Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ബാലഗോകുലം

ആരോമര്‍ ചേകവര്‍

പ്രകാശന്‍ ചുനങ്ങാട്‌

Print Edition: 31 January 2020

രാവിലത്തെ കാപ്പികുടി കഴിഞ്ഞ് അപ്പു ഉമ്മറത്തേക്കു വന്നു. അരക്കൊല്ലപ്പരീക്ഷ അവസാനിച്ച് ഇന്നലെയാണ് സ്‌കൂളടച്ചത്. സ്‌കൂളടവായതുകൊണ്ട,് പോയിരുന്നു പഠിക്കെടാ’ എന്ന് അമ്മ പറയില്ല.

ഒഴിവുദിവസങ്ങള്‍ എങ്ങനെ കൊണ്ടാടണമെന്ന് അപ്പുവിനൊരു രൂപവും കിട്ടിയില്ല. കുറേനേരം മുറ്റത്തും തൊടിയിലും ചുറ്റിനടന്നു. പടിഞ്ഞാറേ വളപ്പില്‍ നില്‍ക്കുന്ന ഉറുണിയന്‍മാവും ഗോമാവും നിറച്ചു പൂത്തിട്ടുണ്ട്. പൂവായപൂവൊക്കെ മാങ്ങയായിക്കൊള്ളണമെന്നില്ല. മാനം ഒന്നു മൂടിക്കെട്ടിയാല്‍ മതി; മാമ്പൂവത്രയും ഉരുകിപ്പോവും. മാമ്പൂകണ്ടും മക്കളെകണ്ടും ഭ്രമിക്കരുതെന്ന് മുത്തശ്ശി എപ്പോഴും പറയും.
നാട്ടുമാവാണ് ഉറുണിയന്‍മാവ്. ഈ മാവിന്റെ മാങ്ങതന്നെ വേണം കടുമാങ്ങയിടാന്‍. പഴുത്ത മാങ്ങകൊണ്ട് മാങ്ങാകാളന്‍ വെയ്ക്കും മുത്തശ്ശി. പഴമാങ്ങ വെറുതേ ഈമ്പിക്കുടിക്കാം. തേനിന്റെ മധുരമാണ് ഉറുണിയന്‍ മാമ്പഴത്തിന്. മാങ്ങ പഴുത്താല്‍ കേറിപ്പറിക്കുകയേ വേണ്ട. ഒരു കാറ്റടിച്ചാല്‍, തുരുതുരാ ഉതിര്‍ന്നു വീഴും. കുട്ടയില്‍ പെറുക്കിയെടുത്താല്‍ മാത്രം മതി.
കുറേനേരം തൊടിയിലലഞ്ഞുനടന്നപ്പോള്‍ അപ്പുവിനു മടുത്തു. ഏട്ടന്‍ കടമ്പഴിപ്പുറത്തുള്ള വല്ല്യമ്മയുടെ വീട്ടിലേക്ക് വിരുന്നുപോയിരിക്കുന്നു. അപ്പുവിന്റെ കഷ്ടകാലത്തിന് ഏട്ടന്റെ പരീക്ഷ മിനിയാന്നേ കഴിഞ്ഞു. ഇന്നലെയാണ് വല്യച്ഛന്‍ വീട്ടില്‍ കേറിവന്നത്.

ഒറ്റപ്പാലത്തെന്തോ ആവശ്യത്തിന് പോയി വരുന്ന വഴിയാണത്രെ. ഉച്ചയൂണിന്റെ നേരത്താണ് വല്യച്ഛന്‍ വന്നത്. ഊണു കഴിഞ്ഞതും പോവുകയും ചെയ്തു. ഏട്ടനും കൂടെപ്പോയി. അപ്പുവിന് ആ സമയത്ത് സ്‌കൂളില്‍ പരീക്ഷയായിരുന്നു. ഏട്ടന്‍ ഭാഗ്യവാനാണ്. കൂടെക്കളിക്കാനും കുസൃതികാട്ടി നടക്കാനും ഗോപാലേട്ടനുണ്ട് കടമ്പഴിപ്പുറത്ത്.

വെയിലു ചായുന്നനേരം ഇല്ലത്തെ കേശവനും കൃഷ്ണനും വന്നുകൂടെന്നില്ല. വടക്കേ വീട്ടിലെ ദാമ്വേട്ടനും വേലി ചാടിക്കടന്നു വരാം ചിലപ്പോള്‍. എന്നാലും ഏട്ടനില്ലെങ്കില്‍ കളിക്കാനൊന്നും ഉത്സാഹം തോന്നില്ല.

മുറ്റത്തു കോഴികളുടെ പിന്നാലെ നടന്നു കുറച്ചുനേരം. വെയിലിന് ചൂടുകൂടിയിരിക്കുന്നു. മുറ്റത്തുനിന്ന് കോലായയിലേക്കു കേറി.

കോലായില്‍ ചുമരും ചാരിയിരിക്കുകയാണ് മുത്തശ്ശി. ചെല്ലം തുറന്നുവെച്ചിരിക്കുന്നു. മുറുക്കാനുള്ള പുറപ്പാടാണ്.

അപ്പു മുത്തശ്ശിയുടെ അരികേ ചെന്നിരുന്നു. കുഞ്ഞുരലും കുഞ്ഞുലയ്ക്കയുമുണ്ട് ചെല്ലത്തിനടുത്ത്. വായില്‍ പല്ലു കുറവായതുകൊണ്ട് അടയ്ക്ക കടിക്കാന്‍ വയ്യ. ചെല്ലത്തിന്റെ കള്ളറയില്‍നിന്ന് അടയ്ക്കാകഷ്ണങ്ങളെടുത്ത് ഉരലിലിട്ടു. കുഞ്ഞുരലുകൊണ്ട് പതുക്കനെ ഇടിച്ചു പൊടിയാക്കിക്കൊണ്ടിരിക്കേ അപ്പുവിന്റെ ഉള്ളിലൊരു വിളക്കു കത്തി.
മുത്തശ്ശിയോട് കഥ പറയാന്‍ പറഞ്ഞാലൊ! പരീക്ഷത്തിരക്കു കാരണം കുറച്ചേറെ ദിവസമായി മുത്തശ്ശിയുടെ കഥ കേട്ടിട്ട്. എത്രയെത്ര കഥകളാണ് മുത്തശ്ശി പറഞ്ഞുതന്നിട്ടുള്ളത് ! രാമായണം, ഭാരതം, ഭാഗവതം, പുരാണങ്ങള്‍, വിക്രമാദിത്യ ചരിത്രം, പഞ്ചതന്ത്രം, രാശിപ്പണിക്കരുടെ വിഡ്ഢിത്തങ്ങള്‍, കുറുക്കന്മാരുടെ കുരുട്ടുബുദ്ധികള്‍ – എത്ര പറഞ്ഞാലും തീരാത്തത്ര കഥകളുണ്ട് മുത്തശ്ശിയുടെ വെഞ്ചാമരംപോലെ നരച്ച തലയ്ക്കുള്ളില്‍.

വടക്കന്‍പാട്ടുകഥകള്‍ കേള്‍ക്കണമെന്ന് കുറേനാളായി അപ്പു ആഗ്രഹിക്കുന്നു. പിന്നൊരു ദിവസാവട്ടെ എന്നുപറഞ്ഞ് മുത്തശ്ശി ഒഴിഞ്ഞുമാറുന്നു, എപ്പോള്‍ ചോദിക്കുമ്പോഴും.
ചില സംശയങ്ങളുണ്ട് അപ്പുവിന്. അതൊക്കെ മുത്തശ്ശിയോടു ചോദിച്ചു മനസ്സിലാക്കണം. താഴത്തെ ക്ലാസുതൊട്ട് വടക്കന്‍പാട്ടുകളുടെ ഓരോ ഭാഗമായി അപ്പുവിനു പഠിക്കാനുണ്ടായിരുന്നു. ഉണ്ണിയാര്‍ച്ച അല്ലിമലര്‍ക്കാവില്‍ കൂത്തുകാണാന്‍ പോയകഥ. ആരോമര്‍ച്ചേകവര്‍ അരിങ്ങോടരോട് അങ്കംവെട്ടി ജയിച്ചകഥ. ചതിയന്‍ ചന്തു ആരോമരുടെ വയറ്റത്തു കുത്തുവിളക്കിന്റെ തണ്ട് കുത്തിയിറക്കിയ കഥ.

ചതിയന്‍ ചന്തുവിനോട് അന്നുതുടങ്ങിയതാണ് അപ്പുവിന് തീരാത്ത പക. നാടായ നാട്ടിലൊക്കെയും, മൂക്കു കീഴ്‌പ്പോട്ടുള്ള എല്ലാവര്‍ക്കും, ചന്തുവിനോടു വെറുപ്പാണെന്ന് അപ്പുവിനറിയാം.

ഇന്നാളൊരു ദിവസം അച്ഛന്റേയും അമ്മയുടേയും കൂടെ അപ്പു സിനിമ കാണാന്‍ പോയി. ചന്തു കുത്തുവിളക്കിന്റെ തണ്ട് ആരോമരുടെ വയറ്റില്‍ കുത്തിയിറക്കിയിട്ടില്ലെന്നും അങ്കത്തില്‍ മുറിവു പറ്റിയാണ് ചേകവരു മരിച്ചതെന്നും, ചന്തു നല്ലയാളാണെന്നുമാണ് സിനിമയില്‍ കാണിച്ചത്. ആരോമരാണത്രെ ദുഷ്ടന്‍. ആരോമരുടെ മരുമകന്‍ ആരോമുണ്ണിക്ക് ചന്തുവിനെ കൊല്ലാന്‍ കഴിയില്ല, ചന്തു സ്വന്തം വാള് സ്വയം വയറ്റില്‍ കുത്തിയിറക്കി മരിച്ചതാണെന്ന് ! ഇല്ലാത്ത കഥകളുണ്ടാക്കി ദേശംതോറും പാടിനടക്കുകയാണത്രെ പാണന്മാര്‍.
അന്ന് മനസ്സിലുറപ്പിച്ചതാണ്. ഇതിന്റെ സത്യം അറിയണം. സത്യം മുത്തശ്ശിക്കറിയാം.
മുത്തശ്ശിയുടെ മുണ്ടുപെട്ടിയില്‍ പഴയൊരു വടക്കന്‍പാട്ടുപുസ്തകമുണ്ട്. കമ്പോടുകമ്പ് വായിച്ച് ആ കഥകള്‍ ഹൃദിസ്ഥമാക്കിയിട്ടുണ്ട് മുത്തശ്ശി. ആറ്റുമ്മണമ്മേലെ ഉണ്ണിയാര്‍ച്ച അല്ലിമലര്‍കാവില്‍ കൂത്തുകാണാന്‍ പോയകഥ മുത്തശ്ശി ഈണത്തില്‍ പാടുന്നത് അപ്പു കേള്‍ക്കാറുണ്ട്. മുത്തശ്ശി പാടിക്കേള്‍ക്കാറുള്ള സുഖം പുസ്തകം വായിച്ചാല്‍ കിട്ടില്ല. വായിച്ചാലും മനസ്സിലാകുന്നുമില്ല.

മുത്തശ്ശിയെക്കൊണ്ടു പറയിക്കണം ആ കഥകളൊക്കെ. ഒന്നുരണ്ടു പ്രാവശ്യം മുത്തശ്ശിയോടു പറഞ്ഞുനോക്കി. ഇന്നു വേണ്ടാ ഇന്നു വേണ്ടാ എന്നു പറഞ്ഞ് മുത്തശ്ശി ഒഴിഞ്ഞുമാറുകയാണ്.

”മുത്തശ്ശീ”
”എന്താ അപ്പൂ”
”ചന്തു ചതിയനാന്ന് വെറുതേ പറഞ്ഞുണ്ടാക്കീതാത്രെ”
”അപ്പൂനോട് ആരാ പറഞ്ഞത്?”
”സിനിമേല് കാണിച്ചൂലൊ.”
”അന്നൊരു ദിവസം അച്ഛന്‍ വന്നപ്പൊ അച്ഛനും അമ്മേം ഞാനും ഏട്ടനുംകൂടി ഒരു സിനിമയ്ക്ക് പോയില്യേ, ആ സിനിമേല്.”
”അമ്മേ തല്ല്യാലും രണ്ടു പക്ഷണ്ടലോ അപ്പൂ. സിനിമക്കാര്‍ക്ക് എന്തും കാണിക്കാലോ. കാണുന്നോര്‍ക്ക് ഇഷ്ടാവണം, അവര്ക്ക് കാശു കിട്ടണം. അത്രെല്ലേ വേണ്ടൂ”
ശരിക്കുള്ള കഥ എങ്ങനേണ് മുത്തശ്ശീ?”
”ചന്തു ചതിച്ചതെന്നേ അപ്പൂ”
”ആ കഥ പറഞ്ഞു തരൂ മുത്തശ്ശീ”
”അപ്പൂന് തന്നത്താനെ വായിക്കാലൊ. മുത്തശ്ശി പാട്ടുപുസ്തകം തരാം.”
”വായിച്ചിട്ട് ഒന്നും മനസ്സിലാവണില്യ മുത്തശ്ശീ. മുത്തശ്ശി കഥ പറഞ്ഞുതന്നാ മതി. അതാ രസം”
”അപ്പൂന് താടീം മീശേം വന്നാലും മുത്തശ്ശി കഥ പറഞ്ഞുതരേണ്ടിവര്വോ?”
അപ്പു വാശി പിടിച്ചു.
”ആരോമര്‍ചേകോരുടെ കഥ പറഞ്ഞു തരൂ മുത്തശ്ശീ”
മുത്തശ്ശി കുറച്ചുനേരം പടിക്കലേക്കു നോക്കിയിരുന്നു.
”ഒരൂസംകൊണ്ടൊന്നും തീരില്യാ കുട്ട്യേ”
”കുറേശ്ശ കുറേശ്ശ പറഞ്ഞാ മതി”

പിന്നീടു മുത്തശ്ശിക്ക് മുട്ടുഞായങ്ങളൊന്നും പറയാനില്ലാതായി. അപ്പു ഇടിച്ചുകൊടുത്ത അടയ്ക്കാപ്പൊടികൂട്ടി മുത്തശ്ശി വിസ്തരിച്ചുമുറുക്കി. അടുക്കളയില്‍ പോയി അപ്പു മൊന്തയില്‍ വെള്ളം കൊണ്ടുവന്നു. മുത്തശ്ശി മെല്ലെ എണീറ്റ് കോലായയുടെ തെക്കേ കോണിലുള്ള വെള്ളമന്ദാരത്തിന്റെ ചുവട്ടിലേക്ക് മുറുക്കാന്‍ചണ്ടി തുപ്പി. മൊന്തയിലെ വെള്ളംകൊണ്ട് വായ കഴുകി. തിരികെവന്ന് ചുമരുംചാരിയിരുന്നു. ചെവികൂര്‍പ്പിച്ച് അപ്പു മുത്തശ്ശിയോടു ചേര്‍ന്നിരുന്നു.

മുത്തശ്ശി കഥ പറയാന്‍ തുടങ്ങി…
(തുടരും)

Tags: ആരോമർ ചേകവർ
Share34TweetSendShare

Related Posts

ബാര്‍കോഡ്

പോസ്റ്റ്മാൻ ചെമ്പരുന്ത് (ഹാറ്റാചുപ്പായുടെ മായാലോകം 12)

കാവൽക്കാർ (ഹാറ്റാചുപ്പായുടെ മായാലോകം 11)

കുരങ്ങന്മാരുടെ ധര്‍ണ്ണ (ഹാറ്റാചുപ്പായുടെ മായാലോകം 10)

കൂട്ടുകാരുടെ കൂടെ (ഹാറ്റാചുപ്പായുടെ മായാലോകം 9)

ഹിമാലയവും സ്വാമി വിവേകാനന്ദനും (തുടര്‍ച്ച)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies