ഉടുപ്പിയിലെ പേജാവര്‍ മഠത്തില്‍വെച്ച് ഡിസം.29ന് അതിരാവിലെയാണ് ശ്രീ വിശ്വേശ തീര്‍ത്ഥ സ്വാമിജി സമാധിയായത്. ശ്വാസതടസ്സത്തെ തുടര്‍ന്ന് ഡിസം. 20ന് അദ്ദേഹത്തെ ഉടുപ്പിയ്ക്കടുത്തുള്ള മണിപ്പാലിലെ കസ്തൂര്‍ബ മെഡിക്കല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. ഏതാനും ദിവസം വെന്റിലേറ്ററിലായിരുന്നു. ഡോക്ടര്‍മാര്‍ എല്ലാവിധ പരിശ്രമങ്ങളും നടത്തിയെങ്കിലും സ്വാമിജിയുടെ സ്ഥിതി മോശമായിവന്നു. അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ച് പേജാവര്‍ മഠത്തിലേയ്ക്ക് മാറ്റിയതിന്റെ പിറ്റേന്നാണ് അന്ത്യം സംഭവിച്ചത്.
നാരായണാചാര്യയുടെയും കമലമ്മയുടെയും മകനായി 1931ല്‍ പുത്തൂരിലെ രാമകുഞ്ജയിലാണ് സ്വാമിജി ജനിച്ചത്. വെങ്കടരാമന്‍ എന്ന പേരു നല്‍കപ്പെട്ട അദ്ദേഹം വെങ്കടേശ്വരന്റെ ഒരു ഉറച്ച ഭക്തനായിരുന്നു. 1938ല്‍ എട്ടാമത്തെ വയസ്സില്‍ സന്യാസദീക്ഷ സ്വീകരിച്ചു. ശ്രീഭണ്ഡാര്‍കേരി മഠത്തിലെ ശ്രീവിദ്യാമന്യ തീര്‍ത്ഥരു ആയിരുന്നു ഗുരു.
1954ല്‍ ആദ്യമായി ‘പര്യായ’ അനുഷ്ഠിച്ച സ്വാമിജി തുടര്‍ന്ന് അഞ്ച് തവണ ‘പര്യായപീഠ’ മേറി അസുലഭ ഭാഗ്യത്തിനുടമയായി. ഉടുപ്പിയിലെ അഷ്ഠമഠങ്ങളില്‍ ഒന്നാണ് പേജാവര്‍ മഠം. രണ്ടുവര്‍ഷം കൂടൂമ്പോള്‍ ഓരോ മഠത്തിന്റെയും അധിപതിയായിരിക്കും ‘പര്യായപീഠ’ മേറുക. പര്യായപീഠമേറുന്ന സമയത്ത് കൃഷ്ണമഠത്തിലെ പൂജയുടെയും ഭരണത്തിന്റെയും ചുമതല അഷ്ടമഠത്തില്‍പെട്ട ഒരു മഠത്തിലെ സ്വാമിജിയില്‍ നിന്ന് മറ്റൊരു മഠത്തിലെ സ്വാമിജിയിലേയ്ക്ക് കൈമാറും. അങ്ങനെ അഞ്ച് തവണ പര്യായപീഠമേറിയ വിശ്വേശ തീര്‍ത്ഥ സ്വാമിജി ഉടുപ്പിയിലെ അഷ്ഠമഠങ്ങളുടെ സമീപകാല ചരിത്രത്തിലെ അസാധാരണ വ്യക്തിയായി.
സമാജത്തിനുവേണ്ടി സമര്‍പ്പിക്കപ്പെട്ട ജീവിതം
സമാജത്തെ സംഘടിപ്പിക്കുന്നതിലും ജനങ്ങളെ ജാഗരൂകരാക്കുന്നതിലും സ്വാമിജി സജീവമായി പ്രവര്‍ത്തിച്ചു. 1954ല്‍ അദ്ദേഹം ഉടുപ്പിയില്‍ അഖിലഭാരതീയ മാധ്വ സമ്മേളനം സംഘടിപ്പിച്ചു. അന്നുമുതല്‍ സമാജത്തെ ഉണര്‍ത്തുന്നതിന്റെയും അനാചാരങ്ങള്‍ ഇല്ലാതാക്കുന്നതിന്റെയും മുന്‍പന്തിയില്‍ അദ്ദേഹം ഉണ്ടായിരുന്നു.
പാരമ്പര്യ ജ്ഞാനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസവും എല്ലാവര്‍ക്കും പകര്‍ന്നുനല്‍കുന്ന കാര്യത്തില്‍ ചെറുപ്പകാലം മുതല്‍ സ്വാമിജി ബദ്ധശ്രദ്ധനായിരുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമായി കര്‍ണ്ണാടകത്തിലും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലുമായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കപ്പെട്ടു. പൂര്‍ണ്ണ പ്രജ്ഞാ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ സൃഷ്ടിയാണ്. ഇന്ന്, ഈ സ്ഥാപനങ്ങള്‍ ശിശുവിദ്യാഭ്യാസം മുതല്‍ ബിസിനസ് മാനേജ്‌മെന്റിലും ശാസ്ത്രഗവേഷണത്തിലും വരെ കോഴ്‌സുകള്‍ നടത്തിവരുന്നു.
ദിവ്യാംഗരായ കുട്ടികള്‍ക്കുവേണ്ടി പ്രത്യേക സ്‌കൂള്‍ തുടങ്ങുന്ന കാര്യത്തിലും സ്വാമിജി നേതൃത്വം നല്‍കി. അദ്ദേഹത്തിന്റെ കാലത്ത് തുടങ്ങിയ നിരവധി വേദപാഠശാലകള്‍ പ്രാചീന വിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിദ്യാഭ്യാസവും പകര്‍ന്നു നല്‍കുന്ന സ്വാമിജിയുടെ സമീപനത്തിന്റെ ഉത്തമ മാതൃകകളായി സമാജത്തിന് വെളിച്ചം പകരുന്നു. ഉടുപ്പിയിലും ബംഗളൂരുവിലും സ്വാമിജി ആരംഭിച്ച ആശുപത്രികള്‍ യാതൊരു വിവേചനവുമില്ലാതെ, കുറഞ്ഞ ചിലവില്‍ മെച്ചപ്പെട്ട ചികിത്സ എല്ലാവര്‍ക്കും നല്‍കിവരുന്നു.
സ്വാമിജിയുടെ ഇഷ്ടപ്പെട്ട മറ്റൊരു വിഷയം ഗോസംരക്ഷണമായിരുന്നു. ഉടുപ്പിയ്ക്കടുത്തുള്ള നീലാവരയില്‍ പ്രവര്‍ത്തിയ്ക്കുന്ന മികച്ച ഗോശാല കന്നുകാലികളെ സംരക്ഷിയ്ക്കുന്ന കാര്യത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന പ്രതിബദ്ധതയുടെ ഉത്തമമാതൃകയാണ്. സമ്പൂര്‍ണ്ണ ഗോവധനിരോധനത്തിനുവേണ്ടി ദശാബ്ദങ്ങളായി അദ്ദേഹം നിരവധി സമരങ്ങളും സത്യഗ്രഹങ്ങളും നടത്തി.
പ്രകൃതിക്ഷോഭ സമയത്ത് ദുരിതബാധിതര്‍ക്ക് സത്വരം സഹായമെത്തിക്കുന്ന കാര്യത്തിലും സ്വാമിജി മുന്‍പന്തിയിലായിരുന്നു. 1970കളില്‍ ആന്ധ്രാപ്രദേശിലെ ഹാംസലാദിവിയില്‍ ഭീകരമായ ചുഴലിക്കൊടുങ്കാറ്റില്‍ ആയിരങ്ങള്‍ ഭവനരഹിതരായി. ദളിതവിഭാഗത്തില്‍ പെട്ടവരായിരുന്നു ഈ പ്രകൃതിക്ഷോഭത്തിന്റെ ദുരിതമനുഭവിച്ചവരില്‍ ഏറെയും. സ്വാമിജി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും നൂറ്റമ്പതിലധികം വീടുകളുടെ നിര്‍മ്മാണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കുകയും ചെയ്തു. ഗുല്‍ബര്‍ഗയിലെ മറ്റൊരു സംഭവത്തില്‍ 1975ല്‍ കടുത്ത ക്ഷാമമുണ്ടായി. സ്വാമിജി കര്‍ണാടകത്തിലെ ഈ ജില്ലയിലെ ഗ്രാമങ്ങളില്‍ ഓടിയെത്തുകയും ദുരിതബാധിതര്‍ക്ക് ആഹാരം നല്‍കുന്നതിന് നിരവധി ‘കഞ്ഞി കേന്ദ്രങ്ങള്‍’ ആരംഭിക്കുകയും ചെയ്തു.
ദളിതരുടെ പൂര്‍ണ്ണ സമന്വയം
സാമൂഹ്യസമരസതയ്ക്കുവേണ്ടി സദാ പരിശ്രമിച്ച സ്വാമിജി മൈസൂരിലേയും ചിത്രദുര്‍ഗയിലെയും സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിലെയും ദളിത കോളനികള്‍ സന്ദര്‍ശിക്കാനാരംഭിച്ചു. അയിത്തത്തിനെതിരെയും ഹിന്ദുഐക്യത്തിനുവേണ്ടിയുമുള്ള സന്ദേശം നല്‍കുന്നതിന് അദ്ദേഹം ദളിത് കോളനികളിലേക്ക് പദയാത്രകള്‍ നടത്തി. ഈ പദയാത്രകളില്‍ സ്വാമിജി കോളനിവാസികളുമായി ഇടപഴകുകയും അവരുടെ വീടുകളില്‍ പ്രവേശിച്ച് അവരെ അനുഗ്രഹിക്കുകയും ‘പൂജ’ സ്വീകരിക്കുകയും ഹിന്ദുത്വത്തെ കുറിച്ചും ദൈനംദിന ജീവിതത്തെ കുറിച്ചും പൊതുവായ മാര്‍ഗ്ഗദര്‍ശനം നല്‍കുകയും ചെയ്തു.
പേജാവര്‍ മഠത്തിലെ ഇളയ സ്വാമിയായിരുന്ന സമയത്തുതന്നെ 1960കളില്‍ അദ്ദേഹം ബംഗളൂരുവിലെ ദളിത് കോളനി സന്ദര്‍ശിച്ചിരുന്നു. മഠത്തിന്റെ ഭരണാധികാരികളിലും ഭക്തരിലും ഇത് കടുത്ത അമര്‍ഷത്തിനിടയാക്കി. മഠം പിന്തുടരുന്ന ധാര്‍മ്മിക തത്വങ്ങള്‍ക്കു വിരുദ്ധമല്ല തന്റെ പ്രവൃത്തി എന്നു തെളിയിച്ചുകൊണ്ട് അദ്ദേഹം സ്വന്തം നിലപാടില്‍ ഉറച്ചുനിന്നു. സമാജത്തിലെ മുഴുവന്‍ വിഭാഗങ്ങളെയും ഒരുമിച്ചു കൊണ്ടുവരണമെന്ന ബോദ്ധ്യം അന്ത്യശ്വാസം വരെ അദ്ദേഹത്തിനുണ്ടായിരുന്നു.
ജാതിക്കതീതമായി ദളിതരടക്കമുള്ള എല്ലാവര്‍ക്കും ‘വൈഷ്ണവ ദീക്ഷ’ നല്‍കി വൈഷ്ണവരാക്കുകയെന്ന ആശയത്തിനുവേണ്ടി സ്വാമിജി ശക്തമായി വാദിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തു. ഒരിക്കല്‍ അവര്‍ വൈഷ്ണവരായാല്‍ വൈഷ്ണവ പാരമ്പര്യത്തിലെ പ്രമുഖ ആചാര്യന്മാര്‍ പ്രചരിപ്പിച്ച ‘ഭക്തിമാര്‍ഗ്ഗം’ പിന്തുടരാന്‍ അവര്‍ക്കു കഴിയുമെന്നായിരുന്നു സ്വാമിജിയുടെ നിലപാട്.
ക്രിസ്ത്യന്‍ മിഷനറിമാര്‍ നടത്തിവരുന്ന മതപരിവര്‍ത്തന ശ്രമങ്ങളെ അദ്ദേഹം ഗൗരവമായി കാണുകയും അതിനെതിരെ ശക്തിയായി പ്രതികരിക്കുകയും ചെയ്തു. 2006ല്‍ തിരുപ്പതിയിലെ സമീപ ഗ്രാമങ്ങളില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ വന്‍തോതില്‍ മതംമാറ്റം നടത്തിയപ്പോള്‍ സ്വാമിജി അവിടം സന്ദര്‍ശിച്ചു. മതപരിവര്‍ത്തന ശ്രമങ്ങളെ ശക്തമായി എതിര്‍ത്ത അദ്ദേഹം ഒരു വസ്തുതാന്വേഷണ സമിതിയെ നിയോഗിച്ചതിനെ തുടര്‍ന്ന് മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കഴിഞ്ഞു.
സമാജത്തിലെ എല്ലാ വിഭാഗത്തില്‍ പെട്ട അവശ ജനങ്ങള്‍ക്കും ആവശ്യമായ സഹായങ്ങള്‍ എത്തിക്കാനും അങ്ങനെ അവരെ മിഷനറിമാരില്‍ നിന്നും രക്ഷിക്കാനും അദ്ദേഹം തന്റെ ഭക്തരോട് ആവശ്യപ്പെട്ടു. വര്‍ഗീയവാദിയെന്ന് വിളിച്ച് ഹിന്ദുവിരുദ്ധ ശക്തികള്‍ എതിര്‍ക്കാന്‍ ഇതിടയാക്കിയെങ്കിലും മതപരിവര്‍ത്തനത്തിനെതിരെ സ്വാമിജി സ്വന്തം നിലപാടില്‍ ഉറച്ചുനിന്നു.
സ്വാമിജിയുടെ ഡ്രൈവര്‍ മുസ്‌ലീം!
രാമക്ഷേത്ര നിര്‍മ്മാണത്തെയും മറ്റ് ഹിന്ദു ആവശ്യങ്ങളെയും പിന്തുണച്ചതിന്റെ പേരില്‍ രാഷ്ട്രീയത്തിലെയും മാധ്യമരംഗത്തെയും ചില വ്യക്തികള്‍ വിശ്വേശ തീര്‍ത്ഥ സ്വാമിയെ ‘വര്‍ഗീയവാദി’ ആയി ചിത്രീകരിച്ചിരുന്നു. ഒരു ഹിന്ദുവായാലും മുസ്ലീമായാലും സാധാരണക്കാരോട് സ്വാമിജി ഒരേപോലെയാണ് ഇടപെട്ടിരുന്നതെന്ന കാര്യം അവര്‍ ജനങ്ങളെ അറിയിച്ചില്ല.
കഴിഞ്ഞ രണ്ടു വര്‍ഷമായി മുഹമ്മദ് ആരിഫ് ആയിരുന്നു സ്വാമിജിയുടെ ഡ്രൈവര്‍. ആരിഫിനു മുമ്പ് അയാളുടെ സഹോദരന്‍ മുഹമ്മദ് ആഖിര്‍ മൂന്നു വര്‍ഷത്തിലധികം സ്വാമിജിയുടെ ഡ്രൈവറായി സേവനമനുഷ്ഠിച്ചു. ആഖിറിനു മുമ്പ് അവരുടെ മറ്റൊരു സഹോദരന്‍ മുഹമ്മദ് മന്‍സൂര്‍ ഏഴുവര്‍ഷക്കാലം സ്വാമിജിയുടെ ഡ്രൈവറായി. മന്‍സൂറിനെ ഡ്രൈവറായി നിയമിച്ചപ്പോള്‍ മുസ്ലീങ്ങളെ ഡ്രൈവറായി നിയമിക്കുന്നതിനെ മഠത്തിലെ പലരും എതിര്‍ത്തെങ്കിലും അവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ സ്വാമിജി തയ്യാറായില്ല. ഡ്രൈവര്‍മാര്‍ക്ക് അവരുടെ ജോലി ചെയ്യുന്നതിന് ഒരു തടസ്സവുമുണ്ടാകരുതെന്ന് അദ്ദേഹം ഉറപ്പുവരുത്തി.
റംസാന്‍ മാസത്തില്‍ മുസ്ലീങ്ങള്‍ക്കുവേണ്ടി ഉടുപ്പിയില്‍ ഇഫ്താര്‍ പാര്‍ട്ടി നടത്താനും സ്വാമിജി തയ്യാറായി. നിരവധി വര്‍ഷങ്ങള്‍ക്കുമുമ്പ് അദ്ദേഹം തുടങ്ങിയ ഈ രീതി ഈവര്‍ഷവും നടന്നു: ഏതെങ്കിലും പ്രശ്‌നത്തിന്റെ പേരില്‍ ‘പുരോഗമനവാദികള്‍’ സ്വാമിജിയെ ആക്രമിക്കാന്‍ വന്നപ്പോഴേല്ലാം അവരെ പ്രതിരോധിക്കാന്‍ ഉടുപ്പിയിലെ മുസ്ലീങ്ങള്‍ ഓടിയെത്തി. ഇത്തരത്തിലായിരുന്നു അവര്‍ക്ക് വിശ്വേശ തീര്‍ത്ഥ സ്വാമിജിയോടുള്ള സ്‌നേഹം.
അനുശോചന പ്രവാഹം
കക്ഷിരാഷ്ട്രീയത്തിനും ആശയഭിന്നതകള്‍ക്കും അതീതമായി രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും നിരവധി വ്യക്തികള്‍ സ്വാമിജിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തെ മാര്‍ഗ്ഗദര്‍ശിയായി കണ്ട ലക്ഷക്കണക്കിന് ജനങ്ങളുടെ മനസ്സില്‍ സ്വാമിജി ജീവിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സേവനത്തിന്റെയും ആത്മീയതയുടെയും ഊര്‍ജ്ജസ്രോതസ്സായിരുന്ന അദ്ദേഹം നീതിനിഷ്ഠവും സഹതാപപൂര്‍ണ്ണവുമായ ഒരു സമൂഹം നിര്‍മ്മിക്കുന്നതിന് തുടര്‍ച്ചയായി പ്രവര്‍ത്തിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആര്‍.എസ്.എസ്. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് ഭയ്യാജി ജോഷിയും ഒരു പ്രസ്താവനയില്‍ ഇങ്ങനെ പറഞ്ഞു: ”സ്വാമിജി മുഴുവന്‍ സ്വയംസേവകര്‍ക്കും ആശാകേന്ദ്രമായിരുന്നു. പ്രശ്‌നങ്ങളോടുള്ള അദ്ദേഹത്തിന്റെ സ്പഷ്ടവും ശാന്തവുമായ സമീപനം അവയെ ലളിതമാക്കിത്തീര്‍ത്തു. അദ്ദേഹത്തിന്റെ കൂടി പരിശ്രമത്തിന്റെ ഫലമായാണ് രാമക്ഷേത്ര നിര്‍മ്മാണത്തിലേക്കുള്ള പാത ഇപ്പോള്‍ സുഗമമായിത്തീര്‍ന്നത്. അത് യാഥാര്‍ത്ഥ്യമാകുന്നതിനുമുമ്പാണ് അദ്ദേഹത്തിന്റെ വിയോഗമുണ്ടായത്. ഇത്തരം നിസ്വാര്‍ത്ഥരായ സന്യാസിമാരുടെ തപസ്സിലൂടെയാണ് ഭാരതം ധര്‍മ്മഭൂമിയായത്. തന്റെ ഭൗതിക ശരീരം ഉപേക്ഷിച്ചെങ്കിലും സ്മരണകളിലൂടെയും പ്രേരണകളിലൂടെയും പ്രസരിപ്പിച്ച ഊര്‍ജ്ജത്തിലൂടെയും അദ്ദേഹം എന്നും നമ്മുടെ കൂടെയുണ്ടാകും.” സര്‍കാര്യവാഹ് ഭയ്യാജി ജോഷി ബംഗളൂരുവിലെത്തി സ്വാമിജിയുടെ ഭൗതികദേഹത്തിനു മുന്നില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.
പേജാവര്‍ സ്വാമിജിയുടെ ദേഹവിയോഗത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തിയ ആര്‍.എസ്.എസ്. ദക്ഷിണ മധ്യക്ഷേത്ര സംഘചാലക് വി. നാഗരാജ്, സംഘത്തിനും മറ്റു സംഘടനകള്‍ക്കും കഴിഞ്ഞ ആറ് ദശാബ്ദത്തിലധികമായി പൂജ്യ പേജാവര്‍ സ്വാമിജി രക്ഷിതാവും മാര്‍ഗ്ഗദര്‍ശിയുമായിരുന്നുവെന്നു പറഞ്ഞു. രാജ്യത്തെ പ്രമുഖ സന്ന്യാസിമാരിലൊരാളായ അദ്ദേഹം സമൂഹത്തെ ദോഷമുക്തമാക്കുന്നതിന് സദാ പരിശ്രമിച്ചു. രാമജന്മഭൂമി പ്രസ്ഥാനം ഉള്‍പ്പെടെ മുഴുവന്‍ ഹൈന്ദവ പ്രക്ഷോഭങ്ങള്‍ക്കും സ്വാമിജി പിന്തുണയും നേതൃത്വവും നല്‍കി – അദ്ദേഹം പറഞ്ഞു.
സനാതനധര്‍മ്മത്തിന് ഒരു വലിയ നഷ്ടമാണ് സ്വാമിജിയുടെ വിയോഗമെന്ന് കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ പറഞ്ഞു. ‘അദ്ദേഹത്തിന്റെ ജീവിതവും സംഭാവനകളും എക്കാലവും ഓര്‍മ്മിക്കപ്പെടും.’ രാജ്യത്തെ പ്രമുഖ സന്യാസിയായ അദ്ദേഹം സമൂഹത്തിനാവശ്യമായ മാര്‍ഗ്ഗദര്‍ശം നല്‍കിയെന്ന് മുന്‍മുഖ്യമന്ത്രി ജനതാദള്‍ എസ്സിലെ എച്ച്.ഡി. കുമാരസ്വാമി അഭിപ്രായപ്പെട്ടു. ഹിന്ദു ധര്‍മ്മത്തെയും സമൂഹത്തെയും നവീകരിക്കാന്‍ എപ്പോഴും ശ്രമിച്ചിരുന്ന സ്വാമിജിയെ എല്ലാവരും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നതായി മുന്‍മുഖ്യമന്ത്രി, കോണ്‍ഗ്രസ്സിലെ സിദ്ധരാമയ്യയും പറഞ്ഞു. വ്യത്യസ്ത കാര്യങ്ങള്‍ ചെയ്ത സ്വാമിജി എപ്പോഴും പുതിയ ചിന്തകളെ സ്വാഗതം ചെയ്തു – അദ്ദേഹം പറഞ്ഞു.