ഗ്രാമങ്ങളിലെ നിരത്തുവക്കില്‍ വട്ടം കൂടിയിരുന്ന് കഥപറയുന്ന സമ്പ്രദായം ആധുനിക കാലഘട്ടത്തിലും ജപ്പാനില്‍ നിലനിന്നുവരുന്നു. കഥപറയാനും കേള്‍ക്കാനുമുള്ള ഈ അഭിമുഖ്യം ലോകത്തെ മികച്ച കഥാഖ്യായകരെ സംഭാവന ചെയ്യാന്‍ അവരെ പ്രാപ്തരാക്കിയെന്നു പറയാം.
പാശ്ചാത്യലോകത്ത് ഏറ്റവുമധികം അറിയപ്പെടുന്ന ജാപ്പനീസ് ചെറുകഥാകൃത്ത്. അദ്ദേഹത്തിന്റെ ‘റഷോമോണ്‍’ എന്ന കഥ അടിസ്ഥാനമാക്കി നിര്‍മ്മിച്ച അതേപേരിലുള്ള ചിത്രവും ലോകപ്രശസ്തമാണ്.
പൗരാണികമായ കഥാസന്ദര്‍ഭങ്ങളെ അതിയാഥാര്‍ത്ഥ്യത്തിന്റെ പരിവേഷം കൊടുത്തവതരിപ്പിക്കുന്ന ആവിഷ്‌ക്കാര കൗശലമാണ് അകുത്താവ കഥകളില്‍ കാണുന്നത്. ജാതകകഥകളെ അനുസ്മരിപ്പിക്കുന്ന ശില്പസംവിധാനവും പൗരസ്ത്യ കഥാഖ്യാനചാരുതകളുടെ ലാളിത്യ ഗാംഭീര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ത്രിമാനഭംഗിയുമെല്ലാം ഈ കഥയില്‍ വിളങ്ങി നില്‍ക്കുന്നു.
ഒരു ദിവസം ഭഗവാന്‍ ബുദ്ധന്‍ സ്വര്‍ഗ്ഗത്തിലെ ആമ്പല്‍ക്കുളത്തിന്നരികെ ഉലാത്തുകയായിരുന്നു.
തടാകത്തിലെ ആമ്പല്‍പുഷ്പങ്ങള്‍ മുത്തുകളെ നാണിപ്പിക്കുന്ന വെണ്മകൊണ്ടും അവയുടെ സ്വര്‍ണ്ണപരാഗങ്ങള്‍ ഉതിര്‍ക്കുന്ന അനിര്‍വചനീയമായ സുഗന്ധം കൊണ്ടും ആകര്‍ഷകങ്ങളായിരുന്നു.
സ്വര്‍ഗ്ഗത്തിലെ ഒരു പ്രഭാതം.
ബുദ്ധന്‍ തടാകക്കരയില്‍ നിന്ന് ആമ്പല്‍ ഇലകളാല്‍ ആവൃതമായ ജലോപരിതലത്തില്‍ ശ്രദ്ധിക്കുകയായിരുന്നു. ഇലകള്‍ക്കിടയിലൂടെ, തെളിനീരിലൂടെ, അങ്ങ് ആഴത്തിലേക്ക് ബുദ്ധന്റെ നോട്ടം ചെന്നെത്തി.
ആ തടാകത്തിനു നേരെ താഴെയായിരുന്നു നരകം. നരകത്തിലെ നദിയും പര്‍വ്വതങ്ങളും പോലും തെളിഞ്ഞ തടാക ജലത്തിലൂടെ വ്യക്തമായി കാണാമായിരുന്നു.
പെട്ടെന്നു ബുദ്ധന്റെ ശ്രദ്ധ, അങ്ങുതാഴെ നരകത്തില്‍ പുളച്ചുമറിയുന്ന അനേകം പാപികളില്‍ ഒരുവനായ കണ്ടാതയില്‍ പതിഞ്ഞു. നിരവധി ഭവന ഭേദനങ്ങളും കൊലപാതകങ്ങളും നടത്തിയിട്ടുള്ള അതിദുഷ്ടനായ ഒരു മോഷ്ടാവത്രെ കണ്ടാത. എന്നാല്‍ അയാളുടെ ജീവിതത്തിലും നന്മയുടേതായ ഒരു നിമിഷം ഉണ്ടായിരുന്നു, ഒരു സല്‍പ്രവൃത്തി ഉണ്ടായിരുന്നു. ഒരിക്കല്‍ അയാളൊരു നിബിഡവനത്തിലൂടെ കടന്നുപോവുകയായിരുന്നു. പെട്ടെന്നാണു തന്റെ കാല്‍ക്കീഴില്‍ തൊട്ടുമുമ്പിലായി ഒരു ചിലന്തി കടന്നുപോകുന്നത് അയാളുടെ ശ്രദ്ധയില്‍പ്പെട്ടത്. പെട്ടെന്നയാള്‍ മുന്നോട്ടു വച്ചകാല്‍ പിന്‍വലിച്ചു. അല്ലെങ്കില്‍ അതയാളുടെ കാല്‍ക്കീഴില്‍ ചതഞ്ഞരഞ്ഞേനെ. അയാള്‍ക്കു തോന്നി:
”വേണ്ട, ചിലന്തിയാണെങ്കിലും അതിനും ഒരാത്മാവുണ്ടല്ലോ? വെറുതേ ഈ നിസ്സാരജീവിയെ കൊല്ലുന്നതു ശരിയല്ല….”
അങ്ങിനെ അയാള്‍ ആ ചിലന്തിയുടെ ജീവന്‍ രക്ഷിച്ചു.
ബുദ്ധന്‍ കണ്ടാതയെ കണ്ടപ്പോള്‍ മനസ്സില്‍ തെളിഞ്ഞത് ഈ സംഭവമായിരുന്നു. ജീവിതത്തിലൊരു നിമിഷത്തിലെങ്കിലും നന്മ പ്രവര്‍ത്തിച്ച അയാളെ കഴിയുമെങ്കില്‍ ആ നരകത്തില്‍ നിന്നും ഒന്നു രക്ഷിക്കണമെന്ന് ബുദ്ധന്‍ കരുതി. എന്താണതിനൊരു വഴി? ബുദ്ധന്‍ ചുറ്റും നോക്കി. ഭാഗ്യവശാല്‍ സ്വര്‍ഗ്ഗത്തിലെ ആ സ്വര്‍ണ്ണച്ചെടികള്‍ക്കിടയില്‍ വെള്ളിയിഴകളാല്‍ വലകെട്ടുന്ന ഒരു ചിലന്തി ബുദ്ധമിഴികള്‍ക്ക് വിഷയീഭവിച്ചു.
ബുദ്ധന്‍ തന്റെ കൈകള്‍ നീട്ടി, ആ ചിലന്തി വലയുടെ ഇഴകളിലൊന്നു മെല്ലെ പൊട്ടിച്ചെടുത്തു. എന്നിട്ടതിന്റെ ഒരറ്റം ഇലകള്‍ക്കിടയിലൂടെ അങ്ങു താഴേക്ക്, നരകത്തിന്റെ അഗാധതകളിലേക്ക് ഇറക്കിക്കൊടുത്തു.
II
നരകത്തിലെ രക്തക്കുളത്തില്‍ കിടന്നു മറ്റു പാപികളോടൊപ്പം മുങ്ങിയും പൊങ്ങിയും പുളച്ചുമറിയുകയാണ് കണ്ടാത. എങ്ങും കനത്ത ഇരുട്ടുമാത്രം. ആ ഇരുട്ടില്‍ മുകളില്‍ നിന്നും തിളങ്ങുന്ന എന്തോ ഒന്ന് താഴോട്ട് ഇറങ്ങി വരുന്നതായി അവരുടെ ശ്രദ്ധയില്‍പ്പെട്ടു. നരകത്തിലെ ഭീഷണമായ പര്‍വ്വതശൃംഗങ്ങളില്‍ അതു തിളക്കം വിതറി. ശ്മശാന മൂകത എങ്ങും നിഴല്‍ വീശി നിന്ന ആ അന്തരീക്ഷത്തില്‍ പാപികളുടെ അടക്കിപ്പിടിച്ച നിശ്വാസങ്ങള്‍ മാത്രം ഉയര്‍ന്നുകൊണ്ടിരുന്നു. അവരില്‍ ഒട്ടുമിക്കവരും നരകത്തിലെ തന്നെ കരുത്തരായ കുടില ശക്തികളുടെ മര്‍ദ്ദനത്തിനും ആധിപത്യത്തിനും വിധേയരായി, ഒന്നുറക്കെ കരയാന്‍ പോലും കരുത്തില്ലാത്തവരായി മാറിയിരുന്നു.
അവരെയെല്ലാം കീഴടക്കാന്‍ പോന്ന കരുത്തനായിട്ടും കണ്ടാതയ്ക്ക്, ആ നിണക്കുളത്തില്‍ കിടന്ന് പുളച്ചു മറിയാനല്ലാതെ, അതില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയുമായിരുന്നില്ല. അങ്ങിനെയിരിക്കെയാണ് തികച്ചും യാദൃച്ഛികമായി ആ ദൃശ്യം കണ്ടാതയുടെ മിഴികളിലുടക്കിയത്. ആകാശങ്ങള്‍ക്കപ്പുറം, സ്വര്‍ഗ്ഗത്തില്‍ നിന്നും താഴ്ന്നു താഴ്ന്നിറങ്ങിവരുന്ന ഒരു വെള്ളിയിഴ. അയാള്‍ സന്തോഷം കൊണ്ട് കൈകൊട്ടിയാര്‍ത്തു. അതില്‍ പിടിച്ചു മുകളിലേക്ക് കയറാന്‍ കഴിഞ്ഞാല്‍ തീര്‍ച്ചയായും തനിക്കീനരകത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയും എന്നയാള്‍ ഓര്‍ത്തു. മാത്രവുമല്ല ഭാഗ്യമുണ്ടെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ കടക്കാനും കഴിഞ്ഞേക്കും. അങ്ങനെയെങ്കില്‍, നരകത്തിലെ ഭീകരപര്‍വ്വതങ്ങളില്‍ വലിച്ചിഴക്കപ്പെടാനോ, ഈ രക്തക്കുളത്തില്‍ കിടന്നു മുങ്ങിപ്പൊങ്ങിക്കുഴയാനോ ഇടവരികയുമില്ല!
അപ്പോഴേക്കും ആ ചരട് അയാളുടെ കൈകള്‍ക്ക് പ്രാപ്യമായിക്കഴിഞ്ഞിരുന്നു. അയാള്‍ എത്തിവലിഞ്ഞ് ആ കയറില്‍ പിടിച്ചു. എന്നിട്ട് ധൃതിയില്‍ ആവുന്നത്ര സൂക്ഷ്മതയോടെ മുകളിലേക്ക് പിടിച്ചുകയറാന്‍ തുടങ്ങി. പരിചയസമ്പന്നനായ ഒരു മോഷ്ടാവെന്ന നിലയില്‍ ഇത്തരം കയറ്റങ്ങളില്‍ അയാള്‍ക്ക് നല്ല പ്രാവീണ്യമുണ്ട്.
എങ്കിലും സ്വര്‍ഗ്ഗം നരകത്തില്‍ നിന്ന് എത്ര ഉയരത്തിലാണെന്ന് ആര്‍ക്കുമറിയില്ല. ആദ്യമാദ്യം അയാള്‍ക്ക് കയറ്റത്തിലുണ്ടായിരുന്ന ഉത്സാഹം പിന്നെപ്പിന്നെ കുറയാന്‍ തുടങ്ങി. അവസാനം ഒരിഞ്ചുപോലും മുകളിലേക്ക് കയറാന്‍ കരുത്തില്ല എന്ന നിലയിലായി.
ഇനി തെല്ലു വിശ്രമിച്ചിട്ടാകാം കയറ്റം എന്നയാള്‍ തീരുമാനിച്ചു. അയാള്‍ ആ ചരടില്‍ തൂങ്ങി കയറ്റം നിര്‍ത്തി. എന്നിട്ട് എത്രദൂരം താനിപ്പോള്‍ പിന്നിട്ടുകഴിഞ്ഞു എന്നറിയാനുള്ള കൗതുകത്തോടെ താഴോട്ടു നോക്കി. താന്‍ ഇത്രകാലം കഴിച്ചുകൂട്ടിയ രക്തതടാകം ഇരുളില്‍ മറഞ്ഞു കഴിഞ്ഞു. പര്‍വ്വതശൃംഗങ്ങളില്‍ മാത്രം ഒരു നേരിയ തിളക്കമുണ്ട്. ഇതുവരെയെത്തിയ ഊര്‍ജ്ജസ്വലതയോടെ മുന്നേറാന്‍ കഴിഞ്ഞാല്‍ സ്വര്‍ഗ്ഗകവാടങ്ങള്‍ തനിക്കേറെ വിദൂരമല്ല എന്നയാള്‍ കരുതി. അക്കാര്യം താന്‍ വിചാരിച്ചതിലും എളുപ്പമാണെന്നയാള്‍ ആശ്വാസംകൊണ്ടു.
ചിലന്തിയിഴയാകുന്ന വെള്ളിയിഴയില്‍ മുറുകെ പിടിച്ചുകൊണ്ട് അയാള്‍ ഏറെക്കാലമായി നിഷേധിക്കപ്പെട്ടിരുന്ന വിജയലഹരിയുടെ മാധുര്യം മനസ്സാ നുണഞ്ഞു.
എന്നാല്‍ അപ്പോള്‍ത്തന്നെ താന്‍ മുന്നേറുന്ന ചരടില്‍, തനിക്കു പിന്നിലായി അസംഖ്യം ഉറുമ്പുകള്‍ പോലെ അഗാധതയില്‍ നിന്നും പാപികളുടെ ഒരു നീണ്ട നിര മുകളിലേക്കു കയറിക്കൊണ്ടിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം ഒരു ഞെട്ടലോടെ അയാള്‍ അറിഞ്ഞു. തന്റെ കണ്ണുകള്‍ തന്നെത്തന്നെ വഞ്ചിക്കുകയാണോ എന്നയാള്‍ ഒരു നിമിഷം ശങ്കിച്ചു. കണ്ണുകള്‍ ചിമ്മി, എല്ലാം മറന്നു നില്‍ക്കുന്ന ഒരു വിഡ്ഢിയെപ്പോലെ, വാപിളര്‍ന്ന്, നിര്‍ന്നിമേഷനായി അയാള്‍ ആ കാഴ്ച ഒരു നിമിഷം നോക്കി നിന്നു.
തന്റെ ഭാരം പോലും താങ്ങാന്‍ കരുത്തില്ലാത്ത ഈ ചരട് എത്ര സമയം ഈ പാപികളെ മുഴുവനും പേറും എന്നയാള്‍ ഭീതിയോടെ ഓര്‍ത്തു. ഈ ഭാരം മുഴുവനും താങ്ങാന്‍ കരുത്തില്ലാതെ ചരട് മധ്യത്തില്‍ വച്ചു പൊട്ടുന്നുവെന്നിരിക്കട്ടെ, താനുള്‍പ്പെടെ തന്റെ ഇതുവരെയുള്ള പ്രയത്‌നമുള്‍പ്പെടെ, സര്‍വ്വവും തകരും എന്നയാള്‍ വിചാരിച്ചു. എന്നാല്‍ അപ്പോഴും രക്തക്കുളത്തില്‍ നിന്ന്, പാപികളോരോരുത്തരായി തിളങ്ങുന്ന ആ വെള്ളിച്ചരടിനെ പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ തുടര്‍ന്നാല്‍ ചരട് പൊട്ടുവാന്‍ അധികം നിമിഷങ്ങള്‍ വേണ്ടി വരികയില്ല. അതിന് മുമ്പായി എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു. പെട്ടെന്നൊരു ബുദ്ധി ഉദിച്ചു. അയാള്‍ ഉറക്കെ അലറി.
”പാപികളേ, ഈ ചിലന്തിയിഴ എന്റേതാണ്. ഇതില്‍ പിടിച്ചു കയറാന്‍ നിങ്ങള്‍ക്കാര് അനുവാദം നല്‍കി? വേഗം ചരടില്‍ നിന്നും പിടിവിട്ട് താഴെ ഇറങ്ങിക്കോളിന്‍…”
അയാള്‍ പറഞ്ഞു തീര്‍ന്ന ആ നിമിഷം, അതുവരെയൊരു അശുഭലക്ഷണവും കാണിക്കാത്ത ആ ചരട് അയാള്‍ തൂങ്ങിനിന്നതിന് തൊട്ടുമുകളില്‍ വച്ച് രണ്ടായിപൊട്ടി. ആകാശത്തുനിന്ന് വീഴുന്ന ഒരു തൂവല്‍ തൊപ്പിപ്പോലെ അയാള്‍ ഉലഞ്ഞുലഞ്ഞ് ഒന്നു കരയാന്‍ പോലും സമയം കിട്ടുന്നതിനുമുമ്പ് താഴേക്ക് പതിച്ചു.
നക്ഷത്രങ്ങളോ ചന്ദ്രനോ പ്രകാശിക്കാത്ത നരകത്തിലെ ആകാശത്തില്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിയ ആ വെള്ളിച്ചിലന്തിയിഴ മാത്രം ഒരു രജതരേഖ കണക്കെ തിളക്കം കൊണ്ടു.
III
തടാകക്കരയില്‍ നിന്ന് ബുദ്ധന്‍ എല്ലാം സശ്രദ്ധം വീക്ഷിക്കുന്നുണ്ടായിരുന്നു. ചെളിക്കുണ്ടിലേക്ക് താണുപോയ ഒരു കരിങ്കല്ലുപോലെ രക്തക്കളത്തിലെ പാപികള്‍ക്കിടയില്‍ പതിച്ച കണ്ടാത, ആഴത്തിലേക്ക് പൂണ്ടുപോയി.
ഭഗവാന്റെ മുഖത്ത് ഒരു വിഷാദം പടര്‍ന്നു. അദ്ദേഹം തടാകക്കരയില്‍ നിന്നും മെല്ലെ നടന്നകന്നു.
– കണ്ടാതയുടെ മനസ്സില്‍ തങ്ങി നിന്ന ഇരുളാണ് ഭഗവാനില്‍ വിഷാദ ഭാവം ഉണര്‍ത്തിയത്.
തടാകത്തിലെ ആമ്പല്‍പ്പൂക്കളാകട്ടെ ഒന്നുമറിയാത്തതുപോലെ സുഗന്ധം വര്‍ഷിച്ചുകൊണ്ട് ആനന്ദതുന്ദിലരായി, മന്ദമാരുതനില്‍ ഇളകിക്കളിച്ചുകൊണ്ടിരുന്നു. തടാകതീരത്തെ ഭഗവദ് പാദങ്ങളെ പരിചരിക്കാനെന്നോണം അവയുടെ ഇലകള്‍ ജലോപരിതലത്തില്‍ ഇളകിക്കൊണ്ടിരുന്നു.
സ്വര്‍ഗ്ഗത്തില്‍ അപ്പോഴേക്കും മധ്യാഹ്നമായിരുന്നു.
പരിഭാഷ:
പായിപ്ര രാധാകൃഷ്ണന്‍