പിറ്റേന്നു കാലത്തുതന്നെ അങ്കത്തട്ടിന്റെ പണി തുടങ്ങി. മുറിപ്പലകവെച്ച് മുളയാണിയിട്ടുറപ്പിച്ചു. അങ്കത്തട്ടിന്റെ ഏതു ഭാഗത്താണ് മുറിപ്പലക ഉറപ്പിച്ചിട്ടുള്ളതെന്ന് അരിങ്ങോടര്‍ക്കു മാത്രമേ അറിയാവൂ. കള്ളപ്പണിയില്‍ അത്രയ്ക്കു വിരുതാണ് വിശ്വകര്‍മ്മന്.
അങ്കത്തട്ടിന്റെ പണി തീര്‍ന്നെന്നു കേട്ടപ്പോള്‍ ഉണിക്കോനാര്‍ക്കു വേവലാതിയായി. നല്ലൊരു മുഹൂര്‍ത്തം നോക്കി, ചേകവരെത്തേടി ഉണിക്കോനാരും നായന്മാരും പുറപ്പെട്ടു. ഒരു പറ പൊന്‍പണം അളന്ന് കിഴികളാക്കിക്കെട്ടി കൊങ്കിയമ്മ മകനെ ഏല്‍പിച്ചു. പൊന്‍പണത്തിന്റെ കിഴികള്‍ നായന്മാരെക്കൊണ്ടെടുപ്പിച്ച്, പടിയും പടിപ്പുരയും കടന്ന്, കിഴക്കോട്ടു നടന്നു. മൈലാടും മലയും പാമ്പാടും മലയും കേറിയിറങ്ങി. അവിടന്നു നേരെ തെക്കോട്ടു നടന്നു. കുറേ നടന്നപ്പോള്‍ വെള്ളാസ്ത്രിയാലു കണ്ടു. ആല്‍ത്തറമേല്‍ കേറിയിരുന്നു. കെട്ടും മാറാപ്പും ഇറക്കി വെച്ചു.
ഒത്തോരു ചേകവരെ കണ്ടില്ലല്ലോ നായന്മാരെ എന്ന് ഉണിക്കോനാര്‍ സങ്കടപ്പെട്ടു. അങ്ങനെ പതം പറഞ്ഞിരിക്കുമ്പോള്‍ ആ വഴി ഒരു പാണഞ്ചെക്കന്‍ വരുന്നതു കണ്ടു. ഉണിക്കോനാര്‍ പാണഞ്ചെക്കനെ കൈകാട്ടി വിളിച്ചു.
”എടാ പാണഞ്ചെക്കാ. ഏതേതു നാട്ടിലുണ്ട് ഉശിരുള്ള ചേകവന്മാര്?”
തമ്പ്രാക്കളെക്കണ്ട് പാണഞ്ചെക്കന്‍ പേടിച്ച് ഒഴിഞ്ഞുപോകാന്‍ നോക്കി.
ചുമലില്‍ കിടക്കുന്ന ഏറെ വിലയുള്ള തോര്‍ത്തുമുണ്ട് ഉണിക്കോനാര്‍ പാണഞ്ചെക്കനു സമ്മാനമായിക്കൊടുത്തു.
അപ്പോള്‍ പാണഞ്ചെക്കന്‍ പുത്തൂരം വീട്ടിലെ ചേകവന്മാരെപ്പറ്റി പറഞ്ഞു. ബഹു കേമന്മാരായ മൂന്നു ചേകവന്മാരുണ്ട് പുത്തൂരം വീട്ടില്‍.
”എവിടേടാ പാണഞ്ചെക്കാ പുത്തൂരം വീട് ? ”
പാണഞ്ചെക്കന്‍ വഴി പറഞ്ഞുകൊടുത്തു.
