32 രാജ്യങ്ങള്‍, 800ലേറെ കളിക്കാര്‍, 64 മത്സരങ്ങള്‍, 29 ദിവസങ്ങള്‍, 8 സ്റ്റേഡിയങ്ങള്‍, ആയിരക്കണക്കിന് നടത്തിപ്പുകാരും വോളണ്ടിയര്‍മാരും അടക്കം കോടിക്കണക്കിന് ജനങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു, ഖത്തറില്‍ അരങ്ങേറുന്ന ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിനായി. നവംബര്‍ 20ന് രാത്രി ഇന്ത്യന്‍ സമയം 9.30ന് ആതിഥേയരായ ഖത്തറും ഇക്വഡോറും അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നതോടെ 22-ാം ലോകകപ്പിന്റെ ആദ്യ വിസില്‍ ഉയരും. ഇനി ആരാധകരുടെ കൂട്ടിക്കിഴക്കലുകളാണ്. ആരായിരിക്കും ലോകകപ്പിന്റെ അവകാശികളാവുക, ആരായിരിക്കും ടോപ്സ്‌കോറര്‍, മികച്ച കളിക്കാരന്‍ ആര് തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കിട്ടാന്‍ ഡിസംബര്‍ 18 വരെ കാത്തിരിക്കണം. ലുസൈല്‍ ഐകോണിക് സ്റ്റേഡിയത്തില്‍ അന്നാണ് ഫൈനല്‍. ലോകകപ്പിന് ഏഷ്യ വേദിയാകുന്നത് രണ്ടാം തവണയും മിഡില്‍ ഈസ്റ്റ് ആദ്യവുമാണ്. ലോകം ഖത്തര്‍ എന്ന ചെറിയ രാജ്യത്തിലേക്ക്, അഥവാ ലോകം ഒരു ഫുട്ബോളിനോളം ചെറുതാകുന്ന കാഴ്ചയാണ് ഇനിയുള്ള ഒരുമാസക്കാലം കാണാനാവുക. 2018-ല്‍ റഷ്യയില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ ഫ്രാന്‍സാണ് ചാമ്പ്യന്മാരായത്. അവരുടെ കൗമാരതാരം കിലിയന്‍ എംബപ്പെ സൂപ്പര്‍ താരമായി മാറുന്നതിനും ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിച്ചു.
ലോകത്തെ ഏറ്റവും വലിയ കാല്‍പ്പന്തുകളി മാമാങ്കത്തില്‍ 32 രാജ്യങ്ങളാണ് ഖത്തറില്‍ കിരീടം സ്വപ്‌നം കണ്ട് കളിക്കാനിറങ്ങുന്നത്. ലോക ജനസംഖ്യയില്‍ ഭൂരിപക്ഷവും പക്ഷേ കളിക്കും, കാല്‍കൊണ്ടല്ല, മനസ്സുകൊണ്ട്, അഭിപ്രായങ്ങള്‍ കൊണ്ട്, ആഗ്രഹങ്ങള്‍ കൊണ്ട്, ആവേശം പൂണ്ട്.
ഫുട്ബോള്‍ ലോകകപ്പിന് നവംബര്‍ 20ന് ആദ്യ വിസില്‍ മുഴങ്ങുന്നതോടെ ലോകം മുഴുവന്‍ കാല്‍പ്പന്തുകളിയുടെ ലഹിയില്‍ മുങ്ങും, അല്ലെങ്കില്‍ ലോകം ഒരു പന്തിനോളം ചെറുതാവും, അഥവാ പന്ത് ലോകത്തോളം വലുതാകും. അത് നാല് കൊല്ലത്തിലൊരിക്കല്‍ ഫിഫ ലോകകപ്പിന് മാത്രം അവകാശപ്പെടാവുന്ന പ്രത്യേകതയാണ്. ഒരിക്കല്‍ പോലും ലോകകപ്പില്‍ കളിച്ചിട്ടില്ലാത്ത ഇന്ത്യയിലും അതിന് ഒരുകുറവും ഉണ്ടാവില്ല, പ്രത്യേകിച്ച് നമ്മുടെ കേരളത്തില്‍.
യോഗ്യതാ മത്സരങ്ങളില്‍ വിവിധ കോണ്‍ഡഫെഡറേഷനുകളിലായി കളിച്ചത് ഇരുന്നൂറിലേറെ രാജ്യങ്ങള്‍. അതില്‍ നിന്നാണ് 32 രാജ്യങ്ങള്‍ ഖത്തര്‍ എന്ന ചെറിയ രാജ്യത്തിലേക്ക് ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കി സ്വര്‍ണ്ണക്കിരീടം ലക്ഷ്യമിട്ട് വരുന്നത്. ഇന്ത്യയടക്കം യോഗ്യത നേടാനാവാതെ പോയ രാജ്യങ്ങളിലെ ജനത തങ്ങളുടെ ആരാധനാമൂര്‍ത്തികള്‍ കളിക്കുന്ന രാജ്യം ലോകകപ്പ്് സ്വന്തമാക്കുന്നത് സ്വപ്നം കാണും, അവര്‍ വാതുവയ്ക്കും, യുദ്ധം വരെ ചെയ്യാന്‍ ഒരുങ്ങിയിരിക്കും. ഇത് ഭൂമിയിലെ മറ്റൊരു ജീവിതക്കളി. ലോകത്തെ ഒന്നിപ്പിക്കുന്ന കളി. ജയിക്കാന്‍ കളിക്കുന്ന ഓരോ ടീമിലേയും 11 പേരെയല്ല കളി ഒന്നിപ്പിക്കുന്നത്. ഭൂഖണ്ഡങ്ങളെയാണ്. ലോകത്തെയാകെയാണ്.
ഗ്രൂപ്പ് എയില്‍ ആതിഥേയരായ ഖത്തറിന് പുറമെ ഇക്വഡോര്‍, സെനഗല്‍, നെതര്‍ലന്‍ഡ്സ്, ബിയില്‍ ഇംഗ്ലണ്ട്, വെയ്ല്‍സ്, അമേരിക്ക, ഇറാന്‍, സിയില്‍ അര്‍ജന്റീന, സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട്, ഡിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ്, ഓസ്ട്രേലിയ, ഡെന്മാര്‍ക്ക്, ടുണീഷ്യ, ഇ ഗ്രൂപ്പില്‍ കോസ്റ്ററിക്ക, സ്പെയിന്‍, ജര്‍മ്മനി, ജപ്പാന്‍, ഗ്രൂപ്പ് എഫില്‍ ബെല്‍ജിയം, കാനഡ, മൊറോക്കോ, ക്രൊയേഷ്യ, ജിയില്‍ ബ്രസീല്‍, സെര്‍ബിയ, സ്വിറ്റ്സര്‍ലന്‍ഡ്, കാമറൂണ്‍, ഗ്രൂപ്പ് എച്ചില്‍ പോര്‍ച്ചുഗല്‍, ഘാന, ഉറുഗ്വെ, ദക്ഷിണ കൊറിയ ടീമുകളാണ് ലോകകിരീടം സ്വപ്നം കണ്ട് കളിക്കാനായി ഖത്തറില്‍ എത്തിയിട്ടുള്ളത്.
ജൂണ്‍-ജൂലൈ മാസങ്ങളിലായി നടന്ന ലോകകപ്പ് പോരാട്ടങ്ങള്‍ ചരിത്രത്തിലാദ്യമായി ഇത്തവണ നവംബര്‍-ഡിസംബര്‍ മാസങ്ങളിലേക്ക് മാറ്റി. ജൂണ്‍-ജൂലൈ കാലം ഖത്തറില്‍ കടുത്ത ചൂടായതാണ് മാറ്റത്തിനു കാരണം. ഖത്തറിന് ലോകകപ്പ് അനുവദിച്ചതുതന്നെ നിരവധി വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഫിഫ തലവന്‍ കൈക്കൂലി വാങ്ങിയാണെന്നുവരെ വാര്‍ത്ത വന്നിരുന്നു. ഇത്രയും ചെറിയ രാജ്യത്ത് എങ്ങനെ ലോകകപ്പ് പോലുള്ള മഹാമാമാങ്കങ്ങള്‍ നടത്താന്‍ കഴിയുമെന്നായിരുന്നു ലോകഫുട്ബോളിലെ കരുത്തരായ യൂറോപ്യന്‍ രാജ്യങ്ങളടക്കം ചോദിച്ചിരുന്നത്. എന്നാല്‍ വിവാദങ്ങളെല്ലാം തള്ളിക്കളഞ്ഞ് ലോകാത്ഭുതമായി ലോകകപ്പ് മത്സരങ്ങള്‍ സംഘടിപ്പിക്കാനാണ് ഖത്തര്‍ തയ്യാറെടുത്തിരിക്കുന്നത്. തയ്യാറെടുപ്പുകള്‍ക്ക് ഫിഫ നല്‍കിയ ‘ഗുഡ് സര്‍ട്ടിഫിക്കറ്റ്’ മാത്രം മതി ഖത്തറിനുള്ള സമ്മാനമായിട്ട്.
അത്ഭുതങ്ങള്‍ ഒരുക്കിവച്ചാണ് ഖത്തര്‍ ലോകകപ്പിന്റെ അരങ്ങേറ്റത്തിനായി കാത്തിരിക്കുന്നത്. അഞ്ച് നഗരങ്ങളിലെ എട്ട് സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങള്‍. അതില്‍ ഏറ്റവും പ്രധാനമാണ് ഷിപ്പിങ് കണ്ടെയ്‌നര്‍ ഉപയോഗിച്ച് നിര്‍മിച്ച സ്റ്റേഡിയം 974.
എട്ട് അത്ഭുതങ്ങള്‍
ലുെസെല്‍ ഐകോണിക് സ്റ്റേഡിയം
ലുസൈലിന്റെ തിലകക്കുറിയാണ് 80,000 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ലോകകപ്പ് ഫൈനല്‍ വേദിയായ കൂറ്റന്‍ സ്റ്റേഡിയം. രൂപ ഭംഗിയിലും നിര്‍മ്മാണ സാങ്കേതികത്വത്തിലും എന്‍ജിനീയറിങ് വൈദഗ്ധ്യത്തിലും അത്ഭുതമാണ് ദോഹയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയുള്ള ഈ കളിമുറ്റം. ലോക പ്രശസ്ത ആര്‍ക്കിടെക്ട് കമ്പനിയായ ഫോസ്റ്റര്‍ ആന്‍ഡ് പാര്‍ട്ണേഴ്സാണ് സ്റ്റേഡിയം രൂപകല്‍പന ചെയ്തത്. അറബ് പൈതൃകവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്നതാണ് ലുസൈല്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം. ചരിത്രപാരമ്പര്യത്തിന്റെ പ്രതിഫലനമായ ഫാനര്‍ റാന്തല്‍ വിളക്കും മധുരസ്മരണകളുയര്‍ത്തുന്ന അതി!!െന്റ നേര്‍ത്ത നിഴലും വെളിച്ചവും സമന്വയിപ്പിച്ച്, ഒരു പുരാതന യാനപാത്രത്തിന്റെ ആകൃതിയിലാണ് ലുസൈല്‍ സ്റ്റേഡിയം നിര്‍മ്മിച്ചിരിക്കുന്നത്. ലോകകപ്പിനു ശേഷം, 20,000 സീറ്റുകളിലേക്ക് കപ്പാസിറ്റി കുറയ്ക്കും. രൂപഭംഗി നിലനിര്‍ത്തി കമ്യൂണിറ്റി ഹബും ഹെല്‍ത്ത് ക്ലിനിക്കും മറ്റുമായി മാറും.
അല്‍ ബെയ്ത് സ്റ്റേഡിയം
അതിവിശാലമായ മരുഭൂമിയില്‍ വലിച്ചുകെട്ടിയ ടെന്റാണ് ആദ്യ കാഴ്ചയില്‍ അല്‍ ബെയ്ത് സ്റ്റേഡിയം. 60,000 സീറ്റിങ് കപ്പാസിറ്റിയുമായി പന്തുരുളാന്‍ ഒരുങ്ങി നില്‍ക്കുന്ന അല്‍ ബെയ്ത് ഫിഫ അറബ് കപ്പ് ചാമ്പ്യന്‍ഷിപ്പോടെ കളിയാരാധകര്‍ക്ക് മുമ്പാകെ കണ്‍ തുറക്കും. ലോകകപ്പിന്റെ ഉദ്ഘാടന മത്സര വേദികൂടിയാണ് ദോഹയില്‍ നിന്നും 48 കിലോമീറ്റര്‍ അകലെയുള്ള ഈ കളിമുറ്റം. പുറം കാഴ്ചയില്‍ മാത്രമല്ല, ഗാലറികാഴ്ചയിലും ടെന്റിന്റെ മാതൃകയും പാരമ്പര്യവും അതേപടി പകര്‍ത്തിയാണ് നിര്‍മ്മാണം.
അല്‍ തുമാമ സ്റ്റേഡിയം
അറബ് കൗമാരക്കാര്‍ അണിയുന്ന ഗഫിയ എന്ന തലപ്പാവിന്റെ മാതൃകയാണ് സ്‌റ്റേഡിയത്തിന്. സ്റ്റേഡിയം നിര്‍മ്മിതിയിലേക്ക് പകര്‍ത്തിയപ്പോള്‍ അതിശയിച്ചുപോയത് ലോകമെങ്ങുമുള്ള കളിപ്രേമികളും സംഘാടകരുമാണ്. കണ്ടുശീലിച്ച ഫുട്ബാള്‍ മൈതാനങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായ ആശയം. കപ്പാസിറ്റി 40,000.
ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയം
1975-ല്‍ നിര്‍മ്മിച്ച ഈ സ്റ്റേഡിയത്തില്‍ ഖത്തറിന്റെ കായിക പാരമ്പര്യമെല്ലാമുണ്ട്. 2006 ഏഷ്യന്‍ ഗെയിംസ് മുതല്‍ ഒരു പിടി കായിക മത്സരങ്ങള്‍ക്ക് വേദിയായ ഇടം. ഈ ലോകകപ്പില്‍ ഖത്തറിന്റെ തലയെടുപ്പുകളില്‍ ഒന്ന് ഈ വേദിയായിരിക്കും. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്, ഫിഫ ക്ലബ് ലോകകപ്പ്, പാന്‍ അറബ് ഗെയിംസ്, ഏഷ്യാകപ്പ് ഫുട്ബാള്‍ അങ്ങനെ ഒരു പിടി മത്സരങ്ങള്‍ അരങ്ങേറിയത് ഇവിടെയാണ്. 2017-ല്‍ പരിഷ്‌കരിച്ച സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി 45,416.
സ്റ്റേഡിയം 974 (റാസ് അബൂഅബൂദ് സ്റ്റേഡിയം)
എഞ്ചിനീയറിങ് വിസ്മയം എന്നു വിശേഷിപ്പിക്കാവുന്ന സ്റ്റേഡിയം. 1930 മുതലുള്ള ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി ടൂര്‍ണമെന്റിനു ശേഷം പൂര്‍ണമായും പൊളിച്ചുകളയുന്ന വേദി എന്ന പ്രത്യേകത സ്റ്റേഡിയം 974നുണ്ട്. മുന്‍പ് അറിയപ്പെട്ടിരുന്നത് റാസ് അബൂഅബൂദ് സ്റ്റേഡിയം എന്ന പേരിലാണ്. ഷിപ്പിങ് കണ്ടെയ്നറുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി 40,000.
എഡുക്കേഷന്‍ സിറ്റി സ്റ്റേഡിയം
രൂപഭംഗികൊണ്ട് മരുഭൂമിയിലെ വജ്രം എന്നാണ് എഡുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തെ വിളിക്കുന്നത്. ഡയമണ്ടിന്റെ മാതൃകയിലാണ് സ്റ്റേഡിയത്തിന്റെ ഡിസൈന്‍. ആകെയുള്ള 45,350 സീറ്റ് ലോകകപ്പ് മത്സരത്തിനു ശേഷം 25,000 ആയി ചുരുക്കും.
അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം
ഖത്തര്‍ സ്റ്റാര്‍സ് ലീഗിലെ കരുത്തരായ അല്‍ റയ്യാന്‍ എഫ്‌സിയുടെ ഹോം ഗ്രൗണ്ട്. ലോകകപ്പിനായി കൂടുതല്‍ മോടിയോടെ പുതുക്കിപ്പണിതാണ് ഈ കളിമുറ്റം കാണികളെ വരവേല്‍ക്കുന്നത്. 2016ല്‍ ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2020-ല്‍ പൂര്‍ത്തീകരിച്ചു. 2020ലെ അമീര്‍ കപ്പ് ഫൈനലോടെ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം വീണ്ടും മത്സര സജ്ജമായി. കപ്പാസിറ്റി: 44,740.
അല്‍ ജനൂബ് സ്റ്റേഡിയം
നിര്‍മ്മാണ വിസ്മയങ്ങളിലെ മറ്റൊരേടാണ് അല്‍ വക്രയിലെ അല്‍ ജനൂബ് സ്റ്റേഡിയം. അറബുകളുടെ ജീവിതത്തിന്റെ ഭാഗമായ പായ്ക്കപ്പലിന്റെ രൂപഭംഗി ഒരു സ്റ്റേഡിയത്തിലേക്ക് പകര്‍ത്തിയെടുത്ത നിര്‍മ്മാണ വൈഭവം. 2019ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട അല്‍ ജനൂബ് സ്റ്റേഡിയം 40,000 കാണികള്‍ക്കാണ് ഇരിപ്പിടമൊരുക്കുന്നത്.
മുന്‍ ലോകകപ്പുകളില്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ചായിരുന്നു ടീമുകള്‍ മത്സരിച്ചിരുന്നത്. ഇത്തവണ എട്ട് സ്്‌റ്റേഡിയങ്ങളും നിലകൊള്ളുന്നത് 100-ല്‍ താഴെ കിലോമീറ്ററിനുള്ളിലാണ് എന്നതും എടുത്തു പറയേണ്ട പ്രത്യേകതയാണ്. ലുസൈലിലെ ലുസൈല്‍ ഐകോണിക് സ്റ്റേഡിയം, അല്‍ ഖോറിലെ അല്‍ ബെയ്ത് സ്റ്റേഡിയം, ദോഹയിലെ അല്‍തുമാമ, സ്റ്റേഡിയം 974, അല്‍ റയാനിലെ ഖലീഫ ഇന്റര്‍നാഷണല്‍, അഹമ്മദ് ബിന്‍ അലി, എഡുക്കേഷന്‍ സിറ്റി, അല്‍ വക്രയിലെ അല്‍ ജനൂബ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് കാല്‍പ്പന്തുകളിയുടെ ലോക മാമാങ്കം അരങ്ങേറുന്നത്.
ആതിഥേയരായ ഖത്തര്‍ മാത്രമാണ് ഇത്തവണ ആദ്യ ലോകകപ്പ് കളിക്കാനിറങ്ങുന്ന ഏക രാജ്യം. മറ്റ് ടീമുകളെല്ലാം മുന്‍പ് പലതവണ കളിച്ചവരാണ്. ഏഴ് തവണ ഫൈനല്‍ കളിച്ച് അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീല്‍ മാത്രമാണ് ഇതുവരെ നടന്ന എല്ലാ ലോകകപ്പുകളിലും കളിച്ച ഏക രാജ്യം. ഏറ്റവും കൂടുതല്‍ പ്രാവശ്യം കപ്പ് സ്വന്തമാക്കിയതും ബ്രസീല്‍ തന്നെ. എന്നാല്‍ ഏറ്റവും കൂടുതല്‍ തവണ ഫൈനല്‍ കളിച്ച രാജ്യം ബ്രസീലല്ല, ജര്‍മ്മനിയാണ്. എട്ട് തവണ. നാല് തവണ കിരീടവും നേടി. ആറ് തവണ ഫൈനല്‍ കളിച്ച ഇറ്റലിയാണ് നാല് പ്രാവശ്യം ലോകചാമ്പ്യന്മാരായ മറ്റൊരു രാജ്യം. അര്‍ജന്റീനയും ഫ്രാന്‍സും ഉറുഗ്വെയും രണ്ട് പ്രാവശ്യം കിരീടമുയര്‍ത്തി. ഇംഗ്ലണ്ട്, സ്‌പെയിന്‍ രാജ്യങ്ങള്‍ ഓരോ തവണയും ലോക ചാമ്പ്യന്മാരായി.
മുന്‍ ലോകകപ്പിലെ പോലെ ആതിഥേയര്‍ മാത്രം നേരിട്ട് യോഗ്യത നേടി. ബാക്കിയുള്ള 31 രാജ്യങ്ങളും യോഗ്യതാ റൗണ്ട് കളിച്ചാണ് ടിക്കറ്റ് ഉറപ്പിച്ചത്. യൂറോപ്പില്‍ നിന്ന് 55 ഉം തെക്കേ അമേരിക്കയില്‍ നിന്ന് 10 ഉം ആഫ്രിക്കയില്‍ നിന്ന് 54 ഉം ഏഷ്യയില്‍ നിന്ന് 45 ഉം വടക്കേ അമേരിക്ക, മധ്യ അമേരിക്ക, കരീബിയന്‍ രാഷ്ട്രങ്ങള്‍ എന്നിവടങ്ങളില്‍ നിന്ന് 34 ഉം ഓഷ്യാനിയയില്‍ നിന്ന് ഏഴും ടീമുകളാണ് യോഗ്യതാ റൗണ്ടില്‍ മത്സരിച്ചത്. അങ്ങനെ വാശിയേറിയ യോഗ്യതാ റൗണ്ട് പോരാട്ടത്തിനൊടുവില്‍ വിജയിച്ചാണ് 31 ടീമുകള്‍ ലോകകപ്പ്് കിരീടവും സ്വപ്‌നം കണ്ട് ഖത്തറിലേക്ക് വിമാനം കയറുന്നത്.
ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം മുതല്‍ ഏറ്റവും വലിയ രാജ്യം വരെ കളിയിലെ കേമത്തം മാറ്റുരയ്ക്കുന്നതിനാണ് നാലാണ്ടുകൂടുമ്പോള്‍ ഒരു നാട്ടില്‍ ഒത്തുകൂടുന്നത്. മാലോകരെല്ലാം കണ്ണുംകാതും അര്‍പ്പിച്ച് വീര്‍പ്പടക്കിയും ആരവങ്ങള്‍ മുഴക്കിയും കൂടെകൂടുന്നു. പന്തുംകൊണ്ട് പായുന്ന കളിക്കാരന്റെ കാലില്‍ മനസ്സുറപ്പിച്ച് ഗോള്‍വല ചലിപ്പിക്കാന്‍ വെമ്പുന്ന പ്രേക്ഷകമനസ്സ്….. ഇത് ഫുട്‌ബോളിന് മാത്രം അവകാശപ്പെട്ടതാണ്. അതുകൊണ്ടാണ് മാധ്യമങ്ങളിലൂടെ മാത്രം കണ്ടുപരിചയിച്ച പ്രതിഭാധനരായ കളിക്കാരെ പ്രണയിക്കാന്‍ ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള കാല്‍പ്പന്തുകളി പ്രേമികള്‍ക്ക് സാധിക്കുന്നത്.
ഈ ആവേശവും സഹസ്രകോടി ജനങ്ങള്‍ നല്‍കുന്ന അംഗീകാരവും കണ്ടുകൊണ്ടുതന്നെയാണ് നാലാണ്ട് കൂടുന്ന ഫുട്‌ബോള്‍ മഹാമഹത്തിന് ലോകത്തിലെ ദരിദ്രരാഷ്ട്രങ്ങള്‍ മുതല്‍ സമ്പന്നര്‍ വരെയുള്ളവര്‍ വന്നെത്തുന്നത്. ഇവിടെ സമ്പന്നതയും ദരിദ്രതയും അളക്കുന്നത് ഗോളുകളിലൂടെയാണെന്നു മാത്രം. ഇവിടെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്നവര്‍ സമ്പന്നരാവും, തോല്‍വി വഴങ്ങുന്നവര്‍ ദരിദ്രരും. എങ്കിലും കളിയുടെ ആവേശവും വാശിയും കുറയുന്നില്ല. ഇത് ഫുട്‌ബോളിന് മാത്രം അവകാശപ്പെട്ടതാണ്. നനുത്ത പുല്‍ത്തടത്തില്‍ നിന്ന് പൊട്ടിക്കരഞ്ഞ് പിന്‍വാങ്ങുന്നവരും സന്തോഷം കൊണ്ട് നിയന്ത്രണം വിട്ട് ആഹ്ലാദം പൊട്ടിക്കരച്ചിലായി രൂപാന്തരപ്പെടുന്നതും ഫുട്‌ബോളിന്റെ മാത്രം സവിശേഷതയാണ്. അങ്ങിനെ വാശിയുടെ കളി എന്നതിനപ്പുറം വൈകാരിക മുഹൂര്‍ത്തങ്ങളുടെ സന്ദര്‍ഭവുമായിത്തീരുന്നു ഫുട്‌ബോള്‍. പുല്‍ക്കോര്‍ട്ടിലെ പന്ത് ഉരുളുന്നത് മനസ്സുകളുടെ അനന്തമായ ഉദ്വേഗങ്ങളിലേക്കാണ്. അത് ചെന്ന് ജ്വലിക്കുന്നതോ വലകാക്കുന്നവനെ കബളിപ്പിച്ചുമാണ്. ഇങ്ങനെ ഒട്ടനവധി അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്ക് ചടുലവേഗത പകരുന്നവരാണ് കളിക്കളത്തിലെ 22 കളിക്കാര്‍.
