സന്യാസിയാണെങ്കിലും ഇയാളൊരു നായരായിരിക്കണമെന്ന തോന്നലുണ്ടായി, നാടുവാഴിക്ക്.
വിവരങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കി. പ്രജാപതിനാട്ടില്‍ കുറുങ്ങാട്ടിടം വാഴുന്നോരായിരുന്നു. സ്വത്തെല്ലാം മരുമക്കളെ ഏല്‍പ്പിച്ച് തീര്‍ത്ഥങ്ങള്‍ തേടിയിറങ്ങിയതാണ്. കുറഞ്ഞോരു കാലംകൊണ്ട് ആഗ്രഹങ്ങള്‍ നിറവേറി. നിവര്‍ന്നു നില്‍ക്കാനോ നടക്കാനോ വയ്യാതായി. കുറുങ്ങാട്ടിടത്തേക്കു മടങ്ങണം. അതാണ് മോഹം.
നാടുവാഴിത്തമ്പുരാന്‍ പ്രജാപതിനാട്ടിലേക്ക് ആളുകളെ അയച്ചു. ഒന്നോടിയും ഒന്നു നടന്നും അവര്‍ പ്രജാപതിനാട്ടിലെത്തി. കുറുങ്ങാട്ടിടം തറവാടു തേടിച്ചെന്നു.
കീഴൂരിടത്തിലാണ് ആദ്യം ചെന്നത്. മുറ്റത്തൊരു വിളികേട്ടപ്പോള്‍ ഉണിക്കോനാര് വേഗം പുറത്തേക്കു വന്നു.
കോലോത്തുംപടിക്കല്‍ അമ്മാവന്‍ വീണുകിടപ്പുള്ള വിവരം പറഞ്ഞു.
ഉണിക്കോനാര്‍ മേലൂരിടത്തേക്കോടിച്ചെന്നു. ഉണിച്ചെന്ത്രോരെക്കണ്ടു കാര്യം പറഞ്ഞു.
അതിനിപ്പൊ ഏട്ടാ, തീര്‍ത്ഥം തിരഞ്ഞു പോയോര് വീട്ടില്‍വന്നു മരിച്ചൂടാ”
പകരമൊന്നും പറയാതെ ഉണിക്കോനാര് മടങ്ങിപ്പോന്നു. നാലാളെ വിളിച്ച് പല്ലക്കെടുപ്പിച്ചു. തമ്പുരാന്റെ ആള്‍ക്കാരോടൊപ്പം വെള്ളപ്പംനാട്ടിലേക്കു പുറപ്പെട്ടു.
കോലോത്തുംവാതുക്കലെത്തി. കാര്യങ്ങളൊക്ക ചുരുക്കത്തില്‍ അമ്മാവനോടു ചോദിച്ചു മനസ്സിലാക്കി. വേഗത്തില്‍ അമ്മാവനെ പല്ലക്കില്‍ കയറ്റി. നേരമൊട്ടും കളയാതെ കുറുങ്ങാട്ടിടത്തേക്കു മടങ്ങി.
നേരെ കീഴൂരിടത്തേക്കാണ് അമ്മാവനെ കൊണ്ടുപോയത്. പല്ലക്കിന്റെ മൂളക്കം കേട്ട് കൊങ്കിയമ്മ തെക്കിനിത്തളത്തില്‍ പുല്‍പ്പായ വിരിച്ചു. പുല്‍പ്പായമേല്‍ മെത്ത
കുടഞ്ഞുനിവര്‍ത്തിയിട്ടു.
പാരമാലസ്യംപൂണ്ട അമ്മാവനെ ഉണിക്കോനാരും പല്ലക്കു ചുമന്നവരും താങ്ങിപ്പിടിച്ച് മെത്തമേല്‍ കൊണ്ടുവന്നു കിടത്തി.
ഉണിച്ചിരുത കസ്തൂരി അരച്ചുചേര്‍ത്ത തണ്ണീര് കിണ്ടിയില്‍ നിറച്ചു കൊണ്ടുവന്നു. അവളുടെ പേരുപറഞ്ഞ് ഓപ്പയ്ക്ക് വെള്ളം വായിലൊഴിച്ചു കൊടുത്തു.
വെള്ളം അസാരം അകത്തു ചെന്നപ്പോള്‍ മൂത്തകൈമളുടെ തളര്‍ച്ച വിട്ടകന്നു. കൈമള്‍ കണ്ണു തുറന്നു. പതിയെ ഉണിക്കോനാരെ നോക്കിപ്പറഞ്ഞു :
മരുമകനേ, അമ്മാവന്റെ ഭാണ്ഡം തുറക്ക് ”
ഉണിക്കോനാര്‍ ഭാണ്ഡക്കെട്ടഴിച്ചു. വീരാളിപ്പട്ടിന്റെ കിഴി ചൂണ്ടിക്കാണിച്ച്, ആ കിഴി അഴിക്കാന്‍ പറഞ്ഞൂ അമ്മാവന്‍.
ഉണിക്കോനാര്‍ വീരാളിപ്പട്ടിന്റെ കിഴിയഴിച്ചു. കിഴിയില്‍ പൊന്‍രാശിപ്പണം! എത്രയുണ്ടെന്ന് അളന്നു നോക്കി. അഞ്ഞാവഴൂരി പൊന്‍പണമുണ്ടായിരുന്നു വീരാളിപ്പട്ടിന്റെ
കിഴിയില്‍.
മരുമകനേ, അമ്മാവന്റെ മരണശേഷം എലപുലയും ശേഷക്രിയകളും കഴിഞ്ഞ്, ആണ്ടും മാസവും തികയുന്ന കാലത്ത്, മൂത്തമ്മ ഇളയമ്മ മക്കളായ നിങ്ങള്‍ രണ്ടാളും ഈ പണം തുല്യമായി പകുത്തെടുത്തോളണം”
അധികനേരം കഴിഞ്ഞില്ലാ, അമ്മാവന്‍ ഇഹലോകവാസം വെടിഞ്ഞു. മരണം കേട്ടറിഞ്ഞ് നാട്ടാരും നാടുവാഴിയുമെത്തി. ജഡം പുറത്തെടുത്തു കുളിപ്പിച്ചു. ചന്ദനവും കളഭവും പൂശി. വീരാളിപ്പട്ടില്‍ പൊതിഞ്ഞു. യഥാവിധി ചിതകൂട്ടി. മഹാജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ കൈമളുടെ ജഡം അഗ്നിക്കു സമര്‍പ്പിച്ചു.
(തുടരും)