”ഇവിടന്നു നേരെ വടക്കോട്ടു വടക്കോട്ടു നടന്നു പോണം. തൃപ്പംകോട്ടപ്പന്റെ ക്ഷേത്രനടയും കടന്ന് പിന്നേയും വടക്കോട്ടു പോണം. അപ്പോള്‍ കറുത്തേനാര്‍ നാട്ടിലെത്തും. കരുത്തേനാര്‍ നാട്ടിന്റെ കിഴക്കേയറ്റം പുത്തൂരം പാടം. പുത്തൂരം പാടത്തിന്റെ പടിഞ്ഞാറ് എളമന്നൂര്‍ ദേശം. എളമന്നൂര്‍ ദേശത്താണ് പുത്തൂരം വീട്. ഏഴങ്കം വെട്ടി ജയിച്ച അച്ഛന്‍ കണ്ണപ്പച്ചേകവര്. കണ്ണപ്പച്ചേകവര്‍ക്കു വയസ്സായി. മകന്‍ ആരോമര്. തുളുനാട്ടില്‍പോയി പഠിച്ചുവന്നവന്‍. തുളുക്കുറ്റം തീര്‍ത്തു ചുരിക വാങ്ങിയവന്‍. ഇരുപത്തിരണ്ടു വയസ്സാണ്. പുത്തരിയങ്കം പിടിച്ചിട്ടില്ല. മരുമകന്‍ എളന്തളര്‍ മഠത്തില്‍ ചന്തുച്ചേകവര്. മകന്‍ ആരോമുണ്ണിയെ കിട്ടുമെങ്കില്‍ അങ്കം ജയിക്കും തമ്പുരാനേ”
പുത്തൂരം വീട്ടിലേക്കുള്ളവഴി വളരെ കൃത്യമായി പാണഞ്ചെക്കന്‍ പറഞ്ഞുകൊടുത്തു. ദേശംതോറും പാടി നടക്കുന്ന പാണന്മാര്‍ക്ക് വഴികളായ വഴികളൊക്ക ഉള്ളങ്കയ്യിലെ വരപോലെയാണല്ലോ.
”എന്നുപറഞ്ഞാലെന്താ മുത്തശ്ശീ?”
”അപ്പൂന്റെ ഉള്ളങ്കയ്യിലെ വര എങ്ങനെയൊക്കെയാണെന്ന് അപ്പൂനറിയില്ലെ. അതുപോലെ”
നാലുകെട്ടും പടിപ്പുരയും പത്തായപ്പുരയുമുള്ള പുത്തൂരം വീടിന്റെ അടയാളവും പാണഞ്ചെക്കന്‍ പറഞ്ഞു. ഇനിയാരോടും വഴി ചോദിക്കേണ്ടതില്ലെന്ന് ഉണിക്കോനാര്‍ക്കു ബോധ്യപ്പെട്ടു. പാണന്‍ പറഞ്ഞ വഴിയിലൂടെ നടന്നുപോയാല്‍ നേരെ പുത്തൂരം വീട്ടിലെത്താം.
”എന്നാലടിയന്‍ വിടകൊള്ളട്ടെ തമ്പുരാനേ” എന്ന് പാണഞ്ചെക്കന്‍ തൊഴുതു വാങ്ങി.
പാണഞ്ചെക്കന്‍ പറഞ്ഞ വഴിയേ നടന്ന് പുത്തൂരം പാടത്തെത്തി. അപ്പോഴേക്കും നേരം സന്ധ്യയായി. പുത്തൂരം പാടത്തിന്റെ ഓരത്ത് പാണഞ്ചെക്കന്‍ അടയാളം പറഞ്ഞ വാരിയത്തെ പടിപ്പുര കണ്ടു. അന്നു രാത്രി വാരിയത്തെ പടിപ്പുരയില്‍ തങ്ങാമെന്നുറച്ചു.
കുറുങ്ങാട്ടിടം വാഴുന്നോരാണെന്നറികേ വാരിയത്തമ്മ ചോറും കറികളും വെച്ചൊരുക്കി. വാഴുന്നോരേയും നായന്മാരേയും ഊട്ടി. വാഴുന്നോര്‍ക്ക് കിടക്കാന്‍ ചന്ദനക്കട്ടില്‍ പൊടിതുടച്ച് മെത്ത വിരിച്ചു. നായന്മാര്‍ക്കു കിടക്കാന്‍ പടിപ്പുരയില്‍ പുല്‍പ്പായ കൊടുത്തു.
പുലരാന്‍ നേരം എഴുന്നേറ്റ് കൈയ് വായ്മുഖവും ചിതം വരുത്തി, തണ്ണീര്‍കുടിയും വെറ്റിലമുറുക്കും കഴിച്ച്, വാരിയത്തമ്മയോടു യാത്രയും ചൊല്ലി, പുത്തൂരം വീട്ടിലേക്കു നടന്നു. പടിപ്പുര കടന്ന് മണ്ഡകമുറ്റത്തെത്തി. മുറ്റത്തെ മുല്ലത്തറയ്ക്കല്‍ കയറിയിരുന്നു.
പുലരാന്‍ കാലത്ത് പൂങ്കോഴിച്ചാത്തന്‍ കൂകിയ നേരത്ത് മുറ്റമടിക്കുന്ന മാണിപ്പെണ്ണ് ചൂലുമെടുത്ത് മണ്ഡകമുറ്റത്തു വന്നു. മുല്ലത്തറയ്ക്കല്‍ നായന്മാരെക്കണ്ട് മാണിപ്പെണ്ണ് അകത്തേക്കോടി. കണ്ണപ്പച്ചേകവരുടെ അറവാതിലില്‍ മുട്ടി വിളിച്ചു.
(തുടരും)