എലപുല നന്നായി കഴിക്കണമെന്നും ഇന്നേക്ക് ഏഴാംനാളില്‍ ശേഷക്രിയ തുടങ്ങണമെന്നും നിശ്ചയിച്ചു. പുലകുളി അടിയന്തിരം കഴിയുന്നതുവരെ എല്ലാ ദിവസവും സദ്യ നടത്തണം. സന്ധുബന്ധുക്കളേയും ദേശക്കാരേയും വിളിക്കണം.
ഏഴാംനാള്‍ ചുടലയില്‍നിന്ന് അസ്ഥി പെറുക്കിക്കൊണ്ടുവന്നിട്ടു വേണം ക്രിയകള്‍ തുടങ്ങാന്‍. ക്രിയാദികള്‍ പറഞ്ഞുചെയ്യിക്കാന്‍ ഇണങ്ങന്‍ കുറുപ്പു വന്നു. ഉണിക്കോനാര്‍ അസ്ഥി പെറുക്കാന്‍ പുറപ്പെട്ടു.
അവിടെത്തുടങ്ങി, തര്‍ക്കം. ഞാനാണ് മൂത്തത്, ഞാന്‍ അസ്ഥി പെറുക്കുമെന്ന് ഉണിച്ചെന്ത്രോര്. ഞാനാണല്ലോ മൂത്തത്, ഞാന്‍ അസ്ഥി പെറുക്കുമെന്ന് ഉണിക്കോനാരും വാശിപിടിച്ചു.
എന്നാലോ, അമ്മമാരോടു ചോദിക്കാം, അവര്‍ പറയട്ടെ എന്ന് തലമൂത്തവര്‍ അഭിപ്രായം പറഞ്ഞു. നോവും വിളിയും കലശലായതുകൊണ്ട് ഞങ്ങള്‍ക്കു പറയാനാവുന്നില്ലെന്ന് കൊങ്കിയമ്മയും ഉണിച്ചിരുതയും കൈമലര്‍ത്തി. എങ്കില്‍ വയറ്റാട്ടിയെ വരുത്താം.
പേറെടുത്ത വയറ്റാട്ടിയെ വരുത്തി. ഉണിക്കോനാരുതമ്പ്രാനെ പെറ്റത് പാതിരയ്‌ക്കെന്നും മറ്റേ തമ്പ്രാനെ പേറെടുത്തത് പുലരാന്‍ നേരത്തെന്നും വയറ്റാട്ടി. വയറ്റാട്ടി പറഞ്ഞത് ഉണിച്ചെന്ത്രോര്‍ക്ക് സമ്മതമായില്ല. മണ്ണാത്തിയെ വരുത്താമെന്നായി നാട്ടുകൂട്ടം. മണ്ണാത്തി വന്നു. ഉണിക്കോനാരു തമ്പ്രാനെ പെറ്റതു മൂവന്തിക്കെന്നും ഉണിച്ചെന്ത്രോരു തമ്പ്രാനെ പാതിരയ്‌ക്കെന്നും മണ്ണാത്തി ഊഹം പറഞ്ഞു. മണ്ണാത്തി ഉണിക്കോനാരുടെ പക്ഷം പറയുകയാണെന്നായി ഉണിച്ചെന്ത്രോര്‍.
മൂപ്പിളമത്തര്‍ക്കത്തിന് പിന്നീടു പരിഹാരം കാണാം, തല്‍ക്കാലം ഇരുപേരും ചേര്‍ന്ന് അസ്ഥി പെറുക്കട്ടെ എന്നു നിശ്ചയിച്ചു. ശേഷക്രിയയും പുലകുളി അടിയന്തിരവും രണ്ടുപേരും ഒപ്പം ചെയ്തു.
ആണ്ടും മാസവും കഴിഞ്ഞപ്പോഴേക്കും വൈരം മൂത്തു. തമ്മില്‍ കണ്ടാല്‍ മിണ്ടാതായി.
