കേരളത്തിലെ റഗുലര്‍ കോളേജ് കാമ്പസ്സിലൂടെ യു.ജി.സിയെന്ന യാഗാശ്വം അതിവേഗത്തില്‍ കുതിച്ചപ്പോള്‍ അക്കാദമിക് മാലിന്യങ്ങള്‍ കത്തിനശിക്കുമെന്നും, തുരുമ്പെടുത്ത, കാലഹരണപ്പെട്ട, സിലബസ്സും ഗൈഡുബുക്കുകള്‍ മാത്രം റഫര്‍ ചെയ്ത് ക്ലാസ്സെടുക്കുന്ന അധ്യാപകരും ഒരു മാറ്റത്തിന് വിധേയമാകുമെന്ന് പലരും കരുതിയിരുന്നു. പക്ഷേ മലപോലെ വന്നത് മഞ്ഞ് പോലെയായില്ല. 1988ല്‍ എല്ലാ കീഴ്‌വഴക്കങ്ങളും ലംഘിച്ച് രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി യു.ജി.സി സ്‌കെയില്‍ റഗുലര്‍ കോളേജ് അധ്യാപകര്‍ക്ക് കൊടുക്കാന്‍ തുടങ്ങി. ഇത്രയും നഗ്നമായി ചട്ടങ്ങള്‍ ലംഘിച്ച് യു.ജി.സിയുടെ പണം നല്‍കിയ മറ്റ് സംസ്ഥാനങ്ങള്‍ ഇന്ത്യയില്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല.
നിയമ പണ്ഡിതനും, സോഷ്യലിസ്റ്റ് നേതാവുമായ കെ. ചന്ദ്രശേഖരന്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് യു.ജി.സി ചര്‍ച്ച നടക്കുമ്പോള്‍ അദ്ദേഹം പറഞ്ഞത് ”എം.ഫില്‍, പി.എച്ച്.ഡി തുടങ്ങിയ ബിരുദങ്ങള്‍ ഉള്ള അധ്യാപകരെ യു.ജി.സി സ്‌കെയിലിലേക്ക് പരിഗണിച്ചാല്‍ മതി” എന്നായിരുന്നു. പക്ഷേ കോളേജ് അധ്യാപകരുടെയും, ഇടതുപക്ഷത്തിന്റെയും സംഘടിതമായ ശക്തിക്ക് മുന്‍പില്‍ ചന്ദ്രശേഖരനും, മറ്റ് വിദ്യാഭ്യാസ വിചക്ഷണന്മാര്‍ക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ”ഉയര്‍ന്ന ക്വാളിഫിക്കേഷന്‍ അല്ല പ്രശ്‌നം സര്‍വ്വീസാണ്” എന്ന അധ്യാപക സംഘടനയുടെ വാദമുഖങ്ങള്‍ക്ക് കരുത്ത് പകരുന്ന തരത്തിലാണ് ഇ.കെ. നായനാര്‍ മന്ത്രിസഭയുടെ തീരുമാനം ഉണ്ടായത്.
എട്ട് വര്‍ഷം റഗുലര്‍ കോളേജില്‍ അധ്യാപനം നടത്തിയ എല്ലാവര്‍ക്കും യു.ജി.സിയെന്ന വലിയ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാം. പുതുതായി ജോയിന്‍ ചെയ്യുന്നവര്‍ക്ക് ഉയര്‍ന്ന ക്വാളിഫിക്കേഷന്‍ വേണം. മറ്റ് സംസ്ഥാനങ്ങള്‍ പോലെയല്ല കേരളം, ഇവിടെ 22 ശതമാനം ഗവണ്‍മെന്റ് കോളേജുകളും, 78 ശതമാനം എയ്ഡഡ് കോളേജുകളുമാണുള്ളത്. ഈ രണ്ട് വിഭാഗത്തിലും കൂടി 30 ശതമാനം കുട്ടികളാണ് ബിരുദവും, ബിരുദാനന്തര ബിരുദവും ചെയ്യുന്നത്, എഴുപത് ശതമാനം കുട്ടികള്‍ ഇന്ന് സമാന്തര കോളേജുകളേയും, സെല്‍ഫ് ഫൈനാന്‍സ് കോളേജുകളേയും ആശ്രയിക്കുന്നു. എയ്ഡഡ് കോളേജുകള്‍ എല്ലാം മതസംഘടനകളുടെ കൈയിലാണുള്ളത്. മത വിഭാഗങ്ങള്‍ അവരുടെ സമുദായത്തിന്റെ ഉന്നമനത്തിന് എന്ന് പറഞ്ഞ് തുടങ്ങിയ എയ്ഡഡ് കോളേജുകള്‍ പലതും അധ്യാപക നിയമനത്തിലൂടെ കോടികള്‍ കോഴയായി വാങ്ങുകയാണ്.
പണിയെടുക്കാതെ ലക്ഷങ്ങള്‍
റഗുലര്‍ കോളേജ് അധ്യാപകരുടെ സാലറി ഇപ്പോള്‍ ആകാശത്തിന്റെ അപാരതയിലാണ് ഉള്ളത്. എഴുപത്തഞ്ചായിരത്തില്‍ തുടങ്ങി, രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപവരെ സാലറി കിട്ടുന്ന ഈ ജോലിക്ക് എന്ത് പണം കൊടുത്തും ചേരാന്‍ നല്ല യോഗ്യത ഉള്ളവര്‍ തിരക്ക് കൂട്ടുന്നു. നോണ്‍ടീച്ചിംഗ് സ്റ്റാഫിന് കേന്ദ്ര നിരക്ക് നല്‍കാത്ത ഏക സംസ്ഥാനവും കേരളമാണ്. ഫിസിക്‌സും, കെമിസ്ട്രിയും, ഗണിതവും, ഇപ്പോള്‍ സെല്‍ഫ് ഫൈനാന്‍സിലും പഠിക്കാം എന്ന അവസ്ഥ വന്നതോടെ റഗുലര്‍ കോളേജുകളുടെ അസ്തിത്വം ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. ശാസ്ത്രവിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് സമൂഹത്തില്‍ കുറച്ച് കൂടി അംഗീകാരമുണ്ട്. കാരണം ആ വിഷയം പൊതുസമൂഹത്തിന് അറിയില്ല. പക്ഷേ മലയാളവും ഇംഗ്ലീഷും, ചരിത്രവും സാമ്പത്തിക ശാസ്ത്രവും ഏത് യു.ജി.സി. അധ്യാപകനെക്കാളും നന്നായി അറിയാവുന്ന സാധാരണക്കാര്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഇന്ത്യയിലെ ഇംഗ്ലീഷ് എഴുത്തുകാരില്‍ 95 ശതമാനവും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ അല്ല. മലയാള സാഹിത്യകാരന്മാരിലും, മലയാള പത്രപ്രവര്‍ത്തകരിലും, 95 ശതമാനം മറ്റ് വിഷയങ്ങള്‍ പഠിച്ചവരാണ്. റഗുലര്‍ കോളേജുകളില്‍ സിലബസ്സിന് വേലികെട്ടി എഴുതിയ ബസാര്‍ ഗൈഡുകള്‍ മാത്രം ഉപയോഗിക്കുന്ന വലിയൊരുഭാഗം അധ്യാപകര്‍ പൈസ കൊടുത്ത് താന്താങ്ങളുടെ വിഷയവുമായി ബന്ധപ്പെട്ട പുസ്തകങ്ങളോ, ജേണലുകളോ വാങ്ങാറില്ല. ആനന്ദിന്റേയും, എം. സുകുമാരന്റേയും സക്കറിയയുടേയും, അക്കിത്തത്തിന്റേയും, എം. മുകുന്ദന്റേയും, ഒ.വി. വിജയന്റെയും പുസ്തകങ്ങള്‍ വായിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നത് സമൂഹത്തിലെ സാധാരണ ആളുകളാണ്. പതിനായിരത്തിനും പതിനഞ്ചായിരത്തിനും ഇടയില്‍ സാലറി വാങ്ങുന്ന സമാന്തര കോളേജ് അധ്യാപകരില്‍ പി.എച്ച്.ഡി നേടിയവരും ധാരാളമുണ്ട്.
ഗവേഷണം എന്ന ചതിക്കുഴി
റഗുലര്‍ കോളേജ് അധ്യാപകര്‍ ഗവേഷണം നടത്തി തീസിസുകള്‍ എഴുതി ഇന്‍ക്രിമെന്ററുകള്‍ കൂട്ടാനുള്ള ഓട്ടത്തിലാണിപ്പോള്‍. ഇതെഴുതുന്ന ലേഖകന്റെ നാടായ പാനൂരില്‍ മലയാളത്തില്‍ പി.എച്ച്.ഡി ബിരുദമുള്ള തൊഴിലില്ലാത്ത നാല് പേരുണ്ട്. ഇവരിപ്പോള്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ ജോലി ചെയ്യുകയാണ്. ഇവരില്‍ മൂന്ന് പേര്‍ ഫോക്‌ലോറി (Folklore) ലാണ് പി.എച്ച്.ഡി നേടിയത്. അന്തരിച്ച പ്രശസ്ത മലയാള കഥാകൃത്ത് അക്ബര്‍ കക്കട്ടില്‍ ഒരിക്കല്‍ പ്രസംഗിച്ചതിങ്ങനെയാണ്. ”റിട്ടയര്‍മെന്റ് ജീവിതം ബുദ്ധിമുട്ടാകുമായിരുന്നു. കാരണം പെന്‍ഷന്‍ വെറും പന്ത്രണ്ടായിരം രൂപ. പിന്നെ കോളേജ് അധ്യാപകരും മറ്റും തീസീസ് എഴുതിപ്പിക്കാന്‍ എന്നെ സമീപിക്കാറുണ്ട്. അവര്‍ നല്ല ഒരു തുക നല്‍കും”. വിശ്വവിഖ്യാത ചിന്തകന്‍ ജി.ബി.ഷാ ഒരിക്കല്‍ ഗവേഷണത്തെകുറിച്ച് പറഞ്ഞതിങ്ങനെയാണ്.- “To pilfer from one book is plagiarism and to pilfer from many books is doctoral dissertation”. ഒരു പുസ്തകത്തില്‍ ഏതാനും പേജുകള്‍ മോഷ്ടിച്ചാല്‍ അത് സാഹിത്യമോഷണം, അനേകം പുസ്തകങ്ങളില്‍ നിന്ന് കുറേശ്ശേ പകര്‍ത്തിയാല്‍ അത് ഗവേഷണ പ്രബന്ധം. പ്രശസ്ത നവീന നിരൂപകന്‍ കെ.പി. അപ്പന്‍ സുകുമാര്‍ അഴീക്കോടിന്റെ തീസിസിനെ പരിഹസിച്ച് എഴുതിയ ലേഖനം അനേക വര്‍ഷം സാഹിത്യ വിദ്യാര്‍ത്ഥികള്‍ ചര്‍ച്ച ചെയ്തിരുന്നു. ”ഗവേഷണമെന്ന ചീട്ടുകൊട്ടാരം” എന്നായിരുന്നു ഈ ലേഖനത്തിന്റെ പേര്.
സാഹിത്യ നിരൂപകനായ എം.എം. ബഷീര്‍ അറിയപ്പെടുന്ന ഒരു സാഹിത്യ മാസികയുടെ കവര്‍ സ്റ്റോറിയായി എഴുതിയ 26 പേജുകള്‍ വരുന്ന ലേഖനത്തിന്റെ ടൈറ്റില്‍ തന്നെ ”മലയാളത്തിലെ ഗവേഷണ പ്രബന്ധങ്ങള്‍ ഏറെയും, കാല്‍ക്കാശിനു കൊള്ളാത്ത ചവറുകള്‍” എന്നായിരുന്നു. എം.എം. ബഷീര്‍ സാറിന്റെ ലേഖനത്തില്‍ നിന്നുള്ള ഒരു ഭാഗമിതാ: ”കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മലയാളം വിഭാഗത്തില്‍ ഇതുവരെ സമര്‍പ്പിച്ച ഗവേഷണ പ്രബന്ധങ്ങളില്‍ വളരെ കുറച്ച് തീസീസുകള്‍ക്ക് മാത്രമേ നിലവാരമുള്ളൂ. ഭാഷാശാസ്ത്രം, ഫോക്‌ലോര്‍, ദളിത്പഠനം, കഥകള്‍, കവിതകള്‍, നോവലുകള്‍ തുടങ്ങിയ വിഷയങ്ങളിലാണ് ഗവേഷണം കൂടുതല്‍ നടക്കുന്നത്”. ബഷീര്‍ തുടരുന്നു: ”സര്‍വ്വകലാശാലകളില്‍ ഒരു ഡിപ്പാര്‍ട്ട്‌മെന്റില്‍ നടക്കുന്ന ഗവേഷണങ്ങള്‍ അവിടെയുള്ള അധ്യാപകര്‍ പോലും പൂര്‍ണ്ണമായി അറിയുന്നില്ല”. എന്റെ ഒരു സുഹൃത്ത് മധ്യപ്രദേശിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ “T.S. Eliot and Prophetic Vision” ‘ എന്ന പേരില്‍ ഒരു വിഷയത്തെകുറിച്ച് ഗവേഷണം തുടങ്ങാന്‍ തീരുമാനിച്ചു. പക്ഷേ അദ്ദേഹം കണ്ടെത്തിയ ഗൈഡ് പറഞ്ഞു:”ഇവിടെ അനേകം തീസിസുകള്‍ ഞങ്ങള്‍ എഴുതി തയ്യാറാക്കിവെച്ചിട്ടുണ്ട്. അതില്‍ ഒന്ന് തരാം ഇതൊന്ന് പ്രിപ്പയര്‍ ചെയ്ത് അല്‍പസ്വല്‍പം മാറ്റി തന്നാല്‍ മതി”. ഇതെഴുതുന്ന ലേഖകന്‍ 1991, 1992 കാലഘട്ടത്തില്‍ ”ഖലീല്‍ ജിബ്രാനും, ഓറിയന്റല്‍ മിസ്റ്റിസിസവും” എന്ന വിഷയത്തില്‍ ഗവേഷണം നടത്താന്‍ സി.പി. ശിവദാസന്‍, സി.ടി. തോമസ് തുടങ്ങിയ ഗൈഡുകളെ പോയി കണ്ടിരുന്നു. അവരെല്ലാം എന്നെ നിരുത്സാഹപ്പെടുത്തി. ”ഗവേഷണത്തിന് ചെറിയ വിഷയങ്ങള്‍ മതി, ജിബ്രാനെ അറിയുന്ന ഇംഗ്ലീഷ് അധ്യാപകര്‍ കുറവാണ്”. ഇതായിരുന്നു പ്രതികരണം. ഒടുവില്‍ കവി ആര്‍.രാമചന്ദ്രന്റെ സഹോദരനും, നിരൂപകനുമായ ആര്‍. വിശ്വനാഥന്‍ സാര്‍ ഇതേവിഷയം തിരഞ്ഞെടുത്തതില്‍ എന്നെ അഭിനന്ദിച്ചു.
ജെ.ആര്‍.എഫ് എന്ന പേരില്‍ എത്രകോടി രൂപയാണ് ഇത്തരത്തില്‍ ആര്‍ക്കും ഒരു ഗുണവും ചെയ്യാത്ത ഗവേഷണങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മുടക്കുന്നത്? സാഹിത്യചോരണത്തെPlagiarism- എന്ന് പറയുന്നു. ഷെയ്ക്‌സ്പിയറും, ഡോസ്റ്റോവസ്‌ക്കിയും ടോള്‍സ്റ്റോയിയും, ഗെഥേയും, ടാഗൂറും, കാസിനസുറുല്‍ ഇസ്‌ലാമും, ആശാനും, ബഷീറും എന്നു വേണ്ട ഏതാണ്ട് എല്ലാ എഴുത്തുകാരുടെ പേരിലും മോഷണക്കുറ്റം ചാര്‍ത്തപ്പെട്ടിട്ടുണ്ട്. പക്ഷേ ഇതില്‍ പലതും ആശയപരമായ ചോരണമാണ്. സെമിറ്റിക് മത ഗ്രന്ഥങ്ങളായ ബൈബിളും ഖുര്‍ആനും അതിനുമുമ്പ് നിലനിന്ന ജൂതന്മാരുടെ തിയോളജി (ഥോറ) അതേപടി പകര്‍ത്തിയതാണെന്ന ആരോപണത്തെ നിഷേധിക്കാന്‍ കഴിയില്ല. മുഹമ്മദ് നബിയുടെ വാക്യമിതാ: ”എനിക്ക് പുതുതായി ഒന്നും പറയാനില്ല. എനിക്ക് മുന്‍പ് കടന്ന് പോയ പതിനായിരക്കണക്കിന് പ്രവാചകന്മാരും, ആത്മീയ ആചാര്യന്മാരും പറഞ്ഞ കാര്യം വീണ്ടും ക്രോഡീകരിക്കുകയാണ് ഞാന്‍ ചെയ്തത്”. ഇവിടെയും ആശയപരമായ സാമ്യവും മഹര്‍ഷിവര്യന്മാരുടെ ചിന്തയിലെ സമാനതകളുമാണ് കാണുന്നത്. പക്ഷേ വരികള്‍ ഒന്നിന് പിറകെ ഒന്നായി കോപ്പിയടിക്കുന്ന രീതിയാണ് സാഹിത്യചോരണം. ഇതാണ് ഗവേഷണ പ്രബദ്ധങ്ങളില്‍ നടക്കുന്നത്.
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സൈക്കോളജി വിഷയത്തില്‍ പി.എച്ച്.ഡി നേടിയ ഡോക്ടര്‍ വീരമണികണ്ഠന്റെ പ്രബന്ധത്തിന്റെ പല ഭാഗങ്ങളും അതിന് മുമ്പ് ഒരു വിദ്യാര്‍ത്ഥി സമര്‍പ്പിച്ച ഗവേഷണ പ്രബന്ധത്തിന്റെ ഭാഗമാണെന്ന വിവാദം ഏറെക്കാലം കത്തി നിന്നു. അദ്ദേഹം കേരളാ സര്‍വ്വകലാശാലയുടെ പ്രൊ.വൈസ് ചാന്‍സലര്‍ ആയിരുന്നു. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് ഉന്നത വിദ്യാഭ്യാസം കൈകാര്യം ചെയ്ത കെ.ടി. ജലീലിന്റെ പേരിലും ഇത്തരം ആരോപണം വന്നിരുന്നു.
ഇംഗ്ലീഷില്‍ എഴുതുന്ന തീസിസുകളിലെ മോഷണം കണ്ടെത്താനുള്ള പുതിയ രീതി ഇന്ന് സോഫ്റ്റ് വെയറിന്റെ സഹായത്തോടെ ഉണ്ട്. പക്ഷേ ഒരു പ്രബന്ധം പൂര്‍ണ്ണമായും മറ്റൊരാള്‍ എഴുതികൊടുത്താല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. പുരുഷന്മാരായ ഗൈഡുകളുടെ കീഴില്‍ വിദ്യാര്‍ത്ഥിനികള്‍ എത്തിപ്പെട്ട് ചൂഷണത്തിനിരയായ ധാരാളം സംഭവങ്ങള്‍ നാം നിരന്തരം വായിക്കുന്നു. അക്കാദമിഷന്‍ (Academics)- ”പണ്ഡിതശിരോമണി” തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന പലരും ഗവേഷണം അവരുടെ വയറ്റ് പിഴപ്പിന്റെ (Livelihood) ഭാഗമായി എടുത്ത് ഗവേഷണ വിദ്യാര്‍ത്ഥികളില്‍ നിന്ന് പണവും, മറ്റ് പാരിതോഷികങ്ങളും വാങ്ങുന്നതും പതിവായിട്ടുണ്ട്. റിസര്‍ച്ച് ഗൈഡുകള്‍ പരസ്പരം ചെളിവാരി എറിയുന്നതും സാധാരണമാണ്. 1964ല്‍ ഡോ.കെ.എം.ജോര്‍ജ്ജിന്റെ ”ജീവചരിത്ര സാഹിത്യം” എന്ന പുസ്തകത്തെ നിരൂപണം ചെയ്തുകൊണ്ട് സുകുമാര്‍ അഴീക്കോട് എഴുതി ”ഈ രീതിയില്‍ മോശമായി മലയാളം എഴുതുന്ന മറ്റൊരു ഡോക്ടറെ കൂടെ എനിക്കറിയാം. മദ്രാസ് സര്‍വ്വകലാശാലയിലെ ഡോ.എസ്.കെ. നായര്‍. ഇതിന് മറുപടിയായി എസ്.കെ നായര്‍ എഴുതി: ”അഴീക്കോടന്‍ ഒരു കാര്യത്തെക്കുറിച്ചും സാമാന്യധാരണ പോലുമില്ലാത്തയാളാണ്”. വീണ്ടും ഇതിന് അഴീക്കോട് മറുപടി എഴുതി ”എസ്.കെ.നായര്‍ എന്ന പേരിന്റെ ഒടുക്കത്തെ ചില്ലക്ഷരം ഞാന്‍ എടുത്ത് കളയുന്നു. ഇവരൊക്കെ നമ്മുടെ പണ്ഡിത ശിരോമണികള്‍ എന്ന് നാം അഭിമാനം കൊള്ളുന്നവരാണ്.