ശബരിമല വിശ്വാസ സംരക്ഷണത്തിനു വേണ്ടിയുള്ള നിയമ പോരാട്ടത്തിന്റെ രണ്ടാംഘട്ട വിജയം സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ ഭൂരിപക്ഷ വിധിയോടെ ശബരിമല വിശ്വാസികള്‍ നേടിക്കഴിഞ്ഞു. നവംബര്‍ 14നാണ് സുപ്രധാനമായ വിധിയുണ്ടായത്. ശബരിമല അടക്കമുള്ള മതസ്വാതന്ത്ര്യവും മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ഏഴ് ഭരണഘടനാപ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ഏഴോ അതിലധികമോ ജഡ്ജിമാരുള്ള ബഞ്ച് രൂപീകരിക്കാനും ഇതില്‍ നിന്നു ലഭിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശം വരെ ശബരിമല റിവ്യൂ റിട്ട് ഹര്‍ജികള്‍ തീര്‍പ്പാകുന്നത് മാറ്റിവെക്കാനുമാണ് ഭൂരിപക്ഷ വിധിയിലൂടെ സുപ്രീംകോടതി ഉത്തരവിട്ടത്. കോടാനുകോടി അയ്യപ്പഭക്തരുടെ പ്രാര്‍ത്ഥനയുടെ ഫലമായി ശ്രീ അയ്യപ്പസ്വാമിയുടെ അനുഗ്രഹത്താല്‍ ശബരിമലയുടെ മാത്രമല്ല മറ്റു ക്ഷേത്രങ്ങളില്‍ നിലനിന്നുപോരുന്ന വിശ്വാസങ്ങളെയും എല്ലാ മതവിഭാഗങ്ങളുടെ വിശ്വാസങ്ങളെത്തന്നെയും പൂര്‍ണ്ണമായും കോടതിയുടെ ഇടപെടലുകളില്‍ നിന്നും മുക്തമാക്കുന്ന നടപടികളിലേക്ക് വരെ എത്തിച്ചേരാനുള്ള സാധ്യത തെളിഞ്ഞു കാണുന്നതാണ് സുപ്രീംകോടതിയിലെ ഭരണഘടനാ ബഞ്ചിന്റെ വിധി. രണ്ടിനെതിരെ മൂന്നു പേരുടെ ഭൂരിപക്ഷവിധിയോടെയാണ് ശബരിമല യുവതീപ്രവേശന വിഷയം സുപ്രീംകോടതിയുടെ വിശാല ബഞ്ചിലേക്ക് മാറ്റിയത്. ഫലത്തില്‍ 2018 സപ്തം.28ലെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധിക്കു കോടതി സ്റ്റേ നല്‍കിയിരിക്കുകയാണ്.
ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതും കോടതി തീര്‍പ്പ് കല്‍പ്പിക്കേണ്ട ഒരു വിഷയമാണോ എന്നു പോലും ചിന്തിക്കേണ്ട ഒന്നിനെ സംബന്ധിച്ച കേസ്സില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണോ തീര്‍പ്പ് കല്‍പ്പിക്കേണ്ടത് എന്ന വളരെ പ്രസക്തമായ ഒരു നിരീക്ഷണവും ഈ വിധിയിലുണ്ട്. ഇത് കണക്കിലെടുത്താണ് ഏഴോ അതിലധികമോ അംഗങ്ങളുള്ള ബെഞ്ച് ഈ കേസിന്റെ വാദം കേള്‍ക്കണമെന്ന നിഗമനത്തിലേക്ക് കോടതി എത്തിച്ചേര്‍ന്നത്.
1950 ല്‍ സുപ്രീം കോടതിയില്‍ ആകെ ഏഴ് ജഡ്ജിമാര്‍ മാത്രമുണ്ടായിരുന്നപ്പോള്‍ സ്ഥാപിതമായ അഞ്ചംഗങ്ങള്‍ ഉള്ള ഭരണഘടനാ ബഞ്ച് ഇപ്പോള്‍ നിലവിലുള്ള സുപ്രീം കോടതി ജഡ്ജിമാരുടെ അംഗസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ സുപ്രധാന വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിന്റെ അനൗചിത്യവും ഈ വിധിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ നിരീക്ഷണം സ്ത്രീ പ്രവേശനത്തിന് അനുകൂലമായി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയുടെ പോരായ്മയെ തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്.
ഏത് കാരണത്താലാണോ ശബരിമല കേസില്‍ ഭക്തജനങ്ങളുടെ വിശ്വാസത്തെ തീര്‍ത്തും അവഗണിച്ചു കൊണ്ട് യുവതീ പ്രവേശനം നടത്താമെന്ന അഞ്ചംഗ ബഞ്ച് ഭൂരിപക്ഷ വിധി പ്രസ്താവിച്ചത് അതേ സാഹചര്യം നിലനില്‍ക്കുന്ന മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങളും ഉണ്ട് എന്നതിനാല്‍ ഇത്തരം വിഷയങ്ങളില്‍ സുപ്രീം കോടതിയില്‍ വ്യത്യസ്തങ്ങളായ കേസുകള്‍ നില നില്‍ക്കുമ്പോള്‍ അത് വെവ്വേറെ പരിഗണിക്കുന്നതിലുള്ള അസാംഗത്യവും ഈ വിധിയില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു.
സുപ്രീം കോടതി തന്നെ മുമ്പ് പ്രസ്താവിച്ചിട്ടുള്ള പല വിധികളേയും ചൂണ്ടിക്കാണിച്ചു കൊണ്ട് മതപരമായ വിശ്വാസങ്ങളുടെ വിഷയങ്ങളില്‍ കോടതികളാണോ തീരുമാനങ്ങള്‍ എടുക്കേണ്ടത് അതോ ആ മതത്തില്‍പ്പെട്ടവര്‍ ആണോ എന്ന ഒരു പുനര്‍വിചിന്തനത്തിനും ഈ വിധി വഴി തുറക്കുന്നു.
1954ലെ ശിരൂര്‍മഠം കേസില്‍ ഏഴംഗ ഭരണഘടനാ ബഞ്ച് വിധി പറഞ്ഞത് ഇവിടെ പരാമര്‍ശിച്ചിട്ടുണ്ട്. അന്ന് വിധി മഠത്തിന് അനുകൂലമായിരുന്നു. മതാചാരങ്ങള്‍ അനുഷ്ഠിക്കുന്നത് മഠാധിപതിയുടെ കടമയാണെന്നും അടിസ്ഥാന മതാചാരങ്ങളിന്മേലുള്ള കടന്നുകയറ്റം ഭരണഘടനയിലെ അനുച്ഛേദം 26 ഉറപ്പു നല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്നുമായിരുന്നു വിധി. അതുപ്രകാരം ശബരിമല യുവതീ പ്രവേശന വിധി ശരിയാണോ എന്നു അന്വേഷിക്കണമെന്നാണ് ഇപ്പോള്‍ കോടതി പറഞ്ഞിരിക്കുന്നത്. സാധാരണ സ്ഥാപനത്തിന് മാത്രമല്ല, കോടതിക്ക് പോലും വിശ്വാസത്തിന്റെ കാര്യത്തില്‍ ഇടപെടാനുള്ള അധികാരമില്ലെന്ന് ശിരൂര്‍മഠം കേസില്‍ ഏഴംഗ ബഞ്ച് വിധിച്ചിട്ടുണ്ട്.
നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പന്‍ കുടികൊള്ളുന്ന ശബരിമലയില്‍ യുവതികള്‍ വരാന്‍പാടില്ല എന്നതാണ് ഹിന്ദുക്കളുടെ വിശ്വാസം. ഹിന്ദുക്കളുടെ ആ വിശ്വാസത്തില്‍ ഇടപെടാമെന്നാണ് നേരത്തെ അഞ്ചംഗ ബഞ്ച് വിധിച്ചത്. അങ്ങിനെ പറഞ്ഞത് ശരിയാണോ എന്ന് പരിശോധിക്കാനാണല്ലോ ഏഴംഗബഞ്ചിന് വിട്ടത്.
കേരള നിയമസഭ 1965-ല്‍ പാസ്സാക്കിയ ഹിന്ദു പൊതു ആരാധനാലയങ്ങളിലെ പ്രവേശനാനുമതിയെ സംബന്ധിച്ച നിയമത്തിലെ 3(യ) വകുപ്പ് സ്ത്രീ പ്രവേശനത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള 2018-ലെ വിധിയില്‍ റദ്ദ് ചെയ്തിരുന്നു. ഈ നിയമം ശബരിമലയെ മാത്രം ബാധിക്കുന്നതായിരുന്നില്ലെന്നും കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളെയും ബാധിക്കുന്നതാണെന്നുമുള്ള നമ്മുടെ വാദം കോടതി അംഗീകരിച്ചതായും കാണാം. കൂടാതെ ഈ നിയമം ശബരിമലയില്‍ ബാധകമാണോ എന്നും ഈ നിയമം ബാധകമായ മറ്റ് എല്ലാ കക്ഷികളേയും കേള്‍ക്കേണ്ടതാണെന്നും ഈ വിധിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ സുപ്രീം കോടതിയുടെ അടിസ്ഥാനഘടനയേയും ഇടപെടേണ്ട വിഷയങ്ങളുടെ പരിധിയേയും മാറ്റിമറിക്കാന്‍ സാധ്യതയുള്ള ചരിത്രത്തില്‍ തന്നെ വളരെ സുപ്രധാനമായ ഒരു വിധിയായിട്ടും അതിനു വേണ്ടി കലിയുഗവരദനായ ശ്രീ അയ്യപ്പസ്വാമി തുറന്നു തന്ന ഒരു വഴിയായിട്ടും വേണം ഈ വിധിയെ കാണാന്‍. ചുരുക്കിപ്പറഞ്ഞാല്‍ ആദ്യം കേസ് കൊടുത്തവരും അതിനെ പിന്തുണച്ചവരും വടി കൊടുത്ത് അടി മേടിച്ചു.
വിശ്വാസ സംരക്ഷണത്തിന്റെ ഒരു പുതുയുഗപ്പിറവിക്ക് നാന്ദിക്കുറിക്കുന്ന ഈ വിധി ശ്രീ അയ്യപ്പസ്വാമിയുടെ ശക്തിയുടെ വിജയമാണ്, ഭക്തജനങ്ങളുടെ വിജയമാണ്, ശരീരവും മനസ്സും പൂര്‍ണ്ണമായി അര്‍പ്പിച്ച് വിശ്വാസ സംരക്ഷണത്തിനായി നാമജപം നടത്തിയും പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് പോലീസിന്റെ ക്രൂരമായ മര്‍ദ്ദനങ്ങളും ജയില്‍ വാസവും ഏറ്റുവാങ്ങുകയും ബലിദാനികളാകുകയും ചെയ്തിട്ടുള്ള സാധാരക്കാരായ വിശ്വാസികളുടെ വിജയമാണ്, വിശിഷ്യാ തെരുവീഥികളില്‍ മന്ത്രജപവുമായി നാടിനെ ഉണര്‍ത്തിയ അമ്മമാരുടെ വിജയമാണ്.
(ശബരിമല കര്‍മ്മസമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍)