ഒരു രാജ്യം അതിന്റെ മൂലധനത്തിന്റെ മുഖ്യപങ്കും മുടക്കേണ്ടത് വിദ്യാഭ്യാസ മേഖലയിലാണ്. രാജ്യത്തിന്റെ ഭാവി ക്ലാസ്സ് മുറികളില്‍ രൂപപ്പെടുന്നു എന്ന് ആലങ്കാരികമായി പറയാറുണ്ടെങ്കിലും യാഥാര്‍ത്ഥ്യങ്ങളുമായി കാര്യങ്ങള്‍ പൊരുത്തപ്പെടാത്ത അവസ്ഥയാണ് ഇന്നുള്ളത്. കേരളായൂണിവേഴ്‌സിറ്റിയില്‍ നിന്നും ചെന്നൈ ഐ.ഐ.ടിയിലൂടെ, ജവഹര്‍ലാല്‍നെഹ്‌റു യൂണിവേഴ്‌സിറ്റി വരെ നാം സഞ്ചരിച്ചാല്‍ കാണുന്നത് കൊളോണിയല്‍ വിദ്യാഭ്യാസപദ്ധതിയുടെ ഉച്ഛിഷ്ടങ്ങളായിരിക്കും. രാജ്യത്തിന്റെ ചരിത്രവും സംസ്‌കാരവും ഭാവിയുടെ ആവശ്യങ്ങളും മനസ്സിലാക്കുന്ന ഒരു വിദ്യാഭ്യാസമാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗത്ത് നിലവിലുള്ളത് എന്ന് പറയാനാവില്ല. എന്തിനും ഏതിനും പാശ്ചാത്യരെ അനുകരിക്കുന്ന നാം ഗവേഷണപഠനങ്ങളില്‍ ഊന്നിയുള്ള ആരോഗ്യകരമായ അക്കാദമിക അന്തരീക്ഷം പുലര്‍ത്തുന്ന അവരുടെ സര്‍വ്വകലാശാലകളെ മാത്രം അനുകരിക്കില്ല. പകരം അല്പവസ്ത്രം ധരിക്കാനും പാതിരാത്രിയില്‍ പുരുഷവിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍മുറിയില്‍ പോകാനും ഉള്ള സ്വാതന്ത്ര്യത്തിനുവേണ്ടി പടനയിക്കുന്നതാണ് ശ്രേഷ്ഠമെന്നുകരുതുന്ന ജെ.എന്‍.യു പ്രഭൃതികളെയാണ് നമ്മള്‍ കാണുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യതലസ്ഥാനം വിദ്യാര്‍ത്ഥിപ്രക്ഷോഭങ്ങള്‍കൊണ്ട് കലുഷിതമായിരിക്കുന്നു. ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധിപ്പിച്ചതാണ് സമരകാരണമായി പറയുന്നത്. എന്നാല്‍ മറ്റ് പല കാരണങ്ങളും പ്രക്ഷോഭത്തിന്റെ പിന്നിലുണ്ട് എന്നാണ് അറിയാന്‍ കഴിയുന്നത്. മറ്റ് സര്‍വ്വകലാശാലകളില്‍ നിന്നെല്ലാം വേറിട്ട അസ്തിത്വം പുലര്‍ത്തുന്ന ഒന്നാണ് ജെ.എന്‍.യു എന്ന തെറ്റിദ്ധാരണ കാലങ്ങളായി സൃഷ്ടിച്ചുവച്ചിരിക്കുകയാണ്. രാജ്യത്തിന്റെ ഏകതയെ വരെ ചോദ്യം ചെയ്യാനുള്ള സവിശേഷ സ്വാതന്ത്ര്യം തങ്ങള്‍ക്ക് ലഭ്യമാകണം എന്ന് വാദിക്കുന്ന ഇടത്-ഇസ്ലാമിക അരാജകവാദികളുടെ സൈ്വര്യവിഹാരകേന്ദ്രമായി ജെ.എന്‍.യുവിനെ നിലനിര്‍ത്തണം എന്നു വാദിക്കുന്നവര്‍ തന്നെയാണ് ഫീസ് വര്‍ദ്ധനവിനെയും എതിര്‍ക്കുന്നവരിലെ പ്രബലവിഭാഗം.
കഴിഞ്ഞ 30 വര്‍ഷമായി ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധിപ്പിക്കാതിരുന്ന ഈ സര്‍വ്വകലാശാലയില്‍ പുതിയ വൈസ്ചാന്‍സലര്‍ കാലാനുസൃതമായ ചില പരിഷ്‌കാരങ്ങള്‍ക്ക് ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ജീവിതച്ചിലവേറിയ രാജ്യതലസ്ഥാനത്ത് 20 രൂപയായിരുന്നു ഹോസ്റ്റല്‍ ഫീസായി ഈടാക്കിയിരുന്നത് എന്ന് സാധാരണക്കാര്‍ അറിയുന്നത് ഇപ്പോള്‍ മാത്രമാണ്. 20 രൂപ 200 രൂപയാക്കി വര്‍ദ്ധിപ്പിച്ചു എന്നതാണ് സര്‍വ്വകലാശാലാ അധികൃതര്‍ ചെയ്ത തെറ്റ്. ഇതിന്റെ പേരിലുണ്ടായ കലാപസദൃശമായ സമരത്തില്‍ സ്വാമി വിവേകാനന്ദന്റെ പ്രതിമയെ മലിനമാക്കുകയും പാര്‍ലമെന്റിനെ വരെ ഉപരോധിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ സമരക്കാരുടെ ലക്ഷ്യം മറ്റ് പലതുമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഹോസ്റ്റല്‍ ഫീസിനോടൊപ്പം മറ്റ് പല ഫീസുകളും വര്‍ദ്ധിപ്പിച്ചിട്ടുണ്ട് എന്നത് സത്യമാണ്. സാമൂഹ്യ, സാമ്പത്തിക പിന്നാക്കാവസ്ഥ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിലും ഫീസിലുമെല്ലാം വലിയ ഇളവുകളുള്ള സര്‍വ്വകലാശാലയാണ് ജെ.എന്‍.യു. വിദ്യാര്‍ത്ഥിയുടെ സാമ്പത്തിക നിലവാരമനുസരിച്ച് മൂന്ന് സ്ലാബുകളായാണ് ഇവിടെ ഫീസീടാക്കുന്നത്. 9500-ല്‍ പരം വിദ്യാര്‍ത്ഥികള്‍ ഉള്ളതില്‍ 42% വിദ്യാര്‍ത്ഥികളും സാമ്പത്തികമായ ഇളവുകള്‍ അനുഭവിക്കുന്നവരാണ്. രാജ്യത്തെ ജനകോടികളുടെ നികുതിഭാഗം കൊണ്ട് വിദ്യാഭ്യാസം ചെയ്യുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും കുറച്ചുകൂടി ഉത്തരവാദിത്വബോധം ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഫീസ് വര്‍ദ്ധനവ് അസഹ്യമായി തോന്നുന്നുവെങ്കില്‍ പ്രതികരിക്കാനും പ്രതിഷേധിക്കാനും അവകാശമുണ്ട്. അത് 28 മണിക്കൂര്‍ ഒരു വനിതാ അധ്യാപികയെ തടഞ്ഞുവച്ചുകൊണ്ടോ ശാരീരിക പീഡനങ്ങള്‍ക്ക് വിധേയമാക്കിക്കൊണ്ടോ ആകുന്നതിനോട് യോജിക്കാന്‍ കഴിയില്ല. തങ്ങളുടെ ഫീസ് മാത്രം ഒരിക്കലും വര്‍ദ്ധിപ്പിക്കാന്‍ പാടില്ല എന്ന നിലപാടിനോടും സമരസപ്പെടാനാവില്ല. അതുപോലെ ഹോസ്റ്റല്‍ പെരുമാറ്റച്ചട്ടവും ഡ്രസ്സ്‌കോഡും തങ്ങള്‍ പാലിക്കില്ല എന്നു പറയുന്നത് സാമാന്യ ബോധമുള്ളവര്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല. ഇതൊന്നും പുതിയ വൈസ് ചാന്‍സലര്‍ നടപ്പിലാക്കിയ ഭരണപരിഷ്‌കാരങ്ങളുമല്ല. കഴിഞ്ഞ 14 വര്‍ഷമായി നിലവിലുള്ള നിയമങ്ങളെ നടപ്പിലാക്കാന്‍ മാത്രമാണ് പുതിയ വി.സി. ശ്രമിച്ചിട്ടുള്ളത്. ഫീസ് വര്‍ദ്ധനവില്‍ ഏ തെങ്കിലും വിദ്യാര്‍ത്ഥിക്ക് ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ടെങ്കില്‍ അധികൃതര്‍ അത് പഠിക്കാനും വേണ്ട പരിഹാരം ഉണ്ടാക്കാനും ശ്രമിക്കേണ്ടതുമാണ്. അക്കാദമിക മേന്മ നിലനിര്‍ത്താനാവശ്യമായ കാര്യങ്ങള്‍ക്കുവേണ്ടി നമ്മുടെ സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ത്ഥികള്‍ പ്രതികരിക്കുന്നില്ല എന്നതാണ് സത്യം.
ജാതിയും സങ്കുചിത രാഷ്ട്രീയവും മതഭീകരവാദവും കൂടിക്കുഴഞ്ഞ അഴുക്കുചാലായി സര്‍വ്വകലാശാലകള്‍ മാറുന്നു എന്നാണ് അടുത്തിടെ പുറത്തുവരുന്ന പല വാര്‍ത്തകളും സൂചിപ്പിക്കുന്നത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങളായ ഐ.ഐ.ടികളില്‍ നിന്നുപോലും പുറത്തു വരുന്ന വാര്‍ത്തകള്‍ കൊളോണിയല്‍ സവര്‍ണ്ണപക്ഷപാതികളുടെ പ്രേതം ഗ്രസിച്ച ക്യാമ്പസുകളെക്കുറിച്ചാണ് നമ്മോട് വിളിച്ചു പറയുന്നത്. ചെന്നൈ ഐ.ഐ.ടിയില്‍ കൊല്ലംകാരിയായ ഫാത്തിമ ലത്തീഫ് എന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യുവാനിടയാക്കിയ സാഹചര്യം അത്യന്തം അപലപനീയമായ ഒന്നാണ്. എന്നാല്‍ പെണ്‍ കുട്ടിയുടെ മരണത്തിന് ഉത്തരവാദികള്‍ സവര്‍ണ്ണഹിന്ദുത്വവാദികളായ അധ്യാപകരാണ് എന്ന് ചിലര്‍ കരുതിക്കൂട്ടി പ്രചരണം ആരംഭിച്ചിരുന്നു. അധ്യാപകരുടെ രാഷ്ട്രീയ ബന്ധങ്ങള്‍ വ്യക്തമായതോടെ പ്രചരണങ്ങള്‍ സ്വിച്ചിട്ടതുപോലെ നിലയ്ക്കുന്നതും കാണാനായി. ക്യാമ്പസുകളിലെ എല്ലാസംഭവങ്ങളും ആസൂത്രിതമായ ഒരു തിരക്കഥയുടെ ഭാഗമാകുന്നതായി സംശയിക്കത്തക്ക സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. എന്തായാലും പ്രതിഭയുള്ള ഒരു വിദ്യാര്‍ത്ഥിനിയ്ക്ക് ക്യാമ്പസിലെ അസഹനീയ സ്ഥിതിവിശേഷം കൊണ്ട് ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടായത് അന്വേഷണവിധേയമാക്കേണ്ടതുതന്നെയാണ്. മാനവ വിഭവശേഷി മന്ത്രാലയം ഈ സംഭവത്തെ ഗൗരവമായി കണ്ടുകൊണ്ട് നടപടികള്‍ ആരംഭിച്ചു എന്നത് നല്ല ലക്ഷണമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ രാജ്യത്തെ വിവിധ ഐ.ഐ.ടികളിലായി അമ്പത്തിരണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു എന്നത് നിസ്സാര സംഗതിയല്ല. മദ്രാസ് ഐ.ഐ.ടിയില്‍ മാത്രം 14 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു എന്നാണ് പുറത്തുവരുന്ന വിവരം. ഐ.ഐ.ടി പോലുള്ള രാജ്യത്തെ അഭിമാന സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒരു സ്ഥിരം സംവിധാനം ഉണ്ടായേ മതിയാവൂ. എല്ലാ വകുപ്പുകളിലും പരാതിപരിഹാരസെല്ലുകള്‍ രൂപീകരിക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം തികച്ചും ന്യായമാണ്. ഐ.ഐ.ടി പോലുള്ള സ്ഥാപനങ്ങളില്‍ ജാതി, മത, ലിംഗ വിവേചനങ്ങളുടെ പ്രവണതകള്‍ വച്ചു പുലര്‍ത്തുന്ന അദ്ധ്യാപകരോ വിദ്യാര്‍ത്ഥികളോ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുവാന്‍ അധികൃതര്‍ അലംഭാവം കാട്ടരുത്.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം പരിശോധിച്ചാല്‍ അത് പോരുകാള കേറിയ ഭരണിക്കട പോലെയാണെന്നു കാണാം. വിദ്യാഭ്യാസമന്ത്രി ക്ക് താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് ദാനം ചെയ്യാന്‍ അദാലത്ത് നടത്തിയതിന്റെ വിവാദം കെട്ടടങ്ങും മുമ്പാണ് 16 പരീക്ഷകളില്‍ കേരളായൂണിവേഴ്‌സിറ്റിയില്‍ മോഡറേഷന്‍ മാര്‍ക്ക് കൂട്ടി നല്‍കിയ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. തോറ്റ നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ഇതിലൂടെ ജയിച്ചിരിക്കുന്നത്. ഇടതുപക്ഷ അദ്ധ്യാപകസംഘടനകളും വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളും ചേര്‍ന്ന് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ അടിമുടി തകര്‍ത്തിരിക്കുകയാണ്. എന്നാല്‍ രാജ്യത്തെ മറ്റ് സര്‍വ്വകലാശാലകളിലെ ചെറിയ പ്രശ്‌നങ്ങള്‍ പോലും പര്‍വ്വതീകരിച്ച് പ്രതികരണ യൂണിയനുണ്ടാക്കുന്നവരും ഇവരാണ് എന്നതാണ് ഏറെ വിചിത്രം. രാജ്യം അതിന്റെ മൂലധനം മുടക്കുന്ന വിദ്യാഭ്യാസരംഗത്തുനിന്നും ഇതിലും സര്‍ഗ്ഗാത്മകതയാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. അതിന് ഉന്നതവിദ്യാഭ്യാസ മേഖലയെ അടിമുടി ഉടച്ചുവാര്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേന്ദ്ര ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും മാനവവിഭവശേഷി മന്ത്രാലയത്തില്‍ നിന്നും ആവശ്യമായ നടപടികള്‍ ഉണ്ടായേ മതിയാകൂ.