സ്വാതന്ത്ര്യത്തിന്റെ പൊന്നുഷസ്സിലേക്ക് കാലൂന്നുമ്പോള്‍ തന്നെ വിഭജനത്തിന്റെ ദുരന്ത രാത്രിക്ക് സാക്ഷ്യം വഹിക്കേണ്ടി വന്ന രാഷ്ട്രീയ ചരിത്രമാണ് ഭാരതത്തിന്റേത്. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ചു തുടങ്ങുന്നതിന് മുന്‍പ് തന്നെ ഭാരതത്തിന് വിഭജനത്തിന്റെ വിഷവായു ഏല്‍ക്കേണ്ടിവന്നു. വിഘടനവാദം അന്നുമുതല്‍ ഭാരതം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നാണ്. സ്വാതന്ത്ര്യാനന്തരം കശ്മീരില്‍ ഉള്‍പ്പെടെ ഉയര്‍ന്നുവന്ന വിഘടനവാദശക്തികള്‍ക്കു നേരെ ഭാരത സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിഘടനവാദത്തിന് അറുതിവരുത്താനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ ഉറച്ച കാല്‍വെപ്പായിരുന്നു കശ്മീരിലെ 370-ാം വകുപ്പ് റദ്ദാക്കിയ തീരുമാനം. എന്നാല്‍ രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷിക ആഘോഷത്തില്‍ മുഴുകിയിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ വിഘടനവാദമുയര്‍ത്തുന്ന അഭിപ്രായപ്രകടനവുമായി കേരളത്തിലെ നിയമസഭാംഗവും മുന്‍ മന്ത്രിയുമായ കെ.ടി. ജലീല്‍ രംഗത്തു വന്നത് തികഞ്ഞ രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനമാണ്.
കശ്മീരിനെ ‘ആസാദ് കശ്മീര്‍’ എന്നും ജമ്മു കശ്മീരിനെയും ലഡാക്കിനെയും ചേര്‍ത്ത്’ഇന്ത്യന്‍ അധീന കശ്മീര്‍’ എന്നും പരാമര്‍ശിച്ചുകൊണ്ടായിരുന്നു കശ്മീര്‍ സന്ദര്‍ശനത്തിനിടെയുള്ള ജലീലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. ജമ്മു കശ്മീരിന്റെ മഹത്തായ സാംസ്‌കാരിക പാരമ്പര്യത്തെ തിരസ്‌കരിക്കാനും അതിനുള്ളത് മുസ്ലിം സ്വത്വമാണെന്ന് സ്ഥാപിക്കാനും കേന്ദ്ര സര്‍ക്കാര്‍ അത് തകര്‍ത്തുവെന്ന് വരുത്തിത്തീര്‍ക്കാനുമാണ് ജലീല്‍ ശ്രമിക്കുന്നത്. 1339 മുതല്‍ അഞ്ചുനൂറ്റാണ്ട് കശ്മീര്‍ ഭരിച്ചത് മുസ്ലിം ഭരണാധികാരികളാണെന്നും, 1819ല്‍ ഹിന്ദുരാജാവായ രഞ്ജിത് സിംഗ് കശ്മീര്‍ ‘ആക്രമിച്ച്’ അദ്ദേഹത്തിന്റെ രാജ്യത്തോട് ചേര്‍ത്തു എന്നും തുടര്‍ന്ന് 1846ല്‍ ബ്രിട്ടീഷ് ഭരണത്തിലായി എന്നുമാണ് ജലീല്‍ വിശദീകരിച്ചത്. ഭാരതത്തിന്റെ ഭാഗമായ കശ്മീരിനെയാണ് ‘ഇന്ത്യന്‍ അധീന ജമ്മു കശ്മീര്‍’ എന്ന് ജലീല്‍ വിശേഷിപ്പിച്ചത്. മാത്രമല്ല പാകിസ്ഥാനോടൊപ്പം ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം ‘ആസാദ് കശ്മീര്‍’ എന്നറിയപ്പെട്ടു എന്നാണ് ജലീലിന്റെ കണ്ടുപിടുത്തം. ഇത് ഭാരതത്തിന്റെ പ്രഖ്യാപിത നയത്തിനും അഖണ്ഡതയ്ക്കും എതിരായ പ്രസ്താവനയാണ്. ‘ആസാദ് കശ്മീര്‍’ എന്നത് പാകിസ്ഥാനും ഭാരതവിരുദ്ധരും പാക് അധീന കശ്മീരിന് നല്‍കുന്ന വിശേഷണമാണ്. ഇത് ഏറ്റെടുത്തതോടെ ഭാരതത്തിലെ പാകിസ്ഥാന്‍ വാദികളുടെ വക്താവായി മാറുകയാണ് ജലീല്‍ ചെയ്തിരിക്കുന്നത്.
കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യഘടകമാണെന്ന് നമ്മുടെ സാംസ്‌കാരിക ചരിത്രവും രാഷ്ട്രീയചരിത്രവും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വിളംബരം ചെയ്യുന്നുണ്ട്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നീളുന്ന ഏകഭാരതത്തെ കുറിക്കുന്ന ‘ആസേതുഹിമാചലം’ എന്ന സങ്കല്പം സഹസ്രാബ്ദങ്ങളായി നമ്മുടെ രാഷ്ട്രജീവിതത്തില്‍ പ്രയോഗത്തിലുണ്ട്. ഭാരതീയസാഹിത്യത്തിന് ഹിമവല്‍സദൃശമായ സംഭാവനകളാണ് കശ്മീര്‍ നല്‍കിയിട്ടുള്ളത്. അഭിനവഗുപ്തനും ആനന്ദവര്‍ദ്ധനനും മാഘനും കല്‍ഹണനും ക്ഷേമേന്ദ്രനും സോമദേവനുമൊന്നുമില്ലാതെ ഭാരതീയ സാഹിത്യമോ ദര്‍ശനമോ ഇല്ല. ആദിശങ്കരന്‍ വൈജ്ഞാനിക ദാര്‍ശനിക മേഖലയില്‍ ധൈഷണികമായ സര്‍വ്വജ്ഞപീഠാരോഹണം നടത്തിയത് കശ്മീരിലെ ശാരദാംബികാക്ഷേത്രത്തില്‍ വെച്ചാണ്. കശ്മീരിന്റെ ഈ സമ്പന്നമായ പാരമ്പര്യത്തെയാണ് ജലീല്‍ വളരെ നിന്ദ്യമായി അധിക്ഷേപിച്ചത്.
കശ്മീര്‍ എന്നും ഭാരതത്തിലെ രാഷ്ട്രവിരുദ്ധശക്തികളുടെയും വിഘടനവാദികളുടെയുമെല്ലാം ലക്ഷ്യസ്ഥാനമാണ്. അവരുടെ മുദ്രാവാക്യങ്ങളിലും മുറവിളികളിലും എപ്പോഴും കശ്മീര്‍ വിഷയം കടന്നുവരാറുണ്ട്. 2016 ഫെബ്രുവരിയില്‍ രാജ്യതലസ്ഥാനത്തുളള ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ രാഷ്ട്രവിരുദ്ധശക്തികള്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളിലൊന്ന് ‘കാശ്മീര്‍ മാംഗേ ആസാദി’ എന്നും ‘ഭാരത് തേരേ തുക്ടേ ഹോഗേ’ എന്നുമായിരുന്നു. മുന്‍പ് ശ്രീനഗറില്‍ ഹുറിയത്ത് നേതാക്കളോടൊപ്പം നടത്തിയ പ്രസംഗത്തില്‍ ‘ദുഃഖത്തിന്റെ താഴ്‌വര’യായ കശ്മീരിന് ഉടനെതന്നെ ‘ആസാദി’ നല്‍കണമെന്നാണ് എഴുത്തുകാരിയായ അരുന്ധതിറോയി ആവശ്യപ്പെട്ടത്. അതിന്റെ തുടര്‍ച്ചയായി വേണം ജലീലിന്റെ ‘ആസാദ് കശ്മീര്‍’ പരാമര്‍ശത്തെയും കാണാന്‍.
ചരിത്രാദ്ധ്യാപകന്‍ കൂടിയായിരുന്ന കെ.ടി. ജലീല്‍ ‘ആസാദ് കശ്മീര്‍’ എന്ന പരാമര്‍ശം നടത്തിയത് ഒട്ടും നിഷ്‌കളങ്കമാണെന്നു കരുതാനാവില്ല. അത് ബോധപൂര്‍വമുണ്ടായതാണ്. വ്യാപകമായ പ്രതിഷേധമുണ്ടായപ്പോള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിക്കാന്‍ തയ്യാറായെങ്കിലും അതിലെ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിക്കാന്‍ ജലീല്‍ തയ്യാറായിട്ടില്ല. ഇതിനുമുമ്പും വര്‍ഗ്ഗീയ വിഷം പുരണ്ട ചരിത്രവിശകലനങ്ങള്‍ കെ.ടി. ജലീല്‍ നടത്തിയിട്ടുണ്ട്. ക്രൂരനായ മുഗള്‍ രാജാവ് ഔറംഗസീബിനെ വാനോളം പുകഴ്ത്താനും മാപ്പിള കലാപത്തെ ഏറ്റവും നിന്ദ്യമായി വെള്ളപൂശിക്കൊണ്ട് പുസ്തകം രചിക്കാനും അദ്ദേഹം തയ്യാറായിട്ടുണ്ട്. മന്ത്രിയായിരിക്കെ യുഎഇ ഭരണാധികാരിക്ക് ‘അബ്ദുള്‍ ജലീല്‍’ എന്ന പേരില്‍ കത്തെഴുതിയതും വിവാദമായിരുന്നു. ഖുറാന്‍ മറയാക്കി സ്വര്‍ണ്ണക്കടത്ത് നടത്തിയതായി ആരോപണം ഉയര്‍ന്നപ്പോഴും മതത്തെ കവചമാക്കിയാണ് ജലീല്‍ പ്രതിരോധം തീര്‍ത്തത്. ഇതിനൊക്കെ മുന്‍പ് ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന മുദ്രാവാക്യം മുഴക്കിയ നിരോധിത സംഘടനയായ സിമിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു കെ.ടി. ജലീല്‍. അവിടെ നിന്നാണ് ആദ്യം മുസ്‌ലിം ലീഗിലും പിന്നീട് സിപിഎമ്മിലും രാഷ്ട്രീയ അഭയാര്‍ത്ഥിയായി ജലീല്‍ എത്തുന്നത്.
തങ്ങളുടെ ഒരു എംഎല്‍എ പാകിസ്ഥാന്‍ വാദികളുടെ വക്താവായി പ്രത്യക്ഷപ്പെട്ടിട്ടും സിപിഎം നേതൃത്വം അതില്‍ വലിയ പ്രതികരണമോ അമര്‍ഷമോ പ്രകടിപ്പിച്ചിട്ടില്ല. കോഴിക്കോട് മേയര്‍ ഡോ. ബീനാ ഫിലിപ്പ് ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ അതിനെ അക്ഷന്തവ്യമായ അപരാധമായി വിലയിരുത്തിയ പാര്‍ട്ടി ഗുരുതരമായ ഒരു രാജ്യവിരുദ്ധ പരാമര്‍ശത്തിനുനേരെ മൗനം പാലിക്കുകയാണ്. ഭാരതത്തെ പതിനാറായി വിഭജിക്കണമെന്ന് പ്രമേയം പാസാക്കിയ പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേത്. ഒന്നിലധികം തവണ ഭാരത സൈന്യത്തിനുനേരെ ആക്ഷേപം ചൊരിയാന്‍ ആ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിക്ക് മടിയുണ്ടായില്ല. ഭാരത സൈന്യത്തിന് രക്തം കൊടുക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരിലാണ് മുതിര്‍ന്ന നേതാവിനെതിരെ അവര്‍ അച്ചടക്കനടപടി സ്വീകരിച്ചത്. ഭരണഘടനയെ ആക്ഷേപിച്ചതിന്റെ പേരില്‍ സിപിഎം നേതാവിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നത് അടുത്ത കാലത്താണ്. വളരെക്കാലമായി രാഷ്ട്രവിരുദ്ധ ശക്തികള്‍ തങ്ങള്‍ക്ക് പറ്റിയ മുഖംമൂടിയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സ്വീകരിച്ചിരിക്കുകയാണ്. മതതീവ്രവാദികള്‍ക്ക് ഭാരതവിരുദ്ധ ആശയങ്ങള്‍ ഒളിച്ചുകടത്താനുള്ള പച്ചത്തുരുത്തായി സിപിഎം മാറിയിരിക്കുന്നു. രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം ആഘോഷിക്കുമ്പോള്‍ വിഘടനവാദികളുടെ വിഭജനവാദങ്ങള്‍ക്ക് നേരെ രാഷ്ട്രസ്‌നേഹികള്‍ ജാഗ്രത പുലര്‍ത്തണം. നിതാന്ത ജാഗരൂകത തന്നെയാണ് സ്വാതന്ത്ര്യത്തിന് നല്‍കേണ്ടുന്ന ഏറ്റവും വലിയ വില….