ഭാരതമാതാവിനോടും സംസ്‌കാരത്തോടുമുള്ള അനിര്‍വചനീയമായ പ്രേമം തുളുമ്പി നില്‍ക്കുന്ന ഹൃദയങ്ങളില്‍ നിന്ന് നിസര്‍ഗമായി ഉദ്ഗമിച്ച ഗാനസരിത്തുക്കളാണ് ഗണഗീതങ്ങള്‍ എന്നാണ് ഗാനാഞ്ജലിയുടെ പിന്‍കുറിപ്പില്‍ പറയുന്നത്. എഴുതുന്നവരും പാടുന്നവരും ഏറ്റുപാടുന്നവരും കേള്‍ക്കുന്നവരും ഒരേ മനോതലത്തിലും ഒരേ കര്‍മ്മപഥത്തിലും വിഹരിക്കുന്നു എന്നതു കൊണ്ടാണ് ഗണഗീതങ്ങളുടെ സ്രഷ്ടാക്കള്‍ സൃഷ്ടിയുടെ മേന്മയും പ്രശംസയും ഏല്‍ക്കാത്തത്. പാശ്ചാത്യ സങ്കല്‍പപ്രകാരവും അന്താരാഷ്ട്ര നിയമപ്രകാരവും സംഗീതത്തിന്റെ അവകാശം അതു പുറത്തിറക്കുന്ന കമ്പനികള്‍ക്കാണ്. എന്നാല്‍ കാവ്യം കാളിദാസന്റെതെന്ന സങ്കല്‍പ്പത്തില്‍ ജീവിക്കുന്ന ഭാരതീയ ആസ്വാദക മനസ്സുകള്‍ക്ക് ഓരോ ഗാനവും അതിന്റെ രചയിതാവിന്റെതാണ്. മന്ത്രങ്ങള്‍ കേള്‍ക്കുന്ന സമയത്തും ആചരിക്കുന്ന സമയത്തും അവയുടെ ഉദ്ഗാതാക്കളെ സ്മരിക്കുക എന്ന സംസ്‌കാരം രക്തത്തില്‍ അലിഞ്ഞു പോയവനാണ് ഭാരതീയന്‍. പേരു വെളിപ്പെടുത്താതെ എഴുതുന്ന ഗണഗീതങ്ങളില്‍ ചിലവ ആരുടേതാണ് എന്ന് ചില സന്ദര്‍ഭങ്ങളില്‍ സ്വയംസേവകര്‍ പോലും ചിന്തിച്ചു പോകാറുള്ളത് ഇക്കാരണം കൊണ്ടാണ്. സംഘത്തിലെ നാലോ അഞ്ചോ മിനുട്ടുള്ള ഒരു ഗീതം കേട്ടതിനു ശേഷം ആനന്ദലബ്ധിയുടെ അവസാനതലം തൊട്ടെന്നു ചിന്തിക്കുന്ന സ്വയംസേവക മനസുകളുടെ കൃതജ്ഞതാസ്വരമാണീ സന്ദേഹം. അല്ലാതെ, സംഘത്തിന്റെ വ്യക്തിപൂജാനിരാസവും പ്രസിദ്ധിപരാങ്മുഖ സങ്കല്പവും നിരാകരിക്കുന്ന അഭിപ്രായപ്രകടനങ്ങളല്ല ഇവയെന്നു ഗൗനിക്കാനുള്ള സഹൃദയത്വവും നമുക്കുണ്ടല്ലോ.
ഹൃദ്യമായ ചില ഗീതങ്ങളുടെ മാസ്മരലോകത്തു വെച്ച് കാവ്യലോക ശൈലിയില്‍ ഭാരതീയത മുറ്റി നില്‍ക്കുന്ന ആസ്വാദകമനസും സംഘം നല്‍കിയ അച്ചടക്കം പറ്റി നില്‍ക്കുന്ന സ്വയംസേവകമനസും തമ്മില്‍ നിരന്തര സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ചില സ്വയംസേവകര്‍ സ്വയം കണ്ടെത്തുന്ന ഉത്തരമാണ് ”ഈ ഗീതം പരമേശ്വര്‍ജി എഴുതിയതായിരിക്കും” എന്നത്. കേള്‍ക്കുന്ന സ്വയംസേവകന്റെ മനസിന്റെ അവസാനകണത്തെയും ഉത്തേജിപ്പിച്ചു തന്റെ കര്‍ത്തവ്യം നിര്‍വഹിച്ചു വിജയിച്ചു നില്‍ക്കുന്ന നൂറുകണക്കിന് ഗീതങ്ങള്‍ നമുക്കുണ്ട്. അവയിലൊന്നിന്റെ പോലും ശുദ്ധിയും പവിത്രതയും ഒരംശം പോലും അവഗണിക്കാതെ തന്നെ, സ്വര്‍ഗ്ഗീയ രചയിതാവിനോടുള്ള ആദരസൂചകമായി മാത്രം, മാനനീയ പരമേശ്വര്‍ജിയുടെ ചില ഗീതങ്ങളിലൂടെയുള്ള ഓര്‍മ്മപ്രയാണമാണീ പ്രകരണം.
ജന്മജാത കവിത്വവും നിത്യസുന്ദര കാവ്യലോകവും
സ്‌കൂള്‍ കവിതാമത്സരത്തില്‍ ‘കോളു കൊണ്ട വേമ്പനാട് ‘ എന്ന കവിതയില്‍ രണ്ടാമനായ കുട്ടി കേരളത്തിന്റെ പ്രിയപ്പെട്ട സര്‍ഗ്ഗസംഗീത പ്രചാരകനായപ്പോള്‍ ഒന്നാമനായ കുട്ടി കാലാന്തരത്തില്‍ ഭാരതീയതയുടെ തന്നെ പ്രചാരകനാവുകയായിരുന്നു. രാമവര്‍മ്മ തിരുമുല്പാട് നമുക്ക് പ്രിയങ്കരനായ വയലാറായപ്പോള്‍ പരമേശ്വരന്‍ ഇളയത് നമുക്ക് പ്രിയങ്കരനായ പരമേശ്വര്‍ജിയായി. വിശ്വസിച്ച ആദര്‍ശത്തിന് വേണ്ടി വ്യക്തിജീവിതം മാറ്റി വെച്ചുകൊണ്ട്, സംഘര്‍ഷങ്ങളുടെയും പ്രതിസന്ധികളുടെയും ഊഷരകര്‍മ്മഭൂമിയില്‍ പരിവ്രാജകനായലഞ്ഞപ്പോഴും കവിതയുടെ തെളിനീരുറവകള്‍ കൊണ്ടുനടക്കാന്‍ പരമേശ്വര്‍ജിക്ക് കഴിഞ്ഞത്, അദ്ദേഹത്തിന്റെ ജന്മജാത കവിത്വം കൊണ്ടാണ്. പതിറ്റാണ്ടുകള്‍ക്ക് ശേഷം, പണ്ടു മാറ്റിവെച്ച പേന വീണ്ടുമെടുത്ത് കവിതകളുടെയും ഗീതങ്ങളുടെയും മനോഹരലോകം സ്വയംസേവകര്‍ക്കായി അദ്ദേഹം തുറന്നു കൊടുത്തു. സ്വയംപര്യാപ്തത എന്ന സംഘത്തിന്റെ സാത്വികനിഷ്‌കര്‍ഷ കാരണമാണ് പണ്ടു മാറ്റിവെച്ച പേന പരമേശ്വര്‍ജിക്ക് വീണ്ടുമെടുക്കേണ്ടി വന്നത്. സാനെ ഗുരുജി, സന്ത് തുക്കാറാം, സൂര്യകാന്ത് ത്രിപാഠി , സുബ്രഹ്മണ്യഭാരതി മുതല്‍ ഒ.എന്‍.വി വരെയുള്ള സിദ്ധഹസ്തങ്ങളിലെ കാവ്യപുഷ്പങ്ങള്‍ ഏറ്റുവാങ്ങാന്‍ സംഘം മടി കാണിച്ചിട്ടില്ല. എങ്കിലും, സംഘത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി, പുറത്തുള്ള കവികളോട് ഗീതങ്ങള്‍ എഴുതി വാങ്ങുന്ന ശൈലി നമുക്ക് ഉണ്ടായിരുന്നില്ല. ഗീതങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, ഭാരതീയതയുടെ പുനരാരോഹണ പ്രയാണത്തിനിടയിലെ ഒരു കാര്യത്തിലും പരാശ്രയത്വം പ്രകടിപ്പിക്കാത്ത പ്രസ്ഥാനമാണ് സംഘം. ബച് രാജ് വ്യാസ് , നാനാ പാല്‍ക്കര്‍ മുതല്‍ പേര്‍ സമ്പുഷ്ടമാക്കിയ ഗണഗീതങ്ങളുടെ സ്വാശ്രയത്വശ്രേണിയ്ക്ക് കേരളത്തില്‍ നേതൃത്വം കൊടുക്കാന്‍ ഭാഗ്യം സിദ്ധിച്ച ഗീതകാരനാണ് പരമേശ്വര്‍ജി.
