ശബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശനം സംബന്ധിച്ച 2019 നവംബര്‍ 14-ലെ വിധി ഏറ്റവും വലിയ തിരിച്ചടിയായത് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനാണ്. സ്ത്രീപ്രവേശനത്തിനനുകൂലമായ മുന്‍ സുപ്രീംകോടതിവിധിയെ മുന്‍നിര്‍ത്തി യുവതികളെ ശബരിമലകയറ്റല്‍ ദൗത്യമായി പ്രഖ്യാപിക്കുക മാത്രമല്ല ഇതിനായി നവോത്ഥാന മതില്‍ എന്ന പ്രഹസനം നടത്തുകയും ചെയ്തത് ഇടതുസര്‍ക്കാരാണ്. പതിനായിരക്കണക്കിന് അയ്യപ്പന്മാരെ കള്ളക്കേസില്‍ കുടുക്കിയതും ഇതേ സര്‍ക്കാരാണ്. ഇതെല്ലാം തെറ്റായിരുന്നു എന്ന കുറ്റസമ്മതം നടത്താനും വിശ്വാസികള്‍ക്കെതിരായ കേസ്സുകള്‍ പിന്‍വലിച്ച് തെറ്റ് തിരുത്താനും ഈ സര്‍ക്കാര്‍ തയ്യാറാകുമോ? ഇനി യുവതികളെ മലചവിട്ടാനനുവദിക്കില്ല എന്നു തിരുത്തിപ്പറയുന്ന അവരുടെ പഴയ തെറ്റിനു പ്രായശ്ചിത്തമാകാന്‍ ഇത് അനിവാര്യമാണ്. അല്ലെങ്കില്‍ അവര്‍ക്ക് വേറെ ഉദ്ദേശ്യമുണ്ടെന്നു സംശയിക്കേണ്ടിവരും.
2018ലെ സുപ്രീംകോടതി വിധിയെ തുടര്‍ന്നു ഇടതു സര്‍ക്കാര്‍ കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ എന്തായിരുന്നു എന്നത് വിശ്വാസികള്‍ മറന്നിട്ടില്ല. 2018 സെപ്റ്റംബര്‍ 28 ന് സ്ത്രീപ്രവേശന ഉത്തരവിറങ്ങിയതിന് ശേഷം വിധി നടപ്പിലാക്കും എന്ന് പ്രഖ്യാപിക്കുകയും 2018 സെപ്റ്റംബര്‍ 3 ന് സ്ത്രീകള്‍ക്ക് സൗകര്യമൊരുക്കാന്‍ 100 ഏക്കര്‍ വനഭൂമി ദേവസ്വം ബോര്‍ഡിന് വിട്ടുനല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു.
വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിനല്‍കണമെന്ന് കേരളീയ സമൂഹം ഒന്നടങ്കം സര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും ആവശ്യപ്പെട്ടു. തന്ത്രിപ്രമുഖന്‍മാര്‍, പന്തളം കൊട്ടാരം, അയ്യപ്പഭക്ത സംഘടനകള്‍ എന്നിവര്‍ നിവേദനം സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍ ഈ ആവശ്യങ്ങളെ മുഖവിലയ്‌ക്കെടുത്തില്ല. എന്ന് മാത്രമല്ല, ആചാരലംഘനത്തിന് നേരിട്ട് നേതൃത്വം കൊടുത്തും, ആചാരലംഘകര്‍ക്ക് എല്ലാവിധ സഹായങ്ങള്‍ ചെയ്തുകൊടുത്തും സര്‍ക്കാര്‍ അയ്യപ്പഭക്ത വിരുദ്ധ നടപടികള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ഇക്കാലയളവിലെല്ലാം മുഖ്യമന്ത്രിയുടെ ഏറാന്‍മൂളിയായി എ. പത്മകുമാര്‍ എന്ന ദേവസ്വം പ്രസിഡന്റും നിലകൊണ്ടു.