1930-ലെ ആദ്യ ലോകകപ്പില്‍ 13 രാജ്യങ്ങള്‍ മാത്രമാണ് പങ്കെടുത്തിരുന്നത്. ഇന്ന് അത് 32 രാജ്യങ്ങളില്‍ എത്തിനില്‍ക്കുന്നു. ഈ 32 ടീമുകളും കപ്പ് തങ്ങള്‍ക്കാണെന്ന് സ്വപ്‌നം കാണുന്നു. ആ 32-ല്‍ കേമനാര്? അതില്‍തന്നെ വ്യക്തിഗത കേമനരാണ്? ഇവിടെ മത്സരത്തിന്റെ മാനങ്ങള്‍ പലതാകുന്നു.
എന്നാല്‍ വീറും വാശിയും ആവേശവുമെല്ലാം സഹകളിക്കാരിലേക്ക് സന്നിവേശിപ്പിച്ച് വിജയഗോള്‍ നേടുന്നതിന്, അഥവാ മുന്‍നിര കളിക്കാരെ കേമന്മാരാക്കുന്നതിന്, സര്‍വോപരി സ്വന്തം ടീമിനെയും നാടിനെയും വിജയപഥത്തിലെത്തിക്കാന്‍ ത്യാഗോജ്ജ്വല പോരാട്ടം നടത്തുന്നവരെയും കാല്‍പ്പന്തുകളിയില്‍ കാണാം, 1986-ലെ ലോകകപ്പില്‍ മറഡോണ നടത്തിയപോലെ. ഇങ്ങനെ സ്വന്തം തോളിലേറ്റി ടീമിനെവിജയത്തിന്റെ പരകോടിയിലെത്തിച്ച പ്ലേ മേക്കര്‍മാരും വന്‍മതിലുകളും ഒട്ടനവധിയുണ്ട്. ഫുട്‌ബോള്‍ മൈതാനങ്ങളില്‍ അവരാണ് പിന്നീട് ഇതിഹാസ സവിശേഷതയുമായി തലയെടുത്തുനില്‍ക്കുന്നത്.
മാന്ത്രിക പ്രകടനം കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ചില താരങ്ങളുടെ അവസാന ലോകകപ്പായിരിക്കും ഇത്. അര്‍ജന്റീനയുടെ ലയണല്‍ മെസ്സി, എയ്ഞ്ചല്‍ ഡി മരിയ, പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, പോളണ്ടിന്റെ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി, ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ച്, ബ്രസീലിന്റെ പ്രതിരോധത്തിലെ കരുത്തന്‍ ഡാനി ആല്‍വസ്, ഫ്രഞ്ച് നായകനും ഗോള്‍കീപ്പറുമായ ഹ്യൂഗോ ലോറിസ്, സ്‌ട്രൈക്കര്‍ കരിം ബെന്‍സേമ, ബെല്‍ജിയത്തിന്റെ ഡ്രൈസ് മെര്‍ട്ടന്‍സ്, ഈഡന്‍ ഹസാര്‍ഡ്…. താരങ്ങളുടെ പട്ടിക നീളും. പുതിയ താരങ്ങളുടെ ഉദയത്തിനും ഇത്തവണ ഖത്തര്‍ വേദിയാവും. കിലിയന്‍ എംബപ്പെ ഇത്തവണയും ഫ്രഞ്ച് കുതിപ്പിന് കരുത്തേകും. ഇംഗ്ലണ്ടിന്റെ ഫില്‍ ഫോഡന്‍, കല്ലം ഹഡ്‌സണ്‍ ഒഡോയ്, സ്‌പെയിനിന്റെ എറിക് ഗാര്‍ഷ്യ, ഫെറാന്‍ ടോറസ്, ബ്രസീലിന്റെ വിനീഷ്യസ് ജൂനിയര്‍, പൗളിഞ്ഞോ, സാന്റോസ് തുടങ്ങി നിരവധി പേര്‍ ഈ ലോകകപ്പിന്റെ സൂപ്പര്‍ താരങ്ങളായി മാറാന്‍ ഒരുങ്ങിയിരിപ്പുണ്ട്. ഇവരില്‍ ആരായിരിക്കും വാഴുക, അല്ലെങ്കില്‍ ആരായിരിക്കും വീഴുക, അതിനായി കാത്തിരിക്കാം ഡിസംബര്‍ 18 വരെ.