കുന്നത്. വികസിത രാജ്യങ്ങളിലെ കോര്‍പ്പറേറ്റുകളും ഉപഭോക്താക്കളുമാണ് ആഗോളതാപനം വര്‍ദ്ധിപ്പിക്കുന്നതിന്റെ പ്രധാന ഉത്തരവാദികള്‍. ആഗോളതാപനത്തില്‍ മുഖ്യപങ്കാളിയായതുകൊണ്ടുതന്നെ ഭൂമിയെ രക്ഷിക്കുന്നതിനെയും, കാലാവസ്ഥാവിപത്തിനെയും കുറിച്ചു പ്രസംഗിക്കാന്‍ ഇവര്‍ക്ക് എന്ത് അര്‍ഹതയാണുള്ളത്? തങ്ങള്‍കൂടി ഈ ലോകത്തില്‍ നിന്നും തുടച്ചുനീക്കപ്പെടുമെന്ന ബോധമാണ് ആഗോളതാപനം കുറയ്ക്കാനുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ തടയാന്‍ വികസിതരാജ്യങ്ങളെ ഇപ്പോള്‍ പ്രേരിപ്പിക്കുന്നത്. അതിലും തങ്ങളുടെ ഉല്‍പ്പാദനങ്ങളിലും ലാഭത്തിലും ഇടിച്ചില്‍ സംഭവിക്കാതെ വികസിതരാജ്യങ്ങളുടെ തലയില്‍ കൂടുതല്‍ ഉത്തരവാദിത്വം അടിച്ചേല്‍പ്പിക്കാനാണ് നാളിതുവരെ വ്യവസായവല്‍കൃത രാജ്യങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
വികസിതരാജ്യങ്ങള്‍ വ്യവസായവല്‍ക്കരണ കാലത്തു പുറന്തള്ളിയ വിഷവാതകങ്ങളുടെ ദുരന്തമാണ് ഇന്ന് ഈ ലോകം അനുഭവിക്കുന്നത്. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കഴിഞ്ഞ ഒന്നര നൂറ്റാണ്ടിലെ വ്യവസായവത്ക്കരണത്തിലൂടെ 270 പി.പിഎമ്മില്‍ നിന്നും (പാര്‍ട്ട്‌സ് പെര്‍ മില്യണ്‍) 410 പി.പി.എമ്മിനടുത്തു നില്‍ക്കുന്നു. ഇതു അന്തരീക്ഷത്തിലെ ചൂടുകൂടി കാലാവസ്ഥ മാറ്റത്തിനു വഴിയൊരുക്കി. കാലാവസ്ഥ മാറ്റത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമിതിയായ ഐ.പി.സി.സിയുടെ റിപ്പോര്‍ട്ടില്‍ ഓരോ വര്‍ഷവും ആഗോളതാപനം വര്‍ദ്ധിക്കുന്നുവെന്നാണ്. ഹരിതഗൃഹവാതകങ്ങളുടെ സൃഷ്ടിയില്‍ 90 ശതമാനവും മനുഷ്യരുടെ സംഭാവനയാണെന്നും ഐ.പി.സി.സി നമ്മെ ഓര്‍മ്മിപ്പിക്കുന്നു. 10 ശതമാനം പ്രകൃത്യായുള്ള കാരണങ്ങള്‍ കൊണ്ടും ഹരിതഗൃഹവാതകങ്ങളുടെ അളവ് വര്‍ദ്ധിക്കുന്നു. മുപ്പതുശതമാനം മലിനീകരണത്തിനു കാരണം ജൈവഇന്ധനം അടിസ്ഥാനമായുള്ള രാസപദാര്‍ത്ഥങ്ങളും, ആഗോളവല്‍കൃത ഭക്ഷ്യോല്‍പ്പന്നങ്ങളും, കാര്‍ഷിക രീതികളും കൂടാതെ വീട്ടില്‍നിന്നും ഓഫീസുകളില്‍ നിന്നുമുള്ള ബള്‍ബുകള്‍, ട്യൂബുകള്‍, ഫാന്‍, ഇലക്ട്രിക്ഹീറ്റര്‍, ടി.വി., വാഷിംഗ് മെഷീന്‍, എ.സി, ഫ്രിഡ്ജ് എന്നിവയില്‍ നിന്നും പുറത്തുവിടുന്ന കാര്‍ബഡൈഓക്‌സൈഡും, മീഥേല്‍, നൈട്രിക് ഓക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡും കൂടി ഉള്‍പ്പെടും. ലോകം പുറത്ത് വിടുന്ന ഹരിതഗൃഹവാതകങ്ങളില്‍ 5.8 ശതമാനത്തിന്റെ ഉത്തരവാദിത്വം ഇന്ത്യക്കാണ്.
ഹരിതഗൃഹവാതകങ്ങള്‍ ആര് എവിടെ ഏത് അളവില്‍ പുറത്തുവിട്ടാലും ലോകം മുഴുവന്‍ പരക്കുന്നതും അതിന്റെ ഭാരം ലോകം മുഴുവന്‍ ചുമന്നുതീരേണ്ടതുമാണ്. കാലാവസ്ഥ ദുരന്തങ്ങളുടെ അനുഭവങ്ങള്‍ ഓരോ രാജ്യത്തെ ജനങ്ങളെയും നേരിട്ടു ബാധിക്കുന്ന പ്രശ്‌നങ്ങളായി മാറിയിരിക്കുകയാണ്. എങ്കിലും ഹരിതഗൃഹവാതകങ്ങള്‍ ജീവന്റെ നിലനില്‍പ്പിന് ആവശ്യമാണ്. ഭൂമി തണുത്തുറഞ്ഞുപോകാതിരിക്കുന്നതിനും, ജീവന്‍ നിലനിന്നുപോകുന്നതിനും ഹരിതഗൃഹവാതകങ്ങള്‍ നല്‍കുന്ന 15 ഡിഗ്രി സെല്‍ഷ്യസില്‍ കുറയാതെയുള്ള ചൂട് ഭൂമിക്കും ജീവനും അത്യന്താപേക്ഷിതമാണ്. ഈ ചൂടുകൂടിക്കൂടി ഭൂമി ചുട്ടുപഴുത്താലോ, ഭൂമി ലോകത്തിന് സംഭാവന നല്‍കുന്നത് ദുരന്തങ്ങളായിരിക്കും. ഈ ദുരന്തങ്ങളില്‍നിന്ന് രക്ഷനേടാനായി രാഷ്ട്രീയകരാറുകളും സാമ്പത്തിക പദ്ധതികളും പ്രായോഗിക നടപടികളുമാണ് ആവശ്യം. ലോകമാകെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്നതിനുള്ള സാങ്കേതിക വിദ്യയായ ക്ലീന്‍ ഡെവലപ്പ്‌മെന്റ് മെക്കാനിസം നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കണം. അന്തരീക്ഷത്തിലെ കാര്‍ബണിന്റെ അളവ് കുറയ്ക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ വനവത്കരണം, മണ്ണ് സംരക്ഷണം, നദീ സംരക്ഷണം എന്നിവയിലൂടെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുകയും കാറ്റ്, തിരമാല, സൂര്യപ്രകാശം, ജൈവഇന്ധനം എന്നിവ ഉപയോഗിച്ചുള്ള ഊര്‍ജ്ജോത്പാദനപദ്ധതികള്‍ക്ക് രൂപം കൊടുക്കുകയും വേണം.
എല്‍.ഇ.ഡി വിളക്കുകള്‍ വൈദ്യുതി ലാഭിക്കുമെന്നു മാത്രമല്ല, ചൂടുകുറച്ച് കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. ബള്‍ബുകള്‍ പുറന്തള്ളുന്ന കാര്‍ബണിന്റെ അളവിനെയും അവഗണിക്കാനാവില്ല. ആഗോളതാപനത്തിന്റെ 16 ശതമാനം വാഹനങ്ങളില്‍ നിന്നുള്ള പുകമൂലം ഉണ്ടാകുന്നതാണ്. 250 ലിറ്റര്‍ പെട്രോള്‍ കത്തിയാല്‍ തന്നെ 15 കിലോഗ്രാം കാര്‍ബണ്‍ഡൈഓക്‌സൈഡ് അന്തരീക്ഷത്തിലുണ്ടാകും. ഇതു കുറയ്ക്കാനായി സി.എന്‍.ജി പോലുള്ള ബദല്‍ ഇന്ധനസാധ്യതകള്‍ ആരായണം. ആഗോളതാപനം തടയാനുള്ള സ്വാഭാവികവും ഏറ്റവും ചെലവുകുറഞ്ഞതുമായ മാര്‍ഗ്ഗം മരം വച്ചു പിടിപ്പിക്കലാണ്. ഒരു മരം അതിന്റെ ജീവിതകാലത്ത് 1000 കിലോഗ്രാം കാര്‍ബണ്‍ഡൈഓക്‌സൈഡ് വലിച്ചെടുക്കുന്നുവെന്നാണ് കണക്ക്. പേപ്പര്‍ നിര്‍മ്മാണത്തിനായും കൂടുതല്‍ മരങ്ങള്‍ മുറിക്കുന്നുണ്ട്. പേപ്പറിന്റെ ഉപയോഗം കുറയ്ക്കാനായി പരമാവധി കാര്യങ്ങള്‍ ഓണ്‍ലൈന്‍ വഴി കൈകാര്യം ചെയ്യണം. എ.സി.യുടെ പ്രവര്‍ത്തനം കൊണ്ടുണ്ടാക്കുന്ന ക്ലോറോഫഌറോ കാര്‍ബണിന്റെ അളവ് കുറയ്ക്കാന്‍ ശ്രദ്ധിക്കണം.
