ഇന്ത്യന്‍ വരേണ്യവര്‍ഗ്ഗത്തിന്റെ കോര്‍പ്പറേറ്റ് ജീവിതാനുഭവങ്ങള്‍ക്കും ഹോളിവുഡിനും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ ആഢംബര സല്‍ക്കരങ്ങളില്‍ മേനിപറയുന്ന പണച്ചാക്കുകള്‍ക്കും വിലയ്ക്ക് വാങ്ങാന്‍ കഴിയുന്ന അംഗീകാരമായിരുന്നു ഭാരതത്തിന്റെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ പത്മാ പുരസ്‌കാരങ്ങള്‍ ഇന്ന് സര്‍വ്വ സാധാരണക്കാരനെ തേടിയെത്തുന്നു. രാഷ്ട്രപതി ഭവനിലെ ചുവപ്പുപരവതാനിയില്‍ നിന്നും രാഷ്ട്രത്തലവനായ പ്രഥമ പൗരന്റെ കയ്യില്‍ നിന്നും ഏറ്റുവാങ്ങാന്‍ ഭരണകൂട ദല്ലാളുമാര്‍ക്ക് പണം നല്‍കുന്ന പൂര്‍വ്വകാല ചരിത്രത്തില്‍ നിന്നും മാറി പുരസ്‌കാര ജേതാക്കളെ ജനങ്ങള്‍ നേരിട്ട് തിരഞ്ഞെടുക്കുന്ന രീതിയിലേക്ക് മാറി പത്മാ പുരസ്‌കാരങ്ങള്‍.
റിപ്പബ്ലിക്ക് ദിനത്തിലാണ് പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നീ മൂന്ന് ശ്രേണിയിലായുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിക്കാറുള്ളത്. കല, സംഗീതം, പെയിന്റിംഗ്, ശില്‍പം, ഫോട്ടോഗ്രാഫി, സിനിമ, നാടകം, സാമൂഹിക സേവനം, ജീവകാരുണ്യ സേവനം, നിയമം, പൊതുജീവിതം, രാഷ്ട്രീയം, സയന്‍സ് & എഞ്ചിനീയറിംഗ്, സ്‌പേസ് എഞ്ചിനീയറിംഗ്, ന്യൂക്ലിയര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സയന്‍സിലെ ഗവേഷണവും വികസനവും, വ്യാപാരം, വ്യവസായം, ബാങ്കിംഗ്, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, മാനേജ്‌മെന്റ്, ടൂറിസം, മെഡിക്കല്‍ ഗവേഷണം, ആയുര്‍വേദം, ഹോമിയോപ്പതി, സിദ്ധ, അലോപ്പതി, പ്രകൃതിചികിത്സ, സാഹിത്യം, വിദ്യാഭ്യാസം, പത്രപ്രവര്‍ത്തനം, അദ്ധ്യാപനം, പുസ്തകം രചിക്കല്‍, കവിത, വിദ്യാഭ്യാസത്തിന്റെ ഉന്നമനം, സാക്ഷരതാ പ്രോത്സാഹനം, വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍, സിവില്‍ സര്‍വീസ്, സ്‌പോര്‍ട്‌സ്, അത്‌ലറ്റിക്‌സ്, സാഹസികത, പര്‍വതാരോഹണം, സ്‌പോര്‍ട്‌സിന്റെ പ്രമോഷന്‍, യോഗ, ഭാരതീയ സംസ്‌കാരത്തിന്റെ പ്രചരണം, മനുഷ്യാവകാശ സംരക്ഷണം, വന്യജീവി സംരക്ഷണം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുരസ്‌കാരം നല്‍കാറുണ്ട്. മരണാനന്തര ബഹുമതിയായും പത്മാ പുരസ്‌കാരങ്ങള്‍ ചില സമയങ്ങളില്‍ പരിഗണിക്കാറുണ്ട്.
2014ന് ശേഷം പ്രഖ്യാപിച്ച പത്മാ പുരസ്‌കാരങ്ങള്‍ ഏതെങ്കിലും പ്രത്യേക താല്‍പര്യം മുന്‍നിര്‍ത്തിയല്ല നല്‍കുന്നത് എന്നത് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഗ്രാമീണ ഭാരതത്തിന്റെ ഹൃദയ താളങ്ങള്‍ തിരിച്ചറിഞ്ഞ മഹദ് വ്യക്തികളാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെടുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പത്മാപുരസ്‌കാരങ്ങള്‍ക്ക് വ്യക്തികളെ നിര്‍ദ്ദേശിക്കാനുള്ള അവസരം ജനങ്ങള്‍ക്ക് നേരിട്ട് നല്‍കി. 2014 മുന്‍പ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സംസ്ഥാന ഗവണ്മെന്റുകള്‍, സന്നദ്ധസംഘടനകള്‍ എന്നിവര്‍ വഴി ലഭിച്ചിരുന്ന നാമനിര്‍ദ്ദേശങ്ങള്‍ എകദേശം 2500ന് അടുത്തായിരുന്നു. എന്നാല്‍ പൊതുജനങ്ങള്‍ കൂടി പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കാനുള്ള അവകാശം വിനിയോഗിച്ചതിലൂടെ 2020ല്‍ അത് 4600ന് മുകളില്‍ എത്തി. സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നും പുരസ്‌കാരത്തിനുള്ള നാമനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാറിനു ലഭിച്ചു.
ജനുവരിയില്‍ നടന്ന ‘മന്‍ കീ ബാത്ത്’ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ഇങ്ങനെയാണ്: ‘പത്മാ അവാര്‍ഡുകള്‍ ഇന്ന് ജനങ്ങളുടെ അവാര്‍ഡ് ആയി മാറി. കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ പുരസ്‌കാരത്തിനുള്ള നാമനിര്‍ദ്ദേശങ്ങളില്‍ 20% ത്തിന്റെ വര്‍ദ്ധനവ് ഉണ്ടായി. പരമ്പരാഗത വിത്തുകള്‍ സൂക്ഷിക്കുന്ന കര്‍ഷകനും, ജൈവ-ഗോ ആധാരിത കൃഷിക്കാരനും അവാര്‍ഡിനായി പരിഗണിക്കപ്പെടുന്നു. പുരസ്‌കാരത്തിനര്‍ഹരായവരുടെ ജീവിതാനുഭവങ്ങള്‍, അവര്‍ നടത്തിയ പോരാട്ടങ്ങള്‍, സേവന സന്നദ്ധത, ദൃഢനിശ്ചയത എന്നിവ പുതിയ ഇന്ത്യയുടെ നിര്‍മ്മാണത്തിനു വരുംതലമുറക്ക് പ്രചോദനമാകും.’
രന്തിദേവനും, ശിബിചക്രവര്‍ത്തിയും, ബുദ്ധനും, ജൈനനും, ഗാന്ധിയും, ടാഗോറും പകര്‍ന്ന് നല്‍കിയ ത്യാഗത്തിന്റെ, സേവനത്തിന്റെ, നിസ്വാര്‍ത്ഥതയുടെ, ദേശസ്‌നേഹത്തിന്റെ, അര്‍പ്പണബോധത്തിന്റെ കാഴ്ച്ചപാടുകള്‍ സ്വജീവിതത്തില്‍ പകര്‍ത്തി, സമൂഹത്തിനായി ജീവിച്ച ‘നിസ്വന്മാര്‍’ക്കാണ് ഈ തവണ പത്മാ പുരസ്‌കാരങ്ങള്‍ ലഭിച്ചത്.
ഉഡുപ്പി പേജാവര്‍ മഠാധിപതി വിശ്വേശതീര്‍ഥ സ്വാമി(മരണാനന്തരം), ബോക്‌സിങ് താരം മേരി കോം, മുന്‍ കേന്ദ്രമന്ത്രിമാരായ സുഷമാ സ്വരാജ് (മരണാനന്തരം), അരുണ്‍ ജയ്റ്റ്‌ലി (മരണാനന്തരം), ജോര്‍ജ് ഫെര്‍ണാണ്ടസ് (മരണാനന്തരം), അനിരുദ്ധ് ജഗന്നാഥ് ജി.സി.എസ്.കെ. ചന്നുലാല്‍ മിശ്ര എന്നിവര്‍ക്കു പത്മവിഭൂഷണ്‍ ലഭിച്ചു.
മലയാളികളായ ശ്രീ എം, എന്‍.ആര്‍. മാധവ മേനോന്‍ (മരണാനന്തരം) എന്നിവര്‍ കൂടാതെ, സയിദ് മൂവാസം അലി (മരണാനന്തരം), മുസാഫര്‍ ഹുസൈന്‍ ബൈഗ്, അജോയ് ചക്രവര്‍ത്തി, മനോജ് ദാസ്, ബാലകൃഷ്ണ ദോഷി, കൃഷ്ണമ്മാള്‍ ജഗന്നാഥന്‍, എസ്.സി. ജാമിര്‍, അനില്‍ പ്രകാശ് ജോഷി, സെറിങ് ലന്‍ഡോല്‍, ആനന്ദ് മഹീന്ദ്ര, മനോഹര്‍ പരീക്കര്‍ (മരണാനന്തരം), ജഗദീഷ് ഷേത്, പി.വി. സിന്ധു, വേണു ശ്രീനിവാസന്‍ എന്നിവരാണ് പത്മഭൂഷണ്‍ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.
പത്മശ്രീ ലഭിച്ചത് പത്ത് കര്‍ഷകര്‍ക്ക്
ഇത്തവണത്തെ പത്മശ്രീ പുരസ്‌കാരങ്ങളില്‍ പത്തെണ്ണം ലഭിച്ചത് കാര്‍ഷികരംഗത്തുള്ളവര്‍ക്കാണ്. ജൈവകൃഷി, പാരമ്പര്യ വിത്തു സംരക്ഷണം, കൃഷിയില്‍ ശാസ്ത്രീയ രീതി സ്വീകരിക്കല്‍ തുടങ്ങിയവയാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിക്കാനുള്ള മാനദണ്ഡമായി പരിഗണിച്ചത്. ജീവിതത്തിന്റെ എല്ലാ മേഖലയിലുള്ളവരും പത്മശ്രീ പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
പത്മശ്രീ പുരസ്‌കാരം ലഭിച്ച പത്തു കര്‍ഷകര്‍ ഇവരാണ്: ഹരിയാനയിലെ സോനാപത്ത് സ്വദേശി കന്‍വല്‍ സിംഗ് ചൗഹാന്‍, മധ്യപ്രദേശിലെ സത്‌നയിലുള്ള പിതൗറബാദ് ഗ്രാമക്കാരനായ ബാബുലാല്‍ ദാഹിയ, രാജസ്ഥാനിലെ ഹുക്കുംചന്ദ് പതിദാര്‍, ബീഹാറിലെ രാജ്കുമാരിദേവി, ഉത്തരപ്രദേശില്‍ നിന്നുള്ള രാംശരണ്‍വര്‍മ്മ, ഭരത് ഭൂഷണത്യാഗി, രാജസ്ഥാനിലെ ജഗദീശ്പ്രസാദ് പരീക്ക്, ഗുജറാത്തിലെ വല്ലഭഭായി വസരഭായി, ഒഡീഷയിലെ കമല്‍ പൂജാരി, ആന്ധ്രയിലെ വെങ്കിടേശ്വരറാവു യാദവാലപ്പള്ളി.
സാമൂഹ്യജീവിതത്തിന്റെ ദന്തഗോപുരങ്ങളിലിരുന്ന് പുരസ്‌കാരങ്ങളെ മേനിനടിക്കാനുള്ള ഉപാധികളാക്കുന്ന ഉപരിവര്‍ഗ്ഗത്തേക്കാള്‍ ജനജീവിതത്തിന്റെ താഴെത്തട്ടില്‍ ഇടപഴകുകയും സമൂഹത്തിന് മാതൃക കാട്ടുകയും ചെയ്യുന്ന സാധാരണകര്‍ഷകരെയാണ് മോദി സര്‍ക്കാര്‍ വിലമതിക്കുന്നത് എന്ന വസ്തുതയാണ് പത്മശ്രീ പുരസ്‌കാര നിര്‍ണ്ണയം തെളിയിക്കുന്നത്.
അംഗീകാരം ഹരിത കേരളത്തിന്- ടി.വി
കേരളത്തിലെ സസ്യജാലങ്ങളെക്കുറിച്ചുള്ള പഠനത്തിനായി 50 വര്‍ഷം തപസ്സനുഷ്ഠിച്ച ഡോ.സി.വി. മണിലാലിനു ലഭിച്ച പത്മശ്രീ പുരസ്‌കാരം കേരള ഹരിതപൈതൃകത്തിനുള്ള അംഗീകാരമാണ്. ഹോര്‍ത്തുസ് മലബാറിക്കസ് എന്ന പ്രാചീന ലാറ്റിന്‍ ഗ്രന്ഥം ഇംഗ്ലീഷിലും മലയാളത്തിലും പരിഭാഷപ്പെടുത്തിയതാണ് മണിലാലിന്റെ മുഖ്യ സംഭാവന.
1678-1693 കാലത്ത് ഡച്ചുതലസ്ഥാനമായ ആംസ്റ്റാര്‍ ഡാമില്‍ നിന്ന് 12 വാള്യങ്ങളായിട്ടാണ് ഹോര്‍ത്തുസ് മലബാറിക്കസ് പുറത്തുവന്നത്. കേരളത്തിലെ അപൂര്‍വ്വമായ സസ്യസമ്പത്തിനെക്കുറിച്ചാണ് ഈ ഗ്രന്ഥം. കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ഡ്രിക് ആഡ്രിയാന്‍ വാന്റീസ് പ്രശസ്ത നാട്ടുവൈദ്യന്‍ ചേര്‍ത്തല ഇട്ടി അച്യുതന്റെ സഹായത്തോടെയാണ് ഇത് തയ്യാറാക്കിയത്. എത്രയോ പണ്ഡിതന്മാര്‍ ശ്രമിച്ചിട്ടും അത് പരിഭാഷപ്പെടുത്താനായില്ല. മണിലാല്‍ ലാറ്റിന്‍ പഠിക്കുകയും 50 വര്‍ഷത്തെ തപശ്ചര്യയിലേര്‍പ്പെടുകയും ചെയ്താണ് ഈ ഗ്രന്ഥം പരിഭാഷപ്പെടുത്തിയത്. തന്റെ വിദ്യാര്‍ത്ഥിയായ സി.ആര്‍.സുധീഷിന്റെ സഹായം ഇതിനുണ്ടായിരുന്നു. 2003ല്‍ ഇംഗ്ലീഷിലും 2008-ല്‍ മലയാളത്തിലും പ്രസിദ്ധീകരിച്ചു. 2012-ല്‍ ഡച്ചു സര്‍ക്കാര്‍ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘ഓഫീസര്‍ ഇന്‍ ദ ഓര്‍ഡര്‍ ഓഫ് ഓറഞ്ച് നാസൗ’ നല്‍കി ആദരിച്ചെങ്കിലും സ്വന്തം നാട്ടില്‍ വേണ്ടത്ര ആദരവ് അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല.
ആറ് മലയാളികളുള്‍പ്പെടെ 118 പേര്‍ക്കാണ് പത്മശ്രീ. എം.കെ.കുഞ്ഞോല്‍, കെ.എസ്.മണിലാല്‍, സത്യനാരാണന്‍ മുണ്ടയൂര്‍, എന്‍.ചന്ദ്രശേഖരന്‍ നായര്‍, മൂഴിക്കല്‍ പങ്കജാക്ഷി, തളപ്പില്‍ പ്രദീപ് എന്നിവരാണ് പത്മശ്രീ നേടിയ മലയാളികള്‍. ഈ വര്‍ഷം പുരസ്‌കാരത്തിനര്‍ഹരായ ചിലരുടെ ജീവിതയാത്ര നമുക്കൊന്നു പരിശോധിക്കാം.
കുഞ്ഞോല്‍
എണ്‍പതുകള്‍ പിന്നിട്ടിട്ടും സമരവീര്യം ഒട്ടും ചോരാതെ കത്തുന്ന യൗവനത്തിന്റ തീക്ഷ്ണത ആവാഹിക്കുന്ന എം.കെ. കുഞ്ഞോല്‍ മാസ്റ്റര്‍. ഹരിജനോദ്ധാരണത്തിനും സാമൂഹ്യനീതിക്കും ക്ഷേത്രവിമോചന പോരാട്ടങ്ങള്‍ക്കുമായി അറുപത്തിയഞ്ച് വര്‍ഷമായി തുടരുന്നു അവിരാമമായ യാത്ര. പെരുമ്പാവൂരിന് സമീപം കോട്ടപ്പടിയില്‍ കുറുമ്പന്റെയും വള്ളോത്തിയുടെയും മകനായി 1937 മെയ് എട്ടിനാണ് ജനനം. മുടക്കിരായി സെന്റ് റീത്ത എല്‍പി സ്‌കൂളിലും കുറുപ്പംപടിയിലെ മലയാളം സ്‌കൂളിലും, തുടര്‍ന്ന് പെരുമ്പാവൂര്‍ ഹൈസ്‌കൂളിലുമായിരുന്നു പഠനം. മന്ത്രിയായിരുന്ന കൊച്ചുകുട്ടന്റെ നിര്‍ദ്ദേശപ്രകാരം കാലടി ആശ്രമത്തില്‍പോയി ആഗമാനന്ദ സ്വാമികളെ കണ്ടു വിദ്യാര്‍ത്ഥിയായ കുഞ്ഞോല്‍. ആഗമാനന്ദ സ്വാമികള്‍ കുഞ്ഞോലിനെ ശ്രീശങ്കരാ കോളേജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ത്തു. തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളേജില്‍ ബിഎസ്‌സിക്ക് ചേര്‍ന്നു. ഇക്കാലഘട്ടത്തില്‍ അനീതിക്കെതിരായ പോരാട്ടങ്ങള്‍ക്കായി ‘ഡെമോക്രാറ്റ്‌സ്’ എന്നൊരു സംഘടനയ്ക്ക് രൂപം നല്‍കുകയും ശ്രദ്ധനേടുകയും ചെയ്തു.
പിന്നാക്കക്കാരനായതിന്റെ പേരില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കുഞ്ഞോല്‍ പിന്നീട് സ്വന്തം സമുദായത്തിന്റെ ഉന്നതിക്കായി പ്രവര്‍ത്തിക്കാനൊരുങ്ങി. പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് കേരള ഹരിജന സമാജം എന്ന സംഘടന രൂപീകരിച്ചു. നിരവധി സമരങ്ങള്‍ ഏറ്റെടുത്തു. പട്ടികജാതി വിഭാഗത്തിന് അര്‍ഹമായ ഭൂമി ലഭിക്കാനായി ഭൂസമരങ്ങള്‍ ആരംഭിച്ചു കുഞ്ഞോല്‍ മാസ്റ്റര്‍. മൂവാറ്റുപുഴ മണിയന്‍തടം കോളനിയില്‍ പട്ടികവിഭാഗക്കാരുടെ ഭൂമി ഭൂമാഫിയ തട്ടിയെടുത്തതിന് എതിരെ സമരത്തിനിറങ്ങി. പൊലീസ് അനീതിക്കെതിരെ കോതമംഗലം പൊലീസ് സ്റ്റേഷനു മുന്നില്‍ 382 ദിവസമാണ് കുഞ്ഞോല്‍ സമരം നടത്തിയത്. ഒടുവില്‍ ഗവര്‍ണര്‍ ഇടപെടേണ്ടി വന്നു സമരം തീരാന്‍.
ജനതാ പാര്‍ട്ടി സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുന്ന സമയത്ത് ജനസംഘം എം.പിയായിരുന്ന ഓംപ്രകാശ് ത്യാഗി മതസ്വാതന്ത്ര്യ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. മതപരിവര്‍ത്തനത്തിനെതിരായ ഈ ബില്ലിനെ സ്വാഗതം ചെയ്ത് കുഞ്ഞോല്‍ രംഗത്തെത്തി. ബില്ലിനെക്കുറിച്ച് പത്രമാധ്യമങ്ങളിലുള്‍െപ്പടെ വ്യാപകമായ പ്രചാരണവും നടത്തി. വിഎച്ച്പിയുടെ വേദിയില്‍ മതസ്വാതന്ത്ര്യ ബില്ലിനെക്കുറിച്ച് പ്രഭാഷണം നടത്തുകയും ചെയ്തു. അടുത്ത ദിവസം എറണാകുളം ഹിന്ദി പ്രചാരസഭയില്‍ നടന്ന ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ അദ്ധ്യക്ഷത വഹിച്ചതും കുഞ്ഞോലായിരുന്നു.
1982-ലെ വിശാലഹിന്ദു സമ്മേളനത്തോടെയാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായുള്ള കുഞ്ഞോലിന്റെ ബന്ധം സുദൃഢമാകുന്നത്.
67ല്‍ കുന്നത്ത്‌നാട് നിന്ന് നിയമസഭയിലേക്ക് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായും ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ ആദി ഭാരതീയ ജനതാ പരിഷത്ത് സ്ഥാനാര്‍ത്ഥിയായും മല്‍സരിച്ചിട്ടുണ്ട് കുഞ്ഞോല്‍. എല്ലാ കാര്യങ്ങളിലും വേറിട്ട് ചിന്തിക്കുന്ന കുഞ്ഞോലിന്റെ രീതി മക്കളുടെ പേരിലും കാണാം. അംബേദ്കര്‍, ഗോള്‍ഡാമേയര്‍, ദേവന്‍ കിങ്, സായിലക്ഷ്മി, അമൃതാനന്ദമയി, ദേവദാസ് എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍.
മൂഴിക്കല്‍ പങ്കജാക്ഷി
മലയാളിയായ മൂഴിക്കല്‍പങ്കജാക്ഷിയുടെ ജീവിതവും മാതൃകാപരമാണ്. അഞ്ച്‌നൂറ്റാണ്ടിനപ്പുറം പഴക്കമുള്ള കേരളത്തിന്റെ പരമ്പരാഗത കലയായ നോക്കുവിദ്യ പാവകളി സംരക്ഷിക്കുന്നതിന് നിര്‍ണ്ണായക പങ്കുവഹിച്ച കലാകാരിയാണ്. മൂക്കിനും ചുണ്ടിനും ഇടയിലുള്ള ഇത്തിരിയിടത്ത് ഉറപ്പിച്ചു നിര്‍ത്തിയ തണ്ട് എന്ന് വിളിയ്ക്കുന്ന നീളമുള്ള വടിയില്‍ ആടുന്ന തരത്തിലാണ് നോക്കുവിദ്യ പാവകളി. മഹാഭാരതത്തില്‍ നിന്നും രാമായണത്തില്‍ നിന്നുമാണ് കഥകള്‍ തിരഞ്ഞെടുക്കുന്നത്.
മച്ചിങ്ങ ഈര്‍ക്കിലില്‍ കുത്തി നിര്‍ത്തി മുഖത്തു വച്ചായിരുന്നു പങ്കജാക്ഷിയമ്മയുടെ ബാല്യകാലത്തെ പരിശീലനം. വേലപ്പണിക്കര്‍ എന്ന വിഭാഗത്തിന്റെ പാരമ്പര്യ കലാരൂപമാണ് നോക്കുവിദ്യ പാവകളി.
ആയുര്‍വ്വേദവും വൈദ്യവുമെല്ലാം വശമായിരുന്നു പങ്കജാക്ഷിക്ക്. ഫോക്ക്‌ലോര്‍ അക്കാദമിയുടെ അവാര്‍ഡും ഫെല്ലോഷിപ്പും പങ്കജാക്ഷിയെ തേടി എത്തിയിട്ടുണ്ട്. പല വിദേശ രാജ്യങ്ങളിലും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട് ഈ കലാകാരി.
ജഗദീഷ് ലാല്‍ അഹൂജ
പെഷവാറില്‍ ജനിച്ച ജഗദീഷ് ലാല്‍ അഹൂജ വിഭജനാനന്തരം ഇന്ത്യയിലെത്തി, കുടുംബം നോക്കാന്‍ ബാല്യം മുതല്‍ അധ്വാനിച്ചു. 1980 മുതല്‍ രോഗികള്‍ക്ക് സൗജന്യമായി ആഹാരം നല്‍കുന്നു. ആയിരങ്ങള്‍ളുടെ വിശപ്പ് മാറ്റാന്‍ കോടികള്‍ വിലമതിക്കുന്ന സ്വന്തം സ്വത്ത് വിറ്റ് ദിവസവും അന്നം നല്‍കുന്ന പഞ്ചാബികളുടെ സ്വന്തം ലംഗാര്‍ ബാബ. 84 വയസ്സുകാരനായ ജഗദീഷ് ലാല്‍ ശരീരം കാര്‍ന്ന് തിന്നുന്ന കാന്‍സര്‍ രോഗത്തോട് മല്ലിട്ട് കഴിഞ്ഞ് മൂന്ന് പതിറ്റാണ്ടുകളായി ദിവസവും ആയിരത്തിലധികം രോഗികള്‍ക്ക് ഭക്ഷണം എത്തിക്കുന്നു.
ചാച്ചാ ഷെരീഫ്
മനുഷ്യത്വത്തിന്റെ പുത്തന്‍ നിര്‍വ്വചനമാണ് ചാച്ചാ ഷെരീഫ് എന്ന ഉത്തര്‍പ്രദേശുകാരന്‍ മുഹമ്മദ് ഷെരീഫിന്റെ ജീവിതം. ആരും ഏറ്റെടുക്കാനില്ലത്ത അജ്ഞാത മൃതദേഹങ്ങള്‍ക്ക് അന്ത്യവിശ്രമമൊരുക്കുന്ന ചാച്ചാ ഷെരീഫ് അവരുടെ അന്ത്യകര്‍മ്മങ്ങളും ചെയ്തു തീര്‍ക്കുന്നു. സൈക്കിള്‍ മെക്കാനിക്ക് ജോലിചെയ്യുന്ന മുഹമ്മദ് ഷെരീഫ് കഴിഞ്ഞ 25 വര്‍ഷങ്ങള്‍ക്കകം 25000 ത്തിലധികം മൃതദേഹങ്ങള്‍ക്കാണ് അന്ത്യവിശ്രമം ഒരുക്കിയത്.
ജാവേദ് അഹമ്മദ് ടക്
കാശ്മീരിലെ ഭീകരരുടെ വെടിയുണ്ടകള്‍ അതിജീവിച്ച സമൂഹ്യപ്രവര്‍ത്തകന്‍ ജാവേദ് അഹമ്മദ് ടക്. 1997-ല്‍ തീവ്രവാദികളുടെ വെടിയേറ്റ് നട്ടെല്ലിനു പരിക്കേറ്റ ജാവേദിന്റെ ജീവിതം അന്നുമുതല്‍ വീല്‍ ചെയറില്‍ ആണ്. തീവ്രവാദത്തിനെതിരെ ജാവേദ് പോരാടിയത് ദിവ്യാംഗരായ കുട്ടികളുടെ പരിരക്ഷണം ഏറ്റെടുത്താണ്. കാശ്മീരിലെ പുല്‍വാമ, അനന്തനാഗ് ജില്ലകളിലായി 40 ലധികം കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്കായുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് ജാവേദ് അഹമ്മദ്.
തുളസി ഗൗഡ
കര്‍ണ്ണാടകയിലെ വനവാസി ഗോത്ര മേഖലയിലെ തുളസി ഗൗഡ അറിയപെടുന്നത് വനവിജ്ഞാനകോശം എന്നാണ്. വന അറിവുകളുടെ കലവറയായ എഴുപത്തിരണ്ടുകാരി തുളസി ഗൗഡ കഴിഞ്ഞ ആറുപതിറ്റാണ്ടുകള്‍ക്കുള്ളില്‍ നട്ടുവളര്‍ത്തിയത് പതിനായിരക്കണക്കിനു മരങ്ങളാണ്. പുതിയ തലമുറയിലെ കുട്ടികള്‍ക്ക് വന അറിവുകള്‍ പകര്‍ന്നുകൊടുക്കുന്ന തിരക്കിലാണ് തുളസി ഗൗഡ.
സത്യനാരായണ്‍ മുണ്ടയൂര്‍
അരുണാചലിന്റെ അങ്കിള്‍ മൂസ സത്യനാരായണ്‍ മുണ്ടയൂര്‍ മലയാളിയാണെന്നറിഞ്ഞപ്പോള്‍ കേരളം ഒന്നമ്പരന്നു. തൃശൂര്‍ ജില്ലയിലെ ആറങ്ങോടുകര മുണ്ടയൂര്‍ മനയിലെ സത്യനാരായണന്‍ വിദ്യാഭ്യാസത്തിനുശേഷം മുംബൈ മഹാനഗരത്തില്‍ ലഭിച്ച ജോലി ഉപേക്ഷിച്ച് സ്വാമി വിവേകാനന്ദ ദര്‍ശനം ഉള്‍ക്കൊണ്ട് കഴിഞ്ഞ നാലുദശാബ്ദ കാലമായി അരുണാചല്‍ പ്രദേശിലെ ഗ്രാമീണ മേഖലയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. വിദ്യാഭ്യാസ പ്രവര്‍ത്തനവും ഗ്രാമീണ മേഖലയില്‍ വായനശാലകള്‍ ആരംഭിച്ചതുമാണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
അബ്ദുല്‍ ജബ്ബാര്‍
ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ ഇരകള്‍ക്കായി പോരാടുന്ന അബ്ദുല്‍ ജബ്ബാര്‍, ഏഴാം വയസില്‍ തോട്ടിപ്പണിയെടുക്കേണ്ടിവന്ന ‘ശുചിത്വത്തിന്റെ സന്ദേശവാഹക’ ഉഷ ചൗമര്‍, വരണ്ട മണ്ണിനെ പച്ചപ്പണിയിച്ച സൂപ്പര്‍ ഗ്രാമത്തലവന്‍ പൊപട് റാവു പവാര്‍, സുന്ദര്‍ബനിലെ ഉള്‍ഗ്രാമങ്ങളില്‍ കാതങ്ങള്‍ താണ്ടി ചികിത്സയെത്തിക്കുന്ന അരുണോദയ് മൊണ്ഡല്‍, ജൈവകൃഷിയുടെ പ്രചാരകരായ രാധാമോഹനും സബര്‍മതിയും, അസമിലെ ആനകളുടെ കാവലാള്‍ കുശാല്‍ കോണ്‍വാര്‍ സര്‍മ, മേഘാലയയിലെ തനത് മഞ്ഞള്‍ ഇനങ്ങള്‍ സംരക്ഷിക്കാന്‍ അഹോരാത്രം പ്രയത്‌നിക്കുന്ന ട്രിനിറ്റി സയോ, ഗ്രാമീണരായ നിര്‍ധന കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികില്‍സ നല്‍കുന്ന രവി കണ്ണന്‍, ശരീരം തളര്‍ന്നവരുടെ പുനരധിവാസത്തിന് സ്വന്തം ശരീരത്തോടും സമൂഹത്തോടും പേരാടുന്ന എസ്.രാമകൃഷ്ണന്‍. സാമൂഹിക വനവല്‍ക്കരണം ജീവിതവ്രതമാക്കിയ സുന്ദരം വര്‍മ്മ, മതമൈത്രിയുടെ നാടോടി ഗായകന്‍ മുന്ന മാസ്റ്റര്‍, ഹിമാലയന്‍ മലയോര ഗ്രാമങ്ങളുടെ ചികിത്സകന്‍ യോഗി എരോണ്‍, തനത് വിത്തിനങ്ങളെ കുത്തകകള്‍ക്ക് നല്‍കാതെ കാക്കുന്ന റാഹിഭായ് സോമ പോപെറെ, രാജസ്ഥാനിലെ പച്ചപ്പിനെ കാക്കുന്ന, പക്ഷിമൃഗാദികള്‍ക്ക് നിത്യേന ഭക്ഷണം നല്‍കുന്ന ഹിമ്മത എന്നിവര്‍ ഈ പട്ടികയിലുണ്ട്. ഹോര്‍ത്തൂസ് മലബാറിക്കസ് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത മഹാനായ ശാസ്ത്രഞ്ജനാണ് കോഴിക്കോട്ട്കാരനായ ഡോ. മണിലാല്‍.
ഹരകേള ഹജബ്ബ
കര്‍ണാടകക്കാരനായ ഹരകേള ഹജബ്ബ വെറുമൊരു പഴം വില്പനക്കാരനല്ല. ഓറഞ്ച് വില്‍പ്പനയിലൂടെ കിട്ടുന്ന പണം പാവപ്പെട്ട കുട്ടികളുടെ പഠനത്തിനായി വിനിയോഗിക്കുകയാണ് ഹജബ്ബ.
ദക്ഷിണ കന്നഡയിലെ മംഗളൂരുവിനു സമീപമുള്ള ന്യൂപഡുപ്പു സ്വദേശിയാണ് ഹജബ്ബ. വിദ്യാഭ്യാസമില്ലാത്തതിന്റെ കുറവ് സ്വന്തം ജീവിതം കൊണ്ട് അനുഭവിച്ചപ്പോഴാണ് വേറിട്ട ചിന്തയിലേക്ക് അദ്ദേഹം എത്തുന്നത്. തന്റെ നാട്ടില്‍ അക്ഷരാഭ്യാസമില്ലാത്ത കുഞ്ഞുങ്ങള്‍ക്ക് തന്റെ ഗതി വരരുതെന്ന തീരുമാനത്തില്‍ 1999 ല്‍ അദ്ദേഹം ഒരു സ്‌കൂള്‍ ആരംഭിച്ചു. ഓറഞ്ച് വില്‍പ്പനയില്‍ നിന്നുള്ള വരുമാനം കൊണ്ടായിരുന്നു സ്‌കൂള്‍ തുടങ്ങിയത്.
പതിയെ ഹജബ്ബയുടെ ലക്ഷ്യം ജനങ്ങളിലേക്ക് എത്തി. അദ്ദേഹത്തിന്റെ സ്‌കൂളില്‍ കുട്ടികളുടെ എണ്ണം കൂടി. സര്‍ക്കാര്‍ സഹായമായി ഭൂമി വിട്ടു നല്‍കി. അങ്ങനെ ഹജബ്ബയുടെ സ്വപ്‌നം രാജ്യം മുഴുവന്‍ ശ്രദ്ധനേടി. ഇന്ന് സ്‌കൂള്‍ പ്രീ യൂണിവേഴ്‌സിറ്റി സ്‌കൂളായി ഉയര്‍ത്താനുള്ള ശ്രമത്തിലാണ് ഇദ്ദേഹം. ഹജബ്ബയുടെ ജീവചരിത്രം മംഗളൂരു സര്‍വകലാശാലയുടെ ബിരുദാനന്തര ബിരുദ കോഴ്‌സിന്റെ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇവരില്‍ ഓരോ ജീവിതവും മാതൃകയാണ്. സമൂഹം പുറംതള്ളുന്നവര്‍ക്ക് വേണ്ടി, ആരും പരിഗണിക്കാതെ തെരുവില്‍ കഴിയുന്നവര്‍ക്കായി, ശബ്ദമില്ലാത്തവര്‍ക്കായി, പ്രകൃതിക്കായി, നാടിനായി, സമൂഹത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ആയിരങ്ങളുടെ പ്രതിനിധികളാണ് പുരസ്‌കാരത്തിനര്‍ഹരായവര്‍. നമുക്ക് ചുറ്റുമുണ്ട് ഇത്തരം ജീവിതങ്ങള്‍. അവരെ നമുക്ക് മാതൃകയാക്കാം.