പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന ചെങ്കോല്‍ കൈമാറ്റം ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും തുടങ്ങിവെച്ച ചര്‍ച്ച സമൂഹത്തില്‍ വലിയ അവബോധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ആ പശ്ചാത്തലത്തില്‍, മനുഷ്യന്റെ സാംസ്‌കാരിക യാത്രയില്‍ പ്രതീകങ്ങളുടെ പ്രാധാന്യത്തെപ്പറ്റി ചിന്തിക്കുന്നത് ഉചിതമായിരിക്കും.
മാനവചരിത്രത്തില്‍, ഏതു സമൂഹത്തിലായാലും അവരുടെ വ്യക്തിത്വവും തനിമയും വ്യക്തമാക്കാന്‍ അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് പ്രതീകങ്ങള്‍. സംസ്‌കാരവും നാഗരികതകളും ഉരുത്തിരിഞ്ഞുവന്ന കാലം മുതല്‍ അതങ്ങിനെയാണ്. പിരമിഡുകള്‍ ഈജിപ്ഷ്യന്‍ നാഗരികതയുടെ ഏതു കാലഘട്ടത്തിലെയും ഈജിപ്തിന്റെ പ്രതീകമാണ്. ഈഫല്‍ ടവര്‍ ഫ്രാന്‍സിന്റെ പ്രതീകമാണ്. സ്വാതന്ത്ര്യ പ്രതിമ അമേരിക്കയുടെ പ്രതീകമാണ്. വന്മതില്‍ ചൈനയുടെ പ്രതീകമാണ്. അശോകസ്തംഭം, നൃത്തമാടുന്ന നടരാജന്‍ തുടങ്ങിയതെല്ലാം ഭാരതത്തിന്റെ പ്രതീകങ്ങളാണ്. അതായത്, ശാസ്ത്ര സാങ്കേതികത എത്രയൊക്കെ മഹാവിപ്ലവങ്ങള്‍ നടത്തിയാലും മനുഷ്യഹൃദയങ്ങളെയും സമൂഹത്തിന്റെ ആത്മാവിനെയും സ്വാധീനിക്കാന്‍ പ്രതീകങ്ങള്‍ കൂടിയേ കഴിയൂ.
കുറച്ചു കൂടി ചിന്തിച്ചാല്‍ വ്യക്തമാകുന്ന ചില കാര്യങ്ങളുണ്ട്. ചരിത്രത്തിന്റെ ഗതിവിഗതികളെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളത് പ്രതീകവല്‍ക്കരിക്കപ്പെട്ട സംഭവങ്ങളാണ്. റൊട്ടിയില്ലെങ്കില്‍ അവര്‍ക്ക് കേക്ക് തിന്നുകൂടെ എന്ന, അധികാര ധാര്‍ഷ്ട്യത്തിന്റെ പ്രതീകമായി മാറിയ രാജപത്‌നിയുടെ പരാമര്‍ശത്തില്‍ നിന്നാണ് ഫ്രഞ്ച് വിപ്ലവം ഉടലെടുത്തത്. അബ്രഹാം ലിങ്കന്റെ ഗട്ടിസ്ബര്‍ഗ്ഗ് പ്രസംഗം ജനാധിപത്യത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമായി. മഹാത്മാഗാന്ധിയുടെ പ്രതിഷേധ രീതികള്‍ സഹനസമരത്തിന്റെ പ്രതീകമായി. ചന്ദ്രനിലെ മനുഷ്യന്റെ പാദസ്പര്‍ശം സാങ്കേതിക മുന്നേറ്റത്തിന്റെ പ്രതീകമായി. എട്ടുവയസ്സുകാരി പാകിസ്ഥാനി പെണ്‍കുട്ടിക്ക് ബംഗളൂരുവില്‍ നടന്ന ഹൃദയ ശസ്ത്രക്രിയ അതിര്‍ത്തികള്‍ കടന്നുള്ള വിശ്വമാനവികതയുടെ പ്രതീകമായി. രണ്ടാം ലോകയുദ്ധ കാലത്തെ ജൂത കൂട്ടക്കൊല മനുഷ്യന്റെ പൈശാചികതയുടെ പ്രതീകമായി.
മനുഷ്യന്റെ സാംസ്‌കാരിക ചരിത്രത്തില്‍ പല കാലഘട്ടങ്ങളിലുണ്ടായ പ്രതീകങ്ങളുടെ പ്രാധാന്യം വ്യക്തമാക്കാനാണ് ഇങ്ങിനെ ചില ഉദാഹരണങ്ങള്‍ പറഞ്ഞത്.
ചില പ്രതീകങ്ങള്‍ സ്വാഭാവികമായി ഉരുത്തിരിഞ്ഞു വരുമ്പോള്‍ ചിലത് ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെടുന്നതാണ്. ദല്‍ഹിയിലെ നിര്‍ഭയ സംഭവം, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെ ഏറ്റവും വലിയ പ്രതീകമായത് വളരെ സ്വാഭാവികമാണ്. ഭാരതത്തില്‍ നൂറുകണക്കിന് സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു. പക്ഷേ ഒരു ഡിസംബര്‍ രാത്രിയില്‍ ദല്‍ഹി തെരുവുകളില്‍ പിച്ചിച്ചീന്തപ്പെട്ട ആ പെണ്‍കുട്ടിയുടെ ദീനരോദനങ്ങള്‍ ഒരു തീയായി ആളിപ്പടര്‍ന്നതിനു പിന്നില്‍ ഒരു പ്രേരണയുമുണ്ടായിരുന്നില്ല. എന്നാല്‍ റിപ്പബ്ലിക് ദിന പരേഡും, വാഗാ അതിര്‍ത്തിയിലെ ബീട്ടിംഗ് റിട്രീറ്റുമെല്ലാം ദേശാഭിമാനത്തിന്റെ പ്രതീകമായത് ബോധപൂര്‍വമായ ശ്രമങ്ങളിലൂടെയാണ്.
അതായത്, വളരെ ബോധപൂര്‍വ്വമായ സംഘടിത പരിശ്രമങ്ങള്‍ ഉണ്ടായാല്‍ ഏത് സംഭവത്തെയും, മനുഷ്യമനസ്സുകളെ വന്‍തോതില്‍ സ്വാധീനിക്കുന്ന തരത്തില്‍ പ്രതീകവല്‍ക്കരിക്കാന്‍ കഴിയും. അതുപോലെ ഇത്തരത്തിലുള്ള ശ്രമങ്ങള്‍ നടന്നില്ലെ ങ്കില്‍ ഏത് പ്രധാന സംഭവങ്ങളെയും മറവിയുടെ ആഴങ്ങളിലേക്ക് തള്ളാനും കഴിയും.
ഭാരതത്തിന്റെയും കേരളത്തിന്റെയും ചരിത്രം പരിശോധിച്ചാല്‍, ഇത്തരത്തിലുള്ള ബോധപൂര്‍വ്വമായ, പ്രതിലോമകരമായ പ്രതീകവല്‍ക്കരണങ്ങളോടൊപ്പം അഗണ്യ കോടികളിലേക്ക് തള്ളപ്പെട്ട മഹാസംഭവങ്ങളുടെ നീണ്ട നിരയും കാണാന്‍ കഴിയും.
സ്വതന്ത്ര ഭാരതത്തില്‍ ജവഹര്‍ലാല്‍ നെഹ്രുവിനെ സ്വാതന്ത്ര്യസമരത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രതീകമാക്കി വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ കോണ്‍ഗ്രസ്സ് വന്‍ വിജയമാണ് കൈവരിച്ചത്. എന്നാല്‍ നേതാജി സുഭാഷ് ചന്ദ്രബോസോ, സര്‍ദാര്‍ പട്ടേലോ പോലുള്ള ഹിമാലയ തുല്യമായ വ്യക്തിത്വങ്ങള്‍ ജനമനസ്സുകളില്‍ നിന്നും ബോധപൂര്‍വ്വം അകറ്റി നിര്‍ത്തപ്പെടുകയും ചെയ്തു. അഞ്ചു കൊല്ലം മാത്രം ഭരിച്ച്, അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും മകുടോദാഹരണമായി തിരഞ്ഞെടുപ്പില്‍ തോറ്റ് തുന്നം പാടിയ രാജീവ് ഗാന്ധിയെ അവര്‍ വികസനത്തിന്റെ നായകനായി പ്രതീകവല്‍ക്കരിച്ചു. എന്നാല്‍ അതിനിര്‍ണായകമായ സാഹചര്യത്തില്‍ രാജ്യത്തെ നയിച്ച് കരകയറ്റിയ, കോണ്ഗ്രസ്സിന്റെ തന്നെ പ്രധാനമന്ത്രി നരസിംഹ റാവുവിന് ഒരു പോസ്റ്ററില്‍ പോലും സ്ഥാനമില്ല.
ഇരുപത്തൊന്നാം നൂറ്റാണ്ട് കാല്‍ നൂറ്റാണ്ടു പിന്നിടാന്‍ ഒരു ങ്ങുമ്പോഴും നമ്മുടെ മാധ്യമങ്ങളും, നല്ലൊരു ശതമാനം രാഷ്ട്രീയ പാര്‍ട്ടികളും ആവേശത്തോടെ ചര്‍ച്ച ചെയ്യുന്ന ഒന്നാണ് 2002ലെ ഗുജറാത്ത് കലാപം. മനുഷ്യത്വത്തിന് നേരെയുണ്ടായ അതിക്രമങ്ങളുടെ ഒരു പ്രതീകമായി ഇതിനെ മാറ്റാന്‍ ഒരു പരിധി വരെ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് സമ്മതിച്ചേ പറ്റൂ. എന്നാല്‍ ഗുജറാത്ത് കലാപത്തിനു വഴിമരുന്നിട്ട, ആ കലാപത്തിലെ ഏറ്റവും പൈശാചികമായ സംഭവമായ, സ്ത്രീകളും കുട്ടികളുമടക്കം 57 പേര്‍ വെന്തുമരിച്ച ഗോധ്ര തീവണ്ടി കത്തിക്കല്‍ ഒരിക്കലും ചര്‍ച്ചകളുടെ കേന്ദ്രബിന്ദുവാകുകയോ പൈശാചികതയുടെ പ്രതീകമാവുകയോ ചെയ്തില്ല. അതിനു കഴിയാത്ത വിധം ശക്തമായിരുന്നു ഇവിടെ പ്രതിലോമ ശക്തികള്‍ നേതൃത്വം നല്‍കിയ വന്‍ പ്രചാരങ്ങളുടെ ശക്തി.
എന്തിനു, ഭാരതം കണ്ട ഏറ്റവും വലിയ വംശീയ കൂട്ടക്കൊലയായ, 3000 ത്തിലധികം നിരപരാധികള്‍ ദല്‍ഹി തെരുവുകളില്‍ പിടഞ്ഞു വീണ, 1984 ലെ സിക്ക് വിരുദ്ധ കലാപം അന്നും ഇന്നും ഒരു ചര്‍ച്ചാവിഷയമല്ല. ഈ പാവം മനുഷ്യരുടെ ദുര്‍വിധിയെ ‘വന്മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങുന്നതി’നോടുപമിച്ച രാജീവ് ഗാന്ധിയുടെ പദപ്രയോഗം പൈശാചിക മനസ്സിന്റെ പ്രതീകവുമായില്ല.
രാജ്യം മുഴുവന്‍ തടവറയാക്കപ്പെട്ട, അധികാരത്തിന്റെ തേര്‍വാഴ്ച തന്നയായിരുന്ന അടിയന്തരാവസ്ഥ ഒരിക്കലും പില്‍ക്കാലത്ത്, 1977 ലെ തിരഞ്ഞെടുപ്പിലൊഴിച്ച്, ജനാധിപത്യവിരുദ്ധതയുടെയും എകാധിപത്യത്തിന്റെയും പ്രതീകമായി പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ലെന്നു മാത്രമല്ല, അതിനു കാരണമായ ഇന്ദിരാഗാന്ധിയെ കരുത്തിന്റെയും കഴിവിന്റെയും പ്രതീകമായി അവതരിപ്പിക്കുകയും ചെയ്തു.
കേരള ചരിത്രത്തിലെ ഏറ്റവും രക്തപങ്കിലമായ ഒരധ്യായമാണല്ലോ 1921 ലെ മലബാര്‍ കലാപം. നൂറു ശതമാനം വര്‍ഗ്ഗീയമായ, ഹിന്ദുവിരുദ്ധ കലാപമായ ആ സംഭവത്തിനെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി പ്രതീകവല്‍ക്കരിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ട് മുക്കാല്‍ നൂറ്റാണ്ടോളമായി. എന്നാല്‍ ആ കലാപത്തിന്റെ ഭീകരമായ മുറിപ്പാടുകള്‍ അവശേഷിക്കുന്ന ഒരു തലമുറ അടുത്തകാലം വരെ ജാഗരൂകരായിരുന്നതുകൊണ്ടും, അന്ന് നടന്ന ബീഭത്സതയുടെ അടയാളങ്ങള്‍ ഇന്നും ഏറനാടിന്റെ വായുവില്‍ പോലും തങ്ങിനില്‍ക്കുന്നതിനാലും ആ ശ്രമങ്ങള്‍ പൂര്‍ണമായി വിജയിച്ചിട്ടില്ല.
എങ്കിലും കലാപത്തിന്റെ ഭാഗമായി നടന്ന വാഗണ്‍ ട്രാജഡിയെ ഒരു വന്‍ പ്രതീകമാക്കാന്‍ ഇക്കൂട്ടര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അനേകം ഹിന്ദുക്കളെ കൊന്നു തള്ളിയ തൂവ്വൂര്‍ കിണറിന്റെ പ്രാധാന്യം എത്രയോ താഴെയാണ്. മലപ്പുറം ജില്ലയിലെ ചില സ്ഥലനാമങ്ങള്‍ ശ്രദ്ധേയമാണ്. ചങ്കുവെട്ടി, വെട്ടിച്ചിറ തുടങ്ങിയ സ്ഥലനാമങ്ങള്‍ക്ക് പിന്നിലുള്ള ചോര മണക്കുന്ന ചരിത്രം ഇന്നും ചര്‍ച്ച ചെയ്യപ്പെടുകയോ പ്രതീകവല്‍ക്കരിക്കപ്പെടുകയോ ചെയ്തിട്ടില്ല. കലാപത്തിന്റെ ബാക്കിപത്രമായി മലബാറില്‍ ഇന്നും അവശേഷിക്കുന്ന തകര്‍ന്ന ക്ഷേത്രാവശിഷ്ടങ്ങള്‍ മതഭീകരതയുടെ പ്രതീകമാകാത്തപ്പോള്‍, അയോധ്യയിലെ തര്‍ക്കമന്ദിരത്തിന്റെ തകര്‍ച്ച ഫാസിസത്തിന്റെ ഉദാഹരണമായി പ്രതീകവല്‍ക്കരിക്കപ്പെട്ടു.
സോമനാഥ ക്ഷേത്രത്തി ന്റെയും കന്യാകുമാരി വിവേകാനന്ദ സ്മാരകത്തിന്റെയും പുനരുദ്ധാരണം വലിയൊരു സാംസ്‌കാരിക നവോത്ഥാനത്തിന്റെ പ്രതീകമായി തലമുറകളെ പ്രബുദ്ധരാക്കേണ്ടതായിരുന്നു. പക്ഷെ പാഠപുസ്തകങ്ങളിലോ പ്രചാരണങ്ങളിലോ ഈ ഐതിഹാസിക വിജയങ്ങള്‍ പരാമര്‍ശിക്കപ്പെട്ടില്ല.
മാപ്പിള കലാപത്തിനു ശേഷം കേരളം കണ്ട ഏറ്റവും വലിയ വര്‍ഗ്ഗീയ കൂട്ടക്കൊലയായിരുന്നു 2002 ലെ മാറാട് കലാപം. യാതൊരു പ്രകോപനവുമില്ലാതെ ഏഴ് ഹിന്ദു യുവാക്കളാണ് അന്ന് മാറാട് കടപ്പുറത്ത് അരുംകൊല ചെയ്യപ്പെട്ടത്. അതേത്തുടര്‍ന്നുണ്ടായ വന്‍ സാമുദായിക ചേരിതിരിവും സംഘര്‍ഷവും കാരണം കേസിലെ പ്രതികളുടെ ബന്ധുക്കളെല്ലാം മാറാട് കടപ്പുറം വിട്ടുപോയി. പിന്നീട് കേരള സമൂഹത്തില്‍ മനഃപൂര്‍വ്വം സൃഷ്ടിക്കപ്പെട്ട ചര്‍ച്ചകളെല്ലാം പ്രതികളുടെ ബന്ധുക്കളുടെ ദയനീയാവസ്ഥയെക്കുറിച്ച് മാത്രമായിരുന്നു. കടലിനോടു മല്ലിട്ട് ഉപജീവനം കഴിച്ചിരുന്ന ആ പാവം ചെറുപ്പക്കാരുടെ മൃഗീയമായ കൊലയോ, അവരെ ആശ്രയിച്ച് കഴിഞ്ഞിരുന്ന കുടുംബങ്ങളുടെ വറ്റാത്ത കണ്ണുനീരോ. കണ്മുമ്പില്‍ കൊത്തിയരിയപ്പെട്ട മനുഷ്യജീവനുകളുടെ ബീഭത്സ ദൃശ്യത്തില്‍ മാനസിക നില തന്നെ തെറ്റിയ കുട്ടികളുടെ അവസ്ഥയോ ഒന്നും പൊതുവേദികളില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല. പിടിക്കപ്പെട്ട പ്രതികളെ മാറാട് പ്രത്യേക കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്ന ചിത്രങ്ങളും വാര്‍ത്തകളും ആഘോഷത്തോടെയാണ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഗതാഗതവും കാല്‍നട പോലും തടഞ്ഞു പ്രധാനമാന്ത്രിയുടെയോ, രാഷ്ട്രപതിയുടെയോ വാഹന വ്യൂഹത്തിനു സമമായിരുന്നു ആ കൊലയാളികളുടെ കോടതിയിലേക്കുള്ള യാത്ര. ഇതിലൂടെ ഈ കൊടും കൊലയാളികള്‍ക്ക് ഒരു ഹീറോ പ്രതിച്ഛായ ഉണ്ടാക്കിയെടുക്കാനുള്ള മനഃപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നു.
ഗുജറാത്ത് കലാപവും മാറാട് കൂട്ടക്കൊലയും തമ്മില്‍ ഒന്നര വര്‍ഷത്തെ വ്യത്യാസമുണ്ട്. യാതൊരു പ്രകോപനവുമില്ലാതെ ഏഴ് യുവാക്കളെ നമ്മുടെ കണ്മുമ്പില്‍ തുണ്ടം തുണ്ടമാക്കിയപ്പോഴും ആയിരക്കണക്കിന് കിലോമീറ്റര്‍ അപ്പുറത്ത് ഒരുകൊല്ലത്തിന് മുമ്പ് നടന്ന ദൗര്‍ഭാഗ്യകരമായ ഗുജറാത്ത് കലാപത്തിന്റെ കാരണമായ തീവണ്ടികത്തിക്കല്‍ തമസ്‌ക്കരിച്ചു കൊണ്ട്, നട്ടാല്‍ കുരുക്കാത്ത നുണക്കഥകള്‍ അപ്പോഴും പ്രതീകവല്‍ക്കരിക്കപ്പെടുകയായിരുന്നു.
സത്യം പറഞ്ഞാല്‍, പ്രതിലോമ ശക്തികളുടെ ഇതുപോലുള്ള സംഘടിതമായ പ്രചാരണവും പ്രതീകവല്‍ക്കരണവും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ അതിന്റെ ശരിയായ ഗൗരവത്തില്‍ ഇനിയും മനസ്സിലാക്കേണ്ടിയിരുക്കുന്നു. കാരണം ഒരിക്കല്‍ പ്രതീകവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞ എന്തിനും ഒരുപാട് കാലം ജനമനസ്സുകളെ സ്വാധീനിക്കാന്‍ കഴിയുമെന്നതിനു മുകളില്‍ പറഞ്ഞ ഉദാഹരണങ്ങള്‍ ജീവിക്കുന്ന തെളിവുകളാണ്.
ഉപബോധ മനസ്സില്‍ സൃഷ്ടിക്കപ്പെടുന്ന പ്രതീകങ്ങള്‍ മനുഷ്യരുടെ ചിന്തയെയും കാഴ്ചപ്പാടുകളെയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വാധീനിക്കും. സിനിമാഹാളില്‍ ദേശീയഗാനം കേള്‍ക്കുമ്പോള്‍ സ്വാഭാവികമായി എഴുന്നേല്‍ക്കുന്നവരും അല്ലാത്തവരും കാട്ടുന്നത് അവരുടെ മനസ്സില്‍ സൃഷ്ടിക്കപ്പെട്ട, ദേശീയഗാനം എന്ന പ്രതീകത്തോടുള്ള പ്രതികരണമാണ്. അതിനു പ്രശംസിക്കേണ്ടതും കുറ്റപ്പെടുത്തേണ്ടതും അവരെയല്ല. അവരിലേക്ക് ആ സന്ദേശം പകര്‍ന്നു കൊടുത്ത മനോഭാവങ്ങളെയാണ്.
ഈ ലളിതമായ മനഃശാസ്ത്രമാണ് ഇവിടെ വിദഗ്ദ്ധമായി ദുരുപയോഗം ചെയ്യപ്പെട്ടത്. അതിന്റെ ഫലമായാണ് നമ്മുടെ തലമുറകള്‍ ദേശസ്‌നേഹമോ സമര്‍പ്പണമോ ഇല്ലാത്തവരായി തീരുന്നത്. അക്കാരണം കൊണ്ടാണ് ദേശീയ മാനബിന്ദുക്കള്‍ അപമാനിക്കപ്പെടുമ്പോള്‍ വേദന തോന്നാത്ത, അല്ലെങ്കില്‍ അത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമായിക്കാണുന്ന ഒരു വിഭാഗം വളര്‍ന്ന് വരുന്നത്. ദേശീയ പതാകയും ദേശീയഗാനവും ദേശീയത തന്നെയും അശ്ലീലപദങ്ങള്‍ക്ക് തുല്യമായി സര്‍വ്വകലാശാലകളില്‍ പോലും അപമാനിക്കപ്പെടുന്നത്. കുടുംബബന്ധങ്ങളുടെ പ്രശസ്തമായ പവിത്രതക്ക് മുകളിലൂടെ വിവാഹമോചനങ്ങള്‍ പെരുകുന്നത്. മഹത്തായ പ്രണയസങ്കല്‍പങ്ങളെ കൈവെടിഞ്ഞു ചെറുപ്പക്കാര്‍ പൊതുഇടങ്ങളില്‍ ആഭാസപ്രദര്‍ശനങ്ങള്‍ നടത്തുന്നത്.
ഭരണരംഗങ്ങളില്‍ പ്രതിഫലിക്കുന്ന ഹിന്ദുത്വം
ഭാരതത്തിന്റെ ദേശീയത്വമാണ് ഹിന്ദുത്വം എന്നത് അസന്ദിഗ്ധമായ സത്യമാണ്. സ്വാതന്ത്ര്യാനന്തരം അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പോലും ഭാരതീയ സംസ്‌കാരത്തെ പ്രകടിപ്പിക്കുകയോ പ്രതിഫലിപ്പിക്കുകയോ ചെയ്യേണ്ട സന്ദര്‍ഭങ്ങളിലെല്ലാം ഹൈന്ദവ ദര്‍ശനങ്ങളെയും പ്രതീകങ്ങളെയുമാണ് അതിനുവേണ്ടി തിരഞ്ഞെടുത്തിട്ടുള്ളത്.
ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ ശ്രീരാമചന്ദ്രന്റെ ചിത്രം ഇടംപിടിച്ചിരുന്നു. പഴയ പാര്‍ലമെന്റില്‍ പുരുഷസൂക്ത ലിഖിതമുണ്ടായിരുന്നു. ദല്‍ഹി സൗത്ത് ബ്ലോക്കിലെ ധനകാര്യ മന്ത്രാലയത്തില്‍ ലക്ഷ്മീദേവിയും ഗണപതിയും സ്ഥാനം പിടിച്ചിരുന്നു. ദല്‍ഹി ആന്ധ്രാഭവനില്‍ തിരുപ്പതി ദേവസ്ഥാനം ക്ഷേത്രം കാണാമായിരുന്നു. എന്തിനേറെ ഭരണഘടനാ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയുമൊക്കെ ആപ്തവാക്യങ്ങള്‍ വേദോപനിഷത്തുകളില്‍ നിന്നുള്ളവയാണെന്ന് കാണാം. എന്നാല്‍ മതപരമായ പ്രീണനം ലക്ഷ്യമാക്കി പലപ്പോഴും ഭാരതത്തിന്റെ സാംസ്‌കാരികതയുടെ ഭാഗമായ ഹൈന്ദവ ദര്‍ശനങ്ങളെ മതേതരക്കാര്‍ മതത്തിന്റെ അടയാളമായി ചുരുക്കി കാണിക്കാന്‍ ശ്രമിക്കുന്നു എന്നു മാത്രം. ഭാരതത്തിലെ ചില ഭരണസ്ഥാപനങ്ങളുടെ ആപ്തവാക്യങ്ങള്‍ നോക്കുക:
റിപ്പബ്ലിക് ഓഫ് ഇന്ത്യ-
‘സത്യമേവ ജയതേ’
(മുണ്ഡകോപനിഷത്ത്)
ഭാരത സര്‍ക്കാര്‍-
‘തമസോമാ ജ്യോതിര്‍ഗമയ’
(ബൃഹദാരണ്യകോപനിഷത്ത്)
ഗോവ സര്‍ക്കാര്‍-
‘സര്‍വേ ഭദ്രാണി പശ്യന്തു
മാ കശ്ചിത് ദുഃഖമാപ്നുയാത്’
(കഠോപനിഷത്ത്)
റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗ്
(RAW)
‘ധര്‍മ്മോ രക്ഷതി രക്ഷിതഃ’
(മനുസ്മൃതി)
സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍
പ്ലാനിംഗ് ആന്റ് ടെക്‌നോളജി (CEPT)
‘ജ്ഞാനം വിജ്ഞാനസഹിതം’
(ശ്രീമദ് ഭഗവദ്ഗീത)
ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍
(LIC
‘യോഗക്ഷേമം വഹാമ്യഹം’
(ശ്രീമദ് ഭഗവദ്ഗീത)
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ്
ഓഫ് ഇന്ത്യ (ICAI)
‘യാ ഏഷാ സുപ്‌തേഷു ജാഗൃതി’
(കഠോപനിഷത്ത്)
ഇന്ത്യന്‍ നേവി
‘ശം നോ വരുണാ’
(തൈത്തിരിയോപനിഷത്ത്)
ഇന്ത്യന്‍ നേവല്‍ ഷിപ്പ് ഐഎന്‍എസ് വിക്രാന്ത്
‘ജയേമ ശം യുദ്ധി സ്പര്‍ദ്ധ’
(ഋഗ്വേദം)
ഐഎന്‍എസ് മൈസൂര്‍
‘ന ബിഭേതി കദാചന’
(മഹോപനിഷത്ത്)
ഐഎന്‍എസ് ദല്‍ഹി
‘സര്‍വതോ ജയം ഇച്ഛാമി’
(സുഭാഷിതം)
ഐഎന്‍എസ് മുംബൈ
‘അഹം പര്യാപ്തം ത്വിദമേതേഷാം ബലം’
(ശ്രീമദ് ഭഗവദ്ഗീത)
ഐഎന്‍എസ് ശിവാജി
‘കര്‍മ്മസു കൗശലം’
(ശ്രീമദ് ഭഗവദ്ഗീത)
ഐഎന്‍എസ് ഹംല
‘ശ്രദ്ധാവാന്‍ ലഭതേ ജ്ഞാനം’
(ശ്രീമദ് ഭഗവദ്ഗീത)
ഐഎന്‍എസ് വല്‍സുര
‘തസ്യ ഭാസാ സര്‍വമിദം വിഭാതി’
(കഠോപനിഷത്ത്)
ഐഎന്‍എസ് ചില്‍ക്ക-
‘ഉദ്ധ്യമേന ഹി സിദ്ധ്യന്തി കാര്യാണി’
(പഞ്ചതന്ത്രം)
ഇന്ത്യന്‍ എയര്‍ഫോഴ്‌സ്-
‘നഭസ്പൃശം ദീപ്തം’
(ശ്രീമദ് ഭഗവദ്ഗീത)
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്-
‘വയം രക്ഷാമഹ’
(വാല്‍മീകിരാമായണം)
ടൂറിസം ഡവലപ്മെന്റ്
കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ-
‘അതിഥി ദേവോ ഭവഃ’
(തൈത്തിരിയോപനിഷത്ത്)
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ
‘ബുദ്ധൗ ശരണമന്വിച്ഛ’
(ശ്രീമദ് ഭഗവദ്ഗീത)
ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
മെഡിക്കല്‍ സയന്‍സസ്-
‘ശരീരമാദ്യം ഖലുധര്‍മ്മസാധനം’
(കാളിദാസന്റെ കുമാരസംഭവം)
ആന്ധ്രാ യൂണിവേഴ്‌സിറ്റി
‘തേജസ്വി നാവധീതമസ്തു’
(കഠോപനിഷത്ത്)
കുസാറ്റ് കൊച്ചി
‘തേജസ്വി നാവധീതമസ്തു’
(കഠോപനിഷത്ത്)
മൈസൂര്‍ യൂണിവേഴ്സിറ്റി
‘ന ഹി ജ്ഞാനേന സദൃശം’
(ശ്രീമദ് ഭഗവദ്ഗീത)
ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് മൈന്‍സ്- ധന്‍ബാഡ്
‘ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാന്നിബോധത’
(കഠോപനിഷത്ത്)
ബംഗാള്‍ എഞ്ചിനീയറിംഗ് ആന്റ് സയന്‍സ്
യൂണിവേഴ്സിറ്റി- ഷിബ്പൂര്‍
‘ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാന്നിബോധത’
(കഠോപനിഷത്ത്)
എന്‍ഐടി കാലിക്കറ്റ്
‘തമസോമാ ജ്യോതിര്‍ഗമയ’
(ബൃഹദാരണ്യകോപനിഷത്ത്)
സിബിഎസ്ഇ-
‘അസതോമാ സദ്ഗമയ’
(ബൃഹദാരണ്യകോപനിഷത്ത്)
ഐഐടി കാണ്‍പൂര്‍
‘തമസോമാ ജ്യോതിര്‍ഗമയ’
(ബൃഹദാരണ്യകോപനിഷത്ത്)
കണ്ണൂര്‍ യൂണിവേഴ്സിറ്റി
‘തമസോമാ ജ്യോതിര്‍ഗമയ’
(ബൃഹദാരണ്യകോപനിഷത്ത്)
കേന്ദ്രീയ വിദ്യാലയ-
‘തത്വം പൂഷന്നപാവൃണു’
(ഈശാവാസ്യോപനിഷത്ത്)
ഐഐഎം കാലിക്കറ്റ്-
‘യോഗഃ കര്‍മ്മസു കൗശലം’
(ശ്രീമദ് ഭഗവദ്ഗീത)
പ്രതീകവല്‍ക്കരിക്കപ്പെടാനും സ്വാധീനിക്കപ്പെടാനും കഴിയുന്ന മഹാവിജയങ്ങളും സംഭവങ്ങളും വ്യക്തിത്വങ്ങളും കൊണ്ട് ഏറെ സമ്പന്നമാണ് നമ്മുടെ ഭൂതവര്‍ത്തമാനകാലങ്ങള്‍. പക്ഷെ അതിനു മുകളില്‍ പ്രതിലോമ ശക്തികളുടെ കരിമേഘങ്ങളുമുണ്ട്. എന്നാല്‍ കഴിഞ്ഞ ഒരു ദശകത്തില്‍ വികസനത്തിന്റെയും സമര്‍പ്പണത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രതീകമായി നരേന്ദ്ര മോദി ഉയര്‍ന്നു വന്നു. ഈ കാലഘട്ടത്തില്‍ ഭാരതീയരെന്ന നിലയില്‍ നമുക്ക് ആത്മവിശ്വാസം നല്‍കുന്ന നൂറുകണക്കിന് കാര്യങ്ങള്‍ ഇവിടെ സംഭവിച്ചു, ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു.
ഏറെ പതിറ്റാണ്ടുകളായി ഭാരതത്തിലെ ദേശീയ ജനത ത്യാഗനിര്‍ഭരമായി കാത്തിരുന്ന രാമജന്മഭൂമിയിലെ ഭവ്യമായ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം അന്തിമദിശയിലാണ്. നൂറ്റാണ്ടുകളുടെ ഈ സ്വപ്‌നസാഫല്യം സനാതനധര്‍മ്മത്തിന്റെ മഹനീയ പ്രതീകമാകുമ്പോള്‍ അതിലൂടെ ഭാരതം ഉയരുന്നത് ലോകത്തിന്റെ നായകസ്ഥാനത്തേക്ക് കൂടിയാണ്. കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ അഗണ്യകോടികളിലേക്ക് തള്ളിയ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ, ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ ഇന്ന് ഏകതയുടെയും ദേശീയോദ്ഗ്രഥനത്തിന്റെയും പ്രതീകമാണ്. അത് കാണുന്ന ഓരോ മനുഷ്യനും ഇതിഹാസതുല്യമായ പട്ടേലിന്റെ ജീവിതത്തെയും സംഭാവനകളെയും ഓര്‍ക്കാതിരിക്കാനാവില്ല.
ഇതിനോടൊക്കെ ചേര്‍ത്തുവായിക്കേണ്ട ഒന്നാണ് മെയ് 28 നു നാം സാക്ഷ്യം വഹിച്ചത്. ലോകം ന്യൂദല്‍ഹിയിലേക്ക് ഉറ്റുനോക്കിയ പ്രഭാതത്തില്‍ പ്രധാനമന്ത്രി സാഷ്ടംഗം പ്രണമിച്ച് ഏറ്റുവാങ്ങിയ ധര്‍മ്മദണ്ഡം പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ പ്രധാനഭാഗത്ത് സ്ഥാപിച്ചപ്പോള്‍, ഇതിത്രനാളും എവിടെയായിരുന്നു എന്ന വലിയ ചോദ്യം കൂടിയാണ് ഉയര്‍ന്നത്.
സ്വാതന്ത്ര്യലബ്ധിയോടനുബന്ധിച്ച് നമ്മുടെ സംസ്‌കാരത്തില്‍ ഊന്നിയുള്ള ചടങ്ങുകള്‍ ഉണ്ടോ എന്ന മൌണ്ട് ബാറ്റന്റെ ചോദ്യത്തിന് മറുപടിയായി യുഗപ്രഭാവനായ സി. രാജഗോപാലാചാരി തമിഴ്‌നാട്ടിലെ തിരുവാടുതുറൈ അധീനത്തിലെ ശൈവ പാരമ്പര്യവും, ചോളവംശത്തിന്റെ അധികാരക്കൈമാറ്റത്തിന്റെ പ്രതീകമായ ധര്‍മ്മദണ്ഡും ഉപയോഗിക്കാം എന്ന് നിര്‍ദ്ദേശിച്ചു. അതിനു വേണ്ടി മദ്രാസ് പ്രസിഡന്‍സി 15000 രൂപയും അനുവദിച്ചു. അങ്ങനെയാണ് 150 പവന്‍ സ്വര്‍ണ്ണത്തില്‍ അഞ്ചടി നീളമുള്ള ദണ്ഡ് നിര്‍മ്മിച്ചത്. ഇത് അധികാരത്തിന്റെ പ്രതീകം എന്നതിലുപരി ധര്‍മ്മനീതിയുടെ അടയാളമാണ്. എനിക്ക് വേണ്ടി, എല്ലാ ധാര്‍മ്മികതയോടെയും നീ രാജ്യം ഭരിക്കുക എന്ന ഭഗവാന്‍ പരമേശ്വരന്റെ കല്പനയാണിത്. ഭഗവാന്റെ വാഹനമായ നന്ദിയെ ഇതിന്റെ മകുടത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. നന്ദിയുടെ സാന്നിധ്യത്തില്‍, പരമശിവന്റെ ദാസനും ഭക്തനുമായി രാജ്യഭരണം നടത്തുന്ന ഭരണാധികാരിക്ക് ധര്‍മ്മത്തില്‍ നിന്ന് വ്യതിചലിക്കാനാവില്ല, വ്യതിചലിക്കാന്‍ പാടില്ല എന്ന എക്കാലത്തെയും മഹത്തായ സന്ദേശം കൂടിയാണ് ഇവിടെ ഉദ്‌ഘോഷിക്കുന്നത്.
അങ്ങനെ തിരുവാടുതുറൈ അധീനത്തിലെ സന്യാസിമാര്‍ ഗംഗാജലം തളിച്ച് പവിത്രമാക്കിയ ധര്‍മ്മദണ്ഡാണ് ജവഹര്‍ലാല്‍ നെഹ്റു ഊന്നുവടിയാക്കി മ്യൂസിയത്തിലേക്ക് നടതള്ളിയത്. ഈ അധമപ്രവൃത്തിയിലൂടെ അദ്ദേഹം ഒഴിവാക്കിയത് അഞ്ചടി നീളമുള്ള ഒരു ഭൗതികവസ്തു അല്ല, അത് പ്രതിനിധീകരിക്കുന്ന ധര്‍മ്മനീതിയെ ആണ്. അങ്ങനെ ധര്‍മ്മത്തിന്റെ കാവലില്ലാതെ നഷ്ടപ്പെട്ട പതിറ്റാണ്ടുകളില്‍ നിന്നുകൂടിയാണ് ഭാരതം ഇപ്പോള്‍ കര കയറുന്നത്. 2015 മുതല്‍ ജൂണ്‍ 20 യോഗ ദിനമായി കൊണ്ടാടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഐതിഹാസികമായ ഒരു ചുവടുവെപ്പ് ആയിരുന്നു. ആദ്യമൊക്കെ കടുത്ത വിമര്‍ശനങ്ങളും എതിര്‍പ്പുകളും ഉണ്ടായെങ്കിലും യോഗയുടെ സന്ദേശം ലോകം ഏറ്റെടുത്തതോടെ എല്ലാ എതിര്‍പ്പുകളും നിലം പൊത്തി. ഇപ്പോള്‍ ലോക യോഗദിനത്തില്‍ ഈ ഭൂമിയുടെ ഓരോ മുക്കിലും മൂലയിലും വരെ ഭാരതം മാനവരാശിക്ക് നല്‍കിയ ഈ മഹത്തായ സംഭാവന പിന്തുടരുന്നു. സത്യത്തില്‍ യോഗയിലൂടെ ഭാരതം കീഴടക്കിയത് ലോകമനസ്സാക്ഷിയെത്തന്നെയാണ്. അതിന്ന് ഭാരതത്തിന്റെ മാത്രമല്ല വിശ്വമാനവികതയുടെ തന്നെ പ്രതീകമാണ്.
ലോകത്തെ പനിക്കിടക്കയിലാക്കിയ കോവിഡ് മഹാമാരിയുടെ ഭീതിദമായ ഓര്‍മ്മകള്‍ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. നാമൊക്കെ അടച്ചുപൂട്ടി വീട്ടിലിരുന്ന നാളുകളില്‍, ജീവന്‍ പണയം വെച്ച് മഹാരോഗത്തിനെതിരെ പോരാടിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിന്തുണ അറിയിച്ച് ഒരു സന്ധ്യക്ക് രാജ്യം മുഴുവന്‍ വിളക്കുകള്‍ തെളിഞ്ഞത് രോമാഞ്ചമണിയിക്കുന്ന ഒരു ഓര്‍മ്മയാണ്. ആ വിളക്കുകള്‍ വലിയൊരു പ്രതീകമായിരുന്നു. ആ പ്രതീകത്തില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട രാജ്യമാണ് ആ മഹാമാരിക്കാലത്ത് ലോകത്തിനു തന്നെ തുണയായി മാറിയത്.
പറഞ്ഞുവന്നത് ഇത്രേയുള്ളൂ. പ്രതീകങ്ങള്‍ സ്വാഭാവികമായി ഉണ്ടാകുന്നതല്ല. അത് നമ്മുടെ ചിന്തയില്‍ നിന്നും നന്മയില്‍ നിന്നുമൊക്കെ ഉരുത്തിരിഞ്ഞുവന്ന് ബോധപൂര്‍വ്വം തന്നെ സൃഷ്ടിച്ചെടുക്കേണ്ടതാണ്. കാലാകാലങ്ങളില്‍ അത് സംഭവിക്കണം. അവ ക്രിയാത്മകമായിരിക്കുകയും വേണം. അങ്ങനെ ക്രിയാത്മകമായ പ്രതീകങ്ങള്‍ ഉണ്ടായില്ല, ഉണ്ടായിരുന്നവ അപമാനിക്കപ്പെട്ടു എന്നതാണ് സ്വാതന്ത്ര്യാനന്തരഭാരതം അനുഭവിച്ച ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന്. അതുകൊണ്ടാണ് ലോകത്തിന്റെ മുന്‍നിരയിലെത്താനുള്ള സുവര്‍ണ്ണാവസരങ്ങള്‍ നമുക്ക് നഷ്ടമായത്. ആത്മാഭിമാനവും ആത്മവിശ്വാസവും നശിച്ച ജനതയായി നാം മാറിയത്. ആ ഇരുണ്ട ദിനങ്ങള്‍ കടന്നുപോയി ഓരോ അണുവിലും ഇച്ഛാശക്തി തുടിക്കുന്ന പുതിയ ഭാരതം ജന്മമെടുത്തു, അതില്‍ ധര്‍മ്മത്തിന്റെ പ്രതീകങ്ങള്‍ വലിയ പങ്ക് വഹിക്കുന്നു. ആ കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിയുന്നു എന്നതാണ് സമകാലിക സമൂഹത്തിന്റെ ഏറ്റവും വലിയ പുണ്യം.