മറവുചെയ്യപ്പെടാതെ ഒരു ശവം കിടക്കുന്നത് ആ ശവത്തോടുള്ള അനാദരവാണ്. സംസ്‌കാരമുള്ള ഒരു സമൂഹവും അത്തരം നിന്ദ്യകര്‍മ്മം ചെയ്യില്ല. മലയാളികളുടെ സാമൂഹ്യജീവിതത്തില്‍ മുഴുവന്‍ ദുര്‍ഗന്ധം നിറച്ചുകൊണ്ട് ചീഞ്ഞളിഞ്ഞ് കമ്മ്യൂണിസമെന്ന പ്രസ്ഥാനം കിടക്കുകയാണ്. ലോക കമ്മ്യൂണിസത്തിന്റെ ശേഷിക്കുന്ന ഒരു തരിയായിരുന്നുപോലും കേരളത്തിലെ സിപിഎം. ഇന്നത് സ്വയം കൃതാനര്‍ത്ഥങ്ങളാല്‍ മരിച്ചഴുകി കേരളത്തിന്റെ പൊതുവിടങ്ങളിലെ ദുര്‍ഗന്ധ സാമീപ്യമായി കിടക്കുകയാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബാലകൃഷ്ണന്റെ മക്കള്‍ ആ പ്രസ്ഥാനത്തിന് ബാധ്യതയായിട്ട് കാലങ്ങളായി. ബീഹാറിലുള്ള ഒരു പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ച കേസില്‍ ബിനോയ് കോടിയേരി പ്രതിയായിരിക്കുന്നു. മകന്‍ പീഡനം നടത്തുമ്പോള്‍ ബാലകൃഷ്ണന്‍ കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്നു എന്നോര്‍ക്കണം. രാഷ്ട്രീയ സ്വാധീനവും അധികാരത്തിന്റെ തിണ്ണമിടുക്കും കൊണ്ട് ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയിട്ട് ജനിച്ച കുട്ടിക്ക് ചിലവിന് കൊടുക്കാതായപ്പോഴാണ് പ്രശ്‌നം പൊതുജനമറിയുന്നത്.
സ്ത്രീസമത്വത്തിനും അവകാശങ്ങള്‍ ക്കും വേണ്ടി ശബരിമല അയ്യപ്പനുമായി അങ്കം കുറിക്കുകയും വനിതാമതില്‍ തന്നെ കെട്ടിപ്പൊക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്നു പറയപ്പെടുന്ന പെണ്‍കുട്ടിയുടെ അവകാശങ്ങള്‍ നേടിക്കൊടുക്കാന്‍ സിപിഎമ്മിന് ധാര്‍മ്മിക ബാധ്യതയുണ്ട്. സ്ത്രീ പീഡനങ്ങള്‍ ചായ കുടിക്കുന്നതുപോലെയെയുള്ളു എന്ന് സഖാവ് നായനാര്‍ മുമ്പ് പറഞ്ഞിട്ടുണ്ടെങ്കിലും കേരളം ആ നിലയിലേക്ക് എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നതേയുള്ളു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രം പരിശോധിക്കുന്നവര്‍ക്ക് ‘പത്തുമാസം വിത്തിട്ട് സൂക്ഷിക്കാനുള്ള പത്തായം മാത്രമാണ് സ്ത്രീ’ എന്ന അവരുടെ പുരോഗമന നിലപാട് സാധൂകരിക്കുന്ന നിരവധി സംഭവങ്ങള്‍ കാണാന്‍ കഴിയും. ഷൊര്‍ണൂരില്‍ പി.കെ. ശശിക്കെതിരെ പീഡനപരാതി ഉന്നയിച്ച പെണ്‍കുട്ടിയുടെ അവസ്ഥ നാം കണ്ടതാണ്. ഡി.വൈ.എഫ്.ഐയില്‍ നിന്നു തന്നെ രാജിവച്ച് പോകേണ്ട അവസ്ഥയാണ് അവര്‍ക്കുള്ളത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിഘണ്ടുവില്‍ സദാചാരം എന്നൊരു വാക്കില്ല എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. എ.കെ.ജി. തൊട്ടിങ്ങോട്ടുള്ള നേതാക്കന്മാരൊന്നും ഇതിനപവാദമല്ല. കലാലയ മുറ്റത്ത് ചുംബനവിപ്ലവത്തിന് നേതൃത്വം കൊടുത്തുകൊണ്ട് എസ്.എഫ്.ഐ.ക്കാര്‍ ഹരിശ്രീകുറിക്കുന്നതു സ്ത്രീ പീഡന പരമ്പരകള്‍ക്കായിരുന്നു എന്ന് നിരവധി വാര്‍ത്തകള്‍ സാക്ഷ്യം പറയുന്നു. ഒരു കാലത്ത് പാവപ്പെട്ട തൊഴിലാളിയുടെ അവകാശത്തിനുവേണ്ടി ജന്മിമാരോട് പോരാടിയ പാരമ്പര്യം പറയുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ന് ജന്മിത്തത്തിന്റെ നേര്‍ മാതൃകയായി മാറിയിരിക്കുകയാണ്. അടിയാത്തി പെണ്ണുങ്ങളെ ആട്ടിപ്പിടിച്ച് മാനം കവര്‍ന്നു കാമകേളി നടത്തിയ തമ്പ്രാക്കന്മാര്‍ ഇന്നു ജീവിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലാണ്. പാര്‍ട്ടി സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും മറ്റ് നേതാക്കളുടെയും ഒക്കെ വിദേശയാത്രകള്‍ പലപ്പോഴും സംശയാസ്പദമാണ്. കാരണം ഇവരുടെ ഒക്കെ മക്കള്‍ കേരളത്തിന് വെളിയിലും വിദേശത്തും കോടികളുടെ ഇടപാടുകള്‍ നടത്തുന്നത് എങ്ങിനെ എന്നറിയാന്‍ സാധാരണകാര്‍ക്കവകാശമുണ്ട്.
ദുബായില്‍ അറബിയില്‍ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്തു എന്ന ആരോപണവും പാര്‍ട്ടി സെക്രട്ടറിയുടെ മകനെതിരെ ഉയര്‍ന്നുവന്നിട്ട് അധികം കാലമായില്ല. ആ തട്ടിപ്പ് ഒത്തുതീര്‍ത്ത് പണം നല്‍കി പ്രശ്‌നം പരിഹരിച്ചത് ഒരു പ്രവാസി മലയാളിയായ കുത്തക മുതലാളിയായിരുന്നു എന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. കുത്തക ബൂര്‍ഷ്വകളോട് ഇത്തരം കാര്യങ്ങളില്‍ സിപിഎം എന്നും നന്ദിയുള്ള പ്രസ്ഥാനമാണ്. ഇവര്‍ക്ക് ഇതിന്റെ പേരില്‍ കരമൊഴിവായി പതിച്ചുകിട്ടിയതെന്തൊക്കെയായിരുന്നു എന്ന് രക്തസാക്ഷി മണ്ഡപങ്ങളില്‍ ചത്തുറങ്ങുന്ന ഒരുവനും എഴുന്നേറ്റ് വന്ന് ചോദിക്കില്ല എന്ന് പാര്‍ട്ടി സെക്രട്ടറി ബാലകൃഷ്ണന് നല്ല ബോധ്യമുണ്ട്. അധ്വാനിക്കുന്ന പാവപ്പെട്ട തൊഴിലാളി വര്‍ഗ്ഗത്തിന്റെ പാര്‍ട്ടിയുടെ നേതാക്കന്മാര്‍ക്കും അവരുടെ മക്കള്‍ക്കും വിത്തുകാളകളെപ്പോലെ ലോകം മുഴുവന്‍ പരാഗണം നടത്തി പറന്നു നടക്കാനുള്ള ‘മൂലധനം’ എവിടെ നിന്നു ലഭിക്കുന്നു എന്ന് ചോദ്യമുയര്‍ന്നാല്‍ ചോദിച്ചവന്റെ വീടിന്റെ മുന്നില്‍ ഇന്നോവ വന്നിരിക്കും എന്ന് ഇന്നെല്ലവര്‍ക്കും അറിയാം. പാര്‍ട്ടി ഗ്രാമങ്ങളില്‍ ചെല്ലും ചെലവും കൊടുത്തു വളര്‍ത്തുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ സംഘപരിവാറുകാരെ മാത്രം തീര്‍ക്കാനുള്ളതല്ല. പാര്‍ട്ടി നേതാക്കന്മാരുടെ അവിഹിതങ്ങളെ ചോദ്യം ചെയ്യുന്ന കുലംകുത്തികളെക്കൂടി തീര്‍ക്കാനുള്ളതാണ് എന്ന് കുഴിമാടത്തില്‍ കിടന്ന് ടി.പി. ചന്ദ്രശേഖരന്റെ ആത്മാവ് വിളിച്ചു പറയുന്നുണ്ടാവും. എന്തായാലും ശബരിമല അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തെ പരിഹസിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബാലകൃഷ്ണന് പാര്‍ട്ടിക്ക് ബീഹാറിലുണ്ടായ ഉണ്ണിയുടെ ഡിഎന്‍എ ടെസ്റ്റിന്റെ ഫലം കാത്തിരിക്കേണ്ട ഗതികേടുണ്ടായി എന്നത് കാലത്തിന്റെ കാവ്യനീതിയായി കാണാം.
ശബരിമല അയ്യപ്പന്‍ യോഗനിദ്രയിലായതുകൊണ്ട് നടപടികള്‍ വൈകുമെന്നാണ് വിശ്വാസികള്‍ പോലും കരുതിയത്. പക്ഷെ പാടത്ത് പണിക്ക് വരമ്പത്ത് കൂലിയെന്ന ബാലകൃഷ്ണന്റെ നയമാണ് ഇപ്പോള്‍ അയ്യപ്പനും സ്വീകരിച്ചിരിക്കുന്നത് എന്ന് തോന്നുന്നു. ലോകസഭാ തിരഞ്ഞെടുപ്പിലാരംഭിച്ച സിപിഎമ്മിനുള്ള കൂലി വിതരണം അനസ്യൂതം തുടരുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പോടെ അത് പൂര്‍ണ്ണമാകുമെന്ന് ഉറച്ച് വിശ്വസിക്കാം. ചെമ്പട്ടില്‍ പൊതിഞ്ഞൊളിക്കാന്‍ ശ്രമിക്കുന്ന ഈ ശവദുര്‍ഗന്ധത്തെ മലയാള മണ്ണില്‍ മറവുചെയ്യുവോളം അയ്യപ്പന്‍ വിശ്രമിക്കില്ലെന്നു കട്ടായം.