2018 ലെ തീര്‍ത്ഥാടന കാലഘട്ടത്തില്‍ സര്‍ക്കാര്‍ പിന്തുണയോടെ നിരവധി ആചാരലംഘനശ്രമങ്ങള്‍ ശബരിമലയില്‍ അരങ്ങേറി. ശബരിമല വിഷയം സങ്കീര്‍ണ്ണമാക്കിയതിലും, ഭക്തജനങ്ങളെ തെരുവിലിറക്കിയതിലും, അഞ്ച് അയ്യപ്പഭക്തരെ ബലിദാനികളാക്കിയതിലും മുഖ്യപങ്ക് മുഖ്യമന്ത്രി പിണറായി വിജയനാണ്. ശബരിമല വിഷയത്തില്‍ നിലപാടില്‍ മാറ്റമില്ലെന്ന ധാര്‍ഷ്ട്യവും, കോടതിവിധി ഏതുവിധേനയും നടപ്പിലാക്കുമെന്ന വെല്ലുവിളിയും വഴി സര്‍ക്കാര്‍ അന്തരീക്ഷം സങ്കീര്‍ണ്ണമാക്കി.
നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പ്രതിജ്ഞാ ബദ്ധമാണെന്ന് പ്രഖ്യാപിച്ച ഇടതുപക്ഷ സര്‍ക്കാര്‍ വിശ്വാസികളെ വെല്ലുവിളിച്ച് വനിതാമതില്‍ തീര്‍ക്കാനും, അതിന്റെ മറവില്‍ അപഥ സഞ്ചാരിണികളെ ശബരിമലയിലെത്തിക്കാനും കുത്സിത ശ്രമം നടത്തി. ഭീഷണിപ്പെടുത്തിയും തെറ്റദ്ധരിപ്പിച്ചും പ്രലോഭിപ്പിച്ചും സമുദായ നേതാക്കളെ അണിനിരത്താന്‍ കുടിലതന്ത്രത്തിന്റെ ഭാണ്ഡക്കെട്ടഴിച്ചു കേരളത്തിന്റെ മതേതര മുഖ്യമന്ത്രി.
ആചാരലംഘനത്തിന് നേതൃത്വം കൊടുത്ത സര്‍ക്കാര്‍ അവിശ്വാസികളും, പുരോഗമനം പ്രസംഗിക്കുന്നവരുമായ ഫെമിനിസ്റ്റുകളെ ശബരിമലയിലേക്ക് ക്ഷണിച്ചു.
ആചാരലംഘനത്തിന് നേതൃത്വം കൊടുത്ത സര്‍ക്കാരിന്റെ നടപടികളെല്ലാം ഭക്തജനങ്ങളുടെ ഇച്ഛാശക്തിയുടെ പ്രതിരോധ കോട്ടകളിലും തട്ടിത്തകര്‍ന്നപ്പോള്‍ പ്രതികാര നടപടികളുമായി സര്‍ക്കാര്‍ രംഗത്തിറങ്ങി. അയ്യപ്പഭക്തരെ ക്രൂരമായി തല്ലച്ചതച്ചു. കള്ളക്കേസില്‍ കുടുക്കി, ജാമ്യമില്ലാവകുപ്പ് ചുമത്തി ജയിലിലടച്ചു. വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു, ഭക്തരുടെ സാധനസാമഗ്രികള്‍ കൊള്ളയടിച്ചു. തികച്ചും ഏകാധിപത്യപരമായ നടപടികളാണ് ശബരിമലയിലും പമ്പയിലും നിലയ്ക്കലിലും അരങ്ങേറിയത്. വിവിധ വകുപ്പുകളെയും ദേവസ്വംബോര്‍ഡിനെയും നോക്കുകുത്തികളാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ അയ്യപ്പഭക്തര്‍ക്ക് മേല്‍ താണ്ഡവമാടി. ഇതിനായി മനോജ് എബ്രഹാം, ഹരിശങ്കര്‍, യതീഷ്ചന്ദ്ര, ബല്‍റാംകുമാര്‍ ഉപാദ്ധ്യായ എന്നീ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. സംസ്ഥാനത്താകെ അയ്യപ്പഭക്തര്‍ക്കെതിരെ 2000 ല്‍ അധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 67094 പേരെ പ്രതികളാക്കി. കണ്ടാലറിയാവുന്നവര്‍ എന്നപേരില്‍ 10000 ല്‍ അധികം പേരെ പ്രതികളാക്കിയിരിക്കുന്നു. ചിത്തിരആട്ടവിശേഷത്തിന് ഒരമ്മയെ ഡി.വൈ.എഫ്.ഐ ക്കാരനെക്കൊണ്ട് തേങ്ങയ്ക്ക് തലയിലെറിഞ്ഞ് പരിക്കുണ്ടാക്കി സന്നിധാനത്ത് സംഘര്‍ഷമുണ്ടാക്കി. 2000 ല്‍ അധികം അയ്യപ്പഭക്തരുടെ ഫോട്ടോ എടുത്ത് കുറ്റവാളികളാക്കി അറസ്റ്റ് ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാമജപത്തിന്റെ പേരില്‍ ആര്‍. രാജേഷ് പെരുമ്പാവൂരടക്കം 10 ഓളം പേരെ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. അറസ്റ്റ് ചെയ്ത് ജയിലിലടച്ച അയ്യപ്പഭക്തര്‍ക്ക് ജാമ്യത്തുക കെട്ടി വയ്ക്കാന്‍ കോടിക്കണക്കിന് രൂപയാണ് ചിലവായത്. മുന്‍ ഡി.ജി.പി റ്റി.പി സെന്‍കുമാര്‍, വൈസ് ചാന്‍സലര്‍ കെ.എസ്. രാധാകൃഷ്ണന്‍, കെ.പി ശരികല ടീച്ചര്‍, എസ്.ജെ.ആര്‍ കുമാര്‍ എന്നിവര്‍ക്കെതിരെ 300 ലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍, അഡ്വ. പ്രകാശ് ബാബു എന്നിവരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ജയിലിലടച്ചത്.
ശബരിമല യുവതീ പ്രവേശനത്തില്‍ മനം നൊന്തും, സര്‍ക്കാരിന്റെയും, സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയുടെയും നടപടിയിലും, ക്രൂരമായ മര്‍ദ്ദനമുറകളിലും പെട്ട് ബലിദാനികളായത് അഞ്ച് അയ്യപ്പഭക്തരാണ്.
ഇരുട്ടിന്റെ മറവില്‍ സന്നിധാനത്ത് നടന്ന യുവതീപ്രവേശനം അതീവരഹസ്യമായി തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചാണ് നടന്നത്. മുഖ്യമന്ത്രി, ഒരു മന്ത്രി, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയടക്കം 6 പോലീസ് ഉദ്യോഗസ്ഥര്‍, മുഖ്യമന്ത്രിയുടെ ഓഫീസിലെ 2 പേര്‍, ഇവര്‍ക്കുമാത്രമാണ് ഇത് അറിയാമായിരുന്നത്. ഇന്റലിജന്‍സ് മേധാവിയോട് പോലും മറച്ച് വച്ച്, സൈനിക ഓപ്പറേഷനിലേതുപോലെ മിനിട്ട് തോറും ചെയ്യേണ്ട കാര്യങ്ങള്‍ ആസൂത്രണം ചെയ്തു. ബെഹ്‌റയ്ക്കു പുറമേ എ.ഡി.ജി.പി മനോജ് എബ്രഹാം, ഐജി മാരായ ബല്‍റാംകുമാര്‍, ഉപാദ്ധ്യായ, വിജയ് സാഖറെ, കോട്ടയം എസ്.പി. ഹരിശങ്കര്‍, കാസര്‍ഗോഡ് എസ്.പി ശ്രീനിവാസ് എന്നിവര്‍ക്ക് മാത്രമാണ് പദ്ധതി പൂര്‍ണ്ണമായി അറിയാമായിരുന്നത്. മകരവിളക്ക് സുരക്ഷയ്ക്കായി നിയോഗിച്ച ഐ.ജി മാരായ പി. വിജയകുമാര്‍, എസ്. ശ്രീജിത്ത് എന്നിവരെ ഒഴിവാക്കി. കണ്ണൂര്‍ സായുധബറ്റാലിയനില്‍ നിന്ന് ഡി.ഐ.ജി കോറി സജ്ജയ്കുമാര്‍ ഗരുഡ്, കണ്ണൂര്‍ ഐ.ജി ബല്‍റാംകുമാര്‍ ഉപാദ്ധ്യാ എന്നിവരെ ശബരിമലയിലെത്തിച്ചു. സജ്ജയ്കുമാറിന് പക്ഷെ പൂര്‍ണ വിവരങ്ങള്‍ നല്‍കിയില്ല. ഇവര്‍ക്ക് പുറമെ സര്‍ക്കാരിന്റെ വിശ്വസ്തരായ സി.ഐ. റാങ്കിലുള്ള ഒരു ഡസനിലധികം പോലീസുകാരെ യുവതികളുടെ സുരക്ഷയ്ക്കായും നിയോഗിച്ചു. ഇവരും വളരെ താമസിച്ചാണ് വിവരം അറിഞ്ഞത്. എറണാകുളത്ത് നിന്നെത്തിയ യുവതികളെ ബല്‍റാംകുമാര്‍ ഉപാദ്ധ്യായായുടെ ഗസ്റ്റ്ഹൗസില്‍ താമസിപ്പിച്ചു. പമ്പയില്‍ നിന്ന് മലകയറ്റം നിരോധിക്കുന്ന സമയത്ത് പുരുഷവേഷം ധരിപ്പിച്ച് ട്രാന്‍സ് ജെന്ററുകള്‍ എന്ന് പറഞ്ഞാണ് മലകയറ്റിയത്. യാത്രയ്ക്ക് ഇടറോഡ് തിരഞ്ഞെടുത്ത് ചന്ദ്രാനന്ദന്‍ റോഡില്‍ നിന്നും താഴേക്കിറങ്ങി നടപ്പന്തലിലെത്തും മുന്‍പ് ഇടത്തേക്ക് തിരിഞ്ഞ് ട്രീറ്റ്‌മെന്റ് പ്ലാന്റിനും ബെയ്‌ലി പാലത്തിനും അടുത്തുള്ള ഇടവഴിയിലൂടെ പോലീസ് ബാരക്കിനടുത്തെത്തിച്ച് വേഷംമാറ്റി ജീവനക്കാര്‍ പ്രവേശിക്കുന്ന വഴിയിലൂടെ സന്നിധാനത്തെത്തിച്ചു. പുലര്‍ച്ചെ നടതുറന്ന ഉടന്‍തന്നെ കൊടിമരച്ചുവട്ടിലൂടെ പ്രധാനവാതില്‍ കടന്ന് വി.ഐ.പികള്‍ക്കും, ഭക്തര്‍ക്കുമുള്ള മൂന്ന് വരികള്‍ക്ക് പിന്നില്‍ സുരക്ഷിത അകലത്തില്‍ ശ്രീകോവിലിനടുത്ത് എത്തിച്ചു. 2 മിനിട്ട് മാത്രമാണ് അവിടെനിന്നത്. ശ്രീകോവിലില്‍ നോക്കി ഒന്നുതൊഴാന്‍ പോലും തയ്യാറാകാതെ മൊബൈല്‍ കാമറയ്ക്ക് വിജയചിഹ്നം കാട്ടി തിരിച്ചിറങ്ങാനാണ് ബിന്ദുവും കനകദുര്‍ഗയും തയ്യാറായത്.
ക്ഷേത്രദര്‍ശനം ആയിരുന്നില്ല അവരുടെ ലക്ഷ്യം, മറിച്ച് ഹിന്ദുക്കളെ വെല്ലുവിളിച്ച് ആചാരങ്ങളെ ലംഘിക്കുക എന്നതായിരുന്നു. ഇതിനാണ് സര്‍ക്കാരും ഉന്നതപോലീസ് സംഘവും കൂട്ടുനിന്നത്.
പിണറായി വിജയനും, കൊടിയേരിയും മറ്റ് കമ്മ്യൂണിസ്റ്റ് നേതാക്കളും പറയുന്നത് നാല് വേട്ടിന് വേണ്ടി യുവതി പ്രവേശനം നടപ്പാക്കാതിരിക്കില്ല എന്നായിരുന്നു. ഭൂരിപക്ഷം ഹിന്ദുസഖാക്കളും നേതാക്കളുടെ ഈ തീരുമാനത്തെ എതിര്‍ക്കുമ്പോഴും ഹിന്ദു വിരുദ്ധ നടപടിയുമായി മുന്നോട്ട് പോകുന്നതില്‍ ഒരു ഗൂഢാലോചന ഉണ്ട് എന്ന് പുറത്തുവരികയാണ്. അത് സഹസ്രകോടികളുടെ വ്യാപാര കരാറാണ്.
എരുമേലിയിലെ ശബരിമല ദേവസ്വം വനഭൂമികള്‍ 2324 ഏക്കര്‍ ഹാരിസണ്‍ ഭൂമി വ്യാജ രേഖയുണ്ടാക്കി കൈവശം വച്ചിരിക്കുന്നു ബിലീവേഴ്‌സ് ചര്‍ച്ച്. കെ.പി. യോഹന്നാന്‍ വക ചെറുവള്ളി എസ്റ്റേറ്റ് യോഹന്നാന്‍-സര്‍ക്കാര്‍ പാര്‍ട്ട്ണര്‍ഷിപ്പില്‍ വരുന്ന വിമാനത്താവളത്തിന് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തണമെങ്കില്‍ ശബരിമല ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ ആകണം. സ്ത്രീകളും കുട്ടികളും പ്രവാസികളും വിദേശികളും യാതൊരു നിയന്ത്രണവുമില്ലാതെ ഉല്ലസിക്കാന്‍ വരണം. ഇതിനായി ശബരിമലയില്‍ നിലനില്‍ക്കുന്ന നിയന്ത്രണം മാറണം. ആചാരാനുഷ്ഠാനങ്ങളെല്ലാം ലംഘിക്കപ്പെടണം. ഇതിനായി കോടികളുടെ കൊടുക്കല്‍ വാങ്ങല്‍ നടന്നിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെ വിദേശ അക്കൗണ്ടിലേക്ക് സഹസ്ര കോടികള്‍ ഒഴുകുന്നു. പിണറായി വിജയന്റേതടക്കം അമേരിക്കന്‍ യാത്രയും, വിദേശ യാത്രകളും നിരീക്ഷിക്കപ്പെടേണ്ടതാണ്. മാത്രമല്ല യു.ഡി.എഫ് നേതാക്കളുടെ ശബരിമല വിഷയത്തിലുള്ള മൃദുസമീപനവും കാണിക്കുന്നത് കഴിഞ്ഞ ഭരണകാലത്ത് അവര്‍ക്ക് കിട്ടിയ കോടികളുടെ മണികിലുക്കമാണ്.
കെ.പി. യോഹന്നാന് സോണിയഗാന്ധി, റോബര്‍ട്ട് വദ്ര, മുന്‍പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് റ്റി.കെ. നായര്‍, സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, ഉമ്മന്‍ചാണ്ടി, പിണറായി തുടങ്ങിയ നേതാക്കളുമായുള്ള ബന്ധം പരസ്യമായ രഹസ്യമാണ്.
റോബര്‍ട്ട് വദ്ര അടക്കമുള്ളവര്‍ ആറന്മുള വിമാനത്താവളത്തിന് വേണ്ടി നടത്തിയ ഇടപെടലുമായി ഇതിനെ കൂട്ടിവായിക്കുമ്പോഴാണ് ഗൂഢാലോചനയുടെ വ്യാപ്തി വെളിച്ചത്ത് വരുന്നത്.
എരുമേലി വിമാനത്താവളം ലാഭകരം ആകണമെങ്കില്‍ ശബരിമല അമ്പലം 365 ദിവസവും തുറക്കണം. കൂടാതെ നിയന്ത്രണങ്ങളും മാറണം. ശബരിമല തീര്‍ത്ഥാനകേന്ദ്രം എന്ന നിലയില്‍നിന്ന് ടൂറിസ്റ്റ് കേന്ദ്രമാകുന്നതിലൂടെ (വിനോദകേന്ദ്രം) അടിസ്ഥാന സൗകര്യവികസനമായ ഹോട്ടല്‍, റസ്റ്റോറന്റ്, കംഫര്‍ട്ട് സ്റ്റേഷന്‍, ഷോപ്പിംഗ് മാള്‍ ഇതെല്ലാം പണം കായ്ക്കുന്ന മരമായി മാറും. പാര്‍ട്ടിക്ക് നല്ല അവസരവുമാകും. ഇതാണ് യാഥാര്‍ത്ഥലക്ഷ്യവും. ഇത്തരുണത്തിലുള്ള ഒരു നീക്കത്തിനാണ് പിണറായി ഗവണ്‍മെന്റ് പച്ചക്കൊടികാട്ടുന്നത്. ശബരിമലയുടെ പരിപാവനതയും ആചാരങ്ങളുമാണ് ഇതിലൂടെ നഷ്ടമാകുന്നത്.
അയ്യപ്പഭക്തരുടെ പ്രാര്‍ത്ഥനയുടെയും നിയമപോരാട്ടങ്ങളുടെയും ഫലമായി നവംബര്‍ 14 ന് സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ചിന്റെ ഏഴംഗ വിശാലബഞ്ച് ഉത്തരവില്‍ വിധി സ്റ്റേ ചെയ്തില്ല എന്ന കാരണം പറഞ്ഞ് നിരീശ്വരവാദ സര്‍ക്കാരും ആചാരലംഘകരും ക്ഷേത്രവിരുദ്ധരും ഒന്നുചേര്‍ന്ന് വീണ്ടും സംഘര്‍ഷഭരിതമായ സ്ഥിതി സംജാതമാക്കാന്‍ പരിശ്രമിക്കും. ഭരണഘടനാബഞ്ച് യുവതീപ്രവേശനം നിരോധിച്ചിട്ടില്ല എന്നുപറഞ്ഞ് തീര്‍ത്ഥാടനത്തെ കളങ്കപ്പെടുത്താന്‍ ഉള്ള ശ്രമങ്ങള്‍ക്ക് സി.പി.എം. കളമൊരുക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് ഉറപ്പാണ്. അയ്യപ്പഭക്തര്‍ കണ്‍തുറന്നിരിക്കേണ്ട ദിനങ്ങളാണ് നവംബര്‍ 17 മുതല്‍ സംജാതമാകുന്നത്. നിയമപോരാട്ടങ്ങളും, സമാധാന മാര്‍ഗ്ഗത്തിലൂടെയുള്ള പ്രക്ഷോഭമാര്‍ഗങ്ങളും സ്വീകരിക്കേണ്ട സ്ഥിതിയാണുള്ളത്. ഇതിനോടൊപ്പം നിയമനിര്‍മ്മാണം എന്ന വഴിയും നാം ചിന്തിക്കണം. അയ്യപ്പധര്‍മ്മം പുലരേണ്ടത് കലിയുഗത്തിന്റെ അനിവാര്യതയാണ്. അതിനായി കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിനും, ജാതി-മത-വര്‍ഗ-വര്‍ണ്ണ ചിന്തകള്‍ക്കും അതീതരായി നമുക്ക് ഒന്നിച്ചുചേരാം, ആചാരലംഘകരെ പരാജയപ്പെടുത്താം.