ഹൃദയത്തിന്റെ വാങ്മയ രൂപമാണ് സംഗീതം. സമസ്ത ചരാചരങ്ങളും അതില്‍ ലീനമാകുന്നു. ഭാരതീയ സംഗീതത്തിന്റെ ബഹുധാരകളിലേയ്ക്കു കടന്നാല്‍ അവിടെയെങ്ങും സ്വരരാഗ സുന്ദരിമാരുടെ കരകങ്കണക്വാണം മുഴക്കുന്നത് അനുഭവിച്ചറിയാം. പൂര്‍വ്വസൂരികള്‍ പകര്‍ന്നു തന്ന ആത്മസാക്ഷാത്ക്കാര മാര്‍ഗ്ഗങ്ങളിലൊന്നുമാണ് സംഗീതസപര്യ. പ്രണവധ്വനി പഞ്ചേന്ദ്രിയങ്ങളില്‍ വരുത്തുന്ന അത്ഭുതാവഹമായ മാറ്റങ്ങള്‍ ശാസ്ത്രലോകം അന്വേഷിക്കുന്ന കാലത്ത് സംഗീതത്തെ അറിഞ്ഞുപാസിക്കുന്ന ഗുരുനാഥന്മാരോടൊപ്പം കുറച്ചു നേരമിരിക്കാന്‍ കഴിയുന്നതു തന്നെ ഭാഗ്യമാണ്. ഭാരതീയ ദര്‍ശനം വിഭാവനം ചെയ്തിരിക്കുന്ന ഉപനിഷത്ത് – ഗുരുസവിധം വര്‍ത്തിക്കുക, അദ്ദേഹം പറയുന്നത് ശ്രദ്ധയോടെ കേട്ട് മനനം ചെയ്യുക – ഇക്കാര്യമാണവിടെ സംഭവിക്കുന്നത്. മലയാള നാടക ഗാനരംഗത്തെയും ചലച്ചിത്ര ഗാനരംഗത്തെയും സമ്പന്നമാക്കിയതില്‍ പ്രമുഖ സ്ഥാനമാണ് എം.കെ. അര്‍ജുനന്‍ മാസ്റ്റര്‍ക്കുള്ളത്. കയ്‌പ്പേറിയ ജീവിതവഴികളില്‍ നിന്നും ആ ഹൃദയം വാറ്റിയെടുത്തതത്രയും മലയാളിക്ക് അമൃത സമാനമായ ഗാനതരംഗിണികളായിരുന്നു. പ്രണയവും വിരഹവും ആത്മവേദനയും ചിരിയും കരച്ചിലുകളുമെല്ലാം ഇടകലര്‍ന്ന മനുഷ്യജീവിതത്തെ സംഗീതത്തില്‍ ചാലിച്ച് മാസ്റ്റര്‍ നല്‍കി. ഹൃദയപക്ഷമാണ് ആ ഗാനങ്ങളില്‍ ഭൂരിപക്ഷവും. ദേഹാസ്വസ്ഥതകള്‍ക്കിടയിലും എം.കെ. അര്‍ജുനന്‍ മാസ്റ്റര്‍ കേസരി വായനക്കാരോട് പ്രതിവചിച്ചു. അധികം സംസാരിക്കാന്‍ പാടില്ല എന്നു ഡോക്ടര്‍ വിലക്കിയതു മറന്നെന്നവണ്ണം അദ്ദേഹം സംഗീതരംഗത്തെക്കുറിച്ച് വാചാലനായി.
- മാസ്റ്റര്‍, അങ്ങ് നാടക- ചലച്ചിത്ര സംഗീതരംഗത്തേയ്ക്ക് കടന്നുവന്ന കാലത്തില്‍ നിന്നും സര്‍ഗ്ഗാത്മക പ്രവൃത്തികള്‍ക്കു മാറ്റം സംഭവിച്ചുണ്ടല്ലോ. അങ്ങിതിനെ എങ്ങനെയാണ് കാണുന്നത്?മാറ്റം ഉണ്ടായിട്ടുണ്ട്. ശരി തന്നെ. മാറ്റമുണ്ടാകണമല്ലോ. ഞാന്‍ വന്ന സമയത്തും മുമ്പ് ചെയ്തിരുന്ന രീതിയില്‍ നിന്നും മാറ്റം ഉണ്ടായിട്ടുണ്ട്. ഉപകരണങ്ങളിലല്ല സംഗീതം; ഒരാളിന്റെ ഉള്ളിലാണ്. അന്നൊക്കെ കവി എഴുതിയ വരികളിലെ ഭാവം സംഗീതത്തില്‍ കൊണ്ടുവരണം. അതിനായി ട്യൂണ്‍ മാറ്റിപ്പിടിക്കും. ചിലതൊന്നും സംവിധായകനും നിര്‍മ്മാതാവിനും ഇഷ്ടപ്പെടില്ല. നല്ല ട്യൂണ്‍ ആയിരിക്കും അത്. പക്ഷേ, സന്ദര്‍ഭത്തിന് ഇണങ്ങുന്നതല്ല എന്ന് അവര്‍ പറഞ്ഞാല്‍ വേറെ ഉണ്ടാക്കും. അതായിരുന്നു പതിവ്. അന്ന് കവിക്ക് പ്രാമുഖ്യമുണ്ടായിരുന്നു. ഇന്ന് അങ്ങനെയില്ല എന്നു തോന്നുന്നു.
- പാട്ടൊരുക്കുന്നതില്‍ എല്ലാവരും പങ്കുചേര്‍ന്നിരുന്ന കാലത്തില്‍ നിന്നും ഇപ്പോഴത്തെ രീതിയെ എങ്ങനെ കാണുന്നു?പഴയ രീതി തന്നെയായിരുന്നു ഗാനത്തിന്റെ നിലവാരത്തിനു നല്ലത്. നല്ല കൂട്ടായ്മകള്‍ അന്നുണ്ടായിരുന്നു. കവിയും സംഗീത സംവിധായകനും തമ്മിലുള്ള മാനസികപ്പൊരുത്തം പ്രധാനമാണ്. മികച്ച കൂട്ടുകെട്ടില്‍ പിറന്നതാണ് മലയാളത്തിലെ മികച്ച പാട്ടുകള്‍. കവി എഴുതിയ ഭാവം കൃത്യമായി ഈണം കൊടുക്കുന്നയാള്‍ മനസ്സിലാക്കി പാട്ടില്‍ ചേര്‍ക്കണം. ഇപ്പോള്‍ അത്തരം കൂട്ടുകെട്ടുകള്‍ കാണാനില്ല. ഒന്നിച്ചിരുന്ന് പാട്ടുണ്ടാക്കുന്നതും കുറഞ്ഞു. കാലത്തിന്റെ, തിരക്കുപിടിച്ച ജീവിതമായിരിക്കാം ഇതിന് കാരണം. പത്തു മിനിറ്റിനുള്ളില്‍ പാട്ടുണ്ടാക്കുമ്പോള്‍ നല്ല രചനയും അതിനനുയോജ്യമായ സംഗീതവും ഉണ്ടാകണമെന്നില്ല. മുമ്പൊക്കെ പാട്ടുണ്ടാക്കലും ഗായകര്‍ക്കു പറഞ്ഞുകൊടുക്കുന്നതും റിക്കാര്‍ഡു ചെയ്യലുമൊക്കെ ഉത്സവം പോലെയായിരുന്നു. ഇന്ന് ആളുകള്‍ക്ക് കാത്തിരിക്കാനുള്ള ക്ഷമയില്ല. സിനിമയും അതു തന്നെ. വേഗത വര്‍ദ്ധിച്ചിരിക്കുന്നു. എങ്കിലും നല്ല പാട്ടുകള്‍ ഉണ്ടാകുന്നുമുണ്ട്.
- മാഷിന് ഇഷ്ടപ്പെട്ട സംവിധായകരെക്കുറിച്ച് പറയാമോ?ഇന്നത്തെപ്പോലെ ടെക്‌നോളജിയൊന്നും ഇല്ലാതിരുന്ന ആ കാലത്ത് സ്വന്തം സര്‍ഗ്ഗാത്മകത തന്നെയായിരുന്നു സംവിധായകരുടെ കൈമുതല്‍. പരീക്ഷണങ്ങളും ധാരാളമായി അവര്‍ കൊണ്ടുവന്നു. സിനിമയുടെ തീരെച്ചെറിയ കാര്യങ്ങളില്‍ പോലും അവര്‍ ശ്രദ്ധിച്ചിരുന്നു. അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യം. ഇന്ന ട്യൂണ്‍ വേണ്ട, ഇന്ന വരി മാറ്റണം എന്നൊക്കെ ഗാനമൊരുക്കുന്നവരോട് പറയാനുള്ള കലാനൈപുണ്യം സംവിധായകരില്‍ മിക്കവര്‍ക്കുമുണ്ടായിരുന്നു. ഇന്നും ഉണ്ട്. പക്ഷേ സിനിമ ഒരു വിപണന വസ്തു കൂടിയാണ്. അതാത് കാലത്തെ ട്രന്‍ഡിനനുസരിച്ച് നീങ്ങേണ്ടി വരും. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുമൊക്കെ ഒരുപാട് സങ്കല്പങ്ങളുമായി കടന്നുവരുന്ന പ്രതിഭകള്‍ക്ക് കലാമൂല്യമുള്ള സിനിമകള്‍ ചെയ്യാനാകാതെ വരുന്നത് മാര്‍ക്കറ്റിംഗ് ഒരു പ്രശ്‌നമായതിനാലാണ്.
- ശ്രീകുമാരന്‍തമ്പി സാറിന്റെ കൂടെ വളരെയേറെ ഗാനങ്ങള്‍ ചെയ്തിട്ടുണ്ടല്ലൊ. ഈ കൂട്ടുകെട്ട് രൂപപ്പെട്ടത് എങ്ങനെയെന്ന് വിശദീകരിക്കാമോ?ഉവ്വ്, തമ്പി സാറിന്റെ കവിതകള്‍ കമ്പോസ് ചെയ്യുമ്പോള്‍ കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കും. കാരണം അദ്ദേഹത്തിന് സംഗീതമറിയാം. എഞ്ചിനീയറിംഗ് മേഖലയില്‍ നിന്നും കലാരംഗത്തേക്കു കടന്നുവന്ന തമ്പി സാറ് കൈവയ്ക്കാത്ത മേഖലകളൊന്നുമില്ല. അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. ഒരിക്കല്‍ എന്തോ കാരണത്താല്‍ ദേവരാജന്‍ മാഷുമായി പരിഭവിച്ചപ്പോള്‍ ‘എനിക്കൊരു ധാരണയുണ്ടാക്കാന്‍ മാഷിന്റെ ഹാര്‍മോണിസ്റ്റ് മാത്രം മതി’ എന്ന് തമ്പി സാര്‍ പറഞ്ഞുവെന്ന് പലരും പറയാറുണ്ട്. എന്തായാലും പിന്നീട് ഞങ്ങളൊരുമിച്ച് ശ്രീകുമാരന്‍ തമ്പി – എം.കെ അര്‍ജുനന്‍ എന്ന കൂട്ടുകെട്ടില്‍ത്തന്നെ ആസ്വാദകര്‍ ഹൃദയത്തിലേറ്റിയ ഒട്ടേറെ ഗാനങ്ങള്‍ ചെയ്യുകയുണ്ടായി. വളരെ സന്തോഷം തോന്നിയ സമയങ്ങളായിരുന്നു അത്.
- നിന്‍മണിയറയിലെ നിര്‍മ്മല ശയ്യയിലെ….. എന്നു തുടങ്ങുന്ന ഗാനത്തില്‍ ജോഗ് രാഗം ഉപയോഗിച്ചത് എന്തുകൊണ്ടാണ്? കവിതയുടെ ഭാവതലം വ്യക്തമാക്കാനിടയുള്ള മറ്റു രാഗങ്ങള്‍ ഉണ്ടായിരുന്നിട്ടും അങ്ങെന്തുകൊണ്ടാണ് ജോഗിനെ കൂട്ടുപിടിച്ചത്?കര്‍ണാടക സംഗീതത്തിലെ രാഗങ്ങള്‍ ഭാവത്തിന് പ്രാധാന്യം കൊടുക്കുന്നതല്ല എന്നു തോന്നിയിട്ടുണ്ട്. സംഗീതക്കച്ചേരികളില്‍ നിന്നും കര്‍ണാട്ടിക് രാഗങ്ങളെ ചലച്ചിത്ര ഗാനരംഗത്തേക്ക് കൂടുതലായി കൊണ്ടുവന്നവരില്‍ പ്രമുഖന്‍ വി.ദക്ഷിണാമൂര്‍ത്തി സ്വാമികളാണ്. മിക്കവാറും കേള്‍ക്കുന്ന ഈണങ്ങളില്‍ നിന്നും വ്യത്യസ്തമായതൊന്ന് വേണമെന്ന ചിന്തയിലാണ് ഹിന്ദുസ്ഥാനി രാഗമായ ജോഗ് തെരഞ്ഞെടുത്തത്. ഹിന്ദുസ്ഥാനിയില്‍ ഭാവം വളരെ പ്രധാനമാണ്. കവിതയില്‍ സ്‌നേഹിതയോടുള്ള കാമുകന്റെ അഭിലാഷങ്ങളാണ് പ്രകടമാകുന്നത്. ഈ സന്ദര്‍ഭത്തിന് ഇണങ്ങുന്ന രാഗം തന്നെയാണ് ഇത്.
- തിരിഞ്ഞു നോക്കുമ്പോള്‍ അങ്ങ് സംതൃപ്തനാണോ? അക്കാദമിക സ്ഥാപനങ്ങള്‍ വേണ്ടവിധം അംഗീകരിച്ചിട്ടുണ്ടോ?
പരാതിയില്ല. അറിയാവുന്ന കര്‍മ്മം ചെയ്തു. ഒരുപാടു ഗാനങ്ങള്‍ക്ക് ആസ്വാദകരുമുണ്ട്. ഒരുപാടു പേര്‍ കാണാന്‍ വരുന്നുണ്ട്. ശരീരത്തിന്റെ സുഖക്കുറവിനിടയിലും അവര്‍ പറയുന്നത് കേട്ടിരിക്കാറുണ്ട്. സര്‍ക്കാര്‍ തലത്തിലും മറ്റ് സംഘടനകളും അംഗീകരിച്ചിട്ടുണ്ട്. - ഇപ്പോള്‍ ഗാനങ്ങള്‍ കമ്പോസ് ചെയ്യാറുണ്ടോ?
കുറച്ചുകാലം മുമ്പുവരെ ചെയ്തിരുന്നു. ശരീരത്തിന് സുഖമില്ലാത്തതിനാല്‍ ഡോക്ടര്‍ വിലക്കിയിരിക്കയാണ്. യാത്ര പാടില്ല. - ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നുവരുന്ന പുതു തലമുറയോട് അങ്ങേയ്ക്ക് എന്താണു പറയാനുള്ളത്?
ഏറ്റെടുക്കുന്ന ജോലി ആത്മാര്‍ത്ഥമായി ചെയ്യാന്‍ കഴിയണം. കഴിവതും നീതി പുലര്‍ത്തണം.ഹ്രസ്വമായ സംഭാഷണത്തിനിടയില്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ മാറി മാറി വരുന്ന ഭാവങ്ങള്‍ നോക്കി ഞാനിരുന്നു. പഴയ സംഗീതകാലത്തെക്കുറിച്ച്, ഒപ്പം പ്രവര്‍ത്തിച്ച വ്യക്തികളെക്കുറിച്ച് പറയുമ്പോള്‍ ആദരം, ചലച്ചിത്ര നാടക ഗാനങ്ങളുടെ നിലവാരമില്ലായ്മയിലുള്ള നിരാശ, പുരസ്‌കാരങ്ങളെ സൂചിപ്പിക്കുമ്പോള്‍ നിര്‍മമത്വം എന്നിങ്ങനെ ഭാവങ്ങള്‍ മിന്നിമറഞ്ഞുകൊണ്ടിരിക്കുന്നു. ഒടുവില്‍, മധുര സ്മൃതികളുടെ വസന്തകാലമൊരുക്കി എം.കെ അര്‍ജുനന്‍ മാഷെന്ന പ്രതിഭയെ നമസ്‌ക്കരിച്ച് ഫോട്ടോഗ്രാഫറും ഗായകനുമായ രാജീവ് പ്രഭാകറിനോടൊപ്പം തിരികെ യാത്ര. അപ്പോള്‍, ഗാനപൗര്‍ണ്ണമിക്കുമേല്‍ വാനില്‍ മെല്ലെ ശിശിരപൗര്‍ണ്ണമി തെളിയാന്‍ തുടങ്ങിയിരുന്നു.