കവിതയുടെ ലോകത്തേക്കുള്ള സ്വാഭാവികമായ ഈ തിരിച്ചു വരവില്‍ ഒരിക്കല്‍ പോലും ആ മനസിന് അക്ഷരങ്ങളോട് പടവെട്ടേണ്ടി വന്നിട്ടില്ലെന്നു വ്യക്തമാവാന്‍ ആ കവിതകളുടെ സൗഭഗം സാക്ഷിയാണ്. അങ്ങനെയെങ്കില്‍ കാലത്തെ അതിജീവിച്ച ആ കവിഹൃദയം അക്ഷരാര്‍ത്ഥത്തില്‍ സരസ്വതീ വരപ്രസാദമാണ്. ”യുദ്ധം വെട്ടി നേടാവുന്ന ഒരു വസ്തുവല്ല കവിത. അനുഭവസമ്പന്നമായ ജീവിതത്തിന്റെ അഗാധതകളില്‍ ഉദിക്കുന്ന കിരണത്തിന് ലഭിക്കുന്ന അനായാസവിമുക്തിയാണത്” എന്നാണ് മഹാകവി അക്കിത്തം കവിതയെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. അക്കിത്തം പറഞ്ഞ അനുഭവസമ്പന്നതയോടൊപ്പം അക്കിത്തത്തിനും സിദ്ധിച്ചതു പോലെയുള്ള സരസ്വതീപ്രസാദവും കൂടിച്ചേരുമ്പോള്‍ പിറവി കൊള്ളുന്ന കിരണങ്ങള്‍ക്ക് ഇത്തിരിക്കൂടി പ്രകാശം കൂടുമെന്ന് പരമേശ്വര്‍ജിയുടെ ഗീതങ്ങള്‍ നമ്മോട് പറയുന്നു.
ഭാരതമാതാവിന്റെ ശ്രീകോവില്‍ സന്നിധിയിലാണ് പരമേശ്വര്‍ജിയുടെ ചിന്താമണ്ഡലം വ്യാപരിച്ചു നില്‍ക്കുന്നത്. ശക്തമായ മൗലികാശയങ്ങളുടെയും അമൂര്‍ത്തമായ സര്‍ഗ്ഗലയങ്ങളുടെയും സംഗമഭൂമിയായ ആ ബോധമണ്ഡലത്തില്‍ ഭാരതമാതാവും അവളുടെ പുത്രന്മാരുമാണ് ചിരപ്രതിഷ്ഠ. വിവേകാനന്ദനും അരവിന്ദനും ഡോക്ടര്‍ജിയും ഗുരുജിയും അസംഖ്യം സ്വയംസേവക സഹോദരന്മാരും ചേര്‍ന്ന് വിഹരിക്കുന്ന ആശയലോകത്തിന്റെ കാവ്യസ്ഖലനങ്ങളാണ് പരമേശ്വര്‍ജിയുടെ വരികള്‍. അര്‍ത്ഥഗര്‍ഭമായ പുഞ്ചിരികള്‍ കൊണ്ടും അര്‍ത്ഥാതീതമായ മൗനങ്ങള്‍ കൊണ്ടും കേവലങ്ങളായ ആശങ്കകള്‍ കൊണ്ടും നിരുപദ്രവകരമായ ക്ഷോഭങ്ങള്‍ കൊണ്ടും, ഒടുക്കം അത്യുജ്ജ്വലമായ പ്രത്യാശ കൊണ്ടും ഭാരതമാതാവിനു ആരതിയുഴിയുന്ന സ്വകാര്യനിമിഷങ്ങളിലെ കവിഹൃദയത്തിന്റെ ബഹിര്‍സ്ഫുണങ്ങളാണ് പരമേശ്വര്‍ജിയുടെ ഒട്ടുമിക്ക ഗണഗീതങ്ങളും. താന്‍ നിത്യവും ജീവിക്കുന്ന ആ താളപ്രപഞ്ചത്തിലേക്ക് തനിക്കറിയാവുന്ന അമ്പത്തൊന്നക്ഷരങ്ങളെ ഇറക്കി കൊണ്ടുവരികയാണദ്ദേഹം ചെയ്യുന്നത് എന്നുപറയാവുന്ന വിധം അനായാസകരമാണ് പരമേശ്വര്‍ജിക്ക് കവിതകള്‍. യഥാര്‍ത്ഥത്തില്‍ അദ്ദേഹം കവിതകളുടെ അടുത്തേക്ക് ചെല്ലുകയല്ല, കവിതകള്‍ അദ്ദേഹത്തിന്റെ ലോകത്തിലേക്ക് ഇറങ്ങി വരികയാണ്.
ഞാനെഴുതിയ വരികള്‍ നിങ്ങള്‍ക്ക് മനസ്സിലായോ എന്നു ചോദിക്കുന്ന ആധുനികതയുടെ ദൗര്‍ഭാഗ്യങ്ങള്‍ ഗണഗീതങ്ങളെ പൊതുവേ സ്പര്‍ശിക്കാറില്ല. നിശ്ചിതരായ ആസ്വാദകരും ശ്രോതാക്കളുമാണ് ഗണഗീതങ്ങളെ കാത്തിരിക്കുന്നത് എന്നതിന്റെ സൗകര്യം കൊണ്ടാണിത്. എന്നാല്‍ അവിടെ ആസ്വാദനത്തിനും ഉത്തേജനത്തിനും അപ്പുറത്തേക്ക് ഗണഗീതങ്ങള്‍ക്ക് നിര്‍വഹിക്കാന്‍ മറ്റൊരു കര്‍ത്തവ്യം കൂടിയുണ്ട്. ഒരു പക്ഷെ, കവിതയ്ക്കുള്ളതിനേക്കാള്‍ ഭാരിച്ച ഒരുത്തരവാദിത്തമാണത്. ചിട്ടയായി ക്രമപ്പെടുത്തിയ വരികള്‍ക്കൊത്ത് തന്റെ ജീവിതത്തെ ചിട്ടപ്പെടുത്തുക എന്നതാണത്, ഏറ്റുപാടുന്ന വരികളുടെ ആത്മാവിനായി തന്റെ ജീവിതം സമര്‍പ്പിക്കാന്‍ അവനെ പ്രേരിപ്പിക്കുക എന്നതാണത്. ഈ കൃത്യനിര്‍വഹണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒട്ടുമിക്ക ഗീതങ്ങളും പരമേശ്വര്‍ജി എഴുതിയതാണ്. അനുഗ്രഹീതമായ ഏതോ ഒരു നിമിഷത്തില്‍ തന്റെ ഏറ്റവും നല്ല വരികള്‍ക്ക് പിറവി നല്‍കാന്‍ ഏതൊരു കവിക്കും സാധിക്കും. എന്നാല്‍ എഴുതുന്ന എല്ലാ കവിതകളും അനുഗ്രഹീതമായ നിമിഷങ്ങളില്‍ പിറവി കൊണ്ടവയാണോയെന്നു തോന്നിപ്പിക്കുന്ന വിധത്തില്‍ ആസ്വാദകനെ അമ്പരപ്പിക്കാന്‍ എല്ലാ കവികള്‍ക്കും സാധിക്കില്ല. അങ്ങനെ തോന്നിപ്പിക്കുന്ന കവികളുടെ എല്ലാ നിമിഷങ്ങളും അനുഗ്രഹീതമാണെന്നു കരുതുന്നതാണ് കാവ്യാസ്വാദ്യതയുടെ ദുര്‍ഗ്രഹപ്രഹേളികയില്‍ നിന്നും രക്ഷപ്പെടാന്‍ അനുവാചകനെ സഹായിക്കുക. അത്തരത്തില്‍ ഏതു കാലത്തും ഏതു പ്രായത്തിലും ഏതു സന്ദര്‍ഭത്തിലും എഴുതിയ ഗീതങ്ങള്‍, ഞാനോ നീയോ എന്നു ചോദിച്ചുകൊണ്ട് സ്വച്ഛന്ദം വിഹരിക്കുന്ന കാവ്യലോകത്തിന്റെ അധിപനാണ് പരമേശ്വര്‍ജി. രാഷ്ട്ര ദേവതയാണ് നീ, നമസ്‌കരിപ്പൂ, ആഹ്മാഹുതി അരുളീ, രാഷ്ട്ര നവനിര്‍മ്മാണമാകും, സംഘ സംഘമൊരേജപം, വേണ്ടതു ധീര ഭഗീരഥരെ, അഹോ ദിവ്യമാതേ, അമരമാകണമെന്റെ രാഷ്ട്രം, ഒരാദര്‍ശ ദീപം കൊളുത്തൂ, ആളിപ്പടരും, സ്വദേശം, ഒരു വരത്തിനു വേണ്ടി മാത്രം, അനുപദമനുപദം, കൂരിരുള്‍ നീങ്ങും, ഒരു കൊച്ചു കൈത്തിരി, ചലനം ചലനം, ഉദാത്തമായൊരു തുടങ്ങിയവ മുതല്‍ സംഘാഷ്ടകം വരെ പരമേശ്വര്‍ജിയുടെ തൂലികത്തുമ്പില്‍ ഉയിര്‍ക്കൊണ്ടവയാണ്. സ്വയംസേവകന്റെ അച്ചടക്ക സീമയില്‍ ഇവയില്‍ ഏതാണ് മികച്ചതെന്ന ചോദ്യം പ്രസക്തമല്ലെങ്കിലും ആസ്വാദകനിര്‍വൃതിയുടെ അനന്തസീമാന്തരങ്ങളിലും നിരൂപകന്റെ ക്രൂരശരങ്ങള്‍ക്കു മുന്നിലും ഇവ പ്രസക്തമാണ്. എന്നാല്‍ അവയ്ക്ക് പോലും ലക്ഷ്യവേധം നടത്താനാവാത്തവിധം ആശയങ്ങളുടെയും അക്ഷരങ്ങളുടെയും സൗന്ദര്യകവചമണിഞ്ഞു കൊണ്ട് പരമേശ്വര്‍ജിയുടെ എല്ലാ ഗീതങ്ങളും ഒന്നിനൊന്നു മികച്ചു നില്‍ക്കുകയാണ്. ആശയമഥനം ചെയ്‌തെടുത്ത അമൃതകണം കൊണ്ടെഴുതി അനശ്വരമാക്കിയ ആ പരാമൃതഗീതങ്ങള്‍ ഋഷിക്ക് കവിത്വം ഒരലങ്കാരം എന്ന പോലെ വിളങ്ങി നില്‍ക്കുകയാണ്.
സന്ദര്‍ഭവും സാംഗത്യവും
ആദ്യകാലത്ത് ഹിന്ദിയില്‍ നിന്നോ മാറാഠിയില്‍ നിന്നോ വിവര്‍ത്തനം ചെയ്ത ഗീതങ്ങളായിരുന്നു കൂടുതലും. അങ്ങനെ ശാഖാ ഉപയോഗത്തിനായി പരമേശ്വര്‍ജി വിവര്‍ത്തനം ചെയ്തതാണ് ‘സ്വദേശം എന്നതേ ധ്യാനം ചെയ്യും സന്യാസിയായീടാം’ എന്ന ഗീതം. ഇതായിരുന്നു പരമേശ്വര്‍ജിയുടെ പ്രഥമസംരംഭം. ചോട്ടാ ജി എന്നറിയപ്പെടുന്ന പി.രാമചന്ദ്രനും ഭട്ട്ജിയും മറ്റു പലരും ഇക്കാര്യത്തില്‍ പരമേശ്വര്‍ജിയെ സഹായിച്ചിരുന്നു.
ആരു വിവര്‍ത്തനം ചെയ്താലും, അതിനെ ഒരു ഗീതമാക്കി പരുവപ്പെടുത്തുന്നത് പരമേശ്വര്‍ജിയുടെ കൈകളായിരുന്നു. അതു പദ്യമായാലും ഗദ്യമായാലും. ആര്‍.ഹരിയുടെ ആദ്യത്തെ സൃഷ്ടിയായ ഉത്തിഷ്ഠ ഭാരത എന്ന പുസ്തകം ഏകാനാഥ റാനഡേജിയുടെ Swami Vivekananda’s A Rousing call to Hindu Nation എന്ന പുസ്തകത്തിന്റെ വിവര്‍ത്തനമായിരുന്നു. ഈ പുസ്തകം സംശോധനം ചെയ്യുന്നതിനിടയില്‍ ചില ഭാഗങ്ങള്‍ പൂര്‍ണ്ണമായും മാറ്റി എഴുതിയതായും, ചില പുറങ്ങളില്‍ ചുവന്ന മഷി മാത്രമേ കാണാനാവുമായിരുന്നുള്ളൂവെന്നും ഹരിയേട്ടന്‍ ഓര്‍മ്മിക്കുന്നു. വിവര്‍ത്തനം ചെയ്യപ്പെട്ടത് വിവേകാനന്ദ വചനങ്ങള്‍ ആയതിനാല്‍ അതിന് ഊക്കു മാത്രം പോരാ ഒഴുക്കും കൂടി വേണം എന്നതായിരുന്നു വെട്ടലിന്റെ ഹേതുവെന്നു ഹരിയേട്ടന്‍ പറയുന്നു. ചെറുപ്പകാലത്ത് പഠിക്കുകയാണെന്ന് അച്ഛനെ വിശ്വസിപ്പിക്കാനായി , അച്ഛന് മനസിലാവാത്ത തരത്തില്‍, സ്‌കൂളിലെ പാഠഭാഗം പഠിക്കേണ്ട സമയത്ത് ഇംഗ്ലീഷിലുള്ള വിവേകാനന്ദ സാഹിത്യ സര്‍വസ്വം ഉച്ചത്തില്‍ വായിച്ചു പഠിച്ച പരമേശ്വര്‍ജിക്ക് ഒഴുക്കിന്റെ കാര്യത്തില്‍ നിഷ്‌കര്‍ഷയുണ്ടാവുക സ്വാഭാവികം മാത്രം.
എല്ലാ കാര്യത്തിലും, പ്രത്യേകിച്ചും ഗീതങ്ങള്‍ക്ക് വേണ്ടി വിവര്‍ത്തനങ്ങളെ ആശ്രയിക്കുന്ന പതിവില്‍ മാറ്റമുണ്ടാകണം എന്ന നിര്‍ബന്ധം ആരംഭിച്ചത് ക്ഷേത്രീയ പ്രചാരകനായിരുന്ന യാദവറാവു ജോഷിജിയായിരുന്നു. അങ്ങനെ മലയാളത്തില്‍ തന്നെ ഗീതങ്ങള്‍ എഴുതുന്ന രീതി ആരംഭിച്ചു. ഇക്കാര്യത്തിലും പരമേശ്വര്‍ജിയെ സഹായിക്കാന്‍ നിരവധി പേര്‍ ഉണ്ടായിരുന്നു. ആരെഴുതിയ ഗീതവും, സംഘസാഹിത്യ നിധിയിലേക്ക് ഉള്‍ച്ചേര്‍ക്കുന്ന ദൗത്യം പരമേശ്വര്‍ജിയില്‍ നിക്ഷിപ്തമായിരുന്നു. ഇതിന്റെ വളര്‍ച്ചാ വികാസഘട്ടങ്ങളില്‍ പലപ്പോഴായി പരമേശ്വര്‍ജിയും നിരവധി ഗീതങ്ങള്‍ എഴുതി. ഒട്ടുമിക്ക കാവ്യങ്ങളേയും പോലെ അവയുടെ പിറവിക്കു പിന്നിലും ചില കൗതുകങ്ങളുണ്ട്. ചിലത് സംഘം ആവശ്യപ്പെട്ടപ്പോള്‍ പരമേശ്വര്‍ജി എഴുതിയവയാണ്, ചിലതാവട്ടെ അവകള്‍ തന്നെ ആവശ്യപ്പെട്ടപ്പോള്‍ പരമേശ്വര്‍ജിക്ക് എഴുതേണ്ടി വന്നതും. അവയില്‍ ചിലവയുടെ പിന്നാമ്പുറങ്ങള്‍ പരമേശ്വര്‍ജിയെന്ന ശുദ്ധതപസ്വിയുടെ വ്യക്തിത്വത്തിന്റെ ഉത്കൃഷ്ടഭാവങ്ങളെ അനാവരണം ചെയ്യുന്നവയാണ്.
ഡോക്ടര്‍ജിയുടെ സ്തുതി സ്മൃതി ശ്രദ്ധാഞ്ജലി ഗീതങ്ങളില്‍ മികച്ച ഒന്നാണ് നമസ്‌കരിപ്പൂ ഭാരതമങ്ങേ എന്ന ഗീതം. കോട്ടയത്തു നിന്നും മുഹമ്മയിലേക്കുള്ള ജലയാത്രയിലെവിടെയോ എങ്ങനെയോ സ്വാതന്ത്ര്യം പ്രാപിച്ച ആത്മനിര്‍വൃതിയാണ് ഡോക്ടര്‍ജിക്കായുള്ള ആ ഗീതം. സ്തുതിയെന്നോ വന്ദനമെന്നോ സ്മൃതിയെന്നോ ശ്രദ്ധാഞ്ജലിയെന്നോ വേര്‍തിരിക്കാനോ ഒതുക്കിനിര്‍ത്താനോ സാധിക്കാത്ത വിധം അത്ഭുതകരമായ അസ്തിത്വമുള്ള ഒരപൂര്‍വ്വ കവിതയാണത്. യഥാര്‍ത്ഥത്തില്‍ ഡോക്ടര്‍ജിയുടെ ഒരു ലഘുജീവചരിത്രവും സമ്പൂര്‍ണ്ണ വ്യക്തിചാരിത്ര്യവും വിളിച്ചു പറയുന്ന ഒരു ഗീതം. സുഖദുഃഖ സമ്മിശ്രമായ സ്വരത്തിലോ ഇവയിലേതെങ്കിലും ഒന്നിന്റെ ബലത്തിലോ രണ്ടു ഭാവത്തിലും പാടാനാവുന്ന അത്യപൂര്‍വ്വസൃഷ്ടി. ഡോക്ടര്‍ജിയുടെ എരിഞ്ഞു നീറുന്ന ഹൃദയവും അതു ചൊരിഞ്ഞ കണ്ണീരും അനന്തര പ്രതിജ്ഞയും സങ്കീര്‍ണ്ണമായ ഒരു ചരിത്രസന്ധിയുടെ ഓര്‍മ്മകളെക്കൂടി ലളിതമായ മലയാളത്തില്‍ അവതരിപ്പിക്കുകയാണ്. ചെയ്ത പ്രതിജ്ഞയുടെ പൂര്‍ത്തിക്ക് വേണ്ടിയുള്ള തപസ്സിന്റെ കാഠിന്യവും അതു കവച്ചു വന്ന കേശവന്റെ മനസ്സിന്റെ ശക്തിയുമാണ് പിന്നത്തെ നാലുവരികള്‍. അടുത്ത ഖണ്ഡത്തിലാണ് ഡോക്ടര്‍ജിയുടെ കര്‍മ്മത്തിന്റെ അഭൗമമായ സവിശേഷത, അസൂയാവഹമായ കാവ്യശൈലിയിലും അപ്രതിഹതമായ ചരിത്രബോധത്തിലും കൂടി പരമേശ്വര്‍ജി പ്രതിഫലിപ്പിച്ചത്. അനാദി നാളായി അണയാതെ എരിയുന്ന രാഷ്ട്രബലിത്തീയില്‍ സ്വജീവപുഷ്പം ‘സ്വന്ത കരത്താല്‍’ ആഹുതി ചെയ്തു എന്നു പറയുന്ന കവി ഡോക്ടര്‍ജിയുടെ ജീവിതയാത്രയിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം എടുത്തു പറയുകയാണ്.. ഭാരതീയ ഗുരുപരമ്പരയേകിയ സമര്‍പ്പണവും ത്യാഗവും കൈമുതലാക്കിയ കേശവന്‍ ഒരര്‍ത്ഥത്തില്‍ പതിവിനു വിപരീതമായി ഔപചാരിക ഗുരുവിന്റെ കീഴില്‍ ദീക്ഷ നേടാത്ത ഒരു സാധകനാണ്. ഒരുപക്ഷെ ഗദ്യങ്ങള്‍ക്ക് മാത്രം പറയാനാവുന്ന ഒരു വലിയ ചരിത്രം ‘സ്വന്ത കരത്താല്‍’ എന്ന ചെറിയ പദം കൊണ്ട് ഇത്ര മനോഹരമായി പറയുമ്പോള്‍ പരമേശ്വര്‍ജി അനുഭവിച്ച ഉള്‍ക്കുളിരിനു മുമ്പില്‍ കായല്‍ക്കാറ്റിന്റെ കുളിരു തോല്‍വി സമ്മതിച്ചിരിക്കാനേ തരമുള്ളൂ. ആ കവിതയില്‍ പരമേശ്വര്‍ജിയുടെ ഗീതങ്ങളില്‍ അപൂര്‍വ്വമായി മാത്രം കാണാറുള്ള ചില പ്രത്യേകതകള്‍ കൂടിയുണ്ട്. ഡോക്ടര്‍ജിയുടെ ജീവിതം ദുര്‍ഗ്രഹമാണ് എന്ന പ്രഖ്യാപനമാണ് അതിലൊന്ന്. ലളിതവും അനുകരണീയവും ജനകോടികള്‍ക്ക് മാതൃകയുമായ ആ ജീവിതം ദുര്‍ഗ്രഹമാണ് എന്ന് കവി പറയുന്നിടത്താണ് ഈ ഗീതം ജീവചരിത്ര കഥനമാവുന്നത്. ഭഗവധ്വജത്തെ ഗുരുവായി സ്വീകരിച്ച ഒരു വ്യക്തി ഡോക്ടര്‍ജിയെ ഭാരതത്തിന്റെ ഭാവിഗുരുവെന്ന് സംബോധന ചെയ്യുന്നതിന്റെ വൈരുദ്ധ്യം കൂടി മനസ്സിലാക്കുമ്പോഴാണ് ഈ ഗീതം ഒരു ചരിത്ര പ്രഖ്യാപന പത്രികയാണെന്ന് മനസ്സിലാവുക. രാപ്പകലില്ലാതെ ശ്വാസം മുട്ടിയ ആ വിത്തിന്റെ മേന്മയില്‍ വിശ്വാസമര്‍പ്പിച്ച് കൊണ്ട് പുലരാന്‍ വെമ്പി നില്‍ക്കുന്ന ഭാവിലോകത്തിന്റെ തണലിനെക്കുറിച്ച് ഒരേസമയം ആന്തരികമനസ്സിനോടും ബാഹ്യലോകത്തോടും സംവദിക്കുന്ന കവിയുടെ മിടുക്കാണ് ഇവിടെ കാണുക. കായലില്‍ കാറ്റു കൊണ്ടെഴുതിയ ഡോക്ടര്‍ജി സ്മൃതിഗീതം എല്ലാ അര്‍ത്ഥത്തിലും ചരിത്രമാണ്. ഒരുപക്ഷെ ഇത്ര സമഗ്രമായ ഡോക്ടര്‍ജി ചരിത്രം മറ്റേതെങ്കിലും ഗീതത്തില്‍ ഉണ്ടോയെന്ന് ഒരു സാഹിത്യാസ്വാദകന്‍ എന്ന നിലയ്ക്ക് തിരഞ്ഞു പോവാന്‍ തോന്നുകയാണ്. ഈ തിരച്ചിലിന് തീ കൊളുത്തി വിടുന്നവനല്ലോ കവി.
ഡോക്ടര്‍ എ.പി.ജെ അബ്ദുള്‍കലാമിന്റെ ആത്മകഥ ഭാരതത്തിലെ കോടിക്കണക്കിനു ദേശഭക്തര്‍ വായിച്ചിട്ടുണ്ട്. പരമേശ്വര്‍ജിയും വായിച്ചിട്ടുണ്ട്. നോട്ടുപുസ്തകങ്ങളിലും പ്രസംഗക്കുറിപ്പുകളിലും ക്ലാസ്സു മുറികളിലും പത്രമാധ്യമങ്ങളിലും പ്രചോദനപാഠങ്ങളിലും അഗ്‌നിച്ചിറകുകള്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. എന്നാല്‍ പരമേശ്വര്‍ജി അഗ്‌നിചിറകുകള്‍ വായിച്ചു തീര്‍ന്നപ്പോള്‍ സംഘത്തിന് ലഭിച്ചത് ഉദാത്തമായ ഒരു ഗണഗീതമാണ്. ലക്ഷ്യത്തിന്റെ ഉദാത്തതയും മാതൃകയുടെ മഹത്വവും സംഗമിച്ചാല്‍ ഉണ്ടാകുന്ന ചിറകിന്റ ശക്തി സ്വയംസേവകരോട് പറയുന്ന ഗീതമാണ് അബ്ദുള്‍കലാമിന്റെ തേജോലോകത്ത് നിന്നും പരമേശ്വര്‍ജി നിര്‍ദ്ധാരണം ചെയ്‌തെടുത്തത്. ജാതിമത സമുദായ ഭേദെമന്യേ സ്വയംസേവകത്വം തുളുമ്പി നില്‍ക്കുന്ന ഏതു ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളാന്‍ വെമ്പുന്ന മനസ്സുള്ളവനാണ് ഇവിടെ കവി.
പരാമര്‍ശയോഗ്യമായ ഒരു സാന്ദര്‍ഭികഗീതമാണ് 2010 ലെ പ്രാന്തസാംഘിക്കിനു വേണ്ടി രചിച്ച അകലെയല്ലാ എന്നു തുടങ്ങുന്ന ഗീതം. കേരളം കണ്ട ഏറ്റവും വലിയ സ്വയംസേവക സംഗമത്തിന് അനുയോജ്യമായ ഗീതം വേണം എന്നതിനാല്‍ ആ കടമയും പരമേശ്വര്‍ജിയില്‍ നിക്ഷിപ്തമായി. എന്നാല്‍ തിയ്യതി അടുത്ത് വന്നിട്ടും ഗീതം ലഭിക്കാത്തതിനാല്‍ ചുമതലപ്പെട്ട കാര്യകര്‍ത്താവ് അദ്ദേഹത്തെ സമീപിച്ചപ്പോള്‍ എനിക്ക് ഗീതം വന്നില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വരാതെ എഴുതാന്‍ പറ്റുമോ ഒരു കവിക്ക്? ഇല്ല എന്നു തന്നെയാണ് ഉത്തരം എന്നറിയാവുന്ന കാര്യകര്‍ത്താക്കള്‍ ഇത്തിരി നിരാശയോടെ മറ്റൊരു ഗീതം തയ്യാറാക്കി. ആ ഗീതത്തിന്റെ പണി ഏകദേശം പൂര്‍ത്തിയാക്കി വൈകീട്ട് ശബ്ദമിശ്രണ സങ്കേതത്തില്‍ നിന്നും തിരിച്ചെത്തിയ അദ്ദേഹത്തിന് പരമേശ്വര്‍ജിയുടെ വിളി വന്നു. പാട്ട് വന്നിട്ടുണ്ട്, വാങ്ങിക്കോളൂ എന്നായിരുന്നു പറഞ്ഞത്. ഉടനെ തന്നെ മറ്റു പണികളെല്ലാം മാറ്റി വെച്ച് പിറ്റേന്ന് പരമേശ്വര്‍ജി എഴുതിയ ഗീതം ചിട്ടപ്പെടുത്തി നോക്കിയപ്പോള്‍ വരികള്‍ പകുതിയേ ഉള്ളൂ. ബാക്കി എപ്പോഴേക്കും കിട്ടുമെന്നന്വേഷിച്ചപ്പോള്‍ ബാക്കി വരുന്നില്ല എന്നായിരുന്നു മറുപടി. സമയക്ലിപ്തതയുടെ ഞെരുക്കം കൊണ്ട് അവിടെ ഉണ്ടായിരുന്ന സ്വയംസേവകര്‍ ആലോചിച്ച ശേഷം ബാക്കി എഴുതാന്‍ ഒരു സ്വയംസേവകനെ ചുമതലപ്പെടുത്തി.
യുദ്ധകാലാടിസ്ഥാനത്തില്‍ കവിത മുഴുമിപ്പിച്ച സ്വയംസേവകനും ഒരു ഖണ്ഡമേ വന്നുള്ളൂ. അങ്ങനെ ആ ഗീതം ചിട്ടപ്പെടുത്തി കഴിഞ്ഞ് പുറത്തിറക്കാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ പരമേശ്വര്‍ജിയുടെ വിളി വന്നു, ബാക്കി കൂടി വന്നിട്ടുണ്ട് എന്നായിരുന്നു സന്ദേശം. തിരിച്ചെന്തെങ്കിലും പറയാനുള്ള ധൈര്യം ചോര്‍ന്നു പോയ കാര്യകര്‍ത്താവ് ഗീതവുമായി പരമേശ്വര്‍ജിയെ നേരിട്ടുകണ്ടു കാര്യം പറഞ്ഞു. സംഘടനയുടെ ആവശ്യമെന്ന നിലയ്ക്കാണ് താനീ കടുംകൈ ചെയ്തതെന്ന ഏറ്റു പറച്ചിലൊന്നും പരമേശ്വര്‍ജി ശ്രദ്ധിച്ചില്ല. പരമേശ്വര കവിയുടെ കയ്യും കണ്ണും കവിതയിലായിരുന്നു. ആര്‍ക്കും തിരിച്ചറിയാനാവാത്ത വിധം തന്റെ കവിതയില്‍ കൈ കടത്തിയ സ്വയംസേവകന്റെ കര്‍ത്തവ്യ ബോധത്തേക്കാള്‍ ഉപരിയായി ആ വരികളില്‍ തുടിക്കുന്ന ആശയത്തെയായിരുന്നു ആ കവി അഭിനന്ദിച്ചത്. താന്‍ കവിത എഴുതി തുടങ്ങിയ കാലത്ത് ജനിച്ചിട്ടില്ലാത്ത അത്രയും ചെറുപ്പമായ ഒരു വ്യക്തി തന്റെ കവിതയുടെ വരികള്‍ക്കൊപ്പം അക്ഷരം നിരത്തിയതില്‍ ഒരു തരിമ്പു പോലും അസ്വസ്ഥതയോ നീരസമോ പരമേശ്വര്‍ജിക്ക് ഉണ്ടായില്ല. മറ്റൊരാളുടെ കവിതയിലോ കടലാസിലോ കൈവെക്കുന്ന പത്രാധിപന്മാരോട് പോലും ചൊരുക്ക് കാണിക്കുന്ന, ഈഗോയ്ക്കും ഫ്രസ്‌ട്രേഷനും കവിതയെക്കാള്‍ പ്രാമുഖ്യം നല്‍കുന്ന ആധുനിക എഴുത്തുകാര്‍ക്കിടയിലാണ് ഈ എണ്‍പത്തിനാലുകാരന്റെ സഹൃദയത്വം. പ്രചാരകത്വത്തിന്റെ വലിയ കാന്‍വാസില്‍ അതിലും വലിയ കാവ്യലോകത്തെ ഒതുക്കി വെക്കാന്‍ പരമേശ്വര്‍ജി എന്ന കവിക്ക് സാധിച്ചിരുന്നു എന്നതു മാത്രമാണ് വിവക്ഷ. ഇതേ ഉദാരത പരമേശ്വര്‍ജി പഴയകാലത്തും നിരവധി തവണ പ്രകടിപ്പിച്ചിരുന്നു. മറ്റു ചിലര്‍ എഴുതിയ കവിതകളില്‍ ഭാഷയുടെയും പ്രയോഗത്തിന്റെയും ചേരായ്മകള്‍ ഉണ്ടെങ്കിലും കാവ്യഭംഗിക്കു വേണ്ടി അവ അനുവദിച്ചു കൊടുത്തിരുന്ന സംശോധകനായിരുന്നു പരമേശ്വര്‍ജി.
സ്വയം പുറത്ത് വരുന്ന ഗീതങ്ങളോട് കിട പിടിച്ചു നില്‍ക്കുന്ന ഗീതങ്ങള്‍ തന്നെയാണ് സംഘടന ആവശ്യപ്പെടുമ്പോള്‍ ആദ്ദേഹം എഴുതിയവയും. സംഘടന ആവശ്യപ്പെട്ടാലും തന്റെ സര്‍ഗ്ഗാത്മകതയ്ക്ക് അടവെച്ചു വിരിയാനുള്ള സ്വാഭാവികമായ സമയം കൊടുക്കാതെ ഒരു ഗീതവും കൃത്രിമമായി അദ്ദേഹം എഴുതിയിട്ടുമില്ല. ഗീതങ്ങള്‍ ആവശ്യപ്പെടുന്നവരോട് ഉടനെ തന്നെ അതു സമ്മതിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്ന പതിവ് അദ്ദേഹത്തിനില്ല. തൃശൂരിലെ ഒരു സേവാവ്രതി ആവശ്യപ്പെട്ടത് പ്രകാരം ബാലസദനങ്ങളിലെ വിദ്യാര്‍ഥി സംഗമത്തിന് വേണ്ടി എഴുതിയതാണത്രേ ‘ആടുക പാടുക സോദരരെ’ എന്ന ഗീതം. പ്രാന്തസാംഘിക്കിനു വേണ്ടി അകലെയല്ലാ പൊന്നുഷസ് എഴുതിയ അതേ ഗൗരവത്തോടു കൂടി തന്നെയാണു ഈ ഗീതവും എഴുതിയതെന്നു കാണാം. കുട്ടികളെ സോദരരെ എന്നു വിളിച്ചുല്ലസിച്ചു പാടുന്ന ധാരാളം കവികള്‍ നമുക്കുണ്ട്. എഴുപത്തൊമ്പത് വയസ്സ് വരെ കുട്ടികള്‍ക്ക് വേണ്ടി പാടിയ കുഞ്ഞുണ്ണി മാഷെ നമുക്കറിയാമെങ്കിലും കുട്ടികളെ സോദരരെ എന്നു സംബോധന ചെയ്ത ശതാഭിഷിക്തനായ പരമേശ്വര്‍ജിയെ കാണുമ്പോഴേ ആ കവിഹൃദയം തൊട്ടറിയാന്‍ സാധിക്കൂ. ആചാര്യ വിരചിതമായ സംസ്‌കൃത ശ്ലോകത്തെ, ‘ഇതെത്ര മോഹന മിവിടെ ജനിക്കാന്‍ തപസ്സു ചെയ്തൂ ദേവന്മാര്‍’ എന്നു ലളിതമാക്കി പാടുമ്പോള്‍ കുട്ടികളുടെ ലഘുത്വവും ധ്രുവത്വവും ഒരേ രീതിയില്‍ ഉള്‍ക്കൊണ്ട കവി കൂടിയായിരുന്നൂ ഭാരതീയ ചിന്താശാസ്ത്ര പണ്ഡിതനായിരുന്ന പരമേശ്വര്‍ജി എന്നു കാണാം.
ബി.എം.എസിന്റെ ചുമതലയുള്ള ഒരു സ്വയംസേവകന്റെ തൃശൂരിലെ വീട്ടില്‍ താമസിക്കവേ കാല്‍നടയാത്രയില്‍ എഴുതിയതാണ് ‘മരങ്ങളെ നിങ്ങള്‍ മഹര്‍ഷിമാരല്ലോ’ എന്ന കവിത. കോഴിക്കോട് പ്രചാരകനായിരിക്കെ നടത്തിയ വിവര്‍ത്തനമാണ് ചിത്രകാരാ നിന്‍ തൂലികയെന്തേ എന്ന ഗീതം. ഈ വിവര്‍ത്തനത്തിന്റെ അന്തസത്തയും യുവത്വത്തിന്റെ ആത്മാഭിമാനവും കൂടിച്ചെര്‍ന്നപ്പോഴാണ് അനുപദമനുപദം എന്ന മറ്റൊരു മൗലികഗീതം പിറവി കൊള്ളുന്നത്. നാഗ്പൂരില്‍ വെച്ച് എഴുതിയതായിരുന്നു ഈ ഗീതം. പരമേശ്വര്‍ജിയുടെ കവിതകളില്‍ പലയിടത്തും കാണാന്‍ സാധിക്കാത്ത ഉന്നം വെച്ചുള്ള ക്ഷോഭം ഈ കവിതകളില്‍ കാണാം. നിങ്ങള്‍ ഏറ്റു പാടിയില്ലെങ്കിലും അവരുടെ പട്ടടത്തരിമണലില്‍ നിന്നും ഞങ്ങളാ ഗീതങ്ങള്‍ പുനരുജ്ജീവിപ്പിക്കുമെന്നു പ്രഖ്യാപിക്കുന്ന ജില്ലാപ്രചാരകനായിരുന്നു അന്നത്തെ കവി.
വിരിഞ്ഞു പണ്ടൊരു പൊന്‍താമരയീ ധരിത്രി തന്‍ കാലടിയില്‍ എന്ന വരികള്‍ കാലടി ആശ്രമത്തില്‍ നില്‍ക്കുമ്പോള്‍ ഹൃദയത്തില്‍ കുറിക്കപ്പെട്ടതാണ് എന്നതു കേള്‍ക്കുന്നതില്‍ വലിയ അത്ഭുതങ്ങള്‍ ഒന്നുമില്ല. സന്ദര്‍ഭത്തിനും പ്രകൃതിക്കും വഴങ്ങി കൊടുത്തു കൊണ്ട് നിരന്തരം പ്രേരിതനാവുകയെന്നതാണ് കവി ലക്ഷണം. മാറിയ കാലത്തിന്റെ പ്രശ്‌നവും പ്രസക്തിയും മാറിയ ദൗത്യത്തിന്റെ പ്രസരിപ്പും വിറങ്ങലിപ്പും തൊണ്ണൂറാം വയസിലും ഉള്‍ക്കൊണ്ടിരുന്ന കവിയാണ് പരമേശ്വര്‍ജി എന്നതിന്റെ സാക്ഷ്യമാണ് അദ്ദേഹത്തിന്റെ അവസാനത്തെതെന്ന് കരുതുന്ന ഗീതം. ഐക്യരാഷ്ട്ര സംഘടനയടക്കം ഭീതിയോടെ ചര്‍ച്ച ചെയ്യുന്ന പ്രകൃതിയായിരുന്നു സേവാപ്രവര്‍ത്തക സംഗമത്തിന് വേണ്ടി പരമേശ്വര്‍ജി എഴുതിയ സുഖമായി നമ്മെ വളര്‍ത്തിയ എന്ന ഗീതത്തിലെ വിഷയം.
അസ്തമിക്കാത്ത പ്രതീക്ഷകളും പ്രവചനാത്മകമായ ആശയങ്ങളും
പരമേശ്വര്‍ജിയുടെ ഗീതങ്ങളിലെ പ്രബലമായ അംശം സ്വയസേവകര്‍ക്ക് ആത്മവിശ്വാസവും ശുഭപ്രതീക്ഷകളുമാണ്. കേരളത്തിന്റെ സാംസ്‌കാരിക സാഹിത്യ ധാരയില്‍ തികച്ചും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സംഘടനാജീവിതം നയിക്കുമ്പോഴും അന്നത്തെ കാര്യകര്‍ത്താക്കള്‍ വെച്ച് പുലര്‍ത്തിയിരുന്ന അസാമാന്യമായ അതിജീവനത്വരയുടെയും പ്രത്യാശയുടെയും പ്രതിഫലനമായിരുന്നു പരമേശ്വര്‍ജിയുടെ ഗീതങ്ങള്‍. ആ മൂശയില്‍ വാര്‍ക്കപ്പെട്ട കവി എന്ന നിലയ്ക്ക് അവസാനം വരെ ആ ശുഭപ്രതീക്ഷയുടെ കരുത്തു കാട്ടാന്‍ പരമേശ്വര്‍ജിക്ക് സാധിച്ചു. മനോഹരമായ പദങ്ങള്‍ കൊണ്ടോ ആവേശം നല്‍കുന്ന വരികള്‍ കൊണ്ടോ ദിവാസ്വപ്‌നങ്ങള്‍ കൊണ്ടോ മെനെഞ്ഞെടുത്ത പ്രതീക്ഷകളല്ല അവയൊന്നും. പരമേശ്വര്‍ജിയുടെ ഗീതങ്ങളില്‍ സഞ്ചരിച്ചെത്തുന്നതോടെ സ്വതവേ ത്യാഗശീലനും സമര്‍പ്പിതമനസ്‌കനുമായ സ്വയംസേവകന്റെ ഹൃദയത്തില്‍ സ്വാഭാവികമായി തോന്നിപ്പോകുന്ന വിശ്വാസമാണിത്. ദുര്യോഗങ്ങളെക്കുറിച്ച് പറയുന്ന യാഥാര്‍ത്ഥ്യബോധത്തോടെയുള്ള നിരാശ തുളുമ്പുന്ന വരികള്‍ പോലും ഒരിക്കലും വിലാപങ്ങളായിട്ടില്ല. മധുരമനോജ്ഞ സ്വപ്‌നങ്ങളില്‍ അതിരമിക്കാതെ കറുത്ത ഭൂതകാലത്തിന്റെയും മങ്ങിയ വര്‍ത്തമാനത്തിന്റെയും യാഥാര്‍ത്ഥ്യം പ്രതിധ്വനിപ്പിച്ചു കൊണ്ട് സ്വയംസേവകനെ വിലാപത്തിന്റെ വക്കോളമെത്തിച്ച്, അവിടെ നിന്നും ഒരു ജ്യേഷ്ഠസ്വയംസേവകാനായി കൈ പിടിച്ചുയര്‍ത്തുന്ന ശൈലിയാണ് പരമേശ്വര്‍ജി സ്വീകരിക്കുന്നത്. ശുഭാപ്തിവിശ്വാസത്തിന്റെ അകൃത്രിമമായ വിളംബരവും കാലാനുസൃതമായ ലക്ഷ്യനവീകരണവും പരമേശ്വര്‍ജിയുടെ ഗീതങ്ങളില്‍ കാണാം. മുറിഞ്ഞറ്റു വീണ ലങ്ക മനോരമ്യമായിരുന്നെന്നു കേള്‍വിക്കാരനെ വിശ്വസിപ്പിച്ചതിനു ശേഷമാണ് ഉണരാനുള്ള ആഹ്വാനം വരുന്നത്. അല്ലാതുള്ള ഏതൊരു പ്രയത്‌നവും താത്കാലികമായിരിക്കുമെന്നു നന്നായറിയുന്ന ദാര്‍ശനികന്‍ കൂടിയാണല്ലോ ഈ കവി.
സംഘത്തിന്റെ പ്രത്യേക സാഹിത്യസങ്കേതത്തില്‍ ഞാന്‍, എന്റെ എന്നീ പദങ്ങള്‍ ഉപയോഗിക്കുവാനാണ് ഏറ്റവും ക്ലിപ്തത. ഈ നിയന്ത്രണത്തെ അപ്രസക്തമാക്കി കൊണ്ട് തന്നെ അതുപയോഗിക്കാനുള്ള സിദ്ധി പഴയകാല ഗീതങ്ങള്‍ക്ക് കൂടുതലാണ്. അഹംബോധത്തെ സ്പര്‍ശിക്കുന്ന തലത്തിലുള്ള പ്രയോഗങ്ങളില്‍ വയം ബോധം ഉണര്‍ത്തുന്നത് ചില പ്രതിസര്‍ഗ്ഗങ്ങളും ആകര്‍ഷകമായ വിശേഷണങ്ങളും ഉപയോഗിച്ച് കൊണ്ടാണ്. അമരമാകണമെന്റെ രാഷ്ട്രം എന്നു പറയുമ്പോള്‍ നമ്മുടെ രാഷ്ട്രം എന്ന ചിന്തയാണ് സ്വയംസേവകനില്‍ ഉണരുക. അതേ സമയം സമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും ആശയം പറയുന്ന വരികളിലെ ‘ഞാനാവട്ടെ’ അങ്ങേയറ്റം വിനയത്തിന്റെ സ്വരത്തിലാണ് പാടുക. ഉടല്‍ സമര്‍പ്പിതം ഉയിര്‍ സമര്‍പ്പിതം എന്തു ഞാനിനി ഏകിടാവൂ എന്ന വരികളില്‍ ഞാന്‍ സമര്‍പ്പണത്തിന്റെ പരകോടിയില്‍ ഒരു അണുമാത്രമായി അവശേഷിക്കുന്നു. എല്ലാം സമര്‍പ്പിച്ചവന്‍ ഞാന്‍ എന്ന ബോധത്തിന്റെ വികാസഘട്ടത്തില്‍ തോന്നുന്ന അഹം ബോധത്തെ ഞൊടിയിടയില്‍ അറുത്തു കളയുന്ന ‘വഴി പിഴയ്ക്കാതായിടാവൂ’ എന്ന മുന്നറിയിപ്പു കൂടി അവശേഷിപ്പിക്കാന്‍ ഗീതാരാധകനായ ഗീതാകാരന്‍ മറക്കാറില്ല. ഒരേ സമയം തന്നെ ഗരിമയില്‍ അഭിമാനവും അണിമയില്‍ തുച്ഛതയും സ്വയം ബോധ്യപ്പെടുന്ന അസ്മിതയാണ് പരമേശ്വര്‍ ജിയുടെ ഗീതങ്ങളിലെ സ്വയംസേവകനുള്ളത്. ഇതേഭാവം തന്നെയാണ് അതിവിശാലമീ സിന്ധു എന്ന ഗീതത്തിലും കാണുന്നത്.
ചരിത്രം പറയേണ്ട സന്ദര്‍ഭങ്ങളിലല്ലാതെ പരമേശ്വര്‍ജിയുടെ ഗീതങ്ങളില്‍ നമുക്ക് ചരിത്രബിംബങ്ങള്‍ കാണുക സാധ്യമല്ല. ഹല്‍ദീഘട്ടും റാണാപ്രതാപനും പരമേശ്വര്‍ജിക്ക് കേവലം ഹിന്ദുത്വ ചിഹ്നങ്ങളല്ല. വാക്കുകള്‍ക്കു പഞ്ഞം വരുമ്പോള്‍ എടുത്തുപയോഗിക്കാനുള്ള ചിഹ്നങ്ങളല്ല ഇവയൊന്നും. അനിവാര്യമല്ലാത്ത വരികളില്‍ ഡോക്ടര്‍ജി പോലും വരികയില്ല. ഭാരതമാതാവിന്റെ പര്യായങ്ങളും വിശേഷണങ്ങളും കൊണ്ട് സമ്പുഷ്ടമാണ് സംഘസാഹിത്യം. ഇത്തരം സംജ്ഞകള്‍ ചിലപ്പോഴൊക്കെ അവയുടെ അത്യുപയോഗം കൊണ്ട് ചില ഗീതങ്ങളില്‍ മുഴച്ചു നില്‍ക്കുന്നതും കാണാം. ഈ പരിമിതികളൊന്നും തന്നെ പരമേശ്വര്‍ജിയുടെ കവിതകളില്‍ ഇല്ലെന്നു മാത്രമല്ല, അവയുടെ ആവര്‍ത്തനം പോലും ആശയവ്യതിരിക്തതയിലും വൈകാരികതയിലും അവരോധിച്ചവതരിപ്പിക്കാന്‍ പരമേശ്വര്‍ജിയുടെ ഗീതങ്ങള്‍ക്ക് സ്വാഭാവികമായ സിദ്ധിയുമുണ്ട്.
ഹിന്ദുരാഷ്ട്ര ജൈത്രരഥം അരുണ വര്‍ണ്ണ ധ്വജസഹിതം എന്ന ഗീതം ദേവറസ്ജി സര്‍സംഘചാലകനായി ചുമതല ഏറ്റെടുത്തതിനു ശേഷം പ്രവാസത്തിന് കേരളത്തില്‍ വന്ന സന്ദര്‍ഭത്തില്‍ എഴുതപ്പെട്ട ഗീതമാണ്. ഈ ഗീതത്തില്‍ പരമേശ്വര്‍ജിയുടെ ഊന്നല്‍ സാമൂഹികസമരസത ആയിരുന്നു. ഭേദഭാവമറ്റു നറും സ്‌നേഹവായ്പു വഴിയവേ, ഉച്ചനീച ഭാവനകള്‍ക്കെങ്ങും പഴുതടയവേ എന്നു പരമേശ്വര്‍ജി പാടിയതിനു തൊട്ടടുത്തവര്‍ഷമായിരുന്നു അയിത്തം പാപമല്ലെങ്കില്‍ മറ്റൊരു പാപമില്ല എന്നു ദേവറസ്ജി പ്രഖ്യാപിച്ചത്. കാലാനുസൃതമായ സംഘത്തിന്റെ മുന്‍ഗണനാ ക്രമങ്ങളെക്കുറിച്ച് പരമേശ്വര്‍ജിയിലെ ദാര്‍ശനികന്റെ കണക്കു കൂട്ടലായോ പ്രവചനമായോ ഈ വരികളെ കരുതാം.
സര്‍സംഘചലകനെ വരവേല്‍ക്കുന്ന പരസഹസ്രങ്ങളില്‍ ഒരാളായ മധ്യവയസ്‌കനായ പ്രചാരകന്‍ അവരോടൊപ്പം നിന്നു കൊണ്ട് പ്രതീക്ഷകള്‍ പങ്കു വെയ്ക്കുന്ന ഗീതമായിരുന്നു ഹിന്ദു രാഷ്ട്ര ജൈത്രരഥം. അവിടുന്ന് മുപ്പത്തിയേഴു കൊല്ലം കഴിഞ്ഞ് മാറിയ ലോകത്തിലെ പുതിയ സര്‍സംഘചാലകനെ വരവേല്‍ക്കാനായി ഗീതമെഴുതിയപ്പോഴേക്കും പരമേശ്വര്‍ജി സ്വയംസേവകലക്ഷങ്ങളുടെ മാര്‍ഗ്ഗദര്‍ശകനായി മാറിയിരുന്നു. അംഗീകാരത്തിന്റെ ആരംഭകാലത്ത് നാം കാത്തിരുന്ന ആ ‘പൊന്നുഷസ്’ അടുത്തെത്തി എന്നു പറയുന്നതിന് പകരം, ‘അകലെയല്ല’ അതെന്നു പറയുക വഴി പിന്നിട്ട കാതങ്ങളുടെ ദൂരവും കാഠിന്യവും ഓര്‍മ്മിപ്പിക്കുകയാണ് സംഘാടകനായ കവി. ‘ഹിന്ദുരാഷ്ട്ര ജൈത്രരഥം അരുണവര്‍ണ്ണ ധ്വജസഹിതം ആഗതം സുസ്വാഗതം’ എന്ന സംസ്‌കൃതബദ്ധമായ മലയാളം, ‘വരിക കൂട്ടായ് ആദിമഹസ്സിന്‍ പൊന്‍രഥം വരവേല്‍ക്കുവാന്‍’ എന്ന ശുദ്ധമലയാളത്തിനു വഴിമാറിക്കൊടുത്തതു കാണാം. ഹിന്ദുരാഷ്ട്രത്തിന്റെ സൂര്യപ്രഭയുള്ള ജൈത്രരഥം എന്നത് ആദിമഹസ്സിന്റെ പൊന്‍രഥമായി മാറി. ആലങ്കാരികമായി പറയുമ്പോഴെങ്കിലും സര്‍സംഘചാലകനെ വരവേല്‍ക്കാനുള്ള രണ്ടു സന്ദര്‍ഭങ്ങളിലും, പരമേശ്വര്‍ജി സംബോധന ചെയ്തത് സര്‍സംഘചാലകനെയല്ല. ഹിന്ദുരാഷ്ട്രത്തിന്റെ പാരമ്പര്യത്തിന്റെയും വിജയത്തിന്റെയും പതാക വഹിക്കുന്ന സംഘമാകുന്ന പൊന്‍രഥത്തെയാണ് അദ്ദേഹം സ്വാഗതം ചെയ്തത്. രണ്ടാമത്തെ ഗീതമാകുമ്പോഴേക്കും സരയുവും നിളയും തമ്മില്‍ അകലമില്ലാത്ത വിധം, വാല്മീകിയും എഴുത്തച്ചനും തമ്മില്‍ അന്തരങ്ങളില്ലാത്ത വിധം ‘മലയാളികളുടെ മാതൃഭൂമിയായ’ കേരളത്തെ ലോകമാതവായ ഭാരതത്തിന്റെ ദേശീയധാരയില്‍ ചേര്‍ക്കുന്ന പ്രവര്‍ത്തനത്തിന്റെ പരിപൂര്‍ണ്ണവിജയത്തിലേക്ക് നമുക്കിനി ഇത്തിരി നേരം മാത്രം ഇത്തിരി ദൂരം മാത്രം എന്നതായിരുന്നു കാലാനുസൃതമായി പരിഷ്‌കരിച്ച ഗാനസന്ദേശം.
ഭാവതീവ്രതയില്‍ പ്രയോഗസൂക്ഷ്മത നഷ്ടമാകുന്നത് കവിതകളില്‍ സാമാന്യമാണ്. അവിടെയും പരമേശ്വര്‍ജി വേറിട്ടു നില്‍ക്കുന്നു. ‘ചാര്‍ത്തവേ ജയമാല’ എന്ന പ്രയോഗത്തിന്റെ തുടര്‍ച്ച ദേവിയുടെ ഗളനാളത്തെക്കുറിച്ചുള്ള ചിന്തകളാണ് അനുവാചകരില്‍ ഉണര്‍ത്തുക. കാരണം ജയമാലയാണ് ചാര്‍ത്താന്‍ കരുതിയിരിക്കുന്നത്. എന്നാല്‍ പരമേശ്വര്‍ജിയുടെ ദൃഷ്ടിയില്‍ സ്വയംസേവകന്‍ മാല ചാര്‍ത്തേണ്ടത് കഴലിലാണ്, കഴുത്തിലല്ല. ഗീതങ്ങള്‍ പകര്‍ന്നു നല്‍കേണ്ട സംസ്‌കാരത്തില്‍ ശ്രദ്ധാലുവായി, തും കരെ രാഷ്ട്ര ആരാധന്‍ എന്ന വരിയിലെ അശ്രദ്ധ കൊണ്ടുണ്ടായ തെറ്റിനെ ഹം കരെ രാഷ്ട്ര ആരാധന്‍ എന്നു തിരുത്തിയ ഗുരുജിയേയും, കരളുറപ്പുള്ള പഥികരെ ‘നിങ്ങളീ’ എന്നു പാടിയ ആധുനികഗീതത്തെയുമാണ് സന്ദര്‍ഭവശാല്‍ ഓര്‍ത്തു പോകുന്നത്.
തന്മയത്വമാര്‍ന്ന ഭാഷയിലുള്ള അനായാസവിമുക്തികളാണ് പരമേശ്വര്‍ജിയുടെ വരികള്‍. സാധാരണക്കാരന് മനസ്സിലാവുന്ന ലളിത പദങ്ങള്‍. കൂരിരുള്‍ നീങ്ങും, ഒരു കൊച്ചു കൈത്തിരി തുടങ്ങിയ ഗീതങ്ങള്‍ ഈ ഗണത്തില്‍പ്പെടുന്നവയാണ്. സംഘഭാവത്തെ പ്രകാശിപ്പിക്കുക മാത്രമല്ലാതെ ആസ്വാദകസൗഹൃദത്വം കൊണ്ട് കൂടിയാണ് അദ്ദേഹത്തിന്റെ വരികള്‍ സ്വയംസേവക മനസുകളില്‍ എളുപ്പത്തില്‍ ഇറങ്ങി ചെല്ലുന്നത്. അതുകൊണ്ടാണ് തന്നെയാണ് പരമേശ്വര്‍ജിയുടെ ഗീതങ്ങള്‍ നമ്മുടെ ഓര്‍മ്മയെ ഞൊടിയിട കൊണ്ട് അലങ്കരിക്കുന്നതും. സംഘസംഘമൊരേ ജപം ഹൃദയത്തുടിപ്പുകളാവണം, എന്നത് ഒരേ സമയം കര്‍ത്തവ്യബോധവും കര്‍മ്മസ്മരണയും ആത്മപരിശോധനയും ഉണര്‍ത്തുന്ന പച്ചമലയാള പദങ്ങളാണ്. അര്‍ത്ഥം പിടിതരാത്ത ഏതെങ്കിലുമൊരു പദം, അതു സംസ്‌കൃതമാവട്ടെ മലയാളമാവട്ടെ, പരമേശ്വര്‍ജിയുടെ വരികളില്‍ കാണാമെങ്കില്‍ അതിന്റെ ജൈവവിഹാരപരിസരങ്ങളില്‍ തന്നെ അതിനെ ലളിതവല്‍ക്കരിക്കുന്ന ഗ്രാമ്യപദാവലി കൂടി കാണാന്‍ സാധിക്കും. സംഘാശയത്തിന്റെ ഉത്കൃഷ്ടത വിളംബരം ചെയ്യുന്ന സമയത്ത് കടന്നു കൂടുന്ന ഒഴിവാക്കാനാവാത്ത പദങ്ങളെയും സംഘാദര്‍ശത്തിന്റെ ജീവനകലയുടെ ലാളിത്യവും മാധുര്യവും വിളംബരം ചെയ്യുന്ന സുന്ദരപദങ്ങളെയും തമ്മില്‍ സന്ധിചെയ്യിപ്പിച്ചു കൊണ്ട് സ്വയംസേവകഹൃദയത്തില്‍ പ്രതിഷ്ഠിക്കാനുള്ള കൈത്തഴക്കവും മെയ് വഴക്കവും ആ പദവിന്യാസത്തില്‍ കാണാം. പന്ത്രണ്ടു വരി സംസ്‌കൃതപ്രാര്‍ത്ഥന നിത്യവും ചൊല്ലുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് മനസ്സിലാവാത്ത തരത്തില്‍ കാഠിന്യമുള്ള ഒരു സംസ്‌കൃതപദവും സംഘസാഹിത്യത്തില്‍ ഇല്ല. എന്നിരുന്നാലും ആശയഗ്രാഹ്യത്തിനും ആസ്വാദനത്തിനും തടസ്സം നില്‍ക്കാത്തതാണ് പരമേശ്വര്‍ജിയുടെ പദാവലി. ചുരുക്കി പറഞ്ഞാല്‍ ബൗദ്ധിക് വര്‍ഗ്ഗുകള്‍ ഇല്ലെങ്കിലും മനസ്സിലാക്കാവുന്ന ഗീതങ്ങള്‍ എന്നര്‍ത്ഥം.
ഒരര്‍ത്ഥത്തില്‍ ആധുനിക മണിപ്രവാളത്തിന്റെ ഉത്തമ ഉദാഹരണമാണ് പരമേശ്വര്‍ജി ചിട്ടപ്പെടുത്തിയ സംഘാഷ്ടകം. ദാത്താജി ഡിഡോള്‍ക്കറുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒരു മറാഠി ഗീതത്തിന്റെ ചുവടു പിടിച്ച് എഴുതിത്തുടങ്ങിയ സംഘാഷ്ടകം ചെന്നെത്തിയത് തീര്‍ത്തും സ്വതന്ത്രമായ വികാരവിഹാരതലത്തിലാണ്. ഒറിജിനലിനെ വെല്ലുന്ന വിവര്‍ത്തനം എന്നാണ് ഹരിയേട്ടന്‍ ഇതിനെ വിശേഷിപ്പിച്ചത്. എട്ടു ഖണ്ഡങ്ങളുള്ള മന്ത്രസമാനമായ കവിതയാണത്. അല്പം അതിശയോക്തി കലര്‍ത്തി പറഞ്ഞാല്‍ മലയാളത്തിലെ ലക്ഷണമൊത്ത മന്ത്രം തന്നെ. ആദ്യത്തെ നാലു ഖണ്ഡങ്ങള്‍ സംഘത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് മനനം ചെയ്യുമ്പോള്‍ രണ്ടാമത്തെ നാലു ഖണ്ഡങ്ങള്‍ സ്വയംസേവകന്റെ മാര്‍ഗത്തെക്കുറിച്ച് സ്മരണം ചെയ്യുകയാണ്. ഡോക്ടര്‍ജി ചെയ്ത പ്രതിജ്ഞയില്‍ തുടങ്ങി നാം സ്വയം ചെയ്ത പ്രതിജ്ഞയില്‍ കൊണ്ടെത്തിച്ചു നിര്‍ത്തുന്ന കാവ്യം, ഒരു സ്വയംസേവകന് അവന്‍ സ്വീകരിച്ച വ്രതത്തിന്റെ പവിത്രതയിലും മഹത്വത്തിലും ഊറ്റം കൊണ്ട് പ്രവര്‍ത്തിക്കാനുള്ള മന്ത്രമാണ് സംഘാഷ്ടകം.
കവിതയില്‍ സംക്ഷിപ്തത വേണം എന്ന പക്ഷക്കാരനായിരുന്നു പരമേശ്വര്‍ജി. അതുകൊണ്ടു തന്നെ പരമേശ്വര്‍ജിയുടെ കവിതകളില്‍ ആ ഗുണം കാണാം. അദ്ദേഹം കുമാരനാശാന്റെ കവിതകളാണ് ഇഷ്ടപ്പെട്ടിരുന്നതെങ്കിലും അദ്ദേഹത്തിന്റെ ഗീതങ്ങള്‍ക്ക് സമാനത തോന്നുന്നത് വള്ളത്തോളിന്റെ ശൈലിയോടാണ്. കവിയും ഗണഗീതകാരനും തമ്മിലുള്ള നേര്‍ത്ത വിടവിന്റെ ഉള്ളില്‍ക്കിടന്നു സ്വയം വീര്‍പ്പുമുട്ടിയിട്ടുണ്ടാവാമെങ്കിലും രണ്ടിന്റെയും അതിരുകള്‍ ഭേദിക്കാത്ത ഉത്കടമായ ഗീതങ്ങള്‍ തന്നെയായിരുന്നു പരമേശ്വര്‍ജി സംഘത്തിനു നല്‍കിയത്. ഒരു ഗീതം നൂറു തവണ കേട്ടാലും നൂറു ഗീതങ്ങള്‍ വീതം ഓരോ തവണ കേട്ടാലും സ്വയംസേവകന്റെ ഉള്ളില്‍ ഉണ്ടാവുന്ന ഭാവവൈകാരിക സ്പന്ദനങ്ങള്‍ ഏറെക്കുറെ സമാനമായിരിക്കും. എങ്കിലും ഈ രണ്ടു സാഹചര്യത്തിലും ഈ സാമാന്യ നിയമത്തെ അതിക്രമിക്കുന്ന വരികളാണ് പരമേശ്വര്‍ജിയുടെത്. അതുകൊണ്ടാണ് ഏറ്റവും പുതിയ സ്വയംസേവകന്‍ പോലും ഈ ഗീതം പരമേശ്വര്‍ജി എഴുതിയതായിരിക്കുമല്ലേ എന്നു ചോദിച്ചു പോവുന്നത്.
‘ആജ് തുമാരീ പൂജാ കര്‍ണേ സേതു ഹിമാലയ സംഘ് മിലേ ഹേ’ എന്ന് സുധീര്‍ ഫട്‌കെയുടെ വശ്യമായ ശബ്ദത്തില്‍ കേള്‍ക്കുമ്പോള്‍ ഹിന്ദി ഭാഷികള്‍ക്ക് ഉണ്ടാവുന്ന അതേ നിര്‍വൃതി ഒട്ടും ചോര്‍ന്നുപോവാതെ ഹിന്ദിയറിയാത്ത മലയാളി സ്വയംസേവകരുടെ മനസ്സില്‍ ജനിപ്പിച്ച ഗീതമാണ് നമസ്‌കരിപ്പൂ ഭാരമങ്ങേ. അതിനായി ജീവിതമുഴിഞ്ഞു വെച്ച സംഘത്തിന്റെ സ്വന്തം കവിയായിരുന്നു പരമേശ്വര്‍ജി. ഗംഗയുടെ ശബ്ദം നമ്മുടെ മനസ്സിന് ഉല്ലാസം പകരട്ടെ എന്നു പാടിയ കവി, താന്‍ വിഹരിച്ച താളപ്രപഞ്ചത്തിലേക്ക് ആയിരക്കണക്കിന് ബാലസ്വയംസേവകരെയടക്കം ആനയിച്ചതിനു ശേഷമാണ് ‘മാഞ്ഞു മാഞ്ഞൊരു ദീപ്തഭാവനയായി’ പ്പോയ് മറഞ്ഞത്. ഗംഗയൊഴുകുന്ന വഴികളിലിരമ്പുന്ന ശബ്ദം സമതയിലെ പദവിന്യാസത്തിന്റെ അംഗതാളമാണോ, അതോ എന്നോ കേട്ടുമറന്ന ഗണഗീതത്തിലെ പദവിന്യാസത്തിന്റെ ലയതാളമാണോ എന്ന് ചിന്തിച്ചു മാത്രം ജീവിക്കാനായി ആയിരങ്ങളെ പ്രേരിപ്പിച്ച കവിയുടെ കര്‍ത്തവ്യം കൂടി നിര്‍വഹിച്ച ഋഷിയാണ് പരമേശ്വര്‍ജി.
”വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശത്തിന്റെയും ആത്മഹര്‍ഷത്തോടെയുള്ള സ്വയംസമര്‍പ്പണത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇന്നിന്റെ ആവശ്യം” എന്നാണു പരമേശ്വര്‍ജി ഹിന്ദുരാഷ്ട്രത്തിന്റെ ഹൃദയത്തുടിപ്പുകള്‍ എന്ന പുസ്തകത്തില്‍ പറഞ്ഞു വെച്ചിരുന്നത്. ആ ഇന്നിന്റെ ദൈര്‍ഘ്യം എത്രയുണ്ടെന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. അതില്‍ പറയുന്ന ആത്മഹര്‍ഷത്തിനായി നമ്മളെ സഹായിച്ച നിരവധി ഗീതങ്ങളുടെ സ്രഷ്ടാവാണ് പരമേശ്വര്‍ജി. സംഘത്തിനു ‘സ്വന്തമായിരുന്ന’ ഒന്നിനെ നഷ്ടപ്പെടുമ്പോള്‍ സ്വയംസേവകര്‍ക്കെല്ലാം നഷ്ടം അനുഭവപ്പെടും. പരമേശ്വര്‍ജി ആ നഷ്ടങ്ങളുടെ പട്ടികയിലിരുന്നുകൊണ്ട് നമ്മെ വേദനിപ്പിക്കുമെങ്കിലും അദ്ദേഹത്തിന്റെ ഗീതങ്ങള്‍ എന്നും നമ്മെ ആനന്ദിപ്പിക്കുന്നവയായിരിക്കും. തന്നെ ഏറെ പ്രചോദിപ്പിച്ച ഗുരുജിയെക്കുറിച്ച് പരമേശ്വര്‍ജി പാടിയ വരികളാണ് അദ്ദേഹത്തിനുള്ള അശ്രുപൂജയില്‍ ഉപയോഗിക്കാന്‍ ഏറ്റവും അനുയോജ്യമായിട്ടുള്ളതും..
നിന്നെ നേടിയ ഞങ്ങളെന്തൊരു സുകൃതശാലികളായിരുന്നു…..