കഴിഞ്ഞ ദിവസം കേരളത്തിന് അത്രയൊന്നും ഞെട്ടലുളവാക്കാത്ത ഒരു വാര്‍ത്ത ദേശീയ അന്വേഷണ ഏജന്‍സി പുറത്ത് വിട്ടു. ഇസ്ലാമിക് സ്റ്റേറ്റിന്റെ കേരള അമീര്‍ ആയി പ്രവര്‍ത്തിക്കുന്ന സെയ്ദ് നബീല്‍ അഹമ്മദ് ചെന്നൈയില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട വാര്‍ത്തയാണ് എന്‍.ഐ.എ പുറത്ത് വിട്ടത്. തൃശൂര്‍ പാവറട്ടി സ്വദേശിയായ നബീല്‍ അഹമ്മദ് യു.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സംശയിക്കുന്ന ഐ.എസ് ഭീകരന്‍ കേരളീയനായ അബ്ദുള്ള റഷീദിന്റെ പിന്‍ഗാമിയാണെന്നാണ് കണക്കാക്കപെടുന്നത്. തൃശൂര്‍, പാലക്കാട് ജില്ലയിലെ ക്ഷേത്രങ്ങള്‍ കൊള്ളയടിച്ച് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് കണ്ടെത്താനും ക്രിസ്ത്യന്‍ മതപുരോഹിതരെ വധിച്ച് വര്‍ഗീയ കലാപം സൃഷ്ടിക്കാനുമുള്ള ആസൂത്രണമാണ് എന്‍.ഐ.എ നബീല്‍ അഹമ്മദിന്റെ അറസ്റ്റിലൂടെ വെളിച്ചത്ത് കൊണ്ടു വന്നത്. നബീലിന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ വിവിധയിടങ്ങളിലായി പരീക്ഷണാര്‍ത്ഥം ബോംബ് വിന്യാസം നടത്തിയിരുന്നതായും എന്‍.ഐ.എ പറയുന്നു. പെറ്റ് ലവേഴ്‌സ് എന്ന പേരിലുള്ള ഇന്‍സ്റ്റാഗ്രാം ഗ്രൂപ്പ് വഴിയാണ് ഇയാള്‍ ഐഎസ്സിന്റെ പ്രവര്‍ത്തനം കേരളത്തില്‍ ഏകോപിപ്പിച്ചിരുന്നത്. ഐഎസ് മോഡ്യൂള്‍ പ്രവര്‍ത്തനം കണ്ടെത്താന്‍ കേരള പോലീസിന് കഴിയാതിരിക്കുമ്പോള്‍ എന്‍ഐഎ അത് സ്ത്യുത്യര്‍ഹമായി നിര്‍വ്വഹിക്കുന്നു എന്നത് ആശ്വാസകരമാണ്.
കേരളത്തിന്റെ ആഭ്യന്തര സുരക്ഷയുടെ അത്യന്തം അപകടകരവും ഗുരുതരവുമായ സ്ഥിതിവിശേഷം വ്യക്തമാക്കുന്ന വാര്‍ത്തയാണിതെങ്കിലും കേരളം ഭരിക്കുന്നവര്‍ക്കോ മുഖ്യപ്രതിപക്ഷസ്ഥാനത്തിരിക്കുന്നവര്‍ക്കോ ഇതൊരു വാര്‍ത്തയേ അല്ല! മാധ്യമങ്ങള്‍ക്ക് ഇതിന് സാധാരണ വാര്‍ത്തക്കപ്പുറമുള്ള പ്രാധാന്യവുമില്ല. ഇതിനെ കുറിച്ച് അന്തി ചര്‍ച്ചകളോ വാര്‍ത്താ വിശകലനങ്ങളോ ഇല്ല. കേരള രാഷ്ട്രീയത്തിനെ മലീമസമാക്കി കൊണ്ടിരിക്കുന്ന വിവാദകരമായ ലൈംഗിക അപവാദങ്ങളുടെ ആരോപണ പ്രത്യാരോപണങ്ങളുടെ കുത്തൊഴുക്കില്‍ ആഭ്യന്തര സുരക്ഷാ പ്രശ്‌നത്തെ ബോധപൂര്‍വ്വം മുക്കിക്കളയുകയാണ് തല്‍പര കക്ഷികള്‍ ചെയ്യുന്നത്. ഭീകരവാദ സംഘടനയായ നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരന്‍മാര്‍ക്കായി എന്‍.ഐ.എ സംസ്ഥാനത്ത് ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ചിരിക്കുന്നു. പിടികിട്ടാപുള്ളികളായ 6 പേര്‍ക്ക് എതിരായാണ് ഈ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്. ഞാങ്ങാട്ടിരി കിഴക്കേക്കര അബ്ദുള്‍ റഷീദ് (32), ചെര്‍പ്പുളശ്ശേരി നെല്ലായ പട്ടിശ്ശേരി മാരായമംഗലം സൗത്ത് കണ്ണീര്‍പള്ളിയാലില്‍ മുഹമ്മദാലി (42), കൂറ്റനാട് വാവന്നൂര്‍ ചാലിപ്പുറം കട്ടില്‍മാടം മാവറ വീട്ടില്‍ ഷാഹുല്‍ ഹമീദ് (54), മേലെ പട്ടാമ്പി തെക്കുമുറി ജുമാമസ്ജിദിന് സമീപം ഇട്ടിലത്തൊടിയില്‍ മുഹമ്മദ് മന്‍സൂര്‍ (41), എറണാകുളം പറവൂര്‍ മുപ്പത്തടം എലൂര്‍ക്കര വാടക്കെയില്‍ അബ്ദുള്‍ വഹാബ് (36), തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത മറ്റൊരാള്‍ എന്നിവരാണ് കേസിലെ ലുക്ക് ഔട്ട് നോട്ടീസിലെ പിടികിട്ടാപ്പുള്ളികള്‍. ഭീകരസംഘടനകളെ നിയന്ത്രിക്കാനോ ഭീകരന്‍മാരെ കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരാനോ കേരള പോലീസിന്റെ ഭാഗത്ത് നിന്ന് ഒരു ശ്രമവും നടക്കുന്നില്ല. അവരെ കണ്ടെത്തുന്നതില്‍ തണുത്ത സമീപനമാണ് കേരള ആഭ്യന്തര വകുപ്പ് പുലര്‍ത്തുന്നത്. പി എഫ് ഐ നിരോധിക്കപ്പെട്ട് മാസങ്ങള്‍ കഴിഞ്ഞാണ് ഈ നിരോധിത സംഘടനകളുടെ കേന്ദ്രങ്ങള്‍ പോലീസ് മുദ്ര വച്ച് പൂട്ടിയത്. പിഎഫിന്റെ ഏറ്റവും പ്രധാന കേന്ദ്രമായ മഞ്ചേരിയിലെ ഗ്രീന്‍വാലിയിലെ ആയുധ പരിശീലന കേന്ദ്ര മടങ്ങുന്ന ഓഫീസ് സമുച്ചയം നിരോധിക്കപ്പെട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഏതാണ്ട് പത്ത് മാസക്കാലം നിര്‍ബാധം തുറന്ന് പ്രവര്‍ത്തിച്ചു. അത് അടച്ച് പൂട്ടിയത് രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് മാത്രം എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ നേരിട്ടാണ് എന്നുള്ളതും ഇക്കാര്യത്തിലുള്ള കേരള പോലീസിന്റെ ഉദാസീനത വ്യക്തമാക്കുന്നു.
നിരോധനത്തെ തുടര്‍ന്ന് പിഎഫ്‌ഐ നടത്തിയ ഭീകരാക്രമണ സമാനമായ ഹര്‍ത്താലില്‍ കോടിക്കണക്കിന് രൂപയുടെ പൊതു മുതലും സ്വകാര്യ വ്യക്തികളുടെ മുതലും നശിപ്പിച്ചു. അവരില്‍ നിന്നും നഷ്ടപരിഹാരത്തുക കണ്ടുകെട്ടണമെന്ന കേരള ഹൈക്കോടതിയുടെ ആവര്‍ത്തിച്ചുള്ള ഉത്തരവുകള്‍ സര്‍ക്കാര്‍ പാടെ അവഗണിച്ചു. ഒടുവില്‍ കോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് പോലീസ് പേരിനെങ്കിലും നടപടികളിലേക്ക് തിരിഞ്ഞത്. തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാതിരുന്നുകൊണ്ട് നിശ്ശബ്ദമായി അവരെ പിന്തുണക്കുന്ന മത വിഭാഗത്തിന്റെ സംഘടിത വോട്ട് ബാങ്കിനെ പ്രീണിപ്പിച്ച് നേട്ടം കൊയ്യാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെട്ടെങ്കിലും അതിനെ മറ്റൊരു രൂപത്തിലും പേരിലും പുനരുജ്ജീവിപ്പിക്കാനാണ് അതിന്റെ രാഷ്ട്രീയ സംഘടനയായ എസ്.ഡി.പി.ഐ ലക്ഷ്യമിടുന്നത്. അക്കാര്യം എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഷറഫ് മൗലവി വ്യക്തമാക്കിക്കഴിഞ്ഞു. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ കൊണ്ടുവരലാണിത്. അതിനുള്ള എല്ലാ ഒത്താശയും സംസ്ഥാനത്തെ ഭരണ പ്രതിപക്ഷ കക്ഷികളില്‍ നിന്നും അവര്‍ക്ക് ലഭിക്കുന്നുണ്ട്. നിരോധന ഫലമായുള്ള ഒരു ബുദ്ധിമുട്ടും പിഎഫ്‌ഐയുടെ ഒളി പ്രവര്‍ത്തകര്‍ക്ക് കേരള പോലീസില്‍ നിന്നും നേരിടുന്നില്ല. സി.പി.എമ്മിലും മുസ്ലീം ലീഗിലും ചേക്കേറിയ പിഎഫ്‌ഐക്കാര്‍ അവിടെ നിന്നുകൊണ്ട് തന്നെ ഈ പുതിയ സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കും. നിരോധനത്തിന് മുന്‍പ് ഹിന്ദുക്കളോടും ക്രിസ്ത്യാനികളോടും അവലും മലരും കുന്തിരിക്കവും കരുതി വയ്ക്കാന്‍ പറഞ്ഞവര്‍ തന്നെയാണ് നിരോധനത്തിന് ശേഷം കാസര്‍കോട് ലീഗിന്റെ റാലിയില്‍ പങ്കെടുത്ത് കൊണ്ട് ഹിന്ദുക്കളെ അമ്പല മുറ്റത്ത് കെട്ടിത്തൂക്കി പച്ചയ്ക്കിട്ട് കത്തിക്കും എന്ന് ഭീഷണി മുഴക്കിയത്. സര്‍ക്കാര്‍ പിന്തുണയാണ് പരസ്യമായി ഇതാവര്‍ത്തിക്കാന്‍ ഭീകരവാദികള്‍ക്ക് ധൈര്യം നല്‍കുന്നത്. മയക്ക് മരുന്ന് കടത്ത്, സ്വര്‍ണ്ണ കടത്ത് എന്നിവ ഭീകരവാദത്തിന്റെ ഫണ്ടിങ്ങ് സോഴ്‌സുകളാണ്. കേരളത്തില്‍, പ്രത്യേകിച്ച് കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത് അനസ്യൂതം നടക്കുന്നു. പിടിക്കപ്പെടുന്നവ മാത്രം വാര്‍ത്തയായി നാമറിയുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണ കള്ളക്കടത്തും മയക്ക് മരുന്ന് കടത്തും നടക്കുന്ന സംസ്ഥാനമാണ് കേരളം. പിടിക്കപ്പെടുന്നവരില്‍ പലര്‍ക്കും ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞിട്ടുള്ളത്.
ആഗോള തലത്തില്‍ ഭീകരവാദത്തെ ചെറുക്കാന്‍ ലോക രാഷ്ട്രങ്ങള്‍ പരസ്പരം ധാരണയിലെ ത്തുകയാണ്. മനുഷ്യരാശിയുടെ നേര്‍ക്കുള്ള തുറന്ന യുദ്ധമാണ് ഭീകരവാദം എന്ന് ഇന്ന് അംഗീകരിക്കപ്പെട്ട സത്യമാണ്. ജി20 ഉച്ചകോടിയില്‍ ഭീകരതയെ ചെറുക്കാന്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. എന്നാല്‍ നമ്മുടെ സംസ്ഥാനത്ത് ഭീകരവാദികളെ താലോലിക്കുകയും അവര്‍ക്ക് സുരക്ഷിത താവളമൊരുക്കുകയും ചെയ്യുക വഴി കേരള സര്‍ക്കാര്‍ ലോകമാനവരാശിയോട് കടുത്ത അപരാധമാണ് ചെയ്യുന്നത്. ഒപ്പം നമ്മുടെ രാഷ്ട്രത്തിന്റെ സുരക്ഷയെ അപകടത്തിലാക്കി രാജ്യത്തെ വിഭജിക്കാന്‍ അവസരമൊരുക്കുകയും ചെയ്യുകയാണ്.
(ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവാണ് ലേഖകന്‍)