ചെലവ് കൂടിയതും അന്തരീക്ഷത്തില്‍ കാര്‍ബണ്‍ നിറയ്ക്കുന്നതുമായ വൈദ്യുതിയ്ക്ക് പകരം സൗരോര്‍ജ്ജത്തില്‍ ആശ്രയിക്കണം. അതുപോലെ തന്നെ കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനത്തിനും പ്രാധാന്യം നല്‍കണം. ഹൈഡ്രോപ്രോജക്ടുകള്‍ക്കും പ്രാമുഖ്യം നല്‍കണം. ഇപ്പോള്‍ കല്‍ക്കരികത്തിച്ചുകൊണ്ട് 50 ശതമാനം വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതുകൊണ്ട് കാര്‍ബണ്‍ഡൈഓക്‌സൈഡും സള്‍ഫര്‍ഡൈഓക്‌സൈഡും നൈട്രജനും അന്തരീക്ഷത്തില്‍ വലിയതോതില്‍ പരക്കുന്നു. സൂര്യപ്രകാശം തടഞ്ഞുനിര്‍ത്തുന്ന ഓസോണ്‍ പാളിയില്‍ ഉണ്ടാകുന്ന വിള്ളലുകള്‍ കാരണം നേരിട്ട് സൂര്യരശ്മികള്‍ പതിക്കുന്നതും ഭൂമിക്ക് പനിക്കാന്‍ കാരണമാകുന്നു. താപം വര്‍ദ്ധിക്കുമ്പോള്‍ ചില ജീവികള്‍ക്ക് വംശനാശം സംഭവിക്കുന്നു. ചൂട് മൂലം സസ്യലതാദികള്‍ക്കും വംശനാശം ഉണ്ടാകുന്നു. ഭൂമി വിയര്‍ക്കുന്നതിലൂടെ പ്രകൃതിയിലെ ജീവജാലങ്ങള്‍ ഉരുകി വിയര്‍ത്തുകൊണ്ടിരിക്കുന്നു. ഇതുമൂലം പ്രകൃതിയില്‍ ജീവന്റെ നിലനില്‍പ്പിന് തന്നെ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. ജൈവവൈവിധ്യ പ്രകൃതികാര്‍ഷികരീതികള്‍ അവലംബിക്കുന്നതിലൂടെ മാത്രം കാര്‍ബണ്‍ പ്രസരണത്തിന്റെ 30 ശതമാനം കുറവു വരുത്താന്‍ സാധിക്കും. ഊര്‍ജ്ജപദാര്‍ത്ഥങ്ങളുടെ സംമ്പുഷ്ടീകരണത്തിലൂടെ ഉണ്ടാകുന്ന കാര്‍ബണിനെ ഇതിലൂടെ അകറ്റി നിര്‍ത്താനും കഴിയും.
കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുവാനുള്ള നൂതനസാങ്കേതിക വിദ്യകള്‍ ഗവേഷണത്തിലൂടെ ഇനിയും കണ്ടെത്തേണ്ടതുണ്ട്. ഓരോ വര്‍ഷവും ഹരിതഗൃഹവാതകബഹിര്‍ഗമനത്തിന്റെ വളര്‍ച്ചയുടെ തോത് കുറച്ചുകൊണ്ടുവരണം. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുവാനുള്ള നടപടിയെടുക്കണമെന്നു പറഞ്ഞാല്‍ പെട്രോളിയം പോലുള്ള ഊര്‍ജ്ജസ്രോതസ്സുകളുടെയും വ്യവസായശാലകളുടെയും ഉപയോഗം കുറയ്ക്കണമെന്നാണ് അതിനര്‍ത്ഥം. ഊര്‍ജ്ജ ഉപയോഗം കുറച്ചാല്‍ വ്യവസായ ഉല്‍പ്പാദനവും വളര്‍ച്ചയും കുറയും. വികസനം നിലയ്ക്കാതെ തന്നെ നമുക്ക് വളരണം, ഭൂമിക്ക് നിലനില്‍ക്കുകയും വേണമെന്ന കാഴ്ചപ്പാടിലൂടെയേ ഈ വിഷയത്തെ സമീപിക്കാനാകൂ. ഈ കാഴ്ചപ്പാടോടുകൂടിയുള്ള ഒരു കരാര്‍ ഇനി നടക്കാനിരിക്കുന്ന കോപ്പ് 26 ലെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം.