1968ല്‍ മലയാളചലച്ചിത്രഗാന രംഗത്ത് ഒരു അത്ഭുതം നടന്നു. അന്ന് മലയാളത്തില്‍ സിനിമാപാട്ടുകള്‍ക്ക് സംഗീതം നല്‍കാന്‍ പേരെടുത്തു പറയാവുന്ന നാലുപേരേയുള്ളൂ. ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍, കെ.രാഘവന്‍, ബാബുരാജ്. ഈ പ്രഗത്ഭരുടെ പ്രതാപകാലത്താണ് ഒരാള്‍കൂടി രംഗത്തുവരുന്നത്. പാലരുവിക്കരയില്‍ വിടര്‍ന്ന പഞ്ചമിപോലൊരു പൂനിലാവ്. മല്ലികപ്പൂവിന്റെ മധുരഗന്ധമുള്ള നൂറു നൂറു സിനിമാഗാനങ്ങളുടെ സ്രഷ്ടാവ്; പൗര്‍ണ്ണമി ചന്ദ്രിക തൊട്ടുതലോടിയ പ്രതിഭ, മാളിയേക്കല്‍ കൊച്ചുകുഞ്ഞ് അര്‍ജുനന്‍ എന്ന എം.കെ. അര്‍ജുനന്‍. രാഗങ്ങളുടെ വില്ലു കുലച്ച്, ഈണങ്ങളുടെ അമ്പുകൊരുത്ത് സംഗീത വില്ലാളിയായി ഇങ്ങോളം നടന്നെത്താന്‍ അര്‍ജുനന്‍ മാഷ് ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്. പാട്ടിന്റെ പത്മവ്യൂഹം തളച്ചിട്ട കാലം.
അര്‍ദ്ധപട്ടിണിക്കാരനായ ഫോര്‍ട്ടുകൊച്ചി ചിരട്ടപ്പാലം അമരാവതിയിലെ കൊച്ചുകുഞ്ഞിനും പാര്‍വ്വതിക്കും ദൈവം കൊടുത്തത് 14 മക്കളെയാണ്. അതില്‍ ഒടുവിലത്തേതായി 1936 ആഗസ്തില്‍ അര്‍ജുനന്‍ ജനിച്ചു. നല്ലൊരു കോല്‍ക്കളിക്കാരനും മൃദംഗവായനക്കാരനുമായിരുന്നു അച്ഛന്‍. അര്‍ജുനന്‍ ജനിക്കുംമുന്‍പേ ഒന്‍പത് സഹോദരങ്ങള്‍ മാറാവ്യാധിമൂലം മരണമടഞ്ഞിരുന്നു. അര്‍ജുനന് ആറുമാസം പ്രായമായപ്പോഴേയ്ക്കും കൊച്ചുകുഞ്ഞാശാനും മരണമടഞ്ഞു. ഇളയ മക്കള്‍ പ്രഭാകരനെയും അര്‍ജുനനേയും വളര്‍ത്താന്‍ പാര്‍വ്വതിക്കു മുന്നില്‍ വഴിയടഞ്ഞു. രാമന്‍ വൈദ്യനെന്ന നാട്ടുകാരനാണ് പഴനി ജീവകാരുണ്യ ആനന്ദാശ്രമത്തിലേക്ക് വഴിയൊരുക്കിയത്. രണ്ടാം ക്ലാസില്‍ പഠിപ്പുനിര്‍ത്തി അര്‍ജുനന്‍ നാടുവിടുന്നത് അങ്ങനെയാണ്: ഒപ്പം പ്രഭാകരനും. ആശ്രമത്തിലെ നല്ലവരായ അന്തേവാസികളും ആശ്വാസം പകര്‍ന്നു. എങ്കിലും അമ്മയേയും സഹോദരങ്ങളെയും വിട്ടകലേണ്ടിവന്നത് അവരെ വേദനിപ്പിച്ചു. അച്ഛന്റെ കലാപാരമ്പര്യം അവര്‍ക്കു പകര്‍ന്നുകിട്ടിയിരുന്നു. ആശ്രമത്തില്‍ മൂളിപ്പാട്ട് പാടിയത് അന്തേവാസികള്‍ ശ്രദ്ധിച്ചു. അന്നുമുതല്‍ ആശ്രമത്തിലെ ദിവസേനയുള്ള ഭജനയില്‍ രണ്ടുപേരും പാട്ടുകാരായി. അവരുടെ സംഗീതപാടവം മനസ്സിലാക്കിയ സ്വാമികള്‍ അവരെ പഠിപ്പിക്കാനായി അണ്ണാമല സര്‍വ്വകലാശാലയിലെ സംഗീതാധ്യാപകന്‍ കുമാരയ്യ പിള്ളയെ നിയോഗിച്ചു. ഒപ്പം തമിഴ് മീഡിയത്തില്‍ നാലാം ക്ലാസുവരെ പഠിക്കുകയും ചെയ്തു. സംഗീതപഠനം ആറുവര്‍ഷം നീണ്ടു. അപ്പോഴേയ്ക്കും ആശ്രമം പ്രതിസന്ധിയിലായി. അന്തേവാസികളുടെ എണ്ണം കൂടിയതാണ് കാരണം. അന്തേവാസികളെ അവരവരുടെ വീടുകളിലേക്കയച്ചു ആശ്രമം പൂട്ടി. ആശ്രമത്തോട് വിട പറയുന്ന നേരത്ത് ഗുരുനാഥന്‍ അവരെ ഇങ്ങനെ അനുഗ്രഹിച്ചു. നീ ഇന്നല്ലെങ്കില്‍ നാളെ സംഗീതംകൊണ്ടു ജീവിക്കും, ഇവന്‍ മെക്കാനിക്കാവും.
ഗുരുനാഥന്റെ വരപ്രസാദം ഫലിച്ചു. നാട്ടില്‍ തിരിച്ചെത്തിയ അര്‍ജുനന്‍ തന്റെ തട്ടകമായി സംഗീതം തിരഞ്ഞെടുത്തു. കൊച്ചിയിലെ കേരള കോളേജ് ഓഫ് ഫൈനാര്‍ട്‌സില്‍ പ്രൊഫ.രാഘവമേനോന്‍, വിജയന്‍ മാസ്റ്റര്‍ എന്നിവരുടെ കീഴില്‍ സംഗീതം പഠിച്ചു. ഒപ്പം ഇത്തിരി ഹാര്‍മോണിയവും. കൊച്ചിയിലെ ചില ചെറിയ നാടകസമിതികള്‍ അവതരിപ്പിച്ച നാടകങ്ങളില്‍ പിന്നണി പാടാന്‍ അവസരം കിട്ടി. പല പാട്ടുകളും ശ്രദ്ധിക്കപ്പെട്ടു. ”പള്ളിക്കുറ്റം” എന്ന നാടകത്തില്‍ പി.എം. കാസിം രചിച്ച ടതമ്മിലടിച്ച തമ്പുരാക്കള്‍…ഉ എന്ന ഗാനം മരട് ജോസഫിനെക്കൊണ്ടു പാടിക്കുമ്പോള്‍, മലയാള സംഗീതം മറ്റൊരു ചരിത്രസൃഷ്ടിക്ക് തുടക്കംകുറിക്കുകയായിരുന്നു. പ്രസിദ്ധ നാടകസമിതികളുടെ സംഗീതകാരനായി അര്‍ജുനന്‍ സ്വീകരിക്കപ്പെടാന്‍ ഏറെക്കാലം വേണ്ടിവന്നില്ല.
കാളിദാസ കലാകേന്ദ്രത്തില്‍ ഒഴിവ് വരുന്ന സമയങ്ങളില്‍ അദ്ദേഹം കായംകുളം പീപ്പിള്‍സ് തിയറ്റേഴ്‌സിന്റെ നാടകങ്ങള്‍ക്ക് ഈണം നല്‍കാന്‍ സമയം കണ്ടെത്തി. എ.പി. ഗോപാലന്‍-എം.കെ. അര്‍ജുനന്‍ കൂട്ടുകെട്ടില്‍ കുറെ നല്ല ഗാനങ്ങള്‍ പിറവി എടുത്തു. ദേവരാജന് സിനിമയില്‍ ധാരാളം അവസരം കിട്ടിയപ്പോള്‍ കാളിദാസകലാകേന്ദ്രത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം അര്‍ജുനന് ലഭിച്ചു. ശ്രീമൂലനഗരം വിജയന്റെ യമുന നാടകത്തിലെ ഗാനങ്ങള്‍ ഹിറ്റായതിനെ തുടര്‍ന്ന് സമിതിയുടെ പിന്നീടുള്ള നാടകങ്ങള്‍ക്കെല്ലാം അദ്ദേഹം തന്നെ ഈണം നല്‍കി. ഈ സമയത്ത് മറ്റ് സമിതികള്‍ക്ക് വേണ്ടിയും സംഗീതസംവിധായകനായി. ആലപ്പി തിയറ്റേഴ്‌സ്, ചങ്ങനാശ്ശേരി ഗീഥാ, വൈക്കം മാളവിക, എസ്.എല്‍.പുരം സൂര്യസോമ, കോഴിക്കോട് ചിരന്തന, കോട്ടയം നാഷണല്‍ തീറ്റേഴ്‌സ് എന്നീ പ്രശസ്ത സമിതികളോടെപ്പം സഹകരിച്ചു കലാകേന്ദ്രത്തിലെ സ്ഥിരം സംഗീതസംവിധായകനായ അദ്ദേഹം 2003ലാണ് ഔപചരികമായി വേര്‍പിരിയുന്നത്. ഒ.എന്‍.വി, വയലാര്‍, പാപ്പനംകോട് ലക്ഷ്മണന്‍, പി.ജെ.ആന്റണി, ജമാല്‍ കൊച്ചങ്ങാടി, ശ്രീമൂലനഗരം വിജയന്‍, പൂച്ചാക്കല്‍ ഷാഹുല്‍ തുടങ്ങിയ പ്രഗല്‍ഭരുടെ ഗാനങ്ങള്‍ക്ക് മാഷ് സംഗീതം പകര്‍ന്നു. കൊച്ചിന്‍ വര്‍ഗീസ്, സി.ഒ. ആന്റോ, പട്ടണക്കാട് പുരുഷോത്തമന്‍, കല്ലറ ഗോപന്‍, അയിരുര്‍ സദാശിവന്‍, ആല്‍ബര്‍ട്ട് തുടങ്ങിയ ഗായകര്‍ അവ പാടി പ്രശസ്തമാക്കി. മലയാള ഗാനങ്ങളുടെ മലര്‍വല്ലിത്തോപ്പിലെ മനോഹര പുഷ്പങ്ങളായ അനേകം ഗാനങ്ങളെ സമ്പുഷ്ടവും സമ്പന്നവുമാക്കി മാഷ്.
ദശകങ്ങള്‍ നീണ്ട ബന്ധം
1960ല്‍ ജി.ദേവരാജന്‍ മാഷ് എം.കെ.അര്‍ജുനന്‍ എന്ന സംഗീതത്തെ കണ്ടെത്തി. കൊല്ലം കാളിദാസകലാക്ഷേത്രത്തിന്റെ ആദ്യനാടകം ഡോക്ടര്‍ ഒരുങ്ങുന്നു. ഒരു സഹായിയെ വേണമെന്ന ദേവരാജന്റെയും ഒ.മാധവന്റെയും ആവശ്യപ്രകാരം കാര്‍നറ്റ് വാദകന്‍ ടി.ടി. ആന്റണിയാണ് അര്‍ജുനന്റെ പേര് നിര്‍ദ്ദേശിച്ചത്. ”അര്‍ജുനനായാലും ഭീമനായാലും എനിക്കുപറ്റാത്തയാളാണെങ്കില്‍ പറഞ്ഞുവിടും” എന്ന ദേവരാജന്റെ മുന്നറിയിപ്പ്. അര്‍ജുനന്‍ ശരിക്കും വിരണ്ടു. പക്ഷേ കാലങ്ങളിലേക്ക് നീണ്ട ഗുരു-ശിഷ്യബന്ധത്തിലേക്ക് ദേവരാജ സംഗീതം അര്‍ജുനനെ സ്വീകരിക്കുകയായിരുന്നു. ഒരു ദശകം ദേവരാജന്റെ വലംകയ്യായി അര്‍ജുനനുണ്ടായിരുന്നു. സിനിമസംഗീതത്തിന്റെ ശീര്‍ഷോന്നതിയില്‍ നില്‍ക്കുമ്പോഴും അര്‍ജുനന്‍ അരങ്ങുകളെ കൈവിട്ടില്ല. ഡോക്ടര്‍ക്കുശേഷം അള്‍ത്താര, കാക്കപ്പൊന്ന്, മുത്തുചിപ്പി, കടന്നല്‍ക്കൂട്, ജനനീ ജന്‍മഭൂമി, കടല്‍പ്പാലം തുടങ്ങി അനേകം നാടകങ്ങള്‍ക്ക് അദ്ദേഹം ദേവരാജന്റെ സഹായിയായി പ്രവര്‍ത്തിച്ചു.
കറുത്ത പൗര്‍ണ്ണമിയിലൂടെ 1968ല്‍ സ്വതന്ത്രസംഗീതസംവിധായകനാകുമ്പോള്‍ അര്‍ജുനന് കൂട്ട് പി.ഭാസ്‌കരന്റെ വരികളായിരുന്നു.
പക്ഷേ, രണ്ടാമത്തെ ചിത്രമായ റസ്റ്റ്ഹൗസിലേയ്ക്ക് ക്ഷണിച്ചത് ശ്രീകുമാരന്‍ തമ്പിയാണ്. അര്‍ജുന സംഗീതകാലത്തിന്റെ ഏറ്റവും ശോഭയുള്ള കൂട്ടുകെട്ടിന്റെ ആരംഭം. ഇരുന്നൂറിലധികം സിനിമകളിലായി എഴുന്നൂറിലേറെ ഗാനങ്ങള്‍ ഒരുക്കിയ അര്‍ജുനന്‍ മാഷ് മുന്നൂറോളം പാട്ടുകളും ഒരുക്കിയത് തമ്പിയുടെ വരികളിലായിരുന്നു. ഏറ്റവും ഒടുവില്‍ ഭയാനകത്തിലെ ഗാനങ്ങള്‍ക്ക് സംസ്ഥാന അവാര്‍ഡ് എത്തിയപ്പോഴും മാഷിനു കൂട്ടായത് തമ്പിയുടെ വരികള്‍ തന്നെ. കറുത്തപൗര്‍ണ്ണമിയുടെ സംഗീത ചുമതല വന്നപ്പോള്‍, നല്ലൊരു സഹായിയെ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ദേവരാജന്‍ ഏല്‍പ്പിച്ചുകൊടുത്തത് ആര്‍.കെ.ശേഖറിനെയാണ്. ദേവരാജന് അര്‍ജുനനെപ്പോലെ എന്നും അരികത്തുണ്ടായിരുന്നു, മരണം വരെ ആര്‍.കെ.ശേഖര്‍. മലയാളം കേട്ട എത്രയോ ഹിറ്റ് ഗാനങ്ങളുടെ പിറവി ശേഖറിന്റെ മദ്രാസിലെ വീട്ടിലായിരുന്നു. സംഗീതവേളയില്‍ അവര്‍ക്കിടയില്‍ ഉറങ്ങാതെ ഒരു കൊച്ചുകുട്ടിയുണ്ടാവും. ആര്‍.കെ.ശേഖറിന്റെ 4 വയസുള്ള കുട്ടി ദിലീപ്. 1976ല്‍ ആര്‍.കെയുടെ മരണം. 1981-ല്‍ ദിലീപ് എന്ന 13 വയസ്സുകാരനെക്കൊണ്ട് എവിഎം സ്റ്റുഡിയോയില്‍ കീബോര്‍ഡ് വായിപ്പിച്ചു. അര്‍ജുനന്‍ അവനിലെ പ്രതിഭയെ കെടുത്തിയില്ല. ദിലീപില്‍ നിന്ന് എ.ആര്‍.റഹ്മാനിലേക്ക് ആ കുട്ടി വളര്‍ന്നത് ഇന്ത്യന്‍ സംഗീതത്തിന്റെ ചരിത്രം.
റഹ്മാന്റെ ഗുരു
എ.ആര്‍. റഹ്മാന് ഓസ്‌കര്‍ അവാര്‍ഡ് കിട്ടിയ സമയം. ഒരു ഇംഗ്ലീഷ് മാസികയില്‍ റഹ്മാനുമായുള്ള അഭിമുഖത്തില്‍ ചോദ്യം, സംഗീതത്തില്‍ ആരാണ് താങ്കളുടെ ഗുരു? മറുപടി, സംഗീതത്തില്‍ എനിക്ക് ഗുരുക്കന്മാരില്ല. പക്ഷേ ഗുരുസ്ഥാനത്ത് കാണുന്ന ഒരാളുണ്ട്. എം.കെ.അര്‍ജുനന്‍. ലോകം ആദരിക്കുന്ന ആ പ്രതിഭയുടെ വാക്കുകള്‍ ചെറുപുഞ്ചിരിയോടെ കേട്ട ഒരാള്‍: എം.കെ.അര്‍ജുനന്‍ മാഷ് തന്നെ!!
വയലാര്‍, പി.ഭാസ്‌കരന്‍, ഓഎന്‍വി, ഭരണിക്കാവ്, ആര്‍.കെ.ദാമോദരന്‍, പാപ്പനംകോട് ലക്ഷ്മണന്‍, ചിറയിന്‍കീഴ് രാമകൃഷ്ണന്‍, സത്യന്‍ അന്തിക്കാട് എന്നിവരുടെ പ്രശസ്തമായ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ സമ്മാനിക്കുകയായിരുന്നു അദ്ദേഹം. ശ്രീകുമാരന്‍ തമ്പിയുമായുള്ള കൂട്ടുകെട്ടില്‍ പിറവിയെടുത്ത ഗാനങ്ങള്‍ ചലച്ചിത്രഗാനശാഖയെതന്നെ മാറ്റിമറിക്കുകയായിരുന്നു. ‘ആയിരമജന്താചിത്രങ്ങളില്‍ ആ മഹാബലിപുര ശില്‍പങ്ങളില്‍’ എന്ന രചനയിലൂടെ വിദളിത രംഗത്തില്‍ മണിവീണ തേടുന്ന വിരഹിയാം വിരലിലെ പ്രണയസന്താപവും ഈ കവി വരച്ചുവച്ചിരിക്കുന്ന കാഴ്ച എത്ര ചൈതന്യധന്യമാണ്. സുഖമെവിടെ, ദുഃഖമെവിടെ… എന്ന ഗാനത്തിലൂടെ മനുഷ്യജീവിതത്തിന്റെ നിര്‍വ്വേദാവസ്ഥയും ‘പാടാത്തവീണയുംപാടും പ്രേമത്തിന്‍ ഗന്ധര്‍വ്വ വിരല്‍തൊട്ടാല്‍…’ പറഞ്ഞാല്‍ തീരാത്തത്ര പാട്ടുകളുടെ പ്രണയപര്‍വ്വമാണ് തമ്പിസാറിന്റെ ഗാനസംഭാവനകള്‍. വാണീജയറാം എന്ന ഗായികയെ പ്രിയങ്കരിയാക്കിത്തീര്‍ത്ത പാട്ടുകളിലൊന്ന് തിരുവോണം എന്ന സിനിമയിലെ തിരുവോണപ്പുലരിതന്‍… തിരുമുല്‍ക്കാഴ്ച വാങ്ങാന്‍ എന്ന ഗാനം ഈ ടീമിന്റെ ശ്രാവണ സുന്ദരമായ നേരത്തിന്റെ ആവിഷ്‌കാരമാണ്. ജയചന്ദ്രന്‍ എന്ന ഗായകന്റെ ഏറ്റവും മികച്ച ഗാനങ്ങള്‍… നിന്‍മണിയറയിലെ… യമുനേ… പ്രേമയമുനേ… എന്നിവ എം.കെയുടെ മാന്ത്രികസ്പര്‍ശം പകര്‍ന്നതാണ്.
”അനുരാഗമേ… അനുരാഗമേ…”, ”കുയിലിന്റെ മണിനാദം… കേട്ടു…”സീമന്തരേഖയില്‍… ചന്ദനം ചാര്‍ത്തിയ…”, ”ആയിരം കാതമകലെയാണെങ്കിലും…”, ”കായല്‍ക്കരയില്‍ തനിച്ചുനിന്നതു… കാണാന്‍…”, ”വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി…”, ”പഞ്ചമി ചന്ദ്രിക പൂപ്പന്തല്‍കെട്ടി…”, ചെമ്പകത്തൈകള്‍ പൂത്തമാനത്ത് പൊന്നമ്പിളി…”, ”തളിര്‍വലയോ… താമരവലയോ… (ചീനവല, വയലാര്‍) ”ദ്വാരകേ… ദ്വാരകേ… ദ്വാപരയുഗത്തിലെ….” ”നിന്നെതൊടും പൂനിലാവ്” (ഭയാനകം)… കസ്തൂരി ഗന്ധമുള്ള, എത്രയെത്ര മാന്ത്രിക സ്പര്‍ശമുള്ള ഗാനങ്ങള്‍..! സിനിമാഗാനങ്ങള്‍ പോലെ തന്നെ നാടകഗാനങ്ങളും. പ്രശസ്തഗായകന്‍ കല്ലറ ഗോപനാകട്ടെ അര്‍ജുനന്‍ മാഷിന്റെ പാട്ടുപാടിയാണ് ഒരുപാട് തവണ സംസ്ഥാന അവാര്‍ഡ് നേടിയെടുത്തത്. പതിനാറുതവണ നാടകസംഗീതത്തിന് അവാര്‍ഡ് ലഭിച്ച അര്‍ജുനന്‍ മാഷ് മനസ്സില്‍ സംഗീതത്തിന്റെ നിത്യഹരിതകാലം ഇപ്പോഴും കാത്തു സൂക്ഷിച്ചു കൊണ്ട് പള്ളരുത്തിയിലെ ‘പാര്‍വ്വതി മന്ദിര’ത്തില്‍ വിശ്രമജീവിതം നയിക്കുന്നു.