”എന്നിട്ടോ മുത്തശ്ശീ ? ””
അങ്ങനെയിരിക്കുമ്പോള്‍ ഉണിച്ചെന്ത്രോര്‍ ഒരു പണിപറ്റിച്ചു. അയാള്‍ കണ്ണന്‍ അരയനെത്തേടി മുക്കോപ്പുരയില്‍ ചെന്നു. കണ്ണന്‍ പുരയില്‍നിന്നിറങ്ങിവന്ന് ഉണിച്ചെന്ത്രോരുടെ കാല്‍തൊട്ടു വന്ദിച്ചു.
എടാ കണ്ണാ, അമ്മാവന്‍ മരിച്ചേപ്പിന്നെ മുള്‍മൂത്ത മീനൊന്നും കൂട്ടിയിട്ടില്ല. എല്‍മൂത്ത ഇറച്ചിയൊന്നും കഴിച്ചിട്ടില്ല. നീ കടലില്‍ പോയി മുഴുത്തോരു മീനിനെ വലയിട്ടു പിടിച്ചു കൊണ്ടുവായോ.”
അങ്ങനെയാട്ടേ തമ്പ്രാ എന്നു വണങ്ങി കണ്ണനരയന്‍ വലവീശാന്‍ കടലില്‍ പോയി. വലയിട്ടപ്പോള്‍ മുഴുത്തോരു മീനിനെ കിട്ടി. മീനിനെ കൊണ്ടുവന്ന് തലയും വാലും കുടലും നീക്കി കഷ്ണം വെട്ടി. അപ്പോള്‍ ഉണിച്ചെന്ത്രോരു പറഞ്ഞു:
മീനിന്റെ കഷ്ണം പൊതിഞ്ഞെടുത്ത് മേലൂരിടത്തിലെത്തിക്കണം. തലയും വാലും കുടലും പൊതിഞ്ഞുകെട്ടി കീഴൂരിടത്തില്‍ കൊണ്ടുപോണം. അവിടത്തെ അമ്മയുടെ മുമ്പില്‍വെച്ച് വേഗം മടങ്ങിപ്പോരണം. ഒന്നും കേള്‍ക്കാനോ പറയാനോ നില്‍ക്കരുത്.
കണ്ണന്‍ പറഞ്ഞപടി ചെയ്തു. മീന്‍ കിട്ടിയല്ലോ എന്ന സന്തോഷത്തില്‍ പൊതി തുറന്നു നോക്കിയപ്പോള്‍ എന്താ കണ്ടത്? മീനിന്റെ തലയും വാലും കുടലും! അമ്മ മകനെ വിളിച്ചു.
വിളികേട്ട് ഉണിക്കോനാരു വന്നു.
”അമ്മ വിളിച്ച്വോ?”
മീന്‍പൊതി മകന്റെ മുഖത്തേക്കെറിഞ്ഞൂ അമ്മ.
മീന്‍കഷ്ണങ്ങള്‍ മേലൂരിടത്തേക്ക് ഉണിച്ചെന്ത്രോന്‍ കൊണ്ടുപോയി. മീനിന്റെ തലയും വാലും കുടലും നമ്മള്‍ക്ക് കൊടുത്തയച്ചിരിക്കുന്നു ആ ദുഷ്ടന്‍. ദൈവമേ! ഉണിച്ചിരുത ആണിനെപ്പെറ്റു. ഞാന്‍ പെറ്റത് പെണ്ണിനെയാണല്ലോ” എന്ന് അമ്മ കരച്ചിലും പിഴിച്ചിലുമായി.
ഉണിക്കോനാര്‍ അരിശംകൊണ്ടു വിറച്ചു. അയാള്‍ പടകാളിമുറ്റത്തു ചെന്നുനിന്ന് പടവിളിച്ചു. അതുകേട്ട് ഉണിക്കോനാരുടെ വരുതിയിലുള്ള നായന്മാര്‍ പത്തിരുപതുപേരെത്തി. നായന്മാരേയുംകൂട്ടി ഉണിക്കോനാര്‍ മുക്കോപ്പുരയില്‍ കണ്ണനരയനെ തേടിപ്പോയി. കണ്ണനരയനെ പിടിച്ചിറക്കി നാലു പെടയും കൊടുത്ത് നാടുവാഴിയുടെ പടിവാതുക്കലേക്കു നടത്തിച്ചു.
അരയത്തി മേലൂരിടത്തില്‍ ചെന്ന് സങ്കടം പറഞ്ഞു.
ഉണിച്ചെന്ത്രോര്‍ ഒട്ടും സമയം കളയാതെ തന്റെ വരുതിയിലുള്ള നായന്മാരേയുംകൂട്ടി കോലോത്തുപടിക്കലെത്തി. ഉണിക്കോനാരുടെ നായന്മാരും ഉണിച്ചെന്ത്രോരുടെ നായന്മാരും തമ്മില്‍ ഉന്തും തള്ളും തല്ലും പിടിയുമായി. ബഹളം കേട്ട് നാടുവാഴി ഇറങ്ങി വന്നു. നാട്ടാരും ഓടിക്കൂടി.
ഇരുപേര്‍ക്കും പറയാനുള്ളത് നാടുവാഴി കേട്ടു. എന്താണൊരു പോംവഴി എന്ന് നാടുവാഴി ആലോചിച്ചു. തമ്പുരാന്ന് അപ്പോഴൊരു ബുദ്ധി തോന്നി.
പൊന്നും വെള്ളിയും വെവ്വേറെ പൊതിയാക്കിക്കെട്ടി തൃപ്പംകോട്ടപ്പന്റെ തൃപ്പടിമേല്‍ വെയ്ക്കാം. ഇരുപേരും കണ്ണുകെട്ടിച്ചെന്ന് പൊതിയെടുക്കണം. പൊന്നു കിട്ടുന്ന ആള്‍ വാഴുന്നോരാവും. വെള്ളി കിട്ടുന്നയാള്‍ക്ക് ഇളമുറസ്ഥാനം. സമ്മതമാണോ?
ഉണിക്കോനാരും ഉണിച്ചെന്ത്രോരും സമ്മതിച്ചു. തൃപ്പംകോട്ടപ്പന്റെ നടയില്‍ പൊന്നും വെള്ളിയും പൊതിഞ്ഞുവെച്ചു. ഇരുപേരും ക്ഷേത്രക്കുളത്തില്‍ കുളിച്ചു വന്നു. ഇരുപേരുടേയും കണ്ണുകെട്ടി. ഇരുപേരും പൊതിയെടുത്തു. ഉണിക്കോനാര്‍ക്കു കിട്ടിയത് പൊന്നുവെച്ച പൊതി. ഉണിച്ചെന്ത്രോര്‍ക്ക് വെള്ളി.
ഭഗവാന്റെ തീരുമാനം ഉണിച്ചെന്ത്രോര്‍ക്ക് സമ്മതമായില്ല. തൃപ്പംകോട്ടപ്പന്‍ പക്ഷംപിടിക്കുകയാണെന്നായി ഉണിച്ചെന്ത്രോര്‍.
ഇനിയെന്തു വേണമെന്ന് നാടുവാഴിയും നാട്ടുകൂട്ടവും ആലോചന തുടങ്ങി.
അങ്കച്ചേകവന്മാര്‍ ഇവര്‍ക്കുവേണ്ടി അങ്കം പിടിക്കട്ടെ. ആരുടെ ചോകവര്‍ അങ്കം ജയിക്കുന്നുവോ, അയാള്‍ വാഴുന്നോരാകണം.
അങ്ങനെത്തന്നെ എന്നു സമ്മതിച്ച് ഉണിക്കോനാരും ഉണിച്ചെന്ത്രോരും കൂടെവന്ന നായന്മാരും രണ്ടുവഴിക്കു മടങ്ങി. നാട്ടുകൂട്ടം പിരിഞ്ഞുപോയി.
(തുടരും)