രാമായണത്തിലെ രാഷ്ട്രീയം ഭാരതത്തില്‍ എക്കാലവും ചരിത്രമായി ആവര്‍ത്തിക്കാറുണ്ട്. കാലചക്രം എന്നാണല്ലോ സങ്കല്‍പ്പം; അത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ഒരാള്‍ക്ക് യുവരാജാവായി അഭിഷേകം നിശ്ചയിക്കുന്നു; ശ്രീരാമന്. പിറ്റേന്ന്, ആ സൗഭാഗ്യം ആഘോഷിക്കാന്‍ തയ്യാറായിരുന്നവരെ നിരാശപ്പെടുത്തിക്കൊണ്ട്, നിയുക്ത യുവരാജാവിന് വനവാസം അനുഭവിക്കേണ്ടിവരുന്ന, അപ്രതീക്ഷിതമായ രാഷ്ട്രീയ അനുഭവങ്ങള്‍. സമകാല രാഷ്ട്രീയത്തിലും ഇത് സംഭവിക്കുന്നു. അനിശ്ചിതമെന്നല്ല, അപ്രതീക്ഷിതമെന്നാണ് ഇതിനെ വിളിക്കേണ്ടത്.
രാമായണത്തിലെ സാമൂഹ്യ പാഠങ്ങളും ഇത്തരത്തിലാണ്. ലോകത്തിന് വഴികാട്ടിയായ ശ്രീരാമന് വഴികാട്ടിയത് വനവാസി രാജാവായ ഗുഹനാണ്. ശൃംഗിവേരത്തെ ഈ കാട്ടാള രാജാവായിരുന്നു കാട്ടില്‍ രാമന്റെ ആദ്യത്തെ സംരക്ഷകന്‍. കടത്തുവള്ളത്തില്‍ നദി കടത്തി, ദിശകാട്ടിയ വനവാസി രാജാവിനെ ഗാഢാശ്ലേഷം ചെയ്ത് എക്കാലത്തും ഉറ്റമിത്രമായിരിക്കുമെന്നും മടങ്ങിവരുമ്പോള്‍ വീണ്ടും കാണാമെന്നും പറഞ്ഞാണ് രാമന്‍ പിരിയുന്നത്. അന്നത്തെ സാമൂഹ്യക്രമത്തിന്റെ പാഠമാണത്.
സന്താള്‍ വംശജയായ, വനവാസിയായ, ദ്രൗപദി മുര്‍മു ഭാരത ഭരണഘടനയുടെ സംരക്ഷകയായി, സര്‍വസൈന്യാധിപതിയായി, രാഷ്ട്രപതിയായപ്പോള്‍ രാമായണകാലത്തെ ചരിത്രം ആവര്‍ത്തിക്കുകയാണ്; അത്യുജ്ജ്വലമായി. ചിലര്‍ തെറ്റായി പ്രവചിച്ചതുപോലെ, ചരിത്രം പ്രഹസനമായല്ല, പ്രതീക്ഷാ നിര്‍ഭരമായിത്തന്നെയാണ് ആവര്‍ത്തിക്കുന്നത്.
കുറത്തി
അടിയന്തരാവസ്ഥയെന്ന, അധികാരമോഹികള്‍ നടത്തിയ ജനാധിപത്യ ധ്വംസനത്തിനും അതിനെ ചെറുത്തുതോല്‍പ്പിച്ച സമരത്തിനും ഭാരതചരിത്രത്തില്‍ വലിയ പ്രാധാന്യമുണ്ട്; ഭാരത സ്വാതന്ത്ര്യ സമരങ്ങള്‍ക്ക് തുല്യം. ‘ആഭ്യന്തര ശത്രുക്കള്‍’ക്കെതിരേയുള്ള പോരാട്ടമെന്ന നിലയില്‍ കൂടുതല്‍ രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. ആ അടിയന്തരാവസ്ഥക്കാലത്തിന് തൊട്ടുപിന്നാലെ പുറത്തുവന്ന പ്രസിദ്ധമായ മലയാള കവിതയാണ് ‘കുറത്തി’. പടയണിയുടെ നാടായ പത്തനംതിട്ടയിലെ കവി കടമ്മനിട്ട രാമകൃഷ്ണന്‍ എഴുതിയ ഈ കവിത കേള്‍ക്കാത്തവര്‍ കുറവാണ്; കേള്‍ക്കാത്തതും കുറവാണ്. അമ്മദൈവങ്ങളുടെ, ഗോത്രദേവതയുടെ മൂര്‍ത്തിയായ കാളിയുടെ കഥകളാണല്ലോ പടയണിക്ക് ആധാരം. പടയണിക്ക് താളവും ഗീതവും വാദ്യവും അനുഷ്ഠാനവും ആചാരവും ചേര്‍ത്തുണ്ടാക്കുന്ന പ്രാചീന ഗോത്രബോധം മനുഷ്യന്റെ ആദിമ സംസ്‌കാരത്തിന്റെ ആവേശത്തുടിപ്പുണരും ‘കുറത്തി’ കേട്ടാല്‍, വായിച്ചാല്‍. കുറത്തിയെക്കൊണ്ട് കവി ചോദിപ്പിക്കുന്നുണ്ട്,
”നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചുഴ്‌ന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്.”
അത്, അരങ്ങത്ത് മുന്‍നിരയില്‍ മുറുക്കിത്തുപ്പി, ചുമ്മാചിരിച്ചുകൊണ്ട് ഇടംകണ്ണിനാല്‍ കുറത്തിയെ കടാക്ഷിക്കുന്ന കരനാഥന്മാര്‍ക്കു നേരേ വിരല്‍ചൂണ്ടിക്കൊണ്ടാണ് ചോദിക്കുന്നത്. വേട്ടനായ്ക്കടെ പല്ലില്‍നിന്ന് വിണ്ടുകീറിയ നെഞ്ചുമായി എത്തിയ ആ കുറത്തി സ്വാതന്ത്ര്യംകിട്ടി എഴുപത്തഞ്ച് വര്‍ഷം തികയുന്നതുവരെ ഈ ചോദ്യം ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു- നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായി എന്ന്.
ഇന്നിപ്പോള്‍, ദ്രൗപദി മുര്‍മു, ആ കുറത്തിയുടെ അമ്മരൂപമായി, ഒരു രാജ്യത്തിന്റെ പരമാധികാരസ്ഥാനത്തിരുന്ന് ചിരിച്ച് സന്തോഷത്തോടെ പറയുന്നു, നമ്മള്‍ ഒന്നാണ്. അരങ്ങും അണിയറയും സദസ്സും വെവ്വേറെയല്ല. എഴുപത്തഞ്ചാണ്ട് തികയുമ്പോള്‍ ഭാരത സ്വാതന്ത്ര്യം സഫലമാവുകയാണ്. നൈഷദ രാജാവ് ഗുഹനും അയോദ്ധ്യാധിപതി ശ്രീരാമനും ഒന്നുചേര്‍ന്ന, ആ ആലിംഗനത്തിന്റെ സന്ദേശം ഇന്നത്തെക്കാലത്ത് ചരിത്രമായി ആവര്‍ത്തിക്കുകയാണ്. അത് രാജ്യമെമ്പാടും ആഘോഷിക്കുകയാണിന്നും; സന്താള്‍നൃത്തമായി ആടുകയാണ്.
രാഷ്ട്രപതിസ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടശേഷവും നാട്യങ്ങളില്ലാതെ, രൈരംഗപ്പൂരിലെ ശിവക്ഷേത്രത്തില്‍ ചിട്ടയും ക്രമവും പാലിച്ച് ആരാധനക്ക് തയ്യാറായ ദ്രൗപദി മുര്‍മു നല്‍കുന്ന സന്ദേശം വലുതാണ്. അവര്‍ പരമശിവന്റെ ഭൂതഗണങ്ങളില്‍ മുഖ്യനായ നന്ദിയുടെ ചെവിയില്‍ പറഞ്ഞത് തീര്‍ച്ചയായും വൈയക്തികമായ നന്ദിവാക്കായിരിക്കില്ല. ലക്ഷ്യപൂര്‍ത്തിക്കുള്ള അനുഗ്രഹം തേടലായിരുന്നിരിക്കണം. കാരണം അത്തരമൊരു സംസ്‌കാരത്തില്‍ ജനിച്ച് വളര്‍ന്ന് ജീവിക്കുന്നവളാണല്ലോ അവര്‍.
ഭാരതം സ്വാതന്ത്ര്യസമരത്തെക്കുറിച്ച്് സംഘടിതമായി ആലോചിക്കുംമുമ്പ്, രാജ്യമെമ്പാടും പ്രാദേശികമായി സ്വാതന്ത്ര്യ സംരക്ഷണത്തിന്, നിരവധി പോരാട്ടങ്ങള്‍ നടന്നിരുന്നു. അങ്ങനെ കോളനിഭരണത്തിനെതിരേ ആയുധമെടുത്ത ഒഡീഷയിലെ സന്താള്‍ വംശത്തിലുള്ള മുര്‍മു വിഭാഗത്തില്‍നിന്നാണ് ദ്രൗപദി മുര്‍മു ഭാരതത്തിന്റെ രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തിയത്.
സ്ഥാനാര്‍ത്ഥിത്വത്തിലെ സന്ദേശം
രാഷ്ട്രപതിയായി ദ്രൗപദി മുര്‍മുവിനെ തിരഞ്ഞെടുക്കുംമുമ്പ്് (election) സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തതാണ് (selection) ഒരു സാംസ്‌കാരിക പൈതൃകത്തിന്റെ ആവര്‍ത്തനമോ തുടര്‍ച്ചയോ ആയ ചരിത്രം. നമ്മുടെ രാജ്യത്തിന്റെ ആ സാമൂഹ്യ ചരിത്രം ആഴത്തില്‍ പഠിക്കാന്‍ പ്രേരണ നല്‍കും പുതിയ രാഷ്ട്രപതിയുടെ ജീവിതപ്പാത. ആശയമായും ജീവിതമായും ദ്രൗപദി മുര്‍മു ആര്‍ക്കും ആവേശം നല്‍കും.
സ്ത്രീ ഭാരതത്തിന്റെ രാഷ്ട്രപതിയാകുന്നത് ആദ്യമല്ല; പ്രതിഭാ പാട്ടീലിനെ ഓര്‍മ്മിക്കുക. 2007 ജൂലൈ 25 മുതല്‍ 2012 ജൂലൈ 25 വരെ പ്രതിഭയായിരുന്നു രാഷ്ട്രപതി. സ്വാതന്ത്ര്യാനന്തരമുള്ള 75ല്‍ 60 വര്‍ഷത്തോളം രാജ്യം ഭരിച്ച കോണ്‍ഗ്രസിന് ഭരണഘടനാ ഭേദഗതിക്ക് വേണ്ടുന്ന ഭൂരിപക്ഷം ഒറ്റയ്ക്ക് പാര്‍ലമെന്റില്‍ ഉണ്ടായിരുന്ന കാലമുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിര്‍ണായക സ്വാധീനം ഉണ്ടായിരുന്ന വി.പി. സിങ്ങിന്റെ നേതൃത്വത്തിലുള്ള ഭരണകാലത്താണ് ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍. അംബേദ്കറുടെ ജന്മശതാബ്ദി വന്നത്; 1991ല്‍. അതിനു ശേഷം 1992 ല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പുവരുന്നുവെന്നറിയാഞ്ഞതല്ല. സംവരണ രാഷ്ട്രീയം കളിച്ച വി.പി. സിങ് സര്‍ക്കാര്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൊടിതട്ടിയെടുത്ത് രാജ്യത്ത് സംഘര്‍ഷം സൃഷ്ടിച്ചെങ്കിലും, മണ്ഡല്‍ കമ്മീഷന്‍ പ്രകാരമുള്ള ആദ്യനിയമനം നടത്താതെ മടങ്ങിവരില്ല എന്ന് പ്രഖ്യാപിച്ച് ദല്‍ഹി വിട്ടെങ്കിലും രാഷ്ട്രപതി സ്ഥാനത്തേക്ക് പിന്നാക്കക്കാരനെ പരിഗണിക്കണമെന്നുപോലും അഭിപ്രായപ്പെട്ടില്ല. മഹാപണ്ഡിതനായിരുന്ന ഡോ. ശങ്കര്‍ ദയാല്‍ ശര്‍മ്മയെ രാഷ്ട്രപതിയാക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കളും അക്കാര്യമൊന്നും പരിഗണിച്ചതേയില്ല.
ജാതിയും മതവും വര്‍ഗവും വര്‍ണവുമില്ലാത്ത നാളും നാടുമെന്ന്, ഭരണഘടനയുടെ ആമുഖത്തെ ആധാരമാക്കിക്കൊണ്ട്, നാടെങ്ങും പ്രസംഗിക്കുന്നവരില്‍ പലരും പക്ഷേ, ജാതിയും വര്‍ണവും നോക്കി അത് നിര്‍വഹിക്കുമ്പോഴാണ്, ഇന്നത്തെ ഭരണകക്ഷി സന്താള്‍ വംശത്തില്‍ നിന്ന് ഒരാളെ രാഷ്ട്രപതിസ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിയാക്കിയത്. ഭാവവും ഭാവനയും സത്യസന്ധതയും ആത്മാര്‍ത്ഥതയുമാണ് ആ തീരുമാനത്തില്‍ നിറഞ്ഞുകാണുന്നത്. സവര്‍ണ-ബ്രാഹ്‌മണ-മുന്നാക്ക വിഭാഗമായി, രാഷ്ട്രീയ എതിരാളികള്‍ കുപ്രചാരണം നടത്തുന്ന ഒരു പ്രസ്ഥാനത്തില്‍നിന്നാണ് ആ തീരുമാനം വന്നതെന്നതിലാണ് അതിന്റെ ഭംഗിയും ഔചിത്യവും- രാമായണം കെട്ടുകഥയാണെന്നുവരെ തള്ളിക്കളയുന്നവരോട് പറയട്ടെ, ചരിത്രം ആയതുകൊണ്ടാണ് അത് ആവര്‍ത്തിക്കുന്നത്.
ഈ രാജ്യം ഞങ്ങളുടേതാണ്, അധികാരികള്‍ ഞങ്ങളാണ്, തീരുമാനം ഞങ്ങളുടേതാണ് എന്ന് വംശത്തിന്റേയും കുലത്തിന്റേയും കുടുംബത്തിന്റേയും അവകാശം പറഞ്ഞും സ്ഥാപിച്ചും കഴിഞ്ഞവര്‍ പതിറ്റാണ്ടുകളായി ഒരു മൂലയ്‌ക്കൊതുക്കി നിര്‍ത്തിയവരുടെ നിരയില്‍നിന്നാണ് ദ്രൗപദി മുര്‍മു വരുന്നത്. ഈ ഭൂമി നിങ്ങളുടേതുമാണ് എന്ന് അവരോട് പറയുമ്പോള്‍, അല്ല നമ്മുടേതാണ് എന്ന് ഒരേ ശബ്ദത്തില്‍ മറുപടി പറയുന്ന സംസ്‌കാരമുള്ളവരേയാണ് ഇത്രകാലം അകറ്റിനിര്‍ത്തിയത്. എഴുപതുവര്‍ഷത്തിനിപ്പുറം തിരുത്തുന്ന തെറ്റുകള്‍ക്ക് അതുകൊണ്ടുതന്നെ ചരിത്രത്തില്‍ ഏറെ തിളക്കമുണ്ട്.
മനഃസ്ഥിതിമാറ്റം
രാഷ്ട്രപതിക്കസേരയില്‍ ഗോത്ര വംശത്തില്‍, പട്ടികവര്‍ഗ വിഭാഗത്തില്‍ ജനിച്ച ഒരാള്‍ ഇരിക്കുന്നുവെന്നത് മാത്രമല്ല ആ മാറ്റം. ഒരു രാജ്യത്തിന്റെ മനോനിലയില്‍ വന്ന മാറ്റമാണത്. ആ രാജ്യത്തോട് ലോകരാജ്യങ്ങള്‍ക്കുണ്ടാകുന്ന കാഴ്ചപ്പാടിലെ മാറ്റത്തിന് കാരണമാകുന്നു അത് എന്നതാണ്. ഒരുപക്ഷേ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കുപോലും സാധിക്കാനോ സങ്കല്‍പ്പിക്കാനോപോലും കഴിയാത്തകാര്യം.
ഒരിക്കല്‍, മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയെക്കുറിച്ച് ഉയര്‍ന്ന വിമര്‍ശനത്തിന് അദ്ദേഹം നല്‍കിയ മറുപടിയുണ്ട്, അത് ഏറെ പ്രസിദ്ധമാണ്. ‘വാജ്‌പേയി നല്ലയാളാണ്, പക്ഷേ അദ്ദേഹം മോശം പാര്‍ട്ടിയിലാണ്’ എന്നായിരുന്നു വിമര്‍ശനം. പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ ഖുഷ്‌വന്ത് സിങ് ആണ് ആദ്യം അതെഴുതിയതെന്ന് തോന്നുന്നു. പിന്നീട് പലരും ഏറ്റുപാടി. ഒരിക്കല്‍ ഇതേക്കുറിച്ച് വാജ്‌പേയി പ്രതികരിച്ചതിങ്ങനെ: ‘സത്യത്തില്‍ ഞാന്‍ നല്ലയാളാണെങ്കില്‍ എങ്ങനെ മോശം പാര്‍ട്ടിയിലെത്തും. ഞാന്‍ മോശം പാര്‍ട്ടിയിലാണെങ്കില്‍ എങ്ങനെ നല്ലയാളായിരിക്കും?’ തുടര്‍ന്ന് സ്വതസിദ്ധമായ ശൈലിയില്‍ കാവ്യാത്മകമായി ഇങ്ങനെയും പറഞ്ഞു-” ഫലം നല്ലതാണെങ്കില്‍ ഒരിക്കലും ആ മരം മോശമായിരിക്കില്ല.” തത്ത്വവും ദര്‍ശനവും ശാസ്ത്രവും ചേര്‍ത്തുള്ള പ്രസ്താവനയായി അത്. ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച ഒരു പ്രസ്ഥാനത്തിന്റെ ഡിഎന്‍എ ഏതെന്ന് വ്യക്തമാക്കാന്‍ ആ പ്രവൃത്തി മാത്രം മതി.
രാഷ്ട്രപതിയായി സത്യപ്രതിജ്ഞചെയ്ത് ദ്രൗപദി മുര്‍മു നടത്തിയ പ്രസംഗത്തില്‍ ഇങ്ങനെ പറയുന്നു: ” രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്തുള്ള ഒഡീഷയിലെ ഒരു ചെറിയ ഗിരിവര്‍ഗഗ്രാമത്തില്‍ നിന്നാണു ഞാന്‍ എന്റെ ജീവിതയാത്ര ആരംഭിച്ചത്. ഞാന്‍വന്ന പശ്ചാത്തലത്തില്‍ നിന്ന്, പ്രാഥമിക വിദ്യാഭ്യാസം നേടുക എന്നത് എനിക്ക് ഒരു സ്വപ്‌നം പോലെയായിരുന്നു. എന്നാല്‍ നിരവധി പ്രതിബന്ധങ്ങള്‍ക്കിടയിലും, എന്റെ നിശ്ചയദാര്‍ഢ്യം തകരാതെ കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞു. കോളേജില്‍ പോകുന്ന എന്റെ ഗ്രാമത്തിലെ ആദ്യത്തെ പെണ്‍കുട്ടിയായി ഞാന്‍ മാറി.
ഞാന്‍ ഗോത്രസമൂഹത്തില്‍നിന്നാണ്. വാര്‍ഡ് കൗണ്‍സിലര്‍ എന്ന നിലയില്‍ നിന്ന് ഇന്ത്യയുടെ രാഷ്ട്രപതിയായി ഉയര്‍ന്നുവരാന്‍ എനിക്ക് അവസരം ലഭിച്ചു. ഇതാണ് ജനാധിപത്യത്തിന്റെ മാതാവായ ഇന്ത്യയുടെ മഹത്വം. വിദൂര ഗോത്രമേഖലയിലെ ദരിദ്ര ഭവനത്തില്‍ ജനിക്കുന്ന മകള്‍ക്ക് ഇന്ത്യയിലെ പരമോന്നത ഭരണഘടനാ പദവിയിലെത്താന്‍ കഴിയുമെന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയാണ് പ്രകടമാക്കുന്നത്.
എന്റെ രാഷ്ട്രപതിസ്ഥാനം വ്യക്തിപരമായ നേട്ടമല്ല, മറിച്ച് ഇന്ത്യയിലെ ഓരോ പാവപ്പെട്ടവന്റെയും നേട്ടമാണ്. ഇന്ത്യയിലെ ദരിദ്രര്‍ക്ക് സ്വപ്‌നങ്ങള്‍ കാണാനും അവ സാക്ഷാത്കരിക്കാനും കഴിയുമെന്നതിന്റെ തെളിവാണ് എന്റെ തിരഞ്ഞെടുപ്പ്. നൂറ്റാണ്ടുകളായി അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരും വികസനത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാത്തവരും ദരിദ്രരും അധഃസ്ഥിതരും പിന്നാക്കക്കാരും ഗിരിവര്‍ഗക്കാരും എന്നില്‍ അവരെ കാണുന്നു എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ സംതൃപ്തി നല്‍കുന്ന കാര്യമാണ്.” ഈ തിരിച്ചറിവ് ഭാരതത്തിലെ ഓരോ വ്യക്തികള്‍ക്കും ഉണ്ടാക്കാന്‍ കഴിയുമ്പോഴാണ് ദ്രൗപദി മുര്‍മു രാഷ്ട്രപതിയായതിലെ സന്ദേശം ലക്ഷ്യം കാണുന്നത്.
പിന്തുണ പ്രകടിപ്പിക്കാനാകാതെ
ദ്രൗപദി മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനത്തോടെതന്നെ വിജയം സുനിശ്ചിതമായിരുന്നു. രാജ്യമെമ്പാടും ഏറെക്കുറേ വിജയോത്സവത്തിന് സജ്ജവുമായി. എന്നാല്‍ ദ്രൗപദിയോട് യോജിച്ചും വിയോജിച്ചും അഭിപ്രായങ്ങള്‍ ഉയര്‍ന്നു. വാജ്‌പേയി നല്ലത് അദ്ദേഹത്തിന്റെ പാര്‍ട്ടി മോശം എന്നുപറഞ്ഞ് സമാധാനിക്കാന്‍ ശ്രമിച്ചതുപോലെ ദ്രൗപദി മുര്‍മുവിന്റെ കാര്യത്തിലും സംഭവിച്ചു. എതിര്‍ക്കാതെ പറ്റില്ലെന്ന രാഷ്ട്രീയ നിലപാടുമായി പിടിവാശിക്കാര്‍ എതിര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. സ്വാഭാവികമായും അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയിലായിരുന്നു. എന്നാല്‍ സാമാന്യ ജനങ്ങള്‍തൊട്ട് ജനക്കൂട്ടം തിരഞ്ഞെടുത്ത പ്രതിനിധികള്‍വരെ ദ്രൗപദി മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ചു. അങ്ങനെയാണ് കേരളത്തിലെ 140 എംഎല്‍എമാരില്‍ ഒരാള്‍ ദ്രൗപദി മുര്‍മുവിന് വോട്ടുചെയ്തത്. അനേകായിരങ്ങളാണ് ആ സ്ഥാനലബ്ധിയില്‍ ആഹ്ലാദം കൊള്ളുന്നത്. കക്ഷിരാഷ്ട്രീയ ഭേദംകൊണ്ട്, സംഘടനാപരമായ വിലക്കുകള്‍കൊണ്ട്, അവരില്‍ പലര്‍ക്കും ആഹ്ലാദം പ്രകടിപ്പിക്കാനാവുന്നില്ലെന്നുമാത്രം. എന്നാല്‍, രാഷ്ട്രീയാതീതമായി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ ആര്‍ജ്ജവമുള്ളവര്‍ അത് ചെയ്യുന്നുമുണ്ട്. അധ്യാപകന്‍കൂടിയായ സാഹിത്യകാരനും വേറിട്ടൊരു തത്ത്വചിന്താ പദ്ധതിയുടെ അവതാരകനുമായ ജോണ്‍ ഡിറ്റോ പി.ആര്‍ സാമൂഹ്യ മാധ്യമത്തില്‍ എഴുതിയത് ഇങ്ങനെ:
”ന്യൂദില്ലിയിലെ റെയ്‌സീനാ കുന്നിലേക്ക് ഒഡീഷയില്‍ നിന്ന് ഒരമ്മ ഭാരതത്തിലെ ഒന്നാം വനിതയായി തലയെടുപ്പോടെ കടന്നു വരുന്നു. സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗ്ഗത്തിലിരുന്ന് മഹാത്മജിയും അംബേദ്ക്കറും ആഹ്ലാദിക്കുന്നുണ്ടാവും.
‘അവസരസമത്വം’ എന്ന് ഭരണഘടന ഉറപ്പു നല്‍കിയത് ഇതിനുവേണ്ടിക്കൂടിയാണെന്ന് ഭീം റാവ് ഓര്‍മ്മിപ്പിക്കുന്നു. ഗാന്ധിജി പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്നു.
ഈ വിജയ രാത്രിയില്‍ ഒരു നന്ദി വാക്ക് പറയട്ടെ. കഴിഞ്ഞ ആറു വര്‍ഷക്കാലം രാജ്യം പലവിധ വെല്ലുവിളികളെ നേരിട്ടപ്പോഴും അതിനെയൊക്കെ മാന്യമായ നിലയില്‍ സമീപിച്ച് രാഷ്ട്രപതി പദവിയെ ശ്രേഷ്ഠമാക്കിയ പ്രിയപ്പെട്ട രാംനാഥ് കോവിന്ദ്ജിക്ക് ഹൃദയംഗമമായ നന്ദി..
ജനിച്ച ഗോത്രവിഭാഗത്തിന്റെ പേരില്‍ ആരുടേയും ഔദാര്യവുമായല്ല ദ്രൗപതി മുര്‍മു എന്ന കര്‍മ്മനിരത രാഷ്ട്രപതി ഭവനിലേക്കു വരുന്നത്. ഒഡീഷയിലെ പൊതുമരാമത്ത് മന്ത്രിയായി വിദൂരഗോത്രമേഖലയിലേക്ക് പാലങ്ങളും പാതകളും ഒരുക്കിയ ഭരണ നിപുണയ്ക്ക് രാജ്യം ബിജെപിയിലൂടെ നല്‍കിയ അംഗീകാരമാണ് രാഷ്ട്രപതി എന്ന പദവി.
പ്രിയപ്പെട്ട ദ്രൗപതി മുര്‍മു,
ഈ സ്ഥാനാരോഹണം കോടിക്കണക്കിനുവരുന്ന ഭാരതത്തിലെ നിസ്വജനതയെ പ്രചോദിപ്പിക്കുന്നുണ്ട്. എന്നെയും.
ഒഎന്‍വിയുടെ ഒരു കവിതയുണ്ട്; ‘ഒരു സന്താള്‍ നൃത്തം.’
എന്റെ മനസ്സിലുമുണ്ട് ഇപ്പോള്‍ ഒരു സന്താള്‍ ഗോത്രനൃത്തം.
അഭിവാദ്യങ്ങള്‍ ….
ഭാരതത്തിന്റെ പ്രഥമ പൗരയ്ക്ക്.”
വാക്കുകള്‍ക്ക് അര്‍ത്ഥവും വികാരവും ചേര്‍ന്ന് എങ്ങനെ പൂത്തുലയാമെന്ന് ഈ വരികളിലൂടെ തെളിയുന്നു.
ദ്രൗപദി മുര്‍മുവിന്റെ പ്രസംഗത്തില്‍നിന്ന് ഇതുകൂടി ഓര്‍മ്മയില്‍ സൂക്ഷിക്കണം. അത് ഭാരതം ലോകത്തിന് നല്‍കുന്ന സന്ദേശമാണ്. മുമ്പ് സൂചിപ്പിച്ചതുപോലെ ഞങ്ങളും നിങ്ങളുമല്ല, നമ്മള്‍ ഒന്നിച്ചാണെന്ന സംസ്‌കാരപ്രകടനത്തിന് തെളിവാണിത്: ”ആയിരക്കണക്കിന് വര്‍ഷങ്ങളായി പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ആ ഗോത്ര പാരമ്പര്യത്തിലാണ് ഞാന്‍ ജനിച്ചത്. എന്റെ ജീവിതത്തിലുടനീളം വനങ്ങളുടെയും ജലാശയങ്ങളുടെയും പ്രാധാന്യം ഞാന്‍ തിരിച്ചറിഞ്ഞു. നാം പ്രകൃതിയില്‍ നിന്ന് ആവശ്യമായത് സ്വീകരിക്കുകയും തുല്യ ബഹുമാനത്തോടെ പ്രകൃതിയെ സേവിക്കുകയും വേണം. ഈ സംവേദനക്ഷമത ഇന്ന് ആഗോള അനിവാര്യതയായി മാറിയിരിക്കുന്നു.
ശ്രീ ജഗന്നാഥ ക്ഷേത്രത്തിലെ പ്രശസ്ത കവിയായ ഭീം ഭോയ് ജിയുടെ കവിതയിലെ പ്രശസ്തമായ ഒരു വരിയുണ്ട്- ‘മോ ജീബന്‍ പച്ചേ നര്‍കെ പാഡി തൗ, ജഗതോ ഉദ്ധര്‍ ഹെയു.’ ലോക ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നതാണ് സ്വന്തം താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ മഹത്തരം. ലോകക്ഷേമമെന്ന ലക്ഷ്യസാക്ഷാത്ക്കാരത്തിനായി, നിങ്ങള്‍ എന്നില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിന് അനുഗുണമായും പൂര്‍ണമായ അര്‍പ്പണബോധത്തോടെയും പ്രവര്‍ത്തിക്കാന്‍ ഞാന്‍ സദാ സന്നദ്ധമായിരിക്കും. മഹത്വപൂര്‍ണവും സ്വാശ്രയവുമായ ഒരു ഭാരതം കെട്ടിപ്പടുക്കാന്‍ നമുക്കൊത്തു ചേര്‍ന്ന് കര്‍ത്തവ്യത്തിന്റെ പാതയില്‍ സമര്‍പ്പണ മനോഭാവത്തോടെ മുന്നേറാം.” നിലപാടും കാഴ്ച്ചപ്പാടുകളും സുവ്യക്തമാണ്.
വ്യാജം പ്രചരിപ്പിക്കുമ്പോള്‍
രാഷ്ട്രപതിയെ നിശ്ചയിക്കാന്‍ അവസരം കിട്ടിയ വേളകളിലെല്ലാം ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണ സംവിധാനം കാണിച്ച മാതൃക ചര്‍ച്ചയാവുകയാണിപ്പോള്‍. ബിജെപി എന്ന പാര്‍ട്ടിയും അതിന്റെ ആദര്‍ശത്തിന് സ്രോതസ്സായ രാഷ്ട്രീയ സ്വയംസേവക സംഘവും ഏറെ പഴിക്കപ്പെട്ടത് അവ ഹിന്ദുത്വത്തിന്റെ സംരക്ഷണത്തിന് നില്‍ക്കുന്നുവെന്നതിനാണ്. കുറ്റപ്പെടുത്തുന്നവര്‍ ആദ്യം ‘ഹിന്ദുത്വ’ത്തെ ‘മത’മാക്കി. ഒപ്പം അതില്‍ ജാതി തിരിച്ച് മേല്‍ജാതി, കീഴ്ജാതി എന്ന വിഭജനം പ്രചരിപ്പിച്ചു. അതില്‍ ഒരു വിഭാഗമായ സവര്‍ണര്‍ക്കൊപ്പമാണ്, ഇതരരോട് ശത്രുത്വമാണ് ആ സംഘടനകള്‍ക്ക് എന്ന് പറഞ്ഞുപരത്തി. സാംസ്‌കാരിക ദേശീയതയെന്ന ഹിന്ദുത്വത്തെ മതമാക്കി, ഇതര മതങ്ങള്‍ക്ക് എതിരാണെന്ന് മറ്റൊരു നുണയും പ്രചരിപ്പിച്ചു.
എന്നാല്‍ ബിജെപിക്ക് ആദ്യമായി ഭരണം ലഭിച്ചപ്പോള്‍ മുസ്ലിം മതസ്ഥനെ (ഡോ. എ.പി.ജെ. അബ്ദുള്‍ കലാം) രാഷ്ട്രപതിസ്ഥാനത്ത് നിയോഗിച്ചു. രണ്ടാമത് ഭരണം ലഭിച്ചപ്പോള്‍ ദളിത് വിഭാഗത്തില്‍നിന്നുള്ളയാളെ (രാംനാഥ് കോവിന്ദ്) രാഷ്ട്രപതിയാക്കി. ഇപ്പോള്‍ ബിജെപിയുടെ മൂന്നാം തവണത്തെ ഭരണത്തില്‍ ഭാരതത്തിന് ആദ്യമായി, ഗോത്ര വര്‍ഗ്ഗത്തില്‍നിന്ന് ഒരു വനിതയെ രാഷ്ട്രപതിയായിക്കിട്ടി. ബിജെപിക്കുനേരെ, സംഘപരിവാറിന് നേരെ, ചിലര്‍ ചമയ്ക്കുന്നത് പലതും വ്യാജമാണെന്നും അവര്‍ ആരെന്നും സാമാന്യജനങ്ങള്‍പോലും തിരിച്ചറിയുന്നുവെന്ന പ്രത്യേകതയും ഇപ്പോള്‍ സംഭവിച്ചു.രാഷ്ട്രപതിസ്ഥാനത്തേക്ക് 2012 ല്‍ ബിജെപി മത്സരിപ്പിച്ചത് പൂര്‍ണോ അഗിതോക് സാങ്മയെ ആയിരുന്നുവെന്നതും ഓര്‍മ്മിക്കണം. പി.എ. സാങ്മ മതന്യൂനപക്ഷ വിഭാഗത്തില്‍നിന്നുള്ളയാളായിരുന്നുവെന്നതും ശ്രദ്ധിക്കണം. ഏറെപ്പിന്നോട്ട് പോയി ചിന്തിച്ചാല്‍, 1977 ല്‍, അടിയന്തരാവസ്ഥയെ തോല്‍പ്പിച്ച ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച ജനതാ സര്‍ക്കാര്‍ നയിക്കേണ്ടത് ജഗ്ജീവന്‍ റാം ആവട്ടെ എന്ന അഭിപ്രായം ജനസംഘത്തില്‍നിന്ന് അഭിപ്രായമുണ്ടായി. അന്നും ഇന്നും രാഷ്ട്രീയ-ഭരണ കാര്യങ്ങളില്‍ ഇടപെടാത്ത രാഷ്ടീയ സ്വയസേവക സംഘത്തിനും മനസ്സ് അങ്ങനെയായിരുന്നുവത്രെ. പിന്നാക്ക വിഭാഗക്കാരനായിരുന്ന ജഗ്ജീവന്‍ പ്രധനമന്ത്രിയായിരുന്നെങ്കില്‍ നാലരപ്പതിറ്റാണ്ടുമുമ്പേ ഭാരതത്തിന്റെ രാഷ്ട്രീയ-സാമൂഹിക ദിശ മറ്റൊന്നാകുമായിരുന്നല്ലോ.
മാത്രമല്ല, ആ വ്യാജം പ്രചരിപ്പിക്കുന്നവര്‍ തുറന്നുകാട്ടപ്പെട്ടു. രാഷ്ട്രപതിസ്ഥാനത്തേക്കുള്ള മത്സരം രാഷ്ട്രീയ ബലപരീക്ഷണമായി മാറ്റിയത് കോണ്‍ഗ്രസാണ്. 1969 ല്‍ രാഷ്ട്രപതിയായിരിക്കെ ഡോ. സക്കീര്‍ ഹുസൈന്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കേണ്ടിവന്നപ്പോള്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് നീലം സഞ്ജിവറെഡ്ഡിയെ സ്ഥാനാര്‍ത്ഥിയാക്കി. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പാര്‍ട്ടിയെ വെല്ലുവിളിച്ച് വി.വി. ഗിരിയെ സ്വതന്ത്രനായി മത്സരിപ്പിച്ചു. ജനസംഘം, സ്വതന്ത്രതാ പാര്‍ട്ടി എന്നിവ ചേര്‍ന്ന് ചിന്താമന്‍ ദ്വാരകാനാഥ് ദേശ്മുഖിനെ സ്ഥാനാര്‍ത്ഥിയാക്കി. ഇന്ദിരയുടെ സ്ഥാനാര്‍ത്ഥി വിജയിച്ചു. ഒരുപക്ഷേ അന്നാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് കടുത്ത രാഷ്ട്രീയ മത്സരം നടന്നത്. കെ.ആര്‍. നാരായണന്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായപ്പോള്‍ രാജ്യത്തെ ആദ്യ ദളിത് രാഷ്ട്രപതിക്ക് എതിര്‍പ്പുണ്ടാകാതിരിക്കാന്‍ ബിജെപി പ്രതിപക്ഷത്തായിരുന്നിട്ടും മത്സരിക്കാതിരുന്നു.
ഇങ്ങനെയൊക്കെയാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ രാഷ്ട്രീയമെന്നിരിക്കെ, വനിതയായ, വനവാസിയായ ദ്രൗപദി മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി എതിര്‍ത്തു. യശ്വന്ത് സിന്‍ഹയെന്ന മുന്‍ ബിജെപിക്കാരനെ സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചത് സിപിഎം നേതാവ് സീതാറാം യെച്ചൂരിയാണത്രെ. ദ്രൗപദി മുര്‍മുവാണ് എതിരാളിയെന്ന് അറിഞ്ഞപ്പോള്‍ മമതാ ബാനര്‍ജി പ്രകടിപ്പിച്ച രാഷ്ട്രീയ ബോധം പോലും കാണിക്കാന്‍ സിപിഎം തയാറായില്ല. കാരണം, രാജ്യത്തെ ഏത് സംവിധാനത്തെയും ഏതു മാര്‍ഗത്തിലെങ്കിലും തകര്‍ക്കുകയോ ദുര്‍ബലപ്പെടുത്തുകയോ ചെയ്യാനുള്ള അവസരങ്ങളൊന്നും അവര്‍ പാഴാക്കാറില്ല. രാഷ്ട്രപതി വെറും റബ്ബര്‍ സ്റ്റാമ്പാണെന്ന് പറയാന്‍ അവര്‍ അവസരം വിനിയോഗിച്ചു. രാഷ്ട്രപതി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ നടപടികള്‍ക്കിടയിലാണ് കേരളത്തിലെ കമ്യൂണിസ്റ്റുകാരനായ മന്ത്രി രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിക്കുന്ന പ്രസംഗം നടത്തിയതിന് രാജിവെക്കേണ്ടിവന്നത് എന്നും ഓര്‍മ്മിക്കണം!!
അടവുനയമോ?
രാഷ്ട്രപതിസ്ഥാനത്തേക്ക് ദ്രൗപദി മുര്‍മുവിനെ നിശ്ചയിച്ചത് ബിജെപിയുടെ രാഷ്ട്രീയ ‘അടവുനയ’മായിരുന്നോ? അപ്പോള്‍ തോന്നുന്ന താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് അടവുനയമെന്ന് താത്ത്വികമെന്ന് തോന്നാവുന്ന പേരിട്ട്, അത് ശാസ്ത്രീയ രാഷ്ട്രീയമാണെന്ന് സ്ഥാപിക്കാന്‍ പരിശ്രമിക്കുന്നത് കമ്മ്യൂണിസ്റ്റുകളാണ്. തിരഞ്ഞെടുപ്പില്‍, കക്ഷിരാഷ്ട്രീയ വിജയമെന്ന താല്‍ക്കാലിക നേട്ടത്തിന് സ്വീകരിക്കുന്ന ഹീനമാര്‍ഗ്ഗങ്ങളും ആ അടവുനയമായി അവര്‍ വ്യഖ്യാനിക്കും. നാട്ടിന്‍പുറത്തെ രാഷ്ട്രീയ ഭാഷയില്‍ അതിനെ നെറികേടെന്ന് വിളിക്കും. കമ്യൂണിസ്റ്റുകളുടെ ചരിത്രത്തില്‍ അതിന് ഏറെ ഉദാഹരണങ്ങളുണ്ട്.
യശ്വന്ത് സിന്‍ഹ എന്ന മുന്‍ ബിജെപിക്കാരനെ, ബിജെപി സര്‍ക്കാരിന് ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്നറിയാമെന്നിരിക്കെ, രാഷ്ട്രപതിസ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് അവരുടെ അടവുനയത്തിലെ ഏറ്റവും പുതിയത്. ഭീകരപ്രവര്‍ത്തകനെന്ന് പരക്കെ വിശ്വസിക്കപ്പെട്ടിട്ടുള്ള അബ്ദുള്‍ നാസര്‍ മദനിയുമായി രാഷ്ട്രീയ സഖ്യം ഉണ്ടാക്കിയ, ഭീകര സംഘടനകളുടെ സകല സ്വഭാവവുമുള്ള എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകളുമായി തിരഞ്ഞെടുപ്പുകൂട്ടുകെട്ടുണ്ടാക്കിയ സിപിഎമ്മിന്റെ ആ ‘അടവുനയ’മല്ല-താല്‍ക്കാലിക വിജയമല്ല ദ്രൗപദി മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വം. ഒരു പ്രസ്ഥാനം ചിന്തിച്ചുറച്ച് ദീര്‍ഘകാല പദ്ധതിയില്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പ് ആവിഷ്‌കരിച്ച ഒരു ലക്ഷ്യത്തിന്റെ സഫലീകരണമാണത്. അത് തിരിച്ചറിയുമ്പോഴാണ് ദ്രൗപദി മുര്‍മു ഒരു വ്യക്തിമാത്രമല്ല, ആദര്‍ശംകൂടിയാണെന്ന് മറ്റുള്ളവര്‍ തിരിച്ചറിയുന്നത്. ദ്രൗപദി മുര്‍മു അത് തുറന്നുപറയുകയും ചെയ്തു-”.. ഗോത്രപാരമ്പര്യത്തിലാണ് ഞാന്‍ ജനിച്ചത്… എന്റെ രാഷ്ട്രപതിസ്ഥാനം വ്യക്തിപരമായ നേട്ടമല്ല. മറിച്ച് ഭാരതത്തിലെ ഓരോ പാവപ്പെട്ടവന്റേയും നേട്ടമാണ്…” എന്ന്.
ഈ നേട്ടത്തിന് ഒരു നൂറ്റാണ്ടിനോളം മുമ്പ് രൂപീകൃതമായ സംഘടനയുടെ സങ്കല്‍പ്പം കര്‍മ്മപഥത്തില്‍ എത്തിയതിന്റെ ആഹ്ലാദവും അകമ്പടിയുമുണ്ട്. രാഷ്ട്രീയ സ്വയംസേവക സംഘം സ്വീകരിച്ച ഭാരതീയ സംസ്‌കാരത്തിന്റെ തുടര്‍ച്ചയുണ്ട്. അങ്ങനെയാണ് ഈ ലേഖനത്തിന്റെ തുടക്കത്തില്‍പ്പറഞ്ഞ, രാമായണത്തിലെ ശ്രീരാമ-ഗുഹ സമാശ്ലേഷത്തിന്റെ ആ ത്രേതായുഗകാലം ഇന്നും സാക്ഷാല്‍ക്കരിക്കപ്പെടുന്നത്. ഇടയ്ക്കുള്ള ‘ഇരുണ്ടകാല’ത്തെ ഇല്ലാതാക്കുന്നത്. അതിന് നടത്തിയ ആസൂത്രിതമായ പദ്ധതികളേയും പ്രവര്‍ത്തനങ്ങളേയുംകുറിച്ച് അറിയാത്തവര്‍ക്ക് അഥവാ അംഗീകരിക്കാന്‍ മനസ്സില്ലാത്തവര്‍ക്ക് അടവുനയമെന്ന് വിശേഷിപ്പിക്കാമെന്നുമാത്രം.
അന്ത്യോദയത്തിലൂടെ സര്‍വ്വോദയം ലക്ഷ്യമിട്ട സംഘടനകളുടെ ആത്മാര്‍ത്ഥവും നിശ്ശബ്ദവുമായ പ്രവര്‍ത്തനഫലമാണ് രാഷ്ട്രപതി മുര്‍മു. വനവാസികളെന്ന നാടിന്റെയെല്ലാം അവകാശികളെകണ്ടെത്തി സംരക്ഷിച്ച് അവരേയും മുഖ്യധാരയിലേക്ക് കൂട്ടിക്കൊണ്ടുവന്ന സംഘടനാ പ്രവര്‍ത്തനത്തിനെ തിരിച്ചറിയാനുള്ള അവസരം കൂടിയാണിത്. വനവാസി കല്യാണ്‍-വനവാസികളുടെ ക്ഷേമം- ലക്ഷ്യമിട്ട ‘വനവാസി കല്യാണ്‍ ആശ്രം’ എന്ന പ്രസ്ഥാനം പുറത്തുനിന്ന് ആരുമെത്താത്ത കാട്ടിടങ്ങളില്‍ ചെന്നു നടത്തിയ ദീര്‍ഘകാലത്തെ പ്രവര്‍ത്തനമുണ്ട് അതിന് പിന്നില്‍. ഛത്തീസ്ഗഢിലെ ബസ്തര്‍ പോലുള്ള ഗ്രാമങ്ങളില്‍ ഗ്രാമീണരെ കൂട്ടക്കൊലചെയ്തും ചൂഷണം ചെയ്തും സമ്പന്നരെ കൊള്ളയടിച്ചും ഗ്രാമങ്ങളില്‍ തോക്കിന്‍കുഴലിലൂടെ വിപ്ലവം വരുത്താന്‍ പ്രവര്‍ത്തിക്കുന്ന നക്‌സല്‍ബാരി-മാവോവാദികളുടെയും പ്രതിരോധത്തെ തോല്‍പ്പിച്ചാണ് വനവാസികല്യാണ്‍ ആശ്രം പ്രവര്‍ത്തിച്ചത്. കാട്ടില്‍ ‘ആശ്രമം’ കെട്ടി ധ്യാനം പഠിപ്പിച്ച് കഴിയുകയല്ലായിരുന്നു ‘ആശ്രം’ (തളര്‍ച്ചയില്ലാത്ത അധ്വാനം) നടത്തുകയായിരുന്നു അവര്‍. വിദ്യാഭ്യാസവും ആരോഗ്യ പാലനവും അറിവും ജീവിതപാഠങ്ങളും നല്‍കി സംഘബോധം വളര്‍ത്തുകയായിരുന്നു. അതിനിടെ ബലിദാനികളായവര്‍ ഏറെ. ജീവിതം സമര്‍പ്പിച്ചവര്‍ നൂറുകണക്കിന്. അവരുടെ കര്‍മ്മഫലപ്രാപ്തികൂടിയാണ് ദ്രൗപദി മുര്‍മു.
ദ്രൗപദി മുര്‍മു: കനല്‍വഴികളില്‍ കാലിടറാതെ…..
പ്രതിസന്ധികളുടെ കനല്‍വഴികളില്‍ കാലിടറാതെ പോരാടിയ ജീവിതമാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റേത്. വ്യക്തിജീവിതത്തില്‍ വളരെയധികം തീവ്രമായ ദുരനുഭവങ്ങളിലൂടെയാണ് അവര്‍ കടന്നുപോയത്. അവയെ ആത്മധൈര്യവും ഇച്ഛാശക്തിയും കൊണ്ട് നേരിട്ടാണ് ദ്രൗപദി രാഷ്ട്രപതിഭവനിലേക്ക് എത്തുന്നത്.
♦1958 ജൂണ്‍ 20ന് ഒഡിഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ പഹാദ്പൂര്‍ എന്ന സാന്താള്‍ ഗ്രാമത്തില്‍ ബിരാഞ്ചി നാരായണ്‍ തുഡുവിന്റെ മകളായാണ് ഇന്ത്യയുടെ പ്രഥമ വനിത ദ്രൗപദി മുര്‍മുവിന്റെ ജനനം. പരേതനായ ശ്യാം ചരണ്‍ മുര്‍മുവാണ് ഭര്‍ത്താവ്. ഇതിശ്രീ മുര്‍മു മകളും ഗണേശ് ഹെംബ്രം മരുമകനുമാണ്.
♦ഭുവനേശ്വറിലെ രമാദേവി വനിതാ സര്‍വകലാശാലയില്‍നിന്ന് വിദ്യാഭ്യാസം നേടിയ ശേഷം അവര്‍ അധ്യാപികയായി ഔദ്യോഗിക ജീവിതമാരംഭിച്ചു.
♦രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന് മുമ്പ് ജലസേചന, ഊര്‍ജ വകുപ്പുകളില്‍ ജൂനിയര്‍ അസിസ്റ്റന്റായും ശ്രീ അരബിന്ദോ ഇന്റഗ്രല്‍ എജുക്കേഷന്‍ സെന്ററില്‍ അധ്യാപികയായും സേവനമനുഷ്ഠിച്ചു.
♦ രാംദേവി വനിത കോളേജില്‍നിന്ന് ബി.എ ബിരുദം നേടി.
♦1997-ല്‍ റായ്‌റംഗ്പുരില്‍ നഗരസഭാ കൗണ്‍സിലര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചു. പിന്നീട് നഗരസഭാ ചെയര്‍പേഴ്‌സണായി. റായ്‌റംഗ്പുര്‍ മണ്ഡലത്തില്‍നിന്ന് രണ്ടുതവണ ബി.ജെ.പി. ടിക്കറ്റില്‍ എം.എല്‍.എ. ആയി.
♦1997-ല്‍ ബി.ജെ.പി.യുടെ എസ്.ടി. മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായി. 2013 മുതല്‍ 2015 വരെ എസ്.ടി. മോര്‍ച്ചയുടെ ദേശീയ നിര്‍വാഹക സമിതിയംഗമായിരുന്നു.
♦2000-ല്‍ നിയമസഭയിലെത്തിയ ദ്രൗപദി, ബി.ജെ.പി-ബി.ജെ.ഡി. കൂട്ടുകക്ഷി സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്നു. ഗതാഗത, വാണിജ്യ, ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകള്‍ കൈകാര്യംചെയ്തു.
♦സെക്രട്ടേറിയറ്റില്‍ ജൂനിയര്‍ അസിസ്റ്റന്റായിരിക്കെയായിരുന്നു ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ശ്യാംചരണ്‍ മുര്‍മുവുമായുള്ള വിവാഹം. ആദ്യകുഞ്ഞിന്റെ പെട്ടെന്നുള്ള മരണം വലിയ പ്രതിസന്ധിയുണ്ടാക്കി.
♦പിന്നീട് ജോലി രാജിവച്ച് ഭര്‍ത്താവിനു സ്ഥലംമാറ്റം കിട്ടിയ റായ്‌റംഗ്പുരിലേക്കു ദ്രൗപദിയും താമസം മാറി. 3 മക്കള്‍ കൂടി ജനിച്ചു രണ്ടാണും ഒരു പെണ്ണും.
♦കുട്ടികള്‍ വളരുന്നതിനൊപ്പം അധ്യാപനത്തിലും പൊതുപ്രവര്‍ത്തനത്തിലും സജീവമായ ദ്രൗപദിയെ തേടി വലിയ അവസരങ്ങളെത്തി.
♦2010 ല്‍ ഇരുപത്തിയഞ്ചുകാരനായ മകന്‍ ലക്ഷ്മണ്‍ അപ്രതീക്ഷിതമായി മരിച്ചു.
♦2013 ല്‍ ഇളയ മകന്‍ സിപുണ്‍ ബൈക്കപകടത്തില്‍ മരിച്ചു.
♦പിറ്റേവര്‍ഷം ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരണമടഞ്ഞു. പിന്നാലെ അമ്മയെയും സഹോദരനെയും നഷ്ടപ്പെട്ടു.
♦ആറ് വര്‍ഷത്തിനിടെ തുടരെയുണ്ടായ ഈ മരണങ്ങള്‍ക്കുശേഷം ധ്യാനത്തിലും ആത്മീയ കൂട്ടായ്മകളിലും ദ്രൗപദി സജീവമായി.
♦2015 മുതല്‍ 2021 വരെ ഝാര്‍ഖണ്ഡ് ഗവര്‍ണറായിരുന്നു. സംസ്ഥാനത്തെ ആദ്യ വനിതാ ഗവര്‍ണറായിരുന്നു മുര്‍മു. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഗവര്‍ണറായ ആദ്യ ഗോത്രവിഭാഗം വനിതയാണ്. ഗവര്‍ണറായിരിക്കെ, റോഡുകളുടെ വികസനത്തിനും മറ്റുമായി അക്ഷീണം പ്രയത്‌നിച്ചു. സാന്താലി, ഒഡിയ ഭാഷകളില്‍ ജ്ഞാനം നേടിയ മുര്‍മു മികച്ച പ്രഭാഷകയുമാണ്.
ആയിരം ദ്രൗപദിമാര്‍
ഒരു ദ്രൗപദി മുര്‍മുവല്ല, ആയിരങ്ങളുണ്ട് ഇത്തരത്തില്‍ ആത്മബോധവും സ്വാശ്രയത്വവും ആത്മാഭിമാനവും നേടിയവരായി. കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ജനങ്ങളെക്കൊണ്ട് അംഗീകരിപ്പിച്ച് ബിജെപി ജനപ്രതിധികളാക്കിയവരില്‍ വലിയൊരു വിഭാഗം പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. ഒരുകാലത്തും ഒരു പാര്‍ട്ടിക്കും സാധിച്ചിട്ടില്ലാത്ത, സാധിക്കാത്ത ചരിത്രമാണിത്. അത്തരത്തിലുള്ള ആയിരങ്ങളില്‍ ഒരാള്‍ രാഷ്ട്രപതിപദത്തിലേക്കെത്തിയതാണ് ദ്രൗപദി മുര്‍മു.
