ശ്രീകൃഷ്ണപരമാത്മാവ് തന്റെ ജീവിതദൗത്യം പൂര്‍ത്തീകരിച്ച് ഇഹലോകവാസം വെടിയാന്‍ തയ്യാറാവുകയായിരുന്നു. ഇതറിഞ്ഞ മാലോകര്‍ ദുഃഖാര്‍ത്തരായി. ഉദ്ധവര്‍ക്ക് ദുഃഖം താങ്ങാനായില്ല. എന്റെ കൃഷ്ണാ, നീയില്ലാത്ത ലോകത്ത് ഞങ്ങള്‍ എങ്ങിനെ ജീവിക്കും? ഞങ്ങളുടെ സങ്കടങ്ങള്‍ ഇനിയാരോട് പറയും? നീയില്ലാതെ ഒരു നിമിഷം പോലും ഞങ്ങള്‍ക്ക് ജീവിക്കാനാവില്ല. കൃഷ്ണാ, ഞങ്ങളെ വിട്ടേച്ചുപോകരുതേ…. പ്രായോപവേശത്തിന് തയ്യാറായി, മൃത്യുദേവതയെ വരിയ്ക്കാന്‍ തയ്യാറായി കിടക്കുന്ന ഹരിയേട്ടനോട് മനംനൊന്ത് ഹൃദയമുരുകി അനേകം കുടുംബങ്ങള്‍ പ്രാര്‍ത്ഥിച്ചതും ഇതുതന്നെയായിരുന്നു. ഞങ്ങളെവിട്ട് പോകരുത് ഹരിയേട്ടാ… ലോകത്തിന്റെ കോണിലെവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞാല്‍ മതി മറ്റൊന്നും വേണ്ട ഞങ്ങളുടെ ആശങ്കകള്‍, ആവലാതികള്‍ അകന്നു പോകാന്‍.
ഒക്ടോ.29 ഞായറാഴ്ച. പ്രാന്തീയ സമന്വയ ബൈഠക്കിന് വന്ന വിവിധക്ഷേത്രപ്രവര്‍ത്തകര്‍ക്ക് താമസവ്യവസ്ഥ സംസ്‌കൃതി ഭവനിലായിരുന്നു. പതിവുപോലെ അനൗപചാരിക സംഭാഷണങ്ങളില്‍ ഹരിയേട്ടന്‍ ആയി ചര്‍ച്ചാവിഷയം. ഹരിയേട്ടന്റെ നര്‍മ്മങ്ങള്‍, ഉദ്‌ബോധനങ്ങള്‍, കുറിയ്ക്കുകൊള്ളുന്ന മറുപടികള്‍ എല്ലാം ചര്‍ച്ചാവിഷയമായി. അതിനിടയില്‍ ഒരു പ്രവര്‍ത്തകന്‍ ചോദിച്ചു – ഹരിയേട്ടന് 90 വയസ്സായോ? ഈ നവംബര്‍ 21ന് 93 തികയും 94ലേക്ക് കടക്കും. പിറന്നാള്‍ മാസമാവാറായി. ആ പ്രവര്‍ത്തകന്‍ ആശങ്കയോടെ മുഖത്ത് നോക്കി. 10 മിനിട്ട് ആവുന്നതിനുമുമ്പ് ഫോണ്‍ വന്നു. ഹരിയേട്ടന്‍ പോയി.
ശ്രീരാമചന്ദ്രഭഗവാനെകുറിച്ച് പറയും – ‘രാമോവിഗ്രഹവാന്‍ ധര്‍മ്മ:’ – ധര്‍മ്മത്തിന്റെ ഉടല്‍ പൂണ്ടരൂപമാണ് രാമന്‍. ധര്‍മ്മം എന്നത് വിശദീകരിച്ചതുകൊണ്ടായില്ല, ധര്‍മ്മത്തെ ജീവിതമാക്കിയവര്‍ ആരെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് രാമന്‍ എന്നു പറഞ്ഞത്. ഇതുപോലെ സംഘത്തെ വിശദീകരിക്കാനാവും. എന്നാല്‍ സമകാലീന ജീവിതത്തില്‍ സംഘത്തെ ജീവിതമാക്കിയവര്‍ ആരെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് നിസ്സംശയം പറയാവുന്ന മറുപടിയായിരുന്നു – ഉണ്ട്, ഹരിയേട്ടന്‍. ‘ഹരിയേട്ടന്റെ എല്ലാ നിലപാടുകളുടേയും തറ (േെമിറ ുീശി)േ സംഘമായിരുന്നു. സംഘമാവണമെന്റെ ജീവിതമെന്നത് അന്വര്‍ത്ഥമാക്കിയ വ്യക്തിത്വമായിരുന്നു ഹരിയേട്ടന്‍.
അകംപുറം സംഘം
രോഗഗ്രസ്തനായി തണല്‍ ബാലാശ്രമത്തില്‍ കഴിയുമ്പോള്‍ ഹരിയേട്ടന്‍ പറയാറുണ്ടായിരുന്നു – ഉറക്കം ശരിയാവുന്നില്ല – നിരന്തരം സ്വപ്‌നങ്ങള്‍ കാണുന്നു. എല്ലാം നല്ല സ്വപ്‌നങ്ങള്‍ തന്നെ. സംഘത്തിന്റെ സാംഘിക്കുകളില്‍, ബൈഠക്കുകളില്‍ പങ്കെടുക്കുന്നതും പരംപൂജനീയ ശ്രീഗുരുജി സംസാരിക്കുന്നതുമൊക്കെയാണ് സ്വപ്‌നങ്ങള്‍. ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുമ്പോഴും സംഘം മാത്രം. ഒരു ദിവസം പതിവില്‍ കവിഞ്ഞ സന്തോഷത്തിലായിരുന്നു. എന്തേ കാരണം എന്നന്വേഷിച്ചപ്പോള്‍ പറഞ്ഞു – ഇന്നലെ കണ്ട സ്വപ്‌നം ശ്രീ ഗുരുജിയോടൊപ്പം സാംഘിക്കില്‍ പങ്കെടുക്കുന്നതും അദ്ദേഹത്തിന്റെ ബൗദ്ധിക് കേള്‍ക്കുന്നതുമൊക്കെയായിരുന്നു. രാവിലെ 10.30ന് ഇപ്പോഴത്തെ സര്‍സംഘചാലക് മോഹന്‍ജി പാറശ്ശാല സംഘശിക്ഷാവര്‍ഗ്ഗില്‍ നിന്നും വിളിച്ചു. പറഞ്ഞറിയിക്കാനാവാത്ത സന്തോഷം ജയാ – ആ മുഖം കണ്ടാല്‍ അറിയാമായിരുന്നു അദ്ദേഹത്തിന്റെ സന്തോഷം. പിന്നീട് കാര്യാലയത്തിലും അമൃത ആശുപത്രിയിലും കിടക്കുമ്പോഴും ഉറക്കത്തില്‍ പറയുന്നതും സംഘത്തെക്കുറിച്ച് തന്നെയായിരുന്നു.
സംഘത്തില്‍ തന്മയീഭവിച്ച ഹരിയേട്ടന്‍ സംഘത്തെ മനസ്സിലാക്കിയത് സ്വര്‍ഗീയ ഭാസ്‌ക്കര്‍ റാവുജിയിലൂടെയാണ്. സ്‌നേഹമാണ് സംഘം എന്നദ്ദേഹം മനസ്സിലാക്കി. അതുകൊണ്ടാണ് ആഗമാനന്ദസ്വാമികളുടെ ആധ്യാത്മിക വലയത്തില്‍ നിന്നിട്ടും സന്ന്യാസിയാവാതെ സംഘപ്രചാരകനായത്.
1992ലെ, നിരോധന കാലഘട്ടം. തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഓഫീസിനടുത്ത് ഒരു സ്വയംസേവകന്റെ വീട്ടിലായിരുന്നു ഒളിവില്‍ താമസിച്ചിരുന്നത്. ആ താമസത്തോടെ സംഘവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ആ സ്വയംസേവകന്റെ ഭാര്യ വീട്ടുകാര്‍ എല്ലാവരും സംഘമായി. ഹരിയേട്ടന്‍ ആ കുടുംബത്തിന്റെ കാരണവരായി. ആ ഒളിവുകാലഘട്ടത്തിലാണ്. ‘രാമായണവും ദേശീയതയും’ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു പ്രബന്ധം അനന്തപുരി ഹിന്ദുമഹാസമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ ഹരിയേട്ടന്‍ തയ്യാറാക്കിയത്.
പ്രമുഖരുമായുള്ള അടുപ്പം
ഒരു ദിവസം ഹരിയേട്ടന്‍ പറഞ്ഞു – നമുക്ക് കരുണാകരഗുരുവിന്റെ ആശ്രമം വരെ പോകണം. ഒ.വി. വിജയന്‍ അവിടെയുണ്ട്. ദില്ലിയില്‍ അദ്ദേഹത്തിനുണ്ടായ തിക്താനുഭവങ്ങളാല്‍ അദ്ദേഹം കരുണാകരഗുരുവിന്റെ ആശ്രമത്തില്‍ താമസമാക്കിയതാണ് ഹരിയേട്ടനോട് ഒ.വി. വിജയനുള്ള ആദരവ് അന്ന് മനസ്സിലായി. ഹരിയേട്ടനോടൊപ്പം പുനത്തില്‍ കുഞ്ഞബ്ദുള്ളയെ കാണാന്‍ ചെന്നപ്പോഴും അദ്ദേഹത്തിന്റെയുള്ളില്‍ ഹരിയേട്ടനോടുള്ള സ്‌നേഹവും ആദരവും മനസ്സിലാക്കാന്‍ സാധിച്ചു. 1993ല്‍ ചിക്കാഗോ മതമഹാസമ്മേളനത്തിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ സമ്പര്‍ക്ക യജ്ഞത്തിന്റെ ഭാഗമായി ഡോ.ബാബുപോളിനെ കാണാന്‍ പോയി. 1992ല്‍ നടന്ന ലോകക്രിസ്തുമത സമ്മേളനത്തിലെ ചര്‍ച്ചകളെ കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ ഹരിയേട്ടന്‍ ബാക്കിപത്രം പറയാന്‍ തുടങ്ങി. ഇതരമതങ്ങളിലും സത്യത്തിന്റെ അംശമുണ്ടെന്ന് അംഗീകരിക്കാന്‍ തയ്യാറായതിനെ സംബന്ധിച്ചാണ് സംസാരിച്ചത്. കവി എസ്.രമേശന്‍നായര്‍ സര്‍ പറഞ്ഞു – അറിവിന്റെ അക്ഷയ ഖനിയാണ് ആ കുറിയ മനുഷ്യന്‍. ആ കാമധേനുവിനെ കറന്നാല്‍ ജ്ഞാനദുഗ്ധം നുകരാം. അതിന് കഴിവുള്ള കറവക്കാരനില്ല എന്നതാണ് പ്രശ്‌നം. മഹാകവി അക്കിത്തത്തെ കാണാന്‍ ഹരിയേട്ടനോടൊപ്പം പോയപ്പോഴും അനുഭവം മറിച്ചായിരുന്നില്ല. എം.വി.ദേവനും ഹരിയേട്ടനെകുറിച്ച് പറയുമ്പോള്‍ ആയിരം നാവായിരുന്നു. ചുരുക്കത്തില്‍ കേരളത്തില്‍ അറിയപ്പെടുന്ന കലാസാഹിത്യകാരന്മാരുടെ ആദരവിന് പാത്രീഭൂതനായിരുന്നു നമ്മെ വിട്ടുപിരിഞ്ഞ ഹരിയേട്ടന്‍.
ഹരിയേട്ടനോളം ഇത്രയധികം കുടുംബങ്ങളുമായി ആത്മബന്ധം വച്ചുപുലര്‍ത്തിയിരുന്ന ആരെങ്കിലുമുണ്ടോ എന്ന് സംശയമാണ്. ഒരു വീട്ടില്‍ ചെന്നാല്‍ ആ വീട്ടിലെ മുത്തച്ഛനോ മുത്തശ്ശിയോ ഉണ്ടെങ്കില്‍ അവരെ തൃപ്തിപ്പെടുത്തും. കുഞ്ഞുമക്കളുടേയും മറ്റും വിവരങ്ങള്‍ ചോദിച്ച് അവര്‍ക്ക് സന്തോഷം പകരും ഹരിയേട്ടന്‍. ഗൃഹനാഥകളോട് പാചകത്തെകുറിച്ചും വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനെകുറിച്ചും സംസാരിക്കും. അവരുടെ മനസ്സ് പിടിച്ചെടുക്കും. കോളേജിലോ സ്‌കൂളിലോ പഠിക്കുന്ന കുട്ടികളാണെങ്കില്‍ ആധുനികശാസ്ത്രസാങ്കേതിക വിദ്യകളെകുറിച്ചാവും ചര്‍ച്ച. കൊച്ചുകുട്ടികളോടൊപ്പം കളിക്കും, കഥ പറയും. ചുരുക്കത്തില്‍ കേരളത്തിലെ അനവധി അണുകുടുംബങ്ങളിലെ കാരണവരായിരുന്നു ഹരിയേട്ടന്‍.
