രണ്ടായിരത്തിപത്തൊന്‍പതിലെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ബിജെപി – ശിവസേന സഖ്യം അവരുടെ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ മുഖ്യമായി പറഞ്ഞിരുന്നത് വിനായക ദാമോദര്‍ സവര്‍ക്കര്‍ക്ക് രാഷ്ട്രത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്‌നം നല്‍കുന്നതിന് ശുപാര്‍ശ ചെയ്യുമെന്നായിരുന്നു. ഗാന്ധിവധത്തിലെ ഗൂഢാലോചനയില്‍ പങ്കെടുത്തു എന്ന ആരോപണത്തില്‍ സവര്‍ക്കര്‍ വിചാരണ നേരിട്ടിരുന്നെങ്കിലും അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കി. എങ്കിലും ഗൂഢാലോചനയില്‍ ആരോപണവിധേയനായതുകൊണ്ട് അദ്ദേഹത്തിനു ഭാരതരത്‌നം നല്‍കുന്നത് ശരിയല്ലെന്നുള്ള പ്രചാരണം മറ്റു കക്ഷികള്‍ നടത്തുമെന്നായിരുന്നു ഞാന്‍ ധരിച്ചത്. എന്നാല്‍ കോണ്‍ഗ്രസും എന്‍.സി.പിയും അപ്രകാരം ചെയ്തില്ലെന്നു മാത്രമല്ല, സവര്‍ക്കറുടെ ഛായാചിത്രം പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ അനാച്ഛാദനം ചെയ്തത് പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാഗാന്ധി ആയിരുന്നെന്ന അവകാശവാദവും മുഴക്കിയപ്പോള്‍ ഇത്രയ്ക്ക് വിവാദ പുരുഷനായ സവര്‍ക്കറെ പ്രകീര്‍ത്തിക്കുന്നതില്‍ രണ്ടു പക്ഷക്കാരും തമ്മില്‍ മത്സരിച്ചുകൊണ്ടിരിക്കുന്നത് എന്തെന്നറിയാന്‍ എനിക്കും ആകാംക്ഷ ഉണ്ടായി. അടുത്തകാലത്ത്, ഇംഗ്ലീഷ് സാഹിത്യത്തില്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ് ഇന്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് നേടിയ ഡോ.വിക്രം സമ്പത്ത് രചിച്ച ‘സവര്‍ക്കര്‍ എക്കോസ് ഫ്രം എ ഫൊര്‍ഗോട്ടണ്‍ പാസ്റ്റ്’ എന്ന ജീവചരിത്രം എനിക്കു വായിക്കാന്‍ സാധിച്ചു. ഒരു ദശാബ്ദകാലത്തിനു മുകളില്‍ സവര്‍ക്കര്‍ ആന്‍ഡമാനിലെ പോര്‍ട്ട്‌ബ്ലെയറിലുള്ള സെല്ലുലാര്‍ ജയിലിലെ ഒരു ചെറിയ സെല്ലില്‍ നരകയാതന അനുഭവിച്ചു കിടന്ന ചരിത്രം അതില്‍ വര്‍ണ്ണിക്കുന്നുണ്ട്. ഈ ഗ്രന്ഥം വായിച്ചപ്പോള്‍, ഏകദേശം ഇരുപത്തിരണ്ട് വര്‍ഷം മുന്‍പ് ഞാനും ഭാര്യയും സെല്ലുലാര്‍ ജയില്‍ സന്ദര്‍ശിച്ചത് എന്റെ ഓര്‍മയില്‍ വന്നു. സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ ലഭിക്കുന്നതിന് അന്ന് ഞാനെഴുതിയ ഡയറിക്കുറിപ്പ് വീണ്ടും വായിച്ചു.
ഞങ്ങള്‍ ആന്‍ഡമാന്‍ ദ്വീപു കാണുന്നതിന് ദല്‍ഹിയില്‍ നിന്നും കല്‍ക്കട്ട വഴി പോര്‍ട്ട്‌ബ്ലെയര്‍ വിമാനത്താവളത്തില്‍ എത്തിയത് 1997 ഒക്‌ടോബര്‍ ഇരുപത്തിയേഴിനായിരുന്നു. ഞങ്ങളോടൊപ്പം സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വൈസ് ചെയര്‍മാന്‍ എ.വി. ഹരിദാസും പത്‌നിയും ഉണ്ടായിരുന്നു. വിമാനത്താവളത്തില്‍ പോര്‍ട്ട് ബ്ലെയറിലെ മാര്‍ത്തോമ്മ സഭ വക വികാരി റവ.ജോര്‍ജ് വര്‍ഗീസ് ഞങ്ങളെ സ്വീകരിക്കാന്‍ വന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇടവകയുടെ വകയായി ഒക്‌ടോബര്‍ 29ന് എനിക്കും ഭാര്യയ്ക്കുമൊരു സ്വീകരണം അദ്ദേഹം നല്‍കി. അന്ന് ഞങ്ങളുടെ മുപ്പത്തിയേഴാം വിവാഹ വാര്‍ഷികവുമായിരുന്നു. ഇടവകക്കാര്‍ ഞങ്ങള്‍ക്ക് വിവാഹവാര്‍ഷിക ആശംസകളും നേര്‍ന്നു. 29നു ഞങ്ങള്‍ സെല്ലുലാര്‍ ജയില്‍ സന്ദര്‍ശിക്കുകയും രാത്രിയില്‍ ലൈറ്റ് ആന്റ് സൗണ്ട്‌സ് എന്ന പരിപാടി വീക്ഷിക്കുകയും ചെയ്തു. ഞങ്ങള്‍ സംസ്ഥാന അതിഥികളായിരുന്നതുകൊണ്ട് രാജ് നിവാസില്‍ ആയിരുന്നു ഞങ്ങളുടെ താമസം ക്രമീകരിച്ചിരുന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ആന്‍ഡമാനിലെ മറ്റു പ്രധാനപ്പെട്ട ദ്വീപുകള്‍ കൂടി കാണാന്‍ സൗകര്യം ലഭിച്ചു. എങ്കിലും കൂടുതല്‍ സമയം ഞങ്ങള്‍ ചെലവഴിച്ചത് ചരിത്രം ഉറങ്ങുന്ന സെല്ലുലാര്‍ ജയിലിലായിരുന്നു.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഒരു കാലത്ത് ആദിവാസികള്‍ നഗ്നരായിട്ടാണ് താമസിച്ചിരുന്നത്. 1788-ല്‍ ഈ ദ്വീപുകളെപ്പറ്റി പഠനം നടത്തുന്നതിന് ഈസ്റ്റ് ഇന്ത്യാ കമ്പനി ക്യാപ്റ്റന്‍ ആര്‍ച്ച് ബോള്‍ഡ് ബ്ലെയര്‍ എന്ന സമുദ്രപഠന വിദഗ്ദ്ധനെ നിയോഗിച്ചു. കമ്പനിയുടെ ഇന്ത്യയിലെ ഭരണകാലത്ത് നാടുകടത്തല്‍ ശിക്ഷയ്ക്ക് വിധേയരായ കുറ്റവാളികളെ ഈസ്റ്റ് ഇന്ത്യാ കമ്പനി പാര്‍പ്പിച്ചിരുന്നത് ഈ ദ്വീപുകളിലായിരുന്നു. ഇന്ത്യന്‍ വന്‍കരയിലേക്ക് ഒരിക്കലും മടങ്ങിയെത്താനാകാത്ത ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ദ്വീപുകളിലെ കൊടുംകാടുകളിലെത്തിയ കുറ്റവാളികളെക്കൊണ്ട് മരങ്ങള്‍ വെട്ടിമുറിപ്പിച്ച് തടിവ്യാപാരത്തിലൂടെ കമ്പനി നല്ല സാമ്പത്തിക നേട്ടവും കൈവരിച്ചു.
ഒന്നാം സ്വാതന്ത്ര്യസമരമെന്നു പില്‍ക്കാലത്ത് ഇന്ത്യക്കാര്‍ വിശേഷിപ്പിച്ച സമരത്തിന് ശിപായി ലഹള എന്ന പേരാണ് ബ്രിട്ടീഷുകാര്‍ നല്‍കിയത്. സമരത്തെ അടിച്ചമര്‍ത്തി ബ്രിട്ടീഷുകാര്‍ വിജയിച്ചപ്പോള്‍ അറസ്റ്റു ചെയ്ത സമരക്കാരില്‍ ധാരാളമാളുകളെ ആന്‍ഡമാനിലേക്കു നാടുകടത്തി. ഈ ദ്വീപുകളെ തടവറകളായി മാറ്റി.
അവിടെ ഒരു കൂറ്റന്‍ സെല്ലുലാര്‍ ജയില്‍ പടുത്തുയര്‍ത്തുന്നതിന് ബ്രിട്ടീഷ് ഭരണകൂടം തീരുമാനിച്ചതിന് പിന്നിലൊരു സംഭവമുണ്ട്. നാടുകടത്തുന്ന കുറ്റവാളികളെ പായ്ക്കപ്പലുകളില്‍ ദ്വീപിലെത്തിക്കുകയായിരുന്നു പതിവ്. നാടുകടത്തപ്പെട്ടവരില്‍ ഷേര്‍ അലി എന്നൊരു പെഷ്‌വാര്‍ സ്വദേശി ഒരു ക്രൂരകൃത്യം ചെയ്തു. ജനസമ്മതനും സഞ്ചാരപ്രിയനുമായിരുന്ന ലോര്‍ഡ് മേയോ എന്ന വൈസ്രോയി ആന്‍ഡമാന്‍ സന്ദര്‍ശിച്ചപ്പോള്‍ ഷേര്‍ അലി വൈസ്രോയിയെ ഒരു കൊടുവാള്‍ കൊണ്ട് വെട്ടി കടലില്‍ തള്ളി. ഈ സംഭവത്തിന് ശേഷമാണ് ബ്രിട്ടീഷ് ഗവണ്‍മെന്റ് ആന്‍ഡമാനില്‍ സെല്ലുലാര്‍ ജയില്‍ എന്ന പടുകൂറ്റന്‍ കാരാഗൃഹ അറകളുടെ സമുച്ചയം നാലുനിലകളില്‍ എട്ടു കോണുകളോടു കൂടിയ നിരീക്ഷണഗോപുരം ഉള്‍പ്പെടെ പണി തീര്‍ത്തത്. ഓരോ എടുപ്പുകളുടെയും അവസാനഭാഗം തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്ന വന്‍മതിലുകള്‍ മൂന്നു നില ഉയരത്തില്‍ പണിതവയാണ്. ഏഴു പാര്‍ശ്വഭാഗങ്ങളിലായി, മൂന്നു നിലകളില്‍ അറുന്നൂറ്റി തൊണ്ണൂറ്റിയെട്ടു സെല്ലുകള്‍, ഒരേ സമയം മൂന്നുപേരെ തൂക്കിലിടാന്‍ ശേഷിയുള്ള കഴുമരങ്ങള്‍, വിക്‌ടോറിയന്‍ കൊട്ടാരത്തെ ഓര്‍മ്മിപ്പിക്കുന്ന പ്രകാശഗോപുരം, നിരീക്ഷണ ഗോപുരത്തിന്റെ വശങ്ങളിലേക്കു നീളുന്ന ഏഴ് എടുപ്പുകളുടെ അവസാന അറ്റം വരെ നീളുന്ന നെടുങ്കന്‍ ഇടനാഴികള്‍, ഓരോ സെല്ലിനും പതിമൂന്നര അടി നീളവും ഏഴടി വീതിയും പതിനൊന്ന് അടി പൊക്കവും പത്തടി പൊക്കത്തില്‍ ഒരു ചെറിയ വെന്റിലേറ്ററും – ഇതായിരുന്നു ജയിലിന്റെ നിര്‍മാണരീതി. കരിങ്കല്‍ ഭിത്തികളുടെ ഉള്ളില്‍ സമുദ്രത്തിന്റെ മുഴക്കം മാത്രം കേള്‍ക്കാന്‍ തടവുകാര്‍ക്കു കഴിയും. തൊട്ടടുത്ത സെല്ലില്‍ താമസിക്കുന്നതാരാണെന്നു പോലും അവര്‍ക്കറിയാന്‍ സാധിക്കില്ല. കാടിനും കടലിനും ഇടയില്‍ മനുഷ്യനെ തളച്ചിട്ടു ദണ്ഡിപ്പിക്കാന്‍ രൂപം കൊടുത്ത ഒരു ചെകുത്താന്‍ കോട്ടയാണ് സെല്ലുലാര്‍ ജയില്‍. ജയില്‍പ്പുള്ളികളുടെ കാലും കഴുത്തും തമ്മില്‍ ചങ്ങലകൊണ്ട് ബന്ധിപ്പിച്ച് അതിന്റെ ഒരു കണ്ണിയില്‍ ജയില്‍ മോചിതനാകുന്ന ദിവസം കുറിച്ച് തകിടുമുണ്ടായിരുന്നു. ചാക്കു തുണികൊണ്ടുള്ള ഒരു നിക്കറും, പുതക്കാന്‍ ചാക്കുകൊണ്ടുള്ള പുതപ്പും, ചിരട്ടയില്‍ ഒരു കൈ പിടിപ്പിച്ച പോണിയും മലമൂത്ര വിസര്‍ജനത്തിനായി ഒരു കുടവും ഇത്രയും സാമഗ്രികള്‍ ഓരോ തടവുകാരനും നല്‍കിയിരുന്നു. അവിടെ നടത്തിയ ശിക്ഷാ രീതികള്‍ വര്‍ണ്ണിക്കുന്നത് വായനക്കാര്‍ക്ക് കൂടുതല്‍ പ്രയാസമുണ്ടാക്കും. അപരിഷ്‌കൃതനും ക്രൂരനുമായിരുന്ന ഐറിഷുകാരന്‍ ഡേവിഡ് ബാറിയായിരുന്നു ചീഫ് വാര്‍ഡന്‍. സെല്ലുലാര്‍ ജയിലില്‍ എത്തുന്ന ഓരോ പ്രതിയും ആദ്യത്തെ ആറുമാസം തടവറയില്‍ ഏകാന്ത തടവുകാരനായി കിടക്കണം. ചിലപ്പോള്‍ പകല്‍സമയത്ത് യന്ത്രച്ചക്കിന്റെ അറ്റത്ത് കാളകളെപ്പോലെ കഴുത്തില്‍ നുകം വച്ചു കെട്ടി ഇരുമ്പുകൊണ്ടുള്ള ചക്ക് കറക്കണം. ഒരു ദിവസം പത്തു പൗണ്ട് എണ്ണയാണ് ചക്കില്‍ നിന്നും ഒരാള്‍ ഊറ്റിയെടുക്കേണ്ടത്. ഇരുമ്പു ചക്കിലെ നെഞ്ചു പിളര്‍ക്കുന്ന ഈ പണിയെക്കുറിച്ച് ചില തടവുകാരുടെ അനുഭവങ്ങള്‍ ഞാനൊരു പുസ്തകത്തില്‍ വായിച്ചിട്ടുണ്ട്. ആ ഗ്രന്ഥം എഴുതിയത് കേരള സ്റ്റേറ്റ് പോലീസ് ഫോറന്‍സിക് ലബോറട്ടറിയുടെ മുന്‍ ഡയറക്ടര്‍ ഡോ. മുരളി കൃഷ്ണയായിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാലാപാനി എന്ന സിനിമയില്‍ ഡേവിഡ് ബാരി നിരന്തരമായി നടത്തിയ മൃഗീയവും ക്രൂരവുമായ തടവു ശിക്ഷാരീതികള്‍ കണ്ടിട്ടുള്ളവര്‍ക്ക് അദ്ദേഹത്തെപ്പറ്റി മനസ്സിലാക്കാന്‍ സാധിക്കും.
2019 നവംബര്‍ പതിനാറിന് ഇന്ത്യയുടെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഡോ. വിക്രം സമ്പത്തിന്റെ ഗ്രന്ഥം പ്രകാശനം ചെയ്തപ്പോള്‍ സവര്‍ക്കറെപ്പറ്റി നടത്തിയ പരാമര്‍ശങ്ങള്‍ പത്രത്തില്‍ വന്നത് ഇപ്രകാരമായിരുന്നു.
സവര്‍ക്കറുടെ പല മുഖങ്ങളെപ്പറ്റിയും നാം അറിഞ്ഞിട്ടില്ല. അയിത്തത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തിയത് അദ്ദേഹമായിരുന്നു. രത്‌നഗിരിയില്‍ പവന്‍ മന്ദിര്‍ നിര്‍മ്മിച്ച് മുഴുവന്‍ ഹിന്ദുക്കള്‍ക്കും അവിടെ പ്രവേശനം നല്‍കി. ജാതിരഹിത ഇന്ത്യ ആദ്യം വിഭാവനം ചെയ്തതും അദ്ദേഹമായിരുന്നു. 1857ലെ സമരത്തെ ആദ്യ സ്വാതന്ത്ര്യസമരമായി വിശേഷിപ്പിച്ച് ഇന്ത്യയിലെ ജാതിവ്യവസ്ഥക്കെതിരെ ശക്തമായി പ്രതികരിച്ചയാളാണ് അദ്ദേഹം. എല്ലാവര്‍ക്കും വേദം അനുഭവവേദ്യമാക്കണമെന്നു പറഞ്ഞ സവര്‍ക്കര്‍ ജാതിവ്യത്യാസം തകര്‍ക്കാന്‍ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കണമെന്നും ആഹ്വാനം ചെയ്തു.
സവര്‍ക്കര്‍ ഈ സെല്ലൂലാര്‍ തടവറയിലേക്ക് എങ്ങനെയാണ് എത്തിപ്പെട്ടതെന്ന സംഭവത്തിന് ഒരു ഹ്രസ്വമായ വിവരണം ആവശ്യമാണ്. നാസിക്കില്‍ ഒരു ജമീന്ദാറുടെ മകനായി ജനിച്ച അദ്ദേഹം ബാല്യകാലത്തു തന്നെ ശ്രദ്ധിക്കപ്പെട്ട ഒരു കവിയായിരുന്നു. വിദേശവസ്ത്രങ്ങള്‍ കത്തിച്ച കുറ്റത്തിന് അദ്ദേഹം ബോംബെയിലെ ഫര്‍ഗൂസന്‍ കോളേജില്‍ നിന്നും പുറത്താക്കപ്പെട്ടെങ്കിലും ബാലഗംഗാധര തിലകന്റെ സഹായത്തോടെ നിയമപഠനത്തിന് ലണ്ടനിലെത്തി. അവിടെ ഇന്ത്യാ ഹൗസില്‍ താമസിച്ച് അനേകം ലഘുലേഖകള്‍ രചിച്ചു. വിപ്ലവകാരികള്‍ക്ക് ആയുധങ്ങള്‍ നിര്‍മിക്കാനുള്ള വിദ്യകളും അദ്ദേഹമവര്‍ക്ക് നല്‍കി. പില്‍ക്കാലത്ത് സവര്‍ക്കര്‍ രചിച്ച ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ഒന്നാം ഭാഗം ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധിച്ചു. പക്ഷെ അദ്ദേഹം തന്റെ രചന രഹസ്യമായി ഹോളണ്ടിലേക്കയച്ച് അച്ചടിപ്പിച്ചു. ആയിരക്കണക്കിന് പ്രതികള്‍ ഇന്ത്യയിലെത്തിച്ചു. ഇതിനിടയ്ക്ക് സവര്‍ക്കറുടെ കുടുംബത്തിനു നേരെയും ബ്രിട്ടീഷ് സര്‍ക്കാര്‍ പല പീഡനങ്ങളും നടത്തി. പീഡനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഒരു ജില്ലാ കളക്ടറായിരുന്ന ജാക്‌സനെ സവര്‍ക്കറുടെ സഹപ്രവര്‍ത്തകന്‍ വെടിവെച്ചു കൊന്നു. അതിനെതിരെ ലണ്ടനില്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ പ്രസംഗിക്കാന്‍ ചെന്ന ലോര്‍ഡ് കര്‍സന്‍ പ്രഭുവിനെ മദന്‍ലാല്‍ ഡിന്‍ഗ്രാ എന്ന വിപ്ലവകാരി വെടിവച്ചു വീഴ്ത്തി. ഈ സംഭവത്തോടെ ലണ്ടനിലെ ഇന്ത്യാ ഹൗസ് അടച്ചു പൂട്ടാന്‍ ഗവണ്‍മെന്റ് ഉത്തരവിട്ടു. 1909 ജൂലൈ അഞ്ചിനു ലണ്ടനില്‍ വച്ച് ഇംഗ്ലണ്ടിനെ സേവിക്കുന്ന ഇന്ത്യക്കാരെ മാത്രം വിളിപ്പിച്ച് അവരുടെ മുമ്പാകെ മദന്‍ലാലിന്റെ പ്രവൃത്തിയെ കഠിനമായി അപലപിക്കുന്നു എന്ന പ്രമേയം അവതരിപ്പിച്ചു. ഒരാള്‍ മാത്രം അതിനെതിരായി ശബ്ദമുയര്‍ത്തി. ആ വീരനായകന്‍ വിനായക് ദാമോദര്‍ സവര്‍ക്കറായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് സവര്‍ക്കറിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കുകയും അമ്പതു വര്‍ഷത്തെ തടവുശിക്ഷ വിധിക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യയിലേക്കു അദ്ദേഹത്തെ അയച്ചതിനു ശേഷമായിരുന്നു ഇംഗ്ലീഷ് ന്യായാധിപന്‍ ആ വിധി പ്രസ്താവിച്ചത്. അങ്ങനെയാണ് സവര്‍ക്കര്‍ ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലില്‍ എത്തപ്പെട്ടത്.
സെല്ലുലാര്‍ ജയിലില്‍ എങ്ങനെയാണ് സവര്‍ക്കറെ പീഡിപ്പിച്ചതെന്ന വിവരണം ഇവിടെ വര്‍ണ്ണിക്കുവാന്‍ പ്രയാസമാണെങ്കിലും ഡോ. മുരളികൃഷ്ണ എഴുതിയ ഇംഗ്ലീഷ് ഗ്രന്ഥത്തിലെ ഒരു ചെറിയ ഭാഗം താഴെ ഉദ്ധരിക്കുന്നു.
ചീഫ് വാര്‍ഡന്‍ ബാരിക്ക് സവര്‍ക്കര്‍ എന്ന തടവുകാരന്‍ ഏറ്റവും വലിയ വെല്ലുവിളിയായി. അപരിഷ്‌കൃതനായ ഒരു തടവുകാരനോടെന്നപോലുള്ള പരിഗണനയാണ് ബാരി അദ്ദേഹത്തിനു നല്‍കിയത്. കഠിനശിക്ഷകളിലൂടെ സവര്‍ക്കറുടെ നട്ടെല്ലൊടിക്കുക എന്ന ഉദ്ദേശ്യമായിരുന്നു ബാരിയുടെ മനസ്സില്‍. കാലും കഴുത്തും തമ്മില്‍ ബന്ധിപ്പിച്ച കുറ്റന്‍ ചങ്ങല അണിയിച്ച് ആദ്യത്തെ ആറുമാസം സെല്ലിനകത്തു തന്നെ അദ്ദേഹത്തെ അടച്ചിട്ടു. പിന്നെ കയര്‍ പിരിക്കുന്ന പണി നല്‍കി. രക്തമൊലിക്കുന്ന കൈകളുമായി ലോക പ്രശസ്തനായ വിപ്ലവകാരി തൊണ്ടുതല്ലുന്നതും, കയര്‍പിരിക്കുന്നതും കാണിച്ചുകൊടുക്കാന്‍ എല്ലാ തടവുകാരെയും മാറിമാറി സെല്ലിനു മുന്നില്‍ കൊണ്ടുവന്നിരുന്നു. വീണ്ടും രണ്ടുമാസം കൂടി കഴിഞ്ഞപ്പോള്‍ സവര്‍ക്കര്‍ക്ക് ഇരുമ്പു ചക്കാട്ടുന്ന പണി നല്‍കി. അസ്ഥി മാത്രമായി കഴിഞ്ഞിരുന്ന സവര്‍ക്കര്‍ വണ്ടിക്കാളയെപ്പോലെ ചക്കു വലിച്ചു. തളര്‍ന്ന ശരീരത്തിലെ ഓരോ സന്ധിബന്ധത്തിലും നീരുവന്നു വീര്‍ത്തു. കുടിക്കാന്‍ ഒരു തുള്ളി വെള്ളം പോലും നല്‍കാതെ മൂന്നു മാസത്തോളം ബാരി സവര്‍ക്കറെ ഇരുമ്പു ചക്കില്‍ തളച്ചിട്ടു. അതോടെ സവര്‍ക്കര്‍ ക്ഷയരോഗിയായി. എഴുന്നേറ്റു നില്‍ക്കാനാകാത്തവിധം പരിക്ഷീണനായിട്ടും സവര്‍ക്കറുടെ മനസ്സില്‍ നിന്നും വിപ്ലവത്തിന്റെ അഗ്നി കെട്ടടങ്ങിയില്ല. തടവറക്കുള്ളിലും സവര്‍ക്കര്‍ തന്റെ ഒരിക്കലുമവസാനിക്കാത്ത സാഹസിക യുദ്ധത്തിനുള്ള തുടക്കം കുറിച്ചു.
ഞങ്ങള്‍ സെല്ലുലാര്‍ ജയിലില്‍ എത്തിയപ്പോള്‍ സവര്‍ക്കറെ പത്തുവര്‍ഷം തളച്ചിട്ടിരുന്ന സെല്‍ കാണാന്‍ സാധിച്ചു. അതിനുള്ളിലെ ഭിത്തികളില്‍ സവര്‍ക്കര്‍ ചെറിയ കല്ലുകള്‍ ഉപയോഗിച്ചെഴുതിയ കവിതാശകലങ്ങള്‍ മായാതെ കിടപ്പുണ്ടായിരുന്നു. അദ്ദേഹം പ്രതിഭാസമ്പന്നനായ ഒരു കവിയും ഉജ്ജ്വല വാഗ്മിയും ശ്രദ്ധേയനായ ഗ്രന്ഥരചയിതാവുമായിരുന്നു. രാജ്യദ്രോഹ കുറ്റത്തിന് അമ്പതു വര്‍ഷത്തെ കഠിനതടവിനു (നാടുകടത്തല്‍ ഉള്‍പ്പെടെ) വിധിക്കപ്പെട്ട് സെല്ലുലാര്‍ ജയിലില്‍ കിടന്ന പത്തുവര്‍ഷം അദ്ദേഹം അതിനുള്ളില്‍ അനുഭവിച്ച നരകയാതനകള്‍ മൂലം എല്ലും തോലുമായി മാറി. അദ്ദേഹത്തെ മഹാരാഷ്ട്രയിലെ രത്‌നഗിരി ജയിലിലേക്ക് പിന്നീട് മാറ്റി. എ.ബി. വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് സെല്ലുലാര്‍ ജയിലില്‍ സവര്‍ക്കര്‍ കിടന്നിരുന്ന അറയുടെ മുമ്പില്‍ അദ്ദേഹത്തെപ്പറ്റിയുള്ള വിവരങ്ങളും ചില കവിതാ ശകലങ്ങളും ആലേഖനം ചെയ്ത ഒരു ഫലകം പതിപ്പിച്ചു (1966ല്‍ സവര്‍ക്കര്‍ നിര്യാതനായി). വാജ്‌പേയിക്കു ശേഷം അധികാരത്തില്‍ വന്നത് സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടി ആയിരുന്നു. ക്യാബിനറ്റ് മന്ത്രിയായിരുന്ന മണിശങ്കര്‍ അയ്യര്‍ ആ ഫലകം നീക്കം ചെയ്യുകയും സവര്‍ക്കറെ അവഹേളിക്കുന്ന പ്രസ്താവനകള്‍ നടത്തുകയും ചെയ്തു. പക്ഷേ 2014ല്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലെത്തി. ഒട്ടും താമസിയാതെ തന്നെ ആ ഫലകം അവിടെ പുനഃസ്ഥാപിച്ചു. ഇനി ആരും അത് മാറ്റുകയില്ലെന്നും വിശ്വസിക്കുന്നു.
സവര്‍ക്കറെപ്പറ്റി നടത്തിയ വിമര്‍ശനങ്ങളില്‍ പ്രധാനമായും ഉന്നയിക്കപ്പെട്ട മൂന്നു കാര്യങ്ങള്‍. 1. അദ്ദേഹം ഗാന്ധി വധക്കേസിലെ ഗുഢാലോചനയില്‍പെട്ടു. 2. അദ്ദേഹം ഒരു കടുത്ത ഹിന്ദുത്വവാദിയായിരുന്നു. 3. അദ്ദേഹം മാപ്പ് എഴുതി കൊടുത്തിട്ടാണ് സെല്ലുലാര്‍ ജയിലില്‍ നിന്നും രത്‌നഗിരി കാരാഗൃഹത്തിലേക്ക് മാറ്റം വാങ്ങിയത്. സവര്‍ക്കറെ വിചാരണ ചെയ്ത നീതിന്യായ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ വിധി പരിഗണിക്കുമ്പോള്‍ ആദ്യത്തെ ആരോപണം വീണ്ടും പറയുന്നത് ധാര്‍മ്മികത്വത്തിന് ചേര്‍ന്നതല്ല. രണ്ടാമത്തെ ആരോപണം സംബന്ധിച്ചു കാണേണ്ട മറ്റൊരു വശമാണ് വിക്രം സമ്പത്ത്തന്റെ ഗ്രന്ഥത്തിലെ ആമുഖത്തില്‍ പറയുന്നത്.
സവര്‍ക്കര്‍ നിരീശ്വരനായ ഒരു യുക്തിവാദിയും ഹിന്ദുസമുദായത്തിലെ ജാതി വ്യവസ്ഥയെ ശക്തമായി എതിര്‍ക്കുകയും, പശു ആരാധന അന്ധവിശ്വാസമാണെന്നു പ്രചരിപ്പിച്ചിക്കുകയും ചെയ്ത വ്യക്തിയുമായിരുന്നു. ഹിന്ദുത്വ എന്ന പദം കൊണ്ട് അദ്ദേഹം അര്‍ത്ഥമാക്കിയത് ഭാരതീയ സംസ്‌കാരത്തിന്റെ ഒരു മറു പേരായിട്ടാണെന്നാണ് ഗ്രന്ഥകാരന്‍ പറയുന്നത്. മൂന്നാമത്തെ ആരോപണത്തിനു വിധേയമായത് സവര്‍ക്കര്‍ നല്‍കിയ അപേക്ഷയാണ്. ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിട്ടുള്ള ഭാഗം വായിച്ചാല്‍ സവര്‍ക്കറോട് ആര്‍ക്കും അനുഭാവമുണ്ടാകാനേ ഇടയുള്ളൂ. തന്റെ യൗവ്വനകാലത്ത് സ്വാതന്ത്ര്യസമര വിപ്ലവപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതിനാണ് രാജ്യദ്രോഹകുറ്റം ചുമത്തി അദ്ദേഹത്തെ അമ്പതു വര്‍ഷത്തെ തടവുശിക്ഷക്കു വിധിച്ചത്. സെല്ലുലാര്‍ ജയിലിലെ ഒരു ഇരുണ്ട സെല്ലില്‍ പത്തു വര്‍ഷമദ്ദേഹമനുഭവിച്ച നരകയാതനകളില്‍ നിന്നും മോചനം ലഭിച്ചില്ലെങ്കില്‍ അവശേഷിക്കുന്ന നാല്‍പ്പതു വര്‍ഷം കൂടി സെല്ലില്‍ കിടന്ന് കൂടുതല്‍ യാതനകള്‍ അനുഭവിച്ചു മരിക്കുന്നതിനേക്കാള്‍ വന്‍കരയിലെ കാരാഗൃഹത്തില്‍ കിടക്കുന്നതാണ് ഭേദമെന്നു അദ്ദേഹത്തിനു തോന്നിയിട്ടുണ്ടായിരിക്കും. അതാവാം അങ്ങനെയൊരു അപേക്ഷ കൊടുത്തത്. അതില്‍ മാപ്പ് എന്ന പദം അദ്ദേഹം ഉപയോഗിച്ചിട്ടില്ല. മേലില്‍ വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയില്ല എന്ന ഉറപ്പു കൊടുക്കുക മാത്രമേ ചെയ്തിട്ടുള്ളു. ആ നിലയ്ക്ക് മൂന്നാമത്തെ ആരോപണം ഉന്നയിക്കുന്നത് മനുഷ്യത്വമില്ലായ്മയായി കരുതുന്നവരും ധാരാളമുണ്ട്.
സ്വാതന്ത്ര്യ സമര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ആയിരമായിരം വിപ്ലവകാരികള്‍ സെല്ലുലാര്‍ ജയില്‍ എന്ന പടുകൂറ്റന്‍ കാരാഗൃഹത്തിന്റെ ഇരുട്ടറകളില്‍ അനുഭവിച്ച കൊടും പീഡനങ്ങളുടെ വേദനകളും രോദനങ്ങളും അവരുടെ ആവര്‍ത്തിച്ചുള്ള നിലവിളികളുടെ അലയൊലികള്‍ ഇപ്പോഴും തങ്ങിനില്‍ക്കുന്നെന്നുള്ള തോന്നലാണ് എനിക്ക് സന്ദര്‍ശനവേളയില്‍ അനുഭവപ്പെട്ടത്.
(കടപ്പാട്: ന്യൂ വിഷന്‍ ഫോര്‍ എ
ചെയിഞ്ചിങ്ങ് വേള്‍ഡ്)