ഗുണവും കര്‍മ്മവും അടിസ്ഥാനമാക്കി സാമൂഹ്യക്രമത്തില്‍ നടത്തിയ സൗകര്യത്തിനും സമവായത്തിനും തിരിച്ചറിയിലിനുമുള്ള വിഭജനംകൂടിയാണ് വര്‍ണ്ണാശ്രമങ്ങളെന്നത് മനസ്സിലാക്കാതെ, ജാതിയാണ് ചാതുര്‍വര്‍ണ്ണ്യമെന്ന് വ്യാഖ്യാനിച്ചവര്‍ സൃഷ്ടിച്ച സംഘര്‍ഷങ്ങള്‍ നിലനില്‍ക്കെയാണ് ദ്രൗപദി മുര്‍മു, രാഷ്ട്രപതിഭവനിലേക്ക് എത്തുന്നത്. എത്തിച്ചതിന് മുഖ്യകാരണക്കാര്‍ ‘ചാതുര്‍വര്‍ണ്ണ്യത്തിന്റെ വക്താക്കളും പ്രയോക്താക്കളും’ എന്ന് വിമര്‍ശകര്‍ ചാപ്പകുത്തുന്ന ബിജെപിയും സംഘപരിവാറും. വിമര്‍ശനങ്ങളില്‍ എവിടെയോ ആര്‍ക്കോ തകരാറുണ്ടെന്ന് സാമാന്യ ജനങ്ങളും തിരിച്ചറിയാന്‍ തുടങ്ങിക്കഴിഞ്ഞു. സ്വാമി വിവേകാനന്ദന്‍ നൂറ്റാണ്ടുമുമ്പ് ഈ പ്രവചനം നടത്തിയിരുന്നു. ഭഗവദ്ഗീതയിലെ ഒരു ശ്ലോകത്തെ തെറ്റായി വ്യാഖ്യാനിച്ച് നടത്തുന്ന കുപ്രചാരണങ്ങളെ ആ ശ്ലോകത്തിന്റെ അര്‍ത്ഥവും ലക്ഷ്യവും വ്യാഖ്യാനിച്ച് വിശദീകരിച്ച് ചെറുത്തിരുന്നു. ഭരണക്രമത്തില്‍ ഓരോരോ കാലം കഴിഞ്ഞ് ‘ശൂദ്രരാജ്’ ഉണ്ടാകുമെന്ന് ദീര്‍ഘവീക്ഷണം കൊണ്ട്, കര്‍മ്മശക്തിയില്‍ വിശ്വസിച്ചിരുന്ന സന്യാസിവര്യന്‍ പറഞ്ഞത് കര്‍മ്മത്തിന്റെ കാലം വരുമെന്നായിരുന്നു. 24 മണിക്കൂറില്‍ 90 ശതമാനം സമയവും പ്രവര്‍ത്തന നിരതനായ പ്രധാനമന്ത്രിയും 99 ശതമാനം പേരേയും രാജ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കുന്ന പദ്ധതികള്‍ അവതരിപ്പിക്കുന്ന ഭരണ സംവിധാനവും എല്ലാവരേയും ഉള്‍ക്കൊള്ളുകയും ഭാഗമാക്കുകയും ചെയ്യുന്ന രാഷ്ട്രീയ പദ്ധതിയും ആവിഷ്‌കരിക്കുന്ന, സ്വാമി വിവേകാനന്ദന്‍ പ്രവചിച്ച ഭരണക്രമത്തിലേക്കുള്ള മറ്റൊരു നേതൃത്വമാണ് ദ്രൗപദി മുര്‍മുവിന്റേത്.
സ്വാമി വിവേകാനന്ദന്‍ ഇങ്ങനെ പ്രവചിച്ചു: ”ഭാരതീയ മഹര്‍ഷിമാരുടെ നാവില്‍നിന്നുദിച്ച മതതത്ത്വങ്ങള്‍ ഭാരതീയ വേഷത്തിലുള്ള ഒരു ഭാരതീയ സ്ത്രീ പ്രചരിപ്പിച്ചാല്‍ നടക്കാന്‍ പോകുന്ന ഒന്നിന്റെ കാഴ്ചയാണ് ഞാന്‍ കാണുന്നത്. പാശ്ചാത്യ ലോകത്തെ മുഴുവന്‍ ആറാടിക്കുന്ന വന്‍ തരംഗം ഉണ്ടാകുകതന്നെ ചെയ്യും. മൈത്രേയി, ഖന, ലീലാവതി, സാവിത്രി, ഉഭയഭാരതി എന്നിവരുടെ നാട്ടില്‍ ഇതുചെയ്യാന്‍ ധൈര്യപ്പെടുന്ന ഒരു സ്ത്രീ ജനിക്കില്ലെന്നോ? ഈശ്വരനറിയാം.” (വിവേകാനന്ദ സാഹിത്യ സര്‍വസ്വം മൂന്നാം ഭാഗം) സ്ത്രീ ശക്തിയുടെ ഉയര്‍ച്ചയ്‌ക്കൊപ്പം സ്വാമി വിവേകാനന്ദന്‍ പലവട്ടം ആവര്‍ത്തിച്ച മറ്റൊന്നുകൂടിയുണ്ട്, സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തിന്റെ ഉന്നമനം. കര്‍മ്മഗുണങ്ങളുടെ അടിസ്ഥാനത്തില്‍ വിഭജിച്ചിട്ടുള്ള വര്‍ണ്ണ സങ്കല്‍പ്പങ്ങളില്‍ ശൂദ്ര വിഭാഗത്തിന്റെ മേല്‍ക്കോയ്മ, അഥവാ, സമുന്നതിയിലേക്കുള്ള വളര്‍ച്ച സ്വാമി ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. മാറിയ ലോകക്രമത്തില്‍, ജനാധിപത്യ സംവിധാനത്തില്‍, ഭരണം അഥവാ അധികാരമാണ് പലതിലും നിര്‍ണ്ണായകമാകുന്നത്. അത് തികച്ചും സ്വാഭാവികമാണ്. ഭാരതമാതാവ് ഒരിക്കല്‍ ഇരുന്നിരുന്ന, പ്രൗഢവും മഹത്തും യശസ്വിയുമായ സൗവര്‍ണ്ണ സിംഹാസനത്തില്‍, ലോകത്തിന്റെ നെറുകയില്‍, സര്‍വ്വൈശ്വര്യങ്ങളോടെയും വീണ്ടും വിരാജിക്കുന്ന കാലമുണ്ടാകുമെന്ന് സ്വാമി വിവേകാനന്ദന്‍ സ്വപ്‌നം കാണുകയും പ്രവചിക്കുകയും ചെയ്തിരുന്നു. പ്രാവര്‍ത്തികമാക്കുന്ന പദ്ധതി ഉള്ളിലുള്ള ഭരണാധികാരി തലപ്പത്തിരിക്കെ ഒരു മഹാദൗത്യത്തിന്റെ സഫലീകരണം സാധ്യമാകുന്നുവെന്നുതന്നെയാണ് ദ്രൗപദി മുര്‍മുവിന്റെ സ്ഥാനാരോഹണത്തോടെ നമുക്ക് പ്രതീക്ഷിക്കാനാവുക.
കവി കടമ്മനിട്ട ‘കുറത്തി’ എഴുതി പ്രസിദ്ധീകരിച്ച അതേ വര്‍ഷംതന്നെ (1978) ‘ദേവീസ്തവം’ എന്ന കവിതയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കടമ്മനിട്ടയെ കമ്യൂണിസ്റ്റ് പാര്‍ട്ടി എംഎല്‍എ ആക്കി. നിയമസഭയില്‍ വോട്ടുചെയ്യാന്‍ പാകത്തില്‍ ഒരാളെന്ന പരിഗണനയേ ലഭിച്ചുള്ളു. ‘കുറത്തി’മാര്‍ക്കോ ‘കാട്ടാള’ന്മാര്‍ക്കോ ‘കിരാത’ന്മാര്‍ക്കോ വേണ്ടി പാടിയതും എഴുതിയതുമല്ലാതെ ശ്രദ്ധേയമായി ഒന്നും ചെയ്യാന്‍ കവിക്ക് കഴിഞ്ഞില്ല, അവസരം ലഭിച്ചില്ല. കടമ്മനിട്ടക്കവിതകളുടെ അടിസ്ഥാന സങ്കല്‍പ്പമായ ആദി സ്വരൂപമായ അമ്മദൈവ സങ്കല്‍പ്പത്തിന്റെ പരംവൈഭവ സ്വരൂപസ്ഥിതിയാണ് ദേവീസ്തവത്തില്‍. അത് കവി പ്രതീക്ഷ പ്രകടിപ്പിച്ച് അവസാനിപ്പിക്കുന്നതിങ്ങനെയാണ്:
”…ഇതാകട്ടെ ലോകം, ഇതാണെന്റെ മോഹം
ഇതാണെന്റെ നീയായ സത്യസ്വരൂപം…”