സ്ത്രീ ഭാരതം പുരുഷന്‍ ഇന്ത്യ
നമ്മുടെ ജനസംഖ്യയിലെ പകുതിയിലധികം വരുന്ന സ്ത്രീകളെ ജീവിതത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തിക്കൊണ്ട് നമുക്ക് ഒരിയ്ക്കലും മുന്നേറാനാവില്ല എന്ന് ഹരിയേട്ടന്‍ പറയാറുണ്ടായിരുന്നു. വേദകാലഘട്ടത്തില്‍ ‘സ്ത്രീ’ ആരായിരുന്നുവെന്നും തുടര്‍ന്ന് വന്ന അപചയവും വസ്തുതകള്‍ നിരത്തി അദ്ദേഹം സമര്‍ത്ഥിച്ചു. ഒരു ബൈഠക്കില്‍ അദ്ദേഹം പറഞ്ഞു ‘ഭാരതീയ മൂല്യങ്ങള്‍ മുറുകെ പിടിച്ചു ജീവിക്കുന്നത് പുരുഷന്മാരല്ല; സ്ത്രീകളാണ്. സ്ത്രീകള്‍ ഭാരതമാണ്, പുരുഷന്മാര്‍ ഇന്ത്യയാണ്. അതിനാല്‍ ഇന്ത്യയെ നമുക്ക് ഭാരതമാക്കണമെങ്കില്‍ സ്ത്രീകള്‍ ശാക്തീകരിക്കപ്പെടണം. ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും സ്ത്രീകള്‍ നേതൃത്വത്തില്‍ വരണം. ഒരിടത്തും ഒന്നിന്റേയും പേരില്‍ അവര്‍ മാറ്റിനിര്‍ത്തപ്പെടരുത്. സംഘത്തിന്റെ ഒരു മുതിര്‍ന്ന അധികാരിയുമായി രാഷ്ട്രസേവികാ സമിതിയെ ശാക്തീകരിക്കാന്‍ ഹരിയേട്ടന്‍ ചര്‍ച്ച നടത്തിയിരുന്നു.
ഞാനെന്നഭാവം
‘തണല്‍’ ബാലാശ്രമത്തില്‍ അസുഖബാധിതനായി കഴിയവെ ഒരു ദിവസം ഒരു കാര്യകര്‍ത്താവ് ഹരിയേട്ടനെ കാണാന്‍ വന്നു. ഏതാണ്ട് അരമണിക്കൂറിലേറെ സമയം അദ്ദേഹം ഹരിയേട്ടനുമായി സംസാരിച്ചു. അദ്ദേഹം പോയിക്കഴിഞ്ഞപ്പോള്‍ ഹരിയേട്ടന്‍ പറഞ്ഞു – സംസാരത്തില്‍ മുഴുവന്‍ നിഴലിച്ചു നിന്നത് ‘ഞാനാ’യിരുന്നു. ഞാന്‍ അതു ചെയ്തു, ഞാന്‍ അങ്ങിനെ ചെയ്തു, ഞാന്‍ അങ്ങിനെ പറഞ്ഞു. ‘ഞാനെ’ന്ന ഈ ഭാവം മാറ്റാതെ സംഘപ്രവര്‍ത്തനത്തില്‍ അയാള്‍ക്ക് മുന്നേറാനാവില്ല. ഇത് കേട്ടപാടെ എറണാകുളം സഹവിഭാഗ് പ്രചാരക് ആയിരിക്കെ ഹരിയേട്ടന്‍ എനിയ്ക്കയച്ച കത്തിലെ ഉള്ളടക്കം എനിക്കോര്‍മ്മ വന്നു. ഞാന്‍ മൂഡൗട്ട് ആണെന്ന് പറഞ്ഞ് ഹരിയേട്ടന് ഒരു കത്തെഴുതിയിരുന്നു. അതിനുള്ള മറുപടിയില്‍ ഹരിയേട്ടന്‍ എഴുതി. ”മൂഡ്(ട്) ഔട്ടാകാതെ നോക്കണം. മൂഡ് ഔട്ടാകാന്‍ ഉള്ള കാരണങ്ങളില്‍ ഒന്ന് ‘ഞാന്‍’ ആണ്. മറ്റുള്ളവര്‍ക്കും അവരുടേതായ തലം ഉണ്ടാവുമെന്ന് ചിന്തിക്കണം. ‘ഞാന്‍’ പറഞ്ഞത് നടക്കണം എന്ന് ചിന്തിക്കരുത്. ‘ഞാനെ’ന്ന ഭാവം മാറ്റണം ‘ഞാന്‍’ ഇല്ലാത്ത വ്യക്തിത്വമായിരുന്നു ഹരിയേട്ടന്റേത്.