മരുമക്കളെ കാര്യങ്ങളെല്ലാം പറഞ്ഞേല്‍പ്പിച്ച് മൂത്തകൈമള്‍ കൊങ്കിയമ്മയെ വിളിച്ചു. കൊങ്കിയമ്മ അടുക്കളയിലായിരുന്നു. ഓപ്പയുടെ വിളികേട്ട് ഉടുമുണ്ടില്‍ കൈതുടച്ച് വേഗം ഉമ്മറക്കോലായിലേക്കു വന്നു. കാവിവസ്ത്രം ധരിച്ച് അരത്തിണ്ണയിലിരിക്കുകയാണ് ഓപ്പ.
എന്താ ഓപ്പേ ഞാന്‍ ഈ കാണുന്നത് ? ”
വയസ്സ് അറുപത്തിനാലായില്ലേ ഓപ്പയ്ക്ക്. ഇനിയുള്ള കാലം ഭിക്ഷാംദേഹിയായി ഊരുതെണ്ടിക്കഴിയാനാണ് ഓപ്പയുടെ തീരുമാനം. തടസ്സം പറയരുത് പെങ്ങളേ. കുറഞ്ഞോരു പണം വേണം. അത് നീ ഓപ്പയ്ക്ക് തരണം”
മച്ചകത്ത് ചെപ്പുകുടമുണ്ടല്ലോ, അതില്‍നിന്ന് …
അതു വേണ്ട”
കണ്ണീരും കയ്യുമായി കൊങ്കിയമ്മ അകത്തുപോയി. സ്വകാര്യമായി സ്വരുക്കൂട്ടിവെച്ച പണം കിഴിയായിക്കെട്ടി ഓപ്പയുടെ അരികേ വെച്ചു.
വെച്ചുണ്ണാന്‍ ചിറ്റുരുളി. ഇട്ടിളക്കാന്‍ ചട്ടുകം. വെള്ളം കുടിക്കാനൊരു മൊന്ത. ചന്ദനനാഴി. വിരിച്ചുകിടക്കാന്‍ കരിമ്പടം. എല്ലാം ഭാണ്ഡമാക്കിക്കെട്ടി. ഏഴുചുറ്റുള്ള രുദ്രാക്ഷമാല കഴുത്തിലിട്ടു. പെങ്ങന്മാരോടും മരുമക്കളോടും യാത്രചൊല്ലി, ഏഴുകമ്പുള്ള വടികുത്തി, ഏഴുകമ്പുള്ള കുടചൂടി, പടിയുംപടിപ്പുര കടന്ന് മൂത്തകൈമള്‍ പെരുവഴിയിലേക്കിറങ്ങി. പൊങ്ങിയ വരമ്പോടെ പുഞ്ചപ്പാടവും താണവരമ്പോടെ തോട്ടരികും താണ്ടി. അച്ചിവീടിന്റെ പടിക്കലെത്തി. പടികടന്ന് മുറ്റത്തോളം ചെന്നു.
സന്യാസവേഷധാരിയായി അച്ഛന്‍ പടികടന്നു വരുന്നത് ഉണ്ണിയമ്മ കോലായിലിരുന്നേ കണ്ടു. അവള്‍ അകത്തേക്കു വിളിച്ചുപറഞ്ഞു.
അമ്മേ. അച്ഛന്‍ വരുന്നുണ്ട്. അച്ഛന്‍ സന്യാസിവേഷത്തിലാണ് ”
ഉണ്ണിയമ്മ ഓടിപ്പോയി തെക്കിനി അടിച്ചുതെളിച്ചുവെടിപ്പാക്കി. വെള്ളിവിളക്കു കൊളുത്തി വെച്ചു. പുല്‍പ്പായ വിരിച്ചിട്ടു. കിണ്ടിയില്‍ വെള്ളമെടുത്ത് ഉണ്ണിയമ്മ അച്ഛന്റെ അടുത്തേക്കു ചെന്നു. അച്ഛന്റെ തോളത്തു തൂക്കിയിട്ട ഭാണ്ഡം കോലായിലിറക്കിവെച്ചു. കിണ്ടിയിലെ വെള്ളംകൊണ്ടു കാല്‍ കഴുകിച്ച്, അച്ഛന്റെ കൈപിടിച്ച്, തെക്കിനിയില്‍ നിവര്‍ത്തിയിട്ട പുല്‍പ്പായയില്‍ കൊണ്ടുപോയിരുത്തി.
അച്ഛനെന്താ സന്യാസിവേഷത്തില്‍ ? ”
എല്ലാ ഭൗതികവും വെടിഞ്ഞ് തീര്‍ത്ഥയാത്രയ്ക്ക് പുറപ്പെട്ടതാണ് മകളേ”
അപ്പോ, ഞങ്ങള്‍ക്കാരുണ്ടച്ഛാ ! ”
നിങ്ങള്‍ക്കു കഴിയാന്‍ മുതലുണ്ടല്ലോ. നിങ്ങടെ പുടമുറി കഴിഞ്ഞിട്ടില്ലെന്ന വ്യസനം മാത്രമല്ലേ ഉള്ളു. എനിക്ക് മരുമക്കള്‍ രണ്ടാളുണ്ടല്ലോ. എല്ലാം അച്ഛന്‍ പറഞ്ഞേല്‍പ്പിച്ചുണ്ട്. മൂത്തവനായ ഉണിക്കോനാര് നിനക്കു പുടവ തരും. നിങ്ങള്‍ കീഴൂരിടത്തില്‍ കഴിയണം. കൊങ്കിപ്പെണ്ണിന് ഉണിച്ചെന്ത്രോര്. അവര്‍ മേലൂരിടത്തില്‍ കൂടിക്കോട്ടെ”
കൈമള്‍ യാത്ര പുറപ്പെടാനെഴുന്നേറ്റു.
ഊണു കഴിച്ചിട്ടു പോകാമച്ഛാ. ഞാനിപ്പൊ കാലാക്കാം. അച്ഛനിഷ്ടപ്പെട്ട കറികളൊക്കെ ഉണ്ടാക്കാം”
വേണ്ടുണ്ണീ. തീര്‍ത്ഥയാത്രയ്ക്കിറങ്ങിയാല്‍പിന്നെ വീട്ടില്‍നിന്നൂണു കഴിക്കരുത്. പ്രത്യേകിച്ച്, സ്ത്രീകള്‍ വെച്ചുണ്ടാക്കുന്നത് അരുത് എന്നാണ് പ്രമാണം”
കുളിച്ചു ശുദ്ധായിട്ടു വന്ന് അച്ഛനു ഞാന്‍ ചോറുവെച്ചു തരാം”
വേണ്ടുണ്ണീ. സന്യാസി ഒരിക്കലേ ഉണ്ണാന്‍ പാടൂ. ഇന്നത്തെ ഊണു കഴിഞ്ഞല്ലോ മകളേ”
ഉണ്ണിയമ്മ പിന്നീട് തര്‍ക്കമൊന്നും പറഞ്ഞില്ല. ഓടി അകത്തു പോയി, നൂറ്റൊന്നു കുരുവുള്ള പൊന്നുകെട്ടിച്ച രുദ്രാക്ഷമാല എടുത്തുകൊണ്ടു വന്നു. മാല അച്ഛനു കൊടുത്തു.
അച്ഛന്‍ രണ്ടു പെണ്‍മക്കളേയും തലയില്‍ കൈവെച്ചനുഗ്രഹിച്ചു. മക്കളുടെ അമ്മയോടു യാത്ര പറഞ്ഞു. മക്കള്‍ അച്ഛന്റെ കാലുതൊട്ടു വന്ദിച്ചു.
മൂത്തകൈമള്‍ തിരിഞ്ഞുനോക്കാതെ മുറ്റവും പടിപ്പുരയും കടന്ന് പെരുവഴിയിലേക്കിറങ്ങി. അച്ഛന്‍ നടന്നുപോകുന്നത് അമ്മയും മക്കളും കണ്ണീരോടെ നോക്കിക്കൊണ്ടുനിന്നു.
മൂത്തകൈമള്‍ കിഴക്ക് പര്‍വതത്തിന്റെ അറ്റംവരെ നാടുകളും വീടുകളും തെണ്ടി. പടിഞ്ഞാറു കടലോളംവരെ. തെക്കു മലയോരംവരെ. വടക്കു പാറക്കലോളം ചെന്നു. നടന്നും തെണ്ടിയും വെച്ചുണ്ടും, അമ്പലത്തിണ്ണകളിലും കോവിലകങ്ങളുടെ പടിവാതുക്കലും കിടന്നുറങ്ങി. കാലം പോയിക്കൊണ്ടിരുന്നു. കൈമള്‍ക്കു വയസ്സേറിവന്നു. ദേഹംകൊണ്ട് ആവതില്ലാതെവന്നു.
അങ്ങനെയിരിക്കുന്ന കാലത്ത്, മൂത്തകൈമള്‍ക്ക് തലേക്കുത്തും പനിയും പിടിച്ചു. വെള്ളപ്പംനാട്ടിലെ നാടുവാഴിക്കോലോത്തുംപടിക്കല്‍ വീണുകിടപ്പായി. വഴിയില്‍കിടന്നു മരിക്കണമെന്നുള്ള നിര്‍ബന്ധബുദ്ധിയില്ലാതായി. കുറുങ്ങാട്ടിടത്തേക്കു മടങ്ങിപ്പോകണമെന്ന മോഹം കലശലായി. മോഹിച്ചതുകൊണ്ടെന്തു പ്രയോജനം! എഴുന്നേറ്റിരിക്കാനേ വയ്യല്ലോ മൂത്തകൈമള്‍ക്ക്.
എന്നിട്ടോ മുത്തശ്ശീ ? ”
എന്നിട്ടെന്താ. കോലോത്തുപടിക്കലൊരു വയസ്സനായ സന്യാസി വീണുകിടക്കുന്നുണ്ടെന്ന് വാല്യക്കാരു വന്നുപറഞ്ഞതു കേട്ട് നാടുവാഴി പുറത്തുവന്നു നോക്കി.
